
ഡോ. മൈത്രി പി.യു
അധ്യാപിക, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്

അമേരിക്കയുടെ നാൽപ്പത്തിഏഴാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് രണ്ടാം തവണയും അധികാരത്തിലെത്തിയതോടെ ‘ട്രംപിസം’ എന്ന പദപ്രയോഗംകൂടി അന്തർദേശീയ രാഷ്‌ടീയനിഘണ്ടുവിൽ ഇടം പിടിച്ചിരിക്കുകയാണ്. തീവ്രമായ വലതുപക്ഷവാദം, സങ്കുചിത ദേശീയവാദം, സ്വേച്ഛാധിപത്യപ്രവണതകൾ, കുടിയേറ്റക്കാരോടുള്ള കടുത്ത വെറുപ്പ്, ലൈംഗികന്യൂനപക്ഷവിഭാഗങ്ങൾക്ക് എതിരെയുള്ള കാഴ്ചപ്പാടുകൾ എന്നിവയോടൊപ്പം, പ്രസിഡൻറ് രാജ്യത്തെ നിയമത്തിനു മുകളിലാണ് എന്ന മനോഭാവവും ട്രംപിസത്തിന്റെ പ്രത്യേകതകളാണ്. അന്തർദേശീയ തലത്തിൽ രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പരപ്രതിബദ്ധതക്കും സഹവർത്തിത്വത്തിനും അപ്പുറം ‘അമേരിക്ക ഫസ്റ്റ്’ എന്ന വാദമാണിത് മുന്നോട്ടു വെക്കുന്നത്.

അധികാരത്തിലേറിയ അന്നുതന്നെ ഇരുന്നൂറോളം എക്സിക്യൂട്ടീവ് ഓർഡറുകളിലാണ് ട്രംപ് ഒപ്പുവച്ചത്. പാനമ കനാലിന്റെ നിയന്ത്രണം പിടിച്ചെടുക്കുമെന്നും ‘ഗൾഫ് ഓഫ് മെക്സിക്കോ’ എന്ന ഉൾക്കടലിന്റെ പേരുമാറ്റി ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നാക്കുമെന്നും ഗ്രീൻലാൻഡിനെ അമേരിക്കയോടു ചേർക്കുമെന്നും ഒക്കെയുള്ള പ്രഖ്യാപനങ്ങൾക്കൊപ്പം അതീവഗൗരവത്തോടെ കാണേണ്ട നിരവധി വിഷയങ്ങളിലാണ് ട്രംപ് ഒപ്പു വച്ചിട്ടുള്ളത്.
ഇത്തരം തീരുമാനങ്ങൾ ട്രംപ് എന്ന ഭരണാധികാരി ഏകപക്ഷീയമായി മാത്രം എടുക്കുന്നതാണ് എന്നു കരുതാനാകില്ല. തീവ്രയാഥാസ്ഥിതികസംഘങ്ങളും കച്ചവടതാൽപ്പര്യങ്ങളും സാമ്രാജ്യത്വവ്യാമോഹങ്ങളും ഇതിനു പിറകിലുണ്ട്. ട്രംപ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നയങ്ങളുടെയെല്ലാം പ്രധാന ഉറവിടം വാഷിങ്ടണിലെ വലതുപക്ഷ തിങ്ക് ടാങ്ക് ആയ ഹെറിറ്റേജ് ഫൌണ്ടേഷനാണ്. 2023 ഏപ്രിലിൽ അവർ പുറത്തിറക്കിയ ‘പ്രൊജക്റ്റ് 2025’ എന്ന 900 പേജുകളുള്ള പോളിസി വിഷ് ലിസ്റ്റിൽ, എങ്ങനെയായിരിക്കണം രണ്ടാം ട്രംപ് ഭരണം എന്നതിനെക്കുറിച്ച് നിർദ്ദേശങ്ങൾ മുന്നോട്ടുവക്കുന്നുണ്ട്.. അതിയാഥാസ്ഥിതിക സാമൂഹികവീക്ഷണത്തോടൊപ്പം ശാസ്ത്രവിരുദ്ധവും സമൂഹനീതിയെ വെല്ലുവിളിക്കുന്നതുമായ നിർദ്ദേശങ്ങളാണ് ഈ ഡോക്യുമെന്റിലുള്ളത്. തിരഞ്ഞെടുപ്പുപ്രചാരണത്തിനിടയിൽ പ്രോജക്റ്റ് 2025-മായുള്ള ബന്ധത്തെ ട്രംപ് നിരാകരിച്ചെങ്കിലും ഇതിൽ പരാമർശിച്ചിട്ടുള്ള പല വിഷയങ്ങളും, പ്രത്യേകിച്ച് ശാസ്ത്രഗവേഷണവും ഫണ്ടിങ്ങും അടക്കമുള്ളവ ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകളായി പിന്നീടു പുറത്തുവരികയാണുണ്ടായത്.
ട്രംപിന്റെ രണ്ടാം വരവിൽ ഏറ്റവും കൂടുതൽ കടന്നുകയറ്റങ്ങൾ നടന്ന മേഖലകളിലൊന്നാണ് ശാസ്ത്രഗവേഷണരംഗം. ആഗോളശാസ്ത്രസമൂഹം വളരെ ആശങ്കയോടെയാണ് ഇതിനെ നോക്കിക്കാണുന്നത്. ട്രംപിന്റെ പല നയങ്ങളും നടപ്പാക്കാനാകില്ലെന്നു വ്യക്തമാക്കിയ ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ 3.2 ബില്യൺ ഡോളറിന്റെ (320 കോടി) ഫണ്ടിങ് മരവിപ്പിക്കുകയും പുതിയ ഗ്രാന്റുകൾ തടഞ്ഞുവെക്കുകയും നികുതി ഒഴിവാക്കൽ പദവി നിർത്തലാക്കുന്നതടക്കമുള്ള ശത്രുതാപരമായ തീരുമാനങ്ങൾ നടപ്പിലാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ട്രമ്പ് ഭരണകൂടം.

ട്രംപ് ഭരണകൂടവും കാലാവസ്ഥാവ്യതിയാനവും
അതിസങ്കീർണ്ണമായ കാലാവസ്ഥാസാഹചര്യങ്ങളിലൂടെയാണ് ലോകം കടന്നുപോകുന്നത്. ആഗോളശരാശരി ഉപരിതലതാപനില വർദ്ധിക്കുകയും കാലാവസ്ഥാമാറ്റത്തിന്റെ തീവ്രത പ്രകൃതിക്ഷോഭങ്ങളുടെ രൂപത്തിൽ നാശം വിതച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാം തവണയും ട്രംപ് അധികാരത്തിലെത്തുന്നത്.
ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് അമേരിക്കൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാചടങ്ങ് പ്രതികൂലകാലാവസ്ഥമൂലം ക്യാപിറ്റോൾ ബിൽഡിങ്ങിന്റെ ഉള്ളിൽ നടത്തേണ്ടിവന്നത്. മൈനസ് ഏഴു ഡിഗ്രി സെൽഷ്യസ് ആയിരുന്നു അന്നത്തെ താപനില. (1985-ൽ റൊണാൾഡ് റീഗന്റെതായിരുന്നു ആദ്യത്തേത്). ലോസ് ഏഞ്ചലെസ്സിനെ വിഴുങ്ങിയ കാട്ടുതീ അണയാതെ നിന്നിരുന്ന സമയംകൂടിയായിരുന്നു അത്. ഇത്തരം പ്രതികൂല സാഹചര്യങ്ങൾക്കിടയിലും കാർബൺ ബഹിർഗമനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കുറച്ചുകൊണ്ടുവരിക, ഫോസിൽ ഇന്ധന ഉത്പാദനത്തിന്റെ തോത് വർദ്ധിപ്പിക്കുക തുടങ്ങിയ നിഷേധാത്മകനിലപാടാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ ട്രംപ് ഒപ്പുവച്ച സുപ്രധാനമായ എക്സിക്യൂട്ടീവ് ഉത്തരവുകളിലൊന്ന് പാരീസ് ഉടമ്പടിയിൽനിന്ന് അമേരിക്ക പിന്മാറുന്നു എന്നതായിരുന്നു. കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും ഉൾപ്പെടെയുള്ള പാരിസ്ഥിതികവിഷയങ്ങളെ അഭിസംബോധനചെയ്യാൻ 195 ലോകരാഷ്ട്രങ്ങൾ ചേർന്ന് 2015-ൽ മുന്നോട്ടുവച്ച ഏറെ രാഷ്ട്രീയ-സാമൂഹികപ്രാധാന്യമുളള ഒന്നായിരുന്നു പാരീസ് ഉടമ്പടി. 2016-ൽ നിലവിൽവന്ന ഈ ഉടമ്പടി പ്രകാരം ഭൗമതാപനിലയിലെ വർദ്ധന വ്യവസായവിപ്ലവത്തിനു മുൻപുണ്ടായിരുന്നതിനേക്കാൾ രണ്ടു ഡിഗ്രി സെൽഷ്യസ് അധികമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ക്രമേണ അത് 1.5 ഡിഗ്രി സെൽഷ്യസ് ആയി കുറച്ചുകൊണ്ടുവരണമെന്നും വ്യക്തമാക്കിയിരുന്നു. ഈ ഉടമ്പടി പ്രകാരം ആഗോളതാപനത്തിനു കാരണമാകുന്ന ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുക, കാലാവസ്ഥാപ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനും അതുമായി പൊരുത്തപ്പെട്ടു മുന്നേറുന്നതിനും സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങൾ വികസ്വരരാജ്യങ്ങൾക്കു നൽകുക എന്നീ തീരുമാനങളും ഉണ്ടായിരുന്നു. ആഗോളതല പാരിസ്ഥിതികപ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എല്ലാ രാജ്യങ്ങൾക്കും തുല്യ ഉത്തരവാദിത്വമല്ലെന്നും കാലാകാലങ്ങളായി ഹരിതഗൃഹവാതകങ്ങൾ അധികമായി പുറംതള്ളിക്കൊണ്ടിരിക്കുന്ന രാജ്യങ്ങൾ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അതതുരാജ്യങ്ങൾ അവരുടെ ദേശീയസവിശേഷതകൾക്ക് അനുസൃതമായി നിരീക്ഷണം നടത്തുകയും കൃത്യമായി റിപ്പോർട്ട് ചെയ്യുകയും നടപ്പിൽ വരുത്തുകയും ചെയ്യണമെന്നും പാരീസ് ഉടമ്പടി ആവശ്യപ്പെടുന്നു.
ലോകത്ത് ഹരിതഗൃഹവാതകങ്ങൾ ഏറ്റവും കൂടുതൽ പുറംതള്ളുന്ന രാജ്യങ്ങളിൽ ഒന്നാണ് അമേരിക്ക. 2019 വരെ 25% ആണ് അവരുടെ പങ്ക്. ലോകജനസംഖ്യയുടെ 4% മാത്രമുള്ള രാജ്യമാണ് അമേരിക്ക എന്നോർക്കണം. അവർ 2023-ൽ ഏകദേശം 11 ശതമാനം നിർഗ്ഗമനമാണു നടത്തിയത്. എന്നാൽ, കാലാവസ്ഥാവ്യതിയാനം എന്നതു വെറും തട്ടിപ്പാണെന്നും ഏറ്റവും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നത് ചൈന, ഇന്ത്യ പോലുള്ള രാജ്യങ്ങൾ ആണെന്നും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻവേണ്ടിയാണു പാരീസ് ഉടമ്പടി എന്നും ട്രംപ് ആരോപിക്കുന്നു. ഏകപക്ഷീയവും അന്യായമായ ഭാരം അമേരിക്കയ്ക്കുമുകളിൽ അടിച്ചേല്പിക്കുന്നതുമായ ‘സാമ്പത്തിക ചതി’ എന്നാണ് ട്രംപ് ഉടമ്പടിയെ വിശേഷിപ്പിച്ചിരിക്കുന്നത്! ചൈന വലിയതോതിൽ മലിനീകരണം ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ അമേരിക്ക ഒരിക്കലും ഇതിന്റെപേരിൽ സ്വന്തം വ്യവസായരംഗം താറുമാറാകാൻ അനുവദിക്കില്ലെന്നും ട്രംപ് പ്രസ്താവിക്കുന്നു. അമേരിക്കയുടെ വ്യവസായതാൽപര്യങ്ങൾക്ക് ഉടമ്പടി എതിരാണെന്നും സാമ്പത്തികപുരോഗതിയെ തടസ്സപ്പെടുത്തുന്ന ഒന്നാണത് എന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ കാഴ്ചപ്പാട്. അമേരിക്കയുടെ മത്സരശേഷിയെ തകർക്കാനായി ചൈന സൃഷ്ടിച്ചെടുത്ത ഒന്നാണ് ഇതെന്ന വാദത്തിലൂടെ കാലാവസ്ഥാവ്യതിയാനത്തെ സംബന്ധിച്ച മുഴുവൻ ശാസ്ത്രീയ അറിവുകളെയും നിരസിക്കുകയാണ് ട്രംപ് ഭരണകൂടം ചെയ്യുന്നത്.
അമേരിക്കയുടെ ഈ പിൻമാറ്റം ആഗോള പാരിസ്ഥിതികസുരക്ഷയെ ഗുരുതരമായി ബാധിക്കും. ഗ്രീൻ ക്ലൈമറ്റ് ഫണ്ട് അടക്കം എല്ലാത്തരം ധനസഹായവും നിർത്തലാക്കുമെന്ന് അമേരിക്ക പ്രസ്താവിച്ചുകഴിഞ്ഞു. മറ്റു വികസിതരാജ്യങ്ങൾ ഈ ഉത്തരവാദിത്വം ഏറ്റെടുത്തുകൊള്ളണമെന്നില്ല. അമേരിക്കയുടെ ചുവടുപിടിച്ച് മറ്റു വികസിതരാജ്യങ്ങളും ഉടമ്പടിയിൽനിന്നു പിന്മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ജോ ബൈഡന്റെ ഭരണസമയത്തെ പല പരിസ്ഥിതിനിയമങ്ങങ്ങളെയും മറികടക്കാനായി ‘ദേശീയ ഊർജ അടിയന്തരാവസ്ഥ’ ട്രംപ് ഭരണകൂടം പ്രഖ്യാപിക്കുകയുണ്ടായി. ട്രംപിന്റെ പ്രധാന തിരഞ്ഞെടുപ്പുമുദ്രാവാക്യങ്ങളിലൊന്ന് ‘ഡ്രിൽ ബേബി ഡ്രിൽ’ എന്നതായിരുന്നു (ഡ്രിൽ = കുഴിക്കുക). ഫോസിലിതര ഊർജസ്രോതസ്സുകളായ കാറ്റ്, സൗരോർജം, ഗ്രീൻ ഹൈഡ്രജൻ എന്നിവയുടെ ഉപയോഗത്തിനുപകരം ഫോസിൽ ഇന്ധനങ്ങളായ എണ്ണ, പ്രകൃതിവാതകം തുടങ്ങിയവയിലൂടെ മുന്നോട്ടുപോകുക എന്നതാണത്. വാഹനങ്ങളുടെ ഇന്ധനക്ഷമതയുടെ മാനദണ്ഡങ്ങൾ മുതൽ വൈദ്യുതിനിലയങ്ങളുടെ ബഹിർഗമനം സംബന്ധിച്ചവവരെയുള്ള നൂറോളം പാരിസ്ഥിതികനിയമങ്ങൾ ഇതിന്റെ ഭാഗമായി ട്രംപ് പിൻവലിച്ചു. പ്രസിഡന്റായതിനു ശേഷമുള്ള ഉദ്ഘാടനപ്രഭാഷണത്തിൽ ട്രംപ് പ്രസ്താവിച്ചു, “അമേരിക്ക വീണ്ടും ഒരു ഉത്പാദകരാജ്യമാകാൻ പോകുന്നു. മറ്റൊരു ഉത്പാദകരാജ്യത്തിനും ഉണ്ടാകാനിടയില്ലാത്ത ഒന്ന് ഞങ്ങൾക്കുണ്ട്, ഭൂമിയിലെതന്നെ ഏറ്റവും വലിയ പ്രകൃതിവാതകനിക്ഷേപമാണത്. ഞങ്ങൾ വീണ്ടും ഒരു സമ്പന്നരാഷ്ട്രമാകാൻ പോകുന്നു. ഞങ്ങളുടെ കാലിനടിയിൽ കിടക്കുന്ന ദ്രവസ്വർണ്ണം ഞങ്ങളെ അതിനു സഹായിക്കും”.

ദൂരവ്യാപകപ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ഇത്തരം വിഷയങ്ങളിലും ട്രംപ് ഭരണകൂടം എന്തുകൊണ്ടാകാം പ്രതിലോമനയങ്ങൾ സ്വീകരിക്കുന്നത്? ട്രംപിന്റെ തിരഞ്ഞെടുപ്പുക്യാംപെയിനിൽ ഏകദേശം 445 മില്ല്യൺ (44.5 കോടി) ഡോളറിന്റെ ഫണ്ട് നൽകിയത് ഫോസിൽ ഇന്ധനങ്ങളിൽനിന്നു ലാഭമുണ്ടാക്കുന്ന എണ്ണ-പ്രകൃതിവാതക ഖനനകമ്പനിമുതലാളിമാർ, ഖനിയുടമകൾ, എഞ്ചിനീയറിങ് കമ്പനികൾ, ഹെഡ്ജ് ഫണ്ട് മാനേജർമാർ, ഖനനത്തിനുപയോഗിക്കുന്ന ഭീമൻകപ്പലുകളുടെ നിർമ്മാതാക്കൾ തുടങ്ങിയവരായിരുന്നു. പ്രതിവർഷം 7000 ബില്യൺ (ഏഴുലക്ഷം കോടി) ഡോളറിന്റെ സബ്‌സിഡി അമേരിക്കൻ ഫോസിൽ ഇന്ധന കമ്പനികൾക്കു നൽകിവരുന്നതിന്റെ പ്രത്യുപകാരമായി ഇതിനെ കണക്കാക്കാനാകും. ഒരുവിധനിയന്ത്രണവുമില്ലാതെ കരയിലും ജലാശയങ്ങളിലും ഖനനം നടത്താൻ ഇത്തരം കമ്പനികളുടെ മുതലാളിമാർക്ക് ട്രംപ് ഉറപ്പു നല്കിയിട്ടുണ്ടെന്നാണു പറയപ്പെടുന്നത്. ‘അമേരിക്ക ഫസ്റ്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ട്’ എന്ന ട്രംപനുകൂല തിങ്ക് ടാങ്ക് സംഘടിപ്പിച്ച ‘കാലാവസ്ഥാതീവ്രവാദത്തെ പ്രതിരോധിക്കൽ’ എന്ന ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ക്രൗൺക്വെസ്റ്റ് ഓപ്പെറേറ്റിങ് എന്ന എണ്ണ-പ്രകൃതിവാതകകമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ആയ ടിം ഡൂൺ പ്രസ്താവിച്ചത് കാർബൺ ബഹിർഗ്ഗമനവുമായി ബന്ധപ്പെട്ടു പറയുന്ന ബാലിശവും നിസ്സാരവുമായ കാര്യങ്ങളെ നിയന്ത്രിക്കാൻ ഭാവിയിലെ രണ്ടാം ട്രംപ് ഭരണകൂടം തയ്യാറാകണം എന്നായിരുന്നു. ഇതിനെ അന്വർത്ഥമാക്കുന്ന കാര്യങ്ങളാണ് ട്രംപ് ഭരണകൂടം ഇപ്പോൾ നടപ്പാക്കികൊണ്ടിരിക്കുന്നത്.
ഡിഇഐ-യും സമൂഹനീതിയും
അമേരിക്കൻ ശാസ്ത്രരംഗത്ത് വലിയ ഞെട്ടലുകൾ ഉണ്ടാക്കിയ ഒരു നീക്കമാണ് ഗവൺമെന്റുവകുപ്പുകളും ബാഹ്യ ഏജൻസികളും ‘ഡിഇഐ’ അഥവാ ഡൈവേഴ്സിറ്റി, ഇക്വിറ്റി ആൻഡ് ഇൻക്ലൂഷൻ പ്രോഗ്രാം നിർത്തലാക്കണമെന്ന തീരുമാനം. അതോടൊപ്പംതന്നെ തദ്ദേശീയജനവിഭാഗങ്ങൾ, പാരിസ്ഥിതികനീതി, കാലാവസ്ഥാവ്യതിയാനം, ആഗോളതാപനം, സ്ത്രീനേതൃത്വം, ട്രാൻസ്‍ജൻഡർ, അസമത്വം, സാമൂഹ്യനീതി, ഭിന്നശേഷി, ഫെമിനിസം, ആരോഗ്യ തുല്യത, കുടിയേറ്റക്കാർ, ഗർഭിണികൾ, പ്രാധിനിത്യമില്ലായ്മ, വംശീയത തുടങ്ങി നൂറുകണക്കിന് വാക്കുകൾ പൊതു വെബ്സൈറ്റുകളിൽനിന്ന് ഒഴിവാക്കണമെന്നും തീരുമാനമുണ്ടായി. വാക്കുകളുടെ വിശദമായ ലിസ്റ്റ് ഇവിടെ വായിക്കാം
നീതിയിലധിഷ്ഠിതമായ സാമൂഹികഘടന പ്രോത്സാഹിപ്പിക്കാനായി ആവിഷ്‌ക്കരിക്കപ്പെട്ട പദ്ധതിയാണ് ഡിഇഐ. ഇതിന്റെ ആത്യന്തികമായ ലക്‌ഷ്യം എല്ലാവിഭാഗങ്ങൾക്കും പ്രാധിനിത്യം ഉറപ്പുവരുത്തുന്ന, വൈവിധ്യപൂർണ്ണമായ ഇടങ്ങൾ സൃഷ്ടിക്കുക എന്നതായിരുന്നു. വംശം, ലിംഗം, ലൈംഗികാഭിമുഖ്യം, മതം, സാമൂഹികപശ്ചാത്തലം, ഭിന്നശേഷി എന്നിവയ്ക്ക് അതീതമായി പരിമിതമായ അളവിലെങ്കിലും തുല്യ അവസരം സൃഷ്ടിക്കാൻ ഈ നയം മൂലം സാധിച്ചിരുന്നു. 1960-കൾ മുതൽ ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും 2020-ൽ ജോർജ് ഫ്ലോയ്ഡ്ന്റെ മരണത്തോടെയാണ് ഈ ആശയം കൂടുതൽ ശക്തിപ്പെട്ടത്. 2021-ൽ ജോ ബൈഡൻ എക്സിക്യൂട്ടീവ് ഉത്തരവ് ഇറക്കി ഈ നയത്തെ ഒന്നുകൂടി ശക്തിപ്പെടുത്തിയിരുന്നു. എന്നാൽ ട്രംപ് അധികാരത്തിലേറി ആദ്യദിനംതന്നെ ഡിഇഐ പിൻവലിക്കുന്ന ഉത്തരവിൽ ഒപ്പുവെക്കുകയുണ്ടായി.
ഡിസംബർ 2024-ൽ ഇലോൺ മസ്‌ക് ട്വീറ്റ് ചെയ്തത് ‘ഡിഇഐ must DIE’ എന്നായിരുന്നു. സെനറ്റ് കോമേഴ്‌സ് കമ്മിറ്റി അംഗമായിരുന്ന ടെഡ് ക്രൂസ് 2024 ഒക്ടോബറിൽ ഒരു റിപ്പോർട്ട് പുറത്തിറക്കുകയുണ്ടായി. ഇതിൽ പറയുന്നത്, 2021 മുതൽ 2024 വരെ ജൊ ബൈഡന്റെ കാലത്ത് നാഷണൽ സയൻസ് ഫൌണ്ടേഷൻ നൽകിയ 3483 ഗവേഷണഗ്രാന്റുകൾ ചോദ്യം ചെയ്യപ്പെടേണ്ട തരത്തിലുള്ളവയായിരുന്നു എന്നാണ്. ഇവ ഡിഇഐ-യുമായി ബന്ധപ്പെട്ടവ ആയിരുന്നെന്നും നവമാർക്സിസ്റ്റ് കാഴ്ചപ്പാടുകളെ ശക്തിപ്പെടുത്തുന്നവയും വർഗ്ഗസമരത്തിനുവേണ്ടി നിലകൊള്ളുന്നവയും ആണെന്നും റിപ്പോർട്ട് ആരോപിക്കുന്നു. അഞ്ചു വിഭാഗങ്ങളായി ഗ്രാന്റുകളെ ഈ റിപ്പോർട്ട് തരംതിരിക്കുന്നുണ്ട്. പാരിസ്ഥിതികനീതി, വംശം, ജൻഡർ, സാമൂഹികനീതി, സ്റ്റാറ്റസ് എന്നിവയാണവ.
ഗവേഷണസ്ഥാപനങ്ങളിൽ ഡിഇഐ-യുടെ അടിസ്ഥാനത്തിൽ നിലനിന്നുപോന്നിരുന്ന കരാറുകളും ധനസഹായങ്ങളും ഇല്ലാതാക്കുകയാണ് ട്രംപ് ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. ഈ നയംമാറ്റം നാനൂറിലധികം ഫെഡറൽ ഏജൻസികളെയും 2.4 മില്യൺ തൊഴിലാളികളെയും ഗുരുതരമായി ബാധിക്കും.
നാസയുടെ ആക്ടിങ് അഡ്മിനിസ്ട്രേറ്റർ ആയ ജാനെറ്റ് പേർട്ടോ ഒപ്പുവച്ച ഒരു മെമ്മോയിൽ പറയുന്നത് നാസയിലെ ഡിഇഐ അനുബന്ധപദ്ധതികൾ വംശീയമായി ഭിന്നിപ്പിക്കുന്നവയും സാമ്പത്തികനഷ്ടം വരുത്തിവെക്കുന്നവയും ലജ്ജാവഹവുമാണ് എന്നാണ്. 22.4 മില്യൺ (2.24 കോടി) ഡോളറാണ് ഡിഇഐപദ്ധതികൾക്കായി നാസ മാറ്റിവച്ചിരുന്നത്. എന്നാൽ, പുതിയ നയത്തിന്റെ ഭാഗമായി നാസയുടെ നിരവധി ഓഫീസുകൾ അടച്ചുപൂട്ടുമെന്നും അയ്യായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്നും ദി എക്കണോമിസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 2026-ലെ ഫെഡറൽ ബജറ്റിൽ നാസക്കുള്ള ഫണ്ടിന്റെ, പ്രത്യേകിച്ച് സ്പേസ് സയൻസ്, എർത്ത് സയൻസ്, മിഷൻ സപ്പോർട്ട് ഡിവിഷനുകളിൽ വെട്ടിക്കുറക്കലുകളുണ്ടാകുമെന്നാണ് വൈറ്റ് ഹൌസ് പുറത്തിറക്കിയ ബഡ്ജറ്റ് ബ്ലൂ പ്രിന്റ് വ്യക്തമാക്കുന്നത്.
ഡിഇഐയുമായി ബന്ധപ്പെട്ട ഈ നയമാറ്റം നാസയുടെ ബഹിരാകാശപര്യവേക്ഷകരെ എങ്ങനെ ബാധിക്കും എന്ന കാര്യത്തിൽ പലരും ആശങ്ക പങ്കുവെക്കുന്നുണ്ട്. 1978-ല്‍ നടന്ന ആദ്യ വനിതാ ആസ്ട്രോനോട്ട് തെരഞ്ഞെടുപ്പു മുതൽ വൈവിധ്യം ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ നാസ നടത്തിപ്പോന്നിരുന്നു. എന്നാൽ, 2027-ലെ ആർട്ടമീസ്-3 ചാന്ദ്രദൗത്യത്തിനു നിർദ്ദേശിച്ചിരുന്ന ഒരു സ്ത്രീയെയും ഒരു കറുത്തവർഗ്ഗക്കാരനെയും ഡിഇഐ റദ്ദാക്കലിന്റെ ഭാഗമായി ഒഴിവാക്കിയ വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
പ്ലാനെറ്ററി സയൻസ് മേഖലയിൽ ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രാധിനിധ്യക്കുറവുണ്ടെന്നും അതു പരിഹരിക്കേണ്ടതുണ്ടെന്നുമുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ആവിഷ്‌ക്കരിച്ച പരിപാടിയാണ് ‘Here to Observe (H2O)’. പാർശ്വവൽകൃത വിഭാഗങ്ങളിൽനിന്നുള്ള കുട്ടികളെ നാസയുമായി കൂട്ടിയിണക്കുന്ന ഈ പരിപാടിയിലെ പകുതിയോളം ശാസ്ത്രജ്ഞരുടെ കോൺട്രാക്ടുകൾ റദ്ദ് ചെയ്തിരിക്കുകയാണ്.
ഇൻഡിവിജ്വൽ റിസർച്ച് ലാബുകളെയും ഈ മാറ്റം നേരിട്ടു ബാധിക്കുന്നുണ്ട്. മുൻനിര പാർട്ടിക്കിൾ ഫിസിക്സ് ലാബ് ആയ ഫെർമി ലാബ് സ്ത്രീ എൻജിനീയർമാരുടെ സംഘത്തെ സസ്പെൻഡ് ചെയ്ത വാർത്ത പുറത്തുവന്നിരുന്നു.

ഇലോൺ മസ്‌കും DOGE-യും ഫണ്ട് വെട്ടിക്കുറയ്ക്കലും
രണ്ടാം ലോകയുദ്ധത്തിനു ശേഷം ശാസ്ത്രഗവേഷണരംഗത്ത് അമേരിക്കൻ ഗവണ്മെന്റ് വലിയ തോതിലുള്ള ഇടപെടലുകളാണു നടത്തിവന്നിരുന്നത്. ഓഫീസ് ഓഫ് സയന്റിഫിക് റിസേർച്ച് ആൻഡ് ഡെവലപമെന്റ് (OSRD) തലവനായിരുന്ന വന്നേവർ ബുഷ്, 1945-ൽ അമേരിക്കൻ പ്രസിഡന്റിനു സമർപ്പിച്ച ‘Science: The Endless Frontier’ എന്ന റിപ്പോർട്ടിൽ ശാസ്ത്രപുരോഗതിയുടെ അനിവാര്യതയെക്കുറിച്ചും ഗവൺമെന്റിന്റെ ശാസ്ത്രവുമായുള്ള ബന്ധത്തെക്കുറിച്ചും വ്യക്തമായി പ്രതിപാദിച്ചിരുന്നു. ശാസ്ത്രമേഖലയ്ക്കുള്ള ഗവണ്മെന്റ് സഹായം വിപുലമാക്കണമെന്നും അന്വേഷണസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അടിസ്ഥാനശാസ്ത്രവും ശാസ്ത്രവിദ്യാഭ്യാസവും പരിപോഷിപ്പിച്ചതും ഗവണ്മെന്റിന്റെ ശാസ്ത്രപ്രതിബദ്ധത ഊട്ടി ഉറപ്പിക്കാനായി നാഷണൽ സയൻസ് ഫൌണ്ടേഷൻ (NSF) രൂപവത്ക്കരിച്ചതും ഈ പശ്ചാത്തലത്തിലായിരുന്നു.
ഇന്ന് ലോകത്തിലെ മുൻനിര ഗവേഷണസ്ഥാപനങ്ങളും സർവകലാശാലകളും സ്ഥിതിചെയ്യുന്ന രാജ്യമാണ് അമേരിക്ക. നൊബേൽ ജേതാക്കളിൽ ഭൂരിഭാഗവുമുള്ള അമേരിക്ക മറ്റേതുരാജ്യത്തെക്കാളും ശാസ്ത്രഗവേഷണത്തിനു നിർലോഭമായി ഫണ്ട് നീക്കിവച്ചിരുന്ന രാജ്യമാണ്. സർക്കാർതലത്തിൽ ഫണ്ടു സ്വീകരിച്ചിരുന്ന സയൻസ് ഏജൻസികൾ വലിയതരത്തിലുള്ള സേവനങ്ങളാണ് രാജ്യത്തിനു ചെയ്തുപോന്നിരുന്നത്. എന്നാൽ, ഈ ചരിത്രത്തെ നിരാകരിക്കുകയും ശാസ്ത്രഗവേഷണരംഗത്തുള്ള ഗവണ്മെന്റ് ഉത്തരവാദിത്വത്തെ പിറകോട്ടടിക്കുകയും ചെയ്യുകയാണ് ട്രംപിന്റെ നയങ്ങൾ.

2024-ൽ ഡൊണാൾഡ് ട്രംപും ഇലോൺ മസ്‌കും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഡിപ്പാർട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസി (DOGE) എന്ന വകുപ്പ് നിലവിൽവരുന്നത്. ഗവൺമെന്റിന്റെ ഉത്പാദനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കുക, അനാവശ്യചെലവുകൾ വെട്ടിക്കുറക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇതു പ്രവർത്തിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ ഇത്തരം നീക്കങ്ങൾ ശാസ്ത്രഗവേഷണരംഗത്തെ കൂടുതൽ കാര്യക്ഷമമാക്കാൻ ആണെന്നാണ് ഗവണ്മെന്റ് ഭാഷ്യം. ഇതുപ്രകാരം അമ്പതിനായിരം ഡോളറിനു മുകളിൽ ചെലവു വരുന്ന പദ്ധതികൾക്ക് അനുമതി ലഭിക്കേണ്ടത് ഡിപ്പാർട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസിയിൽ നിന്നാണ്.
ട്രംപിന്റെ നയങ്ങൾ അമേരിക്കൻ ശാസ്ത്രലോകത്തെ വലിയ രീതിയിലുള്ള പ്രതിസന്ധികളിലേക്ക് എത്തിച്ചിരിക്കുന്നു എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയിലെ അടിസ്ഥാന, അപ്ലൈഡ് ശാസ്ത്ര ഗവേഷണങ്ങൾക്ക് ഫണ്ട് ചെയ്യുന്ന നാഷണൽ സയൻസ് ഫൗണ്ടേഷനിൽ(NSF)നിന്നു പകുതിയോളം സ്റ്റാഫിനെ പിരിച്ചുവിടാൻ ആവശ്യപ്പെടുകയുണ്ടായി. അടുത്തവർഷത്തേക്കുള്ള വൈറ്റ് ഹൌസിന്റെ ബജറ്റ് നിർദ്ദേശത്തിൽ നാഷണൽ സയൻസ് ഫൌണ്ടേഷൻ ഫണ്ടിങ്ങിൽ 55 ശതമാനം വെട്ടിക്കുറയ്ക്കലുണ്ടാകുമെന്നും Science.org റിപ്പോർട്ട് ചെയ്യുന്നു.
ബയോ മെഡിക്കൽ – പൊതുജനാരോഗ്യ ഗവേഷണരംഗത്തെ ഏറ്റവും മികച്ച സ്ഥാപനമാണ് അമേരിക്കൻ ഗവണ്മെന്റിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH). ലോകത്തെ ഏറ്റവും വലിയ പബ്ലിക് ബയോമെഡിക്കൽ ഫണ്ടർ കൂടിയാണ് ഈ സ്ഥാപനം. പ്രതിരോധേതര ശാസ്ത്രഫണ്ടിങ്ങിന്റെ വലിയൊരുഭാഗം പോയിരുന്നത് നാഷൻൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലേക്ക് ആയിരുന്നു. ആരോഗ്യരംഗത്തെ ഗവേഷണങ്ങൾക്ക് പ്രതിവർഷം 40 ബില്യൺ (4000 കോടി) ഡോളറിലധികം എൻഐഎച്ഛ് നൽകിവരുന്നുണ്ട്. മൂന്നുലക്ഷത്തിലധികം ഗവേഷകർക്കും 2500-ലധികം സർവ്വകലാശാലകൾക്കും ഗവേഷണസ്ഥാപനങ്ങൾക്കും ഫണ്ട് നൽകുന്ന സ്ഥാപനമാണിത്. ട്രംപ് അധികാരത്തിലെത്തിയശേഷം ഈ സ്ഥാപനത്തിന്റെ സ്വയംഭരണത്തിനും ഗവേഷണസ്വാതന്ത്യ്രത്തിനും മേൽ നിയന്ത്രണങ്ങൾ വന്നിരിക്കുകയാണ്.
എൻഐഎച്ഛ് ഗവേഷണഗ്രാന്റുകൾ നൽകുന്നതിനുമുൻപ് സ്‌ക്രീനിങ്ങിലൂടെ കടന്നുപോകണമെന്നാണ് DOGE ആവശ്യപ്പെടുന്നത്. എന്നാൽ, വിഷയത്തെ സംബന്ധിച്ച് ഒരുതരം അവഗാഹമോ വൈദഗ്ധ്യമോ ഇല്ലാത്ത ഉദ്യോഗസ്ഥരാണ് ഏതു ഗവേഷണത്തിനു ഫണ്ട് നൽകണം എന്നു തീരുമാനിക്കുന്നത്. 1500-ലധികം എൻഐഎച്ഛ് ഫണ്ടഡ് ഗവേഷണങ്ങൾ നിർത്തലാക്കുകയോ മരവിപ്പിക്കുകയോ ചെയ്തിരിക്കുകയാണ്. ഉദാഹരണത്തിന്, ന്യൂയോർക്കിലെ ഐക്യാൻ (Icahn) സ്കൂൾ ഓഫ് മെഡിസിനിൽ ഘടനാത്മകവംശീയതയും (structural racism) വൃക്കരോഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നടന്നുപോന്ന ഒരു ഗവേഷണത്തിന്, അമേരിക്കൻ സിവിൽ റൈറ്റ്സ് നിയമങ്ങൾക്ക് എതിരാണെന്ന കാരണം ഉന്നയിച്ച്, ഫണ്ട് റദ്ദാക്കുകയുണ്ടായി. സമാനരീതിയിൽ എൽജിബിടിക്യു+, ട്രാൻസ്‍ജൻഡർ, എച്ച്ഐവി, എയ്ഡ്‌സ്, വാക്‌സിൻ തുടങ്ങിയ മേഖലകളിലുള്ള ഗവേഷണഫണ്ടുകളാണ് വലിയതോതിൽ റദ്ദാക്കിയിട്ടുള്ളത്.
നാഷണൽ പാർക് സർവീസ്, ബ്യുറോ ഓഫ് ലാൻഡ് മാനേജ്‌മന്റ്, ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസ്, യുഎസ് ജിയോളജിക്കൽ സർവ്വേ തുടങ്ങി ഏഴോളം ഏജൻസികളും എഴുപത്തിനായിരത്തിലധികം ജീവനക്കാരുമുള്ള ഇന്റീരിയർ ഡിപ്പാർട്മെന്റിനെ പുനഃക്രമീകരിക്കാനുള്ള ചുമതല നൽകിയത് ഒരുതരം പൊതുഭരണാനുഭവവുമില്ലാത്ത DOGE ടീമിൽപ്പെട്ട ടെക്സസിലെ ഒരു എണ്ണക്കമ്പനിജീവനക്കാരനാണ്.
ലേബർ ഡിപ്പാർട്മെന്റിൽനിന്ന് ഡിഇഐ അനുബന്ധ പരിപാടികൾക്കായുള്ള 400 മില്യൺ (40 കോടി) ഡോളർ പാഴ്‌ചെലവാണെന്നു DOGE നിർദ്ദേശിച്ചപ്രകാരം വെട്ടിച്ചുരുക്കുകയുണ്ടതായി.
സമാനനീക്കങ്ങളാണ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്ട്രേഷനിലും (NOAA) നടന്നിരിക്കുന്നത്. കാലാവസ്ഥാപ്രവചനം, സമുദ്രാന്തരീക്ഷസാഹചര്യങ്ങൾ നിരീക്ഷിക്കൽ, ആഴക്കടൽപര്യവേക്ഷണം, സമുദ്രസസ്തനികളുടെ സംരക്ഷണം, മത്സ്യബന്ധനം നിയന്ത്രിക്കൽ തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ചുമതലകൾ. കോൺഗ്രസ്സിന് അയച്ച ബജറ്റ് രേഖയിൽ ഈ സ്ഥാപനം അടച്ചുപൂട്ടാൻ ആവശ്യപ്പെടുന്നു. 18 ഉപഗ്രഹങ്ങളുടെയും 15 ഗവേഷണ-സർവ്വേ കപ്പലുകളുടെയും സഹായത്തോടെ എൻഒഎഎ ശാസ്ത്രജ്ഞരും എൻജിനീയർമാരും നൽകിവരുന്ന കാലാവസ്ഥാപ്രവചനങ്ങൾക്ക് അനുസൃതമായാണ് അമേരിക്കൻ കാർഷിക, മത്സ്യബന്ധന മേഖലകൾ കാര്യക്ഷമമായി നിലനിന്നുപോന്നിരുന്നത്.
എൻഒഎഎ ചെയ്തുവന്ന പ്രവൃത്തികൾ മറ്റ് സ്വകാര്യ ഏജൻസികൾക്കു കൈമാറാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കം. പ്രോജക്റ്റ് 2025 ഇത്തരമൊരു നിർദ്ദേശം മുന്നോട്ടു വച്ചിരുന്നു. NOAA-യെ ദുർബലപ്പെടുത്തുന്നത് കാലാവസ്ഥാപ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ മുന്നറിയിപ്പു നൽകുന്നതിനെയും പ്രകൃതി ദുരന്തങ്ങൾ വരുമ്പോൾ അടിയന്തരതയ്യാറെടുപ്പുകൾ നടത്തുന്നതിനെയും ജനങ്ങളുടെ സുരക്ഷയെയും ബാധിക്കും.
എൻവയോൺമെന്റൽ പ്രൊട്ടക്‌ഷൻ ഏജൻസിയും (EPA) സമാനസാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അന്തരീക്ഷമലിനീകരണത്തിൽനിന്നു മനുഷ്യരുടെ ആരോഗ്യത്തെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കാനുള്ള ശാസ്ത്രീയാടിത്തറ ഒരുക്കുന്നതിൽ നിർണ്ണായകപങ്കു വഹിക്കുന്ന ഏജൻസിയാണിത്. ബജറ്റിൽ 25% വെട്ടിക്കുറയ്ക്കലാണ് ഇവിടെ നടന്നിട്ടുള്ളത്. മലിനീകരണവിരുദ്ധ നിയമങ്ങളുടെ നിർവഹണം, അപകടസാധ്യതനിറഞ്ഞ മാലിന്യങ്ങൾ നിർമാർജനം ചെയ്യൽ തുടങ്ങിയ ഗവേഷണങ്ങൾക്കു മേൽനോട്ടം വഹിച്ചിരുന്നവരെ ഇപിഎ-യുടെ ക്ലീൻ എയർ അഡ്വൈസറി കമ്മറ്റിയിൽനിന്നു തരംതാഴ്ത്തുന്ന പരിപാടികളും ഈ ഏജൻസി ചെയ്തു. കെമിസ്റ്റുകൾ, ബയോളജിസ്റ്റുകൾ, ടോക്സിക്കോളജിസ്റ്റുകൾ തുടങ്ങി 75 ശതമാനത്തോളം സ്റ്റാഫിനെയും പിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. .EPA-യുടെ ദീർഘകാലലക്ഷ്യമായ പൊതുജനാരോഗ്യ-പരിസ്ഥതിസംരക്ഷണലക്ഷ്യങ്ങൾക്ക് എതിരാണിത്.

ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള പിന്മാറ്റം
കോവിഡ് മഹാവ്യാധിയെ ലാഘവത്തോടെ സമീപിക്കുകയും ശാസ്ത്രനേട്ടങ്ങളെയും ശാസ്ത്രജ്ഞരെയും സംശയത്തിന്റെ നിഴലിൽ നിർത്തുകയും ചെയ്യുന്ന കാര്യങ്ങളാണ് ഒന്നാം ടേമിൽ ട്രംപ്ഭരണകൂടം ചെയ്തത്. എന്നാൽ കോവിഡിനെ തെറ്റായി കൈകാര്യം ചെയ്‌തെന്നും ചൈനയോട് പക്ഷപാതിത്വം കാണിച്ചെന്നും ആരോപിച്ചാണ് ലോകാരോഗ്യസംഘടന (WHO) വിടാനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെക്കുന്നത്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷ(CDC)നോട് ലോകാരോഗ്യസംഘടനയുമായുള്ള എല്ലാ ആശയവിനിമയവും നിർത്താനും ആവശ്യപ്പെടുകയുണ്ടായി.
ലോകാരോഗ്യസംഘടനയിലെ ഏറ്റവും വലിയ ഫണ്ടുദാതാവായ അമേരിക്കയുടെ പിന്മാറ്റം ആഗോള ആരോഗ്യസുരക്ഷരംഗത്തും അമേരിക്കയുടെ ആഭ്യന്തര ആരോഗൃരംഗത്തും ദൂരവ്യാപകപ്രത്യാഘാതങ്ങൾ ഉണ്ടാക്കും. 2022-23 കാലത്ത് 12-15 ശതമാനത്തിന് ഇടയിലായിരുന്നു ലോകാരോഗ്യസംഘടനയിലേക്കുള്ള അമേരിക്കൻ സംഭാവന. ഇതിൽ ഭൂരിഭാഗവും വിനിയോഗിച്ചത് ആരോഗ്യ അടിയന്തിരാവസ്ഥകളെ അഭിമുഖീകരിക്കാനും സേവനങ്ങൾ വ്യാപിപ്പിക്കാനും പോളിയോ നിർമ്മാർജനത്തിനും ആയിരുന്നു. ആഗോള പോളിയോനിർമ്മാർജ്ജനപരിപാടി (Global Polio Eradication Initiative) പോലെയുള്ള പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുപോയതിൽ അമേരിക്കൻ ധനസഹായത്തിനുള്ള പങ്ക് വളരെ വലുതാണ്.
വലിയ രീതിയിൽ പരസ്പരബന്ധിതമായാണ് ലോകാരോഗ്യസംഘടന പ്രവർത്തിക്കുന്നത്. കാലാവസ്ഥാവ്യതിയാനാം മനുഷ്യജീവനെയും ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കാൻ പോകുന്ന സാഹചര്യമാണുള്ളത്. ആരോഗ്യകരമായ ജീവിതത്തിനാവശ്യമായ ശുദ്ധവായു, കുടിവെള്ളം, പോഷകാഹാരം, സുരക്ഷിതമായ പാർപ്പിടം എന്നിവയുടെ ലഭ്യതയെ കാലാവസ്ഥ വ്യതിയാനം ബാധിക്കുമെന്നും ഇതിന്റെ ഫലമായി 2030-നും 2050-നും ഇടയിൽ 2,50,000 ആളുകൾ മരിക്കാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ഇതിനെ പ്രതിരോധിക്കാനുള്ള ലോകാരോഗ്യസംഘടനയുടെ ഉദ്യമമായ ‘ഓപ്പറേഷണൽ ഫ്രെയിംവർക്ക് ഫോർ ബിൽഡിങ് ക്ലൈമറ്റ് റെസിലിയന്റ് ഹെൽത്ത് സിസ്റ്റം’ കൃത്യമായ ഫണ്ടിങ്ങും ലോകരാജ്യങ്ങളുടെ സഹകരണവും അനിവാര്യമായ ഒന്നാണ്. ഈ സാഹചര്യത്തിൽ ഏറ്റവും വലിയ കാർബൺ പുറംതള്ളലുകാരിൽ ഒന്നായ അമേരിക്കയുടെ പിന്മാറ്റം ദോഷകരമായി ബാധിക്കും.
ആഗോള ആരോഗ്യവെല്ലുവിളികളിൽനിന്ന് അമേരിക്കയ്ക്കു സ്വയം രക്ഷിക്കാൻ ആകുമോ? അമേരിക്കയ്ക്ക് ഒറ്റയ്ക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങളുണ്ട്, പക്ഷേ, പുതിയ രോഗാണുക്കൾ അതിർത്തികൾ കടക്കുന്നതു തടയൽ എളുപ്പമുള്ള കാര്യമല്ല എന്നു പറയാറുണ്ട്. തുടർച്ചയായി വരുന്ന മഹാമാരികളുടെയും സാംക്രമികരോഗവ്യാപനത്തിന്റെയുമൊക്കെ പശ്ചാത്തലത്തിൽ, ആഗോള ആരോഗ്യസംവിധാനത്തിന്റെ അടിത്തറയായി വർത്തിക്കുന്ന, ആഗോള പ്രാധിനിധ്യവും സാധുതയുമുള്ള, ലോകാരോഗ്യസംഘടനപോലുള്ള സംഘടനക്ക് വലിയ പ്രാധാന്യമാണുള്ളത്. അതിനാൽത്തന്നെ ലോകാരോഗ്യസംഘടനയിൽനിന്നുള്ള അമേരിക്കൻ പിന്മാറ്റം ആരോഗ്യസമത്വത്തിലും നീതിയിലും ഊന്നിയ സംഘടിതപ്രവർത്തനങ്ങളോടുള്ള ട്രംപ് ഭരണകൂടത്തിന്റെ വെല്ലുവിളിയായേ കണക്കാക്കാനാകൂ.

‘സൈലൻസിങ് സയൻസ് ട്രാക്കർ’
ശാസ്ത്രത്തെ തുരങ്കം വയ്ക്കാനുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ ശ്രമങ്ങളെ കൃത്യമായി ഡോക്യുമെന്റ് ചെയ്യുന്ന സംഘമാണ് സൈലൻസിങ് സയൻസ് ട്രാക്കർ. ശാസ്ത്രഗവേഷണം, വിദ്യാഭ്യാസം, ചർച്ചകൾ, ശാസ്ത്രീയവിവരങ്ങളുടെ പ്രസിദ്ധീകരണമോ ഉപയോഗമോ നിയന്ത്രിക്കാനോ നിരോധിക്കാനോ സെൻസർ ചെയ്യാനോ ഉള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾ ഇവ രേഖപ്പെടുത്തിവയ്ക്കുന്ന ഒരു ഗ്രൂപ്പാണിത്. ഗവൺമെന്റ് നടത്തുന്ന സെൻസർഷിപ്പുകൾ, ബജറ്റ് വെട്ടിക്കുറയ്ക്കലുകൾ, ഗവേഷണത്തിനുള്ള തടസ്സങ്ങൾ, പക്ഷപാതിത്വം, ദുർവ്യാഖ്യാനങ്ങൾ തുടങ്ങിയ മേഖലകളാണ് ഇവർ പരിശോധിച്ചത്. 2016 നവംബർ മുതൽ 2021 ജനുവരി വരെ 346 ശാസ്ത്രവിരുദ്ധപ്രവർത്തനങ്ങളാണ് ഇത്തരത്തിൽ നടന്നത്. ട്രംപിന്റെ രണ്ടാം ടേമിലെ ശാസ്ത്രവിരുദ്ധപ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഇവിടെ വായിക്കാം.
യുഎസ് നാഷണൽ അക്കാദമി ഓഫ് സയൻസ്, എഞ്ചിനീയറിങ് ആൻഡ് മെഡിസിനിലെ അംഗങ്ങളായ, നൊബേൽ പുരസ്‌ക്കാരജേതാക്കളടക്കമുള്ള, 1900 ലധികം വരുന്ന പ്രമുഖ ശാസ്ത്രജ്ഞർ നിലവിലെ പശ്ചാത്തലത്തിൽ ഒരു തുറന്ന കത്ത് പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾ ശാസ്ത്രരംഗത്തെ അമേരിക്കൻ മുന്നേറ്റത്തെ നശിപ്പിക്കുകയാണെന്നും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് സ്വതന്ത്രഗവേഷണത്തെ അപായപ്പെടുത്തുകയാണെന്നും അവർ പ്രസ്താവിക്കുന്നു.

പരിസ്ഥിതി സംരക്ഷണം, പൊതുജനാരോഗ്യം, ലിംഗതുല്യത തുടങ്ങിയ മേഖലകളിൽ നിലനിന്നിരുന്ന ശാസ്ത്രീയവും പുരോഗമനകരമായ പല കീഴ്‌വഴക്കങ്ങളെയും എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ മറികടന്നുകൊണ്ട്, സാമ്ര്യാജ്യത്വ താല്പര്യങ്ങൾക്കനുസൃതമായി പുനർനിർമ്മിക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ശാസ്ത്രീയവസ്തുതകളിൽ അധിഷ്ഠിതമായ നയരൂപവത്ക്കരണത്തിനു പകരം, തീർത്തും സുതാര്യമല്ലാത്ത രീതിയിൽ ഗവൺമെന്റ്-ഫെഡറൽസംവിധാനങ്ങളെ അട്ടിമറിച്ച്, കച്ചവടതാൽപ്പര്യങ്ങളെ പ്രതിഷ്ഠിക്കുന്ന ഇത്തരം നയങ്ങൾ അമേരിക്കൻ ജനസമൂഹത്തിനുമാത്രമല്ല ആഗോളസുരക്ഷക്കും സുസ്ഥിരതക്കും ഐക്യത്തിനുംകൂടി ഭീഷണിയാണ്. ദേശരാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണം തങ്ങളുടെ അപ്രമാദിത്വത്തെ ബാധിക്കുമെന്നും സാമ്പത്തികച്ചെലവു വർധിപ്പിക്കുമെന്നും പരമ്പരാഗതവ്യവസായങ്ങളെ തകർക്കുമെന്നും ഉള്ള വാദങ്ങളോടൊപ്പം ശാസ്ത്രവിരുദ്ധസമീപനങ്ങൾ കൂടിയാകുമ്പോൾ ഭരണകൂടത്തിന് മാനവികമുഖം നഷ്ടപ്പെടുകയാണു ചെയ്യുന്നത്.
അമേരിക്കൻ രാഷ്ട്രീയ രംഗം ചില നിർണ്ണായക മാറ്റങ്ങളിലൂടെ കടന്നുപോകുകയാണിന്ന്. “തിരഞ്ഞെടുക്കപ്പെടാത്ത ശ്രേഷ്ഠനായ ഗവണ്മെന്റ് ജീവനക്കാരൻ” എന്നറിയപ്പെട്ടിരുന്ന ഇലോൺ മസ്ക്, ഡിപ്പാർട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യന്സിയിയുടെ തലവൻ എന്ന സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്. യു. എസ്സ് . ബഡ്ജറ്റ് ബില്ലിനെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. അതോടൊപ്പം നാസയുടെ പുതിയ മേധാവിയായി ഇലോൺ മസ്‌ക്കിന്റെ സുഹൃത്ത് ജാറെഡ് ഐസ്സക്ക്മാനെ നോമിനേറ്റ് ചെയ്യാനുള്ള തീരുമാനവും ട്രംപ് പിൻവലിക്കുകയുണ്ടായി. ട്രംപും അദ്ദേഹത്തിന്റെ ഉന്നത ഉപദേഷ്ടാവായിരുന്ന ഇലോൺ മാസ്കും തമ്മിലുള്ള രാഷ്ട്രീയ വൈരുധ്യങ്ങൾ മൂർഛിച്ചിരിക്കുന്നതായാണ് ഇതിൽനിന്നെല്ലാം വ്യക്തമാകുന്നത്. ഈ സാഹചര്യത്തിൽ ശാസ്ത്രഗവേഷണ രംഗവുമായി ബന്ധപ്പെട്ട നയസമീപനങ്ങളിൽ എന്തുതരം മാറ്റാമാണ് ഉണ്ടാകാൻ പോകുന്നതെന്നറിയാൻ കാത്തിരിക്കേണ്ടിവരും.
ഇത്തരമൊരു സാഹചര്യത്തിലും പ്രതിരോധ ശബ്ദങ്ങൾ ഉയർന്നു വരുന്നു എന്നത് ആശാവഹമാണ്. എക്സിക്യൂട്ടീവ് ഓർഡറുകൾ മരവിപ്പിച്ചുകൊണ്ടുള്ള ജുഡീഷ്യൽ ഉത്തരവുകളും ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും സർവ്വകലാശാലകളുടെയും പ്രതിഷേധങ്ങളും പ്രതീക്ഷക്ക് വകനൽകുന്നവയാണ്. ഹാർവാർഡ് സർവ്വകലാശാലയുടെ പ്രസിഡന്റ് അലൻ ഗാർബെർ പ്രസ്താവിച്ചത് ‘വിദ്യാഭ്യാസത്തോടും സത്യത്തോടുമുള്ള പ്രതിബദ്ധതയിൽ ഹാർവാർഡ് ഉറച്ചുനിൽക്കുന്നു’ എന്നാണ്. ഫെഡറൽ ഗ്രാന്റുകൾ നിർത്തലാക്കാനുള്ള ഗവണ്മെന്റ് തീരുമാനത്തിനെതിരെ നിയമയുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ് ഹാർവാർഡ് സർവകലാശാല. അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി ഡാറ്റ ഉപയോഗിക്കാൻ DOGE-ക്ക് അനുമതിനൽകിയത് സ്വകാര്യതാ നിയമങ്ങൾക്കെതിരാണെന്നതിനാൽ അതു റദ്ദാക്കിക്കൊണ്ട് അമേരിക്കൻ ഫെഡറൽ ജഡ്ജ് ഉത്തരവിറക്കുകയുണ്ടായി.

നൊബേൽ പുരസ്‌ക്കാര ജേതാവ് വെങ്കിട്ടരാമൻ രാമകൃഷ്ണൻ നാസി ജർമനിയെ ഉദാഹരണമാക്കിയെടുത്തുകൊണ്ട് ശാസ്ത്രവും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരിക്കൽ പ്രസ്താവിക്കുകയുണ്ടായി. നാസി ഭരണവും ഹിറ്റ്ലറുടെ നയങ്ങളും ഉണ്ടാക്കിയ ആഘാതത്തെ മറികടക്കാൻ ജർമ്മനി ഏകദേശം അമ്പത് വർഷത്തോളമെടുത്തു എന്നാണദ്ദേഹം വ്യക്തമാക്കിയത്. ചിന്തിക്കാനുള്ള സ്വാതന്ത്ര്യവും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് കുറഞ്ഞ പ്രത്യയശാസ്ത്ര ഇടപെടലുകലും ഉണ്ടാകുമ്പോൾ മാത്രമാണ് ശാസ്ത്രം അഭിവൃദ്ധിപെടുക എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ പ്രാധാന്യമുള്ള വാക്കുകളാണിവ. തീവ്രവലതുപക്ഷവാദവും ശാസ്ത്രവിരുദ്ധതയും ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളോടുള്ള വെറുപ്പും ലിംഗതുല്യതയോടുള്ള എതിർപ്പും നവലിബറൽ ആശയങ്ങളും മുഖമുദ്രയാക്കിയവർ അധികാരത്തിലെത്തിയാൽ എന്തു സംഭവിക്കും എന്നാണ് ട്രംപിസം കാണിച്ചുതരുന്നത്. ഇത്തരം പോപ്പുലിസ്റ് / ഫാർ റൈറ്റ് ശക്തികൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ശക്തിപ്രാപിക്കുകയാണിന്ന്. രാജ്യങ്ങളുടെ പ്രത്യേകതകൾക്കനുസൃതമായി വ്യത്യാസങ്ങളുണ്ടെങ്കിലും ആത്യന്തികമായി സമാനാശയങ്ങൾ പിൻപറ്റുന്നവരാണിവർ. ശാസ്ത്രവിരുദ്ധനിലപാടുകൾ മേൽക്കൈ നേടിയിരിക്കുന്ന, ശാസ്ത്രഗവേഷണത്തിനു തടയിടുകയും ഫണ്ടിങ് വെട്ടിക്കുറക്കുകയും കോർപ്പറേറ്റുകൾ നയരൂപവത്കരണത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്യുന്ന സ്ഥിതിവിശേഷം നിലനിൽക്കുന്ന ഇന്ത്യക്കുള്ള മുന്നറിയിപ്പുകൂടിയാണ് ട്രംപിന്റെ അമേരിക്കയിൽനിന്നു വരുന്നത്.

റഫറൻസ്
- https://www.whitehouse.gov/presidential-actions/2025/01/putting-america-first-in-international-environmental-agreements/ >>>
- https://publichealth.berkeley.edu/withdrawal from who-could bring-tragedy >>>
- https://hsph.harvard.edu/news/u-s-withdrawal-from-who-increases-odds-of public-health disasters-says-expert/ >>>
- https://www.scientificamerican.com/ trump administrations science cuts come for-nsf funding/ >>>
- https://www.who.int/operational framework for building climate resilient health-systems >>>
- https://www.whitehouse.gov/wp-content/uploads/2025/05/Fiscal-Year-2026-Discretionary-Budget-Request.pdf >>>
- https://www.theguardian.com/23/big-oil-445m-trump-congress >>>
- https://www.lemonde.fr/donald trump and elon musk are plunging-american science-into indescribable chaos 6738736_23.html >>>
- https://democrats-science.house.govdemocratic staff report-defending hidden figures.pdf >>>
- https://nsf-gov-resources.nsf.gov/2023-04/EndlessFrontier75th_w.pdf >>>
- https://climate.law.columbia.edu/Silencing-Science-Tracker >>>
- https://www.economist.com/science-and-technology/2025/06/04/a-leaderless-nasa-faces-its-biggest-ever-cuts >>>
മികച്ച വിശകലനം, ട്രബും ഇലോൺ മസ്കിൻ്റെ ചങ്ങാത്ത മുതലാളിത്തവും തെറ്റി പിരിഞ്ഞിരിക്കുന്നു എന്നുള്ളതും , ഫെഡറൽ കോടതികളും രാജ്യത്തെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി പ്രവർത്തകരും ഇത്തരം ഭ്രാന്തൻ ആശയങ്ങളെ നിരാകരിക്കുന്നു എന്നതും പ്രതീക്ഷക്ക് വകനൽകുന്നു.