Read Time:17 Minute

മനില.ഒ.വി

കാലാവസ്ഥാ വ്യതിയാനത്തെ വരുതിയിലാക്കുന്നതിന്റെ ഭാഗമായി ഫോസിൽ ഇന്ധനങ്ങളുടെ മേലുള്ള ആശ്രയത്വം ഒഴിവാക്കി പരിസ്ഥിതി സൗഹാർദ സമീപനങ്ങളുമായി മുന്നോട്ടു പോകുന്നതുമായി ബന്ധപ്പെട്ട് ആഗോള തലത്തിൽ ഒട്ടേറെ ചർച്ചകളും,പ്രതിജ്ഞകളും നയരൂപീകരണങ്ങളുമൊക്കെ നടക്കുന്ന ഒരു സമയമാണിത്.

കാർബൺ ഉത്സർജനം പരമാവധി കുറച്ചുകൊണ്ട്, ഒരു അക്ഷയ ഊർജ വിപ്ലവത്തിന്റെ പാതയിലേക്ക് മാറി സഞ്ചരിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയടക്കം പല രാജ്യങ്ങളും.ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള “ബ്രൗൺ ” എനർജിക്ക് ബദലായി പരിസ്ഥിതിക്ക് അനുഗുണമായ, പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ സ്രോതസ്സുകളിൽ നിന്നുള്ള ഹരിത ഊർജത്തെ ആശ്രയിക്കുകയാണ് ഇതിന്റെ പരമമായ ലക്‌ഷ്യം. ചിലർ ഇതിനെ ക്ലീൻ എനർജി വിപ്ലവം എന്നൊക്കെ വിശേഷിപ്പിക്കുന്നു.

ഒറ്റനോട്ടത്തിൽ യാതൊരു അപാകതയും തോന്നാത്ത, സോദ്ദേശപരമായ ഒരു നീക്കമാണ് ഇതെന്ന് തോന്നുമെങ്കിലും ക്ലീൻ എനർജി വിപ്ലവത്തിലേക്കുള്ള വഴി യഥാർത്ഥത്തിൽ “അത്ര ക്ലീനായിരിക്കില്ല ” എന്നതാണ് വസ്തുത. അക്ഷയ ഊർജ സ്രോതസ്സുകളെ ആശ്രയിക്കുന്ന സൗരോർജ ഉല്പാദന പ്ലാന്റുകൾ , ഉപകരണങ്ങൾ , കാറ്റാടിയന്ത്രങ്ങൾ , വൈദ്യുത വാഹനങ്ങൾ എന്നിവയുടെ നിർമിതിയിലെല്ലാം നാനാവിധത്തിലുള്ള ധാതുക്കൾ, അതും വലിയ അളവിൽ ആവശ്യമായി വരുന്നുണ്ട്. അതായത്, നമ്മുടെ കാലാവസ്ഥാ ലക്ഷ്യങ്ങളിൽ എത്താൻ, ലോകത്തിന് ധാരാളം പുതിയ ഖനികൾ ആവശ്യമായി വരുമെന്നർത്ഥം. അന്താരാഷ്ട്ര ഊർജ ഏജൻസി (International Energy Agency, IEA ) യുടെ 2021 റിപ്പോർട്ട് പ്രകാരം 2050-ഓടെ കാർബൺ തുലിതാവസ്ഥ (Net zero emission) കൈവരിക്കാനാണ് നമ്മുടെ ലക്ഷ്യമെങ്കിൽ ചെമ്പ്, നിക്കൽ , ലിഥിയം , കൊബാൾട്ട് മുതലായ നിർണായക ധാതുക്കളുടെ ആവശ്യകത ആറിരട്ടിയായി വർധിക്കും. ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയോൺമെന്റൽ സ്റ്റഡീസിന്റെ കണക്കിൽ ഇത് 2050 ഓടെ ഏഴു മടങ്ങാകുമെന്നാണ് പ്രവചിക്കുന്നത്.

സ്വർണ ഖനി (പ്രതീകാത്മക ചിത്രം)

ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ ബാറ്ററികൾ, വൈദ്യുതി പ്രസരണികൾ, കാറ്റാടി യന്ത്രങ്ങളുടെ ഭാഗമായ ടർബൈനുകൾ, സോളാർ പാനലുകൾ, വൈദ്യുതി വിതരണ ലൈനുകൾ എന്നിവയുടെ നിർണായക ഭാഗമാണ് ധാതുക്കളും ലോഹങ്ങളും. IEA യുടെ  കണക്കുകൾ പ്രകാരം, ഒരു ഇലക്ട്രിക് കാറിന് അതിന്റെ പെട്രോൾ വകഭേദത്തെക്കാൾ ആറിരട്ടി കൂടുതൽ ധാതുക്കൾ ആവശ്യമാണ് (സ്റ്റീലും അലുമിനിയവും ഒഴികെയാണിത്). ഒരു ഓഫ്‌ഷോർ കാറ്റാടിപ്പാടത്തിന് തുല്യ ശേഷിയുള്ള, ഗ്യാസ് ഉപയോഗിച്ച്  പ്രവർത്തിക്കുന്ന പവർ പ്ലാന്റിനേക്കാൾ 13 മടങ്ങ് അധികമാണ് ധാതുക്കളും ലോഹങ്ങളും ആവശ്യമായി വരുന്നത് . പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജസ്രോതസ്സുകളിലേക്കുള്ള  ചുവടുമാറ്റം അർത്ഥമാക്കുന്നത് ഒരു യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് 2010-ൽ ഉണ്ടായിരുന്നതിനേക്കാൾ 50 ശതമാനം കൂടുതൽ ധാതുക്കൾ ആവശ്യമുണ്ട് എന്നാണ്. ഇപ്പോൾ തന്നെ, ചില അവശ്യ ധാതുക്കൾക്കും ലോഹങ്ങൾക്കും ഈ വർഷം കുത്തനെ വില വർധിച്ചു. ബാറ്ററിയുടെ അവിഭാജ്യ  ഘടകങ്ങളായ  ലിഥിയത്തിന്റെ വിലയിൽ ഏകദേശം മൂന്നിരട്ടിയും  കോബാൾട്ടിന്റെ വിലയിൽ  60 ശതമാനത്തോളവുമാണ് വർദ്ധിച്ചത് . വൈദ്യുത ലൈനുകൾ, ബാറ്ററികൾ, സോളാർ പാനലുകൾ  മുതലായവയിലും “വൈദ്യുതിയുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതികവിദ്യകളുടെയും മൂലക്കല്ല്” എന്ന് IEA വിശേഷിപ്പിക്കുന്ന ചെമ്പിന്റെ വില, നിലവാരമുള്ള നിക്ഷേപങ്ങളുടെ അഭാവം കാരണം ഏകദേശം 25 ശതമാനം ഉയർന്നു. ബാറ്ററി-ഗ്രേഡ് നിക്കലും പിന്നിലല്ല. കൂടാതെ നിക്ഷേപം കുറവുള്ള  മറ്റു  ലോഹങ്ങളെ ചുറ്റിപ്പറ്റിയും ആശങ്കയുണ്ട്.

അവലംബം: IEA Report 2021 on The Role of Critical Minerals in Clean Energy Transitions

IEA യുടെ കണ്ടെത്തലുകൾ അനുസരിച്ച്, ഒരു ധാതു നിക്ഷേപത്തെ ഉൽപ്പാദനക്ഷമമായ ഖനിയാക്കി മാറ്റാൻ എടുക്കുന്ന ശരാശരി ദൈർഘ്യം 16.5 വർഷമാണ്. അതിന്റെ ആദ്യ ദശകമോ അതിൽ കൂടുതലോ സമയം ചെലവഴിക്കുന്നത് ആസൂത്രണതിനും സാധ്യതാ പഠനങ്ങൾക്കുമാണ്. പിന്നീട് ഖനി കുഴിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നാലോ അഞ്ചോ വർഷം. ഇതിൽ ആസൂത്രണ ഘട്ടത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ ചില സാധ്യതകൾ ഉണ്ടെങ്കിലും വിതരണത്തിൽ ഞെരുക്കം നേരിടേണ്ടി വരും. ധാതു നിക്ഷേപവുമായി ബന്ധപ്പെട്ട മറ്റൊരു വിഷയം, അറിയപ്പെടുന്ന പല ധാതു നിക്ഷേപങ്ങളും വിരലിലെണ്ണാവുന്ന രാജ്യങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു എന്നുള്ളതാണ്, അതിൽ തന്നെ പല ഖനികളും സ്ഥിരതയുള്ളവയുമല്ല. ലോകത്തിലെ കോബാൾട്ടിന്റെ ഭൂരിഭാഗവും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് (DRC). ലിഥിയത്തിന്റെ ഭൂരിഭാഗവും ബൊളീവിയയിലും ചിലിയിലുമാണ്. ബാറ്ററി-ഗ്രേഡ് നിക്കൽ ഇന്തോനേഷ്യയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ലാൻഥനൈഡ്‌ വിഭാഗത്തിൽ പെടുന്ന ധാതുക്കൾ 60 ശതമാനവും ചൈനയിലുമാണ്. ഇത് ഭാവിയിൽ ഭൗമരാഷ്ട്രീയ തർക്കങ്ങളിലേക്കും നയ രൂപീകരണങ്ങളിലേക്കും നയിച്ചേക്കും. ഉല്പാദനവും വിതരണവും സുഗമമാക്കാൻ രാജ്യങ്ങൾ തമ്മിൽ വ്യാപാര കരാറുകൾ ഉണ്ടാക്കി പരസ്പരാശ്രയത്തിൽ ഏർപ്പെടുമ്പോൾ പ്രധാനപ്പെട്ട ഉത്പാദക രാജ്യങ്ങളുമായുള്ള വ്യാപാര തർക്കങ്ങൾ ആഗോള വിതരണത്തിലും വിലയിലും വലിയ സ്വാധീനം ചെലുത്തും. പ്രകൃതി ദുരന്തങ്ങളും ആഗോള വിതരണത്തെ ബാധിച്ചേക്കും. അതിനാൽ തന്നെ, ഏക സ്രോതസ്സുകളെ ആശ്രയിക്കാതെ പലവിധ സ്രോതസ്സുകളിൽ നിന്ന് ലഭ്യത ഉറപ്പുവരുത്തുക എന്നത് പരമപ്രധാനമാണ്. പുതിയ നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന്റെ ബാധ്യത സർക്കാരുകൾ ഏറ്റെടുക്കണം. ഇതിനായി ജിയോളജിക്കൽ സർവേ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ശക്തമാക്കണം. പുതിയ നിക്ഷേപങ്ങൾ കണ്ടെത്തുമ്പോൾ അത് എത്രത്തോളം പരിസ്ഥിതി സൗഹാർദപരമായി കൈകാര്യം ചെയ്യണമെന്നും പരിഗണിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഇന്തോനേഷ്യയിൽ നിന്നുള്ള നിക്കൽ നിക്ഷേപങ്ങൾ പലതും പരിസ്ഥിതി ലോല പ്രദേശങ്ങളിലും ദേശീയോദ്യാനങ്ങളിലുമാണ്.

അവലംബം: IEA (2020a); USGS (2021), World Bureau of Metal Statistics (2020); Adamas Intelligence (2020).

മേല്പറഞ്ഞവയെല്ലാം നമ്മുടെ ഊർജ്ജ സ്വപ്നങ്ങൾക്ക് വലിയ ആശങ്ക നൽകുന്നുണ്ടെങ്കിലും, ആശ്വാസവും പ്രതീക്ഷയും നൽകുന്ന ചില കണ്ടെത്തലുകളും കണക്കുകളും ധാതുക്കളെ സംബന്ധിച്ച് നമുക്ക് മുന്നിലുണ്ട്. അതിലേറ്റവും പ്രധാനം ധാതുക്കളെ റീസൈക്കിൾ ചെയ്യാൻ കഴിയുന്ന സാങ്കേതിക വിദ്യകൾ ഇന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്നുള്ളതാണ്. ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികളിൽ നിന്നുള്ള കൊബാൾട്ടും നിക്കലും മികച്ച രീതിയിൽ പുനരുപയോഗം ചെയ്യുന്നതിലൂടെ, കാലക്രമേണ ഖനനത്തിന്റെ ആവശ്യകത കുറക്കാൻ സാധിക്കും . ഇതിന്റെ കാര്യക്ഷമത എത്രത്തോളമാണ്‌ എന്നത് ഒരു തുറന്ന ചോദ്യമാണ്. നിലവിൽ സ്റ്റീൽ, അലൂമിനിയം, ചെമ്പ് മുതലായ ലോഹങ്ങൾക്ക് മതിയായ കാര്യക്ഷമതയുള്ള സാങ്കേതിക വിദ്യകൾ ലഭ്യമാണ്.

2030 നും 2040 നും ഇടയിൽ, ഉപയോഗശൂന്യമായ ബാറ്ററികളിൽ നിന്ന് റീസൈക്കിൾ ചെയ്തെടുക്കാവുന്ന ചെമ്പ്, കോബാൾട്ട്, നിക്കൽ, ലിഥിയം മുതലായ ലോഹങ്ങളുടെ അളവ് പ്രതിവർഷം ഒരു ലക്ഷം ടണ്ണിൽ നിന്ന് 1.2 ദശലക്ഷം ടണ്ണായി വർദ്ധിപ്പിക്കേണ്ടതുണ്ട് എന്നാണ് IEA യിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. റീസൈക്ലിങ്ങിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനായി നിർമ്മാതാക്കൾ കൂടുതൽ എളുപ്പത്തിൽ പുനരുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യേണ്ടതുമുണ്ട്. സർക്കാരുകൾക്കും ചെയ്യാവുന്ന ചിലതുണ്ട് . കാര്യക്ഷമമായ മാലിന്യ ശേഖരണവും തരംതിരിക്കലും പ്രോത്സാഹിപ്പിക്കേണ്ടത് സർക്കാർ തലത്തിൽ ആകണം.

സോളാർ പാനലുകളുടെ അവിഭാജ്യ ഘടകമായ ​ ​ഫോട്ടോവോൾട്ടെയ്‌ക്കുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം വെള്ളിയുടെയും സിലിക്കണിന്റെയും ആവശ്യം വർധിപ്പിച്ചപ്പോൾ,​ ​​ഇവ രണ്ടിന്റെയും അളവ് കുറച്ചുകൊ​ണ്ടാണ് നിർമ്മാതാക്കൾ പ്രതികരിച്ചത്. ​കുറഞ്ഞ അളവിൽ ധാതുക്കളെ ആശ്രയിച്ചുള്ള, എന്നാൽ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു സമാനമായ കാര്യക്ഷമത​യുള്ള സോളാർ പാനലുകൾ വികസിപ്പിച്ചെടുക്കാനുള്ള ​സാധ്യതയും ​തുറന്നു കിടപ്പുണ്ട്.

ഹരിതഗൃഹ വാതക​ങ്ങളുടെ ഉത്സർജനം ​മാത്രമല്ല മനുഷ്യരാശി നേരിടുന്ന ​സവിശേഷപരമായ പാരിസ്ഥിതിക പ്രതിസന്ധി. ജൈവവൈവിധ്യത്തിന്റെ ​നാശവും മലിനീകരണവും ​ധാതു ഖനനത്തി​ന്റെ ഉപോല്പന്നങ്ങളാണ്.​​ ഇത് സംബന്ധിച്ച് 2021 ന്റെ തുടക്കത്തിൽ , ഓസ്ട്രിയയിലെ വിയന്ന യൂണിവേഴ്‌സിറ്റി ഓഫ് ഇക്കണോമിക്‌സ് ആന്റ് ബിസിനസ്സിലെ ഒരു സംഘം, ദുർബലമായ ആവാസവ്യവസ്ഥകളിൽ ​അവിടുള്ള ഖനനത്തിന്റെ സ്വാധീനത്തെക്കുറിച്ച് ഒരു വിശകലനം ​പ്രസിദ്ധീകരിച്ചിട്ടുണ്ട് . ​ബോക്സൈറ്റ് (അലുമിനി​യം), ചെമ്പ്, സ്വർണ്ണം, ഇരുമ്പ്, ഈയം, മാംഗനീസ്, നിക്കൽ, വെള്ളി, സിങ്ക്​ എന്നീ ഒമ്പത് ലോഹ അയിരുകളാണ് പരിശോധി​ച്ചത്. ഈയം ഒഴികെയുള്ള​വയുടെ ​ഖനനവും സംസ്കരണവും കഴിഞ്ഞ രണ്ട് പതിറ്റാ​ണ്ടിൽ കുതിച്ചുയർന്നു. 2019-ൽ​ മാത്രം ഇത്തരത്തിൽ വേർതിരിച്ചെടുത്ത അയിരിന്റെ 79 ശതമാനവും ​മരുഭൂമികൾ, ഉഷ്ണമേഖലാ മഴക്കാടുകൾ, ഉഷ്ണമേഖലാ പുൽമേടുകൾ, സാവന്നകൾ മുതലായ ​ഭൂമിയിലെ സമ്പന്നമായ ​ജൈവവ്യവസ്ഥകളിൽ നിന്നുമായിരുന്നു. ലോകത്തിലെ പകുതി ലോഹ ഖനികളും സംരക്ഷിത പ്രദേശങ്ങളിൽ നിന്ന് 20 കിലോമീറ്ററോ അതിൽ താഴെയോ ദൂരെ ഉള്ളവയാണെന്നും സംഘം കണ്ടെത്തി​.​

2019-ൽ പെറുവിലെ കോബ്രിസ ടെയ്‌ലിംഗ് അണക്കെട്ടിന്റെ തകർച്ച

​ഖനനത്തിന്റെ ബാക്കിപത്രമാണ് മാലിന്യം. അയിരുകൾ ലഭിക്കാൻ നീക്കം ചെയ്ത പാറകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പലയിടത്തും രേഖപ്പെടുത്തിയിട്ടുണ്ട്. അയിരിനെ വേർതിരിച്ചതിനുശേഷം ഖനന പ്രവർത്തനങ്ങളുടെ ഉപോൽപ്പന്നങ്ങൾ സംഭരിക്കുന്നതിന് ഉപയോഗിക്കുന്ന ടെയിലിംഗ് ഡാമുകൾ എന്നറിയപ്പെടുന്ന അണക്കെട്ടുകൾ പലപ്പോഴും പ്രദേശവാസികൾക്ക് ഭീഷണിയാവാറുണ്ട്. നിരുത്തരവാദപരമായി പരിപാലിക്കപ്പെടുന്ന ടെയിലിംഗ് ഡാമുകൾ തകരുന്നത് ഒരു പ്രത്യേക വിഷയമാണ്. ചിലപ്പോൾ ഇതിനെത്തുടർന്ന് വിഷമിശ്രിതങ്ങൾ ഒഴുകി ഒരു പ്രദേശമാകെ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട് . ഇതിനുദാഹരണമാണ് 2019-ൽ പെറുവിലെ കോബ്രിസ ടെയ്‌ലിംഗ് അണക്കെട്ടിന്റെ തകർച്ച. അന്ന് 67,000 ക്യുബിക് മീറ്റർ സയനൈഡ് കലർന്ന ചെമ്പ് മാലിന്യം മാന്താരോ നദിയിലേക്ക് ഒഴുകിയെത്തുകയാണുണ്ടായത്. അതുപോലെ 2019-ൽ ബ്രസീലിലെ ഫീജോയിൽ ഉണ്ടായ മറ്റൊരു ദുരന്തത്തിൽ 237 പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിൽ ടെയ്‌ലിംഗ് അണക്കെട്ടിന്റെ തകർച്ച മൂലമായിരുന്നു. ഇതുപോലെ ഭീഷണി സൃഷ്ടിച്ചു നിലകൊള്ളുന്ന ഖനികൾ ഇപ്പോഴുമുണ്ട്. ഉദാഹരണത്തിന്, ഇന്തോനേഷ്യയിലെ പപ്പുവയിലുള്ള ഗ്രാസ്ബർഗ് സ്വർണ്ണ ഖനി. ലോകത്തിലെ ഏറ്റവും വലിയ ഖനന പദ്ധതികളിലൊന്നായ ഇത് തെക്ക്-കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനമായ ലോറന്റ്സ് ദേശീയോദ്യാനത്തിന് തൊട്ടുതാഴെയാണ് സ്ഥിതിചെയ്യുന്നത്. പാർക്കിലെ ജല മലിനീകരണവുമായി ഖനി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് കണ്ടത്തിയിട്ടുള്ളത്.

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു സ്വർണ്ണ ഖനിയുടെ ടെയ്‌ലിംഗ് അണക്കെട്ടിന്റെയും സംസ്‌കരണ പ്ലാന്റിന്റെയും ആകാശ കാഴ്ച

ധാതുക്കളുടെ ഖനനവും ആഗോള വിതരണവുമായി ബന്ധപ്പെട്ട് IEA പ്രധാനമായും ആറ് വെല്ലുവിളികളാണ് മുന്നോട്ട് ​വെക്കുന്നത്. സർക്കാരുകൾ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കണം, കമ്പനികൾ നവീകരിക്കപ്പെടണം ; പുനരുപയോഗവും അവയുടെ സാങ്കേതിക നിലവാരവും മെച്ചപ്പെടുത്തണം; വിതരണങ്ങൾ കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കണം ; ഉത്പാദകരും ഉപഭോക്താക്കളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടണം; ഏറ്റവും പ്രധാനമായി പാരിസ്ഥിതികവും സാമൂഹികവുമായ നിലവാരം മെച്ചപ്പെടുത്തണം. ഭാവിയിൽ ഖനികൾക്ക് അംഗീകാരം നൽകുമ്പോൾ പാരിസ്ഥിതിക ഘടകങ്ങൾക്ക് മുൻ‌തൂക്കം നൽകിക്കൊണ്ട്, അവ പ്രവർത്തിപ്പിക്കാനുള്ള സോഷ്യൽ ലൈസൻസിങ് നടപടികൾ ഊർജ്ജിതമാക്കണം. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സീറോ-കാർബൺ ഖനികൾക്കൊക്കെ ഇപ്പോൾ തുടക്കമായിട്ടുണ്ട്. ഇത്തരുണത്തിൽ പ്രവർത്തിച്ചെങ്കിൽ മാത്രമേ ഇനിയങ്ങോട്ടുള്ള നമ്മുടെ ക്ലീൻ എനർജി സ്വപ്‌നങ്ങൾ ക്ലീനായി യാഥാർഥ്യമാകുകയുള്ളു.


അധിക വായനക്ക്

  1. “Will a scramble to mine metals undermine the clean energy revolution?”,  New Scientist, 10 November 2021.
  2. https://www.iea.org/reports/the-role-of-critical-minerals-in-clean-energy-transitions
  3. https://en.wikipedia.org/wiki/Brumadinho_dam_disaster
  4. Below a mountain of wealth, a river of waste

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post LUCA TALK – World Logic Day
Next post ഗതാഗതം: ശാസ്ത്രവും ഭാവിയിലെ സാങ്കേതിക വിപ്ലവങ്ങളും
Close