Read Time:30 Minute

ഡോ. ബി. സോമനാഥൻ നായർ
ഡോ. പി.എസ്. ചന്ദ്രമോഹൻ 

മൊബൈൽ ടവർ റേഡിയേഷനുണ്ടാക്കുന്നു; അപകടകാരിയാണ് എന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ അങ്ങനെ യാതൊരു പ്രശ്‌നവുമില്ലെന്ന് മറ്റൊരു കൂട്ടർ. ഇതിന്റെ ശാസ്ത്രീയ വശങ്ങളെ വിശകലനം ചെയ്യാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം.

മൊബൈൽ ഫോണുകൾ ഇന്ന് സർവ്വവ്യാപിയാണ്. കഴിഞ്ഞ ഒരു ദശകത്തിനിടയിലാണ് വാർത്താവിനിമയ രംഗത്തെ ഈ വൻകുതിപ്പിന് നാം സാക്ഷികളായത്. സെൽഫോൺ സാങ്കേതികവിദ്യയും ഉപഗ്രഹ വാർത്താവിനിമയവും സംയോജിപ്പിക്കാൻ കഴിഞ്ഞതിനാലാണ് ഈ വിപ്ലവം സാധിതമായത്. ഇന്നത്തെ മൊബൈൽ ഫോണുകളാവട്ടെ കേവലം സംസാരിക്കാൻ മാത്രമുള്ള പെട്ടികളല്ല; കമ്പ്യൂട്ടറും ക്യാമറയും വഴികാട്ടിയും ടെലിവിഷനും റേഡിയോയും ഡയറിയും പ്ലാനറും ഒക്കെ ചേർന്ന സന്തത സഹചാരികളാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്! 

മൊബൈൽ ഫോണുകൾ സകലരുടെയും പോക്കറ്റിൽ സ്ഥാനം പിടിച്ചതോടെ മൊബൈൽ സേവന ദാതാക്കളുടെയും എണ്ണം പെരുകി. ഈ രംഗത്തെ മത്സരം വർധിച്ചു. ഒപ്പം നാട്ടിൽ പലയിടങ്ങളിലും മൊബൈൽ ടവറുകളും നിരന്നു. എന്തിനും ഏതിനും വിവാദമുയരുന്ന നാട്ടിൽ ഇതാ, മൊബൈൽ ടവറിനെ ചൊല്ലിയും വിവാദം. ഇത് റേഡിയേഷനുണ്ടാക്കുന്നു; അപകടകാരിയാണ് എന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ അങ്ങനെ യാതൊരു പ്രശ്‌നവുമില്ലെന്ന് മറ്റൊരു കൂട്ടർ. ഇതിന്റെ ശാസ്ത്രീയ വശങ്ങളെ വിശകലനം ചെയ്യാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം.

സൂര്യനും നമ്മളും

സൂര്യപ്രകാശത്തെ നമ്മളാരും ഭയപ്പെടുന്നില്ല. മനുഷ്യനുൾപ്പെടെ സകല ജീവജാലങ്ങളുടെയും ജീവിതത്തിന് ആധാരംതന്നെ സൗരവെളിച്ചമാണല്ലോ. അതേസമയം ‘പൊരിവെയിലത്ത്’ നാം മനഃപൂർവ്വം ഇറങ്ങി നില്ക്കാറുമില്ല. സൗരതാപത്തിന്റെയും വെളിച്ചത്തിന്റെയും ‘തീവ്രത’തന്നെയാണ് ഇവിടെ പ്രശ്‌നം.

ഭൂതലത്തിലെത്തുന്ന സൗര വികിരണത്തിന്റെ(Solar radiation) ശക്തി സ്‌ക്വയർ സെന്റി മീറ്ററിന് 100 മില്ലി വാട്ട്(100 mW/sq.cm) ആണ്. ഇതിന്റെ തരംഗദൈർഘ്യം (wave length) 4 മൈക്രോൺ മുതൽ 0.1 മൈക്രോൺ വരെയും. ഒരു മീറ്റർ നീളത്തിന്റെ ദശലക്ഷത്തിലൊന്നിനെയാണ് ഒരു മൈക്രോ മീറ്റർ അല്ലെങ്കിൽ ഒരു മൈക്രോൺ എന്ന് പറയുക(10-6 metre). ഭൂമിയിലെത്തുന്ന സൗരവികിരണത്തിന്റെ 50 ശതമാനത്തോളം 4 മൈക്രോൺ മുതൽ 0.7 മൈക്രോൺ വരെ തരംഗദൈർഘ്യമുള്ള ഇൻഫ്രാറെഡ് രശ്മികളാണ്. ഇതാണ് ഭൂമിക്കാവശ്യമായ ചൂട് പകരുന്നത്. ഈ ചൂടിന്റെ ചെറിയൊരംശം മതി നമ്മുടെ ജീവൻ നിലനിർത്താൻ. ഈ ചൂട് ക്രമാതീതമായാൽ ജീവന്റെ നിലനില്പും അപകടത്തിലാവും.

സൗരവികരണത്തിൽ 0.7 മൈക്രോൺ(ചുവപ്പ്) മുതൽ 0.4 മൈക്രോൺ(വയലറ്റ്) വരെയുള്ള ഘടകങ്ങളാണ് നമുക്ക് വെളിച്ചം നൽകുന്നത്. 0.4 മൈക്രോണിനും താഴെ 0.1 മൈക്രോൺ വരെയുള്ള സ്‌പെക്ട്രമാണ് അപകടകാരിയായ അൾട്രാവയലറ്റ് രശ്മികൾ. ഭൂമിയുടെ കുടയായ ഓസോൺ പാളികൾ ഇവയുടെ ഏറിയപങ്കും തടഞ്ഞുനിർത്തുന്നു. അതിനാൽ നിസ്സാരമായ അളവിൽ മാത്രമേ അവ ഭൂമിയിലെത്തുന്നുള്ളു. പക്ഷെ, പരിസ്ഥിതിക്ക് ദോഷം വരുത്തുന്നവിധമുള്ള മനുഷ്യ പ്രവർത്തനങ്ങൾ കാരണം ഓസോൺ കുടയിൽ ദ്വാരങ്ങൾ വീണിട്ടുണ്ട്. നമ്മുടെ ആവാസ വ്യവസ്ഥ(eco system)യെ നശിപ്പിക്കുന്ന ആത്മഹത്യാപരവും പരിസ്ഥിതി വിധ്വംസകവുമായ പ്രവർത്തനങ്ങൾ വെട്ടിക്കുറച്ച് ഓസോൺ കുടയിൽ ഇനിയും ദ്വാരങ്ങൾ വീഴാതെ സൂക്ഷിച്ചാലേ ഭൂമിയിൽ ജീവന് ഇനി നിലനിൽപുള്ളു.

വൈദ്യുത വെളിച്ചം

ബൾബിൾ നിന്നാകട്ടെ, ട്യൂബ് ലൈറ്റിൽ നിന്നാകട്ടെ, എൽ.ഇ.ഡിയിൽ നിന്നാകട്ടെ, വൈദ്യുത വെളിച്ചത്തെയും ഇന്നാരും ഭയപ്പെടുന്നില്ല. എന്നാൽ വൈദ്യുത ബൾബുകൾ ഇറങ്ങിയ കാലത്ത് ‘This room is lighted with electric lamp’ എന്ന മുന്നറിയിപ്പ് ബോർഡ് അമേരിക്കയിൽ സർവ്വസാധാരണമായിരുന്നു. അത്തരമൊരു ബോർഡ് അമേരിക്കയിലെ ഐഡഹൊ(Idaho) സർവ്വകലാശാലയിലെ ഒരു ക്ലാസ്സുമുറിയിൽ ഇന്നും ഇരിപ്പുണ്ട്! മൊബൈൽ ടവറുകളെ ചൊല്ലിയുള്ള ഭയപ്പാടും ഇതുപോലെയാണെന്നേ പറയേണ്ടതുള്ളു.

ഒരു 40 വാട്ട് ബൾബിന്റെ കാര്യമെടുക്കാം. 40 വാട്ട് വൈദ്യുതിയാണ് അത് ലൈനിൽ നിന്നും എടുക്കുന്നത്. ഇത് മുഴുവൻ ചൂടായും വെളിച്ചമായും പുറത്തേയ്ക്ക് വരുന്നുവെന്നും ബൾബിന് ചുറ്റും ഒരേപോലെ ഗോളാകൃതിയിൽ പ്രസരിക്കുന്നുവെന്നും കരുതുക. ബൾബിൽ നിന്നും r സെന്റി മീറ്റർ ദൂരത്തിൽ വരുന്ന പ്രസരണം ചതുരശ്ര സെന്റി മീറ്ററിന് 40/4 Pr2 വാട്ട്‌സ് ആണ്. ഇങ്ങനെ കണക്കാക്കിയാൽ ഒരു മീറ്റർ അകലെ ഒരു ചതുരശ്ര സെന്റി മീറ്ററിൽ ലഭിക്കുന്ന പ്രസരണം ഏകദേശം 320 മൈക്രോ വാട്ട് ആണ്. ഒരു വാട്ട് ശക്തിയുടെ 10 ലക്ഷത്തിലൊന്നാണ് ഒരു മൈക്രോവാട്ട്(10-6 watt). ഇതുപോലെ കണക്കാക്കുമ്പോൾ 10 മീറ്റർ അകലെയുള്ള തീവ്രത 3.2 മൈക്രോ വാട്ട്/ചതുരശ്ര സെന്റി മീറ്റർ ആണ്. അമേരിക്കയിലെ പൊതുമേഖലാ വ്യവസായികളുടെ കൂട്ടായ്മ -American Conference of Governmental Industrial Hygienists – നിർദ്ദേശിക്കുന്നത് ചതു. സെന്റി മീറ്ററിന് ഒരു മില്ലി വാട്ട്(വാട്ടിന്റെ ആയിരത്തിലൊന്ന്)-ന് മുകളിലുള്ള അൾട്രാവയലറ്റ് റേഡിയേഷനുകൾ അപകടകാരികളാവാമെന്നാണ്. അത്തരത്തിൽ നോക്കുമ്പോൾ 320 മൈക്രോ വാട്ടും 3.2 മൈക്രോ വാട്ടും ഒക്കെ നിസ്സാരമായ അളവുകളാണ്, അപകടകാരികളുമല്ല.

ശബ്ദശല്യമോ?

ചൂടും വെളിച്ചവും വികിരണങ്ങളും ഭയപ്പാടോടെ വീക്ഷിക്കുന്ന നാം പക്ഷെ, ശബ്ദശല്യങ്ങളെ തീരെ ഗൗനിക്കാറില്ല. ഉത്സവങ്ങളും പൊതുയോഗങ്ങളും നടക്കുന്ന വേളകളിൽ കിലോമീറ്ററുകളോളം ദൂരത്തിൽ നിരനിരയായി വച്ച ഉച്ചഭാഷിണികളിൽ നിന്ന് ഉച്ചൈസ്തരം ഉയരുന്ന ശബ്ദവീചികളെ നാം അവഗണിക്കുന്നു.
ഇക്കാലത്ത് പല സംഗീത ബാൻഡുകളുടെയും പരിപാടികൾ നടക്കുന്നത് 10000 വാട്ട് മുതൽ 50000 വാട്ട് വരെ ശേഷിയുള്ള ശബ്ദ സംവിധാനങ്ങൾ സ്ഥാപിച്ചാണ്. ഒരു വാട്ടിൽ താഴെ ശബ്ദത്തിലാണ് നാം വീടുകളിൽ റേഡിയോയും ടിവിയുമൊക്കെ പ്രവർത്തിപ്പിക്കുന്നതെന്ന വസ്തുത നോക്കുമ്പോൾ ഇതിന്റെ കാഠിന്യം ഊഹിക്കാനാവും.

മുകളിൽ സൂചിപ്പിച്ച കണക്കുകൾ പ്രകാരം ഒരു പതിനായിരം വാട്ട്(10 കിലോ വാട്ട്) ശബ്ദസംവിധാനത്തിന്റെ ഒരു മീറ്റർ അകലത്തിൽ  ശബ്ദതരംഗങ്ങൾ 80 മില്ലി വാട്ട്/ചതു.സെന്റി മീറ്റർ ഉണ്ടാവും. ശബ്ദം എല്ലാ ദിശയിലും ഒരുപോലെ വ്യാപിക്കുന്നെങ്കിലുള്ള അളവാണ് ഇത്. പക്ഷെ, മിക്കപ്പോഴും ഒരു ദിശയിലേയ്ക്ക് കേന്ദ്രീകരിക്കുന്ന(focussed) ലൗഡ് സ്പീക്കറുകളാവും വച്ചിട്ടുണ്ടാവുക. അങ്ങനെയെങ്കിൽ ഇതിന്റെ പതിന്മടങ്ങ് ശക്തിയിലാവും ശബ്ദതരംഗങ്ങൾ മനുഷ്യരിൽ ഏല്ക്കുന്നത്. ഇത് ശരീരത്തിന് താങ്ങാവുന്നതിലധികമാണ്. ശരീരത്തെ പ്രകമ്പനം കൊള്ളിക്കാൻ കഴിവുള്ള ഈ ശബ്ദതരംഗങ്ങൾ നമ്മുടെ ചെവിക്കും തലച്ചോറിനും അപകടമാണ്. ഹൃദ്‌രോഗികൾക്ക് ഇത് മാരകവുമാവാം.

ഇതുവരെ പറഞ്ഞതിന്റെ രത്‌നച്ചുരുക്കം ഇതാണ്. ശക്തികൂടിയ തരംഗങ്ങൾ കേന്ദ്രീകൃതമായി ദേഹത്ത് പതിച്ചാൽ അത് ആപത്താണ്. എന്നാൽ എല്ലാ ദിശകളിലേയ്ക്കും വികിരണം നടക്കുന്ന ശക്തി കുറഞ്ഞ തരംഗങ്ങൾ ഹാനികരമാവുന്നുമില്ല.

തിരമാലകളും മണൽതരികളും

തരംഗശക്തിയെക്കുറിച്ചാണ് ഇതുവരെ പറഞ്ഞത്. ഇനി, തരംഗദൈർഘ്യവുമായുള്ള ബന്ധം നോക്കാം. കടൽതീരത്ത് സദാ ആഞ്ഞടിക്കുന്ന തിരമാലകളെ നോക്കൂ. അവയ്ക്ക് നല്ല ശക്തിയുണ്ട്. തീരത്ത് പാറക്കെട്ടുകളുണ്ടെങ്കിൽ തിരമാലകൾ അതിൽവന്ന് ആഞ്ഞടിച്ച് പൊട്ടിച്ചിതറും. പക്ഷെ, തീരത്തെ മണൽതരികൾക്ക് ഒന്നും സംഭവിക്കുന്നില്ല. ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു പൊതുതത്വമുണ്ട്. സഞ്ചരിക്കുന്ന തിരമാലകളുടെ തരംഗദൈർഘ്യ(wavelength)വുമായി താരതമ്യപ്പെടുത്താവുന്നത്ര വലിപ്പമുള്ള വസ്തുക്കളെ മാത്രമേ തരംഗശക്തി ബാധിക്കുന്നുള്ളു. പുൽത്തകിടിയിലൂടെ നടന്നാലും പുൽച്ചെടികൾക്ക് കാര്യമായൊന്നും പറ്റുന്നില്ലല്ലോ.

ശക്തികുറഞ്ഞ മൈക്രോവേവും  മനുഷ്യശരീരവും

മുകളിൽ വിവരിച്ച ലളിതമായ ഉദാഹരണം പോലെ, മൊബൈൽ ടവറുകളിൽ നിന്നുള്ള ശക്തികുറഞ്ഞ മൈക്രോവേവ് തരംഗങ്ങളും മനുഷ്യശരീരത്തിന് ഹാനികരമല്ല എന്ന് നമുക്ക് തെളിയിക്കാം.

ആയിരം ദശലക്ഷം ആവൃത്തി(109 Hertz -ഇതിനെ ഒരു ഗിഗാ ഹെർട്ട്‌സ്(GHz) എന്നാണ് പറയുക) മുതൽ ആയിരം ഗിഗാ ഹെർട്ട്‌സ്(1012 Hertz) വരെയുള്ള വൈദ്യുതകാന്ത തരംഗങ്ങളെ(electromagnetic waves) മൈക്രോവേവ് എന്ന് പറയുന്നു. ഇതിന്റെ തരംഗദൈർഘ്യം  300 മൈക്രോൺ അഥവാ മൈക്രോ മീറ്റർ(330 x 10-6 metre) മുതൽ 30 സെന്റി മീറ്റർ വരെയാണ്. ഇതിലെ താഴ്ന്ന ഫ്രീക്വൻസികളായ 0.9 GHz, 1.8 GHz എന്നിവയാണ് മൊബൈൽ കമ്മ്യൂണിക്കേഷന് വേണ്ടി ഉപയോഗിക്കുന്നത്. അതിന്റെ തരംഗ ദൈർഘ്യമെന്നത് ഏകദേശം 34 സെന്റിമീറ്ററും 17 സെന്റിമീറ്ററുമാണ്. മനുഷ്യ ശരീരത്തിലെ കോശങ്ങളുടെ വലിപ്പമാകട്ടെ 5 മൈക്രോൺ മുതൽ 100 മൈക്രോൺ വരെയും. ഇത് മൈക്രോവേവ് തരംഗ ദൈർഘ്യത്തേക്കാൾ നന്നേ കുറവായതിനാൽ കോശങ്ങളെ മൈക്രോവേവ് ദോഷകരമായി ബാധിക്കില്ല.

ഇനി മൊബൈൽ തരംഗങ്ങളുടെ ശക്തി പരിശോധിക്കാം.

ഏതാനും വാട്ട് ശേഷി മാത്രമാണ് ഇവയ്ക്കുള്ളത്. 20 വാട്ട്‌സ് ശേഷിയിൽ മൈക്രോവേവ് പുറപ്പെടുന്ന ഒരു ടവറിന്റെ കാര്യമെടുക്കുക. സാധാരണയായി BSNL ടവറുകളിൽ നിന്നുള്ള തരംഗങ്ങളുടെ ശക്തി ഇത്രത്തോളമാണ്. റിഫ്‌ളക്ടറുകളില്ലാതെ എല്ലാ ദിശയിലേയ്ക്കും ഈ തരംഗങ്ങൾ വ്യാപിക്കുന്നുവെന്ന് കരുതുക. ടവറിൽ നിന്നും ഒരു മീറ്റർ അകലെയുള്ള തരംഗ തീവ്രത  20/4p r2 പ്രകാരം 160 മൈക്രോ വാട്ട്/ചതു. സെന്റി മീറ്ററാണ്. പത്ത് മീറ്റർ അകലത്തിൽ ഇത് 1.6 മൈക്രോ വാട്ട് മാത്രമാണ്. അതേ സമയം മൊബൈൽ ഉപഭോക്താക്കൾ ടവറിൽ നിന്നും ചുരുങ്ങിയത് 100 മീറ്ററെങ്കിലും അകലെയായിരിക്കും. അവിടെയാകട്ടെ ഈ തരംഗ തീവ്രത 16 നാനോ വാട്ട്(10-9 വാട്ട് ആണ് ഒരു നാനോ വാട്ട്) എന്ന നിസ്സാര അളവിലായിരിക്കും. അവയ്ക്കാവട്ടെ മനുഷ്യശരീരത്തിൽ ഒരുതരത്തിലുമുള്ള ദോഷമുണ്ടാക്കാൻ കഴിയില്ല.

മുകളിൽ പറഞ്ഞ ന്യായീകരണങ്ങൾ വച്ച് നോക്കുമ്പോൾ ഏതാനും സെന്റി മീറ്റർ മുതൽ മീറ്ററുകളോളം നീളമുണ്ടായിരിക്കാനിടയുള്ള DNA ചെയിനുകളെ ഈ തരംഗങ്ങൾ ദോഷകരമായി ബാധിക്കാനിടയില്ലേ എന്ന സംശയം വരാം. പക്ഷെ, മൊബൈൽ ടവറുകളിൽ നിന്നും പുറപ്പെടുന്ന തരംഗങ്ങളുടെ ശക്തി നന്നേ കുറവായതിനാൽ അത്തരം ആശങ്കയ്ക്ക് പ്രസക്തിയില്ല.

ശക്തികുറഞ്ഞ, 0.7 മൈക്രോൺ മുതൽ 0.4 മൈക്രോൺ വരെ തരംഗ ദൈർഘ്യമുള്ള, നമുക്ക് കാണാവുന്ന വെളിച്ചം(സൂര്യപ്രകാശമുൾപ്പടെ) മനുഷ്യശരീരത്തിന് ദോഷകരമല്ലെന്ന് തന്നെയല്ല നമ്മുടെ ജീവിതത്തിന് ആധാരവുമാണ്. അതേ സമയം 0.03 മൈക്രോൺ മുതൽ 0.01 മൈക്രോൺ വരെ തരംഗ ദൈർഘ്യമുള്ള അൾട്രാവയലറ്റ് രശ്മികൾ നമുക്ക് ഹാനികരമാണ്. (സൂര്യപ്രകാശത്തിൽ ഇതുണ്ടെങ്കിലും ഭൂമിക്ക് ചുറ്റുമുള്ള ഓസോൺ കവചം നമ്മെ കാത്തുരക്ഷിക്കുന്നുവെന്ന കാര്യം മറക്കരുത്.) ഇവയുടെ തരംഗദൈർഘ്യം മനുഷ്യകോശങ്ങളുടേതിനേക്കാൾ ചെറുതാണെന്ന കാര്യവും ശ്രദ്ധിക്കുക. മനുഷ്യർക്കും ഇതര ജന്തുജാലങ്ങൾക്കും ഹാനികരം തന്നെയാണ് UV രശ്മികൾ. തരംഗദൈർഘ്യം ഇതിലും കുറയുമ്പോൾ രശ്മികൾ കൂടുതൽ ആപൽക്കരമായി മാറുന്നു. എക്‌സ്-റേ, ഗാമാ റേ തുടങ്ങിയവ ഉദാഹരണങ്ങളാണ്.

ഇങ്ങനെ നോക്കുമ്പോൾ ഒരു കാര്യം നമുക്ക് തീർച്ചപ്പെടുത്താം. അൾട്രാ വയലറ്റും അതിന് മുകളിലും ഫ്രീക്വൻസിയുള്ള വൈദ്യുതകാന്ത തരംഗങ്ങളെ മാത്രമേ വികിരണങ്ങൾ(radiations) എന്ന് വിശേഷിപ്പിക്കേണ്ടകാര്യമുള്ളു. എന്തെന്നാൽ, ആവൃത്തി കൂടുന്തോറും തരംഗ ദൈർഘ്യം കുറഞ്ഞുകുറഞ്ഞുവരികയും, അവയ്ക്ക് തരംഗ സ്വഭാവം വിട്ട്, നേർരേഖയോടടുത്ത് സഞ്ചരിക്കുന്ന രശ്മികളുടെ അഥവാ കണങ്ങളുടെ(particles) സ്വഭാവത്തോട് സാമ്യമുണ്ടാവുകയും ചെയ്യുന്നു. അതായത് സൂക്ഷ്മതലത്തിൽ നോക്കുമ്പോൾ, ഋജുവാണെങ്കിലും അവയ്ക്ക് തരംഗസ്വഭാവമുണ്ട്; എന്നാൽ ബൃഹദ് തലത്തിൽ(macro) നേർരേഖയിൽ സഞ്ചരിക്കുന്നതിന്റെ പ്രഭാവവും.

ഒരു ടവറിൽ തന്നെ ധാരാളം ആന്റിനകൾ പിടിപ്പിച്ചിരിക്കുന്നത് പലയിടത്തും കാണാം. ഇതുകൊണ്ട് പ്രശ്‌നമൊന്നുമില്ല. ഒരു പെട്ടിക്കുള്ളിൽ ധാരാളം ലൗഡ് സ്പീക്കറുകൾ പിടിപ്പിക്കാറുണ്ടല്ലോ? അതുപോലെയേ ഉള്ളു, ഇതും. എന്നാൽ ലൗഡ് സ്പീക്കറുകളുടെ കാര്യത്തിൽ, മുൻപ് സൂചിപ്പിച്ചപോലെ, ഉച്ചൈസ്തരം ഉയരുന്ന ശബ്ദഘോഷത്തെ നാം ഭയപ്പെടുകതന്നെ വേണം.

ഇപ്പറഞ്ഞതിൽ നിന്ന്, മൊബൈൽ ടവറുകൾ നമുക്ക് ഹാനികരമല്ലെന്ന് നിസ്സംശയം ഉറപ്പിക്കാം. മറിച്ചുള്ള പ്രചരണങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറയില്ല. മറ്റ് പല താല്പര്യങ്ങളുമാവാം അവയ്ക്ക് പിന്നിൽ. ശാസ്ത്രീയമായി കാര്യങ്ങൾ മനസ്സിലാക്കാതെ, ഇത്തരം പ്രചരണങ്ങൾ കേട്ട് ഭയപ്പെടുന്നവർക്ക് മാനസിക സമ്മർദ്ദം മൂലം പ്രശ്‌നമുണ്ടാവാമെന്ന് മാത്രം.

തരംഗങ്ങൾ ദോഷകരമാവുന്നതെപ്പോൾ?

മൈക്രോവേവ്, വെളിച്ചം, ശബ്ദാതീത തരംഗങ്ങൾ(ultrasonic waves) എന്നിവ മനുഷ്യശരീരത്തിന് എപ്പോഴൊക്കെ ദോഷകരമാവാം എന്ന് പരിശോധിക്കാം.

ഏത് തരം ഊർജവും കേന്ദ്രീകൃതമായി ദേഹത്തേറ്റാൽ ജൈവകോശങ്ങൾക്ക്(biological cells) കേട് തന്നെയാണ്. ഉദാഹരണമായി ലേസർ രശ്മികളെ ഫോക്കസ് ചെയ്ത് ദേഹത്ത് പതിപ്പിച്ചാൽ ചുട്ടുപൊള്ളും. എത്രമാത്രം ആഴത്തിലുള്ള കോശങ്ങൾ നശിക്കുമെന്നത്, കേന്ദ്രീകരിച്ച ലേസർ രശ്മികളുടെ ശക്തിയെ ആശ്രയിച്ചിരിക്കും. അതേ സമയം  ലേസർ ഷോ കണ്ടുകൊണ്ടിരിക്കുന്നവർക്ക് യാതൊരാപത്തുമില്ല താനും. ചിതറിയ, ശക്തി കുറഞ്ഞ ലേസർ രശ്മികളാണ് അവ.

സൂര്യപ്രകാശത്തിൽ നാം എന്തെല്ലാം പണിയെടുക്കുന്നു! വസ്തുക്കളിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യരശ്മികൾ അന്നേരം നമ്മുടെ കണ്ണിൽ പതിക്കും. അങ്ങനെ നാം ആ വസ്തുക്കളെ കാണും. എന്നാൽ ജ്വലിച്ചുനില്ക്കുന്ന സൂര്യനെ നഗ്നനേത്രം കൊണ്ട് ദീർഘനേരം നോക്കിയാലോ? കണ്ണിൽ വീഴുന്ന സൂര്യപ്രകാശത്തെ റെറ്റിനയുടെ  ചെറിയൊരു ഭാഗത്തേയ്ക്ക് കണ്ണിലെ കൃഷ്ണമണി കേന്ദ്രീകരിക്കും. ആ പ്രകാശത്തിന് തീവ്രത കൂടുതലാണെങ്കിൽ ആ നോട്ടം റെറ്റിനയെ നശിപ്പിക്കാം.

നമ്മുടെ കേൾവിശക്തിക്കപ്പുറം ഉയർന്ന ആവ്യത്തിയിലുള്ള ശബ്ദതരംഗങ്ങൾ(ultrasonic sound waves) ഹാനികരമല്ല എന്നൊരു വിശ്വാസം പലർക്കുമുണ്ട്. അൾട്രാസോണിക് സ്‌കാനിംഗും മറ്റും ഇക്കാലത്ത്  സർവ്വസാധാരണമായതുകൊണ്ടാവാം ഇത്. പക്ഷെ, ഇത് പൂർണ്ണമായും ശരിയല്ല. ആയിരം കിലോ ഹേർട്ട്‌സ് അഥവാ, ഒരു മെഗാ ഹേർട്ട്‌സ്(1MHz) മുതൽ 20 മെഗാ ഹേർട്ട്‌സ് വരെയുള്ള അൾട്രാ ശബ്ദതരംഗങ്ങളാണ് മനുഷ്യശരീരം സ്‌കാൻ ചെയ്യാൻ ഉപയോഗിക്കുന്നത്. ശബ്ദതരംഗങ്ങൾ സെക്കന്റിൽ 340 മീറ്റർ സഞ്ചരിക്കുന്നു എന്ന കണക്കനുസരിച്ച് ഇവയുടെ തരംഗ ദൈർഘ്യം 340 മൈക്രോൺ മുതൽ 17 മൈക്രോൺ വരെയാണ്. ഈ തരംഗ ദൈർഘ്യം, കാണാവുന്ന വെളിച്ചത്തിന്റെ തരംഗ ദൈർഘ്യത്തെ(0.4 മൈക്രോൺ മുതൽ 0.7 മൈക്രോൺ വരെ) അപേക്ഷിച്ച്  ഏറെ കൂടുതലായതിനാൽ, പൊതുവേ അപകടകാരിയല്ല. പക്ഷെ, ഒരു നിബന്ധനയുണ്ട്. ഈ തരംഗങ്ങളുടെ ശക്തി(power) 720 മില്ലി വാട്ട്/ചതു. സെന്റി മീറ്ററിലും അധികമാവാൻ പാടില്ല. അമേരിക്കൻ Food and Drug Adminstrationന്റെ 1993ലെ റെഗുലേഷൻ പ്രകാരമാണ് ഇത്. തരംഗശക്തി ഇതിലേറെയായാൽ ദേഹത്തിന് ഹാനികരമാവാം.

ഒരു ഗിഗാ ഹെർട്ട്‌സ്(109 Hz)ലും ഉയർന്ന ശബ്ദ തരംഗങ്ങളായാൽ തരംഗ ദൈർഘ്യം 0.34 മൈക്രോണിലും താഴെയാകാനും -അതായത് അൾട്രാ വയലറ്റ് രശ്മികളുടേതിനേക്കാൾ താഴെ- ജൈവകോശങ്ങൾക്ക്  അപായകരമാകാനും ഇടയുണ്ട്. അതിനാൽ ഇത്രയുമുയർന്ന ഫ്രീക്വൻസിയിൽ സ്‌കാനിംഗ് നടത്തുകയാണെങ്കിൽ അ തിന്റെ ശക്തി 720 മില്ലി വാട്ട്/ചതു.സെന്റി മീറ്റർ എന്നതിനേക്കാൾ നന്നേ താഴ്ന്നിരിക്കേണ്ടതുണ്ട്. ചുരുക്കത്തിൽ, ഏത് ഫ്രീക്വൻസിയിലുമുള്ള അൾട്രാ സൗണ്ട് തരംഗങ്ങളും ദോഷകരമാവാം, അവയുടെ ശക്തി കൂടുതലായിരിക്കുകയും അവയെ കേന്ദ്രീകരിപ്പിക്കുകയുമാണെങ്കിൽ.

റേഡിയോ സ്റ്റേഷൻ പ്രക്ഷേപിണികൾ അപകടകാരികളോ?

ഏതാനും കിലോവാട്ട് മുതൽ നൂറുകണക്കിന് കി ലോവാട്ട് വരെ ശേഷിയുള്ള റേഡിയോ പ്രക്ഷേപിണികൾ നിലവിലുണ്ട്. ആംപ്ലിറ്റിയൂഡ് മോഡുലേഷൻ(AM), ഫ്രീക്വൻസി മോഡുലേഷൻ(FM) എന്നിങ്ങനെ റേഡി യോ സ്റ്റേഷനുകൾ രണ്ട് തരമാണ്. ആദ്യകാലങ്ങളിൽ മിക്കവയും AM ആയിരുന്നു. ഇവ തന്നെ മീഡിയം വേവ് (MW), ഷോർട്ട് വേവ്(SW) എന്നിങ്ങനെയും രണ്ട് വിഭാഗമുണ്ട്. 550 കിലോ ഹേർട്ട്‌സ്(khz) മുതൽ 1600 khz വരെ മീഡിയം വേവ് ആണ്. മൂന്ന് മെഗാ ഹേർട്ട്‌സ്(MHz) മു തൽ 30MHz വരെ ഷോർട്ട് വേവും. ശബ്ദവാഹികളായ (carrier) റേഡിയോ തരംഗങ്ങളുടെ ഫ്രീക്വൻസിയാണ് ഇത്.

 എന്നതാണ് ഒരു ട്രാൻസ്മിറ്റിംഗ് ആന്റിനയിൽ നിന്നുള്ള കാന്തിക പ്രഭാവം സൂചിപ്പിക്കുന്ന സമവാക്യം. ഇതിൽ Hθഎന്നത് കാന്തിക പ്രഭാവ(magnetic field)മാണ്. രണ്ട് തരത്തിലുള്ള കാന്തിക പ്രഭാവമാണ് പുറപ്പെടുക. r, ആന്റിനയിൽ നിന്നുമുള്ള ദൂരമാണ്. A, B എ ന്നിവ ആന്റിനയുടെ രൂപകല്പനയനുസരിച്ചുള്ള സ്ഥിരാങ്കമാണ്(constant). റേഡിയേഷൻ ഫീൽഡും(radiation field) ഇൻഡക്ഷൻ ഫീൽഡും(induction field) ആണ്. ഇ തിൽ രണ്ടാമത്തേതാണ് ശക്തിയുള്ളതും അപകടകാരിയും.

റേഡിയോ ട്രാൻസ്മിറ്റർ പ്രവർത്തിപ്പിക്കുമ്പോൾ ആന്റിനയുടെ അരികിൽ പോകാൻ ആരേയുമനുവദിക്കാറില്ല. അന്നേരമുണ്ടാവുന്ന ശക്തിയേറിയ ഇൻഡക്ഷൻ മാഗ്നറ്റിക് ഫീൽഡ്, അതിനടുത്തുകൂടിപ്പോവുന്ന വസ്തുക്കളെ അപാരമായ ശക്തിയോടെ ആന്റിനയിലേയ്ക്ക് വലിച്ചടുപ്പിക്കും എന്നതാണ് കാരണം. ഈ അപകടകരമായ ദൂരപരിധിയിൽ വേലി കെട്ടിയിട്ടുണ്ടാവും. ഈ ദൂരം ഏകദേശം  l/2 p ആണ്. l എന്നത് തരംഗ ദൈർഘ്യം. അതായത് ഉദ്ദേശം l/6 ആണ് ദൂരം. ഉദാഹരണമായി 1200 മീറ്റർ തരംഗ ദൈർഘ്യത്തിൽ പ്രക്ഷേപണം നടക്കുന്നുവെങ്കിൽ, 200 മീറ്റർ ദൂരത്തിൽ വൃത്താകൃതിയിൽ വേലി കെട്ടിയിരിക്കും. അതേ സമയം, 12 സെന്റി മീറ്റർ തരംഗ ദൈർഘ്യമുള്ള മൈക്രോവേവ് ട്രാൻസ്മിറ്ററിനെ സംബന്ധിച്ചിടത്തോളം ഈ അപകട മേഖല നന്നെ ചെറുതാണ്. 12/6 = 2 cm. മാത്രമല്ല, അതിന്റെ വികരിണ ശക്തിയും കുറവാണ്. ഏതാനും വാട്ട് മാത്രം. അതിനാൽ അടുത്തുപോകാൻ ഒട്ടും പേടിക്കേണ്ട കാര്യമില്ല.

FM റേഡിയോ നിലയങ്ങൾ

ഇന്ന് ഏറെ ജനപ്രീതിയുള്ള FM റേഡിയോ നിലയങ്ങൾ റേഡിയോയെ നമ്മുടെ വീടുകളിലും വാഹനങ്ങളിലും വീണ്ടും ഉണർത്തിയിട്ടുണ്ട്. 88 മെഗാ ഹേർട്ട്‌സ് (88 MHz) വരെ എന്ന് ആഗോളമായി നിജപ്പെടുത്തിയതാ ണ്  ഇവയുടെ പ്രക്ഷേപണ ഫ്രീക്വൻസി. അതായത് തരംഗ ദൈർഘ്യം 3.4 മീറ്റർ മുതൽ 2.8 മീറ്റർ വരെ. 

സാധാരണയായി FM നിലയങ്ങളുടെ പരമാവധി ശേഷി 10 കിലോ വാട്ട് ആണ്. ഇതിന്റെ അതി സൂക്ഷ്മമായ ഒരു അളവ് മാത്രമേ റേഡിയോയിൽ വന്നെത്തുന്നുള്ളു. അതിനാൽ ജീവജാലങ്ങൾക്ക് ഒട്ടുംതന്നെ ദോഷകരമല്ല. മുൻ വിവരണങ്ങളിൽനിന്നൊക്കെ വ്യക്തമായ ഒരു സംഗതിയുണ്ടല്ലോ, തരംഗദൈർഘ്യം? ഇക്കാര്യത്തിൽ അതും അപകടകാരിയല്ല.

മൊബൈൽ ഫോണുകളോ?

മൊബൈൽ ടവറുകളുടെ കാര്യം നാം വിശദമായി പരിശോധിച്ചു. എന്നാൽ കയ്യിലിരിക്കുന്ന മൊബൈൽ ഫോണുകളോ? അവ അപകടകാരികളാണോ? ‘അല്ല’ എന്ന് നിസ്സംശയം പറയാം. Lithium-ion  ബാറ്ററികളാണ് മൊബൈൽ ഫോണുകളിൽ സാധാരണയായി ഉള്ളത്. ഇതിന്റെ വോൾട്ടേജ് 3.7 വോൾട്ടാണ്. സംഭരണശേഷി ഏകദേശം 1000 മുതൽ 4000 വരെ മില്ലി ആംപിയർ മണിക്കൂറുകളും(mAh). ഇത് 3700 mAh ആണെന്നും ബാറ്ററി ഒരിക്കൽ ചാർജ് ചെയ്താൽ ഏകദേശം ഒന്നര ദിവസത്തേയ്ക്ക് മതിയാവുമെന്നുമിരിക്കട്ടെ. അങ്ങനെയായാൽ ഫോണിന്റെ ശരാശരി ഉപഭോഗം ½ വാട്ടിൽ താഴെയാണ്. ഫോൺ വിളിക്കുമ്പോൾ ഈ ഉപഭോഗം ഒരു വാട്ടിന് അടുത്താണ്. അതിൽ കുറേ ഭാഗം അതിന്റെ സ്‌ക്രീൻ പ്രകാശിപ്പിക്കാനും ഉള്ളിലെ ഇലക്ട്രോണിക് സർക്യൂട്ടുകൾ പ്രവർത്തിപ്പിക്കാനും മറ്റുമാണ്. ട്രാൻസ്മിറ്റ് ചെയ്യുന്ന റേഡിയോ തരംഗങ്ങളുടെ ശക്തി അര വാട്ടിനടുത്താണ്. ഇത് നമ്മുടെ തലച്ചോറിനെയൊന്നും യാതൊരുതരത്തിലും ബാധിക്കില്ല.

എന്നിരുന്നാലും ഫോൺ താഴെ വയ്ക്കാതെ ദീർഘനേരം സംസാരിച്ചാൽ അത് ചൂടാവാറുണ്ടല്ലോ. ഇത്  പ്രധാനമായും, ഫോണിലെ ഇലക്ട്രോണിക് സർക്യൂട്ടുകൾ പ്രവർത്തിപ്പിക്കാൻ ബാറ്ററിയിൽ നിന്നും കറന്റ് ഒഴുകുമ്പോൾ ബാറ്ററി ചൂടാവുന്നതുകൊണ്ടാണ്. ചെവിയിൽ പിടിച്ച് സംസാരിക്കുമ്പോൾ ഈ ചൂട് തലയിലും അനുഭവപ്പെടാമെന്നത് കേവലം സ്വാഭാവികം മാത്രം. അല്ലാതെ, ഇത് മൈക്രോവേവ് റേഡിയേഷൻ മൂലമുള്ള ചൂടല്ല. ഹെഡ്‌സെറ്റ് അഥവാ ഇയർ ഫോണുകൾ ഉപയോഗിച്ച് സംസാരിക്കുക എന്നതാണ് സംസാര പ്രിയർ ക്ക് അഭികാമ്യം.

ശാസ്ത്രം മുന്നോട്ട്

വൈദ്യുതിയും വാർത്താവിനിമയവും കമ്പ്യൂട്ടറുകളുമില്ലാതെ ആധുനിക ജനജീവിതം സാധ്യമല്ല. കിംവദന്തികൾ കേട്ട് സംഭീതരാകാതെ ശാസ്ത്രീയ വസ്തുതകൾ മനസ്സിലാക്കി മുന്നോട്ടുപോകേണ്ടത് ശാസ്ത്രസാങ്കേതികവിദ്യകൾ വാഴുന്ന ഈ കാലത്ത് അത്യാവശ്യമാണ്. സാങ്കേതികവിദ്യകളെ സ്വീകരിക്കുകയും ശാസ്ത്ര ത്തെ നിരാകരിക്കുകയും ചെയ്യുക എന്നത് ശരിയായ കാര്യമല്ലെങ്കിലും ഇന്ന് വ്യാപകമാണ്. മനുഷ്യരാശി മു ന്നേറുകതന്നെയാണ്. ആ മുന്നേറ്റത്തിന് ശാസ്ത്രത്തി ന്റെ വളർച്ച കൂടിയേ കഴിയൂ. 


(ഗവണ്മെന്റ് എഞ്ചിനിയറിംഗ് കോളേജ് മുൻ പ്രിൻസിപ്പൽമാരാണ് ലേഖകർ)

ശാസ്ത്രഗതി 2017 നവംബറിൽ പ്രസിദ്ധീകരിച്ചത്‌

Happy
Happy
0 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Previous post ഡോ.ടി.പ്രദീപിന് പത്മശ്രീ
Next post മാലിന്യ പരിപാലനം – ദേശീയ കോൺഫറൻസ് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു
Close