Read Time:14 Minute

യുദ്ധവും അധിനിവേശവും കുഞ്ഞുങ്ങളോട് ചെയ്യുന്നത്…

യുദ്ധത്തെ / അധിനിവേശത്തെ / കലാപങ്ങളെ അതിജീവിക്കുന്ന ഓരോ കുട്ടിയേയും പിന്തുടരുന്ന ദുരിതങ്ങൾ ഏറെയാണ്.

മുറിവേറ്റ ഉടലിന്റെ നോവുമാത്രം കൂട്ടായി അനാഥത്വത്തിലേക്കും അരക്ഷിതബോധത്തിലേക്കും അടർന്നു വീഴുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങളെയാണ് ഓരോ യുദ്ധവും അധിനിവേശവും ബാക്കിയാക്കുന്നത്. ക്യാമറക്കുമുന്നിൽ ഇരു കൈ ഉയർത്തി വിതുമ്പി നിൽക്കുന്ന കുട്ടി, ദേഹമാകെ പൊള്ളിപ്പടർന്ന് നഗ്നയായി ഒടുന്ന ഒരുവൾ , ചുമലിലെ കുഞ്ഞനുജന്റെ ശവശരീരം സംസ്ക്കരിക്കാൻ ഊഴം കാത്ത് ചുണ്ടുകളമർത്തിപ്പിടിച്ച് നിൽക്കുന്നവൻ, ഭയന്ന് തുറന്ന കണ്ണുകളാൽ പകച്ച് നിന്ന് ഡോക്ടറുടെ സാന്ത്വന സ്പർശത്തിൽ കരഞ്ഞ് തുടങ്ങിയവൻ കാല ദേശങ്ങൾക്കതീതമായി എത്ര എത്ര ചിത്രങ്ങളാണ് നമ്മുടെ ഉള്ളിൽ യുദ്ധമെന്ന വാക്കിനൊപ്പം തെളിഞ്ഞു തെളിഞ്ഞ് വരുന്നത്!

കലാകൃത്തായ Bansky-യുടെ ഗ്രാഫിറ്റി ഗാസയിൽ

യുദ്ധത്തെ / അധിനിവേശത്തെ / കലാപങ്ങളെ അതിജീവിക്കുന്ന ഓരോ കുട്ടിയേയും പിന്തുടരുന്ന ദുരിതങ്ങൾ ഏറെയാണ്. യുദ്ധത്തിൽ ഒരു പങ്കുമില്ലാതെ തന്നെ പ്രിയപ്പെട്ടവരുടെ മരണം , പിറന്നനാടും കൂടും വിട്ട പാലായനങ്ങൾ, ഭൂമിയിൽ അവകാശമില്ലാത്ത അഭയാത്ഥി, ദാരിദ്ര്യം എല്ലാറ്റിനും ഒപ്പം അതിലൊക്കെ അധികമായി നീറുന്ന മനസ്സ് . ഈടുവെപ്പുകളൊന്നും ബാക്കിയാവാതെ തകർന്നടിയുന്ന ജനതയുടെ നിരാശയിലാണ്ട മനസ്സ് കുട്ടികളുടെ വികാസത്തെ (Development) പലരീതിയിൽ ബാധിക്കും.

Complex post-traumatic stress disorder (CPTSD)

ഈ അവസ്ഥയിൽ വികാര നിയന്ത്രണം (Emotion regulation) , വ്യക്തിത്വ ബോധം (Self-identity) , ബന്ധത്വ ശേഷി (Relational capacity -വ്യക്തിബന്ധങ്ങൾ സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും വിശ്വസിക്കുന്നതിനും ഉള്ള കഴിവ്) എന്നിവ നഷ്ടമാവും. സ്വയം നിയന്ത്രിക്കാൻ കഴിയാത്ത പലരും ആത്മഹത്യാശ്രമങ്ങൾ നടത്തിയെന്നോ ഒറ്റപ്പെട്ട അക്രമണങ്ങൾ നടത്തിയെന്നോ വരാം. ഭയവും ഉറക്കക്കുറവും ശ്രദ്ധ കിട്ടായ്കയും അവരുടെ ദിവസങ്ങളെ ദുരിതത്തിലാക്കും.

ബ്രസീലിയൻ ഫോട്ടോഗ്രാഫറായ ഫിലിപ്പെ ഡാന 2023 മെയ് മാസത്തിൽ പകർത്തിയ ഗാസയിലെ യു.എൻ ക്യാമ്പിൽ നിന്നുള്ള കുട്ടികൾ – വടക്കൻ ഗാസയിലെ 11 ദിവസത്തെ യുദ്ധത്തിൽ കുടുംബ വീട് തകർന്നതിനെത്തുടർന്ന് എട്ട് വയസ്സുള്ള മായ അബു മുവാദ് യുഎൻ നടത്തുന്ന സ്കൂളിൽ അഭയം പ്രാപിക്കുന്നു. ഇസ്രായേൽ വ്യോമാക്രമണത്തിൽ മായയ്ക്ക് അമ്മ നഷ്ടപ്പെട്ടു. ഒറ്റയ്ക്കും ഭയന്നുമാണ് അവൾ ആംബുലൻസിൽ സുരക്ഷിതമായ സ്ഥലത്തെത്തിച്ചേർന്നത്. Photo : Felipe Dana

Somatic Disorder

മാനസിക സമ്മർദങ്ങൾ (Stress), ശാരീരിക അസുഖങ്ങളുടെ ലക്ഷണങ്ങളായി അനുഭവപ്പെടുന്ന അവസ്ഥ എന്ന് സാമാന്യേനെ പറയാം. പ്രവർത്തന നിരതരാവുന്നതിന് കഴിയാത്ത വിധം ശാരീരികമായ വേദനകൾ, അസുഖങ്ങളെ പറ്റിയുള്ള ഭയം, മരണഭയം എന്നിവ ഇവരെ പിടിമുറുക്കും

ബത്തൂൽ അൽ-മസ്രി, 14 വയസ്സ് , ബെയ്ത് ഹനൂനിലെ വീട്ടിൽ 2023 മെയ് 10 ന് കുഞ്ഞനിയനുമായി വയലിലൂടെ നടക്കുമ്പോൾ ഒരു സ്ഫോടനം ഉണ്ടായി; റോക്കറ്റ് തൊടുത്തത് ഇസ്രായേലാണോ അതോ ഹമാസാണോ എന്ന് വ്യക്തമല്ല. ആറ് കുട്ടികളടക്കം എട്ട് പേർ മരിച്ചു. സ്വന്തം കാലുകൾക്കും ഇടുപ്പെല്ലിനുമുള്ള പരിക്കുകൾ അവഗണിച്ച് അനുജനെ രക്ഷിക്കാൻ യാസൻ ശ്രമിച്ചു, പക്ഷേ അവൻ അവളുടെ മുന്നിൽ മരിച്ചു. Photo : Felipe Dana

Depression

തന്നെ ഒന്നിനും കൊള്ളില്ല എന്നും ആരും തനിക്ക് സഹായത്തിനില്ലെന്നും തന്റെ അവസ്ഥക്ക് ഇനി ഒരു മാറ്റവും സംഭവിക്കാനില്ലെന്നും തീർത്തും നിസ്സഹായമായി ജീവിതത്തിന് അർഥമില്ലാത്ത ഈ നിലയിൽ ദുരിതങ്ങൾക്ക് മുന്നിൽ മനമിടറി ആത്മഹത്യയിൽ അഭയം തേടുന്നവർ ഏറെയാണ്.

ഗാസ സിറ്റിയിലെ ഗാസ കമ്മ്യൂണിറ്റി മെന്റൽ ഹെൽത്ത് പ്രോഗ്രാം സെന്ററിൽ നടന്ന തെറാപ്പി സെഷനിൽ അഞ്ച് വയസ്സുള്ള തായ് അബു ഒഡ പങ്കെടുക്കുന്നു. മെയ് മാസത്തിലെ 11 ദിവസത്തെ യുദ്ധത്തിന് ശേഷം, തന്റെ സമീപസ്ഥലം ബോംബുകളാൽ കുലുങ്ങി. അവന്റെ ഉറക്കം നഷ്ടപ്പെട്ടു, പ്രത്യേകിച്ച് തന്റെ കെട്ടിടത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിന് ശേഷം മുത്തച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് കേട്ടതിന് ശേഷം ഭക്ഷണം കഴിക്കുന്നത് നിർത്തി. 5 കിലോയിൽ കൂടുതൽ ഭാരം കുറഞ്ഞു. Photo : Felipe Dana

കുട്ടികളുടെ വികാസത്തെ ബാധിക്കുന്ന ചില ഉദാഹരണങ്ങൾ

3 വയസ്സുകാരനായ ഒരു അതിജീവൻ !. മാസങ്ങളോളം സംസാരിക്കാതാവുന്നു. പലതരത്തിൽ കെയർ ചെയ്യപ്പെട്ടിട്ടും മിണ്ടാനാവുന്നില്ല അവന്. 8 മാസങ്ങൾക്ക് ശേഷം അത്രയും നാൾ കൂടെ കിട്ടിയ പാവയോട് അവൻ ബോംബ് വീഴുന്നതിനെ പറ്റിയും ജനാല തലയിൽ വന്ന് വീണതിനെ പറ്റിയും പറയുന്നു. അതിന് ശേഷമാണവൻ സ്വന്തം ആവശ്യങ്ങൾ പറഞ്ഞ് തുടങ്ങിയത്. മാസങ്ങളോളം അവൻ അനുഭവിച്ച ഭയം മരവിപ്പ് അതെത്ര വലുതാവാം !!

ഒന്നര വയസ്സുള്ള ഒരു കുഞ്ഞ്. ശക്തവും തുടർച്ചയുമായ അപസ്മാരം ദുസ്വപ്നങ്ങൾ ഭയം എന്നിവയാൽ സ്വാഭാവിക ജീവിതത്തിലേക്കെത്താൻ വർഷങ്ങൾ എടുക്കുന്നു. മുതിർന്നതിന് ശേഷവും എഞ്ചിൻ ശബ്ദം പോലെ ശക്തമായ ശബ്ദങ്ങൾ അവനെ ഭയപ്പെടുത്തുന്നു ! ദാരിദ്ര്യം പോഷകാഹാരക്കുറവ് വൈകാരികമായ സുരക്ഷിതത്വമില്ലായ്ക പഠനാവസരങ്ങളില്ലായ്ക എന്നിവയും കുട്ടികളുടെ ശാരീരികവും ബുദ്ധിപരവും മാനസികവുമായ വളർച്ചയെ ബാധിക്കും.

ചെറുപ്രായത്തിൽ ട്രോമ അനുഭവിച്ച മുതിർന്നവർക്ക് അവരുടെ കുട്ടികളോട് രക്ഷാകർതൃ ശേഷി കുറയുന്നു.  ആഘാതത്തിന്റെ ഫലമായി മുതിർന്നവരുടെ സ്ട്രെസ് പ്രതികരണ സംവിധാനത്തിൽ സംഭവിച്ച മാറ്റങ്ങൾ ആരോഗ്യകരമായ രീതിയിൽ അധിക സമ്മർദ്ദങ്ങളോട് പ്രതികരിക്കാനുള്ള ശേഷി കുറയുന്നതിന് കാരണമാകും. ഇത് കുട്ടികൾക്ക് ആരോഗ്യകരമായ പാരന്റിംഗിന് തടസ്സമാവും. കുഞ്ഞു മനസ്സിൽ തന്റെ ഉറ്റവരെ കൊന്നവരോട് പ്രതികാരമനോഭാവം ഉണ്ടാവാൻ ഇത് കാരണമായേക്കും

മയക്കുമരുന്നുകളുടെ ഉപയോഗം, അക്രമ സ്വഭാവം, കൂട്ടമായി ചെയ്യുന്ന അക്രമങ്ങൾ, പ്രതികാര ബുദ്ധി, തുടങ്ങി പലതരം സ്വാഭാവിക പ്രതികരണങ്ങൾ നിരാശയിലാണ്ട മുതിർന്നവരിൽ കാണാം. ഇത് കുട്ടികളിലേക്കും പടരുന്നു.

വടക്കൻ ഗാസയിൽ വീട് തകർന്നതിനെത്തുടർന്ന് ആറ് വയസ്സുള്ള ഒഡെ അബു മുവാദ് കുടുംബത്തോടൊപ്പം പലായനം ചെയ്തു. യുദ്ധത്തിന് മുമ്പ്, ഒഡേ എപ്പോഴും പുഞ്ചിരിക്കുകയും തമാശ പറയാൻ ഇഷ്ടപ്പെടുകയും ചെയ്തിരുന്നുവെന്ന് പിതാവ് അബു മുവാദ് പറയുന്നു. ‘ഇപ്പോൾ, അവൻ ടെലിവിഷനിൽ കുട്ടികൾ കളിക്കുന്നത് നോക്കി ചോദിക്കുന്നു: “എന്തുകൊണ്ടാണ് ഞങ്ങൾക്ക് അവരെപ്പോലെ കളിക്കാൻ കഴിയാത്തത്?. എങ്ങനെ മറുപടി പറയണം, അവനോട് എന്ത് പറയണം എന്നൊന്നും എനിക്കറിയില്ല.’ രാത്രിയിൽ അവൻ പലപ്പോഴും അലറി വിളിച്ചുണരുന്നു. Photo : Felipe Dana

ഇവരെ ഏത് രീതിയിൽ കൈകാര്യം ചെയ്യുന്നുവോ അതുപോലെ മാറാനിടയുണ്ട്. കുടിപ്പക പോലെ പ്രതികാരം ചെയ്യാൻ തയ്യാറാവുന്നവരും യുദ്ധവിരുദ്ധ പ്രവർത്തകരാവുന്നതും സമാധാനപരമായി എത്തുന്ന ഇടത്തിൽ പുതു ജീവിതത്തോട് ഇടപെട്ട് അതിജീവിക്കുന്നവരും ആയി മാറ്റുന്നതിന് കുട്ടി വളർത്തപ്പെടുന്ന രീതിക്ക് വലിയ പങ്കുണ്ട്.

അമ്മമാർ / രക്ഷപ്പെട്ട മുതിർന്നവർ എങ്ങനെ യുദ്ധത്തോട്, അതിന്റെ നഷ്ടത്തോട് പ്രതികരിക്കുന്നു എന്നതും കുട്ടികളുടെ ട്രോമയുടെ ആഴവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

യുദ്ധങ്ങളുടെ അതിജീവനം എന്നാൽ ജീവൻ രക്ഷപ്പെടൽ മാത്രമല്ല. ആഹാരത്തിനും വിദ്യാഭ്യാസത്തിനും പൗരത്വത്തിനും മെച്ചപ്പെട്ട സാമൂഹിക അന്തരീക്ഷത്തിനും മാനസികമായ അതിജീവനത്തിനും കൂടിയുള്ള അന്തരീക്ഷം സാധ്യമാവണം. യു.എൻ നിർദ്ദേശങ്ങൾ പോലും സാമ്രാജത്വം അംഗീകരിക്കാത്ത ലോകത്ത് ഇത്രയൊക്കെ പ്രതീക്ഷിക്കാനാവുമോ?

ഗാസ സിറ്റിയിൽ 11 ദിവസം നീണ്ടുനിന്ന യുദ്ധത്തിനിടെ വ്യോമാക്രമണത്തിൽ വീട് തകർന്നതിനെത്തുടർന്ന് ഏഴുവയസ്സുള്ള സുസി ഇഷ്‌കൊന്താന ബന്ധുക്കൾക്കൊപ്പം താമസിക്കുന്നു. സുസിയുടെ അമ്മയും രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരും അൽ-വഹ്ദ തെരുവിൽ മെയ് 16-ന് നടന്ന ഇസ്രായേലി ആക്രമണത്തിൽ മരിച്ചു. Photo : Felipe Dana

ആധുനിക സമൂഹം എന്ന് നാം നമ്മെ വിളിക്കുന്ന കാലത്തും രാഷ്ട്രങ്ങൾക്ക് അതിർത്തി തീരുമാനിക്കാൻ പോലും ഗോത്രകാലത്തെ പോലെ ഇരുവശം മരിച്ചവരുടെ കണക്കുവേണം. ഓരോ യുദ്ധവും പട്ടിണിക്കും പാലായനങ്ങൾക്കുമൊപ്പം മറ്റൊരു യുദ്ധത്തിന്റെ വിത്തുപാകലുമാവുന്നു.


അധികവായനയ്ക്ക്
  1. Bodman War conditions and the mental health of the child Brit. Med. J., Oct. (1941)
  2. E.A. Brett et al. Imagery and post-traumatic stress disorder: an overview Amer. J. Psychiat. (1985)
  3. C.J. Carey-Trefzer The results of a clinical study of war damaged children who attended the child guidance clinic. The Hospital for Sick Children.
  4. Cowell .A.et al, Posttraumatic Phenomena in a Longitudinal Study of Children Following a NaturalDisaster Journal of the American Academy of Child & Adolescent PsychiatryVolume 26, Issue 5, September 1987, Pages 764-769
  5. Shonkoff  J et al.The lifelonge effect of early childhood adversity and toxic stress Pediatrics (2012) 129 (1): e232–e246.
  6. https://doi.org/10.1542/peds.2011-26

Happy
Happy
25 %
Sad
Sad
50 %
Excited
Excited
25 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ചന്ദ്രൻ താണിറങ്ങി വന്നതോ…
Next post നിസ്സീമമായ ബുദ്ധിയുടെ വഴിത്താരകൾ
Close