Read Time:11 Minute

വിജയകുമാര്‍ ബ്ലാത്തൂര്‍
നാലു ചുമരുകൾക്ക് ഉള്ളിൽ കുടുങ്ങി ദിവസങ്ങൾ തള്ളി നീക്കുന്ന ഈ സമയം ചുമരിലേക്ക് സൂക്ഷിച്ച് നോക്കൂ. ഉണങ്ങിയ  കുമ്പളക്കുരുവിന്റെ കോലത്തിൽ നടുഭാഗം വീർത്തും അഗ്രങ്ങൾ കൂർത്തും ഒരു പരന്ന അവലു  ‘സാധനം‘   വെള്ളപൂശിയ പഴയ ചുമരിനുമേൽ    പറ്റിനിൽക്കുന്നത്  ചിലപ്പോൾ കാണാൻ പറ്റും.    നോക്കിനിൽക്കെ  അത് പതുക്കെ ഉരഞ്ഞ് നീങ്ങുന്നതു കാണുമ്പോഴാണ്‘ സംഭവം‘ ഒരു ജീവിയാണല്ലോ എന്ന് ചിന്തിച്ചുതുടങ്ങുക.
Tineidae വിഭാഗത്തിൽ പെട്ട  ‘ക്ലോത്ത് മോത്ത് ‘  നിശാശലഭങ്ങളുടെ ലാർവക്കൂടുകളാണത്.  case-bearing clothes moth (Tinea pellionella) എന്ന് വിളിക്കുന്ന ഇവ മനുഷ്യ നിർമിതികളായ വസ്ത്രങ്ങളിലും  രോമക്കമ്പിളികളിലും കാർപ്പെറ്റുകളിലും പൊഴിഞ്ഞ മുടിനാരിലും ഉള്ള കെരാറ്റിൻ തിന്നാണ് ജീവിക്കുന്നത്. നാരും രോമവും മണലും ഒക്കെ ചേർത്താണ് ഈ കൂട്  ഉണ്ടാക്കുന്നത്- തുണികളും മറ്റും നശിപ്പിക്കുന്ന വീട് ശല്യക്കാരാണ് ഇവർ –  സാധുക്കളും നിരുപദ്രവകാരികളുമായി തോന്നുന്ന  ഈ ചങ്ങാതികൾക്ക് ചിലന്തിവലയും സിന്തറ്റിക്ക് നാരുകളുമടക്കം വീട്ടിലെ പലതും ദഹിപ്പിക്കാനുള്ള പവറുണ്ട്. തുണികളും തിരശീലകളും കാർപെറ്റുകളും താറുമാറാക്കുന്ന മാടമ്പള്ളിയിലെ യഥാർത്ഥ  കുഴപ്പക്കാർ ഇവരാണെന്ന് ആരും അറിയുന്നില്ല എന്ന് മാത്രം.
കടപ്പാട് വിക്കിപീ‍ഡിയ
 ഒച്ച്, കക്ക വർഗ്ഗക്കാരും ആമയും ഒക്കെ സ്വന്തം കൂട് ശരീരത്തോട് ബന്ധിപ്പിക്കപെട്ട നിലയിൽ പരിണമിച്ചുണ്ടായി അതും പേറി നടക്കുന്നവരാണ്. കൂടിൽ നിന്ന് ഇറങ്ങി  ഉലാത്താം  എന്ന്  കരുതിയാലൊന്നും രക്ഷയില്ല. ശരീരത്തിൽ നിന്ന് സ്വയം ഊരിമാറ്റാൻ പറ്റാത്ത ഉറപ്പുള്ള കൂടാണ് കൂടെയുള്ളത്..  പക്ഷെ  സൈക്കിഡേ (Psychidae) കുടുംബത്തിൽ പെട്ട  ‘ബാഗ് മോത്തു‘ നിശാ ശലഭലാർവകൾ  മണൽത്തരികളും  രോമവും നൂലും ഒക്കെചേർത്ത്   സ്വയം നിർമ്മിച്ച സഞ്ചിക്കൂടുകളുമായി   ജീവിതഘട്ടങ്ങൾ  ജീവിച്ച് തീർക്കുന്നവരാണ്.   കൂടും കുടുക്കയുമായി ഒരിടത്ത് നിന്ന് മറ്റൊരിടത്തിലേക്ക്  സഞ്ചരിച്ചും,  ഒളിച്ചിരുന്ന് ഇരപിടിയന്മാരിൽ നിന്നും രക്ഷപ്പെട്ടും , സ്വയം ഇരതേടിയും ഒക്കെയുള്ള  അത്ഭുതജീവിതം  . കുഞ്ഞ് ചെടിത്തണ്ടുകൾ നീളമൊപ്പിച്ച് മുറിച്ച് കുഴൽരു പത്തിൽ  കൂട്ടിയൊട്ടിച്ച് ഒരു ചെറിയ വിറകുക്കെട്ടുപോലെ മനോഹരമായ കൂട് ഉണ്ടാക്കി അതുമായി സഞ്ചരിക്കുന്ന കൂട്ടരുണ്ട്,  മുറിച്ച കമ്പുകൾ ഒന്നിനു മേൽ ഒന്നായി ചതുരത്തിൽ ഒട്ടിച്ച് ചേർത്ത് ഗോപുരം പോലെ ഡിസൈനർ  കൂട് ഉണ്ടാക്കുന്നവരുണ്ട്  .
കോൺ ഐസിന്റെ രൂപത്തിൽ  കൂർത്ത ഫണൽ കൂടുകൾ ഉണ്ടാക്കുന്നവരും മണലും മുടിയും നാരുകളും അഴുക്കുകളും എന്നുവേണ്ട ലഭ്യമായ സാധനങ്ങൾ എന്തും ഉപയോഗിച്ച് വീട് ഡിസൈൻ ചെയ്യുന്ന ഉഗ്രൻ ആർക്കി ടെക്റ്റുകളും ഒക്കെ  ഇവരുടെ കൂട്ടത്തിലുണ്ട്.
കടപ്പാട് വിക്കിപീ‍ഡിയ
ജന്തുലോകത്തിലെ ഏറ്റവും വലിയ ഫൈലമായ ആർത്രോപോഡയിലെ ഇൻസെക്റ്റ എന്ന വിഭാഗത്തിൽലെപിഡോപ്റ്റീറ എന്ന ഗോത്രത്തിലാണ് ചിത്രശലഭങ്ങളുംനിശാശലഭങ്ങളും  (Moth)ഉൾപ്പെടുന്നത് . ചിത്രശലഭങ്ങളുടെ സ്പർശിനികൾ നീണ്ട്  അഗ്രം ഗദ പോലെ വീർത്താണ് ഉണ്ടാവുക. എന്നാൽ നിശാശലഭങ്ങളുടെ സ്പപർശനികൾ തൂവൽ പോലെ നിറയെ രോമങ്ങൾ നിറഞ്ഞ രൂപത്തിലായിരിക്കും   ചിറകുകൾ പരത്തിവെച്ച് വിശ്രമിക്കുന്ന ശീലവും ഇവയ്ക്ക് ഉണ്ടാവും,   സന്ധ്യക്ക്  ഇലക്ടിക്ക് വെളിച്ചത്തിനടുത്ത് ചുമരുകളിൽ ഇവ  വന്നിരിക്കുന്നത് കാണാം.  പൊതുവെ രാത്രിസഞ്ചാരികളാണെങ്കിലും പകലും പറന്നുകളിക്കുന്ന മനോഹര രൂപികളായ ചില നിശാശലഭങ്ങളെ നമ്മൾ പൂമ്പാറ്റകളായി തെറ്റിദ്ധരിക്കാറുണ്ട്. അറ്റ്ലസ് മോത്ത് എന്ന സർപ്പശലഭം, വെങ്കണ നീലി തുടങ്ങിയവ ഉദാഹരണമാണ്. ചൊറിയൻ കമ്പിളി പുഴുക്കളായി നമ്മൾ ഭയത്തോടും അറപ്പോടും പറയുന്ന പല പുഴുക്കളും ഇവയുടെ ലാർവകളാണ്.
കടപ്പാട് mothcontroldirect.
Psychidae കുടുംബക്കാരായ കൂടുണ്ടാക്കി നടക്കുന്ന നിശാശലഭങ്ങൾക്ക്  Case moths, bag moths ,bagworms, bagworm moths  എന്നിങ്ങനെ പല  പേരുകളുണ്ട്.ലോകത്താകമാനം 160000  നിശാശലഭ ഇനങ്ങളുണ്ടെങ്കിലും ആകെ   1350 ഇനം സഞ്ചിക്കൂട് നിശാശലഭ ഇനങ്ങളെ മാത്രമേ  ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളു..   ഇവയുടെ ജീവിതകാലത്തിൽ വലിയപങ്കും മുട്ടവിരിഞ്ഞിറങ്ങിയ കാറ്റർപില്ലറായും പ്യൂപ്പാവസ്ഥയിലും ആണുജീവിച്ചു തീർക്കുക.. ചില സ്പീഷിസുകളിൽ  രണ്ടു വർഷം വരെ ഇതു നീളും ഈ കാലം. ഒരിക്കലുണ്ടാക്കിയ കൂടിൽ നിന്ന് പുഴുക്കൾ ഒരിക്കലും പുറത്തിറങ്ങുന്നില്ല.  കുടിന് മുകളിലും താഴെയും ദ്വാരമുണ്ട്. മുന്നിലെ മൂന്നുജോഡി കാലുകൾ ഉപയോഗിച്ച് ശരീരത്തിന്റെ മുൻഭാഗം മുകളിലെ ദ്വാരത്തിലൂടെ  പുറത്തേക്ക് നീട്ടി  കൂടും വലിച്ച് കുറേശ്ശെ നീങ്ങാൻ പറ്റും.
അപകടസൂചനകിട്ടിയാൽ തല വലിച്ച് കൂടിനുള്ളിലാക്കി അനങ്ങാതെ നിന്നോളും.  തീറ്റതേടുന്നതും ഇങ്ങനെ തന്നെ. പിറകിലെ കുഞ്ഞ് ദ്വാരത്തിലൂടെ വിസർജ്ജ്യങ്ങൾ പുറത്തേക്ക് തെറിപ്പിച്ച്  കളയും. ഒരുവിധം എല്ലായിനം ബാഗ് മോത്തുകളും  സസ്യഭാഗങ്ങൾ തിന്നാണ് വളരുന്നത്. കൽപ്പായലുകളും മറ്റും തിന്നുന്നവരുണ്ട്. ചിലവ ഉറുമ്പുകൂടുകളിൽ താമസിക്കും. അവിടുത്തെ അഴുക്കുകൾ തിന്ന് വൃത്തിയാക്കികൊടുക്കും. നിശാശലഭപ്പുഴുക്കൾ വളർച്ചമുറ്റി മൂപ്പെത്തിയാൽ പിന്നെ കൊണ്ടുനടക്കുന്ന  കൂട് എവിടെയെങ്കിലും  ഉറപ്പിച്ച് നിർത്തും. പാറക്കെട്ടിലോ  ചുമരിലോ മരച്ചില്ലകളിലോ തടിയിലോ ഒക്കെ ഈ കുടുകൾ സ്ഥാപിച്ചിരിക്കുന്നത് സൂക്ഷിച്ച് നോക്കിയാലേ കണ്ടു പിടിക്കാനാവു.
ശത്രക്കളുടെ കണ്ണിൽ പെടാത്തവിധത്തിൽ  ചുറ്റുപാടുകളിൽ നിന്നും ഒറ്റനോട്ടത്തിൽ കണ്ടെത്താനാവാത്ത ‘കമോഫ്ലാഷിന്‘ ‘ പറ്റും വിധമുള്ള രൂപവും ഘടനയും ഒക്കെയാണ് കൂടുകൾക്ക് ഉണ്ടാവുക.  സ്വയം നിർമ്മിക്കുന്ന സിൽക്ക്  നൂൽ ഉപയോഗിച്ചാണ് കുട്  ഒട്ടിപ്പ് ഉറപ്പിച്ച് നിർത്തുക. അതിനു ശേഷമാണ്‌ ശലഭമാവാനായുള്ള  പ്യൂപ്പാവസ്ഥ സമാധി . ആദ്യം കൂടിന്റെ മുന്നിലെ ദ്വാരം അടയ്ക്കും. തല താഴ്ഭാഗത്തേക്ക് വരും വിധം തിരിഞ്ഞ് കിടക്കും. നൂലുകൾ കൊണ്ട് ശരീരത്തിനു ചുറ്റും ഒരു കൊക്കൂൺ  ഉണ്ടാക്കി കൂടിനുള്ളിൽ  നിശാശലഭമായിമാറാനുള്ള സുഷുപ്തി ആരംഭിക്കും.  പ്യൂപ്പയിൽ നിന്ന് വിരിഞ്ഞ് പുറത്തിറങ്ങുന്ന  സഞ്ചി നിശാശലഭങ്ങളിൽ ആണിനങ്ങൾക്ക് ചിറകുകൾ ഉണ്ടാകും. അവ താഴ്ഭാഗത്തെ ദ്വാരം വഴി  പുറത്തിറങ്ങി പറന്നു പോകും.  എന്നാൽ ഭൂരിപക്ഷം ബാഗ് മോത്ത്  ഇനങ്ങളിലെ  പെൺ നിശാശലഭങ്ങൾക്കും ചിറകുകൾ ഉണ്ടാവില്ല.   പറക്കാൻ കഴിവില്ലാത്ത ഇവ പഴയ കൂടിനുള്ളിൽ തന്നെ ജീവിതം തുടരും. ഒരിക്കൽ പോലും പുറത്തിറങ്ങാത്ത അടഞ്ഞ ജീവിതം. 
ആൺ നിശാശലഭങ്ങൾക്ക് വദനഭാഗങ്ങളൊന്നും കാര്യമായി വികസിച്ചിട്ടുണ്ടാവില്ല. അതിനാൽ ഒന്നും തിന്നാൻ പറ്റില്ല. ഇണചേരാനുള്ള സമയം വരെ പറക്കാനുള്ള ഊർജ്ജവും ആയുസ്സും  മാത്രമെ ഉണ്ടാകു.
കൂടുമായി ജീവിക്കുന്ന പെൺ നിശാശലഭങ്ങൾ പുറപ്പെടുവിക്കുന്ന ഫിറമോണുകൾ ഗ്രഹിച്ച് ഇവ പറന്നെത്തും.  പെൺ നിശാശലഭത്തെ കാണുകയൊന്നുമില്ല –  കൂടിന്റെ കീഴ്ഭാഗത്തെ ദ്വാരത്തിലൂടെ തന്റെ ശരീര ഉദരഭാഗത്തെ ടെലിസ്കോപ്പിക്ക് സംവിധാനമാക്കി നൂഴ്ത്തിക്കടത്തി ഇണചേരും..   സങ്കലനം നടന്ന പെൺ ശലഭങ്ങൾ ആയിരത്തോളം മുട്ടകൾ പേറും Oiketicus kirbyi പോലുള്ള ഇനങ്ങൾ 13000 മുട്ടകൾ വരെ ഇടും.  ചിലയിനങ്ങൾ കൂടിനുള്ളിൽ മുട്ടയിട്ടശേഷം താഴ്ഭാഗം വഴി ചത്തുവീഴും. ചിലവ  ശരീരത്തിനുള്ളിലെ മുട്ടകളോടെ മരിച്ച് കൂടിനുള്ളിൽ തന്നെകിടക്കും.  ശവശരീരത്തിൽനിന്ന് മുട്ടകൾ വിരിഞ്ഞ് പുഴുക്കൾ പുറത്തുവരും. അവ സിൽക്ക് നൂലിൽ നൂഴ്ന്ന് താഴ്ഭാഗത്തെ ദ്വാരം വഴി പുറത്തിറങ്ങും.  സ്പീഷിസുകൾക്കനുസരിച്ച് ചുറ്റും നിന്നും ലഭിക്കുന്ന സാധനങ്ങൾ തട്ടിക്കൂട്ടി തുന്നി ഒട്ടിച്ച് ഒപ്പിച്ച്  സുരക്ഷിതമായ കിടിലൻ കൂട് ഉണ്ടാക്കലാണ് അടുത്ത പണി.  ഈ കൂട് കൊത്തിപ്പൊട്ടിച്ച് അകത്തെ ആളെ തിന്നാൻ പക്ഷികളും മറ്റ് ഇരപിടിയന്മാരും നന്നായി കഷ്ടപ്പെടും എന്നവർക്ക് അറിയാം. അങ്ങിനെ ജീവിതചക്രം തുടരുകയായി.

രു വീഡിയോ കാണാം

Happy
Happy
33 %
Sad
Sad
0 %
Excited
Excited
24 %
Sleepy
Sleepy
5 %
Angry
Angry
0 %
Surprise
Surprise
38 %

Leave a Reply

Previous post ഓർമ്മയുടെ അറകൾ
Next post പൂവങ്കോഴികളില്ലാത്ത കാലം
Close