Read Time:10 Minute

മിദ്ലാജ് ജമീൽ

മാനവരാശിക്കുമുന്നില്‍ അഗാധമായ പ്രതിസന്ധി ഉയർത്തുന്ന കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ കെട്ടിടനിര്‍മ്മാണ മേഖലയെ മുൻനിർത്തിയുള്ള ചില നിരീക്ഷണങ്ങൾ

മാനവരാശിക്ക് മുന്നില്‍ അഗാധമായ പ്രതിസന്ധി ഉയർത്തുന്ന കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ കെട്ടിടനിര്‍മ്മാണ മേഖലയെ മുൻനിർത്തിയുള്ള ചില നിരീക്ഷണങ്ങളാണ് നടത്തുന്നത്. കെട്ടിടങ്ങളുടെയും നഗരങ്ങളുടെയും രൂപകൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്ന ആർക്കിടെക്റ്റുകൾ, എഞ്ചിനിയർമാർ, അല്ലെങ്കിൽ തദ്ദേശീയ വിദഗ്ദ്ധർ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും അതിനനുസരിച്ച് രൂപകൽപ്പന ചെയ്യേണ്ടതുമാണ്. ആഗോള ഊർജത്തിന്റെ 36%വും കെട്ടിടങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നതും ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ 33%വും കെട്ടിടങ്ങളിൽ നിന്നുള്ള ഊർജ്ജ ഉപഭോഗം മൂലമാണെന്നതും ആഗോള ഉദ്‌വമനത്തിന്റെ (emissions) 8% സിമൻറ് മൂലം മാത്രമുള്ളതുമായതിനാൽ, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വസ്തുക്കളെ പരിഗണിക്കപ്പെടുകയും കാരണങ്ങളെക്കുറിച്ചുള്ള ബോധ്യവും അനിവാര്യമാണ്. മാത്രവുമല്ല ഈ പ്രതിസന്ധിയെ പരിഹരിക്കാനുള്ള ആശയങ്ങൾ, മാർഗ്ഗങ്ങൾ എന്നിവകളെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ടതും പ്രായോഗികവൽക്കരണം സാധ്യമാക്കേണ്ടതുമാണ്.

കൊച്ചി നഗരം രാത്രികാലദൃശ്യം കടപ്പാട് വിക്കിമീഡിയ

2030 -ആവുമ്പോയേക്കും, ലോകമെമ്പാടുമുള്ള കെട്ടിടങ്ങളിൽ ചതുരശ്ര മീറ്റർ അനുസരിച്ചുള്ള ഊർജ്ജ ഉപയോഗം 30% കുറയ്ക്കണമെന്ന് പാരീസ് കരാറിൽ പറഞ്ഞിരിക്കുന്ന ലക്ഷ്യമാണ്. ആഗോളതലത്തിൽ ഇതിനായുള്ള ആലോചനകളും നീക്കങ്ങളും ആരംഭിച്ചിട്ടുണ്ടെങ്കിലും നടപ്പിലാക്കേണ്ടത് നമ്മൾ തന്നെയാണ്. ഭൂമിയുടെ 3% മാത്രം വരുന്ന നഗരങ്ങളിൽ നിന്നാണ് ലോകത്തെ ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ 70% വും ഉണ്ടാകുന്നത്. 2060 ൽ വികസിത രാജ്യങ്ങളിലെ മൊത്തം പ്രതീക്ഷിക്കുന്ന കെട്ടിടങ്ങളുടെ ഏകദേശം 65% ഇപ്പോൾ തന്നെ നിർമ്മിച്ചു കഴിഞ്ഞു എന്ന വസ്തുതയെ നാം അതീവ ജാഗ്രതയോടെയാണ് ഉൾക്കൊള്ളേണ്ടത്. ഊർജ്ജോപയോഗ വിതരണത്തിലെ കാര്യക്ഷമമില്ലായ്മയെ തിരിച്ചറിയുകയും വരാനിരിക്കുന്ന സമൂഹത്തിനു കൂടി സ്വസ്ഥമായി ജീവിക്കാനുള്ളതാണ് ഈ ഭൂമി എന്ന ഉത്തമ ബോധ്യം ഉണ്ടാവുക കൂടി ചെയ്യണം. കെട്ടിടങ്ങളുടെ ഊർജ്ജോപയോഗത്തിൽ യു കെ യിൽ 70% ഊർജ്ജവും നീക്കിവച്ചിരിക്കുന്നത് കെട്ടിടങ്ങൾ ചൂടാക്കാൻ വേണ്ടിയാണ്. 19% തണുപ്പിക്കലിനും 7% ചൂടുവെള്ളത്തിനും 4% പ്രകാശത്തിനുമായി നീക്കിവച്ചിരിക്കുന്നു. 8% മാണ് സിമൻറ് ഉൽ‌പാദനമേഖലയിൽ നിന്നുളള ആഗോള CO2 ഉദ്‌വമനം. ഇത്‌ ഒരു രാജ്യമായി പരിഗണിച്ചാൽ ചൈനയ്ക്കും യുഎസിനും പിന്നിൽ മൂന്നാമത്തെ വലിയ എമിറ്റർ ആയിരിക്കും സിമന്റ് ഫാക്ടറികൾ. 400% മാണ് 1990 മുതൽ സിമൻറ് ഉൽപാദനത്തിലെ വർധന. 1950 ന് ശേഷം ഇത് മുപ്പത് മടങ്ങ് വർദ്ധിച്ചതായി കാണാൻ കഴിയും. നിർഭാഗ്യവശാൽ കേരളം പോലുള്ള ഭൂപ്രകൃതിയുള്ള ഒരു സ്ഥലത്ത് ഇന്ന് കൂടുതൽ ആളുകളും സ്വീകരിക്കുന്നതും ഇഷ്ടപ്പെടുന്നതും തീർത്തും വ്യത്യസ്തമായ ഭൂപ്രകൃതിയുള്ള പാശ്ചാത്യൻ രാജ്യങ്ങളിലെ ഡിസൈൻ രീതിയാണ് എന്നതാണ് വസ്തുത.

അതേസമയം ഭീമമായ തുക ചിലവഴിച്ചു സുഖജീവിതം അസ്വദിക്കാനായി കേരളത്തിന്റെ തനത് മേന്മയുള്ള വാസ്തുകലയിൽ നിർമ്മിച്ച റിസോർട്ടുകളിൽ പോകുകയും ചെയ്യുന്നു. ഇത് ഫലമായി കേരളത്തിലെ പ്രാദേശിക വാസ്തുവിദ്യ (vernacular architecture) ക്കുണ്ടായിരുന്ന പ്രകൃതിയോടുള്ള കരുതലിന്റെ മൂല്യങ്ങൾ പലതും നമുക്ക് നഷ്ടപ്പെടുകയും കേരളത്തിലെ കാലാവസ്ഥ വ്യതിയാനത്തിന്റെ കാര്യത്തിൽ നിർമ്മാണ മേഖലക്ക് വലിയൊരു പങ്കുണ്ടാവാൻ കാരണമാവുകയും ചെയ്തു. ഇത് ആഗോള ഊർജ്ജവിതരണ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ ശതമാനം ആണെങ്കിലും വളരെയേറെ ഗൗരവമായി കാണേണ്ടത് തന്നെയാണ്. നമ്മുടെ ഭൂപ്രകൃതിയും അതിവേഗം മാറുന്നത് നാം അനുഭവിക്കുകയാണല്ലോ

ഹരിതഗൃഹ പ്രഭാവം മൂലം താപനില ശക്തമായി ഉയരുകയാണിന്ന്. ഉഷ്‌ണനില ക്രമാതീതമായി കൂടിയാൽ ജോലി സ്ഥലത്തെ ഉൽപാദനക്ഷമത കുറയും. ഇത്‌ തൊഴിലാളികളെയും മുതലാളിമാരെയും പ്രത്യക്ഷത്തിൽ തന്നെ സാരമായി ബാധിക്കും. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ പോലുള്ള പ്രകൃതിദുരന്ത കാരണങ്ങളാലുള്ള നാശനഷ്ടങ്ങൾ വർദ്ധിക്കും. ഇത് വഴി സൃഷ്ടിക്കപ്പെടുന്ന പുനരുദ്ധാരണങ്ങൾക്കുള്ള ചിലവ് അധികമാവും. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതാപ്രതിസന്ധി രൂക്ഷമാകും.

880 ദശലക്ഷം മനുഷ്യരാണ് കാലാവസ്ഥാ വ്യതിയാനത്തിന് ഇരയാകുന്ന ലോകമെമ്പാടുമുള്ള വാസസ്ഥലങ്ങളിൽ ഇപ്പോൾ താമസിക്കുന്നത്. ഒരു പക്ഷെ കാലാവസ്ഥ വ്യതിയാനത്തിന്റെ കാരണങ്ങളിൽ യാതൊരുവിധ പങ്കുമില്ലാത്ത എത്രയോ സാധാരണ മനുഷ്യരും ഇനി വരുന്നൊരു തലമുറയുമാണ് ഇതിന്റെ നഷ്ട ഫലം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്നത് എന്നതാണ് വൈരുദ്ധ്യം.

നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ ഇടപെടലുകൾ ഉണ്ടാവേണ്ടത്. നഗരാസൂത്രണങ്ങളിൽ അനിവാര്യമായും ചില നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും കെട്ടിട നിർമാണ നിയമങ്ങളിൽ പരിഷ്‌കരണങ്ങളും കൊണ്ടുവരേണ്ടതുണ്ട്. ഇവകൾ നടപ്പിലാക്കപ്പെടുകയും വേണം.

നഗരങ്ങൾ വൈദ്യുത പൊതുഗതാഗതം സ്വീകരിക്കുകയാണെങ്കിൽ 2030-ഓടെ കാർബൺ എമിഷൻ 250 ദശലക്ഷം ടൺ ലാഭിക്കാം. ഇങ്ങനെ വന്നാൽ നഗരങ്ങളിൽ ആരോഗ്യം മെച്ചപ്പെടുത്തുകയും ശബ്ദമലിനീകരവും വായു മലിനീകരണവും കുറയ്ക്കുകയും ചെയ്യാം.
സ്‌നോഹെട്ട ആർക്കിടെക്റ്റ്സ് (Snohetta architects) രൂപകല്പന ചെയ്ത ഹാർ‌വാർഡ് സെന്റർ ഫോർ ഗ്രീൻ ബിൽഡിംഗിന്റെ കാര്യാലയം കടപ്പാട് : worldarchitecture.org

പ്രതീക്ഷാവഹമായി നെറ്റ് സീറോ നിഷ്ക്രിയ വീട്, ജീവനുള്ള കെട്ടിടങ്ങൾ (Net Zero, Passive House, and Living Buildings) എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾക്കായി കുറഞ്ഞപക്ഷമെങ്കിലും ആളുകൾ പ്രവർത്തിക്കുകയും അതുൾക്കൊള്ളാൻ സമൂഹം തയ്യാറാവുകയും ചെയ്യുന്നുണ്ട്.  1990-കൾ മുതൽ, യുഎസ് ഗ്രീൻ ബിൽഡിംഗ് കൗൺസിൽ പോലുള്ള വിവിധ കൂട്ടായ്മകൾ ആരോഗ്യകരമായ കെട്ടിടങ്ങൾക്കായി കുറഞ്ഞ കാർബൺ സ്വാധീനമുള്ള, കുറഞ്ഞ ഫോസിൽ ഇന്ധന ഊർജ്ജം ഉപയോഗിക്കുന്ന, കുറഞ്ഞ മലിനീകരണം ഉൽ‌പാദിപ്പിക്കുന്ന, അവ ഉപയോഗിക്കുന്ന ആളുകളുടെ ക്ഷേമം മെച്ചപ്പെടുത്തുന്ന അന്തർനിർമ്മിത പരിതസ്ഥിതികളുടെ രൂപകൽപ്പനയുടെ ഒരു ആശയമാണിത്. സ്‌നോഹെട്ട ആർക്കിടെക്റ്റ്സ് (Snohetta architects) രൂപകല്പന ചെയ്ത ഹാർ‌വാർഡ് സെന്റർ ഫോർ ഗ്രീൻ ബിൽഡിംഗിന്റെ കാര്യാലയം ഒരു നെറ്റ് സീറോ എനർജി കെട്ടിടത്തിന്റെ ഉദാഹരണമാണ്. മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിൽ, എല്ലാ പുതിയ കെട്ടിടങ്ങളും 2040 ഓടെ നെറ്റ് സീറോ ആകാനുള്ള പദ്ധതികൾ നടക്കുന്നു.

ആർക്കിടെക്റ്റുകൾ സുസ്ഥിരമായ രൂപകൽപ്പനകൾ ( sustainable architecture) പ്രോത്സാഹിപ്പിക്കണം. ഇലക്ട്രിക് ലൈറ്റിംഗ്, എയർ കണ്ടീഷനിംഗ് പോലുള്ള കാർബൺ തീവ്രമായ സാങ്കേതികവിദ്യകളുടെ ഉപയോഗം കുറയ്ക്കുകയും നിഷ്ക്രിയ വെന്റിലേഷൻ (passive ventilation) പോലുള്ള പരിഹാരങ്ങൾ പുനരുജ്ജീവിപ്പിക്കുകയും വേണം. കെട്ടിട രൂപകൽപ്പന, മെറ്റീരിയലുകൾ, സിസ്റ്റങ്ങൾ കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ എന്നിവ കണക്കിലെടുത്ത് സാങ്കേതികവിദ്യകൾ വളർത്തേണ്ടതുണ്ട്. ഒപ്പം സമൂഹം ഇത്തരം മുന്നേറ്റങ്ങൾക്ക് തയ്യാറാവുകയും വേണം. വ്യക്തിപരവും തൊഴിൽപരവുമായ ശേഷിയിൽ നമ്മുടെ കഴിവുകളും പ്രവർത്തനങ്ങളും പ്രയോഗിക്കുന്നതിന് ഓരോ പൗരനും ബാധ്യതയുണ്ട്.


അധിക വായനയ്ക്ക്:

  1. https://www.archdaily.com/
  2. https://www.architectmagazine.com
  3. https://www.architecturaldigest.com/
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ആർക്കിടെക്ചറും കാലാവസ്ഥാ വ്യതിയാനവും

Leave a Reply

Previous post ഒരു കുഞ്ഞിന്റെ വൈകിക്കിട്ടിയ ആത്മകഥ
Next post ശാസ്‌ത്ര ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം
Close