Read Time:28 Minute

വാനനിരീക്ഷകർക്ക് ആഹ്ലാദം നൽകുന്ന മാസമാണ് മാര്‍ച്ച്. പരിചിത താരാഗണങ്ങളായ വേട്ടക്കാരൻ, ഇടവം, മിഥുനം, ചിങ്ങം, പ്രാജിത തുടങ്ങിയവയെയും, തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും മാർച്ചിൽ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും. ശുക്രൻ, ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങളെ നഗ്നനേത്രങ്ങളാൽ കാണാനാകും. മാർച്ച് 20ന് വസന്തവിഷുവമാണ്.

മാർച്ചിലെ സന്ധ്യാകാശം – മധ്യകേരളം, രാത്രി 7.30

പ്രധാന നക്ഷത്രങ്ങളും നക്ഷത്രഗണങ്ങങ്ങളും.

സൗരരാശികൾ

സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം എന്നീ രാശികളെ മാർച്ചില്‍ നിരീക്ഷിക്കാൻ സാധിക്കും. ക്രാന്തിപഥത്തിലായാണ് ഇവയെ കാണാൻ കഴിയുക. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.

ക്രാന്തിപഥവും രാശികളും

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തിപഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18° വീതിയിൽ ഭൂമിക്കു് ചുറ്റുമുള്ള സാങ്കല്പിക വൃത്തമാണ് രാശിചക്രം. രാശിചക്രത്തെ 30° വീതമുള്ള 12 സമഭാഗങ്ങളാക്കി, ഓരോന്നിനും അവയിലുള്ള ഓരോ നക്ഷത്രഗണത്തിന്റെ പേരു നൽകിയിട്ടുണ്ട്. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള സൗരരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും.


മേടം (Aries)

മാർച്ച് മാസം സന്ധ്യയ്ക്ക് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും ഏകദേശം 20°മുതൽ 35° വരെ മുകളിലായി നീണ്ടുമെലിഞ്ഞ ത്രികോണാകൃതിയില്‍ കാണപ്പെടുന്ന താരാഗണമാണ് മേടം (Aries). ഈ നക്ഷത്രഗണത്തിന് ആടിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്നു. മേടത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം ഹമാൽ (Hamal) ആണ്. ഹമാലും അതിനെക്കാൾ തിളക്കം കുറഞ്ഞ മറ്റുരണ്ടു നക്ഷത്രങ്ങളുമാണ് മേടത്തിലെ പ്രധാന നക്ഷത്രങ്ങൾ. ഇവയെ കൂടാതെ രാശിയുടെ തുടക്കത്തിലായി തിളക്കം കുറഞ്ഞ മറ്റൊരു നക്ഷത്രത്തെയും കാണാം. മേടം രാശിയുടെ തുടക്കത്തിലുള്ള മൂന്നു നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് ചാന്ദ്രഗണമായ അശ്വതി. ഇതേ രാശിയിൽ തന്നെ, അശ്വതിക്കും കിഴക്കായി സമഭുജത്രികോണാകൃയില്‍ കാണപ്പെടുന്ന മങ്ങിയ നക്ഷത്രങ്ങളുടെ കൂട്ടമാണ് ഭരണി.

ഇടവം (Taurus)

മാർച്ചിൽ സന്ധ്യയ്ക്ക്, ശീർഷബിന്ദുവിൽ നിന്നും 30° പടിഞ്ഞാറായി കാണുന്ന തിളക്കമുള്ള ചുവന്ന നക്ഷത്രമാണ് ബ്രഹ്മഹൃദയം (Aldebaran). (ഈ നക്ഷത്രത്തിനടുത്ത് വലിയ തിളക്കത്തോടെ കാണുന്ന വസ്തു വ്യാഴമാണ്). ബ്രഹ്മഹൃദയവും അതിനു മുകളിൽ (കിഴക്ക്-വടക്കുകിഴക്കായി) കാണുന്ന തിളക്കമുള്ള രണ്ട് നക്ഷത്രങ്ങളും ഉള്‍പ്പെടുന്ന രാശിയാണ് ഇടവം (Taurus). ഒരു കാളയുടെ ആകൃതിയാണ് ഇടവത്തിനു സങ്കല്പിച്ചിട്ടുള്ളത്. കാളയുടെ കണ്ണിന്റെ സ്ഥാനത്താണ് ബ്രഹ്മഹൃദയം. കാളയുടെ മുഖത്തായി ബ്രഹ്മഹൃദയം ഉൾപ്പെടുന്നതും V എന്ന ആകൃതിയിലുള്ളതുമായ ഒരു നക്ഷത്രക്കൂട്ടത്തെ കാണാം. ഇതാണ് ചാന്ദ്രഗണമായ രോഹിണി. രോഹിണിയും അതിനു മുകളിൽ കാണുന്ന തിളക്കമുള്ള രണ്ട് നക്ഷത്രങ്ങളും ചേര്‍ന്നതാണ് ഇടവം എന്നും പറയാം.

മിഥുനം (Gemini)

ശീർഷബിന്ദുവിൽനിന്നും ഏകദേശം 25° വടക്ക്-കിഴക്കായി തിളക്കമുള്ള രണ്ട് നക്ഷത്രങ്ങളെ കാണാം. ഇതിൽ വടക്ക് ഭാഗത്തായുള്ളത് കാസ്റ്റർ (Castor) തെക്ക് ഭാഗത്തുള്ളത് പോളക്സു് (Pollux). കാസ്റ്ററും പോളക്സും പ്രധാന നക്ഷത്രങ്ങളായി വരുന്ന നക്ഷത്രഗണമാണ് മിഥുനം (Gemini). ഏവർക്കും പരിചിതമായ ശബരൻ (Orion) എന്ന താരാഗണത്തിന്റെ വടക്കുകിഴക്കായണ് മിഥുനത്തിന്റെ സ്ഥാനം. ഇരട്ടകളുടെയോ യുവ മിഥുനങ്ങളുടെയോ ആകൃതി മിഥുനത്തിനു സങ്കല്പിച്ചിരിക്കുന്നു.

കർക്കിടകം (Cancer)

ശീർഷബിന്ദുവിൽ നിന്നും ഏകദേശം 30°കിഴക്ക്-വടക്കുകിഴക്ക് മാറി, മിഥുനത്തിനും കിഴക്കായാണ് ഈ മാസം കര്‍ക്കിടകം (Cancer) രാശിയുടെ സ്ഥാനം. തെളിഞ്ഞ നക്ഷത്രങ്ങളൊന്നും തന്നെ ഈ രാശിയിലില്ല. മിഥുനം, ലഘുലുബ്ധകൻ (Canis Minor) എന്നീ താരാഗണങ്ങൾക്ക് മധ്യത്തിൽ നിന്നും അല്പം കിഴക്കുമാറി കർക്കിടകത്തിലെ മങ്ങിയ നാലു നക്ഷത്രങ്ങളെ നല്ല ഇരുട്ടുള്ള രാത്രിയിൽ തിരിച്ചറിയാം. ഞണ്ടിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്ന നക്ഷത്രരാശിയാണ് കർക്കിടകം.

ചിങ്ങം (Leo)

കിഴക്ക്-വടക്കുകിഴക്കെ ചക്രവാളത്തിൽ നിന്നും 15° മുതൽ 40° വരെ മുകളിലായി സന്ധ്യയ്ക്ക് ചിങ്ങം (Leo) രാശിയെ കാണാനാകും. ചിങ്ങം രാശിയുടെ തലഭാഗത്ത്, അരിവാൾ പോലെ (ചോദ്യചിഹ്നം പോലെ) തോന്നിക്കുന്ന നക്ഷത്രക്കൂട്ടത്തിൽ ഏറ്റവും തെക്കുഭാഗത്തായി കാണുന്ന റെഗുലസ് (Regulus) ആണ് ചിങ്ങത്തിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രം. റെഗുലസും അതോടു ചേര്‍ന്ന് തോൾ ഭാഗത്തുള്ള നക്ഷത്രവും ചേര്‍ന്നതാണ് മകം എന്ന ചാന്ദ്രഗണം. കാലിന്റെയും അരക്കെട്ടിന്റെയും ഭാഗത്തുള്ള രണ്ടു നക്ഷത്രങ്ങൾ ചേര്‍ന്നത് പൂരവും വാൽ ഭാഗത്തുള്ള നക്ഷത്രം ഉത്രവുമാണ് (Denebola).

മറ്റു നക്ഷത്രഗണങ്ങള്‍

ശബരൻ എന്ന വേട്ടക്കാരൻ (Orion)

മാർച്ചിലെ സന്ധ്യാകാശത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന പ്രധാനപ്പെട്ട താരാഗണമാണ് ശബരൻ എന്ന വേട്ടക്കാരന്‍. സന്ധ്യയ്ക്ക് തലയ്ക്കു മുകളിൽ (അല്പം തെക്കുപടിഞ്ഞാറായി) ഇതു ദൃശ്യമാകും. ഖഗോള മദ്ധ്യ രേഖയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗണത്തിന് ബാബിലോണിയൻ-ഗ്രീക്കു സങ്കല്പമനുസരിച്ച് ഒരു വേട്ടക്കാരന്റെ (Orion the Hunter) രൂപമാണുള്ളത്. ഇന്ത്യൻ പേര് ശബരൻ.

മുകളിലെ ചാർട്ടിൽ വേട്ടക്കാരനെ കാണിച്ചിരിക്കുന്ന ഭാഗത്തേക്ക് സന്ധ്യക്ക് നോക്കുക. ഒരു ചതുര്‍ഭുജത്തിന്റെ നാല് കോണുകളിൽ സ്ഥാപിച്ചവ എന്നപോലെ നാലു നക്ഷത്രങ്ങളെ കാണാം. ഇതിൽ വടക്ക് കിഴക്കായി കാണുന്ന ചുമപ്പ് നിറത്തിലുള്ള നക്ഷത്രമാണ് തിരുവാതിര (Betelgeuse). വടക്ക് പടിഞ്ഞാറായി കാണുന്ന നീല നക്ഷത്രം ബെല്ലാട്രിക്സാണ് (Bellatrix). തിരുവാതിരയും ബെല്ലാട്രിക്സും വേട്ടക്കാരന്റെ തോളുഭാഗത്തായാണുള്ളത്. ചതുർഭുജത്തിന്റെ തെക്കുഭാഗത്ത്, കാൽ മുട്ടിന്റെ ഭാഗത്തുള്ള നക്ഷത്രങ്ങൾ റിഗലും (Rigel) സെയ്ഫുമാണ് (Saiph). പടിഞ്ഞാറുള്ളത് റിഗലും കിഴക്കുള്ളത് സെയ്ഫും. ഈ ചതുര്‍ഭുജത്തിന്റെ മദ്ധ്യത്തിലായി, ഒരു വരിയിൽ എന്നപോലെ, തിളക്കമുള്ള മൂന്ന് നക്ഷത്രങ്ങളുണ്ട്. ഇതിൽ പടിഞ്ഞാറുള്ളത് മിന്താക (Mintaka), മധ്യത്തിലുള്ളത് അൽനിനം (Alninam), കിഴക്കുള്ളത് അൽനിനാക് (Alninak). ഇവയെ വേട്ടക്കാരന്റെ അരപ്പട്ടയായി (belt) സങ്കല്പിച്ചിരിക്കുന്നു. വടക്കു ഭാഗത്തുള്ള വലിയ രണ്ട് നക്ഷത്രങ്ങളുടെ മദ്ധ്യത്തിൽനിന്നും അല്പം വടക്ക് മാറി തിളക്കം കുറഞ്ഞ മൂന്ന് നക്ഷത്രങ്ങള്‍ കൂടിച്ചേര്‍ന്ന നിലയിൽ കാണുന്നു. ഇതാണ് മകയിരം എന്ന ചാന്ദ്രഗണം (ചിത്രം നോക്കുക) അരപ്പട്ടയിലെ മധ്യനക്ഷത്രത്തിൽ നിന്ന് തെക്കോട്ട് ഏതാനും മങ്ങിയ നക്ഷത്രങ്ങൾ വരിയായി നിൽക്കുന്നത് ബെൽറ്റിൽ നിന്നു തൂക്കിയിട്ട വാളായി സങ്കല്പിച്ചിരിക്കുന്നു. ഒറൈൻ (the larger Orion Nebula), ഓട്ടക്കാരൻ (the Running Man Nebula) എന്നീ നെബുലകൾ ഈ ഭാഗത്ത് കാണാം. വാളും ബെൽറ്റിലെ മധ്യ നക്ഷത്രവും തലയും ചേർത്ത് വരച്ചാൽ ശരിയായ തെക്കു വടക്കു ദിശ കിട്ടും.

ഓറിയോണ്‍ – ഒരു വഴികാട്ടി

ഓറിയോണിന്റെ ബെല്‍റ്റിൽ നിന്നും വടക്കു പടിഞ്ഞാറേക്ക് ഒരു രേഖ സങ്കല്പിച്ചാൽ അത് രോഹിണിയിലും തുട‍ർന്നു കാര്‍ത്തികയിലും എത്തും. ബെൽറ്റിൽ നിന്നും തെക്കുകിഴക്കു ദിശയിലേക്ക് ഒരു രേഖ സങ്കല്പിച്ചാൽ അത് സിറിയസ് എന്ന നക്ഷത്രത്തിലേക്ക് നീളും.

ബൃഹച്ഛ്വാനം (Canis Major)

വേട്ടക്കാരന് തെക്ക് കിഴക്കായി കാണുന്ന തിളക്കമേറിയ നക്ഷത്രമാണ് സിറിയസ് അഥവ രുദ്രൻ (Sirius). മാർച്ചിൽ സന്ധ്യക്ക് ശീർഷബിന്ദുവിൽ നിന്നും 30°തെക്കായി സിറിയസ്സിനെ കാണാം. സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രഭയോടെ കാണപ്പെടുന്ന നക്ഷത്രമായ സിറിയസ് ഉള്‍പ്പെടുന്ന താരാഗണമാണ് ബൃഹച്ഛ്വാനം. രോഹിണിയിലെ ചുവന്ന നക്ഷത്രവും വേട്ടക്കാരന്റെ ബെല്‍റ്റും ചേര്‍ത്ത് ഒരു രേഖ സങ്കല്പിച്ച് തെക്ക് കിഴക്ക് ഭാഗത്തേക്ക് നീട്ടിയാല്‍ സിറിയസിനെ കണ്ടെത്താം (മുകളിലെ ചിത്രം നോക്കുക).

ലഘുലുബ്ധകൻ (Canis Minor)

തിരുവാതിരയ്ക്ക് കിഴക്കായി, സിരിയസ്സിനു വടക്കായി തിളക്കമേറിയ ഒരു നക്ഷത്രത്തെയും ഒപ്പം തിളക്കം കുറഞ്ഞ ഒരു നക്ഷത്രത്തെയും കാണാം. ഇവ ചേർന്നുണ്ടാകുന്ന നക്ഷത്രഗണമാണ് ലഘുലുബ്ധകൻ. ഇതിലെ തിളക്കമേറിയ നക്ഷത്രം പ്രോസിയോണും (Procyon) തിളക്കം കുറഞ്ഞ നക്ഷത്രം ഗൊമെയ്സയുമാണ് (Gomeisa). ആകാശത്തുകാണാൻ കഴിയുന്ന നക്ഷത്രങ്ങളിൽ തിളക്കത്തിന്റെ കാര്യത്തിൽ എട്ടാം സ്ഥാനമാണ്പ്രോസ

കാര്‍ത്തിക (Pleiades)

വേട്ടക്കാരന്റെ ബെല്‍റ്റ്, രോഹിണി എന്നിവ യോജിപ്പിച്ച് സങ്കല്‍പ്പിക്കുന്ന രേഖ വടക്ക് പടിഞ്ഞാറ് ദിശയില്‍ നീട്ടിയാല്‍ മുന്തിരിക്കുലപോലെയുള്ള നക്ഷത്രങ്ങളുടെ ഒരുകൂട്ടം കാണാം. ഏഴോ എട്ടോ നക്ഷത്രങ്ങളെ ഇതില്‍ കാണാന്‍ കഴിഞ്ഞേക്കും. ഈ നക്ഷത്രക്കൂട്ടമാണ് കാര്‍ത്തിക (Pleiades / seven sisters). ഇതൊരു തുറന്ന താരവ്യൂഹം (Open cluster) ആണ്.

ഒരു ഭീമൻ തന്മാത്രാ മേഘത്തിൽ നിന്ന് ഏതാണ്ട് ഒരേ കാലത്ത് രൂപം കൊണ്ട നക്ഷത്രത്തങ്ങളുടെ കൂട്ടമാണ് തുറന്ന താരവ്യൂഹം.

പ്രാജിത (Auriga)

Auriga

വേട്ടക്കാരന്റെ നേരേ വടക്കായി ഒരു വിഷമ ഷഡ്ഭുജാകൃതിയിൽ 6 നക്ഷത്രങ്ങളും ഉള്ളിലായി ഒരു നക്ഷത്രവും ചേര്‍ന്ന ഗണമാണ് പ്രാജിത (Auriga). അതിലെ ഏറെ പ്രഭയുള്ള നക്ഷത്രമാണ് ഷഡാസ്യൻ (Capella). ഇടവത്തിന്റെ വടക്കെ കൊമ്പ് ഭാഗത്തുള്ള എൽനാത്ത് (Elnath) എന്ന നക്ഷത്രം പ്രാജിതയുടെ കൂടി ഭാഗമാണ്.

കാശ്യപി (Cassiopeia)

വടക്കേ ആകാശത്ത് M എന്ന അക്ഷരത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന താരാഗണമാണ് കാശ്യപി (Cassiopeia). മാർച്ച് സന്ധ്യയ്ക്ക് ഇത് വടക്ക്-വടക്കുപടിഞ്ഞാറെ ചക്രവാളത്തിൽ അസ്തമിക്കുകയാകും. വടക്കുപടിഞ്ഞാറു ദിശയിൽ കാശ്യപി അസ്തമിക്കുന്നതോടെ വടക്ക് കിഴക്കു ദിശയിൽ സപ്ത‍‍ർഷിമണ്ഡലം ഉദിച്ചുയരും.

സപ്തർഷിമണ്ഡലം (Ursa Major)

സപ്തർഷിമണ്ഡലവും ധ്രുവനക്ഷത്രവും
സപ്തർഷിമണ്ഡലവും ധ്രുവനക്ഷത്രവും

വടക്കേ ചക്രവാളത്തിൽ നിരീക്ഷിക്കാൻ സാധിക്കുന്ന പ്രധാന താരാഗണമാണ് സപ്തർഷി മണ്ഡലം (വലിയ കരടി / Big Bear / Big dipper). മാർച്ച് മാസത്തിലെ സന്ധ്യയ്ക്ക് ഇത് വടക്കുകിഴക്കു ദിശയിൽ ഉദിച്ചുയരും. പൂർണ്ണമായി ഉദിച്ചുയരാൻ 8 മണികഴിയണം. സപ്തര്‍ഷി മണ്ഡലത്തിലെ തിളക്കമേറിയ ഏഴു നക്ഷത്രങ്ങള്‍ ഒരു തവിയുടെ (dipper) ആകൃതിയിൽ കാണപ്പെടുന്നു. ഇവയുടെ പേരുകൾ യഥാക്രമം ക്രതു (Dubhe), പുലഹൻ (Merkel), പുലസ്ത്യൻ (Phecda), അത്രി (Megrez), ആംഗിരസ് (Alioth), വസിസ്ഠൻ (Mizar), മരീചി (Alkaid/Benetnasch) എന്നിവയാണ്.

അംഗിരസ്-വസിഷ്ഠ-മരീചി നക്ഷത്രങ്ങളെ ചേര്‍ത്ത് ഒരു വളഞ്ഞവര നീട്ടുകയാണെങ്കിൽ അത് അവ്വപുരുഷൻ (Boötes) എന്ന നക്ഷത്രഗണത്തിലെ ചോതി (Arcturus)നക്ഷത്രത്തിലെത്തും. ഈ വക്രരേഖ വീണ്ടും നീട്ടുകയാണെങ്കിൽ ചോതിക്കു തെക്കായി ചിത്ര (Spica) എന്ന നക്ഷത്രത്തിൽ എത്തിച്ചേരും. മാർച്ച് മാസത്തിൽ രാത്രി പത്തുമണിയോടെ മാത്രമേ ഈ നക്ഷത്രങ്ങളെല്ലാം ഒന്നിച്ചു കാണാൻ സാധിക്കൂ.

വരാസവസ് (Perseus)

വടക്കുപടിഞ്ഞാറെ ചക്രവാളത്തിനും ശീർഷബിന്ദുവിനും മധ്യത്തിലായി കാണാൻ കഴിയുന്ന താരാഗണമാണ് വരാസവസ് (Perseus). കാശ്യപി (വടക്ക്), മിരാൾ (പടിഞ്ഞാറ്), പ്രാജിത (കിഴക്ക്), ഇടവം, മേടം (വടക്ക്) എന്നീ താരാഗണങ്ങളുടെ നടുവിലായാണ് വരാസവസിന്റെ സ്ഥാനം. ഗ്രീക്ക് ഇതിഹാസ നായകനായ പെഴ്സിയസിന്റെ പേരിലാണ് ഈ താരാഗണം അറിയപ്പെടുന്നത്. മിർഫാക്ക്, അൽഗോൾ എന്നിവയാണ് പ്രധാന നക്ഷത്രങ്ങൾ.

അഗസ്ത്യൻ (Canopus)

തെക്കൻ ചക്രവാളത്തിനു മുകളിൽ ഏകദേശം 25° ഉയരത്തിൽ കാണാൻ കഴിയുന്ന പ്രഭയേറിയ നക്ഷത്രമാണ് അഗസ്ത്യൻ (Canopus). ഓരായം (Carina) എന്ന താരാഗണത്തിന്റെ ഭാഗമാണിത്. രാത്രിആകാശത്ത് കാണാവുന്നവയിൽ തിളക്കത്തിൽ രണ്ടാം സ്ഥാനമുള്ള നക്ഷത്രമാണ് അഗസ്ത്യൻ.

ചന്ദ്രൻ

അമാവസി കഴിഞ്ഞ് രണ്ടാം ദിവസമാണ് മാർച്ച് 1. അന്ന് സന്ധ്യക്ക് പടിഞ്ഞാറെ ചക്രവാളത്തിനു മുകളിൽ കലയായി ചന്ദ്രനെ കാണാം. തുടർന്നുള്ള സന്ധ്യകളിൽ  ചക്രവാളത്തിൽ നിന്നുള്ള അതിന്റെ ഉയരം കൂടിവരികയും മുഖം വലുതായി വരികയും ചെയ്യും. മാർച്ച് 14-ന് പൂർണ്ണചന്ദ്രഗ്രഹണം സംഭവിക്കുമെങ്കിലും ഇന്ത്യയിൽ ദൃശ്യമാകില്ല.

ചന്ദ്രന്റെ മുഖങ്ങൾ

  • മാർച്ച് 6-ന് സന്ധ്യക്ക് ചന്ദ്രനെ തലക്കുമുകളിലായി കാണാം. അന്നത് അർദ്ധചന്ദ്രരൂപത്തിലായിരിക്കും. ചന്ദ്രന്റെ ഈ മുഖത്തിന് ഒന്നാപാദം എന്നു വിളിക്കുന്നു.
  • മാർച്ച് 14-ന് ആണ് പൗർണ്ണമി (ഇന്ത്യൻ സമയും അർദ്ധരാത്രിക്ക് ശേഷം 12:25ന്). അന്ന് സന്ധ്യക്ക് സൂര്യൻ അസ്തമിക്കുമ്പോൾ കിഴക്കെ ചക്രവാളത്തിൽ ചന്ദ്രൻ ഉദിച്ചുയരും. തുടർന്നുള്ള ദിവസങ്ങളിൽ ചന്ദ്രമുഖം ശോഷിച്ചുകാണുകയും ഉദയം വൈകിവരികയും ചെയ്യും.
  • മാർച്ച് 22-ന് അത് ഉദിക്കുന്നത് അർദ്ധരാത്രി ആയിരിക്കുകയും അതിന്റെ മുഖം അർദ്ധവൃത്താകാരമായിരിക്കുകയും ചെയ്യും: അതാണ് ചന്ദ്രന്റെ അവസാന പാദം.
  • മാർച്ച് 29 ന് വീണ്ടും അമാവാസിയാകും.

ചന്ദ്രന്റെ സ്ഥാനങ്ങൾ

  • മാർച്ച് 1 ന് സന്ധ്യക്ക് പടിഞ്ഞാറെ ചക്രവാളത്തോടു ചേർന്ന് കാണപ്പെടും. ബുധന് അടുത്തായട്ടാണ് സ്ഥാനം.
  • മാർച്ച് 3 – മേടം രാശിയിൽ അശ്വതി എന്ന ചാന്ദ്രഗണത്തിനടുത്തായി കാണപ്പെടും.
  • മാർച്ച് 5 – കാർത്തികയോട് ചേർന്ന കാണപ്പെടും.
  • മാർച്ച് 6 – രോഹിണി എന്ന ചാന്ദ്രഗണത്തിനും വ്യാഴത്തിനും അടുത്തായി കാണപ്പെടും
  • മാർച്ച് 9 – ചൊവ്വയ്ക്കും മിഥുനം രാശിയിലെ പോളക്സ് നക്ഷത്തിനും അടുത്തായി കാണപ്പെടും.
  • മാർച്ച് 12 – ചിങ്ങത്തിലെ മകം (Regulus) എന്ന നക്ഷത്രത്തിനടുത്ത്.
  • മാർച്ച് 17 – ചിത്ര (Spica) നക്ഷത്രത്തിനടുത്ത്.
  • മാർച്ച് 20 – തൃക്കേട്ട (Antares) നക്ഷത്രത്തിനടുത്ത്.
  • മാർച്ച് 23 – ധനു രാശിയുടെ മധ്യത്തിൽ.

ഗ്രഹങ്ങൾ

ആകാശത്ത് നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളാണ് ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവ. ഈ അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാൻ സാധിക്കുന്നത് അപൂര്‍വ്വമായ അവസരങ്ങളിൽമാത്രമാണ്. ഇവയിൽ  ശുക്രൻ, ചൊവ്വ, വ്യാഴം (Jupiter) എന്നിവയെ 2025 മാർച്ച് സന്ധ്യയ്ക്ക് കാണാനാകും.

ബുധൻ

മാർച്ച് 1ന് സന്ധ്യക്ക് 7 മണിയോടെ നോക്കിയാൽ, പടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും ഏകദേശം 8° മുകളിലായി ചന്ദ്രക്കലയോടു ചേർന്ന് ബുധനെ കാണാം. അസ്തമിച്ചു കഴിഞ്ഞാലും സൂര്യപ്രകാശം പടിഞ്ഞാറെ ചക്രവാളത്തിൽ പ്രഭ പടർത്തി നില്ക്കുന്നതും, വൃക്ഷങ്ങൾ, കെട്ടിടങ്ങൾ പോലെയുള്ള തടസ്സങ്ങളും പ്രകാശ മലിനീകരണവും നിരീക്ഷണത്തെ ബാധിക്കാം.

മറയില്ലാതെ പടിഞ്ഞാറെ ആകാശം കാണാൻ കഴിയുന്നതും ചുറ്റുപാടുനിന്നും പ്രകാശമൊന്നുമില്ലാതെ നല്ല ഇരുട്ടുള്ളതുമായ സ്ഥലത്ത്, ഉയർന്ന ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നൊ, കുന്നിൻ പുറത്തുനിന്നോ നോക്കിയാൽ പടിഞ്ഞാറെ ചക്രവാളത്തിനോട് ചേർന്ന് ബുധനെ കാണാം. മാർച്ച് 8-നാണ് ബുധൻ സൂര്യനിൽ നിന്നും ഏറ്റവും അകന്ന് കാണപ്പെടുന്നത്. അന്ന് ബുധനെ കാണാൻ കൂടുതൽ എളുപ്പമാകും.

മാസം പകുതിക്ക് ശേഷം സൂര്യസമീപത്തേക്ക് നീങ്ങുന്നതിനാൽ ബുധനെ കാണാനാകാതെ വരും. മാസാവസാനോ

ശുക്രൻ

ഈ മാസം പകുതി വരെ പടിഞ്ഞാറെ ചക്രവാളത്തിൽ സന്ധ്യക്കും പിന്നീട് പുലർച്ചെ കിഴക്കെ ചക്രവാളത്തിലുമായാണ് ശുക്രനെ കാണാനാവുക. കിഴക്കും പടിഞ്ഞാറും ചക്രവാളത്തിനു മുകളിലായി ദൃശ്യമാകുന്ന ഏറ്റവും തിളക്കമേറിയ, നക്ഷത്രസമാനമായിതോന്നുന്ന വസ്തുവാണ് ശുക്രൻ (Venus). മാസം പകുതിയോടെ അത് സൂര്യസമീപത്തായി കാണപ്പെടുന്നതിനാൽ നിരീക്ഷണം സാധ്യമാകില്ല. മാസാവസാനത്തോടെ പുലർച്ചെ കിഴക്കെ ചക്രവാളത്തിനു മുകളിൽ ദൃശ്യമായിത്തുടങ്ങും.

സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്തു കാണാൻ കഴിയുന്ന ഏറ്റവും തിളക്കമേറിയ വസ്തുവാണ് ശുക്രൻ.

ചൊവ്വ

മാസാദ്യം സന്ധ്യക്കു നോക്കിയാൽ  തലയ്ക്കു മുകളിൽ നിന്നും ഏകദേശം 25° വടക്കുകിഴക്കായി, മിഥുനം രാശിയിൽ കാസ്റ്റർ, പോളക്സ് എന്നീ നക്ഷത്രങ്ങൾക്കടുത്തായി, ഇളം ചുവപ്പ് നിറത്തിൽ തിളങ്ങിനിൽക്കുന്ന ചൊവ്വയെ (Mars) കാണാനാകും. തുടർന്നുള്ള ദിവസങ്ങളിൽ ചൊവ്വ ശീർഷ ബിന്ദുവിനടുത്തേക്ക് നീങ്ങിവരും; മാസാവസാനം അത് ശീർഷബിന്ദുവിൽ നിന്നും 15° വടക്കായി കാണപ്പെടും. സന്ധ്യക്ക് കിഴക്ക്-വടക്കുകിഴക്കെ ആകാശത്തിൽ നക്ഷത്രസമാനമായി തോന്നുന്നതും ഇളം ചുവപ്പ് നിറത്തിൽ ഏറ്റവും ശോഭയോടെ കാണുന്നതുമായ വസ്തുവാണ് ചൊവ്വ. അതിനാൽ പ്രയാസം കൂടാതെ ചൊവ്വയെ തിരിച്ചറിയാനാകും.

വ്യാഴം

ഈ മാസം സന്ധ്യക്ക് തലക്കുമുകളിൽ നിന്നും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി കാണുന്ന തിളക്കമേറിയ, നക്ഷത്രസമാനമായ വസ്തുവാണ് വ്യാഴം (Jupiter). ഇടവം രാശിലാണ് ഇപ്പോൾ വ്യാഴത്തിന്റെ സ്ഥാനം. ഏതാണ്ട് തലക്കുമുകളിൽ പ്രഭതൂകി നില്ക്കുന്ന വ്യാഴത്തെ എളുപ്പത്തിൽ തിരിച്ചറിയാനാകും. ദൂരദർശിനിയിലൂടെ നോക്കിയാൽ വ്യാഴത്തിന്റെ വലുപ്പമേറിയ ഉപഗ്രഹങ്ങളായ ഗാനിമേഡ് (Ganymede), കലിസ്റ്റോ (Callisto), യൂറോപ്പ (Europa), അയോ (Io) എന്നിവയെ കാണാനാകും.

12 വർഷം കൊണ്ടാണ് വ്യാഴം ക്രാന്തിപഥത്തലൂടെ ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. അതിനാൽ ഓരോ വർഷവും ഓരോ രാശിയിയിലായാണ് വ്യാഴത്തെ കാണാൻ കഴിയുക. അടുത്ത വർഷം മിഥുനം രാശിയിലായിരിക്കും വ്യാഴം ഉണ്ടാവുക.

ശനി

ഈ മാസം ശനി സൂര്യസമീപത്തായി കാണപ്പെടുന്നതിനാൽ നിരീക്ഷണം സാധ്യമാകില്ല. മാസാവസാനത്തോടെ, പുലർച്ചെ കിഴക്കെ ചക്രവാളത്തിനു മുകളിൽ ദൃശ്യമാകും.

പ്രധാന ദിനങ്ങൾ – മാർച്ച് 2025

  • മാർച്ച് 1 – ബുധനും ചന്ദ്രനും അടുത്തടുത്ത്
  • മാർച്ച് 8 – ബുധൻ സൂര്യനിൽ നിന്നും പരമാവധി കോണീയ അകലത്തിൽ
  • മാർച്ച് 14 – പൂർണ്ണ ചന്ദ്രഗ്രഹണം: അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ദൃശ്യമാകും.
  • മാർച്ച് 20 – മഹാവിഷുവം
  • മാർച്ച് 29 – ഭാഗീക സൂര്യഗ്രഹണം (ഇന്ത്യയിൽ ദൃശ്യമാകില്ല.)

കുറിപ്പ്

  • ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല.
  • 2025 മാർച്ച് 15-നു മദ്ധ്യകേരളത്തിൽ സന്ധ്യയ്ക്ക് 7.30 നുള്ള സമയം കണക്കാക്കിയാണ് വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത് (പ്രത്യേകം പരാമർശിച്ചിട്ടുള്ളവ ഒഴികെ).
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post Dialogue on Quantum Science – LUCA Course
Close