Read Time:67 Minute

വനപ്രദേശങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരുടെയും കൃഷി ചെയ്യുന്നവരുടെയും ജീവിതത്തിനും തൊഴിലിനും വെല്ലുവിളിയായി മാറിക്കൊണ്ട്, മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ ഇന്ന് ഗുരുതരമായ ഒരു വികസന പ്രശ്നമായി മാറിയിട്ടുണ്ട്. പശ്ചിമഘട്ട മലനിരകൾ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന കേരളത്തിന് കുടിയേറ്റത്തിന്റെയും മലയോര-വന മേഖലകളിൽ സ്ഥിരതാമസമാക്കിയ കൃഷിക്കാരുടെയും കൃഷിയുടെയും ഒരു നീണ്ടചരിത്രമുണ്ട്. പശ്ചിമഘട്ട പ്രദേശങ്ങളിലെ തോട്ടവിളക്കൃഷിയുടെ വ്യാപനവും ഉയർന്ന ജനസാന്ദ്രതയും പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. സംസ്ഥാനത്തിന്റെ മൊത്തം രേഖപ്പെടുത്തപ്പെട്ട വനവിസ്തൃതി  11. 522 ലക്ഷം ഹെക്ടറാണ്. ഇത് കേരളത്തിന്റെ മൊത്തം വിസ്തൃതിയുടെ ഏകദേശം 30 ശതമാനമത്രേ. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഈ അവസ്ഥയില്ല. അഖിലേന്ത്യാ ശരാശരി 22 ശതമാനം മാത്രമാണ്. അതിനാൽത്തന്നെ, വനപ്രദേശങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്ക് വലിയ സാധ്യതയുള്ള സംസ്ഥാനമാണ് കേരളം.

കേരളത്തിന്റെ പശ്ചാത്തലം

1930-കൾ മുതൽ കേരളത്തിന് കുടിയേറ്റ-കൃഷി ആരംഭിച്ചിരിക്കുന്നുണ്ട് എന്ന് പറയാം. ഭൂമിയുടെ മേലുള്ള ജനസംഖ്യാസമ്മർദ്ദം, മഹാമാന്ദ്യകാലത്തെ കാർഷിക വിളകളുടെ വിലത്തകർച്ച, അനുകൂലമായ സംസ്ഥാനനയം എന്നിവ ആയിരക്കണക്കിന് കർഷക കുടുംബങ്ങളെ മധ്യകേരളത്തിലെ സമതലങ്ങളിൽനിന്ന് പശ്ചിമഘട്ടത്തിലെ കുന്നുകളിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചു. ഇത് കുടിയേറ്റക്കാരെയും തദ്ദേശീയ ആദിവാസികളെയും വന്യമൃഗങ്ങളുമായി അടുത്ത സമ്പർക്കത്തിനുള്ള സാഹചര്യം സൃഷ്ടിച്ചു.

സംസ്ഥാനത്തെ മിക്കവാറും എല്ലാ വനമേഖലകളും മനുഷ്യ-വന്യമൃഗ സംഘർഷത്തിന് സാധ്യതയുള്ളവയാണെങ്കിലും, സംഘർഷം കൂടുതലുള്ള പ്രദേശങ്ങൾ വടക്കൻ കേരളത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് (ചിത്രം 1 കാണുക). ഇവയെ നമ്മുടെ വനം വകുപ്പ് ഹോട്ട് സ്പോട്ടുകൾ എന്നാണ് വിളിക്കുന്നത്‌. ഈ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് അടുത്ത കാലത്തായി വലിയ തോതിൽ വർദ്ധിച്ചിട്ടുമുണ്ട്. 2009-10ൽ മനുഷ്യ-വന്യമൃഗ സംഘർഷവുമായി ബന്ധപ്പെട്ട 2292 സംഭവങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ,  2023-24ൽ ഇത് 8438 സംഭവങ്ങളായി വർദ്ധിച്ചു. “സംഭവങ്ങൾ” അഥവാ “ഇൻസിഡന്റ്സ്” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യ മരണങ്ങൾ, മനുഷ്യർക്കുണ്ടാകുന്ന പരിക്കുകൾ, വളർത്തുമൃഗങ്ങളുടെ മരണം, വിളകളുടെയും ഭൗതികസൗകര്യങ്ങളുടെയും നാശം എന്നിവയാണ്.

ചിത്രം 1 കേരളത്തിലെ മനുഷ്യ-വന്യമൃഗ സംഘർഷങ്ങളിലെ ഹോട്ട് സ്പോട്ടുകൾ Source: Department of Forest and Wildlife, GoK

ആനകളുടെ ആക്രമണംമൂലമുള്ള മനുഷ്യമരണങ്ങൾ കേരളത്തിൽ എല്ലാ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നു. പശുത്തൊഴുത്തുകൾ, ജലസേചന സൗകര്യങ്ങൾ, കുടിലുകൾ തുടങ്ങിയ ഭൗതിക സ്വത്തുക്കൾക്ക് ഗണ്യമായ നാശനഷ്ടമുണ്ടാക്കുന്നതിനും ആനകൾ ഉത്തരവാദികളാണ്. മറുവശത്ത്, ആട്, പശു, എരുമ, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങളുടെ മരണങ്ങൾക്ക് കൂടുതലും കാരണം കടുവയുടെയും പുള്ളിപ്പുലിയുടെയും ആക്രമണങ്ങളാണ്. മനുഷ്യമരണങ്ങൾക്കും പരിക്കുകൾക്കും പുറമേ, കാട്ടുപന്നി, മുള്ളൻപന്നി, ആന, കാട്ടുപോത്ത്, കുരങ്ങുകൾ, കാട്ടുപന്നികൾ, മാൻ എന്നിവയുടെ ആക്രമണംമൂലം കേരളത്തിൽ എല്ലാവർഷവും വലിയ തോതിലുള്ള വിളനാശം റിപ്പോർട്ട് ചെയ്യപ്പെടുന്നു. ആനകൾ, നാടൻ കുരങ്ങുകൾ, കാട്ടുപന്നികൾ എന്നിവയാണ് ഏറ്റവും കൂടുതൽ വിളനാശം ഉണ്ടാക്കുന്നത്. സംസ്ഥാനത്ത് ഏകദേശം 45 ഇനം ഭക്ഷ്യയോഗ്യവും വാണിജ്യപ്രാധാന്യവുമുള്ള സസ്യങ്ങൾ വന്യമൃഗങ്ങൾ പതിവായി നശിപ്പിക്കുന്നു. നെല്ല്, തെങ്ങ്, അടയ്ക്ക, റബ്ബർ, വാഴ, മരച്ചീനി, മധുരക്കിഴങ്ങ്, കാപ്പി, ഓയിൽ പാം, കുരുമുളക്, ഏലം, ഇഞ്ചി, ചക്ക, മൾബറി, മാങ്ങ, പൈനാപ്പിൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വന്യമൃഗങ്ങൾക്കെതിരെ കർഷകർ സ്വീകരിച്ച ഉറച്ചതും ഏറ്റുമുട്ടൽ നിറഞ്ഞതുമായ സമീപനത്തിന് കാരണം  വർദ്ധിച്ചുവരുന്ന ഇത്തരം നഷ്ടങ്ങളുടെ വ്യാപ്തിയാണ്.

മരണങ്ങളുടെ കണക്കുകൾ

കേരളത്തിൽ മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്തിയ പരിഗണനയാണ് നൽകി വന്നിട്ടുള്ളത്. ഓരോ വർഷവും ഈ സംഘർഷങ്ങൾ പ്രതിരോധിക്കുന്നതിന് കൂടുതൽ കൂടുതൽ പണം സംസ്ഥാന പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. പട്ടിക ഒന്നിൽ 2016-17 മുതൽ 2025-26 വരെയുള്ള കാലയളവിൽ ഓരോ വർഷവും സംസ്ഥാന ബജറ്റിൽ മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ പരിഹരിക്കുന്നതിന് നീക്കിവെച്ച പദ്ധതി വിഹിതം കാണിച്ചിട്ടുണ്ട്. ഒപ്പം ഓരോ വർഷത്തെയും മനുഷ്യ-വന്യമൃഗ സംഘർഷ സംഭവങ്ങളുടെ എണ്ണവും. ‘സംഭവങ്ങൾ’ അഥവാ ‘ഇൻസിഡന്റ്സ്’ എന്നതുകൊണ്ട് സാങ്കേതികമായി ഉദ്ദേശിക്കുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ട മനുഷ്യമരണങ്ങൾ, മനുഷ്യർക്കുണ്ടായ പരിക്കുകൾ, വളർത്തുമൃഗങ്ങളുടെ മരണം, വിളകളുടെയും ഭൗതികസൗകര്യങ്ങളുടെയും നാശം ഇവയൊക്കെയാണ്. ഇത്തരം സംഭവങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഒപ്പം, വിഷയത്തിന്റെ ഗൗരവം പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട് കൂടുതൽ തുക ബജറ്റിൽ ഇതിനായി മാറ്റിവെച്ചിട്ടുമുണ്ട്. 2016-17ൽ വെറും 7.57 കോടി രൂപ മാത്രമാണ് മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ പരിഹരിക്കുന്നതിന് നീക്കിവെച്ചിരുന്നതെങ്കിൽ  2020-21ൽ അത് 24 കോടി രൂപയായും 2025-26ൽ 70.40 കോടി രൂപയായും ഉയർത്തിയിട്ടുണ്ട്. ഇങ്ങനെ കൂടുതൽ പണം വകയിരുത്തിയതുകൊണ്ടാണ് 2016-17ൽ 9.63 കോടി രൂപ മാത്രം നഷ്ടപരിഹാരം നല്കിയ സ്ഥാനത്ത് 2023-24 ആയപ്പോൾ അത് 21.79 കോടി രൂപയായി ഉയർത്താൻ സർക്കാരിന് സാധിച്ചത്.

പട്ടിക 1 മനുഷ്യ-വന്യമൃഗ സംഘർഷ സംഭവങ്ങളുടെ എണ്ണവും ഓരോ വർഷത്തെയും ബജറ്റിലെ പദ്ധതി വിഹിതവും, 2016-17 മുതൽ 2025-26 വരെ

വർഷംമനുഷ്യ-വന്യമൃഗ സംഘർഷ സംഭവങ്ങളുടെ എണ്ണംമനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ പരിഹരിക്കാനുള്ള പദ്ധതി വിഹിതം 
2016-1777657.57 കോടി രൂപ
2017-18722913.40 കോടി രൂപ
2018-19789020.00 കോടി രൂപ
2019-20666224.00 കോടി രൂപ
2020-21654124.00 കോടി രൂപ
2021-22658022.00 കോടി രൂപ
2022-23887325.00 കോടി രൂപ
2023-24843830.85 കോടി രൂപ
2024-25ലഭ്യമല്ല48.85 കോടി രൂപ
2025-26ലഭ്യമല്ല70.40 കോടി രൂപ
ഉറവിടം: സംസ്ഥാന ആസൂത്രണ ബോർഡ് രേഖകൾ.

അതേ  സമയം, പലപ്പോഴും മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ മൂലം ഉണ്ടാകുന്ന മരണനിരക്കുകളെ പെരുപ്പിച്ചു കാണിക്കുന്ന പ്രവണത കേരളത്തിൽ കണ്ടുവരുന്നുണ്ട്. ഉദാഹരണത്തിന്, 2016-17 മുതൽ 2025 (മെയ് മാസം) വരെ കേരളത്തിൽ 896 പേർ വന്യമൃഗങ്ങളാൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന സ്തോഭജനകമായ ഒരു കണക്ക്  പ്രചരിക്കുന്നുണ്ട്. ഇത് പ്രചരിപ്പിക്കുന്നവർ പറയാത്ത ഒരു കാര്യം ഔദ്യോഗിക കണക്കുകളിൽ പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണവും ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ്. സർക്കാരിന്റെ കണക്കുകളിലെ നിർവചനങ്ങളുടെ പ്രശ്നമാണിത്. 2016-17 മുതൽ കൊല്ലപ്പെട്ട 896 പേരിൽ 598 പേരും (അഥവാ 67 ശതമാനവും) മരിച്ചത് പാമ്പുകടിയേറ്റായിരുന്നു. പാമ്പുകടിയേറ്റ് മരിക്കുന്നതിനെ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് പറയാൻ കഴിയില്ലല്ലോ. ബാക്കിവരുന്ന 298 പേർ മാത്രമാണ് യഥാർഥത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് . അപ്പോൾ ശരാശരി ഒരു വർഷം 33 പേർ കഴിഞ്ഞ 9 വർഷക്കാലയളവിൽ ഇത്തരം ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു എന്ന് കാണാവുന്നതാണ് 

ഈ 298 പേരിൽ 205 പേർ (അഥവാ 69 ശതമാനം) ആനകളുടെ ആക്രമണത്തിലാണ് മരിച്ചത്. കഴിഞ്ഞ 9 വർഷത്തെ കണക്ക് നോക്കിയാൽ ശരാശരി ഒരു വർഷം 23 പേർ ഇങ്ങനെ ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് കാണാം. കൂടുതൽ സൂക്ഷ്മമായി കണക്കുകൾ പരിശോധിച്ചാൽ ആനകളാൽ മരണപ്പെട്ടിട്ടുള്ള മനുഷ്യരുടെ എണ്ണം നിരന്തരമായി കുറച്ചുകൊണ്ടുവരാൻ ടതുപക്ഷ ജനാധിപത്യ മുന്നണി  സർക്കാരിന് സാധിച്ചിട്ടുണ്ട് എന്നാണ് കാണാൻ കഴിയുക. 2021-22 വർഷത്തിൽ 35 പേരാണ് ആനകളുടെ ആക്രമണത്തിൽ മരണപ്പെട്ടത്. എന്നാൽ ഇത് 2022-23ൽ 27ഉം, 2023-24ൽ 22ഉം, 2024-25ൽ 19ഉം ആയി കുറച്ചു കൊണ്ടുവരാൻ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ സർക്കാരിന് സാധിച്ചു. 2025-26ൽ ഇതുവരെ 6 പേർ മാത്രമാണ് ആനകളാൽ മരണപ്പെട്ടത്. ആനകൾ കഴിഞ്ഞാൽ കൂടുതൽ ആളുകൾ മരണപ്പെടുന്നത് കാട്ടുപന്നികൾ മൂലമാണ്. കഴിഞ്ഞ 9 വർഷങ്ങളിൽ മൊത്തം 58 പേർ (ശരാശരി ഒരു വർഷം 6 പേർ) ഇങ്ങനെ മരണപ്പെട്ടിട്ടുണ്ട്. കടുവകളുടെ ആക്രമണം മൂലം ഓരോ വർഷവും ഒരാളിൽ കൂടുതൽ മരണപ്പെട്ടതായി കണക്കുകളിൽ കാണുന്നില്ല.

പക്ഷേ ഓരോ മരണവും നമുക്ക് പ്രയാസമുണ്ടാക്കുന്നതാണ്. മരണങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞു എന്ന് പറയുമ്പോഴും പ്രശ്നത്തിന്റെ രൂക്ഷത നിലനിൽക്കുന്നു. മനുഷ്യമരണങ്ങൾക്ക് പുറമേ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റവരുടെ കാര്യവും അവയുണ്ടാക്കുന്ന പലവിധ നാശനഷ്ടങ്ങളും  രൂക്ഷമായിത്തന്നെ തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ മനുഷ്യ-വന്യമൃഗ സംഘർഷങ്ങളുടെ ഗുരുതരമായ വിഷയത്തെ നാം നയപരമായി അഭിമുഖീകരിക്കേണ്ടത്.

പരമ്പരാഗത നിയന്ത്രണ നടപടികൾ

1930-കൾക്കുശേഷം വന്യമൃഗ ശല്യങ്ങൾ തടയാൻ കർഷകർ പലവിധമായ കെണികൾ സ്ഥാപിക്കുകയും, അവരുടെ ജീവൻ, കൃഷിയിടങ്ങൾ, വിളകൾ, സ്വത്ത് എന്നിവ സംരക്ഷിക്കാൻ നിരവധി പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. മാരകമായ നിയന്ത്രണ നടപടികൾക്ക് പുറമേ, പല നിരുപദ്രവങ്ങളായ മാർഗ്ഗങ്ങളും കർഷകർ ഉപയോഗിച്ചിരുന്നു. കൃഷിയിടങ്ങൾ കാക്കാൻ അവർ തൊഴിലാളികളെ നിയമിച്ചു. നോക്കുകുത്തികൾ സ്ഥാപിച്ചു. കിടങ്ങുകൾ കുഴിച്ചു. കൽഭിത്തികളും മുള വേലികളും മുള്ളുള്ള കുറ്റിക്കാടുകളും മുള്ളുകമ്പി വേലികളും നിർമ്മിച്ചു. ഡ്രം അടിച്ച്‌, അല്ലെങ്കിൽ ലോഹ വസ്തുക്കൾ ഉപയോഗിച്ച്, ശബ്ദമുണ്ടാക്കി. തീ കൂട്ടി കത്തിച്ചു. പടക്കം പൊട്ടിച്ചു. രാത്രിയിൽ നാടൻ ബോംബുകൾ എറിഞ്ഞു. തെരുവ് നായ്ക്കളെ കാവൽക്കാരായി ഉപയോഗിച്ചു. ഞാങ്ങണത്തണ്ടുകൾ സ്ഥാപിച്ചു. രാത്രിയിൽ തേങ്ങാക്കൊട്ടകളിൽ കുളി സോപ്പ് വച്ചു. മൃഗങ്ങളുടെ ആക്രമണ പാതകളിൽ മണ്ണെണ്ണ തളിച്ചു. വിഷം അല്ലെങ്കിൽ സ്ഫോടകവസ്തുക്കൾ നിറച്ച ശർക്കര, കക്ക, ഗോതമ്പ് മാവ് എന്നിവ ഉപയോഗിച്ച് ചൂണ്ടകൾ സ്ഥാപിച്ചു. ചിലയിടങ്ങളിൽ കടുവകളെയും പുള്ളിപ്പുലികളെയും കൊല്ലുന്നതിന് പാരിതോഷികങ്ങളും പ്രഖ്യാപിച്ചു.

എന്നാൽ ഈ പരമ്പരാഗത രീതികൾ കാലക്രമേണ ഫലപ്രദമല്ലാതായി. വന്യമൃഗങ്ങളുടെ ആക്രമണം കുറയ്ക്കുന്നതിൽ ഇവയെല്ലാം ഭാഗികമായി വിജയിച്ചെങ്കിലും, അതെല്ലാം താൽക്കാലിക സ്വഭാവമുള്ളവയായിരുന്നു. വന്യമൃഗങ്ങൾക്ക് മിക്ക പ്രതിരോധരീതികളും പരിചിതമായി. തീയോ ഉച്ചത്തിലുള്ള ശബ്ദമോ മറ്റ് തരത്തിലുള്ള ശല്യങ്ങളോ ഭയന്ന് അവ ഓടിപ്പോകാതായി. ഇതിനും പുതിയ ബദൽ രീതികൾ ഉണ്ടായിരുന്നുവെങ്കിലും അവ വളരെ ചെലവേറിയതോ അല്ലെങ്കിൽ കൂടുതൽ ദോഷകരമായ നാശനഷ്ടങ്ങൾക്ക് കാരണമാകുന്നതോ ആയിരുന്നു. അങ്ങിനെയാണ് കൂടുതൽ ആധുനികമായതും ശാസ്ത്രീയവുമായ സമീപനങ്ങൾ ഈ വിഷയത്തിൽ തേടേണ്ടി വന്നത്.

ആധുനികമായ സമീപനങ്ങൾ

മനുഷ്യ-വന്യമൃഗ സംഘർഷത്തെക്കുറിച്ച്  ആഗോളതലത്തിൽതന്നെ ഉയർന്നുവരുന്ന ആധുനികമായ ധാരണകൾ നമ്മൾ മുകളിൽ വിവരിച്ച ‘പരമ്പരാഗത’ രീതികളേക്കാൾ ശാസ്ത്രീയവും സമഗ്രവും ബഹുമുഖവുമാണ്. വർദ്ധിച്ചുവരുന്ന മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾക്ക് ഒന്നിലധികം കാരണങ്ങളുണ്ടെന്ന് നാം തിരിച്ചറിയുന്നു. ഈ തിരിച്ചറിവുകൾ സ്വാംശീകരിച്ച് കൊണ്ടാണ് പുതിയ പ്രതിരോധ നടപടികൾ രൂപീകരിക്കേണ്ടത് എന്നാണ് പൊതുവേ  ശാസ്ത്രലോകം മനസ്സിലാക്കുന്നത്.

ഒന്നാമതായി, മനുഷ്യ-വന്യമൃഗ സംഘർഷങ്ങളെ പൂർണ്ണമായും നിയന്ത്രിക്കാനോ ഇല്ലാതാക്കാനോ സാധ്യമാവില്ല. അത്തരം സംഘർഷങ്ങൾ എത്രയോ നൂറ്റാണ്ടുകളായി ഉള്ളവയാണ്. അത് ഇനിയും തുടരാനാണ് സാധ്യത. അതുപോലെ, ഈ പ്രതിഭാസത്തെ വിവരിക്കാൻ ‘സംഘർഷം’ എന്ന പദം ഉപയോഗിക്കുന്നത് അനുചിതമാണ്.  കാരണം, ആ പദം മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും ആവാസവ്യവസ്ഥയുമായി (habitat) ബന്ധപ്പെട്ട അവകാശവാദങ്ങൾക്കും ആവശ്യകതകൾക്കും ഒരു ഏറ്റുമുട്ടലിന്റെ സ്വഭാവം നൽകുന്നു. അതിനാൽ, ഭാവിയിലെ നയസമീപനങ്ങൾ വനങ്ങളിലും സമീപത്തുമുള്ള പാരിസ്ഥിതിക സംവിധാനങ്ങളെ സമന്വയിപ്പിച്ച് അത്തരം വൈരുദ്ധ്യങ്ങളുടെ ഫലമായുണ്ടാകുന്ന നഷ്ടങ്ങൾ കുറയ്ക്കുന്നതിന് ശ്രമിക്കണമെന്നാണ് പൊതുവേയുള്ള സമീപനം.

രണ്ടാമതായി, വിവിധ നിയമങ്ങളുടെയും വന-വന്യമൃഗ സംരക്ഷണ പദ്ധതികളുടെയും ഫലമായി കടുവകൾ, ആനകൾ, കാട്ടുപന്നികൾ എന്നിവയുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ഇവിടെ, എണ്ണത്തേക്കാൾ പ്രധാനം അവയുടെ സാന്ദ്രതയാണ്. (അതായത്, ഒരു ചതുരശ്ര കിലോമീറ്ററിന് എത്ര മൃഗങ്ങൾ എന്ന കണക്ക്). ഇതുമൂലം, അയൽസംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ കാലം മഴ ലഭിക്കുന്നതും ഈർപ്പമുള്ള വനങ്ങളുള്ളതുമായ കേരളത്തിൽ മനുഷ്യവാസം പ്രദേശങ്ങളിലേക്ക് വന്യമൃഗങ്ങൾ വലിയ തോതിൽ കടന്നുവന്ന് സഞ്ചരിക്കുന്നു. പ്രത്യേകിച്ചും ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ. അപ്പോൾ ആവാസവ്യവസ്ഥയുടെ വാഹകശേഷി കുറഞ്ഞ പ്രദേശങ്ങളിൽ (ഇവയെയാണ് ഹോട്ട് സ്പോട്ടുകൾ എന്ന് നമ്മൾ നേരത്തെ വിളിച്ചത്) വന്യമൃഗങ്ങളുടെ ആക്രമണങ്ങളുടെ ആവൃത്തിയും തീവ്രതയും വർദ്ധിക്കുന്നു.

ആവാസവ്യവസ്ഥകളുടെ വിഘടനവും പ്രകൃതിവിഭവ ശോഷണവുമാണ് വർദ്ധിച്ചുവരുന്ന മനുഷ്യ-വന്യമൃഗ സംഘർഷത്തിന് പ്രധാന കാരണമെന്ന് നാം തിരിച്ചറിയുന്നു എന്നതാണ് മൂന്നാമതായി പറയേണ്ട സംഗതി. ജനസംഖ്യാ വർദ്ധനവ്, നഗരവൽക്കരണം, വ്യവസായവൽക്കരണം, പശ്ചാത്തലസൗകര്യ വികസനപദ്ധതികൾ എന്നിവ കാരണം പലയിടങ്ങളിലും വനശോഷണം സംഭവിച്ചിട്ടുണ്ട്. അതിനാൽ ഏകദേശം 100 ചതുരശ്ര കിലോമീറ്ററോളം സ്ഥലം തങ്ങളുടെ ആവാസസ്ഥലമായി കരുതുകയും എന്നാൽ ദീർഘദൂരം സഞ്ചരിക്കുന്നവയുമായ കടുവകൾ, ആനകൾ തുടങ്ങിയ മൃഗങ്ങളുടെ ഇടനാഴികൾ തടസ്സപ്പെടുകയും അവയുടെ ആവാസവ്യവസ്ഥകൾ  മിക്കവയും ഭഞ്ജിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് മനുഷ്യവാസ സ്ഥലങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കുമെല്ലാമുള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റത്തിന് കാരണമാകുന്നു. കൂടാതെ, വേനൽക്കാലത്ത് വനങ്ങൾക്കുള്ളിലെ വെള്ളത്തിന്റെയും തീറ്റയുടെയും ലഭ്യത പലയിടത്തും കുറവായിരിക്കും. ഇത് ഭക്ഷണവും വെള്ളവും തേടി കൂടുതൽ ദൂരങ്ങളിലേക്ക്  അലയാൻ വന്യമൃഗങ്ങളെ നിർബന്ധിതരാക്കുന്നു.

വന്യജീവികളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പുതിയ പഠനങ്ങൾ കാണിക്കുന്നത് മനുഷ്യ-വന്യമൃഗ സംഘർഷങ്ങളിൽ ഉൾപ്പെടുന്ന വലിയ സസ്തനികളിൽ (mammals) ഭൂരിഭാഗവും ശക്തമായ ലൈംഗിക ദ്വിരൂപത (sexual dimorphism) കാണിക്കുന്നുവെന്നതാണ്. ആനകളിൽ ആൺമൃഗങ്ങൾക്ക് വലിയ ശരീര വലുപ്പമുണ്ട്. കൂടാതെ അവയ്ക്ക് കൊമ്പുകൾ തുടങ്ങിയ ദ്വിതീയ ലൈംഗിക അടയാളങ്ങളുമുണ്ട്. ആണാനകൾക്കിടയിൽ ഈ സ്വഭാവസവിശേഷതകൾക്ക് പരിണാമപരമായ തിരഞ്ഞെടുപ്പും കാലക്രമേണ ഉണ്ടായിട്ടുണ്ട്. ഇങ്ങനെ പരിണാമപരമായ തിരഞ്ഞെടുപ്പ് സംഭവിച്ചിട്ടുള്ള  ആണാനകൾക്ക് മറ്റ് ആണാനകളെക്കാൾ പെണ്ണാനകൾക്കുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള കഴിവ് കൂടുന്നു. അങ്ങിനെ, ഇണചേരലിൽ മത്സരങ്ങൾ രൂപപ്പെടുന്നു. ആണാനകൾ ഇണചേരലിനായി ഒറ്റയ്ക്ക് കൂടുതൽ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്നു. ഇത് ആണാനകളെ മനുഷ്യവാസസ്ഥലങ്ങളുടെ അടുത്തേക്കും സംഘർഷത്തിലേക്കും എത്തിക്കുന്നു. മാത്രമല്ല, പ്രായപൂർത്തിയായ ആണാനകളിൽ ‘മസ്ത്’ അഥവാ സാമൂഹ്യ മത്സരവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക ഹോർമോൺ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നു. ഈ സമയങ്ങളിൽ അവയ്ക്കിടയിൽ ആക്രമണശീലം, പ്രദേശാധിപത്യം എന്നീ സ്വഭാവങ്ങളും കാണപ്പെടുന്നു. ഇത്തരം ആനകൾ മനുഷ്യവാസപ്രദേശങ്ങളിൽ എത്തുമ്പോൾ അവ വിളകൾ നശിപ്പിക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്നു. പെണ്ണാനകളാകട്ടെ താരതമ്യേന ശാന്തരും കൂട്ടമായി ജീവിക്കുന്നവരും ആണെങ്കിലും ആവാസ വ്യവസ്ഥകളിലെ പ്രശ്നങ്ങൾ അവയെയും മനുഷ്യവാസപ്രദേശങ്ങളിൽ എത്തിക്കുന്നു. എന്നിരിക്കിലും, പ്രായപൂർത്തിയായ ആണാനകളും അവയുടെ കൂട്ടങ്ങളും പെണ്ണാനകളേക്കാൾ ആറ് മടങ്ങോളം കൂടുതലായി കൃഷിയിടങ്ങളിൽ പ്രവേശിക്കുകയും ഇരട്ടിയോളം വിളകൾ നശിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

വന്യമൃഗങ്ങൾ പ്രോട്ടീനുകളും ധാതുക്കളും കൂടുതലായി ഉൾപ്പെടുന്ന അതായത് ഊർജ്ജോപഭോഗം പരമാവധിയാക്കുന്ന ഭക്ഷണരീതികളാണ് പിന്തുടരുന്നത് എന്നാണ് ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ കാണിക്കുന്നത്. നാട്ടിൽ കൃഷിചെയ്യുന്ന നെല്ല് പോലുള്ള പുല്ലിനങ്ങളിൽനിന്ന് കാട്ടിൽ വളരുന്ന കാട്ടുപുല്ലുകളേക്കാൾ കൂടുതൽ പ്രോട്ടീൻ, കാൽസ്യം, സോഡിയം എന്നിവ ലഭിക്കുന്നു. ഇതിനുപുറമെ, വനത്തിനുള്ളിൽ വളരുന്ന ഭക്ഷ്യസസ്യങ്ങളുടെ പ്രോട്ടീൻ ഉള്ളടക്കത്തിൽ കാലക്രമേണ കുറവ് സംഭവിച്ചതായും പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ, ഉയർന്ന പ്രോട്ടീൻ ഉള്ളടക്കമുള്ള നെല്ല്, തിന, ചോളം എന്നിവ വളർത്തുന്ന വിളനിലങ്ങൾ കൂടുതലായി ആക്രമിക്കാനുള്ള പ്രവണത വന്യമൃഗങ്ങൾ കാണിക്കുന്നു. ചുരുക്കത്തിൽ, ആനകൾ പതിവായി നടത്തുന്ന വിള ആക്രമണങ്ങൾ പരിണാമത്താൽ രൂപപ്പെടുത്തപ്പെട്ട ഒരു മികച്ച തീറ്റ കണ്ടെത്തൽ തന്ത്രത്തെയാണ് കാണിക്കുന്നത്. ഒരിക്കൽ വിളകൾ കണ്ടെത്തിയാൽ ആ സ്ഥലങ്ങളിൽ അവ പതിവായി എത്തുന്നു.

ഇത്തരത്തിൽ മനുഷ്യ-വന്യമൃഗ സംഘർഷ വിഷയത്തെ ശാസ്ത്രീയമായി മനസ്സിലാക്കുന്നതിലൂടെ മാത്രമേ അവ പരിഹരിക്കുന്നതിനുള്ള സമഗ്രമായ നയങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ കഴിയൂ. തൽഫലമായി, സമീപവർഷങ്ങളിൽ സർക്കാരുകളും കർഷകരും ഒന്നിലധികം തന്ത്രങ്ങളുടെ സംയോജനവും ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. വന്യജീവികളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പുതിയ ധാരണയും പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗവും അവ ഒരുമിച്ച് കൊണ്ടുവരുന്നു.

ആധുനികമായ നയസമീപനം

മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ എന്നത് പല പഠന മേഖലകൾ ചേർന്ന ഒരു ഏകീകൃത പഠനശാഖയായി ഉയർന്നുവന്നിട്ടുണ്ട് എന്നാണ് നമുക്കിന്ന് മനസ്സിലാകുന്നത്. അതിനാൽ അവ ലഘൂകരിക്കുന്നതിനുള്ള ആധുനിക സമീപനങ്ങളും സമഗ്രമാവണം. ഈ സമഗ്രതയിൽ പല സമീപനങ്ങളും ഒരുമിച്ചു പരിഗണിക്കേണ്ടതുണ്ട്. സവിശേഷമായ ഹ്രസ്വകാല, മധ്യകാല, ദീർഘകാല തന്ത്രങ്ങൾ ഇതിന് ആവശ്യമാണ്. ഇത്തരം തന്ത്രങ്ങൾ ഈ വിഷയത്തിലെ ശാസ്ത്രീയമായ അറിവുകളെ പിൻപറ്റുന്നതുമാവണം. മാത്രമല്ല, അതിനുവേണ്ട സാമ്പത്തിക വിഭവങ്ങൾ കണ്ടെത്താൻ കേന്ദ്ര സർക്കാരിന്റെ സഹായങ്ങളും ആവശ്യം വരും. അവ ഒന്നൊന്നായി താഴെ സൂചിപ്പിക്കുന്നു.

1. ഹ്രസ്വകാല സമീപനങ്ങൾ

ഹ്രസ്വകാല സമീപനങ്ങളിൽ ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള പരിഹാരവും ഉചിതമായ സാങ്കേതികവിദ്യയുടെ തിരഞ്ഞെടുപ്പും ആവശ്യമാണ്. ഒരു പ്രദേശത്തിനും  പൊതുവായ ഒരു പരിഹാരം ബാധകമാകില്ല. ഉദാഹരണത്തിന്, എല്ലായിടത്തും ആനകൾക്കെതിരെ മതിലുകൾ നിർമ്മിക്കുന്നത് അഭികാമ്യമല്ല. കാരണം അത് ചെലവേറിയതാണ്. ഒപ്പം, അത്തരം മതിലുകൾ കന്നുകാലികളുടെ മേയലിനും വനങ്ങളിലേക്കുള്ള മനുഷ്യരുടെ പ്രവേശനത്തിലും തടസ്സങ്ങൾ സൃഷ്ടിക്കും. കൂടാതെ, പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനനുസരിച്ച് മനുഷ്യരുടെയും മൃഗങ്ങളുടെയും പെരുമാറ്റം മാറും. അതിനാൽ, ദീർഘകാലാടിസ്ഥാനത്തിൽ, വന്യജീവികളുടെ പരിസ്ഥിതിയെയും അവയുടെ പെരുമാറ്റത്തെയും കുറിച്ചുള്ള ധാരണകളും പ്രാദേശിക സമൂഹങ്ങളുടെ കൂടുതൽ ജനാധിപത്യപരമായ പങ്കാളിത്തത്തെയും അടിസ്ഥാനമാക്കിക്കൊണ്ടുള്ള പ്രതിരോധരീതികളുടെ നിരന്തരമായ പുനർനിർമ്മാണം ആവശ്യമായിവരും എന്നാണ് വിവിധ പ്രദേശങ്ങളിൽനിന്നുള്ള അനുഭവങ്ങൾ കാണിക്കുന്നത്. ആവാസവ്യവസ്ഥയ്ക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനും ആവാസവ്യവസ്ഥയുടെ വിഘടനം ഒഴിവാക്കാനും അവ ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്യേണ്ടതുമുണ്ട്.

എന്തൊക്കെയാണ് ഈ ഹ്രസ്വകാല സമീപനങ്ങൾ? പരമ്പരാഗതമായി ഉപയോഗിച്ച് വന്നിരുന്ന വിഷബാധയുള്ള ചൂണ്ടകൾ, സ്ഫോടനാത്മക ചൂണ്ടകൾ, ഡ്രം അടിക്കൽ, രാത്രിയിലെ തീ കൊളുത്തൽ, രാത്രി കാവൽക്കാരെ നിയമിക്കൽ തുടങ്ങിയ രീതികൾ ഇപ്പോഴും പല പ്രദേശങ്ങളിലും കൃഷിക്കാർ ഉപയോഗിക്കുന്നുണ്ട്. അവ വ്യത്യസ്ത അളവുകളിൽ വിജയിക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ, വൈദ്യുതവേലികൾ, സൗരോർജ്ജവേലികൾ, ആനയെ പ്രതിരോധിക്കാനുള്ള മതിലുകൾ, കിടങ്ങുകൾ എന്നീ ഭൗതിക തടസ്സങ്ങളും, പ്രശ്‌നകാരികളായ ആനകളെ റേഡിയോ കോളർ ചെയ്യുക, അല്ലെങ്കിൽ മറഞ്ഞിരിക്കുന്ന ക്യാമറകൾ ഉപയോഗിക്കുക തുടങ്ങിയ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളും ഇന്ന് പരക്കെ ഉപയോഗിക്കുന്നുണ്ട്. കോൺക്രീറ്റ് തടസ്സങ്ങളും റെയിൽ വേലികളും ഒക്കെ വേലികൾ കെട്ടാനും മറ്റും ഉപയോഗിക്കുന്നു. മറ്റ് പ്രദേശങ്ങളിൽ കന്നുകാലികളുടെ റെക്കോർഡിങ്ങുകൾ, അലാറങ്ങൾ, മണികൾ, ഇലക്ട്രിക് സൈറണുകൾ എന്നിവപോലുള്ള പുതിയ തരം അക്ക്വസ്റ്റിക് (ശ്രവണ) പ്രതിരോധങ്ങൾ ഉപയോഗിക്കുന്നു. മൃഗങ്ങളെ ഭയപ്പെടുത്താൻ ഡ്രോണുകളും ഉപയോഗിക്കുന്നു. പക്ഷെ ഇവയെല്ലാം  വളരെ ചെലവേറിയതും കൂടുതൽ അദ്ധ്വാനവും സമയവും ആവശ്യമുള്ളതുമാണ്. ഈ ചെലവുകൾ വഹിക്കാൻ കർഷകർക്ക് സർക്കാരിന്റെ സഹായം അത്യന്താപേക്ഷിതമാണ്.

അതുപോലെ തേനീച്ചക്കൂടുകൾ, മുളക് പുക തുടങ്ങിയ ജൈവ മാർഗ്ഗങ്ങൾ ഇപ്പോഴും പലയിടത്തും ഉപയോഗത്തിലുണ്ട്. മൃഗങ്ങളുടെ അഭിരുചികളെക്കുറിച്ചുള്ള മെച്ചപ്പെട്ട ധാരണ കർഷകരെ വിവിധതരം സസ്യ-തടസ്സങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. രുചികരമല്ലാത്ത വിവിധ വിളകളുടെ കൃഷി വനങ്ങൾക്കും കൃഷിഭൂമിക്കും ഇടയിൽ ഒരു ബഫറായി പ്രവർത്തിപ്പിക്കുന്നത് മറ്റൊരു വഴിയാണ്. മുള്ളുള്ള കുറ്റിക്കാടുകളും കാപ്സിക്കം (ഒരു തരം വലിയ മുളക്) പോലുള്ള മൃഗങ്ങളെ അകറ്റുന്ന വിളകളും സസ്യ-തടസ്സങ്ങളായി ഉപയോഗിക്കുന്നുണ്ട്. ഇവയെല്ലാം ഹ്രസ്വകാല നടപടികളുടെ ഭാഗമായി വരും. സസ്യ-തടസ്സങ്ങൾ നിലവിലെ കൃഷി രീതികളെയും വിള ക്രമങ്ങളെയും മാറ്റി കൊണ്ടാണ് വരുന്നതെങ്കിൽ കർഷകർക്ക് അതുമൂലം ഉണ്ടായേക്കാവുന്ന വരുമാന നഷ്ടം സർക്കാർ പൂർണമായും നികത്തി കൊടുക്കേണ്ടതാണ്. 

വിളനാശം അനുഭവിക്കുന്ന കർഷകർക്ക് മികച്ച നഷ്ടപരിഹാരം ഉറപ്പുനൽകണം. വന്യമൃഗ ആക്രമണങ്ങളുടെ കാരണങ്ങളെയല്ല, പ്രത്യാഘാതങ്ങളെയാണ് നഷ്ടപരിഹാരം നൽകുന്നതിലൂടെ ലക്ഷ്യം വെക്കുന്നതെങ്കിലും, വന മാനേജ്മെന്റ് ശ്രമങ്ങളിൽ പ്രാദേശിക സമൂഹത്തെ ഉൾപ്പെടുത്തുന്നത് വളരെ പ്രധാനമാണ്. നൂതന ഇൻഷുറൻസ് നടപടികളുടെ സാധ്യതകളും പ്രയോജനപ്പെടുത്തണം.

ഉചിതമായ രീതികൾ തിരഞ്ഞെടുത്തുകഴിഞ്ഞാൽ, ദേശീയ തലത്തിൽ കേന്ദ്രസർക്കാർ ഈ ചെലവുകൾ വഹിക്കുകയോ സംസ്ഥാനങ്ങളുമായി അവ പങ്കിടുകയോ ചെയ്യണം. നിർദ്ദിഷ്ട തന്ത്രങ്ങൾ തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം നൽകിക്കൊണ്ട്, മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു ദേശീയ പദ്ധതി ആരംഭിക്കുകയും മതിയായ ധനസഹായം നൽകുകയും വേണം. ആനകളെ പ്രതിരോധിക്കാനുള്ള മതിൽ നിർമ്മിക്കാൻ ഒരു കിലോമീറ്ററിന് ഏകദേശം 1.5 കോടി രൂപ ചിലവാകുമെന്ന് കണക്കാക്കപ്പെടുന്നു. അതുപോലെ, ഒരു സോളാർ വൈദ്യുത വേലിക്ക് ഒരു കിലോമീറ്ററിന് ഏകദേശം 1,30,000 രൂപയും  ആനകളെ പ്രതിരോധിക്കാനുള്ള കിടങ്ങിന് ഒരു കിലോമീറ്ററിന് ഏകദേശം 8,00,000 രൂപയും ചെലവ് വരും. കേന്ദ്ര സർക്കാരിൻറെ സഹായം ഇതിന് കൂടിയേതീരൂ.

2. മധ്യകാല സമീപനങ്ങൾ

വനങ്ങളുടെ മെച്ചപ്പെട്ട പരിപാലനത്തിനായി  ഹ്രസ്വകാല സ്വയം-പ്രതിരോധ നടപടികളെ സംയോജിപ്പിക്കേണ്ടതുണ്ട്. അതാണ് പ്രധാനപ്പെട്ട മധ്യകാല സമീപനം. അടുത്ത കാലത്തായി വനത്തിനുള്ളിൽ വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ലഭ്യത വർദ്ധിപ്പിക്കുന്നതിൽ കേരളത്തിലെ വനം വകുപ്പ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, വേനൽക്കാലത്ത് വെള്ളം സംഭരിക്കാൻ സഹായിക്കുന്നതിന് വനങ്ങളിൽ കുളങ്ങൾ കുഴിക്കുന്നു. ആനകളുടെ ഇടനാഴികൾ തിരിച്ചറിഞ്ഞ് സമീപത്തുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ  മാറ്റിപ്പാർപ്പിക്കുന്നു. അമിതമായി സെൻസിറ്റീവ് ആയ വന്യജീവി മേഖലകളിൽ, വാഹന ഗതാഗതം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നു. അങ്ങേയറ്റം പ്രയാസമുള്ള  സന്ദർഭങ്ങളിൽ, പ്രശ്നക്കാരായ മൃഗങ്ങളെ സ്ഥിരമായി മറ്റു പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന മാർഗ്ഗവും സ്വീകരിക്കുന്നു. ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നതുപോലെ, ആക്രമണ സംഘങ്ങളിലെ മുൻനിര ആനകളെയാണ് കൂടുതലായും സ്ഥലം മാറ്റുന്നത്.

മധ്യകാല സമീപനങ്ങളിൽ പ്രാദേശിക ജനതയുടെ സാമൂഹ്യ പങ്കാളിത്തം വികസിപ്പിക്കുകയും ആഴത്തിലാക്കുകയും വേണം. പ്രാദേശികമായി യുവാക്കളെയും കർഷകരെയും വനം ഉദ്യോഗസ്ഥരെയും ഒരുമിപ്പിച്ചുകൊണ്ട് ദ്രുതപ്രതികരണ സംഘങ്ങൾ കേരളത്തിൽ രൂപീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, പഞ്ചായത്ത് തലത്തിൽ ജനപ്രതിനിധികൾ, കർഷക പ്രതിനിധികൾ, ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ എന്നിവരടങ്ങുന്ന അനവധി ജനജാഗ്രതാ സമിതി (പീപ്പിൾസ് വിജിലൻസ് കമ്മിറ്റി) യൂണിറ്റുകൾ കേരളത്തിൽ പ്രവർത്തിക്കുന്നു. അതുപോലെ, ഇക്കോ-ടൂറിസം പോലുള്ള സംരംഭങ്ങളിൽ ലാഭവും ആനുകൂല്യങ്ങളും പങ്കിട്ട്, ഒരു കമ്മ്യൂണിറ്റി ഫണ്ട് സൃഷ്ടിക്കുന്നത് ഉൾപ്പെടെയുള്ള നയങ്ങൾ പ്രാദേശിക സമൂഹങ്ങളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായകമായിട്ടുണ്ട്. ദൗർഭാഗ്യവശാൽ, ഇത്തരം മധ്യകാല സമീപനങ്ങൾ സ്വീകരിക്കുന്നതിന് വളരെ പരിമിതമായ സഹായമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. ഈ സഹായം തന്നെ അടുത്ത കാലത്ത് തീരേ കുറഞ്ഞുവന്നിട്ടുമുണ്ട്.

3. ദീർഘകാല സമീപനങ്ങൾ

ദീർഘകാലാടിസ്ഥാനത്തിൽ, മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ വിജയം വനപ്രദേശങ്ങൾക്ക് സമീപമുള്ള ഭൂവിനിയോഗ രീതികൾ മാറുന്നതിനെ ആശ്രയിച്ചിരിക്കുന്നു. സംഘർഷ മേഖലകളിലെ ജനങ്ങളും മൃഗങ്ങളും തമ്മിലുള്ള സമ്പർക്കസാധ്യതകൾ കുറയ്ക്കൽ, പ്രശ്നക്കാരായ ആനകൾക്കെതിരായ ഫലപ്രദമായ പ്രതിരോധം, ആനകൾ ഉൾപ്പെടയുള്ള മൃഗങ്ങളുടെ ചലനമാർഗങ്ങൾ സുഗമമാക്കൽ, വനവുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളിൽ കൃഷിയുടെമേലുള്ള ജനങ്ങളുടെ ആശ്രിതത്വം കുറയ്ക്കൽ, ഇവയെല്ലാം ആഗോളതലത്തിൽതന്നെ അംഗീകരിക്കപ്പെട്ട ദീർഘകാല ഇടപെടലുകളാണ്. 

കള്ളിങ്ങും ജനസംഖ്യാ നിയന്ത്രണവും

മനുഷ്യ-വന്യമൃഗ സംഘർഷ ലഘൂകരണത്തിനായുള്ള മറ്റുചില ഇടപെടലുകൾ ഹ്രസ്വ-മധ്യ-ദീർഘകാല പ്രാധാന്യമുള്ളവയാണ്. അതായത്, എല്ലാ സമയത്തും വേണ്ടിവരുന്ന പ്രതിരോധ നടപടികൾ. ഇവിടെ, ഇന്ന് ചർച്ച ചെയ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധമാർഗ്ഗം വന്യമൃഗങ്ങളുടെ എണ്ണത്തെ നിയന്ത്രിക്കുന്ന പദ്ധതികളാണ്. എണ്ണത്തിൽ കൂടുതലുള്ള വന്യമൃഗങ്ങളെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നുകിൽ കൊല്ലുക (ഇതിനെയാണ് ‘കള്ളിങ്’ എന്ന് പറയുന്നത്), അവയുടെ ജനസംഖ്യാവർധനവ് തടയുക എന്നിവയാണ് ഇതിനുള്ള പരിഹാരങ്ങൾ. വനങ്ങൾ സംരക്ഷിക്കാനും അവിടെ വന്യമൃഗങ്ങൾക്ക് മെച്ചപ്പെട്ട പരിസരങ്ങൾ ഒരുക്കാനും   ശ്രമിക്കുമ്പോഴും കള്ളിങും ജനസംഖ്യാ നിയന്ത്രണവും അനിവാര്യമാണ് എന്നാണ് അനുഭവങ്ങൾ നമ്മോട് പറയുന്നത്. 

ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളിൽ കള്ളിങ് എന്നത് സങ്കീർണ്ണമായ ഒരു വിഷയമാണ്. ഇതിൽ പാരിസ്ഥിതിക, ധാർമ്മിക, സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയമാനങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, മറ്റുരീതികൾക്കൊപ്പം, ശാസ്ത്രീയപഠനങ്ങൾക്ക് വിധേയമായി, നടപ്പിലാക്കാവുന്ന തന്ത്രങ്ങളിൽ ഒന്നാണ് കള്ളിങ്. നേരത്തെ പറഞ്ഞതുപോലെ, ഹ്രസ്വകാലത്തും മധ്യകാലത്തും ദീർഘകാലത്തുമായി നടപ്പിൽ വരുത്തുന്ന വിശാലമായ ഒരു തന്ത്രത്തിന്റെ ഭാഗമായിരിക്കണം കള്ളിങ്.

ഒരു ആവാസവ്യവസ്ഥയ്ക്ക് നിലനിർത്താൻ കഴിയുന്ന ഒരു ജീവിവർഗത്തിന്റെ പരമാവധി ജനസംഖ്യാ വലിപ്പത്തെയാണ് ‘വഹിക്കാനുള്ള ശേഷി’ അഥവാ ‘ക്യാരിയിംഗ് കപ്പാസിറ്റി’ എന്ന് പറയുന്നത്. വന്യജീവികളുടെ എണ്ണത്തിലെ വർദ്ധനവും ആവാസവ്യവസ്ഥകളുടെ വിഘടനവും മനുഷ്യരുടെയും കൃഷിയുടെയും കടന്നുകയറ്റവുമെല്ലാം ഈ ശേഷിയെ ദുർബലപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആവാസവ്യവസ്ഥയുടെ ശേഷിയിലും കവിയുന്ന കാട്ടുപന്നി, മാൻ, കുരങ്ങുകൾ തുടങ്ങിയ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ കള്ളിങ് നിർദ്ദേശിക്കപ്പെടുന്നത്. പല രാജ്യങ്ങളിലും കള്ളിങ് വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, യൂറോപ്പിന്റെയും ആഫ്രിക്കയുടെയും ചില ഭാഗങ്ങളിൽ, അമിതമായ അളവിലുള്ള  ജീവികളുടെ നിയന്ത്രിതമായ കള്ളിങ് പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനും മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കുറയ്ക്കുന്നതിനും സഹായിച്ചിട്ടുണ്ട്. കാട്ടുപന്നിപോലുള്ള മൃഗങ്ങളുടെ പെരുകൽ, മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ആഫ്രിക്കൻ സ്വൈൻ ഫീവർ പോലുള്ള സൂനോട്ടിക് (zoonotic) അസുഖങ്ങളുടെ വ്യാപനം എന്നിവ തടയാനും ഇത് സഹായകമാണ്. 

അശാസ്ത്രീയമായി നടപ്പിൽ വരുത്തുന്ന കള്ളിങ് പാരിസ്ഥിതിക സന്തുലിതാവസ്ഥയെയും ജൈവവൈവിധ്യത്തെയും തടസ്സപ്പെടുത്തുമെന്ന് ഒരു അഭിപ്രായമുണ്ട്. ഉദാഹരണത്തിന്, സസ്യഭുക്കുകളെ നീക്കം ചെയ്യുന്നത് സസ്യങ്ങളുടെ അമിതവളർച്ചയിലേക്ക് നയിച്ചേക്കാം. കന്നുകാലികളെ സംരക്ഷിക്കുന്നതിനായി അവയെ വേട്ട ചെയ്യുന്ന മൃഗങ്ങളെ കൊല്ലുന്നത് സസ്യഭുക്കുകളുടെ എണ്ണം വർദ്ധിക്കാൻ കാരണമായേക്കാം. ഇതെല്ലാം മറ്റ് ജീവിവർഗ്ഗങ്ങളെയും അവയുടെ ആവാസവ്യവസ്ഥാ സേവനങ്ങളെയും ബാധിച്ചേക്കാം. അതുപോലെതന്നെ, ഫലപ്രദമായ കള്ളിങ്ങിനുമുൻപ് അതിന് വേണ്ട കൃത്യമായ കണക്കുകൾ, സുതാര്യമായ തീരുമാനങ്ങൾ, കർശനമായ നിരീക്ഷണങ്ങൾ എന്നിവ ആവശ്യമാണ്. ഇവ ഇല്ലാത്ത പക്ഷം പണ്ടുണ്ടായിരുന്ന പ്രാകൃത രൂപത്തിലുള്ള വന്യമൃഗ വേട്ടകൾ തിരിച്ചുവരാനുള്ള സാധ്യതകളുമുണ്ട്.

 കള്ളിങ്ങ് നടപ്പിൽ വരുത്തുന്നത് വന്യമൃഗങ്ങളിലെ പ്രത്യേക ഇനങ്ങളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുകയും അതുവഴി മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കുറയ്ക്കുകയും ചെയ്യും. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ ആവാസവ്യവസ്ഥയുടെ പാരിസ്ഥിതികശേഷിക്ക് അനുസൃതമായി അപകടകാരികളായ മൃഗങ്ങളെ കൊല്ലുന്നത് മനുഷ്യന്റെ സുരക്ഷ വർദ്ധിപ്പിക്കും. അമിതമായി വന്യമൃഗങ്ങളുടെ വർധനവുണ്ടാകുന്ന സന്ദർഭങ്ങളിൽ, സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും ജൈവവൈവിധ്യത്തെ സംരക്ഷിക്കാനും കള്ളിങ് വഴി കഴിയും. ഹ്രസ്വകാലത്തേക്ക്, അടിയന്തര സംഘർഷങ്ങൾ പരിഹരിക്കുന്നതിന് കള്ളിങ് എന്നത് ചെലവ് കുറഞ്ഞ ഒരു പരിഹാരവും ആയിരിക്കും. എന്നാൽ ഇത്തരം ശാസ്ത്രീയമായ കള്ളിങ്ങിന് തടസ്സമായി നിൽക്കുന്നത് കേന്ദ്ര സർക്കാരിന്റെ നയങ്ങളാണ്. ഇവയാണ് ഇന്ന് കർഷകർക്കിടയിൽ രൂക്ഷമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുള്ളത്.

കള്ളിങും കേന്ദ്ര നയങ്ങളും

വന്യമൃഗങ്ങളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട ഇന്ത്യയിലെ നയങ്ങൾ കൊളോണിയൽ കാലഘട്ടത്തിലെ രാജാക്കന്മാരുടെയും മറ്റും നായാട്ടുസംസ്കാരത്തിന് എതിരായി രൂപപ്പെട്ടതാണ്. സ്വാതന്ത്ര്യത്തിനുമുമ്പ് നിലവിലുണ്ടായിരുന്ന 1927ലെ ഇന്ത്യൻ ഫോറസ്റ്റ് ആക്ട് ചില തദ്ദേശനിയന്ത്രണങ്ങൾക്കുവിധേയമായി വന്യമൃഗവേട്ട അനുവദിച്ചിരുന്നു. 1912ലെ വൈൽഡ് ബേർഡ്സ് ആൻഡ് അനിമൽസ് പ്രൊട്ടക് ഷൻ ആക്ട് അനുസരിച്ചും ചില നിയന്ത്രണങ്ങൾ വേട്ടയ്ക്ക് ഉണ്ടായിരുന്നെങ്കിലും വളരെ ദുർബലമായിരുന്നു ആ നിയന്ത്രണങ്ങളൊക്കെ. സ്വാതന്ത്ര്യത്തിനുശേഷം 1972 വരെ സംസ്ഥാനങ്ങൾക്ക് അവരുടേതായ നായാട്ടുനിയമങ്ങൾ രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പല സംസ്ഥാനങ്ങളിലും വേട്ട ഒരു കായിക വിനോദമായി പൊതുവേ അംഗീകരിക്കപ്പെട്ടിരുന്നു. പുലികളെയും കടുവകളെയും മാനുകളെയും വേട്ട ചെയ്യാനുള്ള ലൈസൻസുകളും പെർമിറ്റുകളും സംസ്ഥാന സർക്കാരുകൾ നൽകുകയും ചെയ്തിരുന്നു. 

ഈ സാഹചര്യത്തിലാണ് ഇന്ദിരാഗാന്ധിയുടെ സർക്കാർ 1972ലെ വൈൽഡ് ലൈഫ് പ്രൊട്ടക് ഷൻ ആക്ട് പാസ്സാക്കുന്നത്. ചുരുക്കം ചില സാഹചര്യങ്ങളിൽ ഒഴികെ വന്യമൃഗവേട്ട ഈ നിയമം പരിപൂർണ്ണമായി നിരോധിച്ചു. വേട്ട അഥവാ ഹണ്ടിങ് എന്ന പദമാണ് നിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത്. വേട്ടയുടെ നിർവചനമായി 1972ലെ നിയമത്തിൽ പറയുന്നത് ഏതെങ്കിലും വന്യമൃഗത്തെയോ ബന്ദിയാക്കിയ മൃഗത്തെയോ കൊല്ലുക, വിഷം കൊടുക്കുക, പിടിക്കുക, കെണിയിൽ പെടുത്തുക, ഓടിക്കുക, ചൂണ്ടയിടുക എന്നിവയാണ്. ഈ നിയമത്തിന്റെ സെക് ഷൻ 11 അനുസരിച്ച് ഒരു സംസ്ഥാനത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡന് മാത്രമേ മനുഷ്യരുടെ ജീവന് അപകടകാരികളോ അസുഖം ബാധിച്ചതോ അംഗവൈകല്യം വന്നതോ ആയ മൃഗങ്ങളെപ്പോലും കൊല്ലാനുള്ള അധികാരം നൽകാൻ കഴിയൂ. അതുപോലെ, സെക് ഷൻ 62 അനുസരിച്ച് ‘വെർമിൻ’ അഥവാ ക്ഷുദ്രജീവി എന്ന് വർഗ്ഗീകരിക്കപ്പെടുന്ന വന്യമൃഗങ്ങളെ മാത്രമേ കൊല്ലാൻ അനുമതി നൽകാൻ കഴിയൂ. പിന്നെ, സെക് ഷൻ 12 അനുസരിച്ച് ചില ഗവേഷണ പ്രവർത്തനങ്ങൾക്കും വന്യമൃഗങ്ങളെ വധിക്കാനുള്ള അനുമതി നൽകാം. ഷെഡ്യൂൾ ഒന്നിലും രണ്ടിലും പെട്ട കടുവ, ആന തുടങ്ങിയ മൃഗങ്ങൾക്ക് വലിയ സുരക്ഷയും ഈ നിയമം ഒരുക്കി. ഇവയെ വേട്ട ചെയ്യുന്നവർക്ക് ജയിൽ ശിക്ഷയടക്കം നൽകാം എന്നും നിയമം വ്യവസ്ഥചെയ്തു. 

പിന്നീട് 1991ൽ ഈ നിയമം ഭേദഗതി ചെയ്തു. നിയമവിരുദ്ധമായ വേട്ടകൾക്കുള്ള ശിക്ഷ കൂടുതൽ കർശനമാക്കി. പിന്നീടുള്ള വർഷങ്ങളിലും ചില ഭേദഗതികൾ വന്നെങ്കിലും വേട്ടയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഒരു മാറ്റവും ഉണ്ടായില്ല. ചുരുക്കത്തിൽ, സെക് ഷൻ 62 അനുസരിച്ച്, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മാത്രമാണ്  പ്രത്യേക ആവശ്യമനുസരിച്ചുമാത്രം, ചില വന്യമൃഗങ്ങളെമാത്രം, ക്ഷുദ്രജീവി എന്ന് വിശേഷിപ്പിക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കുക. ആ ചെറിയ കാലയളവിലേക്ക് മാത്രമേ ആ മൃഗങ്ങളെ കൊല്ലാനുള്ള അനുമതി ലഭിക്കൂ എന്നും വന്നു. ഇതിനിടയ്ക്ക് പല സുപ്രീംകോടതി വിധികളും ഈ വിഷയത്തിൽ വരികയുണ്ടായി. 2013ലെ ഒരു വിധി അനുസരിച്ച് പരമ്പരാഗതമായി വേട്ട നടത്തിപ്പോന്ന ആദിവാസി വിഭാഗങ്ങൾക്ക് ഉൾപ്പെടെ വേട്ട നടത്താൻ പാടില്ലെന്നായി. 

ചുരുക്കത്തിൽ, നിലവിലെ സ്ഥിതിയനുസരിച്ച് വന്യമൃഗ വേട്ട പരിപൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. മൂന്ന് സാഹചര്യങ്ങളിൽ മാത്രമേ വന്യമൃഗങ്ങളെ വധിക്കുന്നത് അനുവദിച്ചിട്ടുള്ളൂ. ഒന്ന്, സ്വയരക്ഷയ്ക്കായി ഒരാൾക്ക് വന്യമൃഗങ്ങളെ വധിക്കാം. രണ്ട്, കേന്ദ്രസർക്കാർ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന മൃഗങ്ങളെ ആ കാലയളവിൽ മാത്രം സർക്കാരിന് മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ച് വധിക്കാം. മൂന്ന്, ചില ശാസ്ത്രഗവേഷണ പ്രവർത്തനങ്ങൾക്ക് മാത്രമായി വന്യമൃഗങ്ങളെ വേട്ട നടത്താനുള്ള അനുവാദം നൽകാം. മറ്റൊരു സാഹചര്യത്തിലും വന്യമൃഗവേട്ട നിയമവിധേയമല്ല.

ഇതുമാത്രമല്ല പ്രശ്നം. ക്ഷുദ്രജീവിയായി പ്രഖ്യാപിക്കപ്പെട്ട വന്യമൃഗങ്ങളെ എങ്ങനെ വധിക്കാം എന്നതിനെക്കുറിച്ചും സങ്കീർണമായ കേന്ദ്ര മാർഗ്ഗനിർദേശങ്ങളാണ് നിലവിലുള്ളത്. ഒരു വന്യമൃഗത്തെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് അനുമതി തേടണം എന്നതായിരുന്നു 1972ലെ നിയമത്തിലെ വ്യവസ്ഥ. 1991ലെ ഭേദഗതി അനുസരിച്ച്, ഇങ്ങനെ കേന്ദ്രസർക്കാർ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന മൃഗങ്ങളെ കൊല്ലാനുള്ള പെർമിറ്റുകൾ നൽകാനുള്ള അധികാരം സംസ്ഥാനങ്ങളിലെ ചീഫ് വൈൽഡ് ലൈഫ് വാർഡന് ആണ് നൽകിയത്. ഇത്തരം അനുമതി കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കുന്നതിന് മനുഷ്യർക്കും വിളകൾക്കുമുള്ള നാശനഷ്ടങ്ങൾ വിശദമായി വിവരിക്കുന്ന തെളിവുകളും കണക്കുകളും സംസ്ഥാനങ്ങൾ നൽകണം. മാത്രമല്ല, ഈ മൃഗങ്ങളെ വധിക്കാതെ തന്നെ പ്രശ്നം പരിഹരിക്കുന്നതിനുള്ള എല്ലാ നിരുപദ്രവങ്ങളായ സാധ്യതകളും പരിശോധിച്ചുകഴിഞ്ഞു എന്ന് തെളിവ് നൽകുകയും വേണം. ഏത് മൃഗത്തെ, ഏത് പ്രദേശത്ത്, എത്ര കാലത്തേക്ക് വധിക്കാനുള്ള അനുമതിയാണ് വേണ്ടത് എന്നും ചൂണ്ടിക്കാണിക്കണം. 

കേന്ദ്രസർക്കാർ അനുമതി നൽകാൻ തീരുമാനിക്കുന്ന പക്ഷം, ഒരു ഗസറ്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും. ഈ നോട്ടിഫിക്കേഷനിൽ എങ്ങനെയൊക്കെയാണ് പ്രസ്തുത മൃഗത്തെ വധിക്കാനുള്ള അനുമതിയുള്ളത് എന്ന് വിശദമായി പ്രതിപാദിക്കപ്പെടും. ഉദാഹരണത്തിന്, രാത്രികാലങ്ങളിൽ ഒരു മൃഗത്തിനെ വധിക്കാൻ പാടില്ല, വിഷം നൽകി കൊല്ലാൻ പാടില്ല എന്നിങ്ങനെയൊക്കെ നോട്ടിഫിക്കേഷനിൽ പറയാറുണ്ട്. ഇങ്ങനെ അനുമതി ലഭിച്ചാൽ ആർക്കൊക്കെയാണോ വധിക്കാനുള്ള അധികാരം നൽകിയിട്ടുള്ളത് അവരെമാത്രം ഉപയോഗിച്ചുകൊണ്ട് സംസ്ഥാനത്തെ വനംവകുപ്പിന് കള്ളിങ് നടപ്പിലാക്കാം. എത്ര മൃഗങ്ങളെ എവിടെയൊക്കെ വെച്ച് വധിച്ചു എന്നതിന്റെ വിശദമായ കണക്ക് സൂക്ഷിക്കുകയും അവ പിന്നീട് കേന്ദ്രസർക്കാരിന് കൈമാറുകയും വേണം. 

മാർഗ്ഗനിർദ്ദേശങ്ങളിലെ ഇത്തരം സങ്കീർണതകൾ പലപ്പോഴും ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. കേന്ദ്ര അനുമതി ലഭിക്കാതിരിക്കുകയോ താമസിക്കുകയോ ചെയ്യുന്നത് കൂടുതൽ മരണങ്ങൾക്കും കാർഷിക നഷ്ടങ്ങൾക്കും വഴിതെളിക്കുന്നുണ്ട്. ഇതടക്കം കേന്ദ്ര നിയമങ്ങളിൽ വിശദമായ മാറ്റങ്ങളും പരിഷ്കാരങ്ങളും ആവശ്യമാണ് എന്നത് കേരളമടക്കം വിവിധ സംസ്ഥാനങ്ങൾ ഏറെക്കാലമായി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു വരുന്നുണ്ട്. 

ഒന്നാമതായി, ഒരു വന്യമൃഗത്തെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം, പരിമിതമായ  കാലയളവിലേക്കെങ്കിലും, സംസ്ഥാന സർക്കാരുകൾക്ക് നൽകണം. ഇതുവഴി കേന്ദ്ര അനുമതി ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ സാധിക്കും. രണ്ടാമതായി, ഏതൊക്കെ വന്യമൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാം എന്നതിന്റെ പട്ടിക കേന്ദ്രസർക്കാർ വിപുലപ്പെടുത്തേണ്ടതുണ്ട്. ഉദാഹരണത്തിന്, നിലവിലെ നിയമത്തിനുകീഴിൽ ആന, മയിൽ തുടങ്ങിയ ഷെഡ്യൂൾ ഒന്നിലെ മൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാൻ കഴിയില്ല. കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ ആനകളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാൻ സാധിക്കാത്തത് പലപ്പോഴും രൂക്ഷമായ പ്രശ്നങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. മൂന്നാമതായി, സംസ്ഥാനങ്ങൾക്ക് ഒരു മൃഗത്തെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് അനുമതി നൽകുന്ന പ്രക്രിയ കേന്ദ്രസർക്കാർ കൂടുതൽ ലളിതമാക്കണം. മാത്രമല്ല, ഇത്തരം അനുമതികൾ സമയബന്ധിതമായി നൽകുകയും വേണം. നാലാമതായി, ഒരു ക്ഷുദ്രജീവിയെ എങ്ങനെയൊക്കെ വധിക്കാം എന്നതിനെ സംബന്ധിച്ചുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തണം. മാനുഷിക പരിഗണനകൾ നിലനിർത്തിക്കൊണ്ടുതന്നെ, കൂടുതൽ രീതികൾ അവലംബിച്ചു കൊണ്ട് ക്ഷുദ്രജീവികളെ വധിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകണം. അഞ്ചാമതായി, ക്ഷുദ്രജീവികളെ വേട്ട നടത്താനായി ഇറങ്ങുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് — അവർ നിയമവിരുദ്ധമായി പ്രവർത്തിക്കാത്തിടത്തോളം — ആവശ്യമായ സംരക്ഷണവും പ്രോത്സാഹനവും നൽകേണ്ടതുണ്ട്. അവരെ അനാവശ്യമായി കേസുകളിൽ കുടുക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണം. അവസാനമായി, സെക് ഷൻ 62ന് പുറത്തും പൊതുവിൽ മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുവേണ്ടിയുള്ള വിപുലമായ ഒരു പദ്ധതിക്ക് കേന്ദ്രസർക്കാർ ദേശീയ തയ്യാറാവണം. അതിനാവശ്യമായ തുക കേന്ദ്രബജറ്റിൽ വകയിരുത്തണം. കർഷകർക്ക് നൽകേണ്ട നഷ്ടപരിഹാരം വർദ്ധിപ്പിക്കുകയും, അതിൻറെ ഒരു ഭാഗം കേന്ദ്രസർക്കാർ വഹിക്കുകയും വേണം. 

ഈ ആവശ്യങ്ങളൊക്കെ പല സംസ്ഥാനങ്ങളും പല അവസരങ്ങളിലും ശക്തമായി ഉന്നയിച്ചിട്ടും കേന്ദ്രസർക്കാർ ഒരു മാറ്റത്തിനും തയ്യാറായിട്ടില്ല. മൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് വധിക്കുന്നതിനുപകരം പലപ്പോഴും ഈ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന് സ്റ്റെറിലൈസേഷൻ ഉൾപ്പെടെയുള്ള ഗർഭനിരോധന മാർഗങ്ങളുടെ സാധ്യത പരിശോധിക്കണം എന്നാണ്  കേന്ദ്രസർക്കാർ അഭിപ്രായപ്പെടുന്നത്. ഇത്തരത്തിലുള്ള പ്രതിലോമസമീപനം സംസ്ഥാനതലത്തിൽ മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാക്കാനാണ് വഴി വെച്ചിട്ടുള്ളത്. ഈ നിലപാടിനെതിരെയാണ് കേരളമടക്കം പല സംസ്ഥാനങ്ങളിലും കർഷകർ സമരമാർഗങ്ങളിലേക്ക് ഇറങ്ങിയിട്ടുള്ളത്.

കേരളത്തിനുള്ള സാമ്പത്തിക പാക്കേജ്

നിയമങ്ങളിലെ മാറ്റങ്ങൾക്കൊപ്പം ദേശീയതലത്തിൽതന്നെ മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഒരു വലിയ പാക്കേജ് ആണ് കേന്ദ്രസർക്കാർ തയ്യാറാക്കി നടപ്പിലാക്കേണ്ടത് എന്ന് നേരത്തെ പറഞ്ഞുവല്ലോ. ഈ പാക്കേജുമായി ബന്ധപ്പെട്ട് കേരളത്തിൽ നടപ്പിലാക്കേണ്ട പദ്ധതികൾ ഏതൊക്കെയെന്നും, അവയ്ക്ക് ആവശ്യമായ ചെലവുകൾ എത്രയാണ് കേന്ദ്രസർക്കാർ വഹിക്കേണ്ടിവരിക എന്നുള്ളതും കേരളസംസ്ഥാന ആസൂത്രണ ബോർഡ് വിശദമായി പരിശോധിക്കുകയും ഒരു റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടിൽ വിവിധ മനുഷ്യ-വന്യമൃഗ സംഘർഷങ്ങളെ തരംതിരിച്ച് വർഗ്ഗീകരിക്കുകയും അവയുടെ ലഘൂകരണത്തിനുവേണ്ട സാമ്പത്തികച്ചെലവ് കണക്കാക്കുകയും നഷ്ടപരിഹാര സാധ്യതകൾ വിശകലനം ചെയ്യുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ഈ റിപ്പോർട്ടിലെ വിവരങ്ങൾ പതിനാറാം ധനകാര്യ കമ്മീഷന് നിവേദന രൂപത്തിൽ കൈമാറുകയും ചെയ്തിട്ടുണ്ട്.

ഇതിനായി ആസൂത്രണബോർഡ് സ്വീകരിച്ച രീതിശാസ്ത്രം ഇപ്രകാരമാണ്. കേരളത്തിലെ എട്ട് വന്യജീവി സർക്കിളുകളിൽ ഓരോന്നിൽനിന്നും ഈ വിഷയവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ ശേഖരിച്ചുകൊണ്ട് ഇടപെടൽ രീതി, വന്യമൃഗങ്ങളുടെ തരങ്ങൾ, പ്രദേശം, തീവ്രത എന്നിവയെ അടിസ്ഥാനമാക്കി മനുഷ്യ-വന്യമൃഗ സംഘർഷ സംഭവങ്ങളെ തരംതിരിച്ചു. അങ്ങനെ, മൊത്തം ഒമ്പത് തലങ്ങളിൽ അവശ്യംവേണ്ട പ്രതികരണ രീതികൾ ഈ റിപ്പോർട്ടിൽ സംഗ്രഹിച്ചിട്ടുണ്ട്. ഈ രീതികൾ താഴെപ്പറയുന്നവയാണ്:

  1. ഭൗതിക തടസ്സങ്ങൾ
  2. മനുഷ്യ-വന്യമൃഗ സമ്പർക്കം കുറയ്ക്കുന്നതിനുള്ള നടപടികൾ
  3. അടിസ്ഥാന സൗകര്യങ്ങളും മാനവ വിഭവശേഷീവികസനവും
  4. ഇൻഷുറൻസുകളും എക്സ്-ഗ്രേഷ്യ പേയ്‌മെന്റും
  5. ജനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തൽ
  6. ആവാസ വ്യവസ്ഥയുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ
  7. പരിശീലനം, അവബോധം സൃഷ്ടിക്കൽ, ഗവേഷണം
  8. സ്വകാര്യ സെറ്റിൽമെന്റുകളുടെ സ്ഥലംമാറ്റം
  9. ആനകളുടെയുംമറ്റും സഞ്ചാരപാതകൾ സുഗമമാക്കാൻ സ്വകാര്യ എസ്റ്റേറ്റുകൾ ഏറ്റെടുക്കൽ

ഈ ഇടപെടലുകളുടെ ഒരു സംഗ്രഹം പട്ടിക രണ്ടിലും മൂന്നിലുമായി നൽകിയിട്ടുണ്ട്. ഈ പട്ടികകളിൽ പ്രത്യക്ഷമായ ചെലവുകൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ, പരോക്ഷ ചെലവുകളില്ല. ഇത്തരമൊരു വിശദമായ പദ്ധതി കേരളത്തിൽ അടുത്ത അഞ്ച് വർഷത്തേക്ക് നടപ്പിലാക്കുന്നതിനുള്ള മൊത്തം സാമ്പത്തിക ബജറ്റ് ആവശ്യകത 3103.2 കോടി രൂപയാണ് (പട്ടിക 2). വിശദമാക്കിയിരിക്കുന്ന എല്ലാ നിർദ്ദിഷ്ട പ്രവർത്തനങ്ങൾക്കുമുള്ള ആവശ്യങ്ങളുടെ വിശദമായ വർഷാവർഷ വിശദീകരണം പട്ടിക 3ൽ കാണാം. ഈ തുക കേന്ദ്ര സർക്കാർ കേരളത്തിന് നൽകണം എന്നാണ് നാം ആവശ്യപ്പെടുന്നത്.

പട്ടിക 2 മനുഷ്യവന്യജീവി സംഘർഷ ലഘൂകരണത്തിനുവേണ്ടിയുള്ള അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക ആവശ്യകത (കോടി രൂപയിൽ)

ഉറവിടം: ആസൂത്രണ ബോർഡ് കണക്കാക്കിയത്.
കുറിപ്പ്: 2014-2023 കാലയളവിലെ ശരാശരി പണപ്പെരുപ്പ നിരക്ക് (5.15%) പരിഗണിച്ചാണ് ഓരോ വർഷത്തേയും പ്രൊജക് ഷൻ നടത്തിയത്.

പട്ടിക 3 മനുഷ്യവന്യജീവി സംഘർഷ ലഘൂകരണത്തിനും പൊരുത്തപ്പെടുത്തലിനും വേണ്ടിയുള്ള വാർഷിക സാമ്പത്തിക ആവശ്യകതകൾ, കേരളത്തിൽ (കോടി രൂപയിൽ)

പ്രതിരോധ രീതികൾ  ആവശ്യമായ വാർഷിക ഫണ്ടിന്റെ ആവശ്യകത (കോടി രൂപ)
വർഷം 1വർഷം 2വർഷം 3വർഷം 4വർഷം 5ആകെ, 5 വർഷം
ഭൗതിക തടസ്സങ്ങൾ51.356.762.769.376.6316.7
സമ്പർക്കം ഒഴിവാക്കാനുള്ള നടപടികൾ30.834.037.641.646.0190.0
പശ്ചാത്തല സൗകര്യവും മാനവ വിഭവശേഷീവികസനവും61.568.075.283.292.0380.0
ഇൻഷുറൻസുകളും എക്സ്-ഗ്രേഷ്യയും41.045.450.255.561.3253.3
ജനപങ്കാളിത്തം ശക്തിപ്പെടുത്തൽ2.12.32.52.83.112.7
ആവാസ വ്യവസ്ഥയുടെ ഗുണനിലവാര മെച്ചപ്പെടുത്തൽ45.149.955.261.067.4278.7
പരിശീലനം, അവബോധം സൃഷ്ടിക്കൽ, ഗവേഷണം4.14.55.05.56.125.3
സ്വകാര്യ വാസസ്ഥലങ്ങളുടെ സ്ഥലംമാറ്റം102.6113.4125.4138.6153.3633.3
ആകെ502.6555.7614.4679.3751.13103.2
ഉറവിടം – ആസൂത്രണ ബോർഡ് കണക്കാക്കിയത്.

ഉപസംഹാരം

മനുഷ്യ വന്യമൃഗ സംഘർഷങ്ങൾ ലഘുകരിക്കാൻ സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള കള്ളിങ് ഉൾപ്പെട്ട ജനസംഖ്യാ നിയന്ത്രണം പ്രതിരോധ പ്രവർത്തനങ്ങൾ, ആവാസ സംരക്ഷണം. ഫണ്ടിംഗ് എന്നിവയെല്ലാമടങ്ങിയ സന്തുലിതമായ ഒരു നയമാണ് ഇന്ന് ആവശ്യം എന്നാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ വിമുഖതയോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത് മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിന് ഒരു സമർപ്പിത കേന്ദ്ര പദ്ധതിയും ഇന്ന് നിലവിലില്ല പൂർണ്ണമായും സംസ്ഥാനങ്ങളാണ് കർഷകർക്കും ജനങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നത്. കള്ളിങ് എന്ന പ്രധാന ആവശ്യം പരിഗണിക്കാതെ വന്യമൃഗങ്ങളെ മാറ്റി പാർപ്പിക്കുകയോ അല്ലെങ്കിൽ വാക്‌സിനേഷൻ നടത്തി ഗർഭനിരോധന പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്‌താൽ മതി എന്നതാണ് കേന്ദ്ര സമീപനം ഇത് പ്രായോഗികമല്ല മാത്രമല്ല ദീർഘകാലത്തിൽ മാത്രമേ ഇതിൻ്റെ ഗുണങ്ങൾ ലഭിക്കുകയുമുള്ളൂ. പ്രതിരോധത്തിന് തൽക്കാലം ആവാസ വ്യവസ്ഥകളുടെ പുനഃസ്ഥാപനം, ഡ്രോൺ സാങ്കേതിക വിദ്യകൾ ഇലക്ട്ര‌ിക് വേലികൾ എന്നിങ്ങനെയുള്ള സമീപനങ്ങൾ മതി എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത് എന്നാൽ ഇവയൊക്കെ ചിലയേറിയതാണ്. സംസ്ഥാനങ്ങൾക്ക് ഒറ്റയ്ക്ക് താങ്ങാൻ കഴിയാത്തതുമാണ് കോടതികളുടെ ഇടപെടലുകളും (ഉദാഹരണത്തിന് 2023ലെ അരിക്കൊമ്പൻ കേസ്), പരിസ്ഥിതി സംഘടനകളുടെ എതിർപ്പുമൊക്കെ ഈ വിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിട്ടേയുള്ളൂ

ഇന്ന് സംസ്ഥാനങ്ങളുടെ പ്രധാന ആവശ്യം വന്യമൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകുക എന്നതാണ് മാത്രമല്ല, ഒരു ക്ഷുദ്രജീവിയെ എങ്ങിനെ വധിക്കാം എന്നതിനെ സംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലളിതവൽക്കരിക്കുകയും വേണം. ഈ ആവശ്യം കേന്ദ്ര സർക്കാരിൻ്റെ കൊണ്ട് അംഗീകരിപ്പിക്കാൻ എല്ലാ കർഷകരെയും ഒന്നിച്ചണിനിരത്തുന്ന ശക്തമായ സമരങ്ങൾ ആവശ്യമുണ്ട്. ഇതിനൊരു തുടക്കമാണ് കേരള കർഷക സംഘത്തിന്റെ നേത്യത്വത്തിൽ മെയ് 22 മുതൽ 29 വരെ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ നടന്ന കർഷക മുന്നേറ്റ ജാഥയും അതിനവസാനം തിരുവനന്തപുരത്ത് നടന്ന രാപ്പകൽ ഉപരോധ സമരവും. കേന്ദ്ര സർക്കാരിൻ്റെ കണ്ണ് തുറപ്പിക്കാനും പുതിയൊരു നയ സമീപനത്തിനും ഈ സമരം ഒരു കാരണമാകും എന്ന് പ്രതീക്ഷിക്കാം.

അനുബന്ധ ലൂക്ക ലേഖനങ്ങൾ

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ക്വാണ്ടം കമ്മ്യൂണിക്കേഷൻ – LUCA TALK – ജൂൺ 20 ന്
Close