Read Time:12 Minute


ഡോ.ബി.ഇക്ബാൽ

ഇന്ത്യയിൽ രോഗവ്യപനം നിയന്ത്രണ വിധേയമായി കഴിഞ്ഞു എന്ന് മിഥ്യാധാരണ സൃഷ്ടിച്ച അമിതമായ ആത്മവിശ്വാസമാണ് രാജ്യത്തെ അപകടസ്ഥിതിയിലേക്ക് നയിച്ചത്. യൂറോപ്പും അമേരിക്കയും പോലുള്ള സമ്പന്ന രാജ്യങ്ങൾ പോലും രണ്ടാംതരംഗത്തിലൂടെ കടന്ന് പോയതിൽ നിന്നും പാഠം ഉൾകൊള്ളാൻ നമുക്ക് കഴിഞ്ഞില്ല.
2021 മാർച്ച് അവസാനത്തിൽ രാജ്യം കോവിഡിന്റെ അന്ത്യം കണ്ട് തുടങ്ങിയെന്ന് ആരോഗ്യ മന്ത്രി ഹർഷ് വർധൻ പ്രഖ്യാപിച്ചു.. ഹർഷവർധൻ പ്രകടിപ്പിച്ച ആത്മവിശ്വാസത്തിൽ അത്ഭുതപ്പെടേണ്ടതില്ല. കാരണം 2020 സെപ്തംബർ മധ്യത്തിൽ ദിനംപ്രതി 93,000 കേസുകളുണ്ടായിരുന്നത് ക്രമാനുഗതമായി കുറഞ്ഞ് വരികയും ഫെബ്രുവരി മധ്യത്തോടെ 11,000 മായി മാറുകയും ദിനേനയുള്ള മരണം 100 ൽ താഴെയാവുകയും ചെയ്തിരുന്നു. അതിനിടെ മാർച്ച് മുതൽ രാജ്യത്ത് കോവിഡ് വാക്സിനേഷൻ ആരംഭിക്കയും ഒരു ഘട്ടത്തിൽ അമേരിക്കകഴിഞ്ഞാൽ ഏറ്റവുമധികം വാക്സിൻ നൽകിയ രാജ്യമായി ഇന്ത്യ മാറുകയും ചെയ്തിരുന്നു. മാത്രമല്ല അന്തരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും ലോകാരോഗ്യ സംഘടനയുടെ കോവാക്സ് അന്തരാഷ്ട്ര വാക്സിൻ പദ്ധതിക്കായും മറ്റ് രാജ്യങ്ങളിലേക്കും 5 കോടി വാക്സിൻ ഡോസ് കയറ്റ്മതി ചെയ്ത് വാക്സിൻ നയതന്ത്രത്തിലും വാക്സിൻ അന്തരാഷ്ട്ര സഹവർത്തിത്വത്തിലും പങ്കാളിയാവുകയും ചെയ്തു.

തെരഞ്ഞെടുപ്പുത്സവങ്ങൾ

ആരോഗ്യമന്ത്രിയിൽ നിന്നാരംഭിച്ച് രാജ്യത്ത് പടർന്ന് പിടിച്ച അമിത ആത്മവിശ്വാസത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഫെബ്രുവരി അവസാനം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടൂപ്പ് പ്രഖ്യാപിച്ചു. മാർച്ച് 27 നാരംഭിച്ച തെരഞ്ഞെടുപ്പ് ഒരു മാസത്തോളം നീണ്ടു നിൽക്കുന്നതും 824 മണ്ഡലങ്ങളിലായി 186 ദശലക്ഷം പേർ വോട്ട് രേഖപ്പെടുത്തേണ്ടതുമായിരുന്നു. പശ്ചിമ ബംഗാളിന്റെ കാര്യത്തിൽ ഇപ്പോഴും അവസാനിക്കാത്ത എട്ട് ഘട്ടങ്ങളിലായാണ് പോളിങ് നടന്ന് വരുന്നത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റി പരത്തികൊണ്ടുള്ള അതീവ വാശീയോടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് വിവിധ സംസ്ഥാനങ്ങളിൽ അരങ്ങേറിയത്. അതിനിടെ ക്രിക്കറ്റ് ബോർഡ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന് അനുവാദം നൽകി. മാസ്ക്ക് പോലും ധരിക്കാതെ 27,0,000 പേരാണ് ഗുജറാത്തിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ കാണികളായെത്തിയത്. ചെറുതും വലുതുമായ ഉത്സവങ്ങളും ആൾക്കുട്ട മേളകളും രാജ്യത്തിന്റെ പലഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു.

കേന്ദ്ര ആരോഗ്യവകുപ്പിന്റെ പരാജയം

വാക്സിനേഷൻ ആരംഭിച്ചെങ്കിലും സാമൂഹ്യ പ്രതിരോധ ശേഷി (ഹേർഡ് ഇമ്മ്യൂണിറ്റി) വളർത്തിയെടുക്കാൻ ആവശ്യമായ വാക്സിൻ ഡോസിനെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാക്കുന്നതിൽ ആരോഗ്യവകുപ്പ് അലംഭാവം കാട്ടിയെന്ന് കരുതേണ്ടതുണ്ടിയിരിക്കുന്നു. 2020 ലെ കണക്കനുസരിച്ച് ഇന്ത്യയുടെ ജനസംഖ്യ 138 കോടിയാണ്. 18 വയസ്സിന് താഴെയുള്ള 30 ശതമാനം പേരെ ഒഴിവാക്കിയാൽ 96.6 കോടി പേർക്കും അതിൽ തന്നെ 60 ശതമാനത്തിനാണെങ്കിൽ 58 കോടി പേർക്കെങ്കിലുമോ വാക്സിൻ നൽകേണ്ടതുണ്ട്. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും ഭാരത് ബയോടെക്കിനെയും മാത്രം ആശ്രയിച്ച് ഇത്രത്തോളം പേർക്ക് വാക്സിൻ നൽകാൻ കുറഞ്ഞത് 2 വർഷമെങ്കിലും വേണ്ടിവരുമെന്ന് മനസ്സിലാക്കുന്നതിൽ ആരോഗ്യവകുപ്പ് പരാജയപ്പെട്ട്രു. വിദേശകമ്പനികളുടെ വാക്സിൻ ഇറക്കുമതി ചെയ്യുകയോ അവ നാട്ടിൽ ഉല്പാദിക്കാൻ തയ്യാറുള്ളവരെ അതിനനുവദിക്കുയോ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ ആരോഗ്യവകുപ്പ് മടിച്ച് നിന്നു. വിദേശ വാക്സിനുകൾ ഇന്ത്യയിൽ പരിമിതമയെങ്കിലും പരീക്ഷിച്ചതിന് ശേഷം മാത്രമേ ഉല്പാദിച്ച് വിതരണം ചെയ്യാൻ അനുവാദിക്കാനാവൂ എന്ന നിയമവും വിദേശവാക്സിനുകൾ ലഭ്യമാക്കുന്നതിൽ തടസ്സം നിന്നു. വികസിതരാജ്യങ്ങൾ 2021 ആദ്യമാസങ്ങളിൽ വാക്സിൻ കമ്പനികൾ ഉൽപാദിപ്പിച്ച വാക്സിൻ ഡോസുകളിൽ 50 ശതമാനവും വാങ്ങി സ്റ്റോക്ക് ചെയത് മൂലം പല വിദേശകമ്പനികളും ഇന്ത്യയിൽ വാക്സിൻ മാർക്കറ്റ് ചെയ്യാൻ താതപര്യം കാട്ടിയതുമില്ല.

രക്ഷപ്പെടാനുള്ള മാർഗമെന്ത് ?

മഹാമാരി നിലനിൽക്കുന്ന സമയത്ത് വാസ്കിനേഷൻ നടത്തുമ്പോൾ കുറച്ച് പേർ മാത്രമാണ് വാക്സിൻ സ്വീകരിക്കുന്നതെങ്കിൽ സമൂഹത്തിൽ അപ്പോഴും നിലനിൽക്കുന്ന വൈറസ് വാക്സിനേഷൻ വഴിയുള്ള രോഗപ്രതിരോധ ശേഷിയിൽ നിന്നും രക്ഷപ്പെടാനായി ജനിതക മാറ്റത്തിന് (Escape Mutants/Variants) വിധേയമായി എസ്കേപ്പ് മൂട്ടൻസായി മാറി കൂടുതൽ തീവ്ര സ്വഭാവം കൈവരിക്കയും വാക്സിനേറ്റ് ചെയ്യപ്പെട്ടവരിൽ പോലും രോഗത്തിന് കാരണമാവുകയും ചെയ്യും. രോഗത്തിന്റെ തീവ്രത കുറഞ്ഞിരിക്കാമെന്ന് മാത്രം. മാത്രമല്ല വീണ്ടും രോഗതരംഗം സമൂഹത്തിലുണ്ടാവുകയും ചെയ്യാനുള്ള സാധ്യതയുമുണ്ട്. ആരോഗ്യ പ്രവർത്തകർ ആദ്യം തന്നെ വാക്സിൻ സ്വീകരിക്കുന്നത് കൊണ്ടും അവർ കോവിഡ് രോഗികളുമായി ഇടപെടേണ്ടി വരുന്നത് കൊണ്ടും എസ്കേപ്പ് മൂട്ടൻസ് അവരിൽ ആദ്യമുണ്ടാവാനുമിടയുണ്ട്. ഇത് കോവിഡ് പരിപാലനത്തെ പ്രതികൂലമായി ബാധിക്കും. വൈറസിന്റെ സ്പൈക്ക് പ്രോട്ടിനിൽ സംഭവിച്ചിട്ടുള്ള ഇ484ക്യൂ (E484Q), എൽ452ആർ (L452R) എന്നീ ജനിതകമാറ്റത്തിലൂടെ ബി.1.617 എന്ന ഇരട്ട മ്യൂട്ടന്റ് (Doble Mutatant) ആവിർഭവിച്ച് കഴിഞ്ഞിട്ടുണ്ട് ഇപ്പോഴത്തെ രോഗവ്യാപനത്തിന് ആൾക്കൂട്ട സന്ദർഭങ്ങളോടൊപ്പം എസ്കേപ്പ് മൂട്ടന്റെ സാന്നിധ്യവും കാരണമാണെന്ന് കരുതേണ്ടിയിരിക്കുന്നു.. വാക്സിനേഷൻ ത്വരിതഗതിയിലാക്കി ഹേർഡ് ഇമ്മൂണിറ്റി കഴിവതും വേഗം കൈവരിക്ക മാത്രമാണ് ഇതിൽ നിന്നും രക്ഷപ്പെടാനുള്ള പ്രധാനമാർഗ്ഗം.
റഷ്യയുടെ സ്പുട്ട്നിക്ക് വാക്സിൻ ഇന്ത്യൻ കമ്പനിയായ ഡോ റെഡ്ഡീസ് ലാബറട്ടറി ഇന്ത്യയിൽ ടെസ്റ്റ് ചെയ്ത് മാർക്കറ്റിംഗിനു തയാറാവുകയും ആരോഗ്യ വകുപ്പ് അതിനനുമതി നൽകയും ചെയ്തിട്ടുള്ളത് വാക്സിൻ ആവശ്യം ഒരു പരിധിവരെ പരിഹരിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം. അമേരിക്കൻ കമ്പനികളായ മഡോണ, ഫൈസർ, ജോൺസൺ ആന്റ് ജോൺസൺ എന്നീ കമ്പനികളുടെ വാക്സിൻ ഇന്ത്യൻ പരീക്ഷണം ഒഴിവാക്കി ഇന്ത്യയിൽ മാർക്കറ്റ് ചെയ്യുന്നതിനുള്ള അനുമതി നൽകാനും തീരുമാനമായിട്ടുത്. കാലതാമസം കൂടാതെ ഇതെല്ലാം സാക്ഷാത്ക്കരിച്ചാൽ വാക്സിൻ ക്ഷാമം പരിഹരിക്കാൻ കഴിയും എന്നാൽ അതിനും മൂന്നു നാലു മാസ കാലതാമസം ഉണ്ടാവും. അതുവരെ കോവിഡ് പെരുമാറ്റ ചട്ടങ്ങൾ കർശനമായി നടപ്പിലാക്കാൻ ഭരണസംവിധാനങ്ങളും പൊതുസമൂഹവും തയ്യാറാവേണ്ടതാണ്.

വേണ്ടത് പരസ്പര സഹകരണം

കേന്ദ്ര ആരോഗ്യ വകുപ്പ് സ്വയം അനുമോദന മനോഭാവത്തിൽ നിന്നും മാറി രാജ്യം നേരിടുന്ന ഗുരുതരമായ പ്രതിസന്ധി കണക്കിലെടുത്ത് പൊതുജനാരോഗ്യ വിദഗ്ധർ മുന്നോട്ട് വച്ചിട്ടുള്ള പരിഹാരനിർദ്ദേശങ്ങൾ ഗൌരവമായി പരിഗണിക്കേണ്ടതാണ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഏതാനും ക്രിയാത്മക നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി എല്ലാ രാഷ്ടീയപാർട്ടി നേതാക്കളുമായി കോവിഡ് നിയന്ത്രണ നടപടികൾ ചർച്ചചെയ്യുന്നതും ഉചിതമായിരിക്കും. അന്യോന്യം കുറ്റപ്പെടുത്തലിന്റെയും വിരൽ ചൂണ്ടലിന്റെയും മനോഭാവം മാറ്റി പരസ്പര സഹകരണത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും അന്തരീക്ഷം രാജ്യത്ത് വളർത്തിയെടുക്കേണ്ടിയിരിക്കുന്നു.


നമ്മുടെ ലക്ഷ്യം VACC-SMS: വിജയിപ്പിക്കുക VACC-SMS

കോവിഡ് രാജ്യമൊട്ടാകെയും കേരളത്തിലും രണ്ടാം തരംഗത്തിലേക്ക് കടന്ന സാഹചര്യത്തിൽ നമ്മുടെ അടിയന്തിര കടമ VACC-SMS വിജയിപ്പിക്കുകയാണ്.

VACC: Vaccination: 45 വയസ്സിനുമുകളിലുള്ള എല്ലാവരും ഒട്ടും വൈകാതെ കോവിഡ് വാക്സിൻ സ്വീകരിക്കാൻ സന്നദ്ധരായി മുന്നോട്ട് വരണം. വാക്സിൻ എടുക്കാൻ മടിച്ച് നിൽക്കുന്നവരെ വാക്സിനേഷന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി അതിനായി പ്രേരിപ്പിക്കാൻ ആരോഗ്യ പ്രവർത്തകരും സുഹൃത്തുക്കളും പൊതുപ്രവർത്തകരും തയ്യാറാവണം.

SMS: S: Social Distance (ശരീര ദൂരം), M: Mask (മാസ്ക് ധാരണം), S: Sanitize കൈകഴുകൽ എന്നീ കോവിഡ് പെരുമാറ്റ ചട്ടങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. അതിലേക്കായി മറ്റുള്ളവരെ നിർബന്ധിക്കണം. ഔപചാരിക സന്ദർഭങ്ങളിൽ മാത്രമല്ല ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുമ്പോഴും മറ്റും ശരീരദൂരം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

3 സി (3C) : ആൾക്കൂട്ട സന്ദർഭങ്ങൾ ഒഴിവാക്കലാണ് ഏറ്റവും പ്രധാനമായി സ്വീകരിക്കേണ്ട പ്രതിരോധ നടപടി. അടഞ്ഞ സ്ഥലങ്ങൾ (Closed Spaces) , ആൾകൂട്ട സ്ഥലങ്ങൾ (Crowded Places) , അടുത്ത ബന്ധപ്പെടൽ (Close Contacts) എന്നിവ കർശനമായി ഒഴിവാക്കികൊണ്ടുള്ള 3 സി (3C) നടപടികൾ പിന്തുടരാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.


എങ്ങനെ നേരിടണം കോവിഡിന്റെ രണ്ടാം വരവിനെ? | ഡോ. കെ പി അരവിന്ദൻ


Happy
Happy
0 %
Sad
Sad
50 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Previous post നവ ഭൗതിക ശാസ്ത്രത്തിന്റെ ഭാവിയിലേക്ക് ഒരു ചൂണ്ടുവിരൽ
Next post കേരളത്തിന്റെ ഭൂമി: വർത്തമാനവും ഭാവിയും – ചർച്ച
Close