Read Time:27 Minute
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംമധുലിക ഗുഹാത്തകുര്‍ത്ത മുഖ്യാതിഥിയാകും

എന്തുകൊണ്ട് ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ നമ്മൾ കാണണം

ഒരു മാസം നീണ്ടു നില്‍ക്കുന്ന സയന്‍സിന്റെ മഹോത്സവം, ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയ്ക്ക് ഇന്ന് (15-01-2024, തിങ്കള്‍) തുടക്കമാകും. തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ വൈകിട്ട് ആറിനു നടക്കുന്ന ചടങ്ങില്‍വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ നാസയില്‍ നിന്നുള്ള ലീഡ് പ്രോഗ്രാം സയന്റിസ്റ്റ് ഡോ മധുലിക ഗുഹാത്തകുര്‍ത്ത മുഖ്യാതിഥിയാകും. മന്ത്രിമാരായ വി.ശിവന്‍കുട്ടി, പി.രാജീവ്, ഡോ ആര്‍.ബിന്ദു, ജി.ആര്‍.അനില്‍, വീണ ജോര്‍ജ്ജ്, എം.ബി.രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ചീഫ് സെക്രട്ടറി ഡോ വി.വേണു ഐഎഎസ്, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ.എ. റഹിം, എംഎല്‍എമാരായ വി.ശശി, കടകംപള്ളി സുരേന്ദ്രന്‍, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്‌സ്  ഒഫിഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ കെ.പി.സുധീര്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തന്‍, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ അജിത്കുമാര്‍.ജി തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും ഉദ്ഘാടനത്തില്‍ പങ്കെടുക്കും. ഉദ്ഘാടനത്തിനു ശേഷം എം.ജി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ മൃദുല വാര്യര്‍, ഷാന്‍ റഹ്മാന്‍, അഞ്ജു ജോസഫ് തുടങ്ങിയ ഗായകര്‍ അണിനിരക്കുന്ന സംഗീത പരിപാടിയും അരങ്ങേറും.

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍; ടിക്കറ്റ് നിരക്ക് നൂറു രൂപ മുതല്‍ 11,500 വരെ

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിലെ അത്ഭുതങ്ങള്‍ കാണാന്‍ 100 രൂപ മുതല്‍ 11,500 രൂപ വരെയുള്ള ടിക്കറ്റുകളും വിവിധ പാക്കേജുകളും ലഭ്യമാണ്. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രദര്‍ശനം മൂഴുവനായി കണ്ടു തീര്‍ക്കാന്‍ എട്ടു മണിക്കൂറോളം സമയം ആവശ്യമാണ്. അതുകൊണ്ടുതന്നെ രണ്ടു ദിവസങ്ങളിലായി കണ്ടുതീര്‍ക്കാന്‍ 400 രൂപയുടെ ടിക്കറ്റും ലഭ്യമാണ്. 10 വയസുമുതല്‍ 18വയസുവരെയുള്ള കുട്ടികള്‍ക്ക് ഒരു ദിവസത്തിന് 150 രൂപക്കും രണ്ടു ദിവസത്തിനു 250 രൂപക്കും ടിക്കറ്റ് ലഭിക്കും. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. സ്‌കൂളുകളില്‍ നിന്നും സംഘമായെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പാക്കേജുകളുമുണ്ട്. 30 വിദ്യാര്‍ഥികളില്‍ കുറയാതെയുള്ള സംഘങ്ങള്‍ക്കാണ് പാക്കേജുകള്‍ ലഭിക്കുക. 30 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘത്തിന് പ്രവേശനത്തിനു മാത്രമായി ഒരാള്‍ക്ക് നൂറു രൂപ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും. പ്രവേശനവും ഉച്ചഭക്ഷണവും അടങ്ങുന്ന പാക്കേജിന് ഒരാള്‍ക്ക് 200 രൂപയാണ് നിരക്ക്. രാവിലെ ഫ്രഷ് അപ്പിനുള്ള സൗകര്യവും ബ്രേക്ഫാസ്റ്റും ലഞ്ചും വൈകുന്നേരത്തെ ചായയും അടക്കമുള്ള പാക്കേജ് 400 രൂപക്കും ലഭ്യമാണ്.

ത്രീ സ്റ്റാര്‍ ഹോട്ടലില്‍ താമസവും ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഡിന്നറും ഫെസ്റ്റിവലിലേക്കുള്ള രണ്ടു ദിവസത്തെ ടിക്കറ്റും അടക്കം ഒരാള്‍ക്ക് 6500 രൂപ ലഭിക്കുന്ന ക്ലാസ് എ പാക്കേജാണ് മറ്റൊരാകര്‍ഷണം. ഇതേ പാക്കേജ് തന്നെ രണ്ടു മുതിര്‍ന്നവരും രണ്ടു കുട്ടികളും അടങ്ങിയ കുടുംബത്തിന് 11,500 രൂപയ്ക്ക് ലഭ്യമാണ്. ഹോംസ്റ്റേയില്‍ താമസവും ബ്രേക്ഫാസ്റ്റും ലഞ്ചും ഡിന്നറും രണ്ടു ദിവസത്തേക്കുള്ള ഫെസ്റ്റിവല്‍ ടിക്കറ്റുമടക്കമുള്ള ക്ലാസ് ബി പാക്കേജിന് ഒരാള്‍ക്ക് 4000 രൂപയാണ്. ഇതേ പാക്കേജ് രണ്ടു മുതിര്‍ന്നവരും രണ്ട് കുട്ടികളും അടങ്ങിയ കുടുംബത്തിന് 10,000 രൂപയ്ക്ക് ലഭിക്കും. ഫ്രഷ് അപ്പിനുള്ള സൗകര്യവും ബ്രേക് ഫാസ്റ്റും ലഞ്ചും വൈകുന്നേരത്തെ ചായയും ഒരു ദിവസത്തെ ഫെസ്റ്റിവല്‍ എന്‍ട്രിയും അടക്കം 750 രൂപയ്ക്ക് ഗിഫ്റ്റ് എ ടിക്കറ്റ് പാക്കേജുമുണ്ട്.

നിയന്ത്രിതമായി മാത്രം സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്ന അഞ്ച് ആഡ് ഓണ്‍ ടിക്കറ്റ് പ്രദര്‍ശനങ്ങളുണ്ട് ഫെസ്റ്റിവലില്‍. ഓരോ ആഡ് ഓണ്‍ ടിക്കറ്റിനും 50 രൂപ വീതമാണ് നിരക്ക്. അഞ്ച് ആഡ് ഓണ്‍ ടിക്കറ്റുകളും ഒരുമിച്ചു ബുക് ചെയ്യുമ്പോള്‍ 200 രൂപയ്ക്ക് ലഭ്യമാണ്. ഫെസ്റ്റിവലിലെ ഏറ്റവും പ്രധാന ആകര്‍ഷണമായ ടെന്‍ഡിങ് ആന്‍ഡ് നൈറ്റ് സ്‌കൈവാച്ചിങ്ങിനും രണ്ടു പാക്കേജുകള്‍ ലഭ്യമാണ്. ടെന്റില്‍ താമസം, ഭക്ഷണം, ശആസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ വിദഗ്ധര്‍ നയിക്കുന്ന സ്‌കൈ വാച്ചിങ്, രണ്ടു ദിവസത്തേക്കുള്ള ഫെസ്റ്റിവല്‍ ടിക്കറ്റ്, ഫെസ്റ്റിവലിലെ പ്രത്യേക പ്രദര്‍ശനങ്ങള്‍ക്കുള്ള ആഡ് ഓണ്‍ ടിക്കറ്റുകള്‍ എന്നിവയടക്കമാണ് പാക്കേജ്. നാലുപേര്‍ക്കുള്ള പാക്കേജിന് പതിനായിരം രൂപയും രണ്ടു പേര്‍ക്കുള്ള പാക്കേജിന് 7500 രൂപയുമാണ് നിരക്ക്. ഫെഡറല്‍ ബാങ്ക് വഴിയും www.gsfk.org എന്ന വെബ്‌സൈറ്റ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഫെസ്റ്റിവല്‍ വേദിയില്‍ സജ്ജമാക്കുന്ന കൗണ്ടറുകളില്‍ നിന്നു നേരിട്ടും ടിക്കറ്റെടുക്കാം. ജിഎസ്എഫ്‌കെയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ലഭിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തും ടിക്കറ്റുകള്‍ ബുക് ചെയ്യാം. ടിക്കറ്റ് പാക്കേജുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഭാഗമായി കനകക്കുന്നില്‍ സംഘടിപ്പിച്ച മ്യൂസിയം ഓഫ് ദ മൂണ്‍ കാണാനെത്തിയവരുടെ തിരക്ക്.

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; ജിഎസ്എഫ്‌കെയിലെത്തിയാല്‍ ചന്ദ്രനെക്കാണാം, ചൊവ്വയേയും

2023 ഡിസംബര്‍ അഞ്ചിനു വൈകിട്ട് ഏഴു മണിക്കാണ് കനകക്കുന്നില്‍ കൈയ്യെത്തും ദൂരത്ത് പൂര്‍ണ ചന്ദ്രനുദിച്ചത്. ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മ്യൂസിയം ഓഫ് ദ മൂണ്‍ കാണാന്‍ ഒരു ലക്ഷത്തിലധികം പേരാണ് അന്ന് കനകക്കുന്നില്‍ എത്തിയത്. നേരിട്ടും അല്ലാതെയും ആ ചന്ദ്രനെക്കണ്ട ഭൂരിപക്ഷം പേര്‍ക്കും അതൊരു കൗതുകക്കാഴ്ചയായിരുന്നു. അതേ കൗതുകക്കാഴ്ച വീണ്ടും കാണാനുള്ള അവസരമാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയില്‍ ഒരുങ്ങുന്നത്. ഫെസ്റ്റിവലിനെത്തുന്നവര്‍ക്ക് ചന്ദ്രനോടൊപ്പം ചൊവ്വയേയും കൈയ്യെത്തും ദൂരത്ത് വിശദമായി കാണാം. ബ്രിട്ടിഷുകാരനായ ലൂക്ക് ജെറമിന്റെ മ്യൂസിയം ഓഫ് ദ മൂണ്‍, ദ മാര്‍സ് എന്നീ ഇന്‍സ്റ്റലേഷനുകളാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ എന്ന ഉപഗ്രഹ ക്യാമറ പകര്‍ത്തിയ ചന്ദ്രന്റെ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 120 ഡിപിഐ റെസല്യൂഷനില്‍ പ്രിന്റ് ചെയ്താണ് ലൂക് ജെറം മ്യൂസിയം ഓഫ് ദ മൂണ്‍ തയാറാക്കിയത്. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ യഥാര്‍ഥ ചന്ദ്രന്റെ ഒരു വശം മാത്രമാണ് കാണാന്‍ സാധിക്കുക. എന്നാല്‍ ഏഴു മീറ്റര്‍ വ്യാസമുള്ള മ്യൂസിയം ഓഫ് ദ മൂണ്‍ ചന്ദ്രന്റെ എല്ലാ വശത്തുനിന്നുള്ള കാഴ്ചകളും കാണിച്ചുതരുന്നു എന്നതും പ്രത്യേകതയാണ്. ബാഫ്റ്റ പുരസ്‌കാരം നേടിയ സംഗീതജ്ഞന്‍ ഡാന്‍ ജോണ്‍സ് ചിട്ടപ്പെടുത്തിയ പശ്ചാത്തല സംഗീതത്തോടെയാണ് ജിഎസ്എഫ്‌കെയില്‍ മ്യൂസിയം ഓഫ് ദ മൂണ്‍ പ്രദര്‍ശിപ്പിക്കുക. നാസയുടെ ഉപ്രഹക്യാമറകള്‍ ചിത്രീകരിച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് ഏഴു മീറ്റര്‍ വ്യാസത്തില്‍ തന്നെയാണ് ദ മാര്‍സ് എന്ന ഇന്‍സ്റ്റലേഷനും തയാറാക്കിയിട്ടുള്ളത്. മ്യൂസിയം ഓഫ് ദ മൂണിന്റെ ഓരോ സെന്റീമീറ്റര്‍ ഭാഗവും യഥാര്‍ഥ ചന്ദ്രോപരിതലത്തിന്റെ അഞ്ചു കിലോമീറ്റര്‍ ഭാഗത്തെയാണ് ഉള്‍ക്കൊള്ളുന്നത്. യഥാര്‍ഥ ചൊവ്വയുടെ ഒരു മില്യണ്‍ മടങ്ങ് ചെറുതാണ് ദ മാര്‍സ് ഇന്‍സ്റ്റലേഷന്‍. ദ മാര്‍സ് ഇന്‍സ്റ്റലേഷനില്‍ ചൊവ്വയുടെ ഉപരിതലത്തിലെ 10 കിലോമീറ്റര്‍ ഭാഗമാണ് ഒരു സെന്റീമീറ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെയുള്ള ഒരു മാസക്കാലം ചൂര്‍ണ ചന്ദ്രനേയും ചൊവ്വയേയും അടുത്തു കാണാനും അവയെക്കുറിച്ചു പഠിക്കാനും മനസിലാക്കാനുമുള്ള അവസരമാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയില്‍ ഒരുങ്ങുന്നത്.

എന്താണ് GSFK ? എന്തെല്ലാമാണ് പരിപാടികൾ

കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴില്‍ലുള്ള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്‌സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നടക്കും. ജനുവരി 15ന് വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. രണ്ടര ലക്ഷം ചതുരശ്ര അടി സ്ഥലത്ത് സജ്ജമാക്കുന്ന ക്യൂറേറ്റഡ് സയന്‍സ് എക്‌സിബിഷന്‍ ഏഷ്യയില്‍തന്നെ ഇത്തരത്തില്‍ ആദ്യത്തേതും ഏറ്റവും വലുതുമായിരിക്കും. ആകെ 25 ഏക്കര്‍ സ്ഥലത്താണ് ഫെസ്റ്റിവല്‍ സമുച്ചയം തയ്യാറാകുന്നത്. ‘ലൈഫ് സയന്‍സ്’ എന്ന വിഷയത്തില്‍ അധിഷ്ഠിതമായി കൃത്യമായ തിരക്കഥയുടെ സഹായത്താല്‍ ക്യൂറേറ്റ് ചെയ്തിരിക്കുന്ന ഫെസ്റ്റിവല്‍ പ്രപഞ്ചത്തിന്റെ ഉല്‍പത്തിമുതല്‍ അധുനിക കാലഘട്ടം വരെയുള്ള സഞ്ചാരത്തെ അടയാളപ്പെടുത്തും.

അറിയാനും അനുഭവിക്കാനും ഒത്തിരി…

പ്രദര്‍ശനവസ്തുക്കള്‍ കലാപരവും സംവാദാത്മകവും വിഷയാധിഷ്ഠിതവുമായാണ് സജ്ജമാക്കുക. സാങ്കേതിക വിദ്യകളുടെയും എ.ആര്‍, വി.ആര്‍ സങ്കേതങ്ങളുടെയും മറ്റും സഹായത്തോടെ ഇമേഴ്‌സീവ് എക്‌സ്പീരിയന്‍സുകളുള്‍പ്പെടെ ഫെസ്റ്റിവലില്‍ വിനോദവും വിജ്ഞാനവും പകരാനുണ്ടാകും. ഉള്ളില്‍ നിന്ന് ആസ്വദിക്കാനാകുന്ന പ്രപഞ്ചത്തിന്റെ മാതൃക, പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഡാര്‍വിന്‍ സഞ്ചരിച്ച എച്ച്എംഎസ് ബീഗിള്‍ എന്ന കപ്പലിന്റെ ബൃഹദ് രൂപം, ദിനോസറിന്റെ യഥാര്‍ത്ഥ വലുപ്പത്തിലുള്ള അസ്ഥികൂട മാതൃക, യുദ്ധം സൃഷ്ടിക്കുന്ന കെടുതികള്‍, കാഴ്ചയുടേയും ഭാഷയുടേയും വികാസവും വ്യത്യസ്തതകളും, മനുഷ്യമസ്തിഷ്‌കത്തിന്റെ വാക്ക്-ഇന്‍, വീടിനുള്ളില്‍ നിത്യവും കാണുന്ന വസ്തുക്കള്‍ക്കു പിന്നിലെ ശാസ്ത്രം, ബഹിരാകാശനിലയത്തില്‍ നിന്നുള്ള കാഴ്ചകള്‍, മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം ക്യൂറേറ്റഡ് പവിലിയനില്‍ കലയുടെ സഹായത്തോടെ പ്രദര്‍ശനത്തിനുണ്ടാകും.

ആഗോളമാനമുള്ള ശാസ്ത്രോത്സവം

യു.എസ്. കോണ്‍സുലേറ്റ് ജനറല്‍, ബ്രിട്ടിഷ് കൗണ്‍സില്‍, ജര്‍മന്‍ കോണ്‍സുലേറ്റ്, അലിയാന്‍സ് ഫ്രാന്‍സൈസ്, ഐസര്‍ തിരുവനന്തപുരം, സിഎസ്‌ഐആ-എന്‍ഐഐഎസ്ടി എന്നിങ്ങനെ നിരവധി അന്തര്‍ദേശീയ, ദേശീയ ഏജന്‍സികള്‍ ഇതിലേയ്ക്ക് സംഭാവന ചെയ്യുന്നുണ്ട്. ജര്‍മന്‍ കോണ്‍സുലേറ്റിന്റെ ‘എനര്‍ജി ഇന്‍ ട്രാന്‍സിഷന്‍’, പെസിഫിക് വേള്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ഡഗ്ലസ് ഹെര്‍മന്‍ ക്യൂറേറ്റ് ചെയ്യുന്ന ‘വാട്ടര്‍ മാറ്റേഴ്‌സ്’, അലിയാന്‍സ് ഫ്രാന്‍സൈസ് സജ്ജമാക്കുന്ന ‘ക്ലൈമറ്റ് ചെയ്ഞ്ച്’, ബ്രിട്ടീഷുകാരനായ ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിസ്റ്റ് ലൂക് ജെറം നിര്‍മിച്ച ചന്ദ്രന്റേയും ചൊവ്വയുടേയും യഥാര്‍ഥ മാതൃകകള്‍ ഉള്‍പ്പെട്ട ‘മ്യൂസിയം ഓഫ് മൂണ്‍ ആന്‍ഡ് മാഴ്‌സ്’, മെല്‍ബണിലെ ലോകപ്രശസ്ത ബയോ മോളിക്യുലാര്‍ അനിമേറ്ററായ ഡ്ര്യൂ ബെറിയുടെ ‘മോളിക്യുലാര്‍ അനിമേഷന്‍’, ബാംഗ്ലൂരിലെ വിശ്വേശ്വരയ്യ മ്യൂസിയത്തിന്റെ ‘സീഡ്‌സ് ഓഫ് കള്‍ച്ചര്‍’, വിവിധ ദേശീയതല സയന്‍സ് സ്ഥാപനങ്ങളുടെ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഫെസ്റ്റിവലിന് ആഗോളമാനം നല്‍കുന്നു.

ശാസ്ത്രസമൂഹം കൈകോ‍ര്‍ക്കുന്നു

എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാല, ഐസര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, കെഎസ്‌ഐഡിസി, സിയാല്‍, ഇന്‍ഡ്യന്‍ ഓയില്‍, കുസാറ്റ്, ഡിജിറ്റല്‍ സര്‍വ്വകലാശാല, കേരള സ്റ്റാര്‍ട്ടപ് മിഷന്‍, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, എന്നിവ ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ, ദേശീയ, തദ്ദേശീയ സ്ഥാപനങ്ങള്‍ സംഘാടനത്തില്‍ സഹകരിക്കുന്നുണ്ട്. കേരള സംസ്ഥാന ശാസ്ത്രസങ്കേതിക മ്യൂസിയത്തിന്റെ സഹകരണത്തോടെ രാത്രികാല വാനനിരീക്ഷണം ഉള്‍പ്പെടെയുള്ള പരിപാടികളുമുണ്ട്. സിറ്റിസണ്‍ സയന്‍സ് പ്രദര്‍ശനം, മറൈന്‍ അക്വേറിയം, സയന്‍സ് കോണ്‍ഫറന്‍സ്, സെമിനാറുകള്‍, കോണ്‍ക്ലേവുകള്‍, ഫുഡ് കോര്‍ട്ട്, ട്രേഡ് ഫെയര്‍ എന്നിവയും ഫെസ്റ്റിവലിനോടനുബന്ധിച്ചുണ്ടാകും.

ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാം

ഫെസ്റ്റിവല്‍ കോംപ്ലക്‌സിനുള്ളില്‍ ഭിന്നശേഷി സൗഹൃദ റാംപുകളും മറ്റും സജ്ജമാക്കി എല്ലാവര്‍ക്കും പ്രാപ്യമായ രീതിയിലാണ് രൂപകല്‍പന. കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉണ്ടെങ്കിലേ ഫെസ്റ്റിവല്‍ പൂര്‍ണമായും കണ്ടുതീര്‍ക്കാനാകൂ. മുതിര്‍ന്നവര്‍ക്ക് 250 രൂപയും, പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് 150 രൂപയുമാണ് പ്രവേശന ഫീസ്. രണ്ടുദിവസത്തേക്ക് യഥാക്രമം 400 രൂപയ്ക്കും 250 രൂപയ്ക്കും ടിക്കറ്റ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും പത്തുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. സ്‌കൂളുകളില്‍ നിന്നു വരുന്ന 30 പേരില്‍ കുറയാത്ത എണ്ണം വിദ്യാര്‍ഥികളുടെ സംഘത്തിന് ഒരാള്‍ക്ക് 100 രൂപ വീതമാണ് നിരക്ക്. സ്‌കൂള്‍ സംഘങ്ങള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള ഗ്രൂപ്പ് പാക്കേജായും ടിക്കറ്റുകള്‍ ലഭിക്കും. ഫെസ്റ്റിവല്‍ കോംപ്ലക്‌സിനുള്ളില്‍ ആളുകളുടെ എണ്ണത്തിന് സാങ്കേതിക പരിധിയുള്ള അഞ്ച് പ്രദര്‍ശനങ്ങളില്‍ പ്രത്യേകം ടിക്കറ്റിംഗ് ഉണ്ടാകും. gsfk.org എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഫെഡറല്‍ ബാങ്കാണ്  ജി എസ് എഫ് കെയുടെ ബാങ്കിങ്ങ്  പാര്‍ട്‌നര്‍. ഫെഡറല്‍ ബാങ്ക് വഴിയും ടിക്കറ്റുകള്‍ ലഭ്യമാണ്. ടിക്കറ്റ് വില്‍പന ജനുവരി ഒന്നിന് ചലച്ചിത്രതാരം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു.

പ്രഭാഷണങ്ങളും ചര്‍ച്ചകളും

വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും പ്രഭാഷണ പരിപാടികളും ഫെസ്റ്റവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. നാസ-ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞര്‍ കേരളത്തില്‍ ആദ്യമായി പ്രഭാഷണം അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നൊബേല്‍ ജേതാവ് മോര്‍ട്ടന്‍ പി. മെല്‍ഡല്‍, നാസയില്‍ നിന്നുള്ള ഡോ. മധുലിക ഗുഹാത്തകുര്‍ത്ത, ഡെനീസ് ഹില്‍, മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. റോബര്‍ട്ട് പോട്ട്‌സ്, ലഫ്‌ബെറാ യുണിവേഴ്‌സിറ്റിയിലെ പ്രൊഫ. മൈക്കല്‍ വില്‍സണ്‍, അറ്റ്‌ലാന്റിക് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. സുരേഷ് സി. പിള്ള, റൂഥര്‍ഫോര്‍ഡ് ആപ്പിള്‍ട്ടണ്‍ ലബോറട്ടറിയിലെ ഡോ. രാജീവ് പാട്ടത്തില്‍,  ശ്രീമതി. കനിമൊഴി കരുണാനിധി എം. പി., മാഗ്‌സസേ അവാര്‍ഡ് ജേതാവ് ഡോ. രാജേന്ദ്ര സിങ്, ഇന്‍ഡ്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ശ്രീമതി. മാലിനി വി ശങ്കര്‍ ഐ.ഏ.എസ്., തുടങ്ങി നിരവധി പ്രമുഖരുടെ പ്രഭാഷണങ്ങള്‍ ഉണ്ടാകും.

വിശേഷങ്ങളേറെ…

ജോര്‍ജിയന്‍ ബാന്‍ഡായ ബാനി ഹില്‍സിന്റെ സംഗീത പരിപാടിയും പത്മപ്രിയ, നവ്യാ നായര്‍, ഡോ. മേതില്‍ ദേവിക, ആശാ ശരത്, രൂപാ രവീന്ദ്രന്‍, പാരീസ് ലക്ഷ്മി, മീരാ നായര്‍, മഹാലക്ഷ്മി, റിഗാറ്റ തുടങ്ങിയവരുടെ നൃത്തനൃത്യങ്ങളും സിതാര കൃഷ്ണകുമാര്‍, ഊരാളി ബാന്‍ഡ് തുടങ്ങിയവര്‍ നയിക്കുന്ന സംഗീത നിശകളും ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും. പ്രഭാഷണ പരിപാടികള്‍ക്കും കലാ സാംസ്‌കാരിക പരിപാടികള്‍ക്കും പ്രവേശനം സൗജന്യമാണ്. ഈ പരിപാടികള്‍ക്ക് ഓണ്‍ലൈനിലൂടെ സൗജന്യമായി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഫെസ്റ്റിവല്‍ സമുച്ചയത്തിനകത്ത് ഓണ്‍ലൈനായി ഭക്ഷണം വാങ്ങിക്കാനുള്ള സൗകര്യവും പണംകൊടുത്ത് ഉപയോഗിക്കാവുന്ന വൈഫൈ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ 14 ജില്ലകളിലെ രുചികള്‍ അണിനിരക്കുന്ന ഭക്ഷ്യമേള ഇതൊടൊപ്പം സംഘടിപ്പിക്കും. ഒരേസമയം അഞ്ഞൂറോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യമുണ്ടാകും. നഗരത്തില്‍നിന്നും മറ്റ് പ്രധാന കേന്ദ്രങ്ങളില്‍നിന്നും ഫെസ്റ്റിവല്‍ കോംപ്ലക്‌സിലേക്ക് ബസ് സൗകര്യവും ഏര്‍പ്പെടുത്തും.

മുഖ്യമന്ത്രി പിണറായി വിജയന്‍ രക്ഷാധികാരിയും ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചെയര്‍മാനും ശാസ്ത്ര സാങ്കേതിക വകുപ്പ് എക്‌സ് ഒഫിഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.പി. സുധീര്‍ ജനറല്‍ കണ്‍വീനറും ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ സംഘാടക സമിതിയാണ് ഫെസ്റ്റിവലിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ശ്രീ. എ.എ. റഹീം എം.പി., തിരുവനന്തപുരം മേയര്‍ ശ്രീമതി. ആര്യാ രാജേന്ദ്രന്‍ എന്നിവരാണ് ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍മാര്‍. ഡോ. ജി.അജിത് കുമാര്‍ ആണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. ചീഫ് സെക്രട്ടറി വി.വേണു ഐഎഎസ് അധ്യക്ഷനും ഡോ. രതീഷ് കൃഷ്ണന്‍ കണ്‍വീനറുമായ കമ്മറ്റിക്കാണ് പ്രോഗ്രാമുകളുടെ ചുമതല.  ശാസ്ത്രപ്രചാരകനും അധ്യാപകനുമായ ഡോ. വൈശാഖന്‍ തമ്പിയുടെ മേല്‍നോട്ടത്തിലാണ് സയന്‍സ് ഉള്ളടക്കം തയ്യാറാക്കിയിരിക്കുന്നത്. ശില്‍പി ലക്ഷ്മണന്‍ കോമത്ത്മണാളത്തിന്റെ നേതൃത്വത്തില്‍ മുപ്പതോളം കലാകാരര്‍ പ്രദര്‍ശനവസ്തുക്കള്‍ ഒരുക്കുന്നു. കേരളത്തിനകത്തും പുറത്തും നിന്നുമായി പത്തുലക്ഷത്തോളം പേര്‍ ഫെസ്റ്റിവല്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സയന്‍സിന്റെയും കലയുടെയും പ്രചരണത്തിനായി തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലാഭ രഹിത പബ്ലിക് ട്രസ്റ്റാണ് അമ്യൂസിയം ആര്‍ട്‌സയന്‍സ്.

 ഫെബ്രുവരി 12 ന് പരിഷത്ത് ദിനം

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പവലിയന്‍ ഉണ്ടായിരിക്കും കൂടാതെ ഫെബ്രുവരി 12 ന് ഒരു ദിവസം നീണ്ടു നില്‍ക്കുന്ന പ്രത്യേക പരിപാടികള്‍ പരിഷത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ സയന്‍സ് പോളിസി സംബന്ധിച്ചുള്ള പാന്ല്‍ ചര്‍ച്ച,  അഖിലേന്ത്യാ ശാസ്ത്രപ്രസ്ഥാനങ്ങളുടെ സംഗമം, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ അമ്പത് വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളെ പരിചയപ്പെടുത്തുന്ന പരിഷത്ത് @60, കലാവതരണങ്ങള്‍ എന്നിവ ഈ ദിവസം നടക്കും. ലൂക്ക സംഘടിപ്പിക്കുന്ന Evolution Quiz ന്റെ ഫൈനല് മത്സരവും ഈ ഫെബ്രുവരി 12 ന് നടക്കും. ഫെബ്രുവരി 3 ന് സംസ്ഥാനത്തുടനീളമുള്ള ബാലവേദി  കൂട്ടുകാര്‍ക്ക് GSFK സന്ദര്‍ശിക്കുന്നതിനുള്ള അവസരം ഒരുക്കുന്നുണ്ട്.

GSFK യിൽ ലൂക്ക

Global Science Festival of Kerala (GSFK) യുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി  ജീവപരിണാമം വിഷയത്തിൽ  സംസ്ഥാന തലത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ആര്‍ട്സ് , സയന്‍സ്, പ്രൊഫഷണല്‍, ബി.എഡ്. കോളേജുകളിലെയും പോളിടെക്നിക് കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പ്രിലിമിനറി തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. പ്രിലിമിനറി തലം ഓൺലൈനായാണ് സംഘടിപ്പിക്കുക. ഒരു കോളേജിനെ പ്രതിനിധീകരിച്ച് എത്ര ടീമിനും പ്രിലിമിനറി തലത്തില്‍  പങ്കെടുക്കാം. ജില്ലാ തലം സംസ്ഥാനത്തെ 14 ക്യാമ്പസ്സുകളിലായി ജനുവരി അവസാന വാരം നടക്കും. സംസ്ഥാന തലം ഫെബ്രുവരി 12 ഡാർവ്വിൻ ദിനത്തിന് തിരുവനന്തപുരത്ത് GSFK പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. വിശദാംശങ്ങൾ ലൂക്കയിൽ

സന്ദർശിക്കുക
 
Happy
Happy
33 %
Sad
Sad
0 %
Excited
Excited
67 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എന്തിനോ വേണ്ടി കരയുന്ന തവളകൾ – ഡോ. സന്ദീപ് ദാസ് – LUCA TALK
Next post മനുഷ്യ വൈവിധ്യങ്ങളും ചർമ്മത്തിന്റെ നിറഭേദങ്ങളും
Close