
“കല്ലിന്‍ പന്തുരുട്ടി
പല്ലോര്‍ കൈയാല്‍ പകടുരുട്ടി
വെല്ലും വിളയാട്ടു ഇനിതു കണ്ട്…”
– (അകനാനൂറ്, 93 )
പഴന്തമിഴ് കൃതികളിലെ കാവ്യസമാഹാരമായ അകനാനൂറിൽ കീഴ്‌വാനർ എന്ന കവിയുടെ വരിയാണിത്. കല്ലുകൊണ്ടു നിർമ്മിച്ച പന്തോ കരുക്കളോ ഉരുട്ടി, പകിടകൾ ഉരുട്ടിക്കളിക്കുന്ന ഈ ക്രീഡയുടെ വാങ്ദൃശ്യത്തിന് രണ്ടായിരം വർഷത്തോളം പഴക്കമുണ്ട്. രണ്ട് സഹസ്രാബ്ദങ്ങൾ മുൻപ് പ്രാചീനതമിഴകത്തിൽ എവിടെയോ ഉരുണ്ടുമറഞ്ഞ ആ പകിടകളും കരുക്കളും നിങ്ങൾക്ക് ഈ 2025 ൽ നേരിൽ കാണണോ? കീഴടിയിൽ പോവുക. അവിടെയുള്ള മ്യൂസിയത്തിൽ ഇന്ന് ആ പകിടകളുണ്ട്.

കീഴടി ഖനനവും ശാസ്ത്രീയഗവേഷണവും പുറത്തുകൊണ്ടുവന്നത് ഒരു ലേഖനത്തിൽ ഒതുക്കാനാവാത്ത ആയിരക്കണക്കിനു ചരിത്രതെളിവുകളാണ്. മധുരയ്ക്കടുത്ത് 12 കിലോമീറ്റർ മാത്രം മാറി കീഴടി എന്ന ഗ്രാമത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നടന്ന ഗവേഷണങ്ങൾ ഇന്ത്യൻ ചരിത്രത്തിന്റെയും വിശിഷ്യാ തെന്നിന്ത്യൻ ചരിത്രത്തിന്റെയും പ്രാചീനഘട്ടത്തെ വലിയ പൊളിച്ചെഴുത്തലുകൾക്കു പ്രാപ്തമാക്കിയിരിക്കുന്നു. എന്നാൽ അതിനൊപ്പം ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയാധികാരം ആഗ്രഹിക്കുന്ന പ്രാചീനചരിത്രത്തെ ഈ തെളിവുകൾ ചോദ്യം ചെയ്യുന്നതിനാൽ കീഴടിഗവേഷണം ഒരു രാഷ്ട്രീയവിവാദമായും പരിണമിച്ചിരിക്കുന്നു. ഒടുവിൽ, ഗവേഷണത്തിനു നേതൃത്വം നൽകിയ ഡോ. അമർനാഥ് രാമകൃഷ്ണനോട് കണ്ടത്തലുകളടങ്ങുന്ന അദ്ദേഹത്തിന്റെ റിപ്പോർട്ട് മാറ്റിയെഴുതിനൽകാൻ ആവശ്യപ്പെട്ട പുരാവസ്തു വകുപ്പിൻ്റെ നടപടികൂടി ആകുമ്പോൾ കീഴടിയിലെ തെളിവുകൾ അസ്വസ്ഥമാക്കുന്നത് ആരെ എന്ന ചിത്രം വ്യക്തമാവുകയാണ്.

കീഴടി കണ്ടെത്തപ്പെട്ടതെങ്ങനെ?
മിക്ക പുരാവസ്തുഖനനസ്ഥലങ്ങളെയുംപോലെ കീഴടിയുടെയും കണ്ടെത്തലിന്റെ പ്രാരംഭം യാദൃശ്ചികമായിരുന്നു. 1970-കളിൽ കീഴടിയിലെ ഒരു തെങ്ങിൻതോട്ടത്തിൽ കിണർ കുഴിക്കുന്നതിനിടെ പ്രദേശവാസികൾ കളിമൺപാത്രശകലങ്ങൾ കണ്ടെത്തി. ആവേശഭരിതരായെങ്കിലും അവയുടെ ചരിത്രപരമായ പ്രാധാന്യം അറിയാതിരുന്ന പ്രാദേശിക സർക്കാർസ്കൂളിലെ കുട്ടികൾ ഈ ശകലങ്ങൾ അവരുടെ ചരിത്രാധ്യാപകനായ വി. ബാലസുബ്രമണ്യത്തിനു കൊണ്ടുപോയിക്കൊടുത്തു. അവയുടെ പുരാവസ്തുമൂല്യം തിരിച്ചറിഞ്ഞ അദ്ദേഹം തമിഴ്നാട് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ആർക്കിയോളജി(TNSDA)ക്ക് ഒരു കത്തെഴുതി കണ്ടെത്തൽ റിപ്പോർട്ട് ചെയ്തു. പക്ഷേ ഉടനടി ഒരു നടപടിയും സ്വീകരിക്കപ്പെട്ടില്ല. ഈ കണ്ടെത്തൽ നാലു ദശാബ്ദങ്ങളോളം അന്വേഷിക്കപ്പെടാതെ കിടന്നു.

2013–14-ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) വൈഗൈ നദീതടത്തിൽ 293 സ്ഥലങ്ങളിൽ നടത്തിയ സർവേയിലാണ് കീലടി എന്ന കീഴടി ഒരു സാധ്യതയുള്ള പുരാവസ്തുസൈറ്റായി പിന്നീട് തിരിച്ചറിയപ്പെട്ടത്. ഇതാണ് 2015 മാർച്ചിൽ കെ. അമർനാഥ് രാമകൃഷ്ണന്റെ നേതൃത്വത്തിൽ ഔദ്യോഗിക ഉത്ഖനനങ്ങൾ ആരംഭിക്കുന്നതിലേക്കു നയിച്ചത്. വൈഗാനദിയുടെ തീരത്തെ അടിസ്ഥാനപ്പെടുത്തി പല സൈറ്റുകൾ പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും കീഴടി തെരഞ്ഞെടുക്കപ്പെട്ടത് നിരവധി ഘടകങ്ങളെ മുൻനിർത്തിയാണ്. തൊട്ടടുത്തുള്ള വലിയ നഗരമായ മധുരതന്നെയും തീർച്ചയായും പരിഗണനാർഹമായിരുന്നു. എന്നാൽ പ്രായോഗികമായി വിപുലമായ ഒരു ഖനനപ്രക്രിയ അത്തരമൊരു നഗരത്തിൽ നിലവിൽ സാധ്യമല്ല. ഇത്തരം ഒട്ടേറെപ്രായോഗിക കാര്യങ്ങളെക്കൂടെ മുൻനിർത്തിയാണ് കീഴടി തെരഞ്ഞെടുക്കപ്പെട്ടത്. നമുക്ക് അജ്ഞാതമായ അനേകം പ്രാചീനചരിത്രതെളിവുകൾ തമിഴകത്തെ ഇത്തരം മഹാനഗരങ്ങൾക്ക് അടിയിൽ തീർച്ചയായും ഒളിഞ്ഞു കിടപ്പുണ്ടാകണം.

കീഴടിയിൽ വെളിപ്പെട്ടതെന്ത്?
കീഴടിയിലെ ഖനന-ഗവേഷണഫലമായി 18,000-ത്തിലധികം പുരാവസ്തുക്കൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. ബിസിഇ ആറാം നൂറ്റാണ്ടു മുതൽ സിഇ ഒന്നാം നൂറ്റാണ്ടു വരെ എന്നാണ് നിലവിൽ കീഴടിയുടെ ചരിത്രഘട്ടം തെളിയിക്കപ്പെട്ടിരിക്കുന്നത്. ഈ തെളിവുകൾ സംഘകാലഘട്ടത്തെ നൂറ്റാണ്ടുകൾ പിന്നോട്ട് നീക്കുന്നു എന്നും, അതല്ല സംഘകാലത്തിലേക്ക് ഈ പ്രാചീനചരിത്രത്തെ ചേർക്കേണ്ടതില്ല എന്നും രണ്ടു വിലയിരുത്തലുകളുണ്ട്. എന്തായാലും ഫ്ലോറിഡയിലെ ബീറ്റാ അനലിറ്റിക്കൽ ലാബും ഇന്ത്യൻ സർവകലാശാലകളും നടത്തിയ കാർബൺ ഡേറ്റിങ്, ബിസിഇ 580 എന്ന തീയതി സ്ഥിരീകരിച്ചിരിക്കുന്നു. അപ്പോൾ ഗംഗയുടെ താഴ്‌വരയിലെ Second Civilization വരേക്കും പഴക്കം. അതൊട്ടും ചെറുതല്ല. ഇന്ത്യൻ പ്രാചീനചരിത്രത്തിന്റെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു സ്ഥലമായി കീഴടി മാറിയിരിക്കുന്നു എന്നത് ശാസ്ത്രീയമായിത്തന്നെ യാഥാർത്ഥ്യമാണ്.

തമിഴ്-ബ്രാഹ്മി ലിഖിതങ്ങൾ, ഇഷ്ടികനിർമ്മിതികൾ, തദ്ദേശീയവും വൈദേശീയവുമായ വാണിജ്യത്തിൻ്റെ തെളിവുകൾ, ശവസംസ്കാരതെളിവുകൾ, മൺപാത്രങ്ങൾ, ഇരുമ്പുപകരണങ്ങൾ, ആയുധങ്ങൾ, ജലസേചനസംവിധാനങ്ങൾ, ഓവുചാലുകൾ, ആഭരണങ്ങൾ, അലങ്കാരചിത്രണങ്ങൾ, ചായം പൂശലുകൾ, കിണർ നിർമ്മാണങ്ങൾ, കളിക്കോപ്പുകൾ, ആനക്കൊമ്പുവസ്തുക്കൾ, സ്വർണ്ണമടക്കമുള്ള ലോഹങ്ങൾ, മൃഗാവശിഷ്ടങ്ങൾ എന്നിങ്ങനെ അതിവിപുലമായ നിലയിൽ സൂക്ഷ്മവും സ്ഥൂലവുമായ നിരവധി പുരാവസ്തുക്കൾ കീഴടിയിൽനിന്നു ലഭിച്ചിട്ടുണ്ട്. ഖനനത്തോളമോ അതിലും ശ്രമകരമോ ആയ ശാസ്ത്രീയവർഗീകരണവും സംസ്കരണവുമാണ് കീഴടിയിൽ ചരിത്രഗവേഷകർ നടത്തിയതെന്ന് ഡോ. അമർനാഥ് വ്യക്തമാക്കുന്നു. അതിൻ്റെ ഫലം നമുക്കു കീഴടി മ്യൂസിയത്തിൽ കാണാം.

കീഴടി മ്യൂസിയത്തിലെ കാഴ്ചകളെന്ത്?
മനോഹരമായി നിർമ്മിച്ചിരിക്കുന്ന കീഴടി മ്യൂസിയം ഗംഭീരമായ അനുഭവമാണ്. ആറു ഗാലറികളിലായി ചെട്ടിനാട് വാസ്തുശൈലിയിൽ നിർമ്മിച്ചിരിക്കുന്ന മ്യൂസിയം കഴിഞ്ഞ വർഷമാണ് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തത്. മ്യൂസിയം വിശദമായി കണ്ടാൽ ബോധ്യമാവും, കീഴടി ഒരു വിപുലമായ നഗരസംസ്കാരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു. ഇഷ്ടികനിർമ്മിതികൾ (ഉദാഹരണത്തിന് 13 മീറ്റർ നീളമുള്ള ഭിത്തി, 38x23x6 സെന്റിമീറ്റർ വലുപ്പമുള്ള ഏകീകൃത ഇഷ്ടികകൾ), നന്നായി നിർമ്മിച്ച കളിമൺതറകൾ, വളയക്കിണറുകൾ, ടെറാകോട്ട പൈപ്പ്‌ലൈനുകൾ എന്നിവ വിപുലമായ എഞ്ചിനീയറിങ്ങിനെ സൂചിപ്പിക്കുന്നു. ഒരു ജലസംഭരണി (1×1.5 മീറ്റർ), ഒരു അടഞ്ഞ പാലത്തിൻ്റെ ചാനലിങ് എന്നിവ ജലസംരക്ഷണത്തിന്റെ വിപുലമായ സാങ്കേതികത വെളിപ്പെടുത്തുന്നു. 18,000-ത്തിലധികം പുരാവസ്തുക്കളിൽ കറുപ്പും ചുവപ്പും കലർന്ന മൺപാത്രങ്ങൾ, റൗലെറ്റഡ് വെയർ, ടെറാകോട്ട ശില്പങ്ങൾ, നൂൽനൂൽപ്പുപകരണങ്ങൾ, ചെമ്പുസൂചികൾ, സ്വർണ്ണാഭരണങ്ങൾ, ആനക്കൊമ്പ് ചീപ്പുകൾ, കാർനെലിയൻ മുത്തുകൾ, പഞ്ച്-മാർക്ക് വെള്ളി നാണയങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇത് നെയ്ത്ത്, ചായംപൂശൽ, മുത്തുനിർമ്മാണം തുടങ്ങിയ തഴച്ചുവളരുന്ന വ്യവസായങ്ങളെയും വടക്കേ ഇന്ത്യ, റോം, പശ്ചിമേഷ്യ എന്നിവിടങ്ങളുമായുള്ള വ്യാപാരത്തെയും സൂചിപ്പിക്കുന്നു.

ഏകദേശം 120 മൺപാത്രശകലങ്ങളിൽ തമിഴ്-ബ്രാഹ്മി ലിഖിതങ്ങൾ കണ്ടെത്തി. ചിലതിൽ ആധൻ, ഉധിരൻ, കുവിരൻ തുടങ്ങിയ പേരു സൂചിപ്പിക്കുന്നവ ഉൾപ്പെടുന്നു. ഇവ ബിസിഇ ആറാം നൂറ്റാണ്ടിലേതാണ്, ഇത് ഈ ലിപിയുടെ പഴക്കം മുൻപു കരുതിയതിനേക്കാൾ ഒരു നൂറ്റാണ്ടു പിന്നോട്ടു നീക്കുന്നു. 1,001 ശകലങ്ങളിലെ ഗ്രാഫിറ്റി അടയാളങ്ങൾ ഇരുമ്പുയുഗത്തിലെ ആദ്യകാല എഴുത്തുരൂപങ്ങളെ സൂചിപ്പിക്കുന്നുണ്ട്. അടുത്തുള്ള കൊന്തഗൈ എന്ന സ്ഥലം, ഒരു ശവസംസ്കാരകേന്ദ്രമാണ്. ഇവിടെ കുഴികളിൽ അസ്ഥികൂടങ്ങൾ ഇരിക്കുന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇരുമ്പുപകരണങ്ങൾ, കാർനെലിയൻ മുത്തുകൾ, അരി എന്നിവയോടൊപ്പമാണ് ഈ അസ്ഥികൂടങ്ങളിൽ ചിലതു കണ്ടെത്തിയിട്ടുള്ളത്. ഇത് ഗുജറാത്ത്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളുമായുള്ള വ്യാപാരബന്ധങ്ങളെ സൂചിപ്പിക്കുന്നവയാകാം. എന്നാൽ ആററ്റൈൻ വെയർ, കാർനെലിയൻ മുത്തുകൾ എന്നിവ റോമൻ സാമ്രാജ്യം, ഗുജറാത്ത് എന്നിവയുമായുള്ള വ്യാപാരത്തെ സൂചിപ്പിക്കുന്നതാണ് എന്നു വ്യക്തമാണ്.
കീഴടി മ്യൂസിയം 3600 വെർച്വൽ ടൂർ – കാണാം. ഇവിടെ ക്ലിക്ക് ചെയ്യുക

കീഴടി മ്യൂസിയം ആധുനിക മ്യൂസിയങ്ങളുടെ ശാസ്ത്രീയകൃത്യതയോടെയും പഴയ തമിഴകപാരമ്പര്യത്തിന്റെ സൗന്ദര്യത്തോടെയും നിർമ്മിക്കപ്പെട്ടതാണ്. കാരെക്കുടി – ചെട്ടിനാട് വാസ്തുശിൽപ്പ മാതൃകയിലാണു നിർമ്മിതി. എയർ കണ്ടീഷൻ ചെയ്ത ആംഫിതിയേറ്റർ, വെർച്വൽ സിമുലേഷൻ കൺസോളുകൾ എന്നിവ കീഴടി മ്യൂസിയത്തിലുണ്ട്. പഴന്തമിഴ് ജീവിതത്തിന്റെ കഥ പറയാൻ മ്യൂസിയത്തിന്റെ ആറു ഗാലറികൾ രൂപകൽപ്പന ചെയ്തിരിക്കുന്നു. ഓരോ ഗാലറിയും കീഴടിസംസ്കാരത്തിന്റെ നിർദ്ദിഷ്ടവശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. കാർഷികസംവിധാനങ്ങൾ, കളിമൺ പാത്രങ്ങളും സാങ്കേതികവിദ്യയും, നെയ്ത്ത്, ടെക്സ്റ്റൈൽ വ്യവസായം, ശവസംസ്കാരരീതികൾ, വ്യാപാരത്തെളിവുകൾ, ലിഖിതങ്ങളും വിനോദങ്ങളും എന്നിങ്ങനെ വർഗീകരിച്ച ഗാലറികളിലൂടെ സഞ്ചരിച്ചുതീരുമ്പോൾ ചരിത്രത്തെ സ്നേഹിക്കുന്നവർക്കു മുന്നിൽ പ്രാചീനതമിഴകത്തിന്റെ അന്നുവരെ അനുഭവിക്കാത്ത ഒരു ബൃഹദ് ഛായാപടം തെളിയുമെന്നുറപ്പാണ്.

കീഴടിയിലെ ശാസ്ത്രീയവിശകലനങ്ങൾ എന്ത്?
ഓരോ ചരിത്രത്തെളിവുകളെയും നിരവധി ശാസ്ത്രീയപരിശോധനകളിലൂടെ കടത്തിവിടാനും അവയുടെ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തി ചരിത്രത്തെ പുനർവായിക്കാനുമാണ് കീഴടിയിൽ ഗവേഷകർ ശ്രമിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട ചിലത് നാം അറിയേണ്ടവയാണ്:
- ആക്സിലറേറ്റർ മാസ് സ്പെക്ട്രോമെട്രി (AMS) ഡേറ്റിങ്: നാലാം ഘട്ടത്തിൽ 353 സെ.മീ. ആഴത്തിൽനിന്നു ശേഖരിച്ച കാർബൺ സാമ്പിളുകൾ പരിശോധിച്ച് മയാമിയിലെ ബീറ്റാ അനലിറ്റിക് ലാബ് ബിസിഇ 580 എന്നു തീയതി നിർണ്ണയിച്ചു. ഇത് സംഘകാലത്തിന്റെ പഴക്കത്തെ മുൻപുള്ള വിലയിരുത്തലുകളിൽനിന്നു മൂന്നു നൂറ്റാണ്ടുകൾ പിന്നോട്ടു നീക്കി ബിസിഇ ആറാം നൂറ്റാണ്ട് എന്നു സ്ഥിരീകരിച്ചു.
- സാമഗ്രിവിശകലനം: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇഷ്ടികകൾ, ലൈം-മോർട്ടാർ, റൂഫ്-ടൈലുകൾ എന്നിവ വിശകലനം ചെയ്തു. സിലിക്ക (ഇഷ്ടികകളിൽ 80%, ലൈം പ്ലാസ്റ്ററിൽ 97%), ഫെറസ്, അലുമിനിയം, മഗ്നീഷ്യം തുടങ്ങിയ മൂലകങ്ങളും അവയുടെ അളവും വിശദീകരിക്കപ്പെട്ടു.
- കളിമൺപാത്രവിശകലനം: പിസ യൂണിവേഴ്സിറ്റിയുടെ എർത്ത് സയൻസ് വിഭാഗം (വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് വഴി) നടത്തിയ പരിശോധനകൾ കീഴടിയിൽനിന്നു ലഭിച്ച ബൃഹത്തായ കളിമൺ പാത്രശേഖരത്തെക്കുറിച്ചു വിലപ്പെട്ട അറിവുകൾ നൽകി. കറുപ്പും ചുവപ്പുമായി ലഭിച്ച പാത്രങ്ങളും അവശിഷ്ടങ്ങളും പ്രാദേശികവസ്തുക്കളിൽനിന്നു നിർമ്മിച്ചതവയാണ്. കാർബണും ഹെമറ്റൈറ്റും നിറത്തിനായി ഉപയോഗിച്ചിരിക്കുന്നു. 1100°C-ൽ ഉരുക്കപ്പെട്ടിട്ടുണ്ട്. അതായത് ചൂളകളിൽ ചുട്ടെടുത്ത പാത്രങ്ങളാണ്.
- മൃഗാവശിഷ്ടവിശകലനം: ഡെക്കാൻ കോളെജ്, പുനെ അവശിഷ്ടശകലങ്ങളിൽ എഴുപതെണ്ണം വിശകലനം ചെയ്തു. പശു, എരുമ, ആട്, നീലഗായ്, കൃഷ്ണമൃഗം, കാട്ടുപന്നി, മയിൽ തുടങ്ങിയവയെ കൃത്യമായി തിരിച്ചറിഞ്ഞു. കാർഷികസമ്പദ്‌വ്യവസ്ഥയെ സൂചിപ്പിക്കുന്ന മൃഗാവശിഷ്ടത്തെളിവുകൾ കൂടുതൽ കൃത്യതയോടെ വെളിപ്പെടുത്തപ്പെട്ടു.
- നാനോ ടെക്നോളജി കണ്ടെത്തലുകൾ: കളിമൺ ശകലങ്ങളിൽ സിംഗിൾ-വാൾഡ്, മൾട്ടി-വാൾഡ് കാർബൺ നാനോട്യൂബുകൾ കണ്ടത്തിയത് നാനോ സാങ്കേതികവിദ്യയിലൂടെയാണ്. ഇപ്പോഴും നിരവധി നൂതനമായ അന്വേഷണങ്ങൾ നാനോ ടെക്നോളജി ഉപയോഗിച്ച് നടന്നുകൊണ്ടിരിക്കുകയാണ്.
ഇത്രമാത്രം വിപുലവും ശ്രമകരവും സങ്കീർണവുമായ ഒരു ചരിത്രപഠനത്തെയും അതിൻറെ കണ്ടെത്തലുകളെയും വക്രീകരിക്കാൻ ഇന്നു നടക്കുന്ന ശ്രമങ്ങളുടെ ചിത്രമാണ് ഇനി വ്യക്തമാക്കാനുള്ളത്.





കീഴടിയെ പേടിക്കുന്നതാര് ?
ചരിത്രഗവേഷണത്തിന്റെ എക്കാലത്തെയും വലിയ പ്രതിബന്ധം ശാസ്ത്രവിരുദ്ധമായ അധികാരസമീപനമാണ്. കീഴടിയിലും ഇപ്പോൾ നടക്കുന്നത് മറ്റൊന്നല്ല. ഇന്ന് ഇന്ത്യ ഭരിക്കുന്നവർ ആഗ്രഹിക്കുന്ന ചരിത്ര തെളിവുകൾ2500 ഓളം വർഷങ്ങൾക്കു മുൻപു ലഭ്യമല്ല. എന്നാൽ, അവർ ആഗ്രഹിക്കാത്ത, അവരെ അസ്വസ്ഥപ്പെടുത്തുന്ന, നിരവധി തെളിവുകൾ പൊങ്ങിവരികയും ചെയ്യുന്നു. രണ്ടു സഹസ്രാബ്ദങ്ങൾക്കു മുൻപുള്ള ചരിത്രത്തിന് ഇന്നത്തെ സങ്കല്പം അനുസരിച്ചുള്ള മതവും മതാധിഷ്ഠിത ഇമേജുകളും സങ്കൽപ്പിക്കുന്നതും വ്യാഖ്യാനിക്കുന്നതും സമ്പൂർണ അബദ്ധമാണ്. എന്നാൽ ഇന്ത്യയിൽ സമീപകാലത്തു നടന്ന ചരിത്രകോൺഗ്രസ്സുകളിലും ശാസ്ത്രകോൺഗ്രസുകളിലും ആവർത്തിക്കപ്പെടുന്നത് ശാസ്ത്രീയാടിത്തറ ഇല്ലാത്ത ഈ അബദ്ധങ്ങളാണ്. കീഴടിയിൽനിന്നു ലഭിക്കുന്ന തെളിവുകളോ അതിൻറെ വിലയിരുത്തലുകളോ അവയോടു യോജിക്കുന്നില്ല. എന്നാൽ പിന്നെ ആ ഗവേഷണംതന്നെ കഴിയുന്നത്ര ദുർബലവും വികലവും ആക്കിത്തീർക്കാം എന്ന് ഇന്ത്യൻ രാഷ്ട്രീയാധികാരം തീരുമാനിക്കുന്നു. ഇതാണ് ചുരുക്കത്തിൽ കീഴടിയെ ഇന്നു പ്രശ്നഭരിതമാക്കുന്നത്.

2014–16-ലെ ആദ്യ രണ്ടു ഘട്ടങ്ങളെക്കുറിച്ചു ഡോ. അമർനാഥ് രാമകൃഷ്ണൻ സമർപ്പിച്ച ASI-യുടെ 982 പേജുള്ള റിപ്പോർട്ട് തിരുത്തി എഴുതാനാണ് ഇപ്പോൾ ആർക്കിയോളജിക്കൽ വകുപ്പ് ആവശ്യപ്പെടുന്നത്. 2023-ൽ സമഗ്രമായ റിപ്പോർട്ട് സമർപ്പിച്ചിട്ടും ഡോ. അമർനാഥിന്റെ കണ്ടെത്തലുകൾ എഎസ്‌ഐ പൂർണ്ണമായി പ്രസിദ്ധീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. 2024 നവംബറിൽ പ്രസിദ്ധീകരിക്കുമെന്നായിരുന്നു വാഗ്ദാനം. ഇപ്പോൾ പറയുന്നത് തിരുത്തണം എന്നാണ്. എഎംഎസ് ഡേറ്റിങ്, സ്ട്രാറ്റിഗ്രാഫിക് വിശകലനം തുടങ്ങിയ കർക്കശമായ രീതിശാസ്ത്രങ്ങൾ അനുസരിച്ചു തയ്യാറാക്കിയ റിപ്പോർട്ട് ഏതു പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി തിരുത്തണം എന്ന ഡോ. അമർനാഥിൻ്റെ ചോദ്യത്തിന് ഒരു ഉത്തരവും ആരും നൽകുന്നില്ല. കീഴടിയിലെ ഗവേഷണത്തിന്റെ നിർണായകസമയത്താണ് ഡോ. അമർനാഥിനെ 2017 ൽ അസമിലേക്കു സ്ഥലംമാറ്റിയത്. ഇപ്പോൾ ശാസ്ത്രീയമായി തയ്യാറാക്കിയ റിപ്പോർട്ടുതന്നെ തിരുത്തണം എന്ന് ആവശ്യപ്പെടുന്നു. ഡോ. അമർനാഥ് എഎസ്‌ഐയുടെ ഡയറക്ടർ ഓഫ് എക്സ്‌പ്ലോറേഷൻ ആൻഡ് എക്‌സ്‌കവേഷനായ ഹേമസാഗർ എ. നായ്ക്കിന് ശക്തമായ ഭാഷയിൽ ഒരു കത്തിലൂടെ മറുപടി നൽകിയിട്ടുണ്ട്. 23 വസ്തുക്കളുടെ ആക്സിലറേറ്റർ മാസ് സ്പെക്ട്രോമെട്രി (AMS) ഡേറ്റിങ്, സ്ട്രാറ്റിഗ്രാഫിക് സീക്വൻസിങ്, സാംസ്കാരികനിക്ഷേപങ്ങൾ, ഭൗതികസംസ്കാരം എന്നിവയുൾപ്പെടെ സ്റ്റാൻഡേർഡ് പുരാവസ്തുനടപടിക്രമങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും തിരുത്തെന്ന ആവശ്യം“അനാവശ്യവും പിന്തിരിപ്പനുമാണ്” എന്നും കത്തിൽ അമർനാഥ് വ്യക്തമാക്കിയിട്ടുണ്ട്.
” ഒരു ചരിത്രഗവേഷകൻ എന്ന നിലയിൽ എനിക്കു തിരുത്താൻ ഒരു ബുദ്ധിമുട്ടുമില്ല. ഒരു കണ്ടെത്തൽ, അതിനു പിന്നിൽ എത്ര വലിയ പരിശ്രമം ഉണ്ടെങ്കിലും, ശാസ്ത്രീയമായി തെറ്റ് എന്നു വന്നാൽ അതുവരെയുള്ള കണ്ടെത്തലുകൾ പൂർണമായി നിരസിക്കുകയും വീണ്ടും ഗവേഷണം നടക്കുകയും വേണം എന്ന അക്കാദമിക് നിലപാട് എനിക്കുണ്ട്. പക്ഷേ കീഴടിയിലെ ഗവേഷണഫലങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെടുന്നവർ ഒരു ശാസ്ത്രീയതെളിവും നൽകുന്നില്ല. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ ഞാൻ ഒന്നും തിരുത്താൻ തയ്യാറല്ല” എന്ന അമർനാഥിൻ്റെ വാക്കുകൾ ഇന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്ന ആർജ്ജവമുള്ള ശാസ്ത്രീയ ചരിത്ര ഗവേഷണത്തിന്റെ ശബ്ദമാണ്.

കീഴടിയുടെ കീഴടലുകളിൽനിന്നു വെളിപ്പെട്ടുവരുന്ന സത്യങ്ങളെ ഭയക്കുന്നവർക്കു മുന്നിൽ എന്തായാലും തമിഴ്നാട് സർക്കാർ തോൽവി സമ്മതിച്ചിട്ടില്ല. ഇന്ത്യയിൽ എമ്പാടുമുള്ള ചരിത്രഗവേഷണത്തിലെ ആധികാരികവ്യക്തികളും പുരോഗമനരാഷ്ട്രീയകക്ഷികളും യൂണിയൻഭരണകൂടത്തിന്റെ ഇടപെടലുകൾക്കെതിരെ ശബ്ദിക്കുന്നു.

ചരിത്രത്തിന്റെ ശാസ്ത്രവൽക്കരണവും ശാസ്ത്രത്തിന്റെ ചരിത്രവൽക്കരണവും ആധുനികകാലത്തിന്റെ ഏറ്റവും ശക്തമായ വൈജ്ഞാനികസമരമാണ്. ആര് എതിർത്താലും അതു തുടരുകതന്നെ ചെയ്യും എന്ന് കീഴടി നമ്മോടു പറയുന്നു. അകനാനൂരിലെ ഒരു കവിതയിൽ തുടങ്ങിയ ഈ ലേഖനം പുറനാനൂരിലെ മറ്റൊരു കവിതയിൽ അവസാനിപ്പിക്കാം. സംസ്കരിക്കപ്പെടുന്ന ഒരു യോദ്ധാവിന്റെ മരണ വിലാപത്തിൽ ഔവ്വയാർ ഇങ്ങനെ പാടുന്നു:
“കൊല്ലന്‍ പുണെന്ത കലത്തൊടു പൊലിന്ത വല്ലിതഴ് മാലൈ! നലമ്പെറു സുടുകാട്ടു അകത്തു അവനു കലമ്പുണെ കലനൊടു കലന്തു മണ്ണാകി…”
പൂക്കളും ഇലകളും കോർത്ത ഒരു മാലയും ഉയരുന്ന മിഴാവുവാദ്യത്തിന്റെ ശബ്ദവും ഏതോ കൊല്ലൻ പണിത ഒരു കലവും അതിൽ അവനൊപ്പം സമർപ്പിക്കുന്ന നെല്ലും കൈക്കൊണ്ട് മണ്ണായിപ്പോയ ഏതോ ഒരു യോദ്ധാവിന്റെയും അവനെ ഓർത്തു കണ്ണീർ വാർക്കുന്ന ഒരുവളുടെയും ചിത്രം ഇവിടെയുണ്ട്. ഈ വിവരിക്കപ്പെട്ട അതേ ചിത്രം, നെല്ല് അടങ്ങുന്ന ശവസംസ്കാരം നടന്ന മൺപാത്രങ്ങൾ, കീഴടിയിൽ കാണാം.
രണ്ടായിരത്തിലധികം വർഷം മുൻപുള്ള ശവസംസ്കാരത്തിന്റെ കാവ്യചിത്രവും ചരിത്രയാഥാർഥ്യവും നമുക്കുമുന്നിൽ തെളിയുന്നു. അതേസമയം മുന്നിൽ വെളിപ്പെട്ടുവരുന്ന ചരിത്രത്തിനു വർഗീയരാഷ്ട്രീയത്തിന്റെ ചുടുകാട്ടിൽ സംസ്കാരം ഒരുക്കാൻ രാഷ്ട്രീയാധികാരം ശ്രമിക്കുന്നു. എന്തൊരു ക്രൂരമായ വിപര്യയം!

അധിക വായനയ്ക്ക്
- An excavation report of the Keeladi site by the Department of Archeology, Government of Tamil Nadu, September, 2019 Keeladi Book English by Department of Archeology, Government of Tamil Nadu Pdf>>>
- Excavations at Keeladi, Sivaganga District, Tamil Nadu (2014 ‐ 2015 and 2015 ‐ 16), K. Amarnath Ramakrishna, Nanda Kishor Swain, M. Rajesh2 and N., Veeraraghavan, Heritage: Journal of Multidisciplinary Studies in Archaeology 6 (2018): 30‐72 >>>
- Department of archaeology Website, Tamil Nadu >>>
- https://keezhadi.tamilheritage.org/ >>>
- https://www.keeladimuseum.tn.gov.in/