Read Time:16 Minute

സംവാദങ്ങളും അന്വേഷണങ്ങളും ഇഷ്ടപ്പെടുന്നവരാണ് മനുഷ്യർ. അറിയാതെതന്നെ നാം പലവിധ ചർച്ചകളിലും ഭാഗമാകാറുമുണ്ട്. സംവാദങ്ങളും ചർച്ചകളും സജീവമാകണമെങ്കിൽ യുക്തിസഹമായ വാദങ്ങൾ ഉണ്ടാകണം. നാം മുന്നോട്ടു വെയ്ക്കുന്ന ചിന്തകൾ യുക്തിസഹമാണെന്ന് ഉറപ്പാക്കുക എളുപ്പവുമല്ല. എന്നാലത് പരിശീലിക്കാവുന്നതാണ്. ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ തേടുകയും ചെയ്യുന്നത് ചിന്തകൾക്കും വാദങ്ങൾക്കും മിഴിവുനൽകാൻ ഉപകരിക്കും. ലോജിക്കൽ ഫാലസികളെ ഒഴിവാക്കി യുക്തിഭദ്രമായി ആശയങ്ങൾ ആവിഷ്കരിക്കാൻ കുറച്ചെങ്കിലും പരിശീലനം ആവശ്യമാണ്. ഇത് സാധ്യമാക്കുന്ന പുസ്തകമാണ് റാൺഡാൾ മൺറോ രചിച്ച “എങ്കിൽ എന്ത്? – അയുക്തവും സാങ്കല്പികവുമായ ചോദ്യങ്ങൾക്ക് സഗൗരവം നൽകുന്ന ശാസ്ത്രീയ മറുപടികൾ” (What If? – Serious Scientific Answers to Absurd Hypothetical Questions: Randall Munroe, 2014) എന്ന പുസ്തകം.

ചോദ്യങ്ങളെ അഭിമുഖീകരിക്കൽ സാഹസകൃത്യമായി സങ്കല്പിക്കാം; പ്രത്യേകിച്ചും സാമാന്യബുദ്ധിക്ക് നിരക്കാത്ത ചോദ്യങ്ങൾ നമ്മുടെ നേർക്ക് വരുമ്പോൾ. അത്തരം ചോദ്യങ്ങളെ അമ്പേ തള്ളിക്കളയുന്നതിന് പകരം യുക്തിചിന്തയുടെ വെളിച്ചത്തിൽ ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിച്ചാലോ? ജീവിതശൈലിയിലും ധാരണകളിലും പുതിയ ഉൾക്കാഴ്ചകൾ വന്നുചേരുന്നത് നാമറിയും. ഉത്തരം കണ്ടെത്തുന്നതിനേക്കാൾ പ്രയാസമാണ് യുക്തിയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത്. ഇവിടെ റാൺഡാൾ മൺറോ ചെയ്യുന്നത് ചോദ്യങ്ങളെ തള്ളിക്കളയാതിരിക്കലാണ്. എന്തും ചോദിക്കാം; വിഡ്ഢിത്തമാണെന്ന് ആരും പറയില്ല. അസംബന്ധ ചോദ്യങ്ങൾക്ക് പിന്നിൽ പോലും ചിന്തിക്കാനുതകുന്ന വിവരങ്ങൾ കാണാം. അല്ലെങ്കിലും, ചോദ്യങ്ങൾ ചോദിക്കാനും ചോദിക്കപ്പെടാനുമുള്ള സ്വാതന്ത്ര്യം അമൂല്യമാണെല്ലോ. പുസ്തകത്തിലെ ചോദ്യങ്ങളെല്ലാം മൺറോയുടെ വെബ്‌സൈറ്റിൽ കിട്ടിയതാണ്; അതായത് സ്വീകരിക്കാൻ തയ്യാറെങ്കിൽ എന്തുതരം ചോദ്യങ്ങളും നമ്മിലെത്തും. ഒറ്റനോട്ടത്തിൽ ചോദ്യങ്ങൾ അസംബന്ധമാണെന്ന് തോന്നും, സാരമില്ല. മൺറോ അവയ്‌ക്കെല്ലാം ലഭ്യമായ അറിവുകളും ഡാറ്റയും ഉപയോഗിച്ച് ഉത്തരം കണ്ടെത്തുന്നു. രസകരവും ഉൾക്കാഴ്ച നൽകുന്നതുമായ ചോദ്യോത്തരങ്ങൾ  പുസ്തകത്തിൽ വായിക്കാം.

റാൺഡാൾ മൺറോ

ബെന്യാമിൻ സ്റ്റാഫിൻ ഉയർത്തുന്ന ചോദ്യമിതാണ്: നമുക്കോരോരുത്തർക്കും ലോകത്തെവിടെങ്കിലും ഒരു കമിതാവ് മാത്രമേയുള്ളൂ എന്ന് കരുതുക. എങ്കിൽ ലോകക്രമം എങ്ങനെയുണ്ടാവും?

ഒറ്റ വരിയിലുള്ള ഉത്തരമിതാണ്: അതൊരു ദുഃസ്വപ്നം ആയിരിക്കും. ലോകത്തെവിടെങ്കിലും റാൻഡം ആയി തീരുമാനിക്കപ്പെട്ട തൻറെ കാമുകി/ കാമുകൻ ഉണ്ടെന്നു കരുതാം. മറ്റൊരാളെ ജീവിത പങ്കാളിയായി നമുക്ക് കാണാനുമാകുന്നില്ല എന്നും ചിന്തിക്കാം. നമുക്കായി തീരുമാനിക്കപ്പെട്ട വ്യക്തിയെ കാണുന്നമാത്രയിൽ തിരിച്ചറിയാനാവും. നമ്മുടെ പങ്കാളി നാം ജീവിക്കുന്ന കാലഘട്ടത്തിൽ ഏറെക്കുറെ സമപ്രായക്കാരായി ജീവിക്കുന്നവർ ആയിരിക്കുകയും വേണം. അങ്ങനെയെങ്കിൽ ഒരു വ്യക്തിയുടെ പങ്കാളി സമകാലീനരായ അമ്പത് കോടി മനുഷ്യരിൽ ഒരാളാവാനാണ് സാധ്യത. ഇതോടൊപ്പം സംസ്കാരം, ഭാഷ, ലൈംഗികാഭിരുചി (orientation) എന്നിവ കൂടി പരിഗണിച്ചാൽ ഈ റാൻഡം വ്യക്തിയെ കണ്ടെത്താനുള്ള സ്റ്റാറ്റിസ്റ്റിക്കൽ സാധ്യത ചുരുങ്ങുന്നു. കാരണമുണ്ട്. ഒരുനാളിൽ എത്ര പേരെ നാം നേരിട്ട് കാണും; അതിൽ എത്ര പേരുമായി കണ്ണുകളാൽ സമ്പർക്കം സ്ഥാപിക്കും? മൂന്നോ നാലോ ഡസൻ വ്യക്തികളുമായി അങ്ങനെ കണ്ടുമുട്ടിയെന്ന് കരുതാം. അവരിൽ പത്ത് ശതമാനം പേര് സമപ്രായക്കാരാണെന്ന് സങ്കല്പിച്ചാൽ തന്നെ പങ്കാളിയെ കണ്ടെത്താനുള്ള സാധ്യത പതിനായിരത്തിൽ ഒന്ന് മാത്രം. ഏകാന്തരായി ജീവിച്ചുമരിക്കാൻ വിധിക്കപ്പെട്ടവരാവും മിക്കവാറും എല്ലാരും.

ഇത് വലിയ സാമൂഹിക സംഘർഷങ്ങൾക്ക് കാരണമാകും. അതിനാൽ നിശ്ചയിക്കപ്പെട്ട പങ്കാളിയെ കണ്ടെത്താൻ ലക്ഷക്കണക്കിന് വ്യക്തികളെ കോൺവേയർ ബെൽറ്റ് മുഖേന കൂട്ടിമുട്ടാൻ അവസരമുണ്ടാക്കാം. ഇതിനും വലിയ കാലതാമസം ഉണ്ടായി എന്ന് വരാം. ഇക്കാലത്ത് ഓൺലൈൻ മീറ്റിങ് ഇതിന് പരിഹാരമായി കാണാവുന്നതാണ്. ചാറ്റ്റൂളേ (ChatRoulette) പോലുള്ള പ്ലാറ്റ് ഫോം ഇതിനായി ഉപയോഗിക്കാം. പങ്കാളികളെ കണ്ടെത്തേണ്ടവർ ദിവസേന എട്ട് മണിക്കൂർ ഇതിനായി ചിലവാക്കിയാൽ ഏതാനും ദശകങ്ങൾ വേണ്ടിവരും പങ്കാളികളെ തീരുമാനിച്ചുകിട്ടാൻ. മൺറോ വിവിധ ഗണിത മോഡലുകൾ ഉപയോഗിച്ചു കണ്ടെത്തിയതാണ് ഇതെല്ലാം. യഥാർത്ഥ ലോകത്തിൽ പ്രണയത്തിന് സമയം കണ്ടെത്താൻ പോലും പ്രയാസപ്പെടുന്ന യുവാക്കൾ പങ്കാളിയെ കിട്ടാൻ രണ്ടു ദശകങ്ങൾ കാത്തിരിക്കുമെന്ന് കരുതാൻ വയ്യ. മറ്റു സാമൂഹിക പ്രശ്നങ്ങളും പരിഗണിക്കേണ്ടതായി വരുന്നു.

ഓൺലൈൻ ആപ്പുകളും സേവനങ്ങളും സൗജന്യമല്ല; ദീർഘകാലം പങ്കാളിക്കായി അന്വേഷണം നടത്തുന്നതിനാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പുതു സോഫ്റ്റ്‌വെയർ കയ്യത്താവുന്നതിനും അകലത്തായിരിക്കും. ഈ മേഖലയിൽ സബ്‌സിഡി നടപ്പാക്കാൻ പല സർക്കാരിതര സംഘടനകളും മുന്നോട്ട് വന്നുകൂടായ്കയില്ല. ദിവസേന അനേകം പേരുമായി മുഖാമുഖം കാണുന്ന ജോലികൾക്ക് പ്രിയമേറും. ബസ് കണ്ടക്ടർ, കാഷ്യർ, ട്രാഫിക് പോലീസ് എന്നീ തസ്തികകളിലേയ്ക്ക് ഉദ്യോഗാർത്ഥികൾ ഒഴുകിയെത്തും. ചുരുക്കിപ്പറഞ്ഞാൽ ഈ ആശയം പ്രാവർത്തികമല്ല; ലോകം ജീവിക്കാൻ വിരസമായ ഇടമായി അധഃപതിക്കുമെന്ന് ഉറപ്പ്.

മറ്റൊരു ചോദ്യം നോക്കാം: ഞാൻ അശ്രദ്ധനായി ഒരു കപ്പ് ചൂട് ചായ സ്പൂൺ കൊണ്ട് ഇളക്കുകയായിരുന്നു. ഇപ്രകാരം ഇളക്കുന്നത് ചായ തണുക്കാൻ കാരണമാകുമെന്ന് അറിയാം. എന്നാൽ ഇളക്കുമ്പോൾ കപ്പിനുള്ളിലേയ്ക്ക് കൈനറ്റിക് ഊർജ്‌ജം കടത്തിവിടുകയല്ലേ ചെയ്യുന്നത്? അപ്പോൾ കപ്പിലെ ചായയുടെ ഊഷ്മാവ് വർധിക്കണമെല്ലോ. ഇളക്കിക്കൊണ്ടിരുന്നാൽ കപ്പിലെ ചായ തിളയ്ക്കാൻ കാരണമാകുമോ?

വിൽ ഇവാൻസ് (Will Evans) ചോദിച്ച സംശയമാണിത്. സ്പൂൺ കൊണ്ട് ചായയിളക്കി തിളപ്പിച്ച ചരിത്രമില്ലെന്ന് നമുക്കറിയാം. കുറച്ചുകൂടി തണുക്കുകയാണ് ഉണ്ടാവുക. ഇതിനൊരു ലോജിക്കൽ ഉത്തരം കണ്ടെത്തണമെല്ലോ. മൺറോ ചോദ്യത്തെ സമീപിക്കുന്നതെങ്ങനെ എന്നു നോക്കാം.

ചായ തിളപ്പിക്കാനാവുമോ? ഇല്ല. ഇളക്കുമ്പോൾ കൈനറ്റിക് എനർജി കപ്പിലെ ലായനിയിലേയ്ക്ക് കടക്കുന്നുണ്ട്. ഇത് കപ്പിലെ ലായനിയെ തിളപ്പിക്കാൻ പോയിട്ട് ഊഷ്മാവ് അല്പമെങ്കിലും വർധിപ്പിക്കാൻ കെല്പുള്ളതല്ല. ജലം തിളപ്പിക്കാൻ ധാരാളം ഊർജം ആവശ്യമുണ്ട്. രണ്ടു മിനിറ്റിൽ അന്തരീക്ഷത്തിലെ ഊഷ്മാവിൽ നിന്ന് ഒരു കപ്പ് ജലം തിളനില വരെ എത്തിക്കാൻ വളരെയേറെ ഊർജം വേണ്ടിവരും. ഉദ്ദേശം 700 വാട്ട്സ് ഊർജം ആവശ്യമാണ്. മൈക്രോവേവ് സ്റ്റോവ് 700-1100 വാട്ട്സ് ഊർജം ഉൽപാദിപ്പിക്കും; ഈ അളവിൽ വെള്ളം തിളയ്ക്കാൻ രണ്ടു മിനിറ്റ് മതി. നൈയാഗ്രാ വെള്ളച്ചാട്ടത്തിൻറെ മുകളിൽ നിന്ന് ജലം താഴോട്ട് പതിക്കുമ്പോഴും കൈനറ്റിക് എനർജി ഉണ്ടാവാറുണ്ട്. ഒരു ഡിഗ്രിയുടെ ചെറിയ അംശം മാത്രമാണ് ജലം ചൂടാകുക. തിളനില എത്തിക്കാൻ അന്തരീക്ഷത്തിന്റെ മുകൾത്തട്ടിൽ നിന്നു ജലം താഴോട്ട് പതിപ്പിക്കണം.

സ്പൂൺ ഉപയോഗിച്ച് ചായ ഇളക്കിയാൽ അല്പം താപം ഉല്പാദിപ്പിക്കും, അതപ്പോൾ തന്നെ ചായക്കോപ്പയ്ക്ക് മുകളിൽ ചലിക്കുന്ന വായു അപഹരിച്ചെടുക്കും. തിളക്കുമ്പോൾ കപ്പിലുള്ള ലായനി താഴെനിന്ന് മുകളിലേയ്ക്ക് സഞ്ചരിക്കുന്നതിനാൽ ചൂടാകാനുള്ള അവസരം നഷ്ടപ്പെടും.  ജലത്തിന്റെ ചൂട് കുറെയെങ്കിലും കപ്പിലേയ്ക്ക് കൈമാറ്റപ്പെടും. ചുരുക്കിപ്പറഞ്ഞാൽ; ചായയിൽ സ്പൂൺ ഇളക്കിയാലും മുക്കിയിട്ടാലും ഒന്നും സംഭവിക്കില്ല. താപനില മാറാതെ നിൽക്കും. ഇനി, ചായക്കോപ്പയിലെ സ്പൂൺ ഒരു സെക്കൻഡിൽ ദശലക്ഷം തവണ ഇളക്കിയെന്നിരിക്കട്ടെ, അപ്പോഴും ചായ ചൂടായിക്കിട്ടാൻ ഇടയില്ല. ചായയ്‌ക്കുള്ളിൽ വാക്വമുണ്ടായി വരികയും ഫലത്തിൽ ചൂട്  ഉണ്ടാവാതിരിക്കുകയുമാവും ഫലം.

ബ്രയാൻ മക്കാർട്ടർ ചോദിച്ചതെന്താണെന്നു നോക്കാം. ഒരു വ്യക്തിക്ക് മറ്റുള്ള എല്ലാരിൽ നിന്നും എത്ര അകലത്തിൽ പോകാം? അങ്ങനെയുള്ളവർ ഏകാന്തത അനുഭവിക്കുമോ?

മൺറോ ഉത്തരം ആദ്യമേ പറയുന്നു; ഇത് കണ്ടെത്താൻ ഇമ്മിണി പ്രയാസമാണ്. എങ്കിലും ബന്ധപ്പെട്ട വിവരങ്ങൾ അദ്ദേഹം ഖനനം ചെയ്തെടുക്കുന്നുണ്ട്. മറ്റെല്ലാരിൽ നിന്നും ഏറ്റവും അകലത്തിൽ കഴിഞ്ഞുവെന്ന് കരുതാവുന്ന ആറ് പേര് അപ്പോളോ ദൗത്യത്തിൽ ചന്ദ്രിക ഭ്രമണപഥത്തിൽ കഴിഞ്ഞവരാണ്. അവർ കമാൻഡ് മോഡ്യൂളിൽ ഒറ്റയ്ക്ക് കഴിയേണ്ടിവന്നു. മറ്റ് അഞ്ചുപേർ അവരുടെ പ്രവർത്തികളിൽ മുഴുകിയിരുന്നു. കമാൻഡ് മോഡ്യൂളിൽ ഇരിക്കുമ്പോൾ മറ്റുള്ളവരിൽ നിന്ന് 3585 കിലോമീറ്റര് അകലത്തിലായിരുന്നു. മൈക്ക് കോളിൻസ്, ഡിക്ക് ഗോർഡൻ, സ്റ്റു റൂസ, ആൾ വേർഡിൻ, കെൻ മാറ്റിങ്‌ലി, റോൺ ഇവാൻസ്, എന്നിവരാണ് ആ ആറുപേർ. മറ്റൊരു രീതിയിലും ഇവരെ കാണാം; ഇവർ ഭൂമിയിലെ മറ്റു മനുഷ്യരിൽ നിന്നും വളരെ അകലെ ആയിരുന്നെല്ലോ. പോളിനേഷ്യയിലെ ആദ്യ നാവികൻ ഏകാന്തയാത്ര നടത്തിയിട്ടുണ്ടാവണം; ഉറപ്പു പറയാൻ നമുക്കാവില്ല. അൻറ്റർട്ടിക്കയിൽ ഗവേഷണകേന്ദ്രം സ്ഥാപിച്ചപ്പോൾ അവിടെ മനുഷ്യവാസം ഉണ്ടെന്നായി. ദക്ഷിണ ധ്രുവം കീഴടക്കാൻ ആഗ്രഹിച്ചെത്തിയ റോബർട്ട് സ്കോട്ട് 1911ൽ അവിടെയെത്തി. അപ്പോഴാണറിയുന്നത്, റോൾഡ് അമുൻഡ്സെൻ എന്ന മറ്റൊരാൾ മാസങ്ങൾക്ക് മുമ്പ് ധ്രുവം കീഴടക്കിയെന്ന്. 

അവർ ഏകാന്തത അനുഭവിച്ചിരുന്നോ? ആർക്കറിയാം? അതവർക്കല്ലേ അറിയൂ. ഏകാന്തത എന്ന അനുഭവം തനിക്കുണ്ടായതേയില്ല എന്നാണ് മൈക്ക് കോളിൻസ് പറയുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിൽ ഇങ്ങനെ കാണുന്നു: “Far from feeling lonely or abandoned, I feel very much a part of what is taking place on the lunar surface … I don’t mean to deny a feeling of solitude. It is there, reinforced by the fact that radio contact with the Earth abruptly cuts off at the instant I disappear behind the moon.” ആൾ വേർഡിൻ ഏകാന്തത ആസ്വാദ്യകരമായിരുന്നു എന്ന് പറയുന്നു.

ചോദിക്കാമോ എന്നുറപ്പില്ലാത്ത ചോദ്യങ്ങളാണ് ഇവ. ഇങ്ങനെ അനേകം ചോദ്യങ്ങൾ ഉയർത്തുന്ന ഭവാനലോകമാണ് മൺറോ രചിച്ച പുസ്തകം.

What If?: Serious Scientific Answers to Absurd Hypothetical Questions

by  Randall Munroe

244 Pages

Mariner Books

പുസ്തകം തപാലിൽ ലഭിക്കാൻ : Modern book Centre,  Gandhari Amman Kovil Road, Pulmoodu,GPO, Trivandrum.695001,

വാട്സാപ്പ് മുഖേന Request ചെയ്യാം

ശാസ്ത്രവായന

ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇന്ത്യൻ ഭൂപട നിർമ്മാണത്തിന്റെ വിസ്മയ ചരിത്രം – സി.എസ്.മീനാക്ഷി – LUCA TALK ജൂൺ 24 ന്
Close