

കേരളത്തിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങളുടെ സമീപകാല ചരിത്രം പരിശോധിച്ചാൽ ദൃശ്യമാകുന്ന ചില മുഖ്യപ്രവണതകളുണ്ട്. ഒരു അൻപതുവർഷം മുമ്പ് മാലിന്യസംസ്കരണമെന്നത്, അത് നിർവഹിക്കാൻ മുഖ്യമായും ചുമതലപ്പെട്ട തദ്ദേശഭരണസ്ഥാപനങ്ങൾക്ക്, വളരെ ലഘുവായ ഒരു ചുമതലയായിരുന്നു. നഗരങ്ങൾ കേരളത്തിൽ കുറവ്. നഗരമായാലും ഗ്രാമമായാലും ഇന്നത്തെപ്പോലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ കൂമ്പാരം ഇല്ല. പൊതുസ്ഥലങ്ങൾ വൃത്തിയാക്കുക എന്ന ചുമതലയ്ക്കപ്പുറം അന്ന് വെല്ലുവിളിയായിരുന്നത് തുറസ്സായ സ്ഥലങ്ങളിലെ വിസർജനമായിരുന്നു. മുഴുവൻ വീടുകളിലും കക്കൂസ് സംവിധാനം ഏർപ്പെടുത്തുക എന്നതായിരുന്നു അതിനുവേണ്ട ആദ്യ പരിഹാരം. അതിനുള്ള പടിപ്പടിയായുള്ള പ്രവർത്തനങ്ങളിലൂടെ ഒരു ദശകം മുമ്പുതന്നെ കേരളം സമ്പൂർണ്ണ വെളിയിട വിസർജന വിമുക്ത സംസ്ഥാനമായി മാറി.
പിന്നീടാണ് ഇപ്പോഴത്തെ വെല്ലുവിളികൾ ശക്തമാകുന്നത്. നമ്മുടെ ഗ്രാമങ്ങൾ പതുക്കെപ്പതുക്കെ നഗര സ്വഭാവത്തിലേക്ക് വനന്നു. സംസ്ഥാന പ്ലാനിങ് ബോർഡിന്റെ 2024 ലെ എക്കണോമിക് റിവ്യൂ വിലയിരുത്തൽ പ്രകാരം അടുത്തവർഷത്തോടെ കേരളത്തിലെ 81 ശതമാനം ജനങ്ങളും നഗരസ്വഭാവമുള്ള പ്രദേശങ്ങളിലാവും ജീവിക്കുക. ഈ മാറ്റത്തിന്റെ ഒരു അനന്തരഫലമാണ് കുന്നുകൂടുന്ന മാലിന്യങ്ങൾ. പ്ലാസ്റ്റിക്കിന്റെ ഉപയോഗം വർദ്ധിച്ചതും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളുമൊക്കെ അതിന് ആക്കംകൂട്ടി. ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുക എന്ന പൊതുശീലം വർധിച്ചതോടെ നാടും നഗരവും ജലാശയങ്ങളും എല്ലാം മാലിന്യങ്ങൾകൊണ്ട് നിറഞ്ഞു.
ഈ വെല്ലുവിളിയെയാണ് കേരളത്തിന് തുടർന്ന നേരിടേണ്ടി വന്നത്. പക്ഷേ അത് വളരെയധികം സങ്കീർണവും എറെ ശ്രദ്ധവേണ്ടതുമായ ഒന്നാണെന്നത് പറയേണ്ടതില്ലല്ലോ. വിളപ്പിൽശാലയിലും ലാലൂരും ഞെളിയൻപറമ്പിലും പോലെ കേന്ദ്രീകൃതമായ മാലിന്യസംസ്കരണ പ്ലാന്റുകൾ സ്ഥാപിച്ച് മാലിന്യസംസ്കരണം നിർവഹിക്കുക എന്നതായിരുന്നുവല്ലോ അതിന്റെ തുടക്കം. അവ പരാജയത്തിലേക്കു നീങ്ങി. കാരണങ്ങൾ പലുതണ്ട്. മാലിന്യങ്ങൾ ഉറവിടത്തിൽ തരംതിരിക്കാതെ ശേഖരിക്കുന്നത്, പ്ലാന്റുകൾ ശരിയായി പ്രവർത്തിപ്പിക്കാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങളിലൂടെയുണ്ടായ ജനങ്ങളുടെ എതിർപ്പ് എന്നിവയൊക്കെ അതിന്റെ പരാജയകാരണങ്ങളാണ്.
തുടർന്നാണ് മാലിന്യങ്ങളെ അഴുകുന്ന അഥവാ ജൈവം എന്നും മണ്ണിൽ അഴുകി ചേരാത്ത അഥവാ അജൈവമെന്നും ഉറവിടത്തിൽത്തന്നെ തരംതിരിച്ച് കൈകാര്യം ചെയ്യുന്നതിലേക്ക് കേരളം മുഖ്യമായും മാറുന്നത്. ഉറവിടത്തിലെ തരംതിരിക്കൽ മുഖ്യമായി എന്നർഥം. അജൈവമാലിന്യങ്ങളുടെ, വിശേഷിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവുകൂടുന്നതും ഈ പ്രക്രിയയുടെ ആവശ്യകതയിലേക്കെത്തിച്ചു. അജൈവമാലിന്യങ്ങൾ, വിശേഷിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇങ്ങനെ തരംതിരിച്ച് ശേഖരിക്കുന്നതിനായി ഹരിതകർമസേന എന്ന സംവിധാനം സംസ്ഥാനതലത്തിൽ രൂപം കൊണ്ടു. കുടുംബശ്രീ അംഗങ്ങൾ – മുഖ്യമായും വനിതകൾ – ആണ് ഇത്തരത്തിൽ വിന്യസിക്കപ്പെട്ടത്. അവർക്ക്, ശേഖരിക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് നിശ്ചിത തുക ഉപഭോക്തൃ വിഹിതമായി നിശ്ചയിക്കപ്പെട്ടു.

ആദ്യകാലത്ത് ഏറെ വെല്ലുവിളികൾ നേരിട്ടുവെങ്കിലും നിയമപരമായ പിൻബലമുൾപ്പെടെ നല്കയതോടെ ഇന്ന് മിക്കവാറും എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഈ സംവിധാനം വ്യവസ്ഥാപിതവും ഫലപ്രദവുമാക്കിമാറ്റാൻ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 37134 ഹരിതകർമസേനാംഗങ്ങൾ സംസ്ഥാനത്താകെ പ്രവർത്തിക്കുന്നണ്ട്. മിക്കവാറും തദ്ദേശസ്ഥാപനങ്ങളിലും യൂസർഫീ ഈടാക്കുന്നതും ഏതാണ്ട് പൂർണമാക്കാനും കഴിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക്കിനു പുറമേ, ലെതർ, റബർ ഉത്പന്നങ്ങൾ, ഇലക്ട്രേണിക് വേസ്റ്റ്, മെഡിക്കൽ മാലിന്യങ്ങൾ തുടങ്ങിയവയൊക്കെ ചില കലണ്ടർ ദിനങ്ങൾ നിശ്ചയിച്ച് ശേഖരിക്കുന്ന സംവിധാനമാണ് ഇന്ന് പൊതുവിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

അജൈവ മാലിന്യങ്ങൾ എങ്ങോട്ട് പോകുന്നു?
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മസേന പ്രവർത്തകർ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ തരംതിരിച്ച് MCF (Material Collection Fecility) ൽ താൽക്കാലികമായി ശേഖരിച്ചു വയ്ക്കുകയും അതിനുശേഷം അത് RRF (Resource Recovery Facility) യിലേക്ക് കൈമാറുകയും ചെയ്യും. ഇതിൽ റീസൈക്ളിംഗ് ചെയ്യാൻ കഴിയുന്നത് റീസൈക്ളിംഗ് യൂണിറ്റിന് കൈമാറുകയുമാണ് ചെയ്യുന്നത്. പ്ലാസ്റ്റിക് വസ്തുക്കൾ ബെയിലിംഗ് എന്ന പ്രക്രിയയിലൂടെ കംപ്രസ് ചെയ്തു ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നു. ക്ലീൻ കേരള കമ്പനി ഇത്തരം മാലിന്യങ്ങൾ റീസൈക്ലിംഗ് യൂണിറ്റുകൾക്കും റോഡ് ടാറിങ്ങിനും സിമൻറ് കമ്പനികൾക്കും ഒക്കെ നൽകുന്നു. ഇതോടൊപ്പം ഇലക്ട്രോണിക് വേസ്റ്റുകൾ, റബർ, ലെതർ തുടങ്ങിയ വ്യത്യസ്തതരം മാലിന്യങ്ങളും റീസൈക്ലിംഗിനോ സംസ്കരണത്തിനോ വിവിധ ഏജൻസികൾക്ക് നൽകുന്നു.
സർക്കുലാർ എക്കണോമിയിൽ ലോകത്തിലെതന്നെ വിപ്ലവകരമായ ഒരു മുന്നേറ്റമാണ് ഹരിത കർമ്മ സേന നടത്തുന്നത്. ഇന്ത്യയിലെ ചുരുക്കം ചില നഗരങ്ങളിൽ ഇത്തരം പ്രവർത്തനം നടക്കുന്നുണ്ട്. എന്നാൽ ഒരു സംസ്ഥാനം മുഴുവനായി നഗര ഗ്രാമ വ്യത്യാസമില്ലാതെ ഇത്തരത്തിലുള്ള ശുചീകരണ പ്രവർത്തനം നടത്തുന്ന സംസ്ഥാനം കേരളം മാത്രമാണ്.
ജൈവമാലിന്യങ്ങൾ
ജൈവമാലിന്യങ്ങളെ കഴിയുന്നതും വീടുകളിൽ കമ്പോസ്റ്റിങ് വഴി സംസ്കരിക്കുന്നതിന് ബയോ ബിന്നുകളും ബയോഗ്യാസുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് പലയിടത്തും ഒരുക്കിയിട്ടുള്ളത്. വ്യാപാര സ്ഥാപനങ്ങളിലെ ജൈവമാലിന്യങ്ങൾ പ്രാദേശികമായ തുമ്പൂർമൂഴി സംവിധാനങ്ങളോ, മാലിന്യം സംസ്കരിക്കുന്ന ഏജൻസികൾ ഒരുക്കുന്ന സൗകര്യങ്ങളിലോ പന്നി ഫാമുകളിലോ ഒക്കെ എത്തിച്ച സംസ്കരിക്കുക എന്നതും ഇപ്പോൾ അവലംബിക്കുന്ന രീതിയാണ്.

- മാലിന്യസംസ്കരണത്തിന് മിഷനുകൾ – Total Sanitation Mission, Clean Kerala Mission തുടങ്ങിയ സംവിധാനങ്ങൾ അതിന്റെ ഭാഗമായിരുന്നു. തുടർന്ന് അത് ശുചിത്വ മിഷനായി മാറി.
- 20176 ഡിസംബർ മുതൽ ഹരിതകേരളം മിഷനും നവകേരളമിഷനുകളുടെ ഭാഗമായി വന്നു. ഈ ഘട്ടത്തിലാണ് ഇന്നത്തെ രീതിയിൽ ഉറവിട മാലിന്യ സംസ്കരണത്തിലേക്ക് കേരളം ഊന്നൽ നല്കി പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

2023 ൽ എറണാകുളം ജില്ലയിലെ ബ്രഹ്മപുരം മാലിന്യശേഖരണകേന്ദ്രത്തിലെ നിരവധിവർഷങ്ങളായി കുന്നുകൂടി മാലിന്യങ്ങളിൽ ( Legacy Waste) തീ പടർന്ന് കൊച്ചി നഗരത്തിലാകെ പ്രശ്നമുണ്ടായി. വലിയ ശ്രമത്തെത്തുടർന്ന് തീയണയ്ക്കാൻ കഴിഞ്ഞു. ഇതൊരു പാഠമായിക്കണ്ടാണ് ബ്രഹ്മപുരം ഉൾപ്പെടെ സംസ്ഥാനത്തെ ഇത്തരം 59 ലെഗസി വേസ്റ്റ് സൈറ്റുകളെ വൃത്തിയാക്കാൻ സംസ്ഥാനസർക്കാർ മുന്നിട്ടിറങ്ങിയത്.
ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് കഴിഞ്ഞ 2023 മുതൽ സംസ്ഥാന വ്യാപകമായി മാലിന്യമുക്തം നവകേരളം എന്ന ജനകീയ ക്യാമ്പയിനും സംസ്ഥാന സർക്കാർ രൂപം നല്കി. അതിന്റെ ഭാഗമായി സംസ്ഥാനസർക്കാർ 13 മാനദണ്ഡങ്ങൾ പ്രഖ്യാപിക്കുകയും അവ പൂർത്തിയായ 1027 തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ 2025 മാർച്ച് മാസത്തിൽ ശുചിത്വമികവിലേക്കെത്തിയ പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തു.
ഇപ്പോൾ ഈ ക്യാമ്പയിൻ കാലത്തെ മാറ്റത്തെ ഇങ്ങനെ അടയാളപ്പെടുത്താം:
— | 2023 മാർച്ച് | 2025 മാർച്ച് | 2025 മെയ് |
---|---|---|---|
വാതിൽപ്പടി ശേഖരണം | 47% | 99 % (ഹരിതമിത്രം ആപ്പിൽ രജിസ്റ്റർ ചെയ്ത വീടുകളിലെ) | |
മിനി MCF | 7446 | 19721 | 19894 |
MCF | 1160 | 1330 | 1339 |
RRF | 87 | 192 | 192 |
ഹരിത കർമ്മ സേന | 33378 | 37134 | 37134 |
ക്ലീൻ കേരള കമ്പനി CKCL-ന്റെ ശേഖരണ സംവിധാനം | 17 (87300 sq feet) | 28 (165800 sq ft) | |
ക്ലീൻ കേരള കമ്പനി വഴി കൈകാര്യം ചെയ്ത അജൈവ മാലിന്യം | 30217 ടൺ (2022-23 FY) | 60,000 ടൺ (2024-25 FY till March) ഇതിൽ 44% അജൈവ മാലിന്യങ്ങൾ പുനചക്രമണ യോഗ്യമാക്കാൻ സാധിച്ചു | |
ഹരിതമിത്രം ആപ്പ് ഉപയോഗിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ | 376 | 1018 | 1018 |
ഹരിതമിത്രം ആപ്പ് – സേവനം ഉപയോഗപ്പെടുത്തുന്നവര് (എണ്ണം) | 11.24 ലക്ഷം | 89.56 ലക്ഷം | |
എൻഫോഴ്സ് മെന്റ് പരിശോധനകൾ | 1138 | 52202 | |
ആകെ ചുമത്തിയ പിഴ | 2.9 Lakh | 5.70 Cr | |
ക്യാമറ നിരീക്ഷണം
ഏര്പ്പെടുത്തിയ ഇടങ്ങള് | – | 3557 |
ഇതുകൂടാതെ 2025 ഫെബ്രുവരി മാസത്തെ കണക്കനുസരിച്ച് ഈ രംഗത്ത് മാത്രമായി 188 സ്വകാര്യ ഏജൻസികൾ പ്രവർത്തിക്കുന്നു. 306 ടൺ പ്രതിദിന ശേഷിയുള്ള വേർതിരിക്കൽ യൂണിറ്റുകൾ, 35 ചിക്കൻ വേസ്റ്റ് റൻഡറിംഗ് പ്ലാന്റുകൾ, 19 RDF പ്ലാന്റുകൾ, 42 ഫീക്കൽ സ്ലഡ്ജ് പ്ലാന്റുകൾ, 290 സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ (STP) -കൾ, 260 കംപാക്ടർ MCF-കൾ, 25 മൈക്രോ ട്രീറ്റ്മെന്റ് യൂണിറ്റുകൾ എന്നിവയും സംസ്ഥാനത്ത് പ്രവർത്തിക്കുന്നു.

ഫലപ്രദമായി നടന്നുകൊണ്ടിരിക്കുന്ന ഈ പ്രവർത്തനങ്ങൾ ഇതേ വേഗതയിലും സ്ഥിരതയിലും ചലിപ്പിക്കുക എന്നതിലാണ് സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളോടൊപ്പം ശുചിത്വ മിഷനും ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി മനസ്സിലാക്കുന്നത്. കേരള സർക്കാർ നവകേരളം മിഷന്റെ ഭാഗമായ ഹരിത കേരളം മിഷൻ, ക്ലീൻ കേരള കമ്പനി, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ പ്രവർത്തനവും ഇതിന്റെ ഭാഗമാണ്. ഈ നേട്ടങ്ങളെ വിലയിരുത്താനും തുടർപ്രവർത്തനങ്ങളുടെ ദിശനിർണയിക്കാനും ലക്ഷ്യമിട്ട ‘വൃത്തി 2025’ എന്ന ദേശീയ കോൺക്ലേവും ഈയിടെ തിരുവനന്തപുരത്തു സംഘടിപ്പിച്ചിരുന്നു.

സംസ്കരിക്കുന്നതല്ല, കുറയ്ക്കുന്നതാണ് കൂടുതൽ ഫലപ്രദം
ഏതാനും വർഷംമുൻപ് കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കാൻ ശക്തമായ ശ്രമം നടന്നിരുന്നു. അതുപോലെ വിവാഹങ്ങൾ ആഘോഷങ്ങൾ പോലുള്ള ഈവന്റുകൾക്കും അക്കാര്യത്തിൽ ശക്തമായ ഇടപെടലുകൾ ഉണ്ടായിരുന്നു. എന്നാൽ വലിയ ഈവന്റുകളിൽ അതു തുടരുന്നുണ്ടെങ്കിലും ചെറിയ ചെറിയ ആഘോഷങ്ങളിലും ഒത്തുചേരലുകളിലും ഉത്സവങ്ങളിലും ഇപ്പോൾ ആ മോണിട്ടറിങ് കാണുന്നില്ലായെന്ന വിമർശനമുണ്ട്. അതുപോലെ പ്ലാസ്റ്റിക് നിരോധനം ഫലപ്രദമാക്കാനുള്ള എൻഫോഴ്സ്മെന്റ് നടപടികളും കൂടുതൽ ശക്തമാകേണ്ടതുണ്ട്. ഉപഭോഗം കുറയ്ക്കാനും ശരിയായ ശുചിത്വശീലങ്ങൾ പൊതുബോധമാക്കാനുമുള്ള ശ്രമങ്ങളാണ് ഏറ്റവും പ്രധാനമെന്ന് തിരിച്ചറിയേണ്ടതുണ്ട്.
മാലിന്യ സംസ്കരണരംഗത്ത് ലോകമാകെ നിലനിൽക്കുന്ന വീക്ഷണ വ്യത്യാസങ്ങളുണ്ട്. ഉപഭോഗ സംസ്കാരത്തിന്റെ പ്രചാരകർ വാദിക്കുന്നത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സംസ്കരിക്കാനുള്ള ഫലപ്രദമായ മാർഗങ്ങളുണ്ടാക്കുക എന്നതാണ് പ്രധാനമെന്നതാണ്. എന്നാൽ അതുപോലെയോ അതിനെക്കാളേറെയോ പ്രധാനമാണ് ഉപഭോഗം കുറയക്കൽ, ബദൽ ഉത്പന്നങ്ങളുടെ ഉപയോഗം, പുനരുപയോഗം, പുനഃചംക്രമണം തുടങ്ങിയവ. ഫലപ്രദമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കുന്നതിലുള്ള അത്രയും ശ്രദ്ധ ഇക്കാര്യങ്ങളിൽ നമ്മുടെ സംസ്ഥാനത്തുണ്ടോ എന്നതിൽ വലിയൊരു ആത്മപരിശോധന കേരളം നടത്തേണ്ടതുണ്ട്.

വെല്ലുവിളികൾ
ഇതുവരെ നടന്ന പ്രവർത്തനങ്ങൾ പരിശോധിച്ചാൽ മാലിന്യ സംസ്കരണരംഗത്ത് നല്ല മുന്നേറ്റം കാഴ്ച്ചവയ്ക്കാൻ നമ്മുടെ സംസ്ഥാനത്തിനു കഴിഞ്ഞുവെന്ന് പറയാം. എന്നാൽ അതിനർഥം ഈ രംഗത്തെ പ്രശ്നങ്ങൾ ഒഴിഞ്ഞുവെന്നല്ല. ഇനിയും മുന്നേറേണ്ട ഒട്ടേറെ സംഗതികളുണ്ടെന്നതിൽ ആരും വിയോജിക്കാനിടയില്ല. ഈ രംഗത്ത് സർക്കാരും അധികൃതരും പല ഘട്ടങ്ങളിൽ വ്യക്തമാക്കിയ കാര്യങ്ങളിൽ നിന്നും നിലവിലുള്ള അവസ്ഥ വിലയിരുത്തുന്ന വിദഗ്ധ നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ ഇനിയുള്ള വെല്ലുവിളകൾ ചുവടെ പറയുന്നവയാണ്.
- വീടുകളിലെ തരംതിരിക്കൽ കൂടുതൽ ഫലപ്രദമാകേണ്ടതുണ്ട്. പ്ലാസ്റ്റിക്കും മറ്റും കഴുകി വൃത്തിയാക്കി നൽകുക, കഴിയുന്നതും മാലിന്യങ്ങളുടെ അളവ് കുറയ്ക്കാൻ ശ്രദ്ധിക്കുക, ബദൽ ഉൽപന്നങ്ങൾ ഉപയോഗിക്കുക, നല്ല ശുചിത്വ ശീലങ്ങൾ പാലിക്കുക എന്നിവ പ്രധാനമാണ്. വലിച്ചെറിയൽ എന്നത് ഇപ്പോഴും നമ്മുടെ സമൂഹത്തിൽ വലിയ പ്രശ്നമായി നിലനിൽക്കുന്നു.
- ജൈവമാലിന്യസംസ്കരണത്തിനായി വീടുകളിൽ ബയോബീന്നുകളോ കമ്പോസ്റ്റിങ് കുഴികളോ ബയോഗ്യാസ് വിതരണമോ ഒക്കെ നടത്തിയ സ്ഥലങ്ങളിൽപ്പോലും അവയുടെ ഫലപ്രദമായ മോണിട്ടറിങ്ങിലൂടെ ഇവ കൂടുതൽ സുസ്ഥിരമാക്കേണ്ടതുണ്ട്. അതുപോലെ സ്ഥാപനതലങ്ങളിലെ ജൈവമാലിന്യസംസ്കരണം കൂടതൽ സംവിധാനങ്ങളൊരുക്കി മെച്ചപ്പെടുത്തേണ്ട സാഹചര്യമുണ്ട്. ഇപ്പോഴും ഇത്തരം ജൈവമാലിന്യങ്ങൾ ഒഴിഞ്ഞയിടങ്ങളിലോ പൊതുസ്ഥലങ്ങളിലോ തള്ളപ്പെടുന്ന അവസ്ഥ നിലനിൽക്കുന്നു.
- പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നത് നിയമപരമായ കുറ്റമാണ്. അതിന് മുൻപത്തെതിനെക്കാൾ വലിയ പിഴയും നിശ്ചയിച്ചിട്ടുണ്ട്. അത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് ഫോട്ടോയെടുത്ത് അപ് ലോഡ് ചെയ്യുന്നതിന് 9446700800 എന്ന വാട്സാപ്പ് നമ്പറും സസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. എങ്കിലും വലിച്ചറിയൽ ഇനിയും കാര്യമായി കുറയേണ്ടിയിരിക്കുന്നു.
- ജൈവമാലിന്യങ്ങൾക്ക് ഉറവിട മാലിന്യസംസ്കരണം എന്നതിൽ ഊന്നുമ്പോൾത്തന്നെ സംസ്ഥാനത്ത് നഗരങ്ങളിലും കൂടുതലായി ജൈവമാലിന്യങ്ങൾ ഉണ്ടാകുന്ന പ്രദേശങ്ങളിലും കേന്ദ്രീകൃതമായ ചെറിയ പ്ലാന്റുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. ബ്രഹ്മപുരത്ത് ഒരു സിബിജി പ്ലാന്റ് വൈകാതെ പ്രവർത്തനമാരംഭിക്കും. ചുരുക്കത്തിൽ വികേന്ദ്രീകൃതമാലിന്യസംസ്കരണം എന്നതിൽ കേന്ദ്രീകരിക്കുകയും ആവശ്യമുള്ള രീതിയിൽ ഒരു ചെറിയ കേന്ദ്രീകൃത സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുക എന്ന ഹൈബ്രിഡ് മാതൃകയിലേക്കാണ് സംസ്ഥാനം പോകേണ്ടത്. ആ ദിശയിലേക്കാണ് പോകുന്നതും. അതിന് വേഗം കൈവരിക്കേണ്ടതുണ്ട്.
- മറ്റൊരു വെല്ലുവിളി ജലാശയങ്ങളുടെ ശുദ്ധീകരണമാണ്. സെപ്റ്റേജ് വേസ്റ്റ് നമ്മുടെ ഒരു വലിയ പ്രശ്നമാണ്. എല്ലാ വീടുകളിലും കക്കൂസ് ഉണ്ടെങ്കിലും അവ നിറയുമ്പോൾ ഉള്ള മാലിന്യം ശുദ്ധീകരിക്കുന്നതിന് നമുക്ക് പ്ലാന്റുകൾ ആവശ്യമാണ്. ഇന്ന് പലവീടുകളിലുമുളള സെപ്ടിക് ടാങ്കുകൾ ശരിയായ രീതിയിൽ നിർമിച്ചവയല്ല. അവയിൽനിന്ന് മലം കലർന്ന ജലം മണ്ണിലും കിണറുകളിലും ജലാശയങ്ങളിലുമെത്തുന്നു. കേരളത്തിലെ തുറന്ന കിണറുകൾ 65-70 ലക്ഷമുണ്ട്.കളിൽ 83 ശതമാനവും ശുദ്ധമല്ലെന്നും ഭൂരിഭാഗത്തിലും ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം അനുവദനീയമായതിലും കൂടുതലാണെന്ന് 2019ൽ കോഴിക്കോട്ടെ സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ആൻഡ് മാനേജ്മെന്റ് നടത്തിയ പഠനത്തിൽ പറയുന്നു. മറ്റ് രോഗാണുക്കളുടെയും സാന്നിദ്ധ്യം നമ്മുടെ കിണറുകളെയും ജലാശയങ്ങളെയും മലിനമാക്കുന്നു.പല മാരക രോഗങ്ങളുണ്ടാകുന്നതിനും രോഗപ്പകർച്ചയ്ക്കും ഇത് കാരണമാവുന്നു. ഇത് തടയണമെങ്കിൽ ശാസ്ത്രീയമായ രീതിയിൽ സെപ്റ്റിക് ടാങ്കുകൾ നിർമിക്കുകയും അവ നിറയുമ്പോൾ സംസ്കരിക്കുന്നതിന് ആവശ്യത്തിന് സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ ഉണ്ടാവുകയും വേണം. ഇത്തരം പ്ലാന്റുകൾ ഒരു മുനിസിപ്പാലിറ്റിയിലോ ബ്ലോക്കിലോ ഒന്നെങ്കിലും ഏറ്റവും കുറഞ്ഞത് വേണം. എന്നാൽ ഇതിനായി പദ്ധതികൾ തയ്യാറാക്കുമ്പോൾ എന്തോ തെറ്റിദ്ധാരണ മൂലം പലപ്പോഴും തങ്ങളുടെ പ്രദേശത്ത് ഇത് അനുവദിക്കാൻ ജനങ്ങൾ തയ്യാറാകുന്നില്ല. ഒഴിഞ്ഞ ക്വാറികൾ പോലുള്ളവ കണ്ടെത്തിയപ്പോഴും അവിടെയും എതിർപ്പുമായി വരുന്നത് കേരളത്തിൻറെ ഈ രംഗത്തെ മുന്നേറ്റത്തെ തടയിടാനും ഇ കോളി പോലുള്ള അണുബാധ വഴിയുള്ള ജലമലിനീകരണം വർദ്ധിക്കാനുമാവും കാരണമാവുക.
- മുടിമാലിന്യങ്ങൾ, സാനിട്ടറി മാലിന്യങ്ങൾ, കെട്ടിടം പൊളിക്കുമ്പോഴുള്ള അവശിഷ്ടങ്ങൾ, മെഡിക്കൽ മാലിന്യങ്ങൾ തുടങ്ങി സവിശേഷ തരത്തിലുള്ള മാലിന്യങ്ങളുടെ സംസ്കരണത്തിന് കൂടുതൽ ഫലപ്രദമായ പരിഹാരങ്ങൾ സംസ്ഥാനത്ത് ഉണ്ടാവേണ്ടിയിരിക്കുന്നു.

പരിസരദിനം – പ്രത്യേക പേജ്

പ്ലാസ്റ്റിക് മലിനീകരണവുമായി ബന്ധപ്പെട്ട ലൂക്ക ലേഖനങ്ങളുടെ ക്രോഡീകരണം
