

ബോയിങ് എന്ന അമേരിക്കൻ കമ്പനി നാസക്ക് വേണ്ടി ഉണ്ടാക്കിയ സ്റ്റാർലൈനർ എന്ന ബഹിരാകാശ പേടകത്തിന്റെ മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള പരീക്ഷണ പറക്കലിന്റെ ഭാഗമായിട്ടാണ് ഇന്ത്യൻ-സ്ലോവേനിയൻ വംശജയായ സുനിത വില്യംസും അമേരിക്കക്കാരനായ ബാരി ബുച്ച് വിൽമോറും അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ (ഐ. എസ്.എസ്) എത്തിയത്. എട്ട് ദിവസത്തെ ദൗത്യമായിരുന്നു അവരുടെ പ്ലാൻ. ജൂൺ 14ന് തിരികെ പോരേണ്ടതായിരുന്നു. സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം ചോർച്ചയും, പേടകത്തിന്റെ ത്രസ്റ്ററുകൾക്ക് സംഭവിച്ച തകരാറും, ഇരുവരുടെയും മടക്കയാത്ര അനിശ്ചിതത്വത്തിലാക്കി. ഇപ്പോൾ 258 ദിവസങ്ങളാകുന്നു

ആ നീണ്ട മടക്കയാത്ര, മാർച്ച് 19 ബുധനാഴ്ച നടക്കുമെന്നാണ് നാസ അറിയിച്ചിട്ടുള്ളത്. അതിനായി ഭാഗമായി Space X Crew 10 ദൗത്യസംഘം ശനിയാഴ്ച ബഹിരാകാശ നിലയത്തിൽ എത്തിക്കഴിഞ്ഞു. അവിടെ കൂടുതൽ കാലം താമസിക്കേണ്ടിവന്നതിനാൽ, ബഹിരാകാശത്ത് അനുഭവപ്പെടുന്ന ഭാരക്കുറവ് നിമിത്തം അവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമോ? ഭൂമിയിൽ നിന്ന് സഹായമൊന്നും എത്തിക്കാതെ അവർക്ക് എങ്ങനെ ഇത്രകാലം അവിടെ നിൽക്കാൻ പറ്റി ?
നാസയുടെ ബഹിരാകാശ വാഹനമില്ലായ്മ്മ
എന്തുകൊണ്ട് ഇങ്ങനെ ഒരു സ്ഥിതിവിശേഷം ഉടലെടുത്തു എന്നതിൽ നിന്നും വേണം ഈ പ്രശ്നത്തെകുറിച്ച് അന്വേഷിക്കുന്നത്. അവസാനത്തെ അപ്പോളോ ചാന്ദ്ര ദൗത്യമായാ അപ്പോളോ 17 ന്ന് ശേഷം (1972 ഡിസംബർ 7 -19) 1973 മുതൽ 1981 ഏപ്രിൽ വരെ നാസക്ക് സ്വന്തമായ ബഹിരാകാശ വാഹനങ്ങൾ ഉണ്ടായിരുന്നില്ല. 1981 ലാണ് നാസയുടെ സ്പേസ് ഷട്ടിലുകളുടെ ബഹിരാകാശ യാത്ര തുടങ്ങുന്നത്. അത് 2011 വരെ നീണ്ടു നിന്നു. വീണ്ടും 2011 ന്ന് ശേഷം നാസക്ക് സ്വന്തമായ ബഹിരാകാശ വാഹനങ്ങൾ ഉണ്ടായിരുന്നില്ല. അതേ സമയം 1967 മുതൽ സോവിയറ്റ് യൂണിയനും 1991 ന് ശേഷം റഷ്യയും ഉപയോഗിക്കുന്ന സോയുസ് വാഹനങ്ങൾ ബഹിരാകാശത്തേക്ക് നിരന്തരം യാത്ര നടത്തിക്കൊണ്ടിരുന്നു. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ വാക്കുകളിൽ, “ലോകത്തെ ഏറ്റവും വിശ്വസനീയമായ ബഹിരാകാശ യാത്ര സംവിധാനമാണ് സോയുസ് വാഹനവും അത് വിക്ഷേപിക്കുന്ന സോയുസ് റോക്കറ്റും “.
അതിനിടയിൽ 1998 ൽ നാസയും റഷ്യയും ജപ്പാനും യൂറോപ്പും കാനഡയും ചേർന്ന് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ നിർമാണം തുടങ്ങിയിരുന്നു. 2011-ൽ പൂർണമായി പ്രവർത്തിച്ച് തുടങ്ങുമ്പോഴേക്കും അമേരിക്കക്ക് അവരുടെ അസ്‌ട്രോനോട്ടുകളെ അവിടേക്കയക്കാൻ സ്വന്തമായി വാഹനം ഇല്ലാത്ത സ്ഥിതിവന്നു. 2020 വരെ അവർ റഷ്യയുടെ സോയൂസ് വാഹനത്തിൽ സീറ്റുകൾ വാടകക്ക് എടുത്താണ് അസ്‌ട്രോനോട്ടുകളെ ബഹിരാകാശ നിലയത്തിൽ എത്തിച്ചത്.
റഷ്യയുടെ സോയൂസ് വാഹനത്തിൽ സീറ്റുകൾക്ക് കനത്ത വാടക നല്കണമെന്നതിനേക്കാൾ നാസക്കും അമേരിക്കക്കും പ്രശ്നമായത് ചന്ദ്രനിൽ മനുഷ്യനെ ഇറക്കിയ രാജ്യത്തിന്ന് സ്വന്തമായി ബഹിരാകാശ വാഹനം ഇല്ല എന്ന വസ്തുതയാണ്. അത് അല്പം നാണക്കേട് ആയിരുന്നു. നിരന്തരം സോവിയറ്റ് വിരുദ്ധ ക്യാമ്പയിൻ നടത്തിയിരുന്ന അമേരിക്കൻ-യൂറോപ്യൻ രാജ്യങ്ങൾക്ക് അവരുടെ ജനങ്ങളുടെ മുന്നിൽ ഉത്തരം മുട്ടിപ്പോയ ഒന്നായിരുന്നു ഈ വസ്തുത.

പ്രശ്നപരിഹാരം: പ്രൈവറ്റ് കമ്പനികൾക്ക് കോൺട്രാക്ട്
ഈ പ്രശ്നത്തിന്ന് പരിഹാരമായിട്ടാണ് 2014 ൽ ബോയിങ്, സ്പേസ് എക്സ് എന്നീ കമ്പനികൾക്ക് ഒരു സ്പേസ്‌ക്രാഫ്ട് വികസിപ്പിച്ചെടുക്കാൻ നാസ കരാർ കൊടുത്തത്. എല്ലാ മുട്ടകളും ഒരേ കൊട്ടയിൽ ഇട്ടു വെക്കാതിരിക്കുക എന്ന തത്വം പ്രയോഗിക്കുകയായിരുന്നു നാസ. ഒന്നല്ലെങ്കിൽ മറ്റേ വാഹനം ഉണ്ടാകണം എന്ന തീരുമാനമനുസരിച്ചാണ് നാസ രണ്ടു പ്രൈവറ്റ് കമ്പനികൾക്കും കോൺട്രാക്ട് നൽകിയത്. ബഹിരാകാശ രംഗത്തെ തുടക്കക്കാർ ആയതിനാൽ സ്പേസ് എക്സിന്ന് 2.6 ബില്യൺ ഡോളറും വളരെ കാലം മുൻപേ തന്നെ നാസയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ബോയിങ്ങിന്ന് 4.2 ബില്യൺ ഡോളറുമായിരുന്നു കരാർ തുക.(1 ബില്യൺ = 100 കോടി). ആറ് വര്ഷം കഴിഞ്ഞപ്പോഴേക്കും സ്പേസ് ഏക്സിന്റെ ഡ്രാഗൺ വാഹനം തയ്യാറായി. അത് 2020 മുതൽ നാസയുടെ സഞ്ചാരികളെ അന്ത്രരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നുണ്ട്.
കഴിഞ്ഞ പത്ത് വർഷമായി തട്ടിയും മുട്ടിയും ബോയിങ്, സ്റ്റാർലൈനർ എന്ന ബഹിരാകാശ വാഹനം ഉണ്ടാക്കിയെടുത്തു. 2017 ൽ ആദ്യത്തെ സഞ്ചാരികളില്ലാത്ത വിക്ഷേപണം പ്ലാൻ ചെയ്തുവെങ്കിലും എല്ലാ പ്രശ്നങ്ങളും തീർത്ത് 2019 ൽ മാത്രമാണ് വിക്ഷേപണം നടന്നത്. യാത്രികരുടെ സുരക്ഷ ഉറപ്പ് വരുത്തുന്ന “എസ്‌കേപ്പ് ടവറിന്റെ പരീക്ഷണമായിരുന്നു ആദ്യത്തേത്. പാരച്യൂട്ടിന്റെ കയറുകൾ കെട്ട് പിണഞ്ഞും മൂന്നെണ്ണത്തിൽ ഒരു പാരച്യൂട്ട് തുറക്കാതെയും പ്രശ്നങ്ങൾ ഉണ്ടായെങ്കിലും പരീക്ഷണം വിജയമായിരുന്നു എന്ന് ബോയിങ്ങും നാസയും പ്രഖ്യാപിച്ചു. 2019 ൽ തന്നെ രണ്ടാമത്തെ പരീക്ഷണപറക്കൽ നടന്നു. പക്ഷെ വാഹനം തെറ്റായ ഭ്രമണപഥത്തിൽ പോയതിനാൽ അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനുമായി ഡോക്ക് ചെയ്യാനാവാതെ തിരിച്ചു വന്നു. അങ്ങനെ അത് പൂർണ പരാജയമായിരുന്നു. ഒരു ഡസനോളം തുരുമ്പ് പിടിച്ച വാൽവുകൾ അടക്കം 80 തകരാറുകൾ നാസ കണ്ടെത്തിയിരുന്നു. അവയൊക്കെ പരിഹരിച്ച് 2022 മെയ് മാസത്തിൽ നടന്ന അടുത്ത ശ്രമം വിജയിച്ചു. സഞ്ചാരികൾ ഇല്ലാത്ത മൂന്നാമത്തെ ടെസ്റ്റ് ഉണ്ടായിരുന്നില്ല. അതായത് മൂന്നിൽ രണ്ടു പരാജയങ്ങൾ നേരിട്ടിട്ടും നാസയും ബോയിങ്ങും അടുത്ത പറക്കൽ മനുഷ്യരെ കയറ്റിതന്നെ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

2024 മെയ് മാസത്തിലായിരുന്നു സുനിത വില്യംസും ബാരി വിൽ മോറും അസ്‌ട്രോനോട്ടുകളായിട്ടുള്ള സ്റ്റാർലൈനറിന്റെ വിക്ഷേപണം പ്ലാൻ ചെയ്തിരുന്നത്. പക്ഷെ പല പുതിയ പ്രശ്നങ്ങളൂം കണ്ടെത്തിയതിനാൽ ഒരു മാസം വൈകി ജൂൺ 5 ന്നാണ് വിക്ഷേപണം നടന്നത്. യാത്ര മദ്ധ്യേ ബഹിരാകാശ വാഹനത്തിന്റെ നിയന്ത്രണങ്ങൾ നടത്തുന്ന ത്രസ്റ്ററുകളിൽ (വാഹനം നിയന്ത്രിക്കാനായി ഉപയോഗിക്കുന്ന വളരെ ചെറിയ റോക്കറ്റുകൾ) പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അപകടമില്ലാത്ത അവർ അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ എത്തിച്ചേർന്നു. പക്ഷെ ആ പ്രശ്നങ്ങൾ പരിഹരിക്കാതെ അതേ വാഹനത്തിൽ തിരിച്ചു വരുന്നത് അപകടമാണ്. അങ്ങനെയാണ് ജൂൺ 13 നോ 14 നോ തിരിച്ചു വരേണ്ട ബഹിരാകാശ യാത്രികർ അവിടെ കുടുങ്ങിയത്.

അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലെ സ്ഥിതി:
പൊതുവെ സ്പേസ് സ്റ്റേഷനിൽ ആറ് പേർക്ക് വേണ്ട സൗകര്യങ്ങളാണ് ഉള്ളത്. ഏഴ് പേർക്ക് പ്രശ്നമൊന്നുമില്ലാതെ “അഡ്ജസ്റ്റ് ” ചെയ്യാം. സുനിത വില്യംസും ബാരി വിൽമോറും സ്പേസ് സ്റ്റേഷനിൽ എത്തുമ്പോൾ അവിടെ അവരെ കൂടാതെ 7 പേർ കൂടി ഉണ്ട്. അപ്പോൾ ആകെ കൂടി 9 പേർ ഐ എസ്.എസിൽ ഉണ്ടാവും. അവർക്ക് അവിടെ വേണ്ടത് എന്തൊക്കെയാണ്? ഭക്ഷണം, വെള്ളം, ഉറങ്ങാൻ ഉള്ള മുറികൾ, ടോയ്‌ലറ്റ് തുടങ്ങിയവ.

ഐ എസ്.എസിൽ ഉറങ്ങാനുള്ള ആറ് മുറികളും രണ്ട് ടോയ്‌ലറ്റുകളും ഒരു ജിമ്മും ഉണ്ട്. ഐ എസ്.എസിലെ ലബോറട്ടറികളും ഉറങ്ങാൻ ഉപയോഗിക്കാറുണ്ട്. (നമ്മുടെ വീട്ടിലെ വരാന്തയോ അകത്തിറയം, നടുക്കുള്ള മുറി എന്നൊക്കെ പറയുന്ന മുറികളിൽ നമ്മൾ നിലത്ത് കിടക്കയോ പായയോ ഇട്ട് ഉറങ്ങുന്നത് പോലെ). അപ്പോൾ കുറച്ച് അസൗകര്യമുണ്ടാകുമെങ്കിലും അവർ രണ്ടുപേർക്ക് ഉറങ്ങാൻ വേണ്ട സ്ഥലം ഉണ്ട് എന്നർത്ഥം. അവർക്കുള്ള ഭക്ഷണവും അവിടെ കിട്ടും. ഐ എസ്. എസ്സിൽ വേണ്ടത്ര ഭക്ഷണം സ്റ്റോക്കുചെയ്യാറുണ്ട്. അഥവാ ആളുകൾ കൂടുതലുള്ളതിനാൽ ഭക് ണം കൂടുതൽ ചിലവായാൽ, അത് അയക്കാൻ പറ്റും. സ്പേസ് എക്സിന്റെ ഡ്രാഗൺ കാർഗോ ഷിപ് 3 ടൺ ഭക്ഷണം ( food + Water+Oxygen) കൊണ്ടുപോകാൻ കഴിവുള്ളവയാണ്. റഷ്യയുടെ പ്രോഗ്രസ്സ് കാർഗോ ഷിപ്പിനും അത്ര തന്നെ കപ്പാസിറ്റി ഉണ്ട്. അതിനാൽ ഭക്ഷണം, വെള്ളം , ഓക്സിജൻ പ്രശ്നം ഉണ്ടാകില്ല. വസ്ത്രം പ്രശ്നമായിട്ടുണ്ടാകാം. പക്ഷെ അവിടെ വിയർപ്പ് ഇല്ലാത്തതിനാൽ ഒരേ വസ്ത്രം കുറേകാലം ഉപയോഗിക്കാം. വേണമെങ്കിൽ കാർഗോ ഷിപ്പിൽ കൊണ്ടുപോകാം. ആരോഗ്യം നില നിർത്താൻ ജിം ഉണ്ട്.
ദീർഘ കാലത്തേക്ക് ഭാരമില്ലായ്മ അനുഭവപ്പെടുന്ന ബഹിരാകാശ സ്റ്റേഷനിൽ കഴിഞ്ഞാൽ എല്ലുകൾക്കും മസ്സിലുകൾക്കും ശോഷണം ഉണ്ടാവും. പക്ഷെ ഇതിന് മുൻപ് സുനിത വില്യംസ് 322 ദിവസങ്ങൾ ഐ.എസ്.എസ്സിൽ കഴിഞ്ഞിട്ടുണ്ട്. അതിനാൽ അവർക്ക് അതൊരു പ്രശ്നമാവാൻ സാധ്യത കുറവായിരിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.സുനിത വില്യംസ് വീണ്ടും ബഹിരാകാശത്ത്
പോയെന്നും വരും. ബഹിരാകാശത്ത് ഒരിക്കൽ പോയവർക്ക് വീണ്ടും പോകാനുള്ള ആഗ്രഹം
അടങ്ങാത്തതാണ് എന്ന് മിക്ക ബഹിരാകാശയാത്രക്കാരും പറഞ്ഞിട്ടുണ്ട്.