Read Time:10 Minute
ഇക്ബാൽ ബി.
ഡോ. ബി. ഇക്ബാൽ
കേരളത്തിൽ കോവിഡ് രോഗ വ്യാപനം മൂന്നാം ഘട്ടത്തിന്റെ രണ്ടാം പാദത്തിലെത്തി നിൽക്കുന്നു എന്ന പറയാവുന്ന സ്ഥിതിയിലാണ്. ലോക്ക് ഡോണിന് മുൻപ്, ലോക്ക് ഡൌൺ, അതിന് ശേഷം ഇങ്ങനെയാണ് മൂന്ന് ഘട്ടങ്ങളിലൂടെ കേരളവും രാജ്യവും കടന്ന് പോകുന്നത്. മൂന്നാംഘട്ടത്തിന്റെ തുടക്കത്തിൽ (മെയ് 4) 499 രോഗികളും 3 മരണങ്ങളൂമാണ് കേരളത്തിലുണ്ടായത്. ലോക്ക് ഡൌണിന് മുൻപ് മറ്റ് രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും രോഗം വ്യാപനം ശക്തമായിരുന്നില്ല. അത് കൊണ്ട് തന്നെ കേരളത്തിലെത്തിയവരിൽ രോഗികളുടെ എണ്ണം കുറവുമായിരുന്നു. മാത്രമല്ല ബ്രേക്ക് ദി ചെയിൻ ജീവിതരീതികൾ (ശരീരദൂരം പാലിക്കൽ, കൈകഴുകൽ, മാസ്ക്ക് ധരിക്കൽ) ജനങ്ങളെല്ലാം പിന്തുടരുകയും ചെയ്തിരുന്നു. രോഗസാധ്യതയുള്ളവർ ഗാർഹിക- സ്ഥാപന സമ്പർക്ക വിലക്കും പ്രായാധിക്യമുള്ളവരും ഇതര രോഗമുള്ളവരും സംരക്ഷണ സമ്പർക്ക് വിലക്കും നന്നായി പിന്തുടരുകയും ചെയ്തു.മൂന്നാംഘട്ടത്തിൽ രോഗം വളരെയേറെ വ്യാപിച്ച ഹോട്ട് സ്പോട്ട് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികൾ എത്തിചേർന്നതോടെയും ലോക്ക് ഡൌൺ ലഘൂകരിച്ചതോടെയും രോഗികളുടെ എണ്ണത്തിൽ പ്രതീക്ഷിച്ച പോലുള്ള വർധനയുണ്ടായി. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം ഏറിയാൽ മുപ്പത് ശതമാനമായി പരിമിതപ്പെടുത്തിയാൽ രോഗികളുടെ എണ്ണം വർധിച്ചാലും നമുക്ക് രോഗവ്യാപനം നിയന്ത്രിച്ച് നിർത്താനാവുമെന്നായിരുന്നു കരുതിയത്.

തിരികെ എത്തുന്ന പ്രവാസികളിലെ രോഗമുള്ളവരുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ-ആഗസ്റ്റ് മാസത്തോടെ 10-15,000 രോഗികളും 100-150 മരണങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് വിദഗ്ധർ പ്രവചിച്ചിരുന്നു. ഇത് ഭാഗികമായി ശരിയായിട്ടുണ്ട്. രോഗികളുടെ എണ്ണം ഇപ്പോൾ പതിനായിരം കടന്ന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ മരണമടയുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയില്ല. ഇതുവരെ നാല്പതിന് താഴെ മാത്രം. നമ്മുടെ സംരക്ഷണ സമ്പർക്ക വിലക്ക് ( ആപകട സാധ്യതയുള്ള വയോജനങ്ങളും മറ്റ് രോഗമുള്ളവരും വീട്ടിൽ തന്നെ കഴിയുക) വിജയിച്ചത് കൊണ്ട് മരണനിരക്ക് കുറക്കാൻ കഴിഞ്ഞതിൽ നമുക്ക് ആശ്വസിക്കയും അഭിമാനിക്കയും ചെയ്യാം.

എന്നാൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം അറുപത് ശതമാനത്തിന് മുകളിലാണിപ്പോൾ. മാത്രമല്ല ഉറവിടമറിയാൻ കഴിയാത്ത രോഗികളുടെ എണ്ണത്തിലും നല്ല വർധനയുണ്ട്. നിരവധി ജില്ലകളിൽ രോഗികളുടെ ക്ലസ്റ്ററുകൾ (ഏതെങ്കിലും പ്രദേശത്തോ ജനവിഭാഗങ്ങളിലോ കേന്ദ്രീകരിച്ച് രോഗവ്യാപനം നടക്കുക) രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായമനുസരിച്ച് കോവിഡ് വ്യാപനത്തിൽ സാമൂഹ്യവ്യാപനത്തിന് തൊട്ട് മുൻപുള്ള ഘട്ടത്തിലാണ് ക്ലസ്റ്ററുകൾ കണ്ടു തുടങ്ങുന്നത്. ബഹുമാനപെട്ട മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ തിരുവനന്തപുരത്ത് സാമൂഹ്യവ്യാപനം നടന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ആശങ്കപ്പെട്ടിട്ടുമുണ്ട്.

ഈ സാഹചര്യത്തിൽ എന്ത് നടപടികളാണ് ജനങ്ങളും സർക്കാർ സംവിധാനങ്ങളും സ്വീകരിക്കേണ്ടതെന്ന് സമചിത്തത കൈവിടാതെ ശാസ്തീയമായി വിശകലനം ചെയ്തും മറ്റ് രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടേയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിലും തീരുമാനിച്ച് നടപ്പിലാക്കേണ്ടതുണ്ട്. ജനങ്ങളുടെ ഭാഗത്ത് നിന്നും ബ്രേക്ക് ദി ചെയിൻ ജീവിത രീതികൾ യാതൊരു അലംഭാവും കൂടാതെ കർശനമായി നടപ്പിലാക്കാനായി ശ്രമിക്കേണ്ടതാണ്. അതിൽ തന്നെ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നവർ തിരികെ വീട്ടിലെത്തുമ്പോൾ വീടുകളിൽ മറ്റംഗങ്ങൾ പ്രത്യേകിച്ച് അപകടസാധ്യതയുള്ള വിഭാഗത്തിലുള്ളവരുണ്ടെങ്കിൽ മാസ്ക് ധരിക്കാനും ശരീര ദൂരം പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അത് പോലെ ഗാർഹിക സമ്പർക്ക വിലക്കും സംരക്ഷണ സമ്പർക്ക് വിലക്കും പഴുതുകളില്ലാതെ നടപ്പിലാക്കാനും ശ്രദ്ധിക്കണം.

ക്ലസ്റ്ററുകളിൽ രോഗവ്യാപന പഠനം (Epidemiological Study) നടത്തി രോഗവ്യാപന കാരണങ്ങൾ കണ്ടെത്തിയും വിപുലമായ തോതിൽ ടെസ്റ്റിംഗ് നടത്തിയും രോഗവ്യാപനം തടയാൻ നടത്തുന്ന ശ്രമങ്ങൾ പൊന്നാനിപോലുള്ള ആദ്യ ക്ലസ്റ്ററുകളിൽ വിജയിച്ച് കഴിഞ്ഞിട്ടുണ്ട്. പൊന്നാനി രീതിയിൽ ഇടപെടാൻ കഴിയുന്നതോടെ മറ്റ് ക്ലസ്റ്ററുകളിൽ നിന്നുള്ള രോഗ പകർച്ചയും നിയന്ത്രിക്കാൻ കഴിയും.

ഗുരുതരമായ രോഗമുള്ളവരെ വെന്റിലേറ്റർ-ഐ സി യു സംവിധാനമുള്ള കോവിഡ് ആശുപത്രികളിലും അത്ര ഗുരുതരാവസ്ഥയിലല്ലാത്തവരെ പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങളിലുമാണ് (കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ) പരിചരിക്കുക. ജില്ലകളിൽ രണ്ട് വീതം കോവിഡ് ആശുപത്രികളും പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങ:ളും സ്ഥാപിച്ച് കഴിഞ്ഞിട്ടുണ്ട്. സൌകര്യങ്ങളൂള്ള സ്വകാര്യ ആശുപത്രികൾക്കും കോവിഡ് രോഗികളെ ചികിത്സിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. ആരോഗ്യ, തദ്ദേശ സ്വയംഭരണ, ദുരന്തനിവാരണ വകുപ്പുകൾ സംയുക്തമായി 50,000 കിടക്കകളോടെ കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഊർജ്ജിതമായി ശ്രമിച്ച് വരികയാണ്. ചെറുകിട ഇടത്തരം സ്വകാര്യ ആശുപത്രികൾക്ക് പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങൾ നടത്താൻ അനുമതി നൽകുന്നതും പരിശോധിച്ച് വരികയാണ്.

കേരളത്തിലുള്ള രോഗികളിൽ അറുപത് ശതമാനത്തിലേറെ രോഗലക്ഷണമൊന്നും പ്രകടിപ്പിക്കാത്തവരാണ് ഇവരെ വീടുകളിൽ തന്നെ താമസിച്ച് പരിചരിച്ചാൽ മതിയെന്ന് വിഗഗ്ധർ ഉപാധികളോടെ നിർദ്ദേശിച്ചിട്ടുണ്ട്. അപകട സാധ്യത വിഭാഗത്തിൽ പെടാത്തവരായ രോഗലക്ഷണമില്ലാത്തവരെ താമസസ്ഥാലത്തിന് തൊട്ടടുത്ത് ചികിത്സാകേന്ദ്രങ്ങളുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ വീട്ടിൽ തന്നെ കഴിയാൻ അനുവദിക്കാവുന്നതാണെന്നാണ് മറ്റ് പലരാജ്യങ്ങളിലേയും രീതികൾ പിന്തുടരുന്നവരുടെ അഭിപ്രായം. രോഗികളുടെ എണ്ണം അമിതമായി വർധിച്ചാൽ ഈ നിർദ്ദേശവും പരിഗണിക്കാവുന്നതാണ്.

വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരുടെ എണ്ണം കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. അങ്ങിനെയെങ്കിൽ ആഗസ്റ്റ് മാസത്തോടെ രോഗവുമായെത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാവുമെന്ന് പ്രതീക്ഷിക്കം. സംസ്ഥാനത്തിനുള്ളിലെ രോഗവ്യാപനം നിയന്ത്രിക്കാൻ സർക്കാരും ജനങ്ങളും ഒത്ത് ശ്രമിച്ചാൽ തീർച്ചയായും കഴിയുമെന്ന് ഉറപ്പാണ്.

നീപ്പയും പ്രളയവും ഒരുമാസക്കാലം വീതം നീണ്ടു നിന്ന പ്രതിസന്ധികളായിരുന്നു. എന്നാൽ കോവിഡിനെ നേരിടാൻ തുടങ്ങിയിട്ട് ഇപ്പോൾ ആറുമാസത്തിലേറെയാവുന്നു. അതിന്റെ ക്ഷീണവും ആലസ്യവും മടുപ്പും പലരേയും ബാധിച്ചിട്ടുണ്ട്. പക്ഷേ നമുക്ക് നിരന്തര ജാഗ്രത പുലർത്തിയേ പറ്റൂ. ലോകമാകെ വ്യാപിച്ചിരിക്കുന്ന ഒരു മഹാമാരിയെയാണ് നമുക്ക് നേരിടാനുള്ളതെന്നത് മറക്കരുത്.

തീർച്ചയായും നമുക്ക് കോവിഡിനേയും അതിജീവിക്കാൻ കഴിയും അതിനുള്ള ജനകീയ ഐക്യത്തിന്റെയും സാമൂഹ്യ ഒരുമയുടെയുമായ ആന്തരിക കരുത്ത് കേരള സമൂഹത്തിനുണ്ട്.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സൂര്യന്റെ ഏറ്റവും അടുത്തുനിന്നുള്ള ചിത്രങ്ങൾ സോളാർ ഓർബിറ്റർ പുറത്തുവിട്ടു
Next post കോവിഡ് വാക്സിന്‍ എപ്പോള്‍ വരും ?
Close