

ഊബർ, സ്വിഗ്ഗി എന്നിങ്ങനെയുള്ള പ്ലാറ്റുഫോം സേവനങ്ങൾ നമ്മുടെ നിത്യജീവിതത്തിലെ സ്ഥിരം സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇവയിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് വളരെ മോശപ്പെട്ട സേവനവേതനവ്യവസ്ഥയാണ് കമ്പനികൾ നടപ്പിലാക്കുന്നതെന്ന് നമുക്കറിയാം. ഇവയെങ്ങനെ തൊഴിൽ ചൂഷണത്തിന്റെ ഒരു മേഖലയായി മാറുന്നു എന്നത് പലപ്പോഴും സമകാലിക ചർച്ചകളിൽ കടന്നുവരാറുണ്ട്. അത്തരം പ്രധാനപ്പെട്ട ചർച്ചകൾക്ക് പുറമെ ഈ മേഖലയിൽ നാം പലപ്പോഴും പരിഗണിക്കാതെ പോകുന്ന ഒരു വശമാണ് അവയിലന്തർലീനമായ ‘വികാരപരമായ അദ്ധ്വാനം’.
നാം ഒരു ഊബർ യാത്ര ചെയ്തെന്നിരിക്കട്ടെ. ഊബറിന്റെ ആപ്പ് ഡ്രൈവറെ റേറ്റ് ചെയ്യാൻ ആവശ്യപ്പെടും. അതിൽ നാം പലപ്പോഴും ചെയ്യാറുള്ള പോലെ ‘ഫൈവ്-സ്റ്റാർ’ ക്ലിക്ക് ചെയ്യുന്നു എന്ന് കരുതുക. വിവരങ്ങളോടുള്ള അടങ്ങാത്ത ദാഹം വെച്ചുപുലർത്തുന്ന ആപ്പ് നിങ്ങളോടപ്പോൾ ആരായുക നിങ്ങളുടെ ആ തീരുമാനത്തിനുപിന്നിലെ കാരണത്തെക്കുറിച്ചായിരിക്കും. എൻട്രൻസ് പരീക്ഷയിലെന്നപോലെ മൾട്ടിപ്പിൾ-ചോയ്സ് ചോദ്യമാണ് ഇവിടെ. കാണുന്ന ഉത്തരങ്ങളിൽ നിന്നൊരെണ്ണം തിരഞ്ഞെടുത്താൽ മതിയാകും. ‘ഗംഭീര സേവനം’, ‘നല്ല സംഭാഷണം’, ‘വഴികണ്ടെത്തുന്നതിലെ വൈദഗ്ധ്യം’, ‘വിനോദിപ്പിക്കുന്ന ഡ്രൈവർ’ എന്നിങ്ങനെയുള്ള ഉത്തരസാധ്യതകളാണ് ഊബർ ഉപഭോക്താവിന് മുന്നിലേക്ക് വെയ്ക്കുന്നത്. ഇവയിലൊന്നാവാം നാം ‘ഫൈവ്-സ്റ്റാർ’ റേറ്റിംഗ് കൊടുക്കാൻ കാരണമെന്ന് ഊബർ അനുമാനിക്കുന്നു.

ഒരു ഗതാഗതസേവനം എന്ന നിലയ്ക്ക് നാം ഊബറിനെ ഉപയോഗിക്കുകയാണെങ്കിൽ അതിൽ റേറ്റിംഗ് കൊടുക്കാൻ ഉപയോഗിക്കേണ്ടത് ഗതാഗതസേവനവുമായി പ്രസക്തിയുള്ള വിഷയങ്ങളാവേണ്ടേ? അല്ലെങ്കിൽ അത്തരത്തിലുള്ള കാര്യങ്ങളിലേക്ക് ഉപഭോക്താവിന്റെ ശ്രദ്ധ തിരിക്കുന്നതാവണ്ടേ ഊബർ ആപ്പിലെ ഐച്ഛികങ്ങൾ? അത്തരം യുക്തികളിൽനിന്നുമാറി ‘നല്ല സംഭാഷണം’, ‘വിനോദിപ്പിക്കുന്ന ഡ്രൈവർ’ എന്നിങ്ങനെയുള്ള ഉത്തരസാധ്യതകൾ നമുക്കുമുന്നിൽ വെയ്ക്കുന്നതിലൂടെ ഊബർ തങ്ങളുടെ ‘മാതൃകാ-ഡ്രൈവർ’ സങ്കൽപ്പം കൂടിയാണ് നമുക്കുമുന്നിൽ അനാവരണം ചെയ്യുന്നത്. ഊബറിന്റെ മാതൃകാ-ഡ്രൈവർ കേവലമായ ഡ്രൈവർ മാത്രമല്ല, നല്ല വിനോദദാതാവും സംഭാഷണത്തിലേർപ്പെടുന്നയാളും കൂടിയാണത്രെ!

ഇത്തരം വ്യവസ്ഥകൾ കേവലമായ അർത്ഥത്തിലുള്ള ഡ്രൈവർ വിലയിരുത്തലുകളായിട്ടല്ല പ്രവർത്തിക്കുക, പകരം അവയുമായി ബന്ധപ്പെടുന്നവരുടെ മേൽ ഒരു സമ്മർദമായിട്ടുകൂടിയാണ്. ധാരാളം റൈഡുകൾ കിട്ടണമെങ്കിൽ ഒരു ഡ്രൈവറിന് നല്ല റേറ്റിംഗ് ആവശ്യമാണ്, അങ്ങനെയാണ് ഉപഭോക്താക്കളെയും ഡ്രൈവർമാരെയും ബന്ധപ്പെടുത്തുന്ന മാച്ചിങ് അൽഗോരിതത്തിന്റെ പ്രവർത്തനം. അതുകൊണ്ട് ഡ്രൈവറുടെ തൊഴിൽജീവിതത്തിനുമേൽ ഒരു നിരന്തരസമ്മർദമായിട്ടാണ് റേറ്റിംഗ് സമ്പ്രദായം വർത്തിക്കുക. ഊബറിലെ മേൽപ്പറഞ്ഞ ഐച്ഛികങ്ങൾ മുൻനിർത്തി നോക്കിയാൽ ഡ്രൈവറിന് മേൽ വികാരപരമായ അദ്ധ്വാനം അടിച്ചേൽപ്പിക്കുന്ന ഒരു സമ്മർദമായിക്കൂടി ഇത് മാറുന്നു.
കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനുമുമ്പ് ഇവയെയൊക്കെ നാമിന്ന് ജീവിക്കുന്ന സമ്പദ് വ്യവസ്ഥയുടെ രാഷ്ട്രീയവുമായിക്കൂടി ചേർത്തുവായിക്കേണ്ടതുണ്ട്. അതിലേക്കായി ഒരൽപം പശ്ചാത്തലമായാലോ. മുതലാളിത്തത്തിൽ തൊഴിലാളിയെ അദ്ധ്വാനശേഷിയുടെ വാഹകനായിട്ടാണ് കാണുന്നത്. മുതലാളി തന്റെ സാമ്പത്തികലാഭതാൽപര്യങ്ങൾ നിറവേറ്റാനായി തൊഴിലാളിയുടെ അദ്ധ്വാനശേഷി വിലയ്ക്ക് വാങ്ങുന്നു. തൊഴിലാളി മുതലാളിയുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്നു, ശമ്പളം കൈപ്പറ്റുന്നു. ഈ വ്യവസ്ഥയ്ക്കുകീഴിൽ പ്രവർത്തിക്കുന്ന തൊഴിലാളിക്ക് തൊഴിലിലേർപ്പെടുമ്പോൾ തന്റെ ഇഷ്ടാനിഷ്ടങ്ങൾക്കും വ്യക്തിഗതതല്പര്യങ്ങൾക്കും അനുസരിച്ചു പ്രവർത്തിക്കാൻ വളരെ പരിമിതമായ സ്വാതന്ത്ര്യമാണ് ലഭിക്കുക. അയാൾ തന്റെ അദ്ധ്വാനശേഷി വിൽക്കുന്നതിലൂടെ ആ അദ്ധ്വാനശേഷിയുടെ പ്രവർത്തനത്തിനുമീതെയുള്ള അയാളുടെ അധികാരം കൂടിയാണ് അയാൾ കയ്യൊഴിഞ്ഞത്. ഇങ്ങനെ തൊഴിലാളിയുടെ സ്വത്വത്തെയും അയാളുടെ അദ്ധ്വാനശേഷിയെയും വേർപെടുത്തുന്ന ഒരു ശക്തിയാണ് മുതലാളിത്തം.

ഊബർ പോലെയുള്ള സേവനങ്ങളും മുതലാളിത്തരീതിയിൽ ലാഭകേന്ദ്രീകൃതമായിട്ടാണ് പ്രവർത്തിക്കുന്നത്. ഒരു റൈഡ് വരുമ്പോൾ ഉപഭോക്താവിന്റെ ആവശ്യം നിറവേറ്റിക്കൊടുക്കുക എന്നതാണല്ലോ ഇവിടെ തൊഴിലാളിയുടെ തൊഴിൽ ധർമ്മം. ഇവിടെയാണ് വൈകാരിക അംശങ്ങളുടെ പ്രസക്തിയിലേക്ക് നാം തിരികെപോകെണ്ടത്. ഊബർ നിയതമായ തൊഴിലാളിയുടെ ധർമ്മത്തിനുമീതെ മറ്റൊന്ന് കൂടി പരോക്ഷമായി ആവശ്യപ്പെടുന്നു; ഡ്രൈവർ പുഞ്ചിരിക്കണം, ഡ്രൈവർ സംഭാഷണപ്രിയനായിരിക്കണം, ഡ്രൈവർ ഉപഭോക്താവിന് വിനോദം കൂടി പ്രദാനം ചെയ്യണം! മുതലാളിത്തത്തിലെ തൊഴിലാളി-അദ്ധ്വാനശേഷി വേർപെടുത്തലിന്റെ വീക്ഷണകോണിലൂടെ നോക്കിയാൽ ഇവിടെ തൊഴിലാളി അദ്ധ്വാനശേഷി വാഹകൻ മാത്രമല്ല, വികാരശേഷി വാഹകൻ കൂടിയാണ്. വികാരം പ്രകടിപ്പിക്കാൻ ശേഷിയുള്ളവൻ. അദ്ധ്വാനശേഷി മുതലാളിയുടെ താല്പര്യത്തിനനുസരിച്ചു പ്രവർത്തിപ്പിക്കേണ്ടതുപോലെ ഇവിടെ വികാരശേഷിയും അൽഗോരിതത്തിലൂടെ നടപ്പിലാക്കുന്ന മുതലാളിയുടെ താത്പര്യത്തിനനുസരിച്ചു പ്രവർത്തിപ്പിക്കണം. ഊബർ ആവശ്യപ്പെടുന്ന വികാരങ്ങൾ ഡ്രൈവർ ഉൽപ്പാദിപ്പിക്കണം. മുതലാളിത്തയുക്തികൾക്ക് ഒരു പുതിയമാനം കൂടി കൈവരുന്നു.
ഏതാനും ദശകങ്ങളായി ശക്തമായി നിലകൊള്ളുന്ന സേവനമേഖലയിൽ – അതിപ്പോൾ ടൂറിസം, ഹോട്ടൽ എന്നിങ്ങനെ എന്തുമാവട്ടെ – ഇത്തരം വികാരപരമായ അദ്ധ്വാനത്തിലേക്കുള്ള പ്രേരണ പരോക്ഷമായി പ്രവർത്തിക്കുന്നുണ്ട്. ആശുപത്രി, ആതുരസേവനം എന്നിങ്ങനെയുള്ള രംഗങ്ങളിൽ അവയൊക്കെ ഏറെ പ്രധാനപ്പെട്ടതുമാണ് എന്നും നമുക്കറിയാം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പാശ്ചാത്യലോകത്ത് ചില്ലറവിൽപ്പനമേഖലയിലും മറ്റുമൊക്കെ കോർപ്പറേറ്റ്-വത്കരണം ശക്തിപ്രാപിച്ചപ്പോൾ ‘ഉപഭോക്താവ് ഇപ്പോഴും ശരിയാണ്’ (customer is always right) എന്ന രീതിയിലുള്ള ചില പ്രയോഗങ്ങൾ ആപ്തവാക്യങ്ങൾ പോലെ പ്രയോഗിക്കപ്പെട്ടുതുടങ്ങി. അതിലൂടെ തൊഴിലാളിയും ഉപഭോക്താവും തമ്മിലുള്ള ബന്ധത്തിൽ കൃത്യമായ ഒരു ഘടനകൂടിയാണ് നടപ്പിലാക്കിയത്. ഉപഭോക്താവിന്റെ ഏത് ആവശ്യത്തോടും സൗമ്യമായി പ്രതികരിക്കണം എന്നുവരുമ്പോൾ അതിലൂടെയും വികാരപരമായ അദ്ധ്വാനത്തിന്റെ ആവശ്യം കടന്നുവരുന്നുണ്ട്. എന്നാൽ ഇവിടെ ഗിഗ് സേവനത്തിലേക്കെത്തുമ്പോൾ ഇത്തരം വികാരപരമായ അദ്ധ്വാനത്തിലേക്കുള്ള പ്രേരണകൾ പ്രത്യക്ഷവും രൂഢമൂലവും അളന്നുതിട്ടപ്പെടുത്താവുന്നതുമായി മാറുന്നു. ആതുരസേവനം പോലെ വികാരപരമായ അദ്ധ്വാനത്തിന് സവിശേഷസ്ഥാനമില്ലാത്ത പ്രവൃത്തിമേഖലയിൽപ്പോലും ഇത് വേരുറപ്പിക്കുന്നു.

ഒരു തൊഴിലാളിയോട് സംഭാഷണത്തിലേർപ്പെടാൻ ആവശ്യപ്പെടുന്നതോ അതല്ലെങ്കിൽ പുഞ്ചിരിക്കാനാവശ്യപ്പെടുന്നതോ അങ്ങനെ പ്രശ്നകരമായിട്ട് കാണേണ്ടതുണ്ടോ എന്ന് തോന്നിയേക്കാം. ഡ്രൈവർമാർക്കും അതിൽ താല്പര്യമുണ്ടാവില്ലേ? ഇതിലെ പ്രശ്നം മനസ്സിലാക്കാൻ തൊഴിലാളിയും മനുഷ്യനാണ് എന്ന് മനസ്സിലാക്കിയാൽ മാത്രം മതി. സ്വിഗ്ഗി തൊഴിലാളി രാവിലെ വീട്ടിൽ എന്തെങ്കിലും പ്രശ്നത്തിൽപ്പെട്ട് വീട്ടിൽനിന്നറങ്ങി എന്നിരിക്കട്ടെ. ആദ്യത്തെ ഓർഡർ കിട്ടുമ്പോൾ അയാൾ തന്റെ വിഷമം കുഴിച്ചുമൂടി ഉപഭോക്താവിനെക്കാണുമ്പോൾ പുഞ്ചിരിക്കണം! ഒരു ഊബർ ഉപഭോക്താവ് അത്രയൊന്നും ന്യായമല്ലാത്ത ‘ഉച്ചത്തിൽ പാട്ട് വെയ്ക്കണം’ എന്നൊരാവശ്യം ഉന്നയിച്ചെന്നിരിക്കട്ടെ. ഡ്രൈവർ അതിന് പുഞ്ചിരിച്ചുകൊണ്ടും വിനീതമായും മറുപടിപറയണം. ഇതൊക്കെ പോട്ടെ, ചിലർ സ്വാഭാവികമായും അന്തർമുഖരാണല്ലോ (introvert), അധികം സംസാരിക്കാനിഷ്ടപ്പെടാത്തവർ, അന്തർമുഖരായ തൊഴിലാളികൾ തങ്ങളുടെ സ്വന്തം അന്തർമുഖവ്യക്തിത്വത്തിൽനിന്നും പുറത്തുകടക്കാൻ നിരന്തരം ശ്രമിക്കണം. തൊഴിലാളിയുടെ അടുത്ത സുഹൃത്ത് ആശുപത്രിയിലാണെന്നും അയാൾ അതിന്റെ വിഷമത്തിലാണെന്നുമിരിക്കട്ടെ, റേറ്റിംഗ് അൽഗോരിതത്തിന് അതുമനസ്സിലാക്കി ക്ഷമിക്കാനുള്ള ശേഷിയൊന്നുമില്ല, പുഞ്ചിരി ഉൽപാദനം തുടർന്നേപറ്റൂ. തന്റെ ഉള്ളിലുള്ള വികാരങ്ങൾ കുഴിച്ചുമൂടി വിപണിക്കാവശ്യമായ രീതിയിൽ പെരുമാറണം. സ്വതവേയുള്ള വികാരങ്ങൾ പ്രകടിപ്പിച്ചതുകൊണ്ട് കാര്യമില്ല, പ്ലാറ്റുഫോം ആവശ്യപ്പെടുന്ന വികാരമാണ് ഇവിടെ ഉൽപ്പാദിപ്പിക്കപ്പെടേണ്ടത്.
ഇത്തരം വികാരപരമായ കൃത്രിമത്വം അൽഗോരിതങ്ങളിലൂടെ നടപ്പിലാക്കുന്നത് പുതിയ കാര്യമായിരിക്കാം, എന്നാൽ ഇത്തരം കൃത്രിമത്വങ്ങൾ ഒരു മുതലാളിതസമൂഹത്തിൽ പല മേഖലകളിൽ നമുക്ക് കാണാൻ സാധിക്കും. പാശ്ചാത്യലോകത്ത് പൊതുവിലുള്ള സൗമ്യതനിറഞ്ഞ പെരുമാറ്റം ഇത്തരത്തിലുള്ള ഒരു പ്രതിഭാസമായിട്ടുകൂടി കാണാം. എല്ലാവരുമായും വിപണി-വ്യവഹാരങ്ങളിൽ ഇടപെടാനുള്ള സ്വാതന്ത്ര്യം കൈവരിക്കണമെങ്കിൽ എല്ലാവരോടുമുള്ള സൗമ്യമായ പെരുമാറ്റം അനിവാര്യമാണ്. എപ്പോഴും സൗമ്യമായി പെരുമാറുമ്പോൾ യഥാർത്ഥത്തിൽ അവർ എന്ത് ചിന്തിക്കുന്നു എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. മനുഷ്യർ തമ്മിലുള്ള എല്ലാ ഇടപാടുകളും വിപണിയുടെ സ്വാധീനത്തിലാകുമ്പോൾ അതിൽ മനുഷ്യപരമായ വികാരപരത കൈമോശം വരുന്നു. മനസ്സുകൊണ്ട് വിയോജിക്കുമ്പോഴും പുറമേയ്ക്ക് ചിരിക്കാൻ നിർബന്ധിക്കപ്പെടുമ്പോൾ പൊതുമണ്ഡലത്തിൽനിന്നും അപ്രത്യക്ഷമാകുന്നത് ആഴത്തിലുള്ള സംഭാഷണങ്ങൾ കൂടിയാണ്. ദ്രുതഗതിയിൽ വിപണിവൽക്കരിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ നമ്മുടെ ജീവിതം തന്നെ ആലോചിച്ചാൽ മതിയാകും. വർഷങ്ങളായി കാണുന്ന അടുത്തുള്ള പച്ചക്കറിക്കടയിലെ ചേട്ടനോടോ ചേച്ചിയോടോ സംസാരിക്കുന്ന രീതിയിലോ ആഴത്തിലോ റിലയൻസിലോ ലുലുവിലോ ഉള്ള കാഷിയറിനോട് സംസാരിക്കാൻ സാധിക്കില്ലല്ലോ.
ഒട്ടും താല്പര്യം തോന്നാത്ത തൊഴിൽ ചെയ്യാൻ നിർബന്ധിപ്പിക്കപ്പെടുന്ന തൊഴിലാളി ബുദ്ധിമുട്ടുന്നത് നമുക്ക് സ്വജീവിതത്തിലൂടെയോ പരിചിതരുടെ ജീവിതത്തിലൂടെയോ മനസിലായിട്ടുണ്ടാവും. പക്ഷെ തന്റെ മനസ്സിലെ ചിന്തകളെ മാറ്റിവെച്ചു വിപണിക്കാവശ്യമുള്ള വികാരാത്മകമായ അദ്ധ്വാനം ചെയ്യാൻ നിർബന്ധിപ്പിക്കപ്പെടുന്ന വശം നാം അത്ര മനസ്സിലാക്കിയിട്ടുണ്ടാവില്ല. അൽഗോരിതങ്ങളിലൂടെ ഇത്തരം വികാരാത്മക-അച്ചടക്കം നടപ്പിലാക്കുന്നതിലൂടെ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള അധികാരസമവാക്യം ഒന്നുകൂടി തീക്ഷ്ണമാകുന്നുണ്ട് എന്ന ഇന്നത്തെ യാഥാർഥ്യം നാം അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഇതൊക്കെ നമുക്ക് മുന്നിലേക്ക് കൊണ്ടുവരുന്ന അനേകം ചോദ്യങ്ങളുണ്ട്, അതിൽ ചിലത് ഇവിടെ കുറിക്കാം.
ഗതാഗതസേവനത്തിനെ അവലോകനം ചെയ്യുമ്പോൾ തൊഴിലാളിയുടെ വ്യക്തിസവിശേഷതകൾ ഉപയോഗിക്കാൻ ഉപഭോക്താവിനെ പ്രേരിപ്പിക്കുന്ന രീതി ശരിയാണോ? വ്യക്തിത്വപരമായ സ്വഭാവസവിശേഷതകൾ റേറ്റിംഗിനെ സ്വാധീനിക്കുന്നുവെന്നിരിക്കെ, അങ്ങനെ ലഭിക്കുന്ന ഉയർന്ന റേറ്റിംഗ് റൈഡുകൾ കിട്ടാനുള്ള സാധ്യതയെ സ്വാധീനിക്കുന്ന തരത്തിൽ അൽഗോരിതം ക്രമീകരിക്കുന്നത് ശരിയാണോ? റേറ്റിംഗ്-റിവ്യൂ-മാച്ചിങ് എന്നിവയടങ്ങുന്ന അൽഗോരിതം കോംപ്ലക്സ് ഉണ്ടാക്കുന്ന ‘വികാരപരമായ അദ്ധ്വാനം’ തൊഴിലാളികളെ എന്തൊക്കെ തരത്തിൽ ബാധിക്കുന്നു എന്ന് നാം മനസ്സിലാക്കേണ്ടതില്ലേ?
ലേഖകന്റെ സസൂക്ഷ്മം – പംക്തി ഇതുവരെ

സസൂക്ഷ്മം
സാങ്കേതികവിദ്യയുടെ രാഷ്ട്രീയ വായനകൾ- ഡോ. ദീപക് കെ. യുടെ ലേഖന പരമ്പര




സാങ്കേതികവിദ്യയും സമൂഹവും
ലേഖനങ്ങൾ വായിക്കാം