Read Time:12 Minute

പരിസ്ഥിതി ശാസ്ത്രജ്ഞർക്കിടയിൽ ഏറെ ആശങ്ക ഉയർത്തുന്ന പദാർത്ഥങ്ങളാണ് മൈക്രോപ്ലാസ്റ്റിക്കുകൾ. മനുഷ്യനിർമ്മിതമായ പ്ലാസ്റ്റിക് പദാർത്ഥങ്ങൾ പൊടിഞ്ഞ് ചെറിയ ചെറിയ കഷണങ്ങൾ ആവുന്നതാണ് മൈക്രോപ്ലാസ്റ്റിക്കുകൾ. 2004 ലാണ് ഈ പദം ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. 5 മില്ലിമീറ്ററിൽ താഴെ വലുപ്പമുള്ള പദാർത്ഥങ്ങളെയാണ് ഈ കൂട്ടത്തിൽ പെടുത്തുന്നത്. ഇവയിൽ തന്നെ ഒരു മില്ലിമൈക്രോണിൽ താഴെയുള്ള വസ്തുക്കളെ നാനോപ്ലാസ്റ്റിക്കുകൾ എന്ന് വിളിക്കുന്നു. മൈക്രോപ്ലാസ്റ്റിക്കുകളും നാനോപ്ലാസ്റ്റിക്കുകളും എത്രമാത്രം പാരിസ്ഥിതിക വ്യൂഹത്തിലെ ജീവിവർഗ്ഗങ്ങളെയും മനുഷ്യനെയും ബാധിക്കുന്നു എന്ന ആശങ്ക വലിയ തോതിൽ നിലനിൽക്കുന്നു.

എല്ലാ തരം പ്ലാസ്റ്റിക്കുകളുടെയും നിർമ്മാണത്തിന് ആവശ്യമായ പ്ലാസ്റ്റിക് പെല്ലറ്റുകൾ, പ്ലാസ്റ്റിക് വസ്തുക്കൾ, പെയിന്റുകൾ, ടയർ, സിന്തറ്റിക് ടെക്സ്റ്റൈലുകൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയൊക്കെയാണ് മൈക്രോപ്ലാസ്റ്റിക്കുകളുടെ ഉറവിടങ്ങൾ. കടലിലാണ് ഇവ ഏറ്റവുമധികം കണ്ടെത്തിയിട്ടുള്ളത്. ജീവിവർഗ്ഗങ്ങളിലേക്കും അവയുടെ കോശങ്ങളിലേക്കും ഇവ എത്തിപ്പെടുന്നുണ്ട് എന്നതിന് കൃത്യമായ തെളിവുകൾ ഉണ്ട്. കടലിലെ ആവാസവ്യവസ്ഥയെയും അവയിലെ ചെറുജീവികളെയും ഇത് പ്രതികൂലമായി ബാധിക്കുന്നു എന്നും പഠനങ്ങൾ കാണിക്കുന്നു. എന്നാൽ, മനുഷ്യന്റെ ആരോഗ്യത്തെ മൈക്രോപ്ളാസ്റ്റിക്കുകൾ എത്രമാത്രം ബാധിക്കുന്നു എന്നതിനെപ്പറ്റി അധികം പഠനങ്ങളൊന്നും ഇതുവരെ ലഭ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ, ഇപ്പോൾ ഇറങ്ങിയിട്ടുള്ള ഒരു പുതിയ പഠനം വളരെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം NEJM (New England Journal of Medicine) എന്ന പ്രസിദ്ധ വൈദ്യശാസ്ത്ര ജേണലിൽ ആണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. ഇറ്റലിയിൽ നിന്നുള്ള ഈ പഠനം നയിച്ചത് നേപ്പിൾസിലെ ആർ മാർഫല്ലയാണ്.1

പഠനത്തിന്റെ യുക്തിയും രീതിയും

ഇന്ന് ലോകത്തിൽ ഏറ്റവുമധികം മരണങ്ങൾ ഉണ്ടാകുന്നത് രക്തധമനികളുടെ രോഗം കാരണമാണ്. ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി അതിന്റെ വ്യാസം കുറയുകയും രക്തയോട്ടം നിലയ്ക്കുകയും ചെയ്യുന്ന രോഗമാണ് അതെറോസ്ക്ളീറോസിസ് (Atherosclerosis). ഹൃദയത്തിനു രക്തം നൽകുന്ന കൊറോണറി ധമനികൾ അടയുന്നത് ഹൃദയാഘാതത്തിനും, തലച്ചോറിലേക്കുള്ള ധമനികൾ അടയുന്നത് മസ്തിഷ്കാഘാതത്തിനും കാരണമാകുന്നു. ധമനികളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ അതെറോമ (Atheroma)  എന്ന് വിളിക്കുന്നു. മാർഫല്ലയും കൂട്ടരും പഠനവിധേയമാക്കിയത് ഹൃദയത്തിൽ നിന്ന് തലച്ചോറിലേക്ക് രക്തം കൊണ്ടുപോകുന്ന കഴുത്തിലെ ധമനികളായ കരോട്ടിഡ് ധമനികളെയാണ്. മെഡിക്കൽ ചെക്ക്അപ്പുകളിൽ ധമനിയിൽ അതെറോമ കണ്ടെത്തിയ ചിലരിൽ അത് ശസ്ത്രക്രിയ വഴി നീക്കം ചെയ്യാറുണ്ട്. പിന്നീട് മസ്തിഷ്കാഘാതം വരാതിരിക്കാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. മറ്റു പ്രകടമായ രോഗങ്ങൾ ഒന്നുമില്ലാത്ത, കരോട്ടിഡ് അതെറോമകൾ നീക്കം ചെയ്ത 304 പേരെയാണ് അവർ പഠനവിധേയരാക്കിയത്. പഠനത്തിന് രണ്ട് ഭാഗങ്ങൾ ഉണ്ടായിരുന്നു.

നീക്കം ചെയ്ത അതെറോമകളിൽ മൈക്രോപ്ളാസ്റ്റിക്കുകൾ കണ്ടെത്തിയവരും അതില്ലാത്തവരും തമ്മിൽ ഗുരുതര പ്രത്യാഘാതങ്ങളുടെ കാര്യത്തിൽ വ്യത്യാസമുണ്ടോ എന്നു നോക്കലായിരുന്നു പഠനത്തിൻ്റെ ഉദ്ദേശം.

ഫലങ്ങൾ      

നീക്കം ചെയ്ത അതെറോമകളിൽ മൈക്രോപ്ലാസ്റ്റിക്കുകൾ ഇല്ലാതിരുന്ന 107 പേരിൽ എട്ടു പേർക്കാണ് പഠനകാലയളവിൽ ഹൃദയാഘാതമോ മസ്തിഷ്കാഘാതമോ മരണമോ സംഭവിച്ചത്; അതായത് 7.5 ശതമാനം പേർക്ക്. മറിച്ച്, അതെറോമകളിൽ മൈക്രോപ്ലാസ്റ്റിക്കുകൾ കണ്ടെത്തിയ 150 പേരിൽ 30 പേർക്ക് മേൽപ്പറഞ്ഞ ഗുരുതര പ്രത്യാഘാതങ്ങൾ ഏതെങ്കിലുമുണ്ടായി –  അതായത് 20 ശതമാനം പേർക്ക്. ഇരു ഗ്രൂപ്പുകളിലും തുടക്കത്തിലേയുള്ള മറ്റ് അപകടഘടകങ്ങൾ കൂടെ കണക്കിലെടുത്ത് കണക്കുകൂട്ടൽ നടത്തിയപ്പോൾ കണ്ടത് മൈക്രോപ്ലാസ്റ്റിക് ഉണ്ടായിരുന്ന ഗ്രൂപ്പിൽ മറ്റുള്ളവരെ അപേക്ഷിച്ച് 4.53 ഇരട്ടി അപകട സാധ്യത ഉണ്ടായിരുന്നു എന്നാണ് (Hazard ratio = 4.53). ചുരുക്കത്തിൽ ഈ പഠനമെങ്കിലും കാണിക്കുന്നത്. മനുഷ്യവർഗ്ഗത്തെ ഏറ്റവും അധികം അലട്ടുന്ന അതെറോസ്ക്ളീറോസിസ് രോഗത്തിന്റെ അപകടസാധ്യത മൈക്രോപ്ലാസ്റ്റിക്കുകളും നാനോപ്ളാസ്റ്റിക്കുകളും വലിയതോതിൽ വർദ്ധിപ്പിക്കുന്നു എന്നാണ്.

എന്തു ചെയ്യണം?

പ്ലാസ്റ്റിക്കുകളുടെ ദോഷവശങ്ങൾ പരിസ്ഥിതിയെ മാത്രമല്ല മനുഷ്യനടക്കമുള്ള ജീവജാലങ്ങളെയും അവയുടെ ആരോഗ്യത്തെയും ബാധിക്കുന്നു എന്നതിലേക്കാണ് ഈ പഠനം വിരൽ ചൂണ്ടുന്നത്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വർദ്ധിച്ച തോതിലുള്ള ഉൽപ്പാദനം തന്നെയാണ് പ്രാഥമിക പ്രശ്നം. 1950ല്‍ വെറും 2 മില്യൻ ടൺ മാത്രമായിരുന്ന ഉൽപാദനം ഇന്ന് 400 മില്യൺ ടൺ ആണ്. ഇന്നത്തെ സ്ഥിതി തുടർന്നാൽ ഇത് 2040 ആവുമ്പോഴേക്കും ഇരട്ടിയും 2060 ആവുമ്പോഴേക്കും മൂന്നരട്ടിയും ആവുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്നത്തെ ഉത്പാദനത്തിന്റെ 40 ശതമാനവും ഒരിക്കൽ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ആണെന്നും ഓർക്കേണ്ടതുണ്ട്.  പ്ലാസ്റ്റിക്കുകൾ എല്ലാം തന്നെ കൽക്കരി, പെട്രോളിയം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ബൈ-പ്രോഡക്ടുകളിൽ നിന്നാണ് ഉണ്ടാക്കുന്നത്. ഫോസിൽ ഇന്ധനങ്ങൾ ഒരു വശത്ത് ആഗോളതാപനത്തിനും കാലാവസ്ഥ മാറ്റത്തിനും കാരണമാവുന്നു എന്ന് മാത്രമല്ല, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉറവിടവും അതുതന്നെയാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുന്നതോടൊപ്പം തന്നെ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ബദലായി മറ്റ് പദാർത്ഥങ്ങൾ കണ്ടെത്തുക എന്നതുകൂടി ഇന്ന് അടിയന്തര പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്.


Reference:

  1. Marfella R, Prattichizzo F, Sardu C et al. Microplastics and Nanoplastics in Atheromas and Cardiovascular Events. N Engl J Med 2024;390:900-10. >>>

പരിസരദിനം – പ്രത്യേക പേജ്

മൈക്രോപ്ലാസ്റ്റിക്ക് മലിനീകരണ പ്രശ്നങ്ങളെ കുറിച്ചുള്ള ലൂക്ക ലേഖനങ്ങള്‍

പ്ലാസ്റ്റിക് മലിനീകരണവുമായി ബന്ധപ്പെട്ട ലൂക്ക ലേഖനങ്ങളുടെ ക്രോഡീകരണം

Happy
Happy
40 %
Sad
Sad
10 %
Excited
Excited
40 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
10 %

Leave a Reply

Previous post ഭക്ഷണ സംസ്‌കാരവും മാറ്റങ്ങളും
Next post പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ആഗോള ഉടമ്പടി വരുന്നു!
Close