സ്റ്റെതസ്കോപ് കണ്ടുപിടിച്ച റെനെ ലൈനകിന്റെ ജന്മദിനം

All day
February 17, 2023

സ്റ്റെതസ്കോപ്പ്: ലജ്ജയിൽ നിന്നുളവായ കണ്ടെത്തൽ

എഴുത്തും വരയും : ടി.വി.എൻ.ബ്ലാത്തൂർ

സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ച റെനെ ലൈനകിന്റെ ജൻമദിനമാണ് ഫെബ്രുവരി 17
(Born: 17 February 1781 Died: 13 August 1826 Nationality: French Books: A Treatise on the Diseases of the Chest and on Mediate Auscultation)
1816-ൽ പാരീസിലെ ഒരു ആശുപത്രിയിൽ ചികിത്സക്കെത്തിയ സുന്ദരിയും സുഭഗയുമായ യുവതിയുടെ രോഗ പരിശോധന നടത്തിക്കൊണ്ടിരുന്ന, യുവാവായ ഡോക്ടറായിരുന്നു റെനെ ലൈനക്ക്. ഡോക്ടർ രോഗിയുടെ ഹൃദയഭാഗത്ത് തന്റെ ചെവി അമർത്തി വെച്ചാണ് അക്കാലത്ത് ഹൃദയമിടിപ്പ് പരിശോധിച്ചിരുന്നത്. ആ യുവതിയുടെ ഹൃദയമിടിപ്പ് അറിയാൻ അന്നത്തെ രീതിയായ Immediate Auscultation ഉപയോഗിക്കുന്നതിൽ യുവാവായ ഡോക്ടർക്കെന്തോ വല്ലായ്മ തോന്നി. പകരം, അദ്ദേഹം ഒരു കടലാസ് ഷീറ്റ് ഒരു ട്യൂബ് പോലെ ചുരുട്ടി, അത് രോഗിയുടെ നെഞ്ചിൽ ചേർത്ത് വെച്ച് കേൾക്കാൻ ശ്രമിച്ചു. അതാകട്ടെ, ഏറ്റവും പ്രധാനപ്പെട്ടതും സർവ്വവ്യാപിയുമായ ഒരു മെഡിക്കൽ ഉപകരണത്തിന്റെ പിറവിക്ക് കാരണവുമായി. കുട്ടിയായപ്പോൾ തന്നെ നല്ല ഓടക്കുഴൽ വാദകനായിരുന്നു ലൈനക് എന്നതും കുഴലിലൂടെ ശബ്ദം കേൾക്കുന്ന ഉപകരണം കണ്ടെത്തുന്നതിനെ സ്വീധീനിച്ചിട്ടുണ്ടാകണം. തടി കൊണ്ടുള്ള ഒരു ട്യൂബ് ആയിരുന്നു ആദ്യത്തെ സ്റ്റെതസ്കോപ്പ്. 1816 നും 1840 നും ഇടയിൽ പലവിധ ഭേദഗതികളും വരുത്തിയാണ് ഇന്നു കാണുന്ന തരത്തിലുള്ള സ്റ്റെതസ്കോപ്പിന്റെ ആദ്യ രൂപം ഉണ്ടായത്. ഒറ്റക്കുഴൽ മാത്രമായിരുന്നു അന്ന്. എന്നാൽ 1851-ൽ ആർതർ ലിയർഡ് എന്ന ഐറിഷ് ഡോക്ടർ സ്റ്റെതസ്കോപ്പിന്റെ ബൈനറൽ (രണ്ട് ചെവി) പതിപ്പ് കണ്ടുപിടിച്ചതോടെയാണ് ഒരു കുതിച്ചുചാട്ടമുണ്ടായത്. അടുത്ത വർഷം ജോർജ്ജ് കാമൻ ഈ മാതൃക പരിഷ്കരിച്ച് സ്റ്റെതസ്കോപ്പ് വൻതോതിൽ നിർമ്മിച്ചു വിൽപ്പന നടത്താനും തുടങ്ങി.

View full calendar

Close