Read Time:25 Minute

നിർമ്മിതബുദ്ധിയുടെ ഈ കാലഘട്ടത്തെ ചിലർ ‘ഡാറ്റായിസം’ (dataism) എന്നടയാളപ്പെടുത്താൻ താല്പര്യം കാണിക്കാറുണ്ട്. ഈ പ്രതിഭാസത്തെ ചരിത്രകാരനായ യുവാൽ ഹരാരി വർണ്ണിക്കുന്നത് ‘വിവരപ്രവാഹത്തിന് ഏറ്റവും ഉയർന്ന മൂല്യം കൽപ്പിക്കുന്ന രീതി’ എന്നാണ്. വിവരശേഖരണം മാത്രമല്ല, ശേഖരിച്ച വിവരം ഉപയോഗിക്കുകകൂടി വേണം എന്നതിലാണ് ഇവിടെ ഊന്നൽ. സൂസന്ന സുബോഫ്‌ തന്റെ ‘സർവെയിലൻസ് മുതലാളിത്തം’ എന്ന രചനയിലും വലിയതോതിലുള്ള വിവരശേഖരണത്തിലും അതിന്റെ നിർമ്മിതബുദ്ധിയിലൂടെയുള്ള ഉപയോഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. എന്നാൽ നിർമ്മിതബുദ്ധിക്ക് അത്ര താൽപര്യമില്ലാത്ത ചില വിവരങ്ങളുമുണ്ടെന്ന് പറഞ്ഞാലോ? ആശ്ചര്യം കൈവിടാതെ തന്നെ ചില ഉദാഹരണങ്ങളിലൂടെ നമുക്ക് കണ്ണോടിക്കാം. 

സമൂഹമാധ്യമങ്ങൾ

ആദ്യം നമുക്ക് സമൂഹമാധ്യമങ്ങളുടെ കാര്യമെടുക്കാം. നമ്മുടെ സാമൂഹികജീവിതത്തിനുമീതെയുള്ള ഏറ്റവും വലിയ വിവരശേഖരണ ഉപകരണമാണ് ഇന്ന് സാമൂഹികമാധ്യമങ്ങൾ. സന്ദേശങ്ങളെന്നുവേണ്ട ഫോൺ കാൾ വരെയിന്ന് സമൂഹമാധ്യമ അപ്പുകളിലൂടെയാണ്. ഇന്നത്തെ സമൂഹമാധ്യമ ആപ്പുകളെ മാറ്റിനിർത്തി ‘സാമൂഹികമാധ്യമം’ എന്ന അമൂർത്ത ആശയത്തെക്കുറിച്ചൊന്ന് ചിന്തിച്ചുനോക്കിയാലോ. മനുഷ്യർക്ക് തമ്മിൽ സമ്പർക്കത്തിലേർപ്പെടാൻ സൗകര്യപൂർണ്ണമായ ഒന്നായിരിക്കണം സാമൂഹികമാധ്യമം. മനുഷ്യർ തമ്മിൽ അനന്യമായ ബന്ധങ്ങളാണുള്ളത്, ഒരാൾക്ക് മറ്റൊരാളോടുള്ള ബന്ധവും മൂന്നാമതൊരാളോടുള്ള ബന്ധവും തമ്മിൽ വ്യത്യാസമുണ്ട്. അങ്ങനെയിരിക്കിലും സംഭാഷണ/സംവേദനസൗകര്യത്തിലേക്കായി നാം ചില വർഗ്ഗീകരണങ്ങൾ സ്വാഭാവികമായി നിത്യജീവിതത്തിൽ ഉപയോഗിക്കാറുണ്ട്. സ്കൂൾകാലത്തെ സുഹൃത്തുക്കളോട് നമുക്ക് പൊതുവിൽ പറയാനുള്ള ചില കാര്യങ്ങളുണ്ടാവും – ഉദാഹരണത്തിന് സ്കൂൾകാലത്തെ ജീവിതവുമായി ബന്ധപ്പെട്ട ചില അനുഭവക്കുറിപ്പുകൾ തയ്യാറാക്കിയെങ്കിൽ അത് സ്കൂൾ സുഹൃത്തുക്കൾക്കെല്ലാം അയയ്ക്കാൻ നമുക്ക് താൽപര്യമുണ്ടാവും. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട വാർത്തകൾ ഒരുപക്ഷെ ജോലിസ്ഥലത്തെ സഹപ്രവർത്തകരുമായി പങ്കുവെയ്ക്കാൻ സാധിച്ചെങ്കിൽ കൊള്ളാം എന്ന് തോന്നിയേക്കും. പ്രാദേശികരാഷ്ട്രീയം ചർച്ചചെയ്യണമെങ്കിൽ അടുത്ത് താമസിക്കുന്ന നാട്ടുകാരുമായിട്ടാവണം. അങ്ങനെയങ്ങനെ. പൊതുവിൽ നാം ജീവിതത്തിന്റെ പലതുറകളിലും വെച്ച് പരിചയപ്പെട്ട എല്ലാവരോടും കൂടി പൊതുവിൽ പറയാൻ എന്തെങ്കിലുമുണ്ടാകുമോ? സംശയമാണ്. 

ഈ ഒരു പശ്ചാത്തലത്തിൽനിന്നുകൊണ്ട് ഫേസ്ബുക്കിലേക്കൊന്ന് തിരിഞ്ഞുനോക്കിയാലോ. അവിടെ എല്ലാ തരം സുഹൃത്തുക്കൾക്കും കൂടിചേർത്ത് ഒരൊറ്റ പേരാണ്: ‘ഫ്രണ്ട്‌സ്’! നാം എന്തെങ്കിലും പോസ്റ്റ് ചെയ്‌താൽ സാധാരണഗതിയിൽ എല്ലാ ഫ്രണ്ട്സിലേക്കും എത്തും. ഫേസ്ബുക് ശേഖരിക്കുന്ന വിവരം രണ്ടു പേർ തമ്മിൽ ഫ്രണ്ട്‌സ് ആണോ എന്നത് മാത്രമാണ്. ‘മാതാപിതാക്കൾ’, ‘കോളേജ് സുഹൃത്തുക്കൾ’, ‘സഹപ്രവർത്തകർ’ എന്നിങ്ങനെ ഓരോ ആളെയും അടയാളപ്പെടുത്താൻ നമ്മെ സഹായിക്കാനോ അത്തരത്തിലുള്ള സാമൂഹികവർഗ്ഗീകരണവിവരം ശേഖരിക്കാനോ ഫേസ്ബുക്കിന് താൽപര്യമില്ല. സാമൂഹികവർഗ്ഗീകരണങ്ങളോട് ഫേസ്ബുക്ക് മുഖം തിരിക്കുന്നതെന്തുകൊണ്ടാവാം? എന്തുകൊണ്ടാവാം ഏറ്റവും സ്വാഭാവികമെന്ന് തോന്നുന്ന ഇത്തരം സാമൂഹികവർഗ്ഗീകരണത്തിന്റെ വിവരങ്ങൾ ഫേസ്ബുക്ക് നമ്മളിൽനിന്നും ശേഖരിക്കേണ്ട എന്നുതീരുമാനിക്കുന്നത്? 

ഫേസ്ബുക്ക്/മെറ്റാ ബോർഡ്റൂമുകളിൽ എന്ത് ചർച്ച നടന്നുവെന്ന് നമുക്കറിയില്ല, എന്നാലും ഫേസ്ബുക്കിന്റെ പ്രവർത്തനരീതിവെച്ച് നമുക്ക് ചിലത് മനസ്സിലാക്കാം. ‘സ്കൂൾ-കൂട്ടുകാർ’, ‘സഹപ്രവർത്തകർ’ എന്നിങ്ങനെ വർഗ്ഗീകരണങ്ങൾ സൃഷ്ടിക്കാൻ ഫേസ്ബുക്ക് നമ്മളെ അനുവദിച്ചാൽ സ്വാഭാവികമായും അങ്ങനെ ഓരോ ഗ്രൂപ്പിലേക്ക് മാത്രമായി മെസ്സേജ് അയയ്ക്കാനുള്ള സൗകര്യം നാം പ്രതീക്ഷിക്കും. ഒരു കുറിപ്പെഴുതി സ്കൂൾ സുഹൃത്തുക്കൾക്ക് എന്നരീതിയിൽ ക്രമീകരിക്കാൻ നമ്മെ സഹായിച്ചാൽ സ്വാഭാവികമായും ഫേസ്ബുക്കിന് ആ കുറിപ്പ് നമ്മുടെ സഹപ്രവർത്തകർക്ക് ദൃശ്യമാക്കാൻ സാധിക്കില്ല. അങ്ങനെ വരുമ്പോൾ ഇത്തരം സാമൂഹികവർഗ്ഗീകരണങ്ങൾ ഫേസ്ബുക്കിന്റെ വിവരവിതരണ അൽഗോരിതത്തിനുമീതെ ഒരു നിയന്ത്രണമായി പ്രവർത്തിക്കുന്നു. എല്ലാവരിലേക്കും എല്ലാം എത്തിക്കാൻ സാധിക്കുന്ന അവസ്ഥയെത്തിക്കുക എന്നതാണ് ഫേസ്ബുക്കിന് താൽപര്യം, അങ്ങനെ വിവരവിതരണത്തിന് പരിമിതികളില്ലാതിരിക്കുമ്പോഴാണല്ലോ ഏറ്റവും കൂടുതൽ ആളുകളെ ഫേസ്ബുക്ക് ആപ്പിൽ പിടിച്ചിരുത്താൻ സാധിക്കുക. ഒരാളോട് ‘നിങ്ങൾക്ക് ദൃശ്യമാക്കാനുള്ള പോസ്റ്റുകൾ തീർന്നുപോയി’ എന്നുപറയേണ്ടിവന്നാൽ അത് പരസ്യവരുമാനത്തെ ബാധിക്കും, വിവരവിതരണ അൽഗോരിതങ്ങൾക്ക് മീതെയുള്ള ഓരോ നിയന്ത്രണത്തിനും സാമ്പത്തികപ്രത്യാഘാതമുണ്ട്. അങ്ങനെ നോക്കുമ്പോൾ, സ്വാഭാവികമായ സാമൂഹികവർഗ്ഗീകരണങ്ങൾ ഫേസ്ബുക്കിൽ ഇല്ലാതെ പോകുന്നതിൽ, അത്തരം വർഗ്ഗീകരണവിവരങ്ങൾ ഫേസ്ബുക് ശേഖരിക്കാതിരിക്കുന്നതിൽ, സാമ്പത്തികതാല്പര്യങ്ങളാണെന്ന് പറയാം. ഫേസ്ബുക്കിന് തങ്ങളുടെ സാമ്പത്തികതാത്പര്യത്തിന് വിരുദ്ധമായി നിൽക്കുന്ന വിവരങ്ങൾ വേണ്ട!

വാട്ട്സപ്പ് എന്ന സമൂഹമാധ്യമത്തിന്റെ ഘടന ഫേസ്ബുക്കിൽ നിന്നും വിഭിന്നമാണ്, രണ്ടും ഒരേ കമ്പനിയുടേതാണെങ്കിലും. അതുകൊണ്ടുതന്നെ നാം വാട്ട്സപ്പ് ഇൻസ്റ്റാൾ ചെയ്ത ദിവസം മുതൽ സ്വാഭാവികമായി നമുക്കുപകാരപ്രദമെന്നുതോന്നുന്ന സാമൂഹികവർഗ്ഗീകരണങ്ങൾ ഗ്രൂപ്പുകളുടെ രൂപത്തിൽ സൃഷ്ടിക്കുന്നു. നിരവധിയായ ഗ്രൂപ്പുകളിൽ നാം എല്ലാവരും അംഗങ്ങളാണല്ലോ. സ്കൂൾ കൂട്ടുകാരുടെ ഗ്രൂപ്പ്, കോളേജിലെ ഗ്രൂപ്പ്, ആർട്സ് ക്ലബ് ഗ്രൂപ്പ്, ഓരോ മക്കളുടെയും ക്ലാസ്സിലെ മാതാപിതാക്കളുടെ ഗ്രൂപ്പ്, ട്രെക്കിങ്ങ് ഗ്രൂപ്പ്, അങ്ങനെയങ്ങനെ. നാം ഓരോ ഗ്രൂപ്പുകളിലേക്കായിട്ടാണ് മെസ്സേജുകൾ അയയ്ക്കുന്നത്. ഫേസ്ബുക്കിന്റെ കാര്യത്തിൽ നിരീക്ഷിച്ചതുപോലെ ഗ്രൂപ്പുകൾ സമൂഹമാധ്യമസ്ഥാപനത്തിന്റെ സാമ്പത്തികതാല്പര്യങ്ങൾക്കുമീതെ ഒരു പ്രതിബന്ധമായി നിൽക്കുന്നു. എന്നാലും ഗ്രൂപ്പുകൾ സൃഷ്ടിച്ചസ്ഥിതിക്ക് ഇനി അതൊക്കെ ഒഴിവാക്കാൻ നമ്മോട് പറയാൻ വാട്ട്സാപ്പിന് ആവില്ലല്ലോ. അതുകൊണ്ട് ഈ വർഗ്ഗീകരണങ്ങൾ ഉപയോഗിക്കാതെയുള്ള വിവരപ്രക്ഷേപണത്തിന് നമ്മെ പ്രേരിപ്പിക്കുക എന്നതാണ് വാട്ട്സപ്പിൽ കമ്പനി ഇന്ന് സ്വീകരിക്കുന്ന രീതി. സാമൂഹികവർഗ്ഗീകരണരഹിത വിവരപ്രക്ഷേപണരീതിയായി നമ്മുടെ മുന്നിലേക്ക് സ്റ്റാറ്റസ് എന്ന ഫീച്ചർ വന്നിട്ട് രണ്ടോ മൂന്നോ വർഷമായി. സ്റ്റാറ്റസ് ഇട്ടാൽ ഗ്രൂപ്പ് ഭേദമന്യേ എല്ലാവരിലേക്കും എത്തും. ഏതാനും മാസങ്ങൾക്ക് മുമ്പ് വാട്ട്സപ്പ് ചാനൽ എന്ന ഫീച്ചറും സ്ഥാനംപിടിച്ചു, അതിലും അങ്ങനെതന്നെ, ഗ്രൂപ്പുതിരിഞ്ഞുള്ള വിവരവിതരണമല്ല. വാട്ട്സപ്പ് നമ്മുടെ സ്വാഭാവികസമൂഹികജീവിതത്തെ ഫേസ്ബുക്ക് രീതിയിലുള്ള വർഗ്ഗീകരണരഹിത രീതിയിലേക്ക് മാറ്റാനായി ശ്രമിക്കുന്നതിന്റെ വിവിധരൂപങ്ങളായി ഇവയെ കാണാം. 

ഫേസ്ബുക്ക് സാമൂഹികവർഗ്ഗീകരണങ്ങൾ സൃഷ്ടിക്കാൻ നമ്മെ അനുവദിക്കാതിരുന്നപ്പോൾ, വാട്ട്സപ്പ് നിലവിലുള്ള വർഗ്ഗീകരണങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താൻ കിണഞ്ഞു പരിശ്രമിക്കുന്നു. രണ്ടിടത്തും സാമൂഹികവർഗ്ഗീകരണം കമ്പനിയുടെ സമ്പത്തികതാത്പര്യങ്ങളുമായി ഇടഞ്ഞുനിൽക്കുന്നത് തന്നെയാണ് ദൃശ്യമാകുന്നത്. അത്തരം വിവരങ്ങൾ ശേഖരിക്കുന്നതിൽ യാതൊരുത്സഹവും സമൂഹമാധ്യമ നിർമ്മിതബുദ്ധിക്കില്ല.

തൊഴിൽ പ്ലാറ്റുഫോമുകൾ

അടുത്ത ഉദാഹരണം തൊഴിൽ പ്ലാറ്റുഫോമുകളുമായി ബന്ധപ്പെട്ടുള്ളതാണ്. നമുക്കിന്നേറെ പരിചയമുള്ള തൊഴിൽ പ്ലാറ്റുഫോമുകളാണ് ഭക്ഷ്യവിതരണ സേവനങ്ങൾ. സ്വിഗ്ഗി, സോമാറ്റോ എന്നിവയൊക്കെ അതിൽപ്പെടും. അവയുമായി ബന്ധപ്പെട്ടുള്ള ഒരുദാഹരണമെടുക്കാം, കഥാരൂപത്തിൽ. മഴയുടെ ആലസ്യത്തിൽ വീട്ടിലിരിക്കുന്ന ഒരു ഇടവപ്പാതി ദിവസം വൈകുന്നേരം അത്താഴത്തിനായി നാം ഒരു ഓർഡർ നൽകുന്നു. ആപ്പിൽ മുപ്പതു മിനിറ്റിനകം ഭക്ഷണം നമ്മുടെ പക്കലെത്തും എന്നാണ് കാണുന്നത്. പക്ഷെ, പുറത്ത് നല്ല മഴയാണ്. സ്വാഭാവികമായും ട്രാഫിക് ഉണ്ടാവും, ചിലപ്പോൾ ചില റോഡുകളിൽ വെള്ളക്കെട്ടും. ഒടുവിൽ ഒരു മണിക്കൂറോളം കഴിഞ്ഞു, നിങ്ങളുടെ അടുത്ത് ഭക്ഷണം സ്വിഗ്ഗി ഡെലിവറി ബോയ് കൊണ്ടെത്തിക്കുന്നു. ‘നല്ല മഴയാണ്, റോഡിൽ വല്ലാത്ത തിരക്കും’, ‘സാരമില്ല’ എന്ന് നിങ്ങളുടെ മറുപടി. അയാൾ വൈകിയതിനുള്ള കാരണമാണ് നിങ്ങളോട് പറഞ്ഞത്, നിങ്ങൾക്ക് അത് തീർത്തും മനസ്സിലായി, അംഗീകരിക്കുകയും ചെയ്തു. സംഗതി ശുഭം.

ഇനി ആപ്പിൽ ഈ സംഭവമുണ്ടാക്കുന്ന വിവര പാദമുദ്ര (data footprint) നോക്കാം. ആപ്പിൽ പതിനഞ്ചു മിനിറ്റ് വൈകിയാണ് ഭക്ഷണം ഡെലിവറി ചെയ്തത് എന്ന് എന്തായാലും രേഖപ്പെടുത്തപ്പെടും. ഓർഡർ ചെയ്ത സമയവും ഡെലിവർ ചെയ്ത സമയവും എല്ലാം ഉണ്ടല്ലോ. അതുകൊണ്ടുതന്നെ ഡെലിവറി ബോയ് വൈകി എന്നും അവിടെ സ്വാഭാവികമായും രേഖപ്പെടുത്തപ്പെടും. പക്ഷെ, ആപ്പിൽ കാലാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നില്ല. ഡെലിവറി ബോയ്ക്ക് വൈകിയതിനുള്ള കാരണം എന്റർ ചെയ്യാനുള്ള ഉപാധി ആപ്പിൽ ലഭ്യമല്ല. ഉപഭോക്താവെന്നനിലയ്ക്ക് നിങ്ങൾ നൽകുന്ന റിവ്യൂവിൽ മഴയുണ്ടായിരുന്നു എന്നും മറ്റുമൊക്കെ രേഖപ്പെടുത്താം. പക്ഷെ, വൈകിയെത്തിയ ഭക്ഷണം കഴിക്കാനുള്ള വ്യഗ്രതയിൽ ഒരു വിശദ റിവ്യൂ എഴുതാനുള്ള മനഃസ്ഥിതി നിങ്ങൾക്കുണ്ടാവുമോ തന്നെ സംശയമാണ്. മിക്കവാറും കാരണരഹിതമായരീതിയിൽ ‘വൈകിയ ഡെലിവറി’ എന്ന് ഭക്ഷ്യസേവന പ്ലാറ്റഫോമിന്റെ വിവരശേഖരത്തിൽ ഇത് രേഖപ്പെടുത്താൻ തന്നെയാണ് സാധ്യത. 

കൃത്യസമയത്തു ഡെലിവർ ചെയ്യുന്ന സേവനദാതാക്കൾക്ക് മുൻഗണന നൽകുന്ന ഭക്ഷ്യസേവന പ്ലാറ്റഫോമിന്റെ മാച്ചിങ് അൽഗോരിതത്തിന്റെ പരിഗണനയിൽ പ്രസ്തുത ഡെലിവറി ബോയ് ഒരു പടി താഴേക്ക് നീങ്ങുന്നു. അയാളുടെ തൊഴിലിനെ അത് പ്രതികൂലമായി ബാധിക്കുന്നു. ഇവിടെ നിർമ്മിതബുദ്ധിയുടെ ക്രമീകരണം ഡെലിവറി ബോയ് എന്ന തൊഴിലാളികളെ എങ്ങനെയെങ്കിലും ‘അളക്കാൻ’ സാധിക്കുന്ന വിവരം കരസ്ഥമാക്കുക എന്നതാണ്. തൊഴിലാളിക്ക് മീതെയുള്ള അധികാരപ്രയോഗത്തിനും തൊഴിലാളിയെ അച്ചടക്കവത്കരിക്കാനും ഉതകുന്ന രീതിയിലുള്ള വിവരങ്ങൾ ശേഖരിക്കുന്നതിലാണ് ആപ്പിന്റെ നിർമാതാക്കളുടെ ശ്രദ്ധ. ഓരോ ഇടപാടിന്റെയും സൂക്ഷ്മാംശങ്ങളോ സേവനപ്രസക്തമായ വിവരങ്ങളോ ശേഖരിക്കുന്നതിലേക്ക് ഇവിടെ ശ്രദ്ധ പോകുന്നില്ല, അധികാരപ്രയോഗത്തിന് അതാവശ്യമില്ലാത്തിടത്തോളം. നിർമ്മിതബുദ്ധിയുടെ വിവരദാഹം ഇവിടെയും പരിമിതപ്പെട്ടുതന്നെ നിൽക്കുന്നു. എല്ലാ ഡാറ്റയും വേണമെന്നല്ല ഇവിടെയും ക്രമീകരണം. 

ഉപസംഹാരം

നാം ഇന്നത്തെ നിർമ്മിതബുദ്ധി അൽഗോരിതങ്ങൾ സർവ്വ വിവരങ്ങളും ശേഖരിക്കുന്നു എന്ന് പൊതുവിൽ പറയാറുണ്ട്. അതിന് ചില അപവാദങ്ങളുണ്ടെന്നാണ് നാം ഇവിടെ കണ്ടത്. സമൂഹമാധ്യമങ്ങളിലെ നമ്മുടെ സംവേദനാവശ്യങ്ങൾ സഹായിക്കുന്നതരത്തിലുള്ള സ്വാഭാവികവർഗ്ഗീകരണങ്ങളുടെ നേർക്ക് ഫേസ്ബുക്ക് മുഖംതിരിക്കുന്നു. തൊഴിൽ പ്ലാറ്റുഫോമുകളിൽ സേവനദാതാവിന്റെ സേവനങ്ങളെ വിലയിരുത്താൻ പ്രസക്തമായ വിവരങ്ങൾ പോലും ശേഖരിക്കാൻ നിർമ്മിതബുദ്ധി പ്ലാറ്റുഫോമുകൾ മടിക്കുന്നു, കേവലം ഉപരിപ്ലവമായ വിവരങ്ങൾ മാത്രമാണവ ശേഖരിക്കുന്നത്. മേൽപ്പറഞ്ഞ വിവര ഇനങ്ങൾ കമ്പനിയുടെ സാമ്പത്തികതാത്പര്യങ്ങളുമായി കൊമ്പുകോർക്കുന്നു എന്നയിടത്താണ് അവയോടുള്ള വിരക്തി ഉണ്ടാവുന്നത്. ഇനിയൊരുകാലത്ത് ഇത്തരം വിവരങ്ങൾ ലാഭം വർദ്ധിപ്പിക്കാനുള്ള ഒരു ഉപകരണമായി പ്രവർത്തിപ്പിക്കാൻ സാധിക്കുമെങ്കിൽ, ആപ്പുകൾ അവ ശേഖരിക്കാൻ തുനിയുകതന്നെ ചെയ്യും. 

എന്ത് വിവരം ശേഖരിക്കണമെന്ന്  തീരുമാനിക്കപ്പെടുന്നത് സാമാന്യബോധത്തിന്റെ (common sense) അടിസ്ഥാനത്തിലല്ല, സാമ്പത്തികതാൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നതാണ് ഇവിടെ പ്രധാനപ്പെട്ട വിഷയം. തങ്ങളുടെ സാമ്പത്തികതാല്പര്യങ്ങൾക്ക് അനുരൂപമായതരത്തിലുള്ള വിവരശേഖരണവ്യാപ്തി കൈവരിക്കുന്നതിലാണ് നിർമിതബുദ്ധി പ്രയോക്താക്കളുടെ ശ്രദ്ധ. ഇനി ചില വിവരങ്ങൾ പ്രത്യക്ഷത്തിൽ സാമ്പത്തികമായി ഉപയോഗപ്രദമല്ല എന്നിരിക്കട്ടെ, എന്നാലും സാമ്പത്തികലക്ഷ്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാത്തിടത്തോളം അവ ശേഖരിക്കപ്പെട്ടെന്നുമിരിക്കും. ഇനി നാളെയെങ്ങാനും ഉപകരിച്ചാലോ!

ഇന്നത്തെ നിർമ്മിതബുദ്ധിപ്രയോഗത്തിന്റെ വാണിജ്യാടിത്തറയിലേക്ക് വെളിച്ചം വീശുന്നതാണ് അവയിലടങ്ങിയിരിക്കുന്ന വിവരശേഖരണത്വരയുടെ ഘടന. ഇന്ന് നാം ജീവിക്കുന്ന യുഗം കേവല ഡാറ്റായിസമല്ല, മുതലാളിത്ത  ഡാറ്റായിസമാണ് എന്ന് പറഞ്ഞാലും അതിശയോക്തിയുണ്ടാവില്ല.

ലേഖകന്റെ സസൂക്ഷ്മം – പംക്തി ഇതുവരെ

സസൂക്ഷ്മം

സാങ്കേതികവിദ്യയുടെ രാഷ്ട്രീയ വായനകൾ- ഡോ. ദീപക് കെ. യുടെ ലേഖന പരമ്പര

സാങ്കേതികവിദ്യയും സമൂഹവും

ലേഖനങ്ങൾ വായിക്കാം

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “നിർമ്മിതബുദ്ധിക്ക് എല്ലാ ഡാറ്റയും വേണ്ട!

  1. ലൂക്കയില്‍ വരുന്ന ലേഖനങ്ങളില്‍ കാത്തിരുന്നു വായിക്കുന്ന ഒന്നാണ് സസൂക്ഷ്മം. സാങ്കേതിക വിദ്യയുടെ , നിര്‍മ്മിത ബുദ്ധിയുടെ മേഖലയില്‍ പലപ്പോഴും വലിയ പ്രതീക്ഷയും കണ്ണടച്ചുള്ള സ്വീകരണവും ആണിപ്പോള്‍ നടക്കുന്നത്. വിമര്‍ശനാത്മകമായി കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടോടെ സാങ്കേതിക വിദ്യയും സമൂഹവും ആയി ബന്ധപ്പെട്ടുള്ള ഈ ലേഖന പരമ്പര ഒരു പുസ്തകമായി പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്നു

Leave a Reply to Ajay P GangaCancel reply

Previous post വേരാ സി റൂബിൻ ഒബ്സർവേറ്ററി പുറത്തുവിട്ട പ്രപഞ്ചദൃശ്യങ്ങൾ
Next post ചൈനയുടെ മുന്നേറ്റവും ഊർജത്തിന്റെ  ആഗോളരാഷ്ട്രീയവും
Close