Read Time:19 Minute

ഡോ. എം. മുഹമ്മദ് ആസിഫ്

ഇന്ന് നമ്മൾ ഒരു മഹാവിജയം ആഘോഷിക്കുന്ന സുദിനമാണ്, അസാധാരണമായ ഒരു നേട്ടത്തിന്റെ ദിനം, നമ്മൾ കാലിവസന്ത (റിൻഡർ പെസ്റ്റ്) വൈറസിനെ ഈ ഭൂമുഖത്ത് നിന്നും നിർമാർജ്ജനം ചെയ്തിരിക്കുന്നു, ലോകത്തിന്റെ കൂട്ടായ പരിശ്രമം ഇല്ലായിരുന്നുവെങ്കിൽ ഈ നേട്ടം കരസ്ഥമാക്കാൻ നമുക്ക് കഴിയുമായിരുന്നില്ല

2011, ജൂൺ 28- ന്  ലോക ഭക്ഷ്യകാർഷിക സംഘടനയുടെ (Food and Agriculture Organization) അന്താരാഷ്ട്ര സമ്മേളനത്തിൽ അന്നത്തെ ഡയറക്ടർ ജനറൽ ആയിരുന്ന ജാക്യുസ് ദിയോഫ് (Jacques Diouf) ഈ പ്രഖ്യാപനം നടത്തുമ്പോൾ ലോകം സമാനതകൾ ഇല്ലാത്ത ഒരു ചരിത്രനേട്ടത്തിലേയ്ക്ക് കാൽവെയ്ക്കുകയായിരുന്നു. കാലിവസന്തയിൽ നിന്നുള്ള ലോകത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം അഥവാ Global Freedom from Rinderpest, എന്നാണ് 2011-ലെ ഈ പ്രഖ്യാപനം ചരിത്രത്തിൽ അറിയപ്പെടുന്നത്.

ലോകമെമ്പാടും കന്നുകാലി മാംസ, ക്ഷീരോത്പാദനമേഖലയിൽ അറുതിയില്ലാത്ത ദുരിതവും കണക്കില്ലാത്ത സാമ്പത്തികനഷ്ടവും വിതച്ച കാലിവസന്ത രോഗത്തെ (റിൻഡർ പെസ്റ്റ്- Rinderpest )  ഭൂമിയിൽ നിന്നും നിർമാർജ്ജനം ചെയ്തതായി ഐക്യരാഷ്ട്രസംഘടനയുടെ ഏജൻസിയായ ഭക്ഷ്യകാർഷികസംഘടന നടത്തിയ മഹത്തായ ഈ പ്രഖ്യാപനത്തിന് , 2021 ജൂൺ 28-ന് ഒരു പതിറ്റാണ്ട് പൂർത്തിയാവുന്നു. വസൂരിക്ക് / സ്മാൾ പോക്‌സ് (Smallpox)  ശേഷം വാക്സിനേഷൻ വഴി ഭൂമുഖത്ത് നിന്നും തുടച്ചുനീക്കപ്പെട്ട രണ്ടാമത്തെ രോഗവും, ആദ്യത്തെ ജന്തുരോഗവുമാണ് കാലിവസന്ത. നൂറ്റിയമ്പതിൽ അധികം വർഷങ്ങൾ നീണ്ട കൂട്ടായ പരിശ്രമവും ശാസ്ത്രത്തിന്റെ സർവ്വസന്നാഹങ്ങളും മുൻനിർത്തി നയിച്ച പോരാട്ടവുമായിരുന്നു കന്നുകാലികളിലെ പ്ളേഗ് എന്നറിയപ്പെടുന്ന കാലിവസന്തയെ ഉന്മൂലനം ചെയ്യാൻ മനുഷ്യരാശിയ്ക്ക് കരുത്തുപകർന്നത്.

കാലിവസന്ത സമ്പൂർണ്ണ നിർമ്മാർജ്ജനം – കെനിയയിൽ നിന്നുള്ള ദൃശ്യം

 

കന്നുകാലികൾക്ക് കൂട്ടമരണവും – മനുഷ്യർക്ക് പട്ടിണിയും ദാരിദ്ര്യവും വിതച്ച വൈറസ്

മനുഷ്യൻ കൂട്ടമായി കാലിവളർത്തൽ ആരംഭിച്ച പൗരാണിക കാലത്ത് എന്നോ ഏഷ്യൻ വൻകരയിലാണ് കാലിവസന്ത വൈറസിന്റെ ഉത്ഭവം എന്നാണ് കരുതപ്പെടുന്നത്. ചൈനയിൽ നിന്ന് കണ്ടെടുക്കപ്പെട്ട പൗരാണിക ലിഖിതങ്ങളിൽ നിന്നും ഏഷ്യയിലെ നിന്നുള്ള അതിപ്രാചീന ശിലാചിത്രങ്ങളിൽ നിന്നും  റോമൻ സാമ്രാജ്യവുമായി ബന്ധപ്പെട്ട രേഖകളിൽ നിന്നുമെല്ലാം  നൂറ്റാണ്ടുകൾക്ക് മുൻപ് എഴുതിയും കൊത്തിയും വെയ്ക്കപ്പെട്ട കാലിവസന്തയുടെ സൂചനകൾ ഗവേഷകർ നിരീക്ഷിച്ചിട്ടുണ്ട്. കന്നുകാലികളുടെ കടത്തും കൈമാറ്റവും വിപണനവുമെല്ലാം വ്യാപകമായ പിന്നീടുള്ള  നുറ്റാണ്ടുകളെയെല്ലാം വിറപ്പിച്ച മഹാമാരിയായി ലോകമെങ്ങും കാലിവസന്ത വൈറസ് പടർന്നു. മനുഷ്യരെ ബാധിക്കുന്ന മീസിൽസ് അഥവാ അഞ്ചാം പനി വൈറസുകൾ പതിനൊന്നാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിൽ കാലിവസന്ത വൈറസുകളിൽ നിന്ന് ഒരു ജന്തുജന്യരോഗമായാണ് ഉത്ഭവിച്ചത് എന്നാണ് നിഗമനം. പശുവും എരുമയും ഉൾപ്പെടെയുള്ള കന്നുകാലികളെ മാത്രമല്ല ഇരട്ടകുളമ്പുള്ള വന്യജീവികളെയും കാലിവസന്ത വൈറസ് ബാധിച്ചു. നേരിട്ടുള്ള സമ്പർക്കത്തിലൂടെ മാത്രമല്ല, രോഗാണുമലിനമായ  തീറ്റയിലൂടെയും കുടിവെള്ളത്തിലൂടെയും വായുവിലൂടെയുമെല്ലാം റിൻഡർ പെസ്റ്റ് മോർബിലി വൈറസുകൾ അതിവേഗം വ്യാപിച്ചു. വൈറസ് ബാധയേറ്റ മൃഗങ്ങളിൽ മരണനിരക്ക് 100 ശതമാനം വരെയായിരുന്നു. മനുഷ്യരിൽ കറുത്ത മരണം വിതച്ച പ്ലേഗിന് സമാനമായി കന്നുകാലി പ്ലേഗ് എന്ന അപരനാമം കാലിവസന്തക്ക് വന്നുചേർന്നതിന്റെ കാരണവും മറ്റൊന്നല്ല. 18-ാം നൂറ്റാണ്ടും 19 -ാം നൂറ്റാണ്ടും  20-ാം നൂറ്റാണ്ടുമെല്ലാം കാലിവസന്ത വിതച്ച മഹാദുരന്തത്തിന്റെ സാക്ഷിയായി.

കാലിവസന്തയുടെ വ്യാപനം – 18ാം നൂറ്റാണ്ടിലെ നെതർലാന്റിൽനിന്നുള്ള ചിത്രം കടപ്പാട് വിക്കിപീഡിയ

കാലിവസന്ത കന്നുകാലികളെ മാത്രം ബാധിച്ചിരുന്ന ഒരു വൈറസ് രോഗമായിരുന്നെങ്കിലും ഈ രോഗം മനുഷ്യരാശിയ്ക്ക് വിതച്ച ദുരിതം ചെറുതല്ലായിരുന്നു. കാലികളിൽ നൂറുശതമാനം വരെ  മരണസാധ്യതയുള്ള ഈ വൈറസ് ബാധിച്ച കാലികൾ കൂട്ടമായി ചത്തൊടുങ്ങി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ദക്ഷിണാഫ്രിക്കയിൽ പടർന്ന കാലിവസന്ത ദക്ഷിണ, കിഴക്കൻ ആഫ്രിക്കയിലെ 90 ശതമാനം കാലിസമ്പത്തിനെയും ഒറ്റയടിയ്ക്ക് തുടച്ചുനീക്കി. അതിനുപിന്നാലെ ഉപജീവനമാർഗവും വരുമാനമാർഗവും വഴിമുട്ടി സബ് സഹാറൻ മേഖലയിൽ അനേകം ലക്ഷം മനുഷ്യർ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേയ്ക്കും വഴുതിവീണു. 1889 -ൽ എത്യോപ്യയുടെ ആകെ  ജനസംഖ്യയുടെ മൂന്നിലൊന്നു പേർ അകാലത്തിൽ  മരിച്ചതടക്കം, ആഫ്രിക്കയിൽ ലക്ഷക്കണക്കിന് മനുഷ്യരുടെ മരണങ്ങൾക്ക് വഴിയൊരുക്കിയത്  കാലിവസന്ത കാരണം കന്നുകാലിസമ്പത്തിനുണ്ടായ നാശവും പിന്നാലെയെത്തിയ രൂക്ഷമായ പട്ടിണിയുമാണ്.

കാലിവസന്ത – ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ദൃശ്യം – 1895 ലെ ഫോട്ടോ കടപ്പാട് വിക്കിപീഡിയ

ആഫ്രിക്കയിൽ  മാത്രമായിരുന്നില്ല കാലിവസന്ത  ദുരിതം വിതച്ചത്,ക്രമേണ വൻകരകൾ കടന്ന് അതു പടർന്നു. ഇന്ത്യ ഉൾപ്പെടെ  വികസ്വര രാജ്യങ്ങളിലും  യൂറോപ്പിലെ വികസിത രാഷ്ട്രങ്ങളിലും എല്ലാം തന്നെ രോഗത്തിന്റെ ആഘാതമുണ്ടായി. യൂറോപ്പിൽ കാലിവസന്ത മഹാനാശം വിതച്ചതും  പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിൽ ആയിരുന്നു. 1920-കളിൽ വീണ്ടും യൂറോപ്പിൽ പടർന്നുപിടിച്ച കാലിവസന്ത കന്നുകാലികളെ മാത്രമല്ല മനുഷ്യരുടെ ഉപജീവനോപാധിയെയും ഭക്ഷ്യസുരക്ഷയെയും അപകടത്തിലാക്കി.  യൂറോപ്പിൽ അക്കാലത്തു  കർഷികാവശ്യത്തിന് വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നു ഉഴവുകാലികളിൽ വലിയൊരു ഭാഗം  ചത്തുവീണതോടെ കാർഷിക പ്രവർത്തനങ്ങൾ അവതാളത്തിലായി. ആഫ്രിക്കയിൽ ഉണ്ടായത് പോലെ യൂറോപ്പിലും നൂറുകണക്കിന് മനുഷ്യർ കാലിവസന്തയുടെ ആഘാതമേറ്റ് മരിച്ചുവീണു. ഏറ്റവും ഒടുവിൽ   1982–1984 കാലഘട്ടത്തിൽ ആഫ്രിക്കയിൽ കാലിവസന്ത പൊട്ടിപുറപെട്ടപ്പോൾ  രണ്ട് ബില്യൺ ഡോളർ മൂല്യം കണക്കാക്കുന്ന കാലിസമ്പത്താണ് ചത്തൊടുങ്ങിയത്.

അതിജീവനം വാക്സിനിലൂടെ

കാലിവസന്ത വൈറസിനെ അതിജയിക്കാനും അതിജീവിക്കാനുമുള്ള മനുഷ്യരാശിയുടെ പോരാട്ടത്തിനും പരിശ്രമത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1761- ൽ ഫ്രാൻസിലെ ലിയോണിൽ (Lyon – 1762) ലോകത്തെ ആദ്യത്തെ വെറ്ററിനറി കലാലയം സ്ഥാപിതമാകുന്നത് പോലും കാലിവസന്തയെ പ്രതിരോധിക്കാൻ വേണ്ടിയായിരുന്നു. കാലിവസന്തയെ കുറിച്ച് പഠിക്കാൻ അന്നത്തെ പോപ്പ് ആയിരുന്ന ക്ലമന്റ് XI നിയമിച്ച ജിയോവാന്നി മരിയ ലാൻസിസി (Giovanni Maria Lancisi) എന്ന ഭിഷ്വഗ്വരൻ നിർദേശിച്ച ലാൻസിസിയുടെ നിയമങ്ങൾ (Lancisi’s principles) എന്നറിയപ്പെടുന്ന രോഗ നിയന്ത്രണ പ്രതിരോധ  മാർഗങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ പഠിപ്പിക്കുകയും പരിചയപ്പെടുത്തുകയുമായിരുന്നു വെറ്ററിനറി കലാലയം സ്‌ഥാപിച്ചതിന്റെ പ്രധാന ലക്ഷ്യം. ലാൻസിസി പതിനെട്ടാം നൂറ്റാണ്ടിൽ ആവിഷ്കരിച്ച കാലിവസന്ത നിയന്ത്രണ തത്വങ്ങൾ ഇന്നും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ മൂല്യവത്താണ്. 1924- ൽ ലോക മൃഗാരോഗ്യ സംഘടന   (OIE/ World Organisation for Animal Health) രൂപീകരിച്ചതും, 1950-ൽ ഇന്റർ ആഫ്രിക്കൻ ബ്യൂറോ ഓഫ് എപിസൂട്ടിക് ഡിസീസസ്  (Inter-African Bureau of Epizootic Diseases) കാലിവസന്ത നിർമ്മാർജനമെന്ന ലക്ഷ്യം കൈവരിക്കാൻ വേണ്ടിയായിരുന്നു.1945- ൽ ഐക്യരാഷ്ട്രസഭയുടെ കീഴിൽ ഭക്ഷ്യ കാർഷിക സംഘടന  (Food and Agriculture Organization of the United Nations (FAO) ) രൂപീകരിക്കപ്പെട്ടതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നും മനുഷ്യരാശിയുടെ ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുന്ന കാലിവസന്തയെ തുടച്ചുനീക്കാനുള്ള  നിർമാർജ്ജന ദൗത്യത്തിന് നേതൃത്വം നൽകുക എന്നതായിരുന്നു. ഇന്ത്യയിലെ പ്രഥമ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ വെറ്ററിനറി റിസേര്ച്ച് ഇൻസ്റ്റിറ്റ്യൂട്ട് (Indian Veterinary Research Institute) 1889 -ൽ ഉത്തർപ്രദേശിലെ ബറേലിയിൽ സ്ഥാപിതമായതും കാലിവസന്ത പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വേണ്ടിയായിരുന്നു.

രോഗം കണ്ടെത്തിയ മൃഗങ്ങളെ കൂട്ടമായി കൊന്നൊടുക്കലും (Slaughter) മറ്റു മൃഗങ്ങൾക്ക്  രോഗം ബാധിച്ച മൃഗങ്ങളിൽ നിന്ന് ശേഖരിച്ച നിർവീര്യമാക്കിയ വൈറസിന്റെ കണികകൾ കുത്തിവയ്ക്കുന്ന ഇനോക്കുലേഷൻ (Inoculation)  രീതിയും ക്വാറന്റീനും (Quarantine) ആയിരുന്നു ആദ്യകാലങ്ങളിൽ സ്വീകരിച്ചിരുന്ന പ്രധാന രോഗനിയന്ത്രണ, പ്രതിരോധ മാർഗങ്ങൾ. 1956–1957 കാലഘട്ടത്തിൽ കാലിവസന്ത തടയാനുള്ള വാക്‌സിൻ കണ്ടെത്തിയതോടെയാണ് പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രാപ്തിയിൽ എത്തിയത്. ബ്രിട്ടീഷ് വെറ്ററിനറി ഡോക്ടറും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. വാൾട്ടർ പ്ലോറൈറ്റ് (Dr. Walter Plowright) ഒരു ദശകത്തോളം നടത്തിയ ഗവേഷണങ്ങളായിരുന്നു കാലിവസന്ത തടയാനുള്ള ടിഷ്യൂ കൾച്ചർ വാക്സിന്റെ (TCRV- Inactivated Rinderpest vaccine/ Plowright  vaccine/ RBOK strain of the rinderpest virus) പിറവിയുടെ പിന്നിൽ.  കാലിവസന്തയുടെ ആഘാതം ഏറ്റവും അധികം ബാധിച്ച ആഫ്രിക്കൻ രാജ്യങ്ങളിൽ ഒന്നായ  കെനിയ കേന്ദ്രീകരിച്ചായിരുന്നു വാൾട്ടർ പ്ലോറൈറ്റ്ന്റെ കാലിവസന്ത ഗവേഷണങ്ങൾ നടന്നത്.

കന്നുകാലികൾക്ക് ഒരിക്കൽ വാക്സിൻ നൽകിയാൽ ജീവിതകാലം മുഴുവൻ കാലിവസന്തക്കെതിരെ പ്രതിരോധ ശേഷി നൽകാൻ പ്ലോറൈറ്റ് വികസിപ്പിച്ച വാക്‌സിന് കഴിയുമായിരുന്നു. 1961- ൽ പോളിയോ രോഗം തടയാനുള്ള തുള്ളിമരുന്ന് രൂപത്തിലുള്ള വാക്സിൻ വികസിപ്പിക്കാൻ ആൽബർട്ട് സാബിൻ എന്ന ഗവേഷകന് പ്രചോദനം ആയതും വാൾട്ടർ പ്ലോറൈറ്റ് നടത്തിയ കാലിവസന്ത വാക്‌സിൻ ഗവേഷണമായിരുന്നു. കാലികൾക്ക് റിൻഡർ പെസ്റ്റ് വൈറസിനെ തടയാൻ ജീവിതകാലം മുഴുവൻ ശേഷി നൽകുന്ന വാക്സിന്റെ വൻതോതിലുള്ള ഉത്പാദനം രോഗപ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ സക്രിയമാക്കി .ലോകഭക്ഷ്യകർഷികസംഘടനയും ലോകമൃഗാരോഗ്യസംഘടനയും അന്താരാഷ്ട്ര അറ്റോമിക് ഏജൻസിയും ചേർന്ന് 1994 -ൽ  ആഗോള കാലിവസന്ത നിർമാർജ്ജന പദ്ധതിക്ക്  (Global Rinderpest Eradication Programme (GREP) ) തുടക്കമിട്ടു. കാലിവസന്ത വാക്‌സിൻ കണ്ടെത്തിയ ഡോ. വാൾട്ടർ പ്ലോറൈറ്റ് നെ തേടി യു. എൻ. ഭക്ഷ്യകർഷികസംഘടനയുടെ 1999-ലെ ലോകഭക്ഷ്യപുരസ്കാരമെത്തി. പ്ലോറൈറ്റ് നടത്തിയ ഗവേഷണവും അദ്ദേഹം വികസിപ്പിച്ച വാക്സിനും ലോകത്തിന്റെ പട്ടിണി മാറ്റാൻ തുണയായെന്നാണ് പുരസ്കാരസമിതി വിശേഷിപ്പിച്ചത് .

ഉത്തർഖണ്ഡിലെ മുക്തേശ്വരിലുള്ള Indian Veterinary Research Institute ലെ കാലിവസന്ത നിർമ്മാർജ്ജനത്തിന്റെ ഓർമ്മസ്തൂപം – ഇന്ത്യയിലെ നിർമ്മാർജ്ജനപ്രവർത്തനത്തിന്റെ നാൾവഴികൾ ഫലകത്തിൽ ആലേഖനം ചെയ്തിരിക്കുന്നു. കടപ്പാട് വിക്കിപീഡിയ

കാലിവസന്ത നിർമാർജ്ജനത്തിലേയ്ക്ക്

2001- ൽ കെനിയയിൽ ആയിരുന്നു ഭൂമിയിൽ അവസാനമായി കാലിവസന്ത സ്ഥിരീകരിച്ചത്. രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ ലോക ഭക്ഷ്യ കാർഷിക സംഘടന ഒരു ദശകം നീളുന്ന കാലിവസന്ത നിർമാർജ്ജന ഊർജിതദൗത്യത്തിന് തുടക്കമിട്ടു. ഈ ദൗത്യത്തിന്റെ ഒടുവിലാണ് 2011, ജൂൺ 28 ന് കാലിവസന്ത നിർമാർജ്ജനം ചെയ്തതായി പ്രഖ്യാപിക്കപ്പെടുന്നത്. വൈറസ് ചോർച്ചയുടെയും വ്യാപനത്തിന്റെയും ചെറിയസാധ്യതകൾ പോലും തടയുന്നതിനായി ലോകത്ത് ഗവേഷണ സ്ഥാപനങ്ങളിൽ സൂക്ഷിക്കുന്ന റിൻഡർ പെസ്റ്റ് മോർബിലി വൈറസുകളെ സുരക്ഷിതമായി നശിപ്പിച്ച് ഒഴിവാക്കണമെന്ന ഐക്യരാഷ്ട്രസംഘടനയും ലോകമൃഗാരോഗ്യ സംഘടനയും നിർദേശിച്ചിട്ടുണ്ട്. വൈറസിന്റെ സമ്പൂർണ്ണ ജനിതകപഠനങ്ങൾ പൂർത്തിയാക്കി മുഴുവൻ വിവരങ്ങളും ലഭ്യമായ സാഹചര്യത്തിൽ വൈറസിനെ ഗവേഷണ പ്രവർത്തനങ്ങൾക്കായി ഇനി സൂക്ഷിക്കേണ്ടതില്ലന്നാണ് ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷണം.

റിൻഡർ പെസ്റ്റ് വൈറസ്‌
2019 ജൂണിൽ ബ്രിട്ടണിലെ സുറെ നഗരത്തിലെ Pirbright Institute എന്ന ഗവേഷണകേന്ദ്രം തങ്ങൾ സൂക്ഷിച്ചിരുന്ന ഏറെ പഴക്കമുള്ളതും വലുതുമായ റിൻഡർ പെസ്റ്റ് വൈറസ്‌ ശേഖരം സുരക്ഷിതമായി നശിപ്പിച്ച് ഒഴിവാക്കിയിരുന്നു. ലോകത്ത് ലാബുകളിൽ സൂക്ഷിച്ച അവസാന വൈറസ് ശേഖരവും ഇല്ലാതായാൽ ഭൂമിയെ സമ്പൂർണ്ണാർത്ഥത്തിൽ റിൻഡർ പെസ്റ്റ് വൈറസ് വിമുക്തം എന്ന് പ്രഖ്യാപിക്കാൻ കഴിയുമെന്ന് യു.എൻ. പ്രത്യാശ പ്രകടിപ്പിക്കുന്നു.

ഒരിക്കലും മടങ്ങിപ്പോവരുത് കാലിവസന്തയിലേക്ക്  

ലോകമൃഗാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ ആഗോളതലത്തിൽ വിപുലമായാണ് കാലിവസന്ത നിർമാർജ്ജനത്തിന്റെ ഈ പത്താം വാർഷികദിനം ആചരിക്കുന്നത്. കാലാവസ്ഥ മാറ്റവും നിരന്തരമുള്ള പ്രകൃതി ദുരന്തങ്ങളും  പുതിയ രോഗാണുക്കളുടെ ആവിർഭാവവും ഉൾപ്പെടെയുള്ള  പ്രതിസന്ധികൾ വെല്ലുവിളിയായി തുടരുന്ന ഈ കാലത്ത് ഊന്മൂലനം ചെയ്യപ്പെട്ട വൈറസുകൾ തിരിച്ചുവരാനും വീണ്ടും മഹാമാരിയായി പരിണമിക്കാനുമുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. റിൻഡർ പെസ്റ്റ് വൈറസിനെ ഭൂമുഖത്തേക്ക് തിരിച്ചുവരാൻ ഒരു അവസരം നൽകാത്ത വിധം അതിജാഗ്രതയും പാളിച്ചകൾ ഇല്ലാത്ത നിരീക്ഷണവും തുടരണമെന്ന് ലോകമൃഗാരോഗ്യസംഘടന ലോകത്തോട് ഈ അവസരത്തിൽ ആവശ്യപ്പെടുന്നു.

റിൻഡർ പെസ്റ്റ് വൈറസിനെതിരെ ഒരു പതിറ്റാണ്ട് മുൻപ് നാം നേടിയ മഹാവിജയത്തിന്റെ ഓർമ്മപുതുക്കൽ,  ഇതുവരെ പൂർണ്ണവും വ്യക്തവുമായ സ്ഥിരീകരണം നൽകാൻ കഴിഞ്ഞിട്ടില്ലാത്ത അജ്ഞാതമായ ഒരു ജന്തുസ്രോതസ്സിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന് പിന്നീട് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന മഹാമാരിയായി പരിണമിച്ച സാർസ് കോവ് -2 എന്ന കോവിഡ് രോഗ വൈറസിനെ അതിജീവിക്കാനും അതിജയിക്കാനുമുള്ള മനുഷ്യരാശിയുടെ പോരാട്ടം തുടരുന്ന കഠിനകാലത്ത് പ്രചോദനമാവുമെന്നത് തീർച്ചയാണ്.


 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ചൊവ്വയുടെ ഒരു ലക്ഷം ഫോട്ടോകള്‍!
Next post ജൂൺ 29 – സ്റ്റാറ്റിസ്റ്റിക്സ് ദിനം – മഹാലനോബിസിനെ ഓർക്കാം
Close