
അൾട്രാ പ്രോസസ്‌ഡ് ഭക്ഷണങ്ങൾ കഴിക്കുന്നതു മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. നോവ വർഗീകരണംവഴി ഭക്ഷ്യപദാർഥങ്ങളുടെ പ്രോസസിങ് എങ്ങനെയാണെന്ന് വിശദമാക്കുന്നു. യു പി എഫ് ഉപയോഗത്തിന്റെ ദോഷവശങ്ങൾ വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ചചെയ്യുന്നു.
പണ്ടുകാലത്ത്, മനുഷ്യർ ഭക്ഷണത്തിന്റെ രുചിയും ദഹനവും പോഷകാഹാരവും കൂട്ടാനായാണ് വിവിധ ചേരുവകൾ ചേർത്ത് വീടുകളിൽ ആഹാരം പാകം ചെയ്ത് കഴിച്ചിരുന്നത്. എന്നാൽ, 2000 നൂറ്റാണ്ടിന്റെ രണ്ടാം പകുതി തൊട്ട് യന്ത്ര സംവിധാനങ്ങളും വ്യാപാര സാധ്യതകളും വികസിച്ചുവന്നതോടെ, കാർഷിക ഉൽപന്നമായ ഭക്ഷ്യവസ്തുക്കൾ രൂപവും ഭാവവും മാറ്റി നിറവും രുചിയും ചേർത്ത് വ്യവസായിക ഉൽപന്നമായി പായ്ക്കറ്റുകളിൽ വിപണനം ചെയ്യുന്ന അൾട്രാ പ്രൊസസ്ഡ് ഫുഡ് (യു പി എഫ്) ചെയ്യുന്ന മാർക്കറ്റിങ് രീതികൾ വ്യാപകമായി.

അമേരിക്ക, യൂറോപ്പ് തുടങ്ങിയ പല പാശ്ചാത്യ വികസിത രാജ്യങ്ങളിലും ആളുകളുടെ ഭക്ഷണത്തിൽനിന്ന് ലഭിക്കേണ്ടുന്ന കലോറി ഊർജത്തിന്റെ അമ്പത് ശതമാനത്തിലധികം ഇത്തരം ഭക്ഷണങ്ങളിൽനിന്നാണ് ലഭിക്കുന്നത്. പ്രീ-സ്‌കൂൾ കുട്ടികൾ ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ നാലിലൊന്നും യു പി എഫ് ആയിമാറിയിട്ടുണ്ട്. ഇപ്പോൾ, ഇന്ത്യപോലുള്ള ഏഷ്യൻ രാജ്യങ്ങളിലും ഈ പ്രവണത കൂടിവരുകയാണ്. പോരാതെ, സമ്പന്നരിൽനിന്ന് ദരിദ്ര വിഭാഗം ജനങ്ങളിലേക്കും നഗരങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്കും ഈ പ്രവണത അന്താരാഷ്ട്ര ഫുഡ് ചെയിൻ ശൃംഖലയുടെ വളർച്ചയ്ക്കനുസരിച്ച് പാൻഡമിക് ആയി വ്യാപിക്കുകയാണ്.
2011 തൊട്ട് 2021 വരെയുള്ള വർഷങ്ങളിൽ ഇന്ത്യയിൽ വർഷംതോറും യു പി എഫ് കളുടെ വില്പന 13% വെച്ച് വർധിച്ചിട്ടുണ്ട്. 2006 വർഷത്തിൽ വെറും ഒരു ബില്യൺ അമേരിക്കൻ ഡോളർ മൂല്യമുള്ള ഇതിന്റെ വില്പന 2019 ആകുമ്പോൾ നാല്പത് ബില്യണായി വർധിക്കുകയും ചെയ്തു. ഇന്ത്യയിൽ യു പി എഫ് കളെ നിർണ്ണയിക്കാൻ നിയതമായ മാനദണ്ഡങ്ങൾ നിലവിൽ ലഭ്യമല്ല.
അന്താരാഷ്ട്രതലത്തിൽ നോവ വർഗീകരണം (Nova Classification) ഭക്ഷ്യപദാർഥങ്ങളെ പ്രോസസ്സിങ്ങിനെ അടിസ്ഥാനമാക്കി നാലുതരമാക്കി തിരിച്ചിട്ടുണ്ട്.
- പ്രോസസ് ചെയ്യാത്ത/മിനിമം പ്രോസസ് ചെയ്ത ഭക്ഷണം: ഇവ പ്രകൃതി ദത്തമായ ഒറിജിനൽ ഉൽപന്നങ്ങളോ ഭക്ഷ്യയോഗ്യമല്ലാത്തത് നീക്കി ശുദ്ധീകരിച്ചവയോ ആകാം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ഇറച്ചി, പാൽ ഫ്രോസൺ മാംസങ്ങൾ, പാസ്ചറൈസ്ഡ് പാൽ തുടങ്ങിയവ.
- മുകളിലത്തെ പ്രകൃതി ദത്തമായ ഭക്ഷ്യവസ്തുകളിൽ ഒന്നും ചേർക്കപ്പെടാതെതന്നെ പാചകത്തിനായോ പോഷകത്തിനോ രുചിക്കായോ സംസ്‌കരിച്ചെടുത്ത ഉൽപന്നങ്ങൾ. സസ്യ എണ്ണകൾ, കൊഴുപ്പുകൾ, വെണ്ണ, ഉപ്പ്, പഞ്ചസാര, തേൻ തുടങ്ങിയവ.
- പോസസ്സ് ചെയ്തവ. ഒന്നും, രണ്ടും വിഭാഗത്തിൽപ്പെട്ട ഭക്ഷണ വസ്തുക്കളുടെ സ്വാഭാവികമായിട്ടുള്ള രുചി മാറ്റുന്ന ഏത് പ്രവൃത്തിയെയും പ്രോസസ്സിങ് എന്നു വിളിക്കാം. ഉദാഹരണത്തിന്, ഉണക്കുക, പൊടിക്കുക, പഞ്ചസാര/ ഉപ്പ്/ കൊഴുപ്പ് ഇവ ചേർക്കുക, രുചിക്കും നിറത്തിനും ദീർഘകാലം സൂക്ഷിക്കാനുംവേണ്ടി മറ്റു വസ്തുക്കൾ ചേർക്കുക ഇവയൊക്കെ പ്രോസസ്സിങ്ങിന്റെ ഭാഗമാണ്. ബ്രെഡ്, ചീസ്, ഉപ്പിലിട്ട ഫലങ്ങൾ, ടിന്നിലടച്ച പഴം, പച്ചക്കറികൾ തുടങ്ങിയവ.
- അൾട്രാ പ്രോസസ് ഭക്ഷണം (യു പി എഫ്). മുകളിൽ പരാമർശിക്കപ്പെട്ടവയല്ലാത്തതും ഭക്ഷണ വസ്തുകളല്ലാത്തവയും പാചക സംബന്ധമല്ലാതെയും സാധാരണ അടുക്കളയിൽ കാണാത്തവയോ കൃത്രിമ രാസവസ്തുക്കൾ ചേർത്തതോആയ ചേരുവകൾ, നിറത്തിനായോ മധുരത്തിനായോ പ്രിസർവ് ചെയ്യാനോ ആയി ഒന്നിൽക്കൂടുതൽ സാങ്കേതിക പ്രക്രിയകൾ കടന്ന് ഒരു വ്യവസായിക ഉൽപന്നമായി മാറ്റുന്ന ഭക്ഷണത്തേയോ – പാനീയങ്ങളേയോ ആണ് ഇങ്ങനെ (നോവാ ക്ലാസിഫിക്കേഷൻ) പറയുന്നത്. ഈ പ്രക്രിയകൾവഴി ഒരിക്കലും പോഷകങ്ങൾ കൂടുന്നില്ലായെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്.
ഇന്ത്യയിൽ അടുത്തകാലത്ത് നടത്തപ്പെട്ട ഒരുപഠന പ്രകാരം 375 തരം പായ്ക്കറ്റു ഭക്ഷണങ്ങളിൽ 81 എണ്ണം യു പി എഫിൽ പെടുത്താവുന്നതാണ്. ഇവ മാർക്കറ്റു ചെയ്യുന്നത് മൂന്ന് പ്രമുഖ ബ്രാന്റുകളാണ്. യു പി എഫിൽ പെടുത്താവുന്ന, ഇന്ത്യയിലെ പ്രധാന ഉൽപന്നങ്ങൾ താഴെ കൊടുക്കുന്നു.
- കോള ഉൽപന്നങ്ങൾ – കൊക്കക്കോള, പെപ്‌സി, സ്‌പ്രൈറ്റ്, 7 അപ് മറ്റ്
- സോഫ്റ്റ് ഡ്രിങ്കുകൾ
- പാസ്റ്ററീസ്, കേക്കുകൾ, കുക്കീസ്
- റെഡി ടു ഈറ്റ് ഫ്രോസൺ മീൽസ്
- നഗറ്റുകൾ, സോസേജുകൾ
- ഫ്‌ളേവർ ചെയ്ത ബ്രേക്ക് ഫാസ്റ്റ്
- സീരിയലുകൾ
- ഇൻസ്റ്റന്റ് ന്യൂഡിലുകൾ
- ഫ്‌ളേവർ ചെയ്ത ബട്ടറുകൾ
- സ്‌നാക്ക് ബാറുകൾ
- ഫ്രോസൺ പിസ്സാ
- കാൻഡി, ഫ്രൂട്ടിയോഗർട്ടുകൾ
- പാസ്താ ഡിഷുകൾ, പിസാ,
- ഹോട്ട് ഡോഗ്‌സ്, ചോക്ക്‌ലൈറ്റുകൾ
- പായ്ക്കറ്റിലെ സ്‌നാക്കുകൾ.
യു പി എഫ് പ്രത്യേകതകൾ
ഇവ പ്രകൃത്യായുള്ള ഭക്ഷ്യവസ്തുക്കളെക്കാൾ രുചികരവും പോഷകാഹാരഗുണം കുറഞ്ഞവയും ദീർഘകാലം ഷെൽഫ് ലൈഫ് ഉള്ളവയും കഴിക്കുന്നവർക്ക് അടിമത്വം ഉണ്ടാക്കുന്നവയും ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയവയും ബ്രാൻഡ് പേരുകളിൽ അറിയപ്പെടുന്നവയുമാണ്. അന്താരാഷ്രതലത്തിൽ ഇവയുടെ ഉൽപാദനവും വിതരണവും നിയന്ത്രിക്കുന്നത് ചുരുക്കം ചില വൻകിട കമ്പനികളാണ്. ഇവ കഴിക്കുമ്പോൾ ആളുകളുടെ ‘വയർ നിറയുന്ന’ സംതൃപ്തി തോന്നൽ ഉണ്ടാക്കാത്തതിനാൽ ആളുകൾ നിർത്താതെ കൂടുതൽ ഉപയോഗിക്കും. ആകർഷകമായ പായ്ക്കറ്റുകളിൽ സീൽ ചെയ്തതായി കിട്ടുന്നതിനാൽ ആളുകൾക്ക് സുരക്ഷിത ബോധമുണ്ടാക്കും. ‘റെഡി ടു ഈറ്റ്’ ആകുന്നതിൽ അളുകൾക്ക് പാചകത്തിനായി സമയമോ ഇന്ധനമോ സ്ഥലമോ ചെലവാക്കേണ്ടതില്ലായെന്നതും ജോലിത്തിരക്കുള്ളവരിൽ ഇതിനെ പ്രൊമോട്ട് ചെയ്യുന്ന ഘടകമാണ്. ഇതിനെല്ലാമുപരിയായി ഇവയിൽ, ഭക്ഷ്യകലോറിയും പഞ്ചസാരയുടേയും ഉപ്പിന്റേയും പൂരിത കൊഴുപ്പുകളുടേയും അളവുകൾ കൂടുതലുമായിരിക്കും. (High Fat, High Sugar, High salt).

അൾട്രാപ്രൊസസ് ഭക്ഷണ ഉപയോഗത്തിന്റെ ദോഷവശങ്ങൾ
2002- തൊട്ട് 2016 വരെ പതിനഞ്ച് വർഷത്തെ വിവരങ്ങൾ ശേഖരിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ അൾട്രാ പ്രോസസ്ഡ് ആഹാരത്തിന്റെ വില്പനയ്ക്കനുസരിച്ച് ആളുകളുടെ ബോഡി മാസ് ഇൻഡക്‌സ്/അമിതവണ്ണം വർധിച്ച് വരുകയും മറുഭാഗത്ത് അതേതോതിൽ ആളുകളിൽ, പഴങ്ങളുടേയും പച്ചക്കറികളുടേയും ഉപയോഗം കുറഞ്ഞുവരുകയും ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തുകയുമുണ്ടായി. ഒരു പരീക്ഷണത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത ആളുകൾക്ക് രണ്ടാഴ്ചക്കാലം അൾട്രാ പ്രോസസ് ഭക്ഷണവും സാധാരണ കഴിക്കുന്ന ഭക്ഷണവും പരസ്പരം മാറ്റിക്കൊടുത്തപ്പോൾ (cross over study) ദിവസവും 508 (കലോറി അടങ്ങിയ അൾട്രാ പ്രോസസ്ഡ് ഭക്ഷണം രണ്ടാഴ്ച കഴിച്ചപ്പോൾത്തന്നെ അവരിൽ ഒരുകിലോയ്ക്കടുത്ത് ശരീരഭാരം വർധിക്കുന്നതായി കണ്ടിട്ടുണ്ട്. ലോകത്താകെ വർധിച്ചുവരുന്ന ജീവിതശൈലി/പകർച്ചേതര വ്യാധികൾക്ക് ഒരുപ്രധാന കാരണം, ഇത്തരം ഭക്ഷണങ്ങളാണ് (പൊണ്ണത്തടി, പ്രമേഹം-ടൈപ്പ് 2, ഹൃദയാഘാതം, പക്ഷാഘാതം, ചിലതരം കാൻസറുകൾ).
വിവിധ രാജ്യങ്ങളിൽ നടത്തപ്പെട്ട പഠനങ്ങൾ അടിസ്ഥാനമാക്കി 2021 ഏപ്രിൽ മാസത്തിൽ ഗ്ലോബൽ ഫുഡ് റിസർച്ച് പ്രോഗ്രാമിന്റെ ഫാക്ട് ഷീറ്റ് പ്രകാരം യു പി എഫ് കൾ ഉണ്ടാക്കാവുന്ന രോഗങ്ങളുടെ ‘റിസ്‌ക് സാധ്യതകൾ’ പട്ടിക 1-ൽ കൊടുത്ത പ്രകാരമാണ്.
രോഗങ്ങൾ, രോഗ സാധ്യത വർധന ശതമാനത്തിൽ- Attributable Risk
പൊണ്ണത്തടി | 51% |
വിഷാദം | 33% |
ഹൃദയാഘാതം | 29% |
മൊത്തം കാൻസറുകൾ | 12% |
പക്ഷാഘാതം | 34% |
സ്തന കാൻസറുകൾ | 11% |
രക്താതിമർദം | 23% |
മരണ സാധ്യത | 28% |
വർത്തമാന സാഹചര്യത്തിൽ ഒരു വ്യക്തിയെ ഇതിനടിമയാക്കുന്നത് നിലനിൽക്കുന്ന സാഹചര്യങ്ങളും വ്യവസ്ഥകളും പരസ്യതന്ത്രങ്ങളും വ്യാപാരനയങ്ങളുമാണ്. മാർക്കറ്റിങ് തന്ത്രങ്ങളുടെ കുത്തൊഴുക്കിൽ ഇവയൊക്കെ ഗ്രാമ പ്രദേശങ്ങളിലടക്കം എല്ലായിടത്തും ലഭ്യമാണ്. വ്യക്തികളുടെ തിരഞ്ഞെടുപ്പുകൾക്കുമപ്പുറം സമൂഹത്തിലെ ഒരു പൊതുജനാരോഗ്യ പ്രശ്‌നമായതിനാൽ ജനങ്ങളിൽ ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടു വരാൻ സർക്കാർതലത്തിൽ നയപരമായ തീരുമാനങ്ങൾ എടുക്കേണ്ടിവരും.
ഇതിനായി വിദഗ്ധർ മുന്നോട്ടുവെച്ച ചില നയപരിപാടികൾ നമുക്കും മാതൃകയാക്കാവുന്നതാണ്. അമിത കലോറി, കൊഴുപ്പ്, ഉപ്പ്, പഞ്ചസാര ഇവകളാണ് ഇത്തരം ആഹാരങ്ങളിലെ വില്ലന്മാർ (Ready to eat meal kits). ഇതിന്റെ മുന്നോടിയായി പാക്കറ്റ് ഭക്ഷണത്തിൽ അമിത കലോറി, കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ അപായ പരിധി നിർണ്ണയിച്ച് ജനങ്ങൾക്കിടയിലും നിർമ്മാതാക്കളിലും അവയെപ്പറ്റി വിവരങ്ങൾ പരസ്യപ്പെടുത്തേണ്ടതുണ്ട്. 100 ഗ്രാം/100ാഹ ഭക്ഷ്യ ഉൽപന്നങ്ങളിലും പാനീയങ്ങളിലും അവയിലടങ്ങിയ കലോറി ഊർജത്തിന്റേയും (275) സോഡിയം (400 മില്ലി ഗ്രാം) പഞ്ചസാര (10 ഗ്രാം) പൂരിത കൊഴുപ്പാ(4 ഗ്രാം)ണ് ഏറ്റവും കൂടിയ അപായരഹിതമായ പരിധി. ഇതിനുമുകളിലുളള ഭക്ഷ്യവസ്തുക്കളെല്ലാം ആരോഗ്യത്തിന് ഹാനികരവും ഉപയോഗം കുറയ്‌ക്കേണ്ടവയുമാണ്.

സാമ്പത്തിക നടപടികൾ
ലോകത്താകെ 50 ലധികം രാജ്യങ്ങൾ അൾട്രാ പ്രോസസ് ഫുഡ് ഉപഭോഗം കുറയ്ക്കാനായി സാമ്പത്തിക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. യു പി എഫ് കൾക്കൊപ്പം മധുരം ചേർത്ത ബിവറേജുകൾ(കോളകൾ)ക്കുമാണ് സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി സർക്കാരുകൾ ഇങ്ങനെ നികുതി കൂട്ടിയത്. മെക്‌സിക്കോയിൽ 2014-ൽ നികുതി കൂട്ടിയ വർഷംതന്നെ ഇവയുടെ വില്പന 14% കുറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ ടാക്‌സ് വർധിപ്പിച്ചപ്പോൾ നഗര പ്രദേശങ്ങളിൽ 51% ഉപയോഗം കുറഞ്ഞതായും ഇവരിൽത്തന്നെ സാമ്പത്തികമായി താഴ്ന്ന നിലയിലുള്ളവരിലാണ് ഉപയോഗം കുറഞ്ഞതെന്നും സർവെകൾ കാണിക്കുന്നു. പാകിസ്ഥാനിൽ 2019-ൽ ത്തന്നെ ഈ ഉൽപന്നങ്ങൾക്ക് അധിക നികുതി ചുമത്താൻ നിയമനിർമ്മാണം നടത്തിയിട്ടുണ്ട്.
ഇതോടെപ്പംതന്നെ ആരോഗ്യകരമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കാനായി പ്രകൃത്യാ ഫൈബറുകൾ അടങ്ങിയ പഴം, പച്ചക്കറികൾക്കും ഉപഭോഗം കൂട്ടാനായി നികുതി സബ്‌സിഡികളും വേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണവസ്തുക്കൾ വാങ്ങാനും ഉപയോഗിക്കാനും അവയുടെ എളുപ്പത്തിലുള്ള പാചക രീതികൾ/റെസിപ്പികൾ പ്രോത്സഹിപ്പിക്കാനുമുള്ള പരിപാടികളും അവയ്ക്ക് ഇൻസെന്റീവ് നൽകുന്ന രീതികളും പ്രാദേശികതലത്തിൽത്തന്നെ വേണ്ടതുണ്ട്.

യു പി എഫ് പായ്ക്കറ്റുകളുടെ മുൻഭാഗത്ത് നൽകുന്ന താക്കീത് ലേബലുകൾ (Front of Packet Labels)
റിസ്‌ക്ക് കമ്മോഡിറ്റികളുടെ പായ്ക്കറ്റിനു പുറത്ത് അപായ സൂചനകൾ നൽകുന്നരീതി പുകയില ഉൽപന്നങ്ങളിൽ ഉപയോഗം കുറയ്ക്കാൻ പ്രേരിപ്പിക്കുമെന്നത് മുൻകാല ലോകപരിചയത്തിലുള്ളതാണ്. അതുപോലെ യു പി എഫ് ഉൽപന്നങ്ങളുടെ പായ്ക്കറ്റിന്റെ മുൻവശത്തുതന്നെ ഉപഭോക്താവ് കാണുന്ന/മനസ്സിലാക്കുന്നരീതിയിൽ വ്യക്തമായ അപായ സൂചനകൾ ചിത്രങ്ങൾവഴി നൽകുകയെന്നരീതി ലോകാരോഗ്യ സംഘടന വർഷങ്ങൾക്കുമുമ്പേ മുന്നോട്ടുവെച്ചതാണ്. ഈ രീതി പായ്ക്കറ്റിന് പുറത്ത് ട്രാഫിക് ലൈറ്റ് സിംബലുകൾ നൽകുന്നതിനും ദിവസേനവേണ്ട ഭക്ഷ്യഘടകങ്ങളുടെ അളവ് നൽകുന്നതിലും കൂടുതലായി കടകളിൽനിന്ന് ഇത്തരം ഉൽപന്നങ്ങൾ വാങ്ങുന്നവരെ പിൻതിരിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടതുമാണ്.
ഇങ്ങനെ 2016-ൽത്തന്നെ ചിലിയിൽ അപായ സൂചനയായി ഒക്ടോഗണൽ ലേബലിങ് നടത്തിയപ്പോൾ ഇവയുടെ ഉപഭോഗം 24% കുറഞ്ഞു. പിന്നീട് പെറു, മെക്‌സിക്കോ, ബ്രസീൽ തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലാക്കെ ഈരീതി നടപ്പിലാക്കിയിട്ടുണ്ട്. അതേസമയം, പായ്ക്കറ്റുകളുടെ പുറകിൽ അവയിലടങ്ങിയ ആഹാര പദാർഥങ്ങളുടെ പോഷകമൂല്യങ്ങളുടെ അളവ് നൽകുന്ന ഭക്ഷ്യ സുരക്ഷാ നിർദേശം ഇതിന്റെ ഭാഗമല്ലായെന്നും മനസ്സിലാക്കേണ്ടതുണ്ട്. ഈ അവസ്ഥയിൽ ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ അതോറിറ്റി യു പി എഫ് ഭക്ഷണത്തിന്റെ അപകട സൂചനകൾക്കനുസരിച്ച് അപായ ലേബൽ നടപ്പിൽ വരുത്താതെ ഇതിന്റെ പോഷക ഗുണത്തിനനുസരിച്ച് ഒന്നുതൊട്ട് അഞ്ചുവരെ സ്റ്റാർ പദവി നൽകി ആദരിക്കുകയാണ് ചെയ്തതെന്നും ഇത് ജനങ്ങളുടെ ആരോഗ്യത്തിനുമുപരി ഭക്ഷ്യവ്യവസായികളുടെ സ്വാധീനംമൂലമാണെന്നും ആരോപണമുണ്ട്. ഇതുവഴി നിർമ്മാതാക്കൾക്ക് യു പി എഫു കളിൽ സ്വാപ്പ് ചെയ്തു പ്രോട്ടീൻ, ഫൈബറുകൾ, പഴങ്ങൾ ചേർത്ത് സ്റ്റാർപദവി കൂട്ടാൻ പറ്റും.
വിപണന/വില്പന നിയന്ത്രണം
ആരോഗ്യത്തിന് ഹാനികരമാണെങ്കിലും കൂടുതൽ ലാഭമുണ്ടാക്കുന്ന വിഭവങ്ങൾ ആയതിനാൽ ഇവയുടെ ഉൽപാദകർ ഇതിന്റെ ഉൽപാദനമോ വിപണനമോ നിയന്ത്രിക്കാൻ ഒരിക്കലും സാധ്യതകളില്ല. ലോകത്താകെ ഇത്തരം ഉൽപന്നങ്ങളുടെ വിപണി ചില ബഹുരാഷ്ട്ര കമ്പനികളുടെ കുത്തകയാണ്.
ഈ ഉൽപന്നങ്ങളുടെ പരസ്യങ്ങൾ കുട്ടികളെ ചെറുപ്രായത്തിൽത്തന്നെ പിടികൂടാൻ ലക്ഷ്യംവെച്ചുള്ളതാണ്. യു കെ 2020 നവംബർ തൊട്ട് ഇത്തരം ഉൽപന്നങ്ങളുടെ പരസ്യങ്ങൾ കുട്ടികൾക്കുള്ള ടി വി പരിപാടികളിൽ നിരോധിച്ചിട്ടുണ്ട്. 2016 തൊട്ട് ചിലി അടക്കമുളള രാജ്യങ്ങളിൽ രാവിലെ 6 മണിക്കും രാത്രി 10 മണിക്കും ഇടയിൽ ഇവയുടെ പരസ്യങ്ങൾ നിരോധിച്ചിട്ടുണ്ട്. പതിനാലു വയസ്സിനുതാഴെയുള്ളവർക്കായി നിർമ്മിക്കുന്ന വീഡിയോ ഉള്ളടക്കങ്ങളിൽ ഇവയുടെ പരസ്യത്തിനായി കുട്ടികളുടെ ശ്രദ്ധപിടിച്ചുപറ്റുന്ന കാർട്ടൂൺ കഥാപാത്രങ്ങളെയോ അനിമേഷനോ ഉപയോഗിക്കുന്നതും അവിടങ്ങളിൽ വിലക്കിയിട്ടുണ്ട്. നമ്മുടെ നാട്ടിൽ ടി വി പരിപാടികളിൽ ‘സാക്ഷയുടെ ഫേവറിറ്റ് കേക്ക്’ എന്ന ടാഗിൽ വിദേശത്തുള്ള അച്ഛൻ നാട്ടിലുള്ള മകൾക്ക് ഓൺ ലൈനിൽ പിറന്നാൾ നമ്മാനം എത്തിക്കുന്ന പരസ്യം ആയിരങ്ങൾ കണ്ട് അനുകരിക്കുന്നുമുണ്ട്.

യു പി എഫിലെ ഘടകപദാർഥങ്ങളും അവയുണ്ടാക്കാവുന്ന രോഗങ്ങളും/തകരാറുകളും
റിഫൈൻഡ് പഞ്ചസാരകൾ | പ്രമേഹം, പൊണ്ണത്തടി, ഹൃദയാഘാതം |
ട്രാൻസ്, പൂരിത കൊഴുപ്പുകൾ | ഹൃദയാഘാതം, മെറ്റബോളിക്ക് സിൻഡ്രോം |
കൃത്രിമ മധുരവസ്തുക്കൾ | ടൈപ് 2 പ്രമേഹം, കുടലിലെ ബാക്ടീരിയകളുടെ (ബയോട്ട) അസന്തുലിത |
എമൾ സിഫൈയറുകൾ | കുടൽവീക്കം, പൊണ്ണത്തടി, മെറ്റബോളിക്ക് സിൻഡ്രോം |
പ്രിസർവേറ്റീവുകൾ | രക്താതിമർദം, കാൻസറുകൾ |
കൃത്രിമ നിറങ്ങളും ഫ്ളേവറുകളും | മെറ്റബോളിക്ക് സിൻഡ്രോം, ശ്രദ്ധക്കുറവ് രോഗം |
നാരുകളുടെ അഭാവം | പൊണ്ണത്തടി, ഇൻസുലിൻ റെസിസ്റ്റൻസ്, കുടലിലെ ബാക്ടീരിയകളുടെ (ബയോട്ട) അസന്തുലിത |
എൻഡ് പ്രോഡക്ടുകൾ | പ്രമേഹം, ഹൃദയാഘാതം |
സ്‌കൂൾ ഭക്ഷണനയം
പോഷാകാഹാരലഭ്യതയിലെ അസന്തുലിതാവസ്ഥ ഒഴിവാക്കാനും ദരിദ്രവിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കാനുമാണ് ഇന്ത്യയടക്കം ലോകത്താകെ സ്‌കൂൾ ഭക്ഷണ പരിപാടികൾ നടപ്പിലാക്കി വരുന്നത്. ഇത്, നാമറിയാതെതന്നെ കുട്ടികളുടെ ഭാവിയിലെ ഭക്ഷണശീലവും രൂപപ്പെടുത്തിയെടുക്കുന്നുണ്ട്. സ്‌കൂൾ ഭക്ഷണപരിപാടികളിൽ നിന്ന് ‘ഭക്ഷണ മാർക്കറ്റുകളെ’ ആദ്യമേ ഒഴിവാക്കുന്നത് ഇളം തലമുറയെ യു പി എഫിന്റെ പ്രലോഭനങ്ങളിൽനിന്ന് നേരത്തെ പുറത്താക്കാൻ സഹായിക്കും. സ്‌കൂളിലെ ഭക്ഷണം അതിനനുസരിച്ച് രുചികരവും പോഷകഗുണങ്ങളോടെ മെച്ചപ്പെടുത്തുന്നതോടെ കുട്ടികൾ യഥാർഥ ഭക്ഷണം കഴിക്കുന്ന ശീലവും കൂടിവരും.
രാജ്യത്തെ 80% കുട്ടികൾ എൻറോൾ ചെയ്യപ്പെട്ട ബ്രസീലിൽ സ്‌കൂൾഭക്ഷണ പദ്ധതിയിലും, കച്ചവടത്തിന്റെ ‘അപായസൂചന’കളുള്ള ഭക്ഷ്യ പായ്ക്കറ്റുകളെ ആദ്യമേ പടിക്കുപുറത്താക്കിയിട്ടുണ്ട്. അതുപോലെ സ്‌കൂളിൽ നൽകുന്ന ഭക്ഷണത്തിന്റെ 75% പ്രോസസ് ചെയ്യാത്ത ആഹാരമായിരക്കണമെന്ന് നിഷ്‌കർഷിച്ചിട്ടുമുണ്ട്. ഇതിലുമുപരി പ്രാദേശികമായി കൃഷിചെയ്യുന്ന കർഷകരെ സഹായിക്കാൻ ‘ഫാം ടു സ്‌കൂൾ’ പദ്ധതിപ്രകാരം 30% ഭക്ഷ്യവസ്തുക്കൾ പ്രാദേശിക കൃഷിയിടങ്ങളിൽനിന്ന് വാങ്ങണമെന്ന നിബന്ധനയുമുണ്ട്. സ്‌കൂൾഭക്ഷണ പരിപാടിയിൽ അവിടെ ആഴ്ചയിൽ മിനിമം മൂന്ന് സെർവിങ്‌സ് പഴങ്ങളും പച്ചക്കറികളും വിളമ്പണമെന്നും നിർബന്ധമുണ്ട്. ഇവിടങ്ങളിൽ കോളപോലുളള ബിവറേജുകൾക്ക് വിലക്കുമുണ്ട്. നമ്മുടെ സ്‌കൂൾ-കോളേജ് കാന്റീനുകൾ-കഫറ്റീരിയകളിൽ യു പി എഫ് വില്പന നിയന്ത്രിക്കേണ്ടതുണ്ട്.

മീഡിയ ക്യാമ്പയിൻ
യു പി എഫിന്റെ ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ചും അവയെ സംബന്ധിച്ച നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കാൻ വ്യാപകമായി മീഡിയ ക്യാമ്പയിനുകളും ആവശ്യമുണ്ട്. ഇതിന് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളും ഉപയോഗപ്പെടുത്താവുന്നതാണ്.
മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ
റെഡി ടു ഈറ്റ്/ഡ്രിങ്ക് ആയതിനാൽ മുതിർന്നവരേയും മാർക്കറ്റ് അപ്പീൽ ഉള്ളതിനാൽ കുട്ടികളേയും യു പി എഫ് ഒരുപോലെ ആകർഷിക്കുന്നു. ഇതിനുപകരമായി വീട്ടിൽ പാകംചെയ്യുന്ന ഭക്ഷണങ്ങളും പ്രത്യേകിച്ച്, കൈകൊണ്ട് ഉണ്ടാക്കിയ (ഹാൻഡ് മെയ്ഡ്) ഭക്ഷണങ്ങളും കൂടുതലായി പ്രൊമോട്ട് ചെയ്യണമെന്നും അങ്ങനെ ആകുമ്പോൾത്തന്നെ പ്രോസസ്‌ചെയ്ത ഭക്ഷ്യഘടകങ്ങൾ ചേർക്കുന്നത് തനിയെ കുറഞ്ഞുവരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പക്ഷേ, വർത്തമാനകാലത്തെ ജോലിത്തിരക്കിനിടയിൽ ആളുകളുടെ സമയക്കുറവും അടുക്കളകളുടെ സൗകര്യക്കുറവും പാചകം ചെയ്യുന്ന ഭക്ഷണവസ്തുകളുടെ ഉയർന്നവിലയും നമ്മുടെ സമൂഹത്തിലെ പാചകം സ്ത്രീകളുടെ മാത്രം ജോലിയാണെന്ന ജെൻഡർ ധാരണയും ഇതിന് തടസ്സമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പകരം, ആരോഗ്യമുള്ള ഭക്ഷണശീലം പ്രചരിപ്പിക്കാൻ ലിംഗഭേദമന്യേ ആളുകൾക്ക് വരുമാനവും ജോലിസ്ഥിരതയും ജോലിസമയം/ഭക്ഷണ ഇടവേളകൾ ഇവ പാചകസമയത്തിനുസരിച്ച് ഷെഡ്യൂൾ ചെയ്യേണ്ട ആവശ്യകതയുമുണ്ട്. പോരാതെ, പാചക ഉപകരണങ്ങളുടെയും ഇന്ധനങ്ങളുടെയും വില കുറച്ചുകിട്ടുകയും വേണം. എളുപ്പം പാചകംചെയ്യാൻ പറ്റുന്നവിധത്തിൽ വീടുകളുടെ അടുക്കളയുടെ ഡിസൈനിങ്ങും ഭക്ഷണങ്ങൾ ലഭ്യമാകുന്ന വിധത്തിൽ ഫുഡ് സ്ട്രീറ്റുകളിൽ അർബൻ ഡിസൈനിങ്ങും നടത്തണം.
തൊഴിലിടങ്ങളിൽ യു പി എഫ് കൾക്കുപകരം ‘റെഡി ടു ഈറ്റ് മീൽ കിറ്റുകൾ’ (Ready to eat meal kits) ലഭ്യമാക്കുന്നതും ഇതിനായി ഫുഡ് വെണ്ടർമാർ ഉണ്ടാകുന്നതും പെട്ടെന്ന് ലളിതമായി പാചകം ചെയ്യാവുന്ന റെസിപ്പികൾ ലഭ്യമാക്കുന്നതും ഇതിന്റെ ഭാഗമാണ്. യു പി എഫ് പ്രോത്സാഹിപ്പിക്കുന്ന സൂപ്പർമാർക്കറ്റുകൾക്ക് സർക്കാർതലത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയും വേണം.
അമിതമായി ഉൽപാദനം നടത്തുകയും അമിതമായി ഉപഭോഗം ചെയ്യുകയും ചെയ്യുന്ന തിരക്കുപിടിച്ച കൺസ്യൂമർ ലോകത്ത് യു പി എഫിനെതിരെ അവബോധം വളർത്തി, അധികം സംസ്‌കരിക്കാത്ത ഭക്ഷ്യവസ്തുക്കൾ പകരം ശീലിപ്പിക്കുക എന്നത് ശ്രമകരമായ പ്രവൃത്തിയാണ്. പക്ഷേ, ഭാവിതലമുറയുടെ ആരോഗ്യത്തിന് ഇത് അത്യന്താപേക്ഷിതവുമാണ്.
