Read Time:26 Minute
കൊറോണ വെറസ് ബാധയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ധാരാളം വ്യാജസന്ദേശങ്ങള്‍ ഉടലെടുക്കുന്നുണ്ട്, ആധികാരികത ഉറപ്പു വരുത്താതെ ഒന്നും പ്രചരിപ്പിക്കരുത്. ഇത് നിയമപരമായ കുറ്റം കൂടെയാണ്. വിവരങ്ങൾക്ക് ആധികാരിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കുക. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ സന്ദേശങ്ങള്‍ തിരിച്ചറിയാം.
തയ്യാറാക്കിയത് : ഡോ: ജിനേഷ് പി എസ് , ഡോ: നെൽസൺ ജോസഫ്, ഡോ:ദീപു സദാശിവൻ (Infoclinic)

1. ന്യൂമോണിയ വാക്സിൻ സ്വീകരിച്ചവർക്ക് ഈ അസുഖത്തിന് എതിരെ പ്രതിരോധശേഷി ലഭിക്കുമോ ?

ഉത്തരം: ഇല്ല. Pneumococcal vaccine, Hib vaccine എന്നിവ കൊറോണ വൈറസിനെതിരെ പ്രതിരോധശേഷി നൽകില്ല. ഇത് താരതമ്യേന പുതിയ ഒരു അസുഖമാണ്. വാക്സിൻ കണ്ടെത്താൻ ഗവേഷകർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

2. Hand dryer ഉപയോഗംകൊണ്ട് കൊറോണാ വൈറസിനെ കൊല്ലാൻ ആകുമോ ?

ഇല്ല. പ്രയോജനരഹിതമാണ്.  കൈകൾ ഇടയ്ക്കിടെ ആൾക്കഹോൾ അംശമുള്ള ഹാൻഡ് വാഷ് അല്ലെങ്കിൽ റബ്ബ് ഉപയോഗിച്ച് വൃത്തിയാക്കുകയോ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം. വൃത്തിയാക്കിയ ശേഷം dryer ഉപയോഗിച്ച് ഉണക്കാം, അല്ലെങ്കിൽ തനിയെ ഉണങ്ങാൻ അനുവദിക്കുക.

3. ശരീരത്തിൽ ക്ലോറിൻ അല്ലെങ്കിൽ ആൾക്കഹോൾ സ്പ്രേ ചെയ്യുന്നതുകൊണ്ട് വൈറസിനെ കൊല്ലാൻ ആകുമോ ?

ഇല്ല. ഇവ ഉപയോഗിച്ച് കൊണ്ട് ശരീരത്തിൽ പ്രവേശിച്ച വൈറസിനെ കൊല്ലാൻ സാധിക്കില്ല. ഇത്തരം വസ്തുക്കൾ ശരീരത്തിനുള്ളിൽ ഉപയോഗിച്ചാൽ അപകടകരം ആകാൻ സാധ്യതയുണ്ട്. (അതായത് കണ്ണിലും വായ്ക്കുള്ളിലും ഒക്കെ) പക്ഷേ ഇവ രണ്ടും ഡിസ്ഇൻഫെക്റ്റന്റ് ആയി ഉപയോഗിക്കാം, പക്ഷേ ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്നത് പോലെ ഉപയോഗിക്കണം.

4. അൾട്രാവയലറ്റ് ഡിസ്ഇൻഫെക്ഷൻ ലൈറ്റ് ഉപയോഗിച്ചാൽ വൈറസിനെ കൊല്ലാൻ സാധിക്കുമോ ?

ഇല്ല, ഉപയോഗിച്ചാൽ ചിലപ്പോൾ skin irritation ഉണ്ടാകാൻ സാധ്യതയുണ്ട്.

5. വെളുത്തുള്ളി കഴിച്ചാൽ വൈറസ് ബാധ തടയാൻ സാധിക്കുമോ ?

ഇല്ല. തടയാൻ സാധിക്കില്ല.

6. രസം കുടിച്ചാൽ വൈറസ് ബാധ തടയാൻ സാധിക്കുമോ ?

ഇല്ല, തടയാൻ സാധിക്കില്ല.

7. ഗോമൂത്രം ചാണകം എന്നിവ ശരീരത്തിൽ പൂശുകയോ ഭക്ഷിക്കുകയോ ചെയ്താൽ വൈറസിനെ കൊല്ലാൻ സാധിക്കുമോ ?

ഇല്ല, അങ്ങനെ ചെയ്താൽ മറ്റു പല അസുഖങ്ങളും പിടിപെടാനുള്ള സാധ്യതയുണ്ട്.

8. സ്ഥിരമായി മൂക്കിൽ ഒഴിക്കുന്ന സലൈൻ തുള്ളിമരുന്ന് ഉപയോഗിച്ചാൽ വൈറസ് ബാധ തടയാൻ സാധിക്കുമോ ?

ഇല്ല. സാധാരണ ജലദോഷം മാത്രമുള്ളവർക്ക് ചികിത്സയിൽ ഇത് ചെറിയ രീതിയിൽ പ്രയോജനകരമാണ് എന്ന് മാത്രം.

9. ചെറുപ്പക്കാർ, പ്രായമായവർ കുട്ടികൾ ഇങ്ങനെ എല്ലാവരെയും കൊറോണ ബാധിക്കുമോ ?

എല്ലാ പ്രായത്തിലുള്ളവർക്കും പിടിപെടാൻ സാധ്യതയുണ്ട്. എന്നാൽ പ്രായമേറിയവർക്കും മറ്റ് അസുഖങ്ങൾ ഉള്ളവർക്കും ഈ വൈറസ് ബാധ ഗുരുതരമാകാൻ സാധ്യത കൂടുതലാണ് എന്ന് മാത്രം. അതുകൊണ്ട് പ്രായഭേദമെന്യേ പ്രതിരോധ നടപടികൾ സ്വീകരിക്കണം.

10. Thermal scanner ഉപയോഗിച്ചാൽ പുതുതായി കൊറോണ വൈറസ് ബാധ ഉണ്ടായവരെ കണ്ടെത്താൻ സാധിക്കുമോ ?

പനിയുള്ളവരെ കണ്ടെത്താൻ ഈ ഉപകരണം കൊണ്ട് സാധിക്കും. ശരീരതാപനില ഉയർന്നു എന്ന് മാത്രം മനസ്സിലാക്കാൻ സാധിക്കും. എന്നാൽ വൈറസ് ശരീരത്തിൽ എത്തിയവരിൽ ഉടനെതന്നെ പനി ഉണ്ടാകണമെന്നില്ല എന്നതും എല്ലാ പനികളും കൊറോണ മൂലം ആവണമെന്നില്ല എന്നതും പരിഗണിക്കണം.

11. രോഗബാധ തടയാൻ ഏതെങ്കിലും പ്രത്യേക മരുന്നുകൾ കണ്ടെത്തിയിട്ടുണ്ടോ ? ഹോമിയോ-സിദ്ധ അങ്ങനെ ഏതെങ്കിലും വിഭാഗത്തിൽ ?

ഇല്ല. അങ്ങനെ ഒരു മരുന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. വ്യക്തിശുചിത്വം പാലിക്കുക എന്നതാണ് ചെയ്യേണ്ടത്. ഹോമിയോ-സിദ്ധ വിഭാഗങ്ങളിൽ പ്രതിരോധത്തിനും ചികിത്സയ്ക്കും മരുന്നുണ്ട് എന്ന രീതിയിൽ ആയുഷ് വകുപ്പ് നൽകിയിരിക്കുന്ന വിവരങ്ങൾ അശാസ്ത്രീയമാണ്. ഇത് താരതമ്യേന പുതിയ ഒരു അസുഖമാണ്. വൈറസിനെ കുറിച്ചും സംഭവിക്കാവുന്ന മ്യൂട്ടേഷനെ കുറിച്ചും ഒക്കെയുള്ള പഠനങ്ങൾ നടന്നു വരുന്നതേയുള്ളൂ. അതിനെക്കുറിച്ചൊക്കെ യാതൊരു ധാരണയും ഇല്ലാതെയുള്ള അവകാശവാദങ്ങൾ ആരുന്നയിച്ചാലും തള്ളിക്കളയണം.

12. രോഗബാധ ചികിത്സയ്ക്ക് ഏതെങ്കിലും പ്രത്യേക മരുന്നുകൾ കണ്ടെത്തിയിട്ടുണ്ടോ ?

ഇല്ല, ഇതുവരെ ഇല്ല. രോഗലക്ഷണങ്ങൾക്ക് ഉള്ള ചികിത്സ നൽകുകയും ആവശ്യമെങ്കിൽ മികച്ച സപ്പോർട്ടീവ് സൗകര്യങ്ങൾ നൽകുകയും ആണ് വേണ്ടത്. അതിന് ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്ന സൗകര്യമുള്ള ആശുപത്രികളിൽ തന്നെ ചികിത്സ തേടേണ്ടതുണ്ട്. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ ഐസൊലേഷൻ സൗകര്യമുള്ള ആശുപത്രികൾ തന്നെ വേണം.

13. വീട്ടിലെ pets (പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങൾ) അസുഖം പകരാൻ കാരണമാവുമോ ?

ഒരു പട്ടിക്ക് അസുഖം ബാധിച്ചതായി റിപ്പോർട്ട് കണ്ടിരുന്നു. അതുകൊണ്ട് ജാഗ്രത വേണം. എങ്കിലും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയാണ് കൂടുതൽ. പ്രതിരോധ പ്രവർത്തനങ്ങളിൽ ഊന്നൽ കൊടുക്കേണ്ടതും അതിനു തന്നെ. എങ്കിലും വളർത്ത് മൃഗങ്ങളെ സ്പർശിക്കുകയാണെങ്കിൽ കൈ നന്നായി കഴുകുക, വ്യക്തി ശുചിത്വം പാലിക്കുക.

14. കൊറോണ വൈറസ് ചികിത്സയ്ക്ക് ആൻറിബയോട്ടിക് പ്രയോജനപ്പെടുമോ ?

ഇല്ല, ആൻറിബയോട്ടിക് കൊറോണ വൈറസിന് എതിരെ പ്രവർത്തിക്കില്ല. എന്നാൽ വൈറസ് ബാധയോടൊപ്പം ബാക്ടീരിയ മൂലമുള്ള അണുബാധ ഉണ്ടെങ്കിൽ ആൻറിബയോട്ടിക് ആവശ്യമായി വന്നേക്കാം.

15. ചൈനയിൽ നിന്നും എന്തെങ്കിലും പാഴ്സൽ വന്നാൽ സ്വീകരിക്കുന്നത് അപകടകരമാണോ ?

അല്ല, അപകടകരമല്ല എന്നാണ് ഇതുവരെയുള്ള അറിവ്. എഴുത്ത്, പാക്കറ്റ് തുടങ്ങിയ വസ്തുക്കളിൽ കൊറോണ വൈറസിന് അധികകാലം സർവൈവ് ചെയ്യാൻ സാധിക്കില്ല.

16. വൈറസ് ബാധ തടയാൻ തൊണ്ട ഇടയ്ക്കിടെ നനക്കുന്നതുകൊണ്ടോ വെള്ളം കുടിക്കുന്നത് കൊണ്ടോ പ്രയോജനമുണ്ടോ ?

ഇല്ല, അങ്ങനെ എന്തെങ്കിലും പ്രയോജനം ഉള്ളതായി തെളിഞ്ഞിട്ടില്ല. എങ്കിലും വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

17. വൈറസ് ബാധ മൂലം ശ്വാസകോശത്തിൽ ഫൈബ്രോസിസ് ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും അതിനാൽ അത് പരിശോധിക്കാനായി പരമാവധി ശക്തിയിൽ ശ്വാസം ഉള്ളിലേക്കെടുത്ത് 10 സെക്കൻഡ് എങ്കിലും പിടിച്ചു വെക്കാൻ സാധിച്ചാൽ വൈറസ് ബാധ ഇല്ല എന്നും പറയുന്നൊരു സന്ദേശം കാണുന്നുണ്ടല്ലോ, അത് വാസ്തുതാപരമാണോ ?

അല്ല, അങ്ങനെ തിരിച്ചറിയാനുള്ള എളുപ്പ വഴികൾ ഒന്നും ഇല്ല. ഈ സന്ദേശം തീർച്ചയായും തെറ്റാണ്.

18. ഇളം ചൂടുവെള്ളത്തിൽ നാരങ്ങ മുറിച്ച് ഇട്ട കുടിച്ചശേഷം ചൂടു കഞ്ഞി കുടിച്ചാൽ കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുമോ ? ഇങ്ങനെ ചെയ്താൽ അത് ക്യാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കുമെന്നും രക്താതിമർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്നും ഉള്ള സന്ദേശം വസ്തുതാപരമാണോ ?

അല്ല, ചൂടുവെള്ളത്തിൽ നാരങ്ങ മുറിച്ചിട്ടു കുടിച്ചാൽ കൊറോണ പ്രതിരോധിക്കാൻ സാധിക്കില്ല. കൊറോണ പകരുന്നത് തടയാൻ വ്യക്തി ശുചിത്വം പാലിക്കുകയാണ് വേണ്ടത്. ആവശ്യമെങ്കിൽ വ്യക്തിഗതമായ സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്. അതുപോലെ നാരങ്ങ മുറിച്ചിട്ട വെള്ളം കുടിച്ചാൽ ക്യാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കുമെന്നും രക്താതിമർദ്ദം കുറയ്ക്കുമെന്നും ഉള്ള സന്ദേശങ്ങളും തികഞ്ഞ അശാസ്ത്രീയത മാത്രമാണ്. ഇങ്ങനെ എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ ആശുപത്രിയിൽ എത്തി ശാസ്ത്രീയമായ ചികിത്സ സ്വീകരിക്കുകയാണ് വേണ്ടത്.

19. അക്യുപങ്ചർ ഉപയോഗിച്ചാൽ രോഗം ഫലപ്രദമായി ചികിത്സിക്കാം എന്ന സന്ദേശത്തിൽ കഴമ്പുണ്ടോ ?

ഇല്ല, അക്യുപങ്ചർ ഉപയോഗിച്ച് കൊറോണ വൈറസ് രോഗം ഫലപ്രദമായി ചികിത്സിക്കാൻ സാധിക്കില്ല.

20. യോഗയിലൂടെ കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ സാധിക്കുമോ ?

ഇല്ല. ഇത് തികഞ്ഞ അശാസ്ത്രീയമായ അവകാശവാദമാണ്.

21. മാസ്ക്കുകൾ ധരിക്കുമ്പോൾ രോഗികൾ വെള്ളനിറമുള്ള വശം പുറത്തും മറ്റുള്ളവർ പച്ചനിറമുള്ള വശം പുറത്തും കാണുന്ന രീതിയിൽ ധരിക്കണം എന്നുള്ള സന്ദേശം വസ്തുതാപരമാണോ ?

അല്ല. തെറ്റായ സന്ദേശം ആണ്.

സാധാരണ സർജിക്കൽ മാസ്കിന് മൂന്ന് പാളികൾ ഉണ്ട്. പുറമേയുള്ള പച്ച നിറമുള്ള ഭാഗം water repellent ആണ്, അതായത് ബാഷ്പം കടക്കാത്തത്. മറ്റുള്ളവർ ചുമയ്ക്കുമ്പോൾ തെറിക്കുന്ന സ്രവങ്ങളും മറ്റും അകത്തേക്ക് കടക്കുന്നത് ഈ പാളി തടയുന്നു. വെള്ളനിറമുള്ള അകം പാളി ബാഷ്പത്തെ ആഗിരണം ചെയ്യുന്നു. മാസ്ക് ധരിക്കുന്ന ആളുടെ ശ്വാസത്തിലൂടെയും മറ്റും പുറത്തോട്ട് വരുന്ന ജലാംശം ഈ ഭാഗം ആഗിരണം ചെയ്യുന്നു. ഈ രണ്ടു പാളികൾക്കും ഇടയിൽ ഫിൽറ്റർ സ്ഥിതി ചെയ്യുന്നു.

രോഗി ആണെങ്കിലും അല്ലെങ്കിലും മാസ്ക് ധരിക്കുമ്പോൾ പച്ചനിറമുള്ള വശം പുറത്തും വെള്ളനിറമുള്ള വശം അകത്തും ആണ് വരേണ്ടത്.

22. അന്തരീക്ഷതാപനില കൂടിയ സ്ഥലങ്ങളിൽ കൊറോണ വൈറസ് പകരില്ല എന്ന് കേൾക്കുന്നത് ശരിയാണോ ?

അല്ല. ഉയർന്ന അന്തരീക്ഷ താപനില ഉള്ള സ്ഥലങ്ങളിൽ പകരില്ല എന്ന് ഉറപ്പിക്കാൻ സാധിക്കുന്ന പഠനഫലങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. നിലവിൽ ശാസ്ത്രീയ അടിത്തറ ഒന്നുമില്ലാത്ത ഒരു അഭിപ്രായമാണിത്. അന്തരീക്ഷ താപനില ഉയർന്ന സ്ഥലങ്ങളിലും കൊറോണ വൈറസ് രോഗ പകർച്ച ഉണ്ടായിട്ടുണ്ട്.

110 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സിംഗപ്പൂരിൽ 30 ഡിഗ്രിക്ക് മുകളിൽ അന്തരീക്ഷ താപനില ഉണ്ട്. 50 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മലേഷ്യയിൽ 30 ഡിഗ്രിക്ക് മുകളിൽ അന്തരീക്ഷതാപനില ഉണ്ട്. 47 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട തായ്‌ലൻഡിൽ അന്തരീക്ഷ താപനില മുപ്പത് ഡിഗ്രിക്ക് മുകളിലാണ്. ഇവിടങ്ങളിലൊക്കെ ലോക്കൽ ട്രാൻസ്മിഷൻ നടന്നിട്ടുണ്ട്.

23. ആൽക്കഹോൾ കുടിച്ചാൽ അഥവാ മദ്യപിച്ചാൽ കൊറോണ വൈറസ് ബാധ തടയാനാകുമോ ?

ഇല്ല. ഒരിക്കലുമില്ല. ഈഥൈൽ ആൾക്കഹോൾ അകത്താക്കിയാൽ പൂസാകാൻ സാധ്യതയുണ്ട്. കൂടിയ അളവിൽ മദ്യപിച്ചാൽ ബോധം മറയാനും ജീവന് അപകടകരമാകാനും വരെ സാധ്യതയുണ്ട്. മീഥൈൽ ആൽക്കഹോൾ അകത്താക്കിയാൽ കാഴ്ച നഷ്ടപ്പെടാനും ജീവന് അപകടം വരാനും സാധ്യതയുണ്ട്.

അതീവ പ്രാധാന്യമർഹിക്കുന്ന ചില കാര്യങ്ങൾ

ഈ 5 പേരുമായി ഫെബ്രുവരി 29 ആം തീയതി മുതൽ ഇടപഴകിയ ആൾക്കാരെല്ലാം വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പിൻറെ നിർദ്ദേശങ്ങൾ പാലിക്കണം. ഒരു രീതിയിലും ഉപേക്ഷ വിചാരിക്കരുത്.

കൊറോണ വൈറസ് ബാധിച്ച സ്ഥലത്തുനിന്നും എത്തുന്ന പലരും സർക്കാർ നിർദേശിച്ച സർവൈലൻസിന് തയ്യാറാകുന്നില്ല എന്നത് ഖേദകരമാണ്. ഇന്ത്യയിലെ പൊതുവായ സാഹചര്യവുമായി താരതമ്യം ചെയ്താൽ കേരളം ആരോഗ്യ മേഖലയിൽ വളരെ മികച്ച സംസ്ഥാനമാണ്. പക്ഷേ നമ്മൾ ലോകോത്തരം എന്ന് ചിന്തിക്കരുത്. നമുക്ക് ശക്തിയും ദൗർബല്യവും ഉണ്ട്. നമ്മൾ പെർഫെക്റ്റ് ആണ് എന്ന ധാരണ ചിലർക്കെങ്കിലും ഉണ്ട്, അങ്ങനെയല്ല.

രോഗബാധിതരോടൊപ്പം ഇടപഴകിയ ബന്ധുക്കൾ, സുഹൃത്തുക്കൾ, ആരാധനാലയങ്ങളിലോ ഓഫീസുകളിലോ ആശുപത്രികളിലോ ചിലവഴിച്ചവർ, ആഘോഷങ്ങളിലും പാർട്ടികളിലും അടുത്ത ഇടപെട്ടവർ, ഒരുമിച്ച് യാത്ര ചെയ്തവർ അങ്ങനെ അവരുമായി അടുത്തിടപഴകിയ എല്ലാവരും ശ്രദ്ധിക്കണം. നിങ്ങളുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ സമൂഹത്തിന്റെ സുരക്ഷിതത്വത്തിന് വേണ്ടിയാണ്, ഈ നിർദ്ദേശങ്ങൾ നിസ്സാരമായി എടുക്കരുത്. നിങ്ങളോ നിങ്ങൾ കാരണം മറ്റുള്ളവരോ അപകടത്തിലാവരുത്.

കേരളം പോലെ അതീവ ജനസാന്ദ്രത ഉള്ള പ്രദേശത്തിനു വിപരീതമായി ജന സംഖ്യ കുറഞ്ഞ, മെച്ചപ്പെട്ട സൗകര്യങ്ങൾ ഉള്ള, കൂടുതൽ വൃത്തിയും പൊതു ശുചിത്വവും ഉള്ള രാജ്യങ്ങളായ ഇറ്റലിയിലും മറ്റും രോഗം പ്രത്യക്ഷപ്പെട്ടതിന് ശേഷം പടർന്നു പിടിച്ച രീതിയും തോതും നാം അറിയണം. അതിൽ നിന്ന് നാം മനസ്സിലാക്കണം നമ്മൾ നേരിടുന്ന റിസ്ക് !

ഇറ്റലിയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം – 1247, മരണങ്ങൾ – 36. അവിടെ ഇതുവരെ ആകെ 5883 കേസുകളിൽ 233 മരണങ്ങൾ.

ഫെബ്രുവരി 28-ആം തീയതി വെനീസിൽ നിന്ന് ദോഹയിലേക്കുള്ള QR 126, ഫെബ്രുവരി 29-ആം തീയതി ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള QR 514 എന്നീ വിമാനങ്ങളിൽ യാത്ര ചെയ്ത് കേരളത്തിൽ എത്തിയവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം, ആരോഗ്യവകുപ്പ് സംവിധാനമായ ദിശയുടെ ഫോൺ നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
കൂടാതെ എവിടെയൊക്കെ ഇപ്പോൾ കൊറോണ ബാധിതമായ പ്രദേശത്ത് നിന്നു വന്നവരുണ്ടോ അവരെല്ലാം ആരോഗ്യവകുപ്പിൽ നിർബന്ധമായി റിപ്പോർട്ട് ചെയ്തിരിക്കണം. പ്രത്യേകിച്ച് ഇറാൻ , ഇറ്റലി, സൗത്ത് കൊറിയ, ചൈന. ഫോൺ നമ്പർ: ദിശ: 04712552056 ടോൾ ഫ്രീ നമ്പർ: 1056

പോസിറ്റീവ് കേസുകൾ ഉള്ളതിനാൽ ഹോം ക്വാറൻ്റൈൻ 28 ദിവസം തന്നെയാണ്. അവർക്ക് ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകളുണ്ടെങ്കിൽ കണ്ട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്. അവർക്ക് വേണ്ട കൂടുതൽ നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് പുറപ്പെടുവിക്കും.

നിതാന്ത ജാഗ്രത എന്ത് കൊണ്ട്?

ഒരു അപകടത്തെ ശരിയായ രീതിയിൽ വിലയിരുത്തുമ്പോൾ, അനാവശ്യമായ ഭീതി പരത്തുന്നു എന്ന് ആരോപിക്കുന്ന പലരെയും കാണുന്നു. പോകുന്നവഴിയിൽ ഒരു പാലം പൊളിഞ്ഞു കിടക്കുന്നു, സൂക്ഷിക്കണമെന്ന് വഴി യാത്രക്കാരോട് പറയുന്നത് ഭയപ്പെടുത്തൽ അല്ല, ജാഗ്രത പുലർത്താൻ വേണ്ടി പറയുന്നതാണ്.
ഭയപ്പെടും എന്ന് കരുതി അത് പറയാതിരുന്നാൽ അത് മൗഢ്യവും ആണ്. ഭയം, ജാഗ്രത എന്നീ വാക്കുകൾക്ക് രണ്ട് അർത്ഥമാണ്. ഖേദകരമെന്ന് പറയട്ടെ പലർക്കും അർത്ഥവ്യത്യാസം മനസ്സിലാവുന്നില്ല. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് മാത്രമേ പറയാനുള്ളൂ.

ലോകം മുഴുവൻ ജാഗ്രത പുലർത്തുകയാണ്. പരമാവധി ജാഗ്രത പുലർത്താൻ ശ്രമിക്കൂ. ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടത്.

ചില ഉദാ:

  • പോപ്പിന്റെ ഞായറാഴ്ച പ്രാർത്ഥന ലൈവ് സ്ട്രീമിങിലൂടെ മാത്രം എന്ന തീരുമാനം (വത്തിക്കാനിൽ ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ – 1 മാത്രമാണ്)
  • പല കമ്പനികളും വർക്ക് അറ്റ് ഹോം പ്രോത്സാഹിപ്പിച്ചു തുടങ്ങി. പല രാജ്യങ്ങളിലും ഹോം ഡോക്ടർ കൺസെപ്റ്റ് ഫലപ്രദമായി ഇംപ്ലിമെൻറ് ചെയ്യാൻ ശ്രമങ്ങൾ നടക്കുന്നു.
  • ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ – 1076, മരണങ്ങൾ – 21. ആകെ 5823 കേസുകളിൽ 145 മരണങ്ങൾ
  • തെക്കൻ കൊറിയയിൽ പുതിയ കേസുകൾ – 448, മരണം – 5. ആകെ 7041 കേസുകളിൽനിന്ന് 48 മരണങ്ങൾ.
  • ഫ്രാൻസിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 296 കേസുകൾ, ഇന്നലെ മാത്രം മരണങ്ങൾ 7. ഇതുവരെ ആകെ 949 കേസുകൾ, 16 മരണങ്ങൾ.
  • ജർമ്മനിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 130, ഇതുവരെ ആകെ 800.
  • സ്പെയിനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 102, ഇതുവരെ ആകെ 503
  • അമേരിക്കയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 83, ഇതുവരെ ആകെ 402.
  • ചൈനയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 100, ഇന്നലെ ഉണ്ടായ മരണങ്ങൾ 28. ഇതുവരെ ആകെ 80652 കേസുകളിൽ നിന്നും 3070 മരണങ്ങൾ
  • 55000-ലധികം രോഗവും വിമുക്തരായി. ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 5500-ൽ താഴെയെത്തി.
കേരളത്തിലെ സ്ഥിതി വിശേഷം
  • ഇന്ത്യയിലും, ഇപ്പോൾ കേരളത്തിനുള്ളിലും കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നതിനാൽ രോഗപ്പകർച്ചയുടെ സാധ്യത ഏറെയാണ്. സാധാരണ ജലദോഷപ്പനി പോലെയുള്ള ലക്ഷണങ്ങൾ ആയതിനാൽ തിരിച്ചറിയാതെ പോവാനുള്ള സാധ്യതകളും ഉണ്ട്.
  • പൊതു ഇടങ്ങളിലും പൊതു യാത്രാ സംവിധാനങ്ങളിലും ആൾക്കാർ വളരെ അടുത്തു ഇടപഴകി കൂടിക്കലരുന്നുണ്ട്. മുൻപത്തെ പോലെ എയർ പോർട്ട് വഴി നിരീക്ഷിച്ചു കൊണ്ട് മാത്രം ഇനി കോവിഡ്19 നെ പ്രതിരോധിക്കാൻ കഴിയും എന്ന് കരുതാൻ വയ്യ.
  • ആയതിനാൽ ഒക്കെ പ്രളയത്തിലും നിപ്പാ സമയത്തും ഒക്കെ ഒത്തൊരുമയോടെ കേരളം നീങ്ങിയത് പോലെ ഒന്നിച്ചു സാമൂഹിക ബോധത്തോടെ ഉത്തരവാദിത്വത്തോടെ ഒരുമയോടെ ഈ രോഗബാധ പടരുന്നത് തടയാൻ വേണ്ട പ്രവൃത്തികൾ അനുവർത്തിക്കേണ്ടിയിരിക്കുന്നു.
  • സ്വന്തം മൂക്കിന് മേൽ ഒരു മാസ്ക് കെട്ടി മാത്രം കോവിഡ് 19 പ്രതിരോധിക്കാൻ ആവും എന്ന് കരുതുന്നത് മണ്ടത്തരം ആവും.
  • പൊങ്കാല എന്നല്ല, പള്ളിപ്പെരുനാളുകൾ, പൊതു സമ്മേളനങ്ങൾ, പ്രകടനങ്ങൾ, സ്പോർട്സ് മത്സരങ്ങൾ എന്നിങ്ങനെ ആളുകൾ കൂട്ടം കൂടുന്ന എല്ലാ പരിപാടികളും തൽക്കാലം ഒഴിവാക്കാനുള്ള “പ്രബുദ്ധത” കേരളം സമൂഹം കാണിക്കണം, അതാണ് ശാസ്ത്രീയമായ സമീപനം.
  • ആവശ്യമെങ്കിൽ സ്കൂളുകൾക്കും കോളേജുകൾക്കും ഒക്കെ അവധി നൽകുന്ന കാര്യം പോലും അധികാരികളുടെ പരിഗണനയിൽ ഉണ്ടായിരിക്കണം.
  • ജനങ്ങൾക്ക് തെറ്റായ സുരക്ഷിതത്വ ബോധം നൽകുന്ന പ്രചാരണങ്ങളിൽ നിന്നും ഇതര വൈദ്യ മേഖലയിൽ ഉള്ളവർ പിന്മാറണം.
  • ആശുപത്രികളിൽ പോയി രോഗി സന്ദർശനം എന്ന ആചാരം ഒഴിവാക്കണം. ഫോണിൽ കൂടി വിവരങ്ങൾ അന്വേഷിക്കുക. രോഗിയെ സഹായിക്കാനായി ആവശ്യമുള്ള ആൾക്കാർ മാത്രം പോവുക.
  • അനേകം വ്യാജ സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉടലെടുക്കുന്നുണ്ട്, ആധികാരികത ഉറപ്പു വരുത്താതെ ഒന്നും പ്രചരിപ്പിക്കരുത്. ഇത് നിയമപരമായ കുറ്റം കൂടെയാണ്.വിവരങ്ങൾക്ക് ആധികാരിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കുക.
  • ലോകരാജ്യങ്ങൾ അവരവരുടെ ശേഷിയനുസരിച്ച് തയ്യാറെടുപ്പുകൾ നടത്തി കൊണ്ടിരിക്കുന്നു. നമുക്കും സാധിക്കുന്നതുപോലെ പരമാവധി നന്നായി തയ്യാറെടുക്കാം.
  • എത്ര അധികം കേസുകൾ വന്നാലും ചികിത്സിക്കാനുള്ള സൗകര്യങ്ങൾ സജ്ജമാക്കുന്നതിനു സർക്കാരിനെ കഴിയണം എങ്കിൽ, നമ്മളുടെ പ്രവർത്തികൾ കൂടി അനുഗുണം ആവണം. രോഗപ്പകർച്ചയ്ക്കു നാം കാരണമാവരുത്.
  • സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ അമൃതാനന്ദമയിയും, ഞായറാഴ്ച പ്രാർത്ഥന ലൈവ് സ്ട്രീമിങിലൂടെ മാത്രം ആക്കിയ പോപ്പും, ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കില്ല എന്നുപറഞ്ഞ പ്രധാന മന്ത്രിയും, ഉംറ തീർത്ഥാടനത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവന്ന സൗദി അറേബ്യയും ഉൾപ്പെടെ  ആള്‍ദൈവങ്ങളും  മതനേതാക്കളും  ഈ വിഷയത്തിൽ എടുത്ത നിലപാട് മാതൃകാപരമാണ് .

ഇവർ നൽകുന്ന സന്ദേശം ഇത്തരം ഘട്ടങ്ങളിൽ വൈകാരിക ദൗർബല്യങ്ങൾ / സ്ഥാപിത താല്പര്യങ്ങൾ ഒഴിവാക്കി വിവേകപൂർവ്വമായ തീരുമാനം എടുക്കണം എന്ന് തന്നെയാണ്. അത് മനസ്സിലാക്കി പ്രവർത്തിക്കാൻ നമ്മുടെ സമൂഹത്തിനും ആവട്ടെ എന്ന് പ്രത്യാശിക്കുന്നു. നാം ഇനിയും അതിജീവിക്കുക തന്നെ ചെയ്യും.


ചില വിവരങ്ങൾ ലോകാരോഗ്യസംഘടനയുടെ വെബ്സൈറ്റിൽ നിന്നും എടുത്തിരിക്കുന്നതാണ്.

കടപ്പാട് :infoclinic

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എന്തുകൊണ്ട് ഇത്തവണ ആറ്റുകാൽ പൊങ്കാല ഒഴിവാക്കണം?
Next post കൊറോണ വൈറസ്‌ – WHO വീഡിയോയുടെ മലയാള പരിഭാഷ
Close