Read Time:5 Minute
ഇക്ബാൽ ബി.
ഡോ. ബി. ഇക്ബാൽ

കോവിഡിനെതിരെ വാക്സിൻ വികസിപ്പിച്ചെടുക്കാൻ മൂന്ന് ശ്രമങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്:

  1. പൂനയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട്, യുകെ ഓക്സ്ഫോർഡ് സർവകലാശാല, ആസ്ട്ര സെനെക്ക എന്നിവര്‍
  2. ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, (ഐ.സി.എം.ആർ.), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ.ഐ.വി.) ഹൈദരാബാദിലെ ഭാരത് ബയോടെക്ക് എന്നിവരും സംയുകതമായിട്ട്
  3. സൈഡസ് കാഡില അഹമ്മദാബാദ് തനിച്ചും നടത്തുന്ന സംരംഭങ്ങള്‍
വാക്സിൻ ഗവേഷണത്തിനുള്ള പദ്ധതി തയ്യാറാക്കൽ, മൃഗപരീക്ഷണം, മൂന്ന് ഘട്ടങ്ങളായുള്ള മനുഷ്യ പരീക്ഷണം, (ക്ലിനിക്കൽ ട്രയൽ) നിരീക്ഷണ ഏജൻസികളുടെ പരിശോധനയും അനുമതിയും എന്നിങ്ങനെയുള്ള ഘട്ടങ്ങൾ കടന്നാണ് വാക്സിൻ ഗവേഷണം പൂർത്തിയാക്കേണ്ടത്. എല്ലാ ഘട്ടങ്ങളും അതീവ സൂക്ഷ്മതയോടെ പിന്തുടരുന്നില്ലെങ്കിൽ വാക്സിൻ പ്രയോജനം ചെയ്യില്ലെന്ന് മാത്രമല്ല മറ്റ് ഗുരുതരമായ ആരോഗ്യ പ്രാത്യാഘാതങ്ങളും ഉണ്ടാവാനുമിടയുണ്ട്. ഏത്ര വേഗത വർധിപ്പിച്ചാലും എറ്റവും കുറഞ്ഞത് ഒരു വർഷമെങ്കിലും വേണ്ടിവരും ഫലപ്രദമായ വാക്സിൻ ഗവേഷണം ചെയ്തെടുക്കാൻ.
അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തും (എൻ ഐ എച്ച്) മറ്റും ജനുവരിയിൽ തന്നെ വാക്സിൻ ഗവേഷണം ആരംഭിച്ചിരുന്നു. എങ്കിൽ പോലും ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ മാത്രമേ തങ്ങളുടെ വാക്സിൻ ഗവേഷണം പൂർത്തിയാക്കാനവൂ എന്നാണ് എൻ ഐ എച്ച് ഡയറക്ടർ പ്രസിദ്ധ ശാസ്ത്രജ്ഞൻ ഫ്രാൻസിസ് കോളിൻസ് അഭിപ്രായപ്പെട്ടിട്ടുള്ളത്. മൂന്നാം ഘട്ട മനുഷ്യപരീക്ഷണം 30,000 പേരിൽ നടത്തേണ്ടിവരുമെന്നും അത് പൂർത്തിയാക്കാൻ 4-5 മാസമെടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.

തങ്ങളുടെ വാക്സിൻ വികസന സംരംഭം മനുഷ്യരിലുള്ള ക്ലീനിക്കൽ ട്രയലിന്റെ മൂന്നാം ഘട്ടത്തിൽ എത്തിയിട്ടുണ്ടെന്ന് ഐ.സി.എം.ആർ. അവകാശപ്പെടുന്നു. ആഗസ്റ്റ് പതിനഞ്ചിന് തന്നെ വാക്സിൻ പുറത്തിറക്കേണ്ടതുള്ളത് കൊണ്ട് മനുഷ്യപരീക്ഷണം അതിവേഗം പൂർത്തിയാക്കാനുള്ള നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഐ സി എം ആർ ക്ലിനിക്കൽ ട്രയൽ നടത്താനായി തെരഞ്ഞെടുത്തിട്ടുള്ള 12 ആശുപത്രികൾക്ക് ഭീഷണിയുടെ സ്വരത്തിൽ കത്തയച്ചത് വിവാദമായിരിക്കയാണ്. സംസ്ഥാനങ്ങളിൽ നിന്നും ഔഷധ ഗവേഷണത്തിനും മറ്റുമായി ലഭിക്കുന്ന അപേക്ഷകളിൽ തീരുമാനമെടുക്കാൻ കുറ്റകരമായ അനാസ്ഥകാട്ടുന്ന സ്ഥാപനമാണ് ഐ സി എം ആർ എന്ന് കൂടി ചൂണ്ടിക്കാട്ടേതുണ്ട്. സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയലിനുള്ള അനുമതി ഐ സി എം ആർ വൈകിച്ചുവെന്ന ആരോപണവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. .

അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ച് ക്ലിനിക്കൽ ട്രയൽ നടത്തുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ എടുക്കേണ്ടത് ആശുപത്രികളിലെ നൈതിക കമ്മറ്റികളാണ് (Institutional Ethics Committee). ഗവേഷണ മാനദണ്ഡങ്ങളും പെരുമാറ്റചട്ടങ്ങളും തയ്യാറാക്കുകയും അവ നടപ്പിലാക്കയും ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ട സമിതി കൂടിയാണ് ഐ സി എം ആർ. അവർ തന്നെ എല്ലാ മരുന്ന് പരീക്ഷണ കരുതൽ നടപടികളും ലംഘിക്കാൻ നിർബന്ധിക്കുന്ന തരത്തിൽ ഇങ്ങനെയൊരു നിർദ്ദേശം നൽകിയതിനെതിരെ രാജ്യത്തെ ശാസ്ത്രസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിച്ചിരിക്കയാണ്.

സർക്കാരിനെ പിന്തുണക്കുന്ന മാധ്യമങ്ങൾ പോലും ഐ സി എം ആറിന്റെ വൈദ്യശാസ്ത്ര ധാർമ്മികതക്കും ഔഷധപരീക്ഷണ പെരുമാറ്റചട്ടങ്ങൾക്കും എതിരായ നിലപാടിനെ അപലപിച്ചിട്ടുണ്ട്. ഇതെല്ലാം അവഗണിച്ച് സ്വാതന്ത്ര്യ ദിനത്തിന് ഒരു ദേശീയ തട്ടികൂട്ട് വാക്സിൻ തയാറായി എന്ന് പ്രഖ്യാപിക്കപ്പെടുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അക്ഷയ ഊർജ സ്രോതസ്സുകളുടെ പ്രസക്തി
Next post മല മേഘത്തെ തടഞ്ഞുനിർത്തിയാണോ മഴപെയ്യിക്കുന്നത് ?
Close