Read Time:13 Minute

ഡോ. സ്റ്റെഫി ആൻ വര്‍ഗീസ് 

വൈറോളജിയുമായി ബന്ധപ്പെട്ട് ലൂക്ക പ്രസിദ്ധീകരിക്കുന്ന ലേഖനപരമ്പയിലെ രണ്ടാമത്തെ ലേഖനം.

എബോള ഹെമോറാജിക് പനി എന്നറിയപ്പെട്ടിരുന്ന എബോള വൈറസ് രോഗം (ഇവിഡി) മനുഷ്യരിൽ അപൂർവമെങ്കിലും കഠിനവും മാരകവുമായ രോഗമാണ്. 1976ൽ ഒരേ സമയത്ത് തെക്ക് സുഡാനിലും, യംബുകു – ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക് ഓഫ് കോംഗോയിലും ഒരു പോലെ എബോള പകർച്ചവ്യാധി ആരംഭിച്ചു. എബോള എന്ന പേര്, ഈ പകർച്ചവ്യാധി പടർന്ന ഗ്രാമത്തിലെ നദിയുടെ പേരിൽ നിന്നുണ്ടായതാണ്. 1976ൽ വൈറസ് ആദ്യമായി കണ്ടെത്തിയതിന് ശേഷം 2014-2018ൽ പശ്ചിമാഫ്രിക്കയിലാണ് ഏറ്റവും വലിയ എബോള രോഗവ്യാപനം ഉണ്ടായത്.

കടപ്പാട് വിക്കിപീഡിയ

1976ൽ എബോള വൈറസ് വ്യാപിച്ചതിനു മുൻപ് തന്നെ ഈ വൈറസ് നിലനിന്നിരുന്നു എന്ന് വൈറലും എപിഡെമിയോളോജിക്കലും ആയ രേഖകള്‍ സൂചിപ്പിക്കുന്നു. ജനസംഖ്യാ വർധന, വനപ്രദേശങ്ങളിലേക്ക് അതിക്രമിച്ചു കടക്കൽ, വന്യജീവികളുമായുള്ള നേരിട്ടുള്ള ഇടപെടൽ (അവയുടെ ഇറച്ചിയുടെ  ഉപഭോഗം) എന്നിവ എബോള വൈറസ് പടരാൻ കാരണമായിരിക്കാം.

കടപ്പാട് വിക്കിപീഡിയ

2014 – 2016 പശ്ചിമാഫ്രിക്കയിൽ എബോള പൊട്ടിപ്പുറപ്പെട്ടത് തെക്കുകിഴക്കൻ ഗ്വിനിയയിലെ ഗ്രാമീണ പശ്ചാത്തലത്തിലാണ് നഗരപ്രദേശങ്ങളിലേക്കും അതിർത്തികളിലേക്കും ആഴ്ചകൾക്കുള്ളിൽ വ്യാപിക്കുകയും മാസങ്ങൾക്കുള്ളിൽ ആഗോള പകർച്ചവ്യാധിയായി മാറുകയും ചെയ്തു.

എബോള വൈറസ് ഇലക്ട്രോണ്‍ മൈക്രോസ്ക്കോപ്പിലൂടെയുള്ള ദൃശ്യം കടപ്പാട് വിക്കിപീഡിയ

ഫിലോവിറിഡേ എന്ന വൈറസ് കുടുംബത്തിൽ മൂന്നു ഇനം വൈറസുകളുണ്ട്:- ക്യൂവ വൈറസ്, മാറബർഗ് വൈറസ്, എബോള വൈറസ്. അതിൽ എബോള വൈറസ് ജനുസ്സിൽ ആറ് ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്:- സൈർ, ബുണ്ടിബുഗ്യോ, സുഡാൻ, ടായ് ഫോറെസ്റ്, റെസ്റ്റൺ, ബോംബാലി തുടങ്ങിയവയാണവ . പശ്ചിമാഫ്രിക്കയിൽ 2014 -2016ൽ ഉണ്ടായ എബോള ആക്രമണത്തിൽ സൈർ ജനുസ്സിൽ പെട്ട വൈറസ് ആണ് ഉത്തരവാദി എന്ന് കരുതുന്നു.

കടപ്പാട് nejm.org

രോഗം പകരുന്ന രീതി

ടെറോപോഡിഡായ് (Pteropodidae) കുടുംബത്തിലെ (പഴംതീനി വവ്വാലുകൾ സ്വഭാവിക എബോള വൈറസ് ഹോസ്റ്റുകളാണെന്ന് കരുതപ്പെടുന്നു) രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, സ്രവങ്ങൾ എന്നിവയുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെ ഈ വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. എബോള പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പല വിധത്തിൽ പകരുന്നു:

കടപ്പാട് cdc
  1. എബോള ബാധിച്ച ഒരു രോഗിയുടെയോ അല്ലെങ്കിൽ ബാധിച്ചു മരിച്ച ഒരു വ്യക്തിയുടെയോ രക്തം അല്ലെങ്കിൽ ശരീരദ്രാവകങ്ങൾ വഴി രോഗം പകരം.
  2. എബോള രോഗിയുടേതോ, എബോള ബാധിച്ച് മരിച്ച ഒരാളുടെ ശരീരദ്രാവകങ്ങൾ (രക്തം, മലം, ഛർദ്ദി) മലിനപ്പെടുത്തിയ വസ്തുക്കൾ വഴി രോഗം പകരം.

അണുബാധ നിയന്ത്രണ മുൻകരുതലുകൾ കർശനമായി പാലിക്കാത്തപ്പോൾ രോഗികളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ ആരോഗ്യ പരിപാലന തൊഴിലാളികൾക്ക് പതിവായി രോഗം ബാധിച്ചിട്ടുണ്ട്.

മരിച്ചയാളുടെ ശരീരവുമായി നേരിട്ട് ബന്ധപ്പെടുന്ന ശവസംസ്‌കാരം ചടങ്ങുകൾ എബോള പകരുന്നതിന് കാരണമാകുന്നു. അക്യൂട്ട് എബോള ബാധിച്ച് രോഗത്തിൽ നിന്ന് കരകയറുന്ന ഗർഭിണികളുടെ മുലപ്പാലിലും, ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട ദ്രാവകങ്ങളിലും ടിഷ്യുകളിലും വൈറസ് ബാധകണ്ടെക്കാം. ഇത് അവർ പ്രസവിക്കുന്ന കുഞ്ഞിലേക്കും മറ്റുള്ളവരിലേക്കും പകരാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ എബോള രോഗത്തെ അതിജീവിച്ച ഗർഭണിയായ സ്ത്രീകൾക്ക് വൈറസ് ബാധിക്കാനുള്ള സാധ്യതയില്ല.

കടപ്പാട് വിക്കിപീഡിയ

ലക്ഷണങ്ങൾ

വൈറസ് ബാധിച്ച ഒരാൾക്ക് രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം (ഇൻക്യൂബേഷൻ പീരീഡ്) 2 മുതൽ 21 ദിവസം വരെയാണ്. രോഗം ബാധിച്ച ഒരാൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതു വരെ രോഗം പകർത്താൻ കഴിയില്ല.

എബോള രോഗത്തിന്റെ ലക്ഷണങ്ങൾ:

കടപ്പാട് വിക്കിപീഡിയ

1. പനി 2. ക്ഷീണം 3. പേശിവേദന 4. തലവേദന 5. തൊണ്ടവേദന 6. ഛർദ്ദി 7. അതിസാരം അല്ലെങ്കിൽ വയറിളക്കം. 8. ത്വക്കില്‍ ചുണങ്ങുകള്‍ പ്രത്യക്ഷപ്പെടുക 9. വൃക്കകളുടെ തകരാറ്‌  10. കരളിൻറെ തകരാറ് 11. ചിലപ്പോൾ ആന്തരികവും ബാഹ്യവുമായ രക്തസ്രാവം (ഉദാഹരണത്തിന് മോണയിൽ നിന്ന്, അല്ലെങ്കിൽ മലത്തിലൂടെ ഒഴുകുന്നത് ) 12. കുറഞ്ഞ വെളുത്ത രക്താണുക്കൾ, കുറഞ്ഞ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം, ഉയർന്ന തോതിലുള്ള കരളിന്റെ എൻസൈമുകൾ

രോഗനിർണയം 

എബോള വൈറസ് അണുബാധ മൂലമാണ്  രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് എന്ന് ഇനി പറയുന്ന രീതികൾ ഉപയോഗിച്ചാണ് സ്ഥിരീകരിക്കുന്നത്.

കടപ്പാട് researchgate.net
  • ആന്റിബോഡി-ക്യാപ്ചർ: എൻസൈം-ലിങ്ക്ഡ് ഇമ്യുണോ സോർബന്റ്‌ അസ്സേ -എലിസ ടെസ്റ്റ് വഴി
  • ആന്റിജൻ-ക്യാപ്ചർ കണ്ടെത്തൽ പരിശോധനകൾ
  • സിറം ന്യൂട്രലൈസേഷൻ ടെസ്റ്റ്     
  • RTPCR – റിവേഴ്‌സ് ട്രാൻസ്‌ക്രിപ്റ്റെസ്‌ പോളിമറേസ് ചെയിൻ റിയാക്ഷന് പരിശോധന
  • ഇലക്ട്രോണ് മൈക്രോസ്കോപ്പി 
  • സെൽ കൾച്ചർ – വൈറസ് ഐസോലേഷൻ

മലേറിയ, ടൈഫോയ്ഡ്, മെനിഞ്ചൈറ്റിസ് മുതലായ പകര്‍ച്ചവ്യാധികളിൽ നിന്ന് എബോളയെ ക്ലിനിക്കലായി വേർതിരിക്കാൻ പ്രയാസമാണ്. അതുപോലെ തന്നെ, എബോള രോഗത്തിന് ഗര്‍ഭാവസ്ഥയുടെ പല ലക്ഷണങ്ങളുമായി സമാനതകളുണ്ട്. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകൾക്ക് എബോള ഒരുക്കുന്ന അപകടസാദ്ധ്യതകൾ ഏറെയായതിനാൽ സംശയിക്കുന്ന സ്ത്രീകളില്‍ വേഗത്തിൽ ടെസ്റ്റ് ചെയ്യണം.

ഉഗാണ്ടയില്‍ ഉണ്ടായ എബോള രോഗവ്യാപനഘട്ടത്തിലെ ആശുപത്രി – 2000 ഒക്ടോബര്‍ കടപ്പാട് വിക്കിപീഡിയ

സാമ്പിള്‍ ശേഖരണ രീതി

  1. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ജീവനുള്ള രോഗികളിൽ നിന്ന് എഥിലിൻ ഡിയാമിനേടെട്രാസെറ്റിക് ആസിഡിൽ, അവരുടെ രക്തം ശേഖരിക്കുക
  2. രക്തശേഖരണം സാധ്യമല്ലാത്തപ്പോൾ (രോഗി മരണപ്പെട്ട അവസ്ഥയിൽ) രോഗിയുടെ ഓറൽ ഫ്ലൂയിഡ് സാമ്പിള്‍ ഒരു യൂണിവേഴ്സൽ ട്രാൻസ്‌പോർട് മീഡിയത്തിന്റെ സഹായത്തോടെ ശേഖരിക്കാവുന്നതാണ്.

ചികിത്സ 

  • ഇ.വി.ഡിക്ക്  ഇതുവരെ തെളിയിക്കപ്പെട്ട ചികിത്സകൾ ഒന്നും ലഭ്യമല്ല . സഹായകരമായ പരിചരണമാണ് ഏറ്റവും കൂടുതൽ ആവശ്യം:
  • ഓറൽ അല്ലെങ്കിൽ ഇൻട്രാവീനസ് ദ്രാവകങ്ങൾ ഉപയോഗിച്ച് പുനർനിർമ്മാണം.
  • നിർദ്ദിഷ്ട  ലക്ഷണങ്ങളുടെ ചികിത്സ അതിജീവനം മെച്ചപ്പെടുത്തുന്നു. രക്തഉല്പന്നങ്ങൾ, രോഗ പ്രതിരോധ ചികിത്സകൾ മറ്റ് ഡ്രഗ്ഗ് തെറാപ്പികൾ എന്നിവയുടെ ചികിത്സാ സാധ്യതകളെപറ്റി പഠനങ്ങൾ നടത്തുന്നു.

പ്രതിരോധ കുത്തിവെപ്പ് 

  • rVSV – ZEBOV വാക്‌സീൻ ഉപയോഗത്തെപ്പറ്റിയുള്ള പഠനങ്ങൾ നടക്കുന്നു.
  • ഗിനിയയിൽ നടന്ന ഒരു പ്രധാന വൈദ്യശാസ്ത്രപരീക്ഷണത്തില്‍ ഇവിഡിക്കെതിരെ  ഒരു പരീക്ഷണാത്മക എബോള വാക്‌സിൻ 2015ൽ ഉത്പ്പാദിപ്പിച്ചു.

പ്രതിരോധവും നിയന്ത്രണവും 

രോഗബാധ തടയാനുള്ള മികച്ച വഴി ശരിയായ കേസ് മാനേജ്‌മന്റ് നിരീക്ഷണം, കോൺടാക്ട് ട്രേസിങ്, നല്ല ലബോറട്ടറി സേവനം, സുരക്ഷിതമായ ശ്‌മശാനങ്ങൾ, മികച്ച സാമുഹിക സഹകരണം എന്നിവയാണ്.

അപകടസാധ്യത കുറയ്ക്കാനായി:

  1. വന്യജീവികളിൽ നിന്ന് മനുഷ്യരിലേക്ക് ഉള്ള പകർച്ച കുറയ്ക്കുക. കയ്യുറകളും മറ്റ് ഉചിതമായ സംരക്ഷണ വസ്ത്രങ്ങൾ ഉപയോഗിച്ചും മാത്രം  മൃഗങ്ങളെ കൈകാര്യം ചെയ്യണം. മൃഗ ഉൽപ്പന്നങ്ങൾ കഴിക്കുന്നതിനു മുമ്പ് നന്നായി വേവിക്കണം.

  • മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഉള്ള പകർച്ച കുറയ്ക്കാൻ ഉള്ള ശ്രമം നടത്തുക. അതിനായി എബോള ലക്ഷണങ്ങൾ ഉള്ളവരുമായി പ്രത്യേകിച്ച് അവരുടെ ശാരീരിക ദ്രാവകങ്ങളുമായി നേരിട്ട് അല്ലെങ്കിൽ അടുത്ത ബന്ധം പുലർത്താതെ ഇരിക്കുക. രോഗികളെ പരിചരിക്കുബോൾ കയ്യുറകളും ഉചിതമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും ധരിക്കേണ്ടതാണ്. ആശുപത്രിയിലൊ വീട്ടിലൊ ആയി കഴിയുന്ന രോഗികളെ പരിചരിച്ച ശേഷം പതിവായി കൈ കഴുകി സൂക്ഷിക്കേണ്ടതാണ്.

  • എബോള ബാധിച്ച ഒരാളുമായി സമ്പർക്കം പുലർത്തിയ / പുലർത്തുന്ന ആളുകളെ തിരിച്ചറിയുക. 21 ദിവസം അവരുടെ ആരോഗ്യ അവസ്ഥയെ നിരീക്ഷിക്കുക. കൂടുതൽ വ്യാപിക്കുന്നത് തടയാൻ ആരോഗ്യമുള്ളവരായ ആളുകളിൽ നിന്ന് വേർതിരിച്ചു പാർപ്പിക്കുക. ശുദ്ധമായ അന്തരീക്ഷവും ശുചിത്വവും വളരെ പ്രധാനമാണ്. മരണപ്പെട്ട ആളുകൾക്ക് സുരക്ഷിതവും മാന്യവുമായ ശവസംസ്കാരം നൽക്കുക.

  • ലോക ആരോഗ്യ സംഘടനയുടെ ശുപാർശ പ്രകാരം ഇവിഡിയിൽ  നിന്ന് രക്ഷപ്പെടുന്ന പുരുഷന്മാർ രോഗലക്ഷണങ്ങൾ ആരംഭിച്ച മുതൽ 12 മാസം വരെ സുരക്ഷിതമായ ലൈംഗികതയും ശുചിത്വവും പാലിക്കണം.

  • എബോള വന്ന് അതിജീവിച്ച ഒരു ഗർഭണിയായ അമ്മയ്ക്കു സമൂഹപിന്തുണ ആവശ്യമാണ്. പ്രസവപരിചരണ രംഗത്തുള്ളവരെ ഇതുമായി ബന്ധപ്പെട്ട അപകടസാദ്ധ്യതകളെപ്പറ്റി ബോധവാന്മാരാക്കണം. കൂടാതെ,   അവരുടെ സുരക്ഷയ്ക്കും അവർ പരിപാലിക്കുന്ന സ്ത്രീകളുടെ സുരക്ഷക്കും വേണ്ടി  പ്രോട്ടോകോൾ പിന്തുടരാൻ പ്രോത്സാഹിപ്പിക്കുകയും വേണം.

അടുത്ത ലേഖനത്തില്‍ നിപ വൈറസിനെക്കുറിച്ചറിയാം


ഡോ. സ്റ്റെഫി ആൻ വര്‍ഗീസ് – എം.ഡി കമ്മ്യൂണിറ്റി മെഡിസിൻ വിദ്യാർത്ഥിനി, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊച്ചി

പരമ്പരയില്‍ പ്രസിദ്ധീകരിച്ച മറ്റു ലേഖനങ്ങള്‍

1 വൈറോളജിക്ക് ഒരാമുഖം ഡോ. ഷാന ഷിറിൻ
2 എബോള വൈറസ് ഡോ. സ്റ്റെഫി ആൻ വര്‍ഗീസ്
3 നിപ വൈറസ് ഡോ. സ്നേഹ ജോർജി
4 സാര്‍സ് വൈറസ്
ഡോ. ബേസിൽ സാജു

 

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ധാതുക്കളെ എങ്ങനെ തിരിച്ചറിയാം?
Next post കോവിഡ് 19 : മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്.
Close