Read Time:14 Minute

ആർ. രാധാകൃഷ്ണൻ

കേരളസമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ആസ്പദമാക്കിയുള്ള ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്നതിന് നിയമനടപടികള്‍ ഉള്‍പ്പടെയുയുള്ള നടപടികള്‍ വളരെ വേഗം കൈക്കൊള്ളുമെന്ന് കേരളമുഖ്യമന്ത്രി അടുത്ത ദിവസം പ്രഖ്യാപിച്ചതായിക്കണ്ടു. ഇത്തരമൊരു നിയമം പാസ്സാക്കി നടപ്പില്‍ വരുത്തണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്തുള്‍പ്പടെയുള്ള വിവിധ സംഘടനകള്‍ നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു. എങ്കിലും അനുകൂലമായ പ്രതികരണം കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാകുന്നത്.

Black Majic
കൂടോത്രം | ചിത്രത്തിനു കടപ്പാട് എൻ. സാനു
[dropcap][/dropcap]തിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാണിരുന്ന നാടായിരുന്നു കേരളം.യുക്തിസഹമല്ലാത്തതും ശാസ്ത്രവിരുദ്ധവുമായ അനേകം വിശ്വാസങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി നിലനിന്നിരുന്നു.അവ സമൂഹത്തില്‍ കടുത്ത ചൂഷണങ്ങള്‍ക്ക് കളമൊരുക്കുകയും ചെയ്തിരുന്നു. ഉദാഹരണമായി ദുര്‍മരണം വരിച്ചവര്‍ പ്രേതങ്ങളായി അലഞ്ഞു നടക്കുമെന്നും ചിലവ്യക്തികളുടെ ശരീരത്തില്‍ കടന്നുകൂടി അവരെക്കൊണ്ട് അരുതാത്തതുചെയ്യിക്കുമെന്നുമുള്ള വിശ്വാസം. ഇത്തരം പ്രേതബാധകള്‍ ഒഴിപ്പിക്കുന്ന സേവനം നല്കാന്‍ മന്ത്രവാദികള്‍ എന്ന വലിയ ഒരു വിഭാഗം തന്നെ നിലനിന്നു. പൂജാദികര്‍മ്മങ്ങള്‍ നടത്തിയും അനുബന്ധസാധനങ്ങള്‍ സംഘടിപ്പിച്ചും വമ്പിച്ച സാമ്പത്തികനേട്ടമാണവര്‍ കൈവരിച്ചിരുന്നത്. പുതിയ കപടവിശ്വാസങ്ങളും അതിനുള്ള പ്രതിവിധിയുമൊക്കെ സമൂഹത്തില്‍‍ പരിപോഷിപ്പിക്കാന്‍ തുടങ്ങി.മാനസികവും ശാരീരികവുമായ രോഗങ്ങള്‍ക്കെല്ലാം ഈ വിധം കാരണങ്ങള്‍ സങ്കല്‍പിച്ച് അവയില്ലാതാക്കാന്‍ മന്ത്രവാദത്തോടൊപ്പം ,ഉറുക്ക്,ചരട്, തുടങ്ങിയവയൊക്കെ വ്യാപകമായി. വസൂരിരോഗം വരുന്നത് ദേവി വിത്തെറിഞ്ഞിട്ടാണെന്നും അതിന് പരിഹാരം പൂജകളും വഴിപാടുമാണെന്നും ജനം വിശ്വസിച്ചു.

[divider style=”normal” top=”10″ bottom=”10″]
[box type=”note” align=”” class=”” width=””]സ്വാമി വിവേകാനന്ദൻനിരവധി അന്ധവിശ്വാസങ്ങളാണ് കേരള സമൂഹത്തില്‍ നിറഞ്ഞുനിന്നിരുന്നത്. ജാതി മതചിന്തകളുടെയും അവയുടെ ആചാരങ്ങളുടെയും പശ്ചാത്തലത്തില്‍ ഇതിന്റെ ആഴം വളരെ വലുതായിരുന്നു. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളത്തിന്റെ ഈ അവസ്ഥ പുതുതലമുറക്ക് ചിന്തിക്കാന്‍ പറ്റുന്നതിനും അപ്പുറമാണ്.[/box]
[divider style=”normal” top=”10″ bottom=”10″]

നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ തുടര്‍ന്ന് കേരളത്തില്‍ വരുത്താന്‍ കഴിഞ്ഞു. ശക്തമായി വളര്‍ന്ന്‌ വന്ന സാമൂഹ്യ പരിഷ്കരണപ്രസ്ഥാനങ്ങളും ദേശീയ സ്വാതന്ത്ര്യ സമരവും തൊഴിലാളി കര്‍ഷക മുന്നേറ്റങ്ങളും സാംസ്കാരികരംഗത്തെ ഉണര്‍വുമെല്ലാം ഈ മാറ്റങ്ങളുടെ വേഗതകൂട്ടി. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും സ്ഥാനത്ത് യുക്തിചിന്തയും സംഘപ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്ക് വഴികാട്ടിയായി.അതിലൂടെ സ്വന്തം ഭാഗധേയം സ്വയം നിര്‍ണ്ണയിക്കാനാവും എന്ന ആത്മവിശ്വാസം സാധാരണജനങ്ങളില്‍ വളര്‍ന്നു വരാന്‍ തുടങ്ങി. ശാസ്ത്രബോധം ജനജീവിതത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടു. വിദ്യാഭ്യാസം കൂടുതല്‍ ജനങ്ങളിലേക്ക് വ്യാപിച്ചു. ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു വികസന പന്ഥാവ് കേരളം വെട്ടിത്തുറന്നു. കേരളവികസനമാതൃക ലോകമെങ്ങും പ്രകീര്‍ത്തിക്കപ്പെട്ടു. ശാസ്ത്രബോധവും സാമൂഹ്യബോധവും കേരളത്തിന്റെ ഭാവി വികസനത്തിന് വഴികാട്ടിയാകുമെന്നുള്ള പ്രതീക്ഷ ഉണര്‍ന്നു.

എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യ ദശകത്തോടെ സ്ഥിതിഗതികള്‍ മാറാന്‍ തുടങ്ങി.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുതിയ രൂപത്തിലും ഭാവത്തിലും വളരാന്‍ തുടങ്ങി.ആള്‍ദൈവങ്ങള്‍ നിരനിരയായ് സമൂഹമധ്യത്തിലേക്ക് കടന്നു വന്നു. സമൂഹം അറപ്പോടെ ആട്ടിയകറ്റിയ പല അനാചാരങ്ങളും ആഭിചാരക്രിയകളും തിരിച്ചുവരികയും പ്രചാരം നേടുകയും ചെയ്തു. രോഗവിമുക്തിക്ക് വേണ്ടിയും രോഗപ്രതിരോധത്തിനായും ശത്രുസംഹാരത്തിനും ഉദ്ദിഷ്ഠഫലപ്രാപ്തിക്കും എല്ലാം മന്ത്രവാദത്തെയും അഭിചാരക്രിയകളെയും ആശ്രയിക്കുന്നവരുടെ എണ്ണംകൂടിവന്നു. കഴുത്തിലും കൈത്തണ്ടയിലും അരയിലും ചരടുകളും ഏലസ്സുകളും ധരിക്കാന്‍ തുടങ്ങി. വിശ്വാസത്തെ കച്ചവടച്ചരക്കായി ലാഭം കൊയ്യുന്നവര്‍ ഈ രംഗത്ത് സജീവമായി. ആധുനിക വാര്‍ത്താ വിനിമയസങ്കേതങ്ങള്‍ പോലും ഇതിനായി ഉപയോഗിച്ചു. 1954 ല്‍ പാര്‍ലിമെന്റ് പാസ്സാക്കിയ ഡ്രഗ്സ് ആന്‍ഡ് മാജിക്കല്‍ റമഡീസ് (ഒബ്ജക്റ്റബിള്‍ റമഡീസ്) നിയമം നിലനില്ക്കുമ്പോള്‍ തന്നെ മാന്ത്രിക ഏലസ്സുകള്‍, ധനാകര്‍ഷണ യന്ത്രം, ദിവ്യ ശക്തി പ്രാര്‍ത്ഥന, കുട്ടിച്ചാത്തന്‍ അനുഗ്രഹം, ഭാഗ്യ നക്ഷത്ര കല്ലുകള്‍, വലം പിരിശംഖ്, രോഗസുശ്രൂക്ഷ തുടങ്ങി ഒട്ടേറെ തട്ടിപ്പുകളുടെ പരസ്യങ്ങള്‍ പ്രധാന പത്ര-ദൃശ്യമാധ്യമങ്ങളില്‍ ദിനം പ്രതി സ്ഥാനം പിടിക്കുന്നു. അതിന്നെതിരെ അധികാര സ്ഥാനങ്ങളില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടാകുന്നില്ല.

[divider style=”normal” top=”10″ bottom=”10″]
[box type=”warning” align=”” class=”” width=””]അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിച്ച് വലിയ സാമ്പത്തികനേട്ടം കൈവരിക്കാമെന്ന സാഹചര്യമാണ് ഇവിടെ കുറച്ചു കാലമായി നിലനില്ക്കുന്നത്.നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചും ചാരിറ്റി സൊസൈറ്റികള്‍ രൂപീകരിച്ചും സര്‍ക്കാര്‍ നികുതികള്‍ പോലും നല്കാതെയാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ ഏര്‍പ്പെടുന്നതും സമ്പന്നരാകുന്നതും.[/box][divider style=”normal” top=”10″ bottom=”10″]

മന്ത്രവാദത്തിലും അഭിചാരത്തിലും ആള്‍ദൈവങ്ങളിലുമെല്ലാം അഭയം തേടുന്നവരിൽ നിരക്ഷരരോ സമൂഹത്തിന്റെ പിന്നാംപുറത്തുള്ളവരോ മാത്രമല്ല, വിദ്യാ സമ്പന്നരും സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരുമുണ്ട്. എന്തിന് ശാസ്ത്രവിഷയങ്ങളില്‍ ഉന്നതവിദ്യാഭ്യാസം നേടിയവര്‍ വരെ. സാധാരണജനങ്ങളെയും യുവാക്കളെയും അന്ധവിശ്വാസച്ചരടില്‍ കോര്‍ത്തിണക്കുന്നതില്‍ മുന്നില്‍ നിന്ന് നയിക്കയാണിവര്‍ ചെയ്യുന്നത്. ഈയൊരു സാഹചര്യത്തിലാണ് അന്ധവിശ്വാസങ്ങളെ ഉപയോഗിച്ചുള്ള ചൂഷണം അവസാനിപ്പിക്കാനും അവയുടെ വ്യാപനം തടയാനും ഒരു നിയമ നിര്‍മ്മാണം എന്ന ആവശ്യം പ്രസക്തമാകുന്നത്.[divider style=”normal” top=”10″ bottom=”10″]

[box type=”warning” align=”” class=”” width=””]ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക എന്നത് ഇന്ത്യയിലെ എല്ലാ പൗരന്‍മാരുടെയും മൗലിക കടമയാണെന്ന് ഇന്ത്യന്‍ ഭരണഘടന പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നും രാജ്യത്തിന്റെ എല്ലാ ഭാഗത്തും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഏറിയും കുറഞ്ഞുമായി വ്യാപരിച്ചുകൊണ്ടിരിക്കുന്നു.ഇതിനെ തടയാന്‍ ശ്രമിക്കുന്ന സംഘടനകള്‍ക്കുംവ്യക്തികള്‍ക്കും എതിരെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയും വധഭീഷണിമുഴക്കിയുമെല്ലാമാണ് തല്പര കക്ഷികള്‍ നേരിടുന്നത്.[/box]

[divider style=”normal” top=”10″ bottom=”10″]1989 ല്‍ മഹാരാഷ്ട്രയില്‍ രൂപം കൊണ്ട മഹാരാഷ്ട്ര അന്ധശ്രദ്ധാ നിര്‍മ്മൂലന്‍ സമിതി ഡോ നരേന്ദ്ര ധാബോല്‍ക്കറുടെ നേതൃത്വത്തില്‍ അന്ധവിശ്വാസ വ്യാപനത്തിനെതിരെ അതിശക്തമായ ബോധവല്‍കരണം സംഘടിപ്പിച്ചു. കൂടാതെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിര്‍മ്മാര്‍ജനം ചെയ്യുന്നതിന് സഹായകമായ ഒരു നിയമനിര്‍മ്മാണം നടത്തണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോടാവശ്യപ്പെട്ട് പ്രക്ഷോഭങ്ങളും ആരംഭിച്ചു. ആദ്യം സമിതിയുടെപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചും അത് ഫലപ്രദമാകുന്നില്ലെന്ന് വന്നപ്പോള്‍ 2013 ആഗസ്ത് 20 ന് ശ്രീ ധാബോല്‍ക്കറെ തന്നെ വധിച്ചുകൊണ്ടുമാണ് വിശ്വാസ കച്ചവടക്കാരായ സാമൂഹ്യവിരുദ്ധര്‍ ഈ മുന്നേറ്റത്തെ തടയാന്‍ ശ്രമിച്ചത്. എന്നാല്‍ കൊലപാതകത്തിനെതിരെ രാജ്യമെങ്ങും ഉയര്‍ന്ന് വന്ന പ്രതിഷേധ പ്രകടനങ്ങള്‍ മഹാരാഷ്ട സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. പൊതുവികാരത്തെ തണുപ്പിക്കാനാണെങ്കിലും ധാബോല്‍ക്കറും സംഘവും ആവശ്യപ്പെട്ട നിയമത്തിന് രൂപം നല്കാനും പാസ്സാക്കാനും മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറായി. Maharashtra Prevention and Eradication of Human sacrifice and other inhuman evil and aghoric Practices and Black Magic Act -2013 നിലവില്‍ വന്നു.. അപ്പോള്‍ മഹാരാഷ്ട്രയില്‍ നിനലനിന്നിരുന്ന എല്ലാ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിയമത്തില്‍ എടുത്തുപറയുകയും അതിനെല്ലാം ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ചെയ്ത് കടുത്ത ശിക്ഷ നല്കണമെന്ന് നിര്‍ദ്ദേശിക്കയും ചെയ്തു.എന്നാല്‍ ഈ നിയമം ഫലപ്രദമായി നടപ്പിലാക്കാന്‍ അധികാരികളുടെ ഭാഗത്ത് നിന്ന് ഇന്ന് ശ്രമമുണ്ടാകുന്നില്ല എന്നാണ് വാര്‍ത്തകള്‍.. അതെന്തുകൊണ്ടെന്ന് അവിടുത്തെ രാഷ്ട്രീയ ചിത്രം വിളിച്ചു പറയുന്നുമുണ്ട്.

നരേന്ദ്ര ധബോൽക്കർ

രാജ്യത്ത് മറ്റ് ചില സംസ്ഥാനങ്ങളിലും ഇത്തരം നിയമനിര്‍മ്മാണത്തിന് പുരോഗമനശ്കതികള്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതില്‍ ഗുണപരമായ ഫലം ഉണ്ടായത് കര്‍ണ്ണാടകയില്‍മാത്രമാണ്. 2017 സെപ്റ്റംബറില്‍ സമാനമായ നിയമം അവിടെയും പാസ്സാക്കപ്പെട്ടു. ഇതിനിടയില്‍ കര്‍ണ്ണാടകയിലും ശാസ്ത്രബോധത്തിനും യുക്തിചിന്തക്കും വേണ്ടി നിലകൊണ്ട രണ്ടുപേര്‍ വധിക്കപ്പെട്ടു എന്നത് ശ്രദ്ധേയമാണ്.പ്രൊഫ എം എം കല്‍ബുര്‍ഗി 2015 ആഗസ്ത് 30 നും പത്രപ്രവര്‍ത്തക ഗൗരിലങ്കേഷ് 2017 സെപ്തംബര്‍ 5 നും.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വലിയതോതില്‍ വര്‍ധിക്കുന്നുവെന്നും അത് നാടിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുമെന്നും രാഷ്ട്രീയ നേതാക്കള്‍ അംഗീകരിക്കയും പറയുകയും ചെയ്യുന്ന നാടാണ് നമ്മുടേത്. എന്നിട്ടും പുരോഗമനചിന്തകള്‍ മുന്നില്‍നിന്ന് നയിക്കുന്ന സംസ്ഥാനമായി വിശേഷിപ്പിക്കപ്പെടുന്ന കേരളത്തില്‍ അത്തരമൊരു നിയമം ഇനിയും അവരിപ്പിക്കപ്പെട്ടിട്ടില്ല.

മുഖ്യമന്ത്രി സൂചിപ്പിച്ച പോലെ അന്ധവിശ്വാസചൂഷണ നിരോധന നിയമം പാസ്സാകുകയും അത് കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്താല്‍ കേരളത്തിന്റെ പിന്നോട്ട് പോക്കിനെ പ്രതിരോധിക്കാനാവും. മാത്രമല്ല, മറ്റ് സംസ്ഥാനങ്ങള്‍ക്കും  അത് മാതൃകയായിതീരും. അതിനായുള്ള സമ്മര്‍ദ്ദം പുരോഗമനചിന്താഗതി മുറകെ പിടിക്കുന്ന ഏവരുടെയും ഭാഗത്ത് നിന്നുണ്ടാകണം.

Happy
Happy
17 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
50 %
Angry
Angry
33 %
Surprise
Surprise
0 %

2 thoughts on “അന്ധവിശ്വാസത്തിലമരുന്ന കേരളത്തെ മോചിപ്പിക്കണം

  1. Shri Sanal Idamaruku had to leave India, scared of legal action by Maharashtra Govt. since he exposed tricks behind the blood from statue of Christian saint in a Cupola.
    Has he come back, and whether the enactment had any effect on the incident is desired.

  2. അന്ധ വിശ്വാസവും അനാചാരവും ആപേക്ഷികമാണ്. അത് എല്ലാ കാലത്തും എല്ലാ സമൂഹത്തിലും നില നിന്നിരുന്നു. ഇന്നത്തെ പല ധാരണകളും നാളത്തെ സമൂഹം അല്ലെങ്കില്‍ മറ്റ് ദേശത്തെ ഒരു സംസ്കാരം അന്ധവിശ്വാസമായി കരുതും. പ്രാചീന സംസ്കാരങ്ങളുടെയെല്ലാം പൊതു സ്വഭാവങ്ങലിലൊന്നാണ് വിഗ്രഹാരാധന. എന്നാല്‍ ഇന്നും ഇന്ത്യന്‍ സംസ്കാരത്തിലത് തുടരുന്നു. സയന്‍സ് തന്നെ ആപേക്ഷികമാണ്. ആറ്റം ഛെദിക്കാനാകാത്തതാണ് എന്ന് ഒരിക്കല്‍ ശാസ്ത്രം കരുതി. പിന്നീട് ആ ധാരണ തിരുത്തി. അതായത്, ശാസ്ത്രത്തിലും ഈ രീതിയുണ്ട്.

Leave a Reply to P.K.RamachandranCancel reply

Previous post പള്‍സാര്‍
Next post ഗ്രഹണം ഒരുക്കിയ വഴികളും കുഴികളും
Close