
ശാസ്ത്രപ്രധാനമായ ഒരു പ്രഖ്യാപനം വന്നിരിക്കുന്നു. “ലോകത്തെ ആദ്യത്തെ ‘ഹൈബ്രിഡ് ഫ്യൂഷൻ-ഫിഷൻ ആണവനിലയം’ 2030-ൽ പ്രവർത്തനം തുടങ്ങും.” ചൈനയുടേതാണു പ്രഖ്യാപനം (2025 മാർച്ച് 7). ഒട്ടുമിക്ക മാദ്ധ്യമങ്ങളും അമേരിക്കയുമായി താരതമ്യം ചെയ്താണ് ഈ വാർത്തയ്ക്കു തലക്കെട്ടിട്ടത് – “ചൈന ദശാബ്ദങ്ങൾക്കു മുമ്പേ നീങ്ങുന്നു” (China Moves Decades Ahead) എന്നമട്ടിലൊക്കെ. കാരണം, ന്യൂക്ലിയർ ഫ്യൂഷൻ എന്ന അണുസംലയനം ഊർജോത്പാദനത്തിൽ ഉപയോഗിച്ചുതുടങ്ങിയിട്ടില്ല എന്നിരിക്കെ ഭാഗികമായെങ്കിലും ഉപയോഗിക്കുന്ന നിലയം വരുന്നു എന്നതുതന്നെ.
മറ്റു മുൻനിര രാജ്യങ്ങൾ ചൈനയെക്കാൾ എത്രയോ മുമ്പേ ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടറിനുള്ള വിദ്യ വികസിപ്പിക്കാൻ ഗവേഷണം തുടങ്ങിയതാണ്. പക്ഷെ, എല്ലാം അനന്തമായി വൈകുകയാണ്. ഫ്യൂഷൻ-ഫിഷൻ സങ്കരറിയാക്ടർപോലും വികസിപ്പിക്കാൻ അവർക്ക് ഇനിയും ആയിട്ടില്ല.

ഫ്യൂഷൻ റിയാക്‌ഷനു വേണ്ട സൂര്യനിലേതിനു സമാനമായ അതിഭീമതാപമുള്ള പ്ലാസ്മാ അവസ്ഥ സൃഷ്ടിച്ചു 18 മിനുട്ടോളം നിലനിർത്താൻ ചൈനയ്ക്കു കഴിഞ്ഞിരിക്കുന്നു. ‘കൃത്രിമസൂര്യൻ’ എന്നു വിളിക്കുന്ന ഈ പത്തുകോടി സെൽഷ്യസ് താപനിലയുള്ള അവസ്ഥ 17.77 മിനുട്ടുനേരം നിലനിന്നു. രണ്ടുകൊല്ലം മുമ്പ് 403 സെക്കൻഡുനേരം ‘കൃത്രിമസൂര്യ’നെ സൃഷ്ടിച്ചതുതന്നെ ലോകത്തു വലിയ വാർത്തയായിരുന്നു. ചൈനയിലെ ഹെഫേയിയിലുള്ള, HT-7U എന്നുകൂടി പേരുള്ള, ‘എക്സ്പെരിമെന്റൽ അഡ്വാൻസ്ഡ് സൂപ്പർകൺഡക്റ്റിങ് ടൊകാമാക്’ (EAST) എന്ന റിയാക്ടറാണ് ഈ നേട്ടമുണ്ടാക്കിയത്.
മറ്റു ഹരിതോർജങ്ങളുടെയും വൈദ്യുതവാഹനങ്ങളുടെയും കാര്യത്തിലും ചൈനയാണു മുമ്പർ. ഊർജത്തിൽ മാത്രമല്ല, മറ്റു മേഖലകളിലും മികവിന്റെയും മുന്നേറ്റത്തിന്റെയും വാർത്തകളാണ് അവിടെനിന്നു വരുന്നത്. ചൈനയിൽ വികസിപ്പിച്ചു ജൂൺ 10-നു പ്രകാശനം ചെയ്ത ‘ജു ചോങ് ജി 3.0’ (Zuchongzhi 3.0) എന്ന ക്വാണ്ടം പ്രോസസിങ് യൂണിറ്റ് ലോകത്തെ ഏറ്റവും മികച്ച സൂപ്പർ കമ്പ്യൂട്ടറിനെക്കാൾ ഒരു ക്വാഡ്രില്ല്യൺ (ആയിരം ലക്ഷംകോടി) മടങ്ങു വേഗമുള്ളതാണ്. ക്വാണ്ടം കമ്പ്യൂട്ടിങ്ങ് രംഗത്തു മേധാവിത്വം പുലർത്തിയിരുന്ന ഗൂഗിളിന്റെ ‘വില്ലോ ചിപ്പി’നുള്ള പ്രതിയോഗിയാണത്രേ ഇത്. രണ്ടും 105 ക്യൂബിറ്റ് പ്രോസസറാണ്. ഗൂഗിളിന്റെ ഗ്യൂബിറ്റുകൾക്ക് 0.06% കൃത്യത കൂടുതലുണ്ട്. അതുകൊണ്ട് തെറ്റുതിരുത്തലിന്റെ കാര്യത്തിൽ വില്ലോ ചിപ്പാണു മുന്നിൽ. അത് ശേഷിവർദ്ധനയ്ക്കു സാദ്ധ്യതയുള്ളതുമാണ്. എന്നാൽ, വേഗത്തിൽ ജു ചോങ് ജി ആണു മുന്നിൽ. ഇതെല്ലാം വച്ച് ഇരുരാജ്യവും ‘ക്വാണ്ടം മേധാവിത്വം’ അവകാശപ്പെടുകയാണ്. സ്വന്തമായി ബഹിരാകാശനിലയം പ്രവർത്തിപ്പിക്കുന്നതടക്കമുള്ള ചൈനയുടെ ശാസ്ത്രസാങ്കേതികവിദ്യാ മുന്നേറ്റങ്ങളിലെ വലിയ ചുവടുവയ്പുകളാണിവ.
ഈ പശ്ചാത്തലംകൂടി ഉള്ളതുകൊണ്ടാണ് ഹൈബ്രിഡ് നിലയത്തിന്റെ പ്രഖ്യാപനത്തെ കേവലം ഒരു ആണവനിലയം തുടങ്ങുന്ന കാര്യം എന്നതിനപ്പുറം അന്താരാഷ്ട്ര ഭൂമേഖലാരാഷ്ട്രീയത്തിൽ പല പ്രാധാന്യവുമുള്ള ഒന്നായി രാഷ്ട്രീയ-സാമ്പത്തികനിരീക്ഷകർ കാണുന്നത്. ആഗോള രാഷ്ട്രീയ-സാമ്പത്തികബലാബലത്തിൽപ്പോലും മാറ്റം വരുത്താൻ പോന്നതാണ് ഇതടക്കം ഊർജരംഗത്തു ചൈന നടത്തിക്കൊണ്ടിരിക്കുന്ന കുതിപ്പെന്നാണ് അവർ വിലയിരുത്തുന്നത്. അമേരിക്ക തുടക്കം കുറിച്ചിരിക്കുന്ന വാണിജ്യയുദ്ധത്തിന്റെ പ്രധാനകാരണവും ഇതുതന്നെ. ആ പശ്ചാത്തലവും ഈ പുതിയ വാർത്തകളെ രാഷ്ട്രീയമായി കൂടുതൽ പ്രസക്തമാക്കുന്നു.
ഈ ലേഖനത്തിന്റെ തുടർച്ച രണ്ടു ഭാഗങ്ങളിലായാണ് അവതരിപ്പിക്കുന്നത്. സയൻസ് , രാഷ്ട്രീയം എന്നീ ഭാഗങ്ങൾ സ്വിച്ച് ചെയ്ത് വായിക്കാം.
ഫിഷനും ഫ്യൂഷനും
ഹൈബ്രിഡ് അണുനിലയത്തിലേക്കു വരുന്നതിനുമുമ്പ് അതിലെ ഘടകങ്ങളായ ഫിഷനും ഫ്യൂഷനും എന്തെന്നു ലളിതമായി പറയാം. ലോകത്ത് ഇന്നുള്ള അണുവൈദ്യുതിനിലയങ്ങളെല്ലാം ഫിഷൻ റിയാക്ടറുകളാണ്. ന്യൂക്ലിയാർ ഫിഷൻ എന്നാൽ അണുവിഘടനം. ന്യൂക്ലിയാർ ഫ്യൂഷൻ എന്നാൽ അണുസംലയനം. ഇതു രണ്ടും അതിഭീമമായ ഊർജം പുറത്തുവിടുന്ന പ്രവർത്തനങ്ങളാണ്. ഇതിൽ ഫ്യൂഷൻ പ്രവർത്തനത്തിലൂടെയാണ് നക്ഷത്രങ്ങൾ ഊർജം പ്രസരിപ്പിക്കുന്നത്.
ഫിഷൻ ആപത്ക്കരമായ ആണവവികിരണങ്ങൾ പുറപ്പെടുവിക്കുന്നതും അത്തരം റിയാക്ടറുകൾ അപകടസാദ്ധ്യതയുള്ളവയുമാണ്. പ്രവർത്തനം അവസാനിപ്പിച്ചാലും ആ നിലയങ്ങൾ അണുപ്രസരം ഉണ്ടാക്കിക്കൊണ്ടിരിക്കും. നിലയം പൊളിച്ച് അപായരഹിതമായി സംസ്ക്കരിക്കാൻപോലും ആവില്ല. ഇന്നത്തെ സംസ്കരണരീതി അത്യന്തം ചെലവേറിയതും സുരക്ഷിതമല്ലാത്തതുമാണ്. ഈ ചെലവുകൂടി കണക്കാക്കേണ്ടതിനാൽ ഫിഷൻ റിയാക്ടറിലെ വൈദ്യുതിയുടെ യഥാർത്ഥ വില കൂടുതലാകുകയും ചെയ്യുന്നു.
ഇത്തരം പ്രശ്നങ്ങൾ കുറയ്ക്കാനുള്ള ഗവേഷണങ്ങളും അത്തരത്തിൽ രൂപകല്പന ചെയ്ത പുതിയ നിലയങ്ങളും അണുവൈദ്യുതിനിലയങ്ങളുടെ സ്വീകാര്യത ഉയർത്തിയിട്ടില്ല. അണുബോംബു നിർമ്മിക്കാൻ വേണ്ട യുറേനിയത്തിന്റെ സമ്പുഷ്ടീകരണത്തിനുള്ള സാങ്കേതികവിദ്യ സ്വായത്തമാക്കാൻ രാജ്യങ്ങൾ അവകാശം ഉന്നയിക്കുന്നത് ഫിഷൻ റിയാക്ടറുകൾക്ക് ഇന്ധനം ഉണ്ടാക്കാനെന്ന ന്യായം ഉപയോഗിച്ചാണ് എന്നതിനാൽ ഇത്തരം നിലയങ്ങൾക്ക് ലോകരാഷ്ട്രീയത്തിൽ ആ നിലയ്ക്കും പ്രാധാന്യമുണ്ട്.

എന്നാൽ, ഫ്യൂഷനാകട്ടെ അണുപ്രസരം, ശൃംഖലാപ്രവർത്തനം, അപകടമുണ്ടായാൽ അതുമൂലം ഉണ്ടാകാവുന്ന വൻവിനാശം, മാലിന്യസംസ്ക്കരണം, പ്രവർത്തനം അവസാനിപ്പിക്കൽ എന്നീ പ്രശ്നങ്ങളൊന്നും ഇല്ലാത്തതാണ്. അണുലയനം സംഭവിക്കുന്ന അസാധാരണസാഹചര്യം ഭൂമിയിൽ ഇല്ലാത്തതിനാൽ, ഒരു സാഹചര്യത്തിലും ഫിഷൻപോലെ അതു തുടർന്നുപോകുകയുമില്ല. പക്ഷെ, അത്തരം നിലയം അടുത്ത 15 കൊല്ലത്തേക്കെങ്കിലും സാദ്ധ്യമല്ല എന്നതാണു നില.
ലോകത്ത് ഇതിനായി സ്ഥാപിച്ച സംവിധാനങ്ങൾ ധാരാളമുണ്ട്. സോവ്യറ്റ് യൂണിയനാണ് 1957-ൽ ആദ്യപരീക്ഷണാലയം സ്ഥാപിക്കുന്നത്. അന്നുമുതൽ 200-ലേറെ കേന്ദ്രങ്ങൾ സ്ഥാപിതമായെങ്കിലും നല്ലപങ്കും അവസാനിപ്പിച്ചു; ഇപ്പോൾ 60-ൽപ്പരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. പക്ഷെ, മിക്കതും മതിയായ ഫണ്ടും പ്രവർത്തനവുമില്ലാത്ത അവസ്ഥയിലാണ്. മൂന്നോനാലോ ആണ് പ്രതീക്ഷയ്ക്കു വകനല്കുന്നവ.
ഫിഷൻ റിയാക്ടറുകളിൽ 3-5% സമ്പുഷ്ടീകരിച്ച യുറേനിയം 235-ഉം പ്ലൂട്ടോണിയം 239-ഉം ആണ് ഇന്ധനങ്ങളെങ്കിൽ ഹൈഡ്രജന്റെ ഐസോട്ടോപ്പുകളായ ഡ്യൂറ്റീരിയവും ട്രിറ്റിയവുമാണ് ഫ്യൂഷൻ റിയാക്ടറുകളിൽ. ഡ്യൂറ്റീരിയം – ട്രിറ്റിയം മിശ്രിതം അതിശക്തമായി ചൂടാക്കി നക്ഷത്രകേന്ദ്രങ്ങൾക്കു സമാനമായ താപമർദ്ദങ്ങൾ സൃഷ്ടിച്ച് ആറ്റങ്ങളെ പൊളിച്ച് വികർഷണബലത്തെ ഭേദിച്ച് ന്യൂക്ലിയസുകളെ കൂട്ടിച്ചേർക്കലാണ് നടത്തേണ്ട പ്രക്രിയ. അപ്പോൾ സ്വതന്ത്രമാകുന്ന അതിഭീമമായ ഊർജം ഈ പ്രവർത്തനം നടക്കുന്ന ചേംബറിന്റെ ചുവരുകളിലെ ‘രാസപുതപ്പി’ലൂടെ ശേഖരിക്കും. ആ താപംകൊണ്ട് വെള്ളം ആവിയാക്കി ടർബൻ തിരിച്ചാണു വൈദ്യുതി ഉണ്ടാക്കുന്നത്. ഏറ്റവും ചുരുക്കി പറഞ്ഞാൽ ഇതാണ് ഫ്യൂഷൻ റിയാക്ടറിന്റെ പ്രവർത്തനം.

ഇതിനു പല സങ്കേതങ്ങൾ ശാസ്ത്രലോകം വികസിപ്പിച്ചിട്ടുണ്ട്. സോവ്യറ്റ് യൂണിയൻ 1957-ൽ വികസിപ്പിച്ച ‘ടോകാമാക്’ എന്ന സങ്കേതത്തിനാണ് ഇന്നും പ്രാമുഖ്യം. ഇന്ധനത്തെ കേന്ദ്രബിന്ദുവിലേക്കു മർദ്ദിച്ചൊതുക്കാനും അങ്ങനെയുണ്ടാകുന്ന പ്ലാസ്മ വികസിച്ചു നിർവീര്യമാകാതെ ഒതുക്കിനിർത്താനും ശക്തമായ കാന്തികമണ്ഡലം ഉപയോഗിക്കുന്ന രീതിയാണിത്. ചൈനയുടെ മുന്നേറ്റം ഈ സങ്കേതത്തിലാണ്. കാന്തികതയ്ക്കു പകരം ജഡത്വം പ്രയോജനപ്പെടുത്തുന്നതാണു മറ്റൊരു രീതി. ഇതിൽ പ്ലാസ്മ ഉണ്ടാക്കാൻ ലേസർ ഉപയോഗിക്കുന്ന രീതിക്കാണു പ്രാമുഖ്യം.
ഫ്യൂഷന്റെ സാമ്പത്തികവശം
വിദ്യ ഏതായാലും പ്ലാസ്മ സൃഷ്ടിച്ച് അണുലയനം സാദ്ധ്യമാക്കാൻ നല്കേണ്ടതിലും കൂടുതൽ ഊർജം അതിൽനിന്ന് ഉത്പാദിപ്പിച്ചാലേ ആദായകരമാകൂ. അധികമുണ്ടാകുന്ന ഊർജത്തിൽ ഒരുപങ്ക് പ്ലാസ്മാഅവസ്ഥ തുടർന്നും നിലനിർത്താനും അണുലയനത്തിനു വേണ്ട ന്യൂട്രോണുകളെ ഉത്പാദിപ്പിക്കാനും ആവശ്യമുണ്ട്. എങ്കിലേ അണുലയനവും ഊർജോത്പാദനവും തുടർന്നുകൊണ്ടുപോകാനാകൂ. അതും കഴിഞ്ഞു വേണം നമുക്ക് ഉപയോഗത്തിനുള്ള ഊർജം കിട്ടാൻ. ഇതു രണ്ടും – പ്ലാസ്മയും അണുസംലയനവും അനുസ്യൂതം നിലനിർത്തലും മിച്ചം ഊർജം ലഭിക്കലും – സാദ്ധ്യമാകുമ്പോഴേ ഫ്യൂഷൻ വൈദ്യുതിനിലയം ആദായകരമാകൂ. ഇക്കാര്യങ്ങളിൽ ഗവേഷണങ്ങൾ എത്ര മുന്നേറി എന്നു നോക്കാം.

ചൈനയും അമേരിക്കയും റഷ്യയും ജപ്പാനും ഇൻഡ്യയും യൂറോപ്യൻ യൂണിയനുമടക്കം 40 രാജ്യങ്ങൾ ചേർന്ന് 2800 കോടി ഡോളർ ചെലവിൽ ഫ്രാൻസിൽ സ്ഥാപിച്ച അന്താരാഷ്ട്ര അണുലയനോർജ്ജസംവിധാനമായ ‘ഈതർ’ (ITER) ആണ് ലോകത്തെ ഇത്തരം ഏറ്റവും വലിയ സംവിധാനം. ടോകാമാക് ആണു സങ്കേതം. ഇവിടെ 2020-ൽ തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്ന പൂർണ്ണതോതിലുള്ള പരീഷണം നീട്ടിവച്ചിരിക്കുന്നത് 2039-ലേക്കാണ്! ഇത് വൈദ്യുതോത്പാദനനിലയമല്ല. അതിനുള്ള പരീക്ഷണസംവിധാനമാണ്.
അമേരിക്കയുടെ പരീക്ഷണസംവിധാനമായ ‘നാഷണൽ ഇഗ്നിഷൻ ഫെസിലിറ്റി’ (NIF) എന്ന ഉദ്യമത്തിന്റെ സ്ഥിതിയും ഇതുതന്നെ. ലേസർ ഉപയോഗിക്കുന്ന ജഡത്വസാങ്കേതികവിദ്യയാണ് അവിടെ. അവിടെ പുറത്തുനിന്നു കൊടുക്കുന്ന ലേസർ കൂടാതെ ഫ്യൂഷൻ പ്രവർത്തനഫലമായി പ്ലാസ്മ സ്വയം ചൂടാക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നതിൽ 2021 ആദ്യം ശാസ്ത്രജ്ഞർ വിജയിച്ചു. അതേകൊല്ലം ഓഗസ്റ്റിൽ, പ്ലാസ്മയ്ക്കു നല്കിയ ലേസറിന്റേതിലും ഉയർന്ന ഊർജം ഉണ്ടാക്കാനും കഴിഞ്ഞു. ഒരുപടികൂടി മുന്നോട്ടുപോയി 2025 ഡിസംബർ 5-ന് ഈ കേന്ദ്രത്തിൽ 20 ലക്ഷം ജൂൾ ഊർജം ലേസറിലൂടെ നല്കി 30 ലക്ഷം ജൂൾ ഊർജം ഉത്പാദിപ്പിച്ചു.
ഊർജത്തിന്റെ തോതിലെ റെക്കോഡ് ഇംഗ്ലണ്ടിലുള്ള ‘ജോയിന്റ് യൂറോപ്യൻ ടോറസ്’ (JET) നിലയത്തിനാണ് – കേവലം 0.2 മില്ലിഗ്രാം ഇന്ധനത്തിൽനിന്ന് 69 മെഗാജൂൾ എന്ന റെക്കോഡ്. 2023 ഡിസംബറിൽ ഇവിടെ തുടർച്ചയായി 5 സെക്കൻഡുനേരം ഫ്യൂഷൻ ഊർജം ഉത്പാദിപ്പിച്ചു.
പക്ഷെ, ഈ കണക്കിനെല്ലാം ഒരു പ്രശ്നമുണ്ട്. ഉപയോഗിച്ച ലേസർ ഊർജത്തിന്റെ അളവാണ് ഇവിടെല്ലാം പറഞ്ഞത്. എന്നാൽ, അത്രയും ലേസർ ഊർജം ഉത്പാദിപ്പിക്കാൻ കുറെ വൈദ്യുതോർജം വിനിയോഗിച്ചിട്ടുണ്ടല്ലോ. അതിന്റെ കണക്കു പരിഗണിച്ചിട്ടില്ല. എൻഐഎഫ് നിലയത്തിൽ 30 ലക്ഷം ജൂൾ ഊർജം ഉത്പാദിപ്പിക്കാൻ നല്കിയ 20 ലക്ഷം ജൂൾ ലേസർ ഉണ്ടാക്കാൻ 300 ലക്ഷം ജൂൾ വൈദ്യുതിയാണു വേണ്ടിവന്നത്! എന്നുവച്ചാൽ, യഥാർത്ഥത്തിൽ വിനിയോഗിച്ച ഊർജത്തിന്റെ പത്തിലൊന്നു മാത്രമാണ് ഉത്പാദിപ്പിക്കാനായത്. ചുരുക്കത്തിൽ, ആവശ്യത്തിനു വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫ്യൂഷൻ നിലയം സാദ്ധ്യമാകണമെങ്കിൽ കാതങ്ങൾ ഇനിയും പോകാനുണ്ട്.
സ്വകാര്യമേഖലയിലടക്കമുള്ള മറ്റു സമാനപദ്ധതികളൊന്നും ഇത്തരം നേട്ടങ്ങൾപോലും ഉണ്ടാക്കിയിട്ടില്ല; ഉണ്ടാക്കുന്ന ലക്ഷണവുമില്ല. പലതും ഫണ്ട് അടക്കം പലതരം പ്രതിസന്ധികളിലാന്. ഈ സാഹചര്യത്തിലാണ് 18 മിനുട്ടോളം സ്വയം നിലനില്ക്കുന്ന പ്ലാസ്മ സൃഷ്ടിച്ച ചൈനയുടെ നേട്ടം പ്രധാനമാകുന്നത്.

ഹൈബ്രിഡും മിനി മോഡ്യുലാറും
ഫ്യൂഷൻ വൈദ്യുതിനിലയം ഉടനൊന്നും സാദ്ധ്യമാവില്ലെന്നതിനാൽ ചൈന ആ ലക്ഷ്യം 2050-ലേക്കാണു നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ടാണ് അവർ ഫിഷൻ – ഫ്യൂഷൻ സങ്കര (hybrid) നിലയത്തിലേക്കു തിരിഞ്ഞത്. ‘ശിങ്‌ഹുവോ’ (Xinghuo) എന്നു പേരിട്ടനിലയം 270 കോടി ഡോളർ ചെലവിൽ 100 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ളതാണ്. പ്രതീക്ഷ, അഭിനിവേശം, പരിവർത്തനം എന്നിവ ധ്വനിപ്പിക്കുന്ന ‘നക്ഷത്രജ്വാല’ എന്നാണ് ശിങ്‌ഹുവോയ്ക്ക് അർത്ഥം.
ഫിഷനെ ഉത്തേജിപ്പിക്കാൻ ഫ്യൂഷൻ ഉപയോഗിക്കുകയാണ് ഇതിൽ. ഇതാണ് ഇത്തരം നിലയങ്ങളെ ക്ഷമതയിലും വിമലതയിലും മെച്ചമാക്കുന്നത്. സ്വയം ശൃംഖലാഅണുവിഘടനം ചെയ്യാൻ കഴിയാത്ത, സമ്പുഷ്ടീകരിക്കാത്ത, സ്വാഭാവികയുറേനിയം 238-ഉം തോറിയം 232-ഉം ആണ് ഫിഷന്റെ ഇന്ധനം. സാധാരണഫിഷൻനിലയത്തിലെ ആണവമാലിന്യംപോലും ഇതിൽ ഇന്ധനമാക്കാം.
ഇതിൽ ഫിഷൻ ഇന്ധനം കൂടുതൽ പൂർണ്ണതയിൽ കത്തുമെന്നതിനാൽ ദീർഘകാല അണുപ്രസരം കുറയുമെന്നും ഇതുസംബന്ധിച്ച ലേഖനങ്ങൾ പറയുന്നു. ഫ്യൂഷനിലൂടെ പുറത്തുചാടുന്ന ന്യൂട്രോൺ കൂടുതൽ അണുപ്പിളർപ്പുകൾക്കു കാരണമാകുന്നതിനാൽ ഫ്യൂഷനിലൂടെ മാത്രം ഉണ്ടാകുന്നതിന്റെ 10-20 ഇരട്ടി ഊർജം ലഭിക്കുകയും ചെയ്യും. യുറേനിയത്തെക്കാൾ മൂന്നിരട്ടി ലഭ്യമായ തോറിയവും അവശിഷ്ടയുറേനിയവും മതിയെന്നതിനാൽ ഇന്ധനം കൂടുതൽ സുലഭമാണ്.

ചൈനയിലെ ‘ഈസ്റ്റ്’ (EAST) നിലയം ടൊകാമാക് സങ്കേതമാണ് ഫ്യൂഷന് ഉപയോഗിക്കുന്നത്. ഇതിൽനിന്നുള്ള ന്യൂട്രോൺ ഉദ്ഗമനം നിർത്തിയാൽ മതി ഫിഷൻ ശൃംഖലാപ്രവർത്തനം നിലയ്ക്കാൻ.
അതേസമയം, അളവും അണുപ്രസരവും കുറഞ്ഞതാണെങ്കിലും ആണവമാലിന്യം ഉണ്ടാക്കുന്നുണ്ട്. പുതിയ സംവിധാനമായതിനാൽ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ പരിപാലനചട്ടങ്ങൾ ഉണ്ടായിവരികയും വേണം. ഈ സംവിധാനം പ്രവർത്തിക്കണമെങ്കിൽ, ഇപ്പോഴും പരീക്ഷണാവസ്ഥയിലുള്ള സുസ്ഥിരമായ ഫ്യൂഷൻ പ്രവർത്തണം സാദ്ധ്യമാക്കേണ്ടതുമുണ്ട്. ഫ്യൂഷൻ റിയാക്റ്റർ നിർമ്മാണം ചെലവേറിയതുമാണ്. അതു സാദ്ധ്യമായാലാണ് സങ്കരനിലയം യാഥാർത്ഥ്യമാകുക. അതുണ്ടാകുമെന്നാണു ചൈനയുടെ പ്രഖ്യാപനം. അപ്പോൾ ഫലത്തിൽ, ഫ്യൂഷൻ നിലയങ്ങളിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പായി ഹൈബ്രിഡ് നിലയങ്ങളെ കാണാം.

ഇതിനു പുറമെയാണ് കരയിലെ ആദ്യത്തെ ‘മിനി മോഡ്യുലാർ’ അണുവൈദ്യുതിനിലയം ‘ലിങ്‌ലോങ്-1’ (ACP100) ചൈന പ്രവർത്തനം ആരംഭിക്കാൻപോകുന്നത്. പതിനാലാം പഞ്ചവത്സരപദ്ധതിയിൽ ചൈനയുടെ നാഷണൽ ന്യൂക്ലിയർ കോർപ്പറേഷൻ വികസിപ്പിച്ച ‘ലിങ്‌ലോങ്-1’ റിയാക്ടറിൽ മർദ്ദിതജലമാണ് ശീതീകാരകം. ഇതിന്റെ ഭൂമേഖലാരാഷ്ട്രീയത്തിലേക്കു പിന്നാലെ വരാം. അമേരിക്കയിലും 2029-നുശേഷം ഒരു മിനി മോഡ്യുലാർ നിലയം പ്രവർത്തനക്ഷമം ആയേക്കും. വിമാനവാഹിനികൾ ഉൾപ്പെടെയുള്ള വലിയ യുദ്ധക്കപ്പലുകളിൽ ഇത്തരം നിലയങ്ങളാണ് ഊർജം നല്കുന്നത്.
ഇന്റർനാഷണൽ ആറ്റമിക് എനർജി ഏജൻസിയുടെ സുരക്ഷാപരിശോധനയിൽ ലോകത്ത് ആദ്യം (2016-ൽ) പാസായത് ചൈനയുടെ ഈ രൂപകല്പനയാണ്. ‘ന്യൂക്ലിയർ പവർ ബാങ്ക്’ എന്നു ചെല്ലപ്പേരു കിട്ടിയ ഈ നിലയം വ്യവസായമേഖലപോലെ വൈദ്യുതി ആവശ്യമുള്ള സ്ഥലങ്ങളിൽ കൊണ്ടുപോയി സ്ഥാപിക്കാം. വ്യവസായങ്ങളിലെ ചൂടാക്കൽ, തണുപ്പിക്കൽ, ആവി, മറ്റു താപാവശ്യങ്ങൾ എന്നിവയ്ക്കും ഉപകരിക്കും.
ഇതിൽ ഉത്പാദിപ്പിക്കുന്ന 1,25,000 കിലോവാട്ട് വൈദ്യുതി 5,25,000 കുടുംബങ്ങൾക്ക് (പത്തുലക്ഷം പേർക്ക്) ഉപയോഗിക്കാം. മറ്റുനിലയങ്ങളിൽനിന്നു വ്യത്യസ്തമായി ‘ലിങ്ലോങ്-1’ ഡിസി വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത് എന്നതിനാൽ സ്ഥിരതയുള്ള ഊർജപ്രവാഹവും ഇതിന്റെ മികവായി പറയുന്നു. ഈ നിലയം 8,80,000 ടൺ കാർബൺ ഡൈ ഓക്സൈഡിനോ 75 ലക്ഷം മരം നടുന്നതിനോ തുല്യമാണെന്നും കണക്കാക്കുന്നു. ഇവയുടെ വ്യാപനം ഫോസിൽ ഇന്ധനത്തിലുള്ള ആശ്രിതത്വം ഗണ്യമായി കുറയ്ക്കുകയും ചെയ്യും.
ഇതെല്ലാം പറയുമ്പോഴും മിനി മോഡ്യുലാർ നിലയങ്ങൾ ഇന്നത്തെ സാധാരണനിലയങ്ങളെ (മൃദുജലം ശീതീകാരികളായവ) അപേക്ഷിച്ച് ഉയർന്ന രാസസ്വഭാവത്തിലുള്ള ആണവമാലിന്യം കൂടിയ അളവിൽ ഉത്പാദിപ്പിക്കുമെന്നു പഠനങ്ങൾ പറയുന്നു. നിർമ്മാണത്തിലിരിക്കുന്ന, ജലം, ഉരുകിയ ഉപ്പ്, സോഡിയം എന്നിവ ശീതീകാരികളായ, റിയാക്ടറുകളുടെ പ്രവർത്തനരീതി അടിസ്ഥാനമാക്കിയാണു പഠനങ്ങൾ നടത്തിയത്.
ആണവമാലിന്യസംസ്ക്കരണം

ആണവമാലിന്യത്തിന്റെ സുരക്ഷിതമായ ഒഴിവാക്കൽ ലോകം നേരിടുന്ന പ്രധാന പാരിസ്ഥിതിക-ആരോഗ്യ വെല്ലുവിളികളിൽ ഒന്നാണ്. ഇതു തരംതിരിച്ച് ഏറ്റവും അപകടകരമായവ മനുഷ്യവാസമില്ലാത്ത സ്ഥലത്ത് ആരും കുഴിച്ചെത്താത്ത ആഴത്തിൽ കുഴിച്ചിടണമെന്ന് ഇതു സംബന്ധിച്ച അമേരിക്കൻ നയം (Nuclear Waste Policy Act) നിർദ്ദേശിക്കുന്നു. ഇതുണ്ടായി 42 കൊല്ലമായിട്ടും അതു സാദ്ധ്യമായിട്ടില്ല. അതുപ്രകാരം അപകടത്തിൽ മൂന്നാം നിരയിലുള്ള മാലിന്യത്തിന്റെ സംഭരണകേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുള്ളത് ഉട്ടയിലും ടെക്സാസിലുമാണ്. ദീർഘകാലം അണുപ്രസരം തുടരുന്നവ ന്യൂ മെക്സിക്കോയിൽ പഴയ ഉപ്പുഖനിയിൽ 2000 അടി താഴ്ചയിൽ നിക്ഷേപിക്കും. ഏറ്റവും അപകടമുള്ളതിന് അണുമാലിന്യനയം നിർദ്ദേശിച്ചത് അമേരിക്കൻ ഫെഡറേഷന്റെ ഉടമസ്ഥതയില്ലാത്ത, തദ്ദേശീയഗോത്രങ്ങൾ ജീവിക്കുന്ന, മെക്സിക്കോയിലെ യുക്ക പർവ്വതമാണ്. അതുകൊണ്ടുതന്നെ അതു നടക്കില്ല. അപായം കുറഞ്ഞവ വ്യത്യസ്തസംസ്ഥാനങ്ങളിലാണു നിക്ഷേപിക്കേണ്ടത്. ഇതിനുള്ള ഉടമ്പടി 50 സംസ്ഥാനങ്ങളിൽ 15 എണ്ണമേ ഒപ്പുവച്ചിട്ടുപോലുമുള്ളൂ എന്നാണ് ഊർജവകുപ്പിലെ നാച്വറൽ റിസോഴ്സസ് ആൻഡ് എൻവയണ്മെന്റ് ഡയറക്ടർ നതാൻ ആൻഡേഴ്സൺ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ഫലത്തിൽ, അമേരിക്കയിൽ 35 സംസ്ഥാനങ്ങളിൽ 77 സ്ഥലങ്ങളിലായി 90,000-ലേറെ മെട്രിക് ടൺ ആണവമാലിന്യം സംസ്ക്കരിക്കാതെ ഇരിക്കുന്നു. കഴിഞ്ഞവർഷത്തെ അമേരിക്കൻ ഊർജവകുപ്പിന്റെ കണക്കാണിത്. ആണ്ടുതോറും 2000 ടൺ വീതം വന്നുകൊണ്ടുമിരിക്കുന്നു. ഇതിനു പുറമെ, ആണവായുധനിർമ്മാണവും പരീക്ഷണവുമായി ബന്ധപ്പെട്ട് അണുപ്രസരമുള്ള 9 കോടി ഗാലൻ ആണവമാലിന്യവുമുണ്ട്. ഇതും വർദ്ധിക്കുകയാണ്.

ആണവനിലയമുള്ള എല്ലാ രാജ്യത്തും ഈ വിപത്തുണ്ട്. സ്വീഡനിലും ഫിൻലൻഡിലും കാനഡയിലുമൊക്കെ ഇതിനുള്ള പ്രവർത്തനം നടക്കുകയാണ്. ചൈനയിലും സ്ഥിതിവിഭിന്നമല്ല. അവരിപ്പോൾ ഗോബി മരുഭൂമിയിൽ ഭൂമിക്ക് 560 മീറ്റർ അടിയിൽ പാറക്കെട്ടിനുള്ളിൽ ഇതിനുള്ള നിക്ഷേപകേന്ദ്രം ഒരുക്കാനുള്ള ആലോചനയിലാണ്. ഇതിനായിന്റെ സുരക്ഷിതത്വം പഠിക്കാൻ ഗാൻസു പ്രവിശ്യയിൽ ജിയുക്വാൻ നഗരത്തിൽ ഭൂഗർഭലാബ് നിർമ്മിക്കുകയാണു ചൈന.
ഇതെല്ലാം ഏതാനും ദശകങ്ങളിൽ സുരക്ഷിതമായിരിക്കാം. എന്നാൽ, ആണവമാലിന്യങ്ങൾ അപായരഹിതമാകാൻ ആയിരക്കണക്കിനു കൊല്ലം എടുക്കും. അതുവരെ ഈ സംഭരണികൾ സുരക്ഷിതമായിരിക്കും എന്നതിന് ഒരു ഉറപ്പുമില്ല എന്നാണു വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

അമേരിക്കയിലും ഫ്രാൻസിലും ഉള്ളതിലും കുറച്ച് അണുനിലയങ്ങളേ ചൈനയിലുള്ളൂ. പക്ഷെ, ഹരിതോർജ്ജം എന്ന നിലയിൽ അവർ അതു വർദ്ധിപ്പിക്കുകയാണ്. ആണ്ടിൽ 10 പുതിയ നിലയംവീതം തുടങ്ങിയാൽ 2030-ഓടെ ചൈന അമേരിക്കയ്ക്കു മുന്നിലെത്തും. അതാണു ലക്ഷ്യമെന്ന് ചൈനയും വ്യക്തമാക്കുന്നു. ഇതിനൊത്ത് ആണവമാലിന്യം വർദ്ധിക്കുമ്പോൾ അവ നിക്ഷേപമാക്കി വയ്ക്കുന്നതിനുപകരം സംസ്ക്കരിച്ച് ഗ്ലാസ് നിർമ്മിക്കാനുള്ള ആദ്യ പ്ലാന്റ് ജർമ്മൻസഹായത്തോടെ 2021-ൽ പ്രവർത്തനം തുടങ്ങി. ഇതു വിപുലപ്പെടുത്താനാണ് ഉദ്ദേശ്യം. ഇതൊക്കെയാണ് ആണവമാലിന്യക്കാര്യത്തിലെ പൊതുസ്ഥിതി.
ഈ ലേഖനത്തിന്റെ -രാഷ്ട്രീയം എന്ന ഭാഗം വായിക്കാൻ മുകളിലേക്ക് പോകാം
ആഗോള ഊർജസമീപനം
ചൈനയുടെ കാർബൺ നിർഗ്ഗമം കുറഞ്ഞുതുടങ്ങിയിരിക്കുന്നുവെന്ന് ഫിൻലൻഡിലെ സെന്റർ ഫോർ റിസേർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയറി(CREA)നെ ഉദ്ധരിച്ച് ‘ദ് എക്കണോമിസ്റ്റ്’ (2025 മേയ് 31) റിപ്പോർട്ട് ചെയ്യുന്നു. ലോകത്തെ മൊത്തം കാർബൺ ഡൈ ഓക്സൈഡ് നിർഗ്ഗമത്തിന്റെ 30% ആയ 1200 കോടി ടണ്ണിനും ഉത്തരവാദികളായ ചൈനയിൽ കുതിച്ചുയരുകയായിരുന്ന നിർഗ്ഗമം കുറഞ്ഞുതുടങ്ങിയത് അവർ വിമലോർജത്തിൽ വിമലോർജത്തിന്റെ ഉത്പാദനം അത്രകണ്ടു വർദ്ധിപ്പിച്ചതിനാലാണെന്നും റിപ്പോർട്ട് പറയുന്നു. ലോകത്താകെ നിർമ്മാണത്തിലിരിക്കുന്ന അണുനിലയങ്ങളിൽ പകുതിയും ചൈനയിലാണ്. അവകൂടി പ്രവർത്തിച്ചുതുടങ്ങുന്നതോടെ കാർബൺ നിർഗ്ഗമം കുറയ്ക്കാനുള്ള ചൈനയുടെ പദ്ധതിയിൽ വലിയ മുന്നേറ്റം ഉണ്ടാകും.
വിമലോർജസ്രോതസുകളായ സൂര്യപ്രകാശം, കാറ്റ്, വെള്ളം എന്നിവയിൽനിന്നും അണുശക്തിയിൽനിന്നും ചൈന ഉത്പാദിപ്പിച്ച വൈദ്യുതി 2023-ൽ ആകെ വൈദ്യുതിയുടെ 28% ആയിരുന്നത് 2025 ആദ്യപാദത്തിൽ 39% ആയാണു വളർത്തിയത്! ഒരിക്കൽ ഏറ്റവും പ്രബലമായിരുന്ന കൽക്കരിയുപയോഗം 53%-ത്തിലേക്കു റെക്കോഡ് ഇടിവും കാണിച്ചു.

ചൈന 2024-ന്റെ ആദ്യപകുതിയിൽ പുതുതായി വർദ്ധിപ്പിച്ച ഊർജോത്പാദനശേഷിയിൽ 68%-ഉം സൗരോർജം മാത്രമാണ്! കാറ്റിലും വെയിലിലുംനിന്നു 2030-ൽ ലക്ഷ്യമിട്ടിരുന്ന 1200 ഗിഗാവാട്ട് അപ്പോഴേക്ക് അവർ നേടി! കഴിഞ്ഞകൊല്ലം ഈ രണ്ട് ഇനത്തിലും ലോകത്തെ ആകെ വളർച്ചയുടെ പകുതിയും ചൈനയിൽ ആയിരുന്നു. കാർബൺ ഡൈ ഓക്സൈഡിന്റെ ഉത്പാദനത്തിൽ കുറവും അക്കൊല്ലം ഉണ്ടായി. മൊത്തം വൈദ്യുതിയിൽ 18% കാറ്റിലും വെയിലിലുംനിന്നാണ്. ആഗോളശരാശരിയായ 15%-നും മീതെ. ജലവൈദ്യുതി 13% ആണ്. ഇവയാണു ചൈനയുടെ പ്രധാന ഹരിതോർജസ്രോതസ്.
ചില പ്രധാന രാജ്യങ്ങളുടെ / മേഖലയുടെ ഊർജസ്രോതസുകളുടെ താരതമ്യം പട്ടികയിൽ കാണുക:
രാജ്യം | കാറ്റ് | സൗരം | ജലം | ജൈവം | നവീകര- ണ ക്ഷമം ആകെ | ആണവം | ഫോസിൽ ഇന്ധനം |
---|---|---|---|---|---|---|---|
China | 12 | 8 | 9 | 1 | 30 | 6 | 64 |
US | 11 | 6 | 5 | 1 | 23 | 19 | 58 |
EU | 17 | 9 | 10 | 3 | 39 | 23 | 38 |
India | 6 | 8 | 9 | 1 | 24 | 3 | 73 |
Japan | 2 | 12 | 7 | 8 | 29 | 8 | 63 |
Russia | 1 (wind | & solar) | 6 | 1 | 8 | 11 | 81 |
കഴിഞ്ഞവർഷം സൗരോർജത്തിൽ 210 ഗിഗാവാട്ട് ഉത്പാദനവർദ്ധന സൃഷ്ടിച്ച് ചൈന നവീകരിക്കാവുന്ന ഊർജത്തിൽ ലോകചാമ്പ്യനായി. അവർ 2030-ൽ ലക്ഷ്യമിട്ടിരുന്ന കാറ്റിലും വെയിലിലുംനിന്ന് 1200 ഗിഗാവാട്ട് വൈദ്യുതി എന്ന ലക്ഷ്യം ആറുകൊല്ലം മുമ്പേ 2024 ഓഗസ്റ്റിൽ കൈവരിച്ചു. ലോകത്ത് 2024-ലെ ആകെ കാറ്റ്, സൗര ഊർജവർദ്ധനയുടെ പകുതിയും ചൈനയിലാണ്. ഈ മാർച്ച് 5-നു ചൈനയുടെ നാഷണൽ ഡെവലപ്‌മെന്റ് ആൻഡ് റീഫോംസ് കമ്മിഷൻ പ്രഖ്യാപിച്ചിരിക്കുന്നത്, തീരക്കടൽ കാറ്റാടിപ്പാടങ്ങൾ അടക്കമുള്ള വൻകിട നവീകരണോർജപദ്ധതികളിൽ മുതൽ മുടക്കുമെന്നാണ്.
അമേരിക്ക കഴിഞ്ഞവർഷം സൗരോർജരംഗത്ത് 15% വളർച്ച കൈവരിച്ചു. അതുകൊണ്ട് അവിടെ നവീകരിക്കാവുന്ന ഊർജം ആദ്യമായി കൽക്കരിക്കു മുകളിൽ എത്തി.
യൂറോപ്യൻ യൂണിയനിൽ കഴിഞ്ഞവർഷം ആദ്യപാദത്തിൽ കാറ്റിൽനിന്നുള്ള ഊർജം എണ്ണയെ മറികടന്നു. ആണവോർജരംഗത്തെ യൂറോപ്യൻ യൂണിയന്റെ 23% എന്ന ഉയർന്ന അളവിന്റെ കാരണക്കാർ അതിന്റെ 52%-ഉം ഉത്പാദിപ്പിക്കുന്ന ഫ്രാൻസാണ്. റഷ്യയിൽ എണ്ണയാണു മുഖ്യം. നവീകരണക്ഷമമായ ഊർജത്തിൽ മുതലിറക്കാൻ കഴിയാത്തതിന് ഉപരോധങ്ങളാണു കാരണമെന്നു റഷ്യ പറയുന്നു. ഇൻഡ്യ പ്രതിവർഷം 25% വളർച്ച സൗരോർജത്തിൽ നേടുന്നുണ്ട്. എന്നിട്ടും രാജ്യത്തിന്റെ ഊർജാവശ്യം നിറവേറ്റുന്നതിൽ മുഖ്യപങ്ക് ഇപ്പോഴും കൽക്കരിക്കാണ്.
ജപ്പാനിൽ നവീകരിക്കാവുന്ന ഊർജത്തിൽ സൗരോർജമാണു മുഖ്യം. സ്ഥലപരിമിതിയാണ് അവിടെ വിൻഡ് മില്ലുകൾ സ്ഥാപിക്കാനുള്ള തടസം. അണുശക്തിവഴി 47.5 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്ന ജപ്പാൻ ഫുക്കുഷിമ ആണവദുരന്തത്തെത്തുടർന്ന് എല്ലാ അണുനിലയങ്ങളും അടച്ചിട്ടിരുന്നു. പ്രവർത്തിക്കുന്ന 54 നിലയങ്ങളാണ് അപ്പോൾ അവിടെ ഉണ്ടായിരുന്നത്. മൊത്തം വൈദ്യുതിയുടെ 25% (2011) നല്കിയിരുന്ന ആണവരംഗത്തെ ഉത്പാദനം 2017-ൽ 40-ഉം 2050-ൽ 50-ഉം ശതമാനമാക്കി ഉയർത്താനിരിക്കെ ആയിരുന്നു അപകടം. താത്ക്കാലികമാണെങ്കിലും 2014-ൽ പൂജ്യമായിരുന്ന ഉത്പാദനം 14 നിലയങ്ങൾ പുനരാരംഭിച്ച് 2024-ൽ എട്ടുശതമാനം ആക്കിയിരിക്കുന്നു.

ആഗോളതലത്തിൽ 2024-ൽ കാറ്റ്, സൗര ഊർജങ്ങൾ ആകെ വൈദ്യുതിയുടെ 15% ആണ്. 2023-ൽ ഇത് 12% ആയിരുന്നു. ഇതേകാലയളവിൽ ഇൻഡ്യയും ചൈനയും ഒഴികെയുള്ള രാജ്യങ്ങളിൽ കൽക്കരിയുപയോഗം 28-ൽനിന്ന് 26 ശതമാനമായി കുറഞ്ഞു. നെറ്റ് സീറോ ലക്ഷ്യം നേടാൻ അമേരിക്കയും യൂറോപ്യൻ യൂണിയനും ജപ്പാനും ആണവോർജം വികസിപ്പിക്കുന്നതും കാണാനായി.
ഊർജോത്പാദനത്തോടൊപ്പം പരിഗണിക്കേണ്ട ഒന്നാണ് വൈദ്യുതവാഹനങ്ങളുടെ വർദ്ധന. കഴിഞ്ഞകൊല്ലം ജൂലൈയിൽ ചൈനയിൽ വൈദ്യുതവാഹനങ്ങൾ എണ്ണത്തിൽ ഫോസിലിന്ധനവാഹനങ്ങളെ മറികടന്നു! ഇതിൽ ലോകറെക്കോഡ് അവർക്കാണ്. ഫോസിലിന്ധനവാഹനങ്ങൾ പൊളിക്കാൻ 2730 ഡോളർവീതം സംബ്സിഡിയും വൈദ്യുതിവാഹനനിർമ്മാതാക്കൾക്ക് ഇൻസെന്റീവും ചൈന നല്കുന്നുണ്ട്.
യൂറോപ്യൻ യൂണിയനിൽ വൈദ്യുതികാറുകളുടെ വില്പന 15.3% ആണ്. ഫോസിലിന്ധനംതന്നെ ഉപയോഗിക്കുന്ന, എന്നാൽ മലിനീകരണം കുറവുള്ള, ഹൈബ്രിഡ് വാഹനങ്ങളുടെ വിപണി അവിടെ 35.3% ആണ്. അവിടെ ഫോസിലിന്ധനത്തിൽ ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്.
അമേരിക്കയിൽ കാർവില്പനയിൽ കഴിഞ്ഞകൊല്ലം വൈദ്യുതവാഹനങ്ങൾ 10%-ത്തോളമാണ്. കാർ മുഖ്യഗതാഗതോപാധിയായ അവിടെ 16 ലക്ഷം വൈദ്യുതവാഹനമാണ് 2024-ൽ വിറ്റത്. ബൈഡൻ 2030-ലേക്കു പ്രഖ്യാപിച്ചിരുന്ന വൈദ്യുതവാഹനലക്ഷ്യം ട്രമ്പ് അട്ടിമറിച്ചതോടെ ഈ രംഗത്തെ നിക്ഷേപം അവിടെ കുറയുകയാണ്. ചൈന ഇൻസെന്റീവും സബ്സിഡിയും നല്കുമ്പോഴാണിത്. ഇത് അമേരിക്കയിൽ പ്രശ്നമുണ്ടാക്കും.
ഇൻഡ്യയിലെ വൈദ്യുതവാഹനവില്പന മൂന്നുശതമാനമാണ്. എങ്കിലും വളർച്ചാനിരക്ക് 58%-ൽ അധികമാണ്. 2030-ൽ 30%-ഉം വൈദ്യുതവാഹനം ആക്കുകയാണ് ഇൻഡ്യയുടെ ലക്ഷ്യം. ജപ്പാനിൽ രണ്ടും റഷ്യയിൽ ഒന്നും ശതമാനത്തിൽ താഴെയാണ് പുതിയ വൈദ്യുതവാഹനങ്ങളുടെ വില്പന.

അന്താരാഷ്ട്ര ഊർജ ഏജൻസി (IEA) ഈ മാസം (2025 ജൂൺ) 17-ന് ചൈനയുടെ എണ്ണയുപയോഗം സംബന്ധിച്ച കണക്കു തിരുത്തി. ചൈനയുടെ എണ്ണയാവശ്യം ഉയരുന്നത് പ്രതീക്ഷിച്ചതിലും രണ്ടുകൊല്ലം മുമ്പേ, 2027-ൽ, നിലയ്ക്കുമെന്നും പിന്നെ താണുതുടങ്ങുമെന്നുമാണ് പുതിയ വിലയിരുത്തൽ. വൈദ്യുതവാഹനങ്ങളുടെ ചൈനയിലെ ‘അസാധാരണ’ വില്പനയാണ് ഇതിനു കാരണം. രണ്ടുകൊല്ലംകൂടി കഴിഞ്ഞാൽ ലോകത്തെതന്നെ എണ്ണയുപയോഗം കുറഞ്ഞുതുടങ്ങുമെന്നും റിപ്പോർട്ട് പറയുന്നു.
ഇതിനിടയിലും, ചൈനയിൽ കൽക്കരിവിനിയോഗം വർദ്ധിക്കുകയാണ്. കഴിഞ്ഞകൊല്ലം അനുമതി നല്കിയത് 66.7 ഗിഗാവാട്ടിനുള്ള പുതിയ നിലയങ്ങൾക്കാണ്. കൽക്കരികാരണം കഴിഞ്ഞവർഷം കാർബൺ നിർഗ്ഗമം 0.8% കൂടി.
ഹൈബ്രിഡ് നിലയത്തിലൂടെയുള്ള ചൈനയുടെ മുന്നേറ്റത്തിനും പ്രതികൂലഘടകങ്ങളും ഇല്ലാതില്ല. ഹൈബ്രിഡ് നിലയത്തിൽ ഉപയോഗിക്കുന്ന യുറേനിയവും തോറിയവും ബോംബിനു പറ്റുന്ന നിലയിലേക്കു മാറ്റിയെടുക്കും എന്ന ആശങ്കയിൽ ആണവനിർവ്യാപനച്ചട്ടങ്ങൾ കർക്കശമാക്കാൻ അമേരിക്കയും സഖ്യകക്ഷികളും നീങ്ങാം. ഇത് അന്താരാഷ്ട്രബന്ധങ്ങളെ ബാധിക്കാം. ആണവമാലിന്യം കുറവായിരിക്കുമെന്നു ചൈന പറയുന്നെങ്കിലും ഇപ്പോഴും ഹൈബ്രിഡ് നിലയങ്ങൾക്കുള്ള ചട്ടങ്ങൾ പരീക്ഷിക്കപ്പെട്ടിട്ടില്ല.
ചൈനയുടെ സൗരോർജവികസനം ആഗോളാവശ്യത്തെ മറികടക്കുന്ന നില വന്നാൽ വിപണിയെ അസ്ഥിരപ്പെടുത്താമെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്.
ഊർജത്തിന്റെ ആഗോളരാഷ്ട്രീയം
ഭാവിയിലെ സാങ്കേതികവിദ്യകളിൽ ചൈന വലിയതോതിൽ നിക്ഷേപം നടത്തുന്നതും ശാസ്ത്രസാങ്കേതികവിദ്യാരംഗങ്ങളിലെ ഗവേഷണവികസനങ്ങൾക്കു വലിയ പ്രാമുഖ്യം നല്കുന്നതും ആ രംഗങ്ങളിൽ ചൈനയ്ക്ക് ഇതിനകംതന്നെ ആഗോളനേതൃപദവി നേടിക്കൊടുത്തിട്ടുണ്ട്. നവീകരിക്കാവുന്ന ഊർജരംഗത്ത് കഴിഞ്ഞവർഷം ലോകം നിക്ഷേപിച്ച 2.1 ലക്ഷംകോടി ഡോളറിൽ മൂന്നിൽ രണ്ടു പങ്കും ചൈനയുടേതാണ്. അവർ 374 ഗിഗാവാട്ട് ശേഷിയാണു വർദ്ധിപ്പിച്ചത്. അമേരിക്കയും യൂറോപ്യൻ യൂണിയനുകൂടി 2024-ൽ സ്ഥാപിച്ചതിലും കൂടുതലാണിത്. ഇതും റെക്കോഡാണ്. റിയൽ എസ്റ്റേറ്റ് മേഖലയെ കവച്ചുവച്ച് 2024-ൽ മൊത്തം ദേശീയോത്പാദനത്തി(GDP)ന്റെ 10% (വൈദ്യുതവാഹനങ്ങൾ അടക്കം) വിമലോർജമാണു സംഭാവനചെയ്തത്.








🟩വിമലോർജത്തിലും 🟦 ഫോസീൽ ഇന്ധനത്തിലുമുള്ള 2025-ലെ ആഗോളനിക്ഷേപത്തിലെ യു.എസ്, ചൈന, യൂറോപ്യൻ യൂണിയൻ, ഇൻഡ്യ എന്നിവയുടെ പങ്ക് ശതമാനത്തിൽ. അവലംബം: രാജ്യാന്തര ഊർജ ഏജൻസിയുടെ ‘ലോക ഊർജ നിക്ഷേപങ്ങൾ 2025 റിപ്പോർട്ട്.
ഇവയ്ക്കൊപ്പം, അണുസംലയന(fusion)സാങ്കേതികവിദ്യയിൽ ചൈന കൈവരിച്ച നേട്ടവുമുണ്ട്. ഫ്യൂഷൻ പ്രവർത്തനത്തിന്റെ അടിസ്ഥാനമായ 10,000 കോടി ഡിഗ്രി സെൽഷ്യസ് താപനിലയുള്ള പ്ലാസ്മ പരീക്ഷണനിലയത്തിൽ സൃഷ്ടിച്ച് 18 മിനുട്ടോളം നിലനിർത്താൻ അവർക്കു കഴിഞ്ഞത് ഈ വർഷം ആദ്യമാണ്.
അണുനിലയങ്ങളുടെ സാങ്കേതികവിദ്യാമികവിന്റെ പ്രധാന മാനദണ്ഡമാണ് ‘ക്യൂ’ (Q). നിലയം തരുന്ന ഊർജവും അതിനു കൊടുക്കേണ്ടിവരുന്ന ഊർജവും തമ്മിലുള്ള അനുപാതമാണു ക്യൂ. അഥവാ, ചെലവഴിക്കുന്ന ഊർജത്തിന്റെ എത്ര മടങ്ങ് തിരികെ ലഭിക്കുന്നു എന്നത്. ചൈന തുറക്കാൻ പോകുന്ന ‘ശിങ്‌ഹുവോ’ ഹൈബ്രിഡ് നിലയത്തിന്റെ ക്യൂ 30-ഉം ഫ്രാൻസിൽ 40 രാജ്യങ്ങൾ ചേർന്നു സ്ഥാപിച്ചിട്ടുള്ള ‘ഈഥർ’ പദ്ധതി ലക്ഷ്യമിടുന്ന ക്യൂ 10-ഉം ആണ്. ഇതും ചൈനയ്ക്കുള്ള കരുത്താണ്. ഇത്തരം നിലയത്തിന് ആഗോളപ്രിയം ഉണ്ടാകുക സ്വാഭാവികം.
‘ശിങ്‌ഹുവോ’ നിലയം വിജയമായാൽ രാജ്യം 2060-ൽ കാർബൺ ന്യൂട്രൽ ആകുമെന്ന ചൈനയുടെ പ്രഖ്യാപനം കൈവരിക്കൽ എളുപ്പമാകും. ഇത് കാലാവസ്ഥാസാങ്കേതികവിദ്യാരംഗത്തു ചൈനയ്ക്കു നേതൃപദവി നേടിക്കൊടുക്കും. ഇതെല്ലാം അമേരിക്കയുടെ മത്സരക്ഷമതയെ ബാധിക്കുമെന്ന ഭയത്തിന്റെകൂടി പ്രതിഫലനമാണ് അവരുടെ ‘നാണ്യപ്പെരുപ്പം കുറയ്ക്കൽ നിയമ’മൊക്കെ.
ഇപ്പോൾത്തന്നെ സൗരപാനൽ കയറ്റുമതിയിലുള്ള മേൽക്കൈക്കൊപ്പം ഹൈബ്രിഡ് റിയാക്ടറുകളുടെ കയറ്റുമതികൂടി ആയാൽ പുതുക്കാല ഊർജങ്ങളുടെ ആധിപത്യം നേടാൻ ചൈനയ്ക്കാകും.
നിക്ഷേപമിറക്കാനും ലോകരാജ്യങ്ങളുമായി നല്ല ബന്ധം കെട്ടിപ്പടുക്കാനുമായി 2013-ൽ ചൈന രൂപം നല്കിയ, ‘വൺ ബെൽറ്റ് വൺ റോഡ്’ എന്നു ചൈനക്കാർ വിളിക്കുന്ന, ‘ന്യൂ സിൽക് റോഡ്’ വികസനപദ്ധതിയുടെ ഭാഗമായ ലോകത്തെ 150 രാജ്യങ്ങളും സംഘടനകളും ചൈനയുടെ അണുവിദ്യയടക്കമുള്ള സാങ്കേതികവിദ്യകൾ സ്വീകരിക്കാമെന്നതും ബീജിങ്ങിന്റെ ആഗോളസ്വാധീനം വർദ്ധിപ്പിക്കും.
ഇൻഡ്യയും ജപ്പാനും പോലെ ഊർജയിറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾ നിലവിലെ ആഗോളബന്ധങ്ങൾ വിട്ട് ചൈനയുമായി പങ്കുചേരാനുള്ള സാദ്ധ്യതയും നിരീക്ഷകർ കാണുന്നു.
ചൈന നേതൃത്വം നല്കുന്ന വൈദ്യുതവാഹനവിപ്ലവം കാരണം ആഗോള എണ്ണയുപയോഗം 2029-ൽ ദിനംപ്രതി 10.55 കോടി ബാരലിൽ എത്തിയശേഷം കുറയുമെന്ന ഐഇഎയുടെ ഏറ്റവുമൊടുവിലത്തെ വിലയിരുത്തൽ എണ്ണയുത്പാദകരാജ്യങ്ങളെ പ്രതിസന്ധിയിലാക്കും. എണ്ണമേഖലയിൽ സംഘർഷം വിതച്ച് എണ്ണയുടെ നിയന്ത്രണം കൊയ്യാനും അവിടങ്ങളിലെ എണ്ണയെല്ലാം ഊറ്റിയശേഷം അലാസ്കയും അർട്ടിക് മേഖലയിലുമൊക്കെയുള്ള കരുതൽനിക്ഷേപം കുത്തകയായി വില്ക്കാനുമൊക്കെയുള്ള അമേരിക്കയുടെ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ പരത്തുന്നതാണിത്. ചൈന ഹരിതോർജ്ജരംഗത്ത് വൻതോതിൽ ഗവേഷണവികസനവും മുതൽമുടക്കും നടത്തുന്നതിൽ ഈ രാഷ്ട്രീയലക്ഷ്യമുണ്ടോ എന്നും സംശയിക്കാം.
ഈ ഘട്ടത്തിൽ എണ്ണയുടെ ആഗോളഡിമാൻഡ് അധികവും ഇൻഡ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ആയിരിക്കും. ഇത് അമേരിക്കയുടെയും മറ്റ് എണ്ണരാജ്യങ്ങളുടെയും മേലുള്ള നമ്മുടെ ആശ്രിതത്വം വർദ്ധിപ്പിക്കും. ട്രമ്പിന്റെ വൈദ്യുതവാഹനവിരുദ്ധനിലപാടുകൾ കാരണം അമേരിക്കയുടെ എണ്ണയാവശ്യവും ഉയരും. അതും ലോകരാഷ്ട്രീയത്തിൽ പ്രതിഫലിക്കും.

മറ്റു രാജ്യങ്ങളെയും ഇതെല്ലാം പലനിലയിൽ ബാധിക്കാം. ഹൈബ്രിഡ് നിലയങ്ങൾ വ്യാപകമാകുന്നതോടെ എണ്ണ, പ്രകൃതിവാതക കയറ്റുമതിയെ ആശ്രയിക്കുന്ന റഷ്യയും പശ്ചിമേഷ്യയും പോലുള്ള രാജ്യങ്ങൾ പ്രതിസന്ധിയിലാകും എന്നതടക്കം പല പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നു. ‘റെയർ എർത്ത് പെർമനന്റ് മാഗ്നെറ്റ്സി’(REPMs)ന്റെ കയറ്റുമതിനിയന്ത്രണം ഇൻഡ്യൻ വാഹനവ്യവസായത്തെയും പൊടുന്നനെ ബാധിക്കാമെന്ന് മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. അപ്പോൾ ചൈനയിൽനിന്നുള്ള വൈദ്യുതവാഹനയിറക്കുമതികൂടും. അപൂർവ്വ മണൽധാതുശേഖരമുള്ള ഇൻഡ്യ ചാണക-ഗോമൂത്രഗവേഷണം നിർത്തി അടിയന്തരമായി ഇതിലേക്കൊക്കെ തിരിഞ്ഞില്ലെങ്കിൽ വാഹനവ്യവസായം പ്രതിസന്ധിയിലാകുമെന്നാണു മുന്നറിയിപ്പ്.
അമേരിക്കൻ നിലപാട്
‘കുറഞ്ഞ ഊർജവില സാമ്പത്തികവളർച്ചയെ സഹായിക്കും’ എന്ന തത്വമാണ് അമേരിക്കയെ വളർത്തിയത്. എന്നാൽ, അത്തരം ഇന്ധനങ്ങളിൽത്തന്നെയുള്ള ആശ്രയത്വം അവരെ ഭാവിയിൽ ദോഷമായി ബാധിക്കുമെന്നാണു വിദഗ്ദ്ധർ നിരീക്ഷിക്കുന്നത്. മലിനീകരണമില്ലാത്ത നവീനോർജ്ജങ്ങൾ പാരിസ്ഥിതികകാരണങ്ങളാൽ വ്യാപകമായി സ്വീകരിക്കപ്പെടുന്നതും അവ ഉത്പാദിപ്പിക്കാനുള്ള ചെലവു കുറഞ്ഞുവരുന്നതും ആ രംഗത്തെ മേധാവിത്വം മറ്റു രാജ്യങ്ങൾക്ക്, വിശേഷിച്ച് ചൈനയ്ക്ക്, ആകുന്നതും കാർബൺ വമിക്കുന്ന ഇന്ധങ്ങളുടെ ഉപയോഗത്തോടുള്ള സാമൂഹികമായ എതിർപ്പു കൂടിവരുന്നതുമെല്ലാം അമേരിക്കയെയും ഫോസിൽ ഇന്ധങ്ങളെ ഗണ്യമായി ആശ്രയിക്കുന്ന മറ്റു രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കും. വെനിസുവേലയുടെ പ്രതിസന്ധി ഉദാഹരണമാണ്. ആഗോളസാമ്പത്തികബലാബലത്തിൽ അതു മാറ്റങ്ങളുണ്ടാക്കും.
‘ഡ്രിൽ ബേബി ഡ്രിൽ’ (കുഴിക്കു മക്കളേ കുഴിക്ക്) എന്ന കാലഹരണപ്പെട്ട വായ്ത്താരി രണ്ടു പതിറ്റാണ്ടിനുശേഷം സർക്കാർനയമായി പ്രഖ്യാപിച്ച് പരിസ്ഥിതിസംരക്ഷണയത്നങ്ങളെയാകെ വെല്ലുവിളിച്ച് ഫോസിൽ ഇന്ധനങ്ങൾക്കു പ്രോത്സാഹനം നല്കുകയാണല്ലോ ട്രമ്പ്. മിക്ക ട്രമ്പ്, മോദി നയങ്ങളെയുംപോലെ ഇതും വിനാശകരമാകാൻപോകുകയാണ്. എന്നു മാത്രമല്ല, നവീകരിക്കാവുന്ന ഊർജമേഖലയിലെ ഗവേഷണവികസനത്തെ അവഗണിക്കുകയുമാണ് അമേരിക്ക.
ഫ്യൂഷൻ, ഫിഷൻ ഗവേഷണങ്ങൾ ഊർജിതമാക്കിയില്ലെങ്കിൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അടുത്തതലമുറ ആണവസാങ്കേതികവിദ്യകളിൽ പിന്നാക്കമായിപ്പോകും. ഈ സാഹചര്യം അവർ എങ്ങനെ കൈകാര്യം ചെയ്യും എന്നതും പ്രധാനമാണ്.
വാഹന, യുദ്ധോപകരണ വ്യവസായങ്ങളിൽ പ്രധാനമായ ഏഴ് അപൂർവ്വ മണൽധാതുക്കളുടെയും അവകൊണ്ടു നിർമ്മിക്കുന്ന ‘റെയർ എർത്ത് പെർമനന്റ് മാഗ്നെറ്റ്സി’(REPMs)ന്റെയും യഥാക്രമം 90-ഉം 92-ഉം ശതമാനം ലോകവിപണിക്കു നല്കുന്ന ചൈന അവയുടെ കയറ്റുമതിക്ക് അടുത്തിടെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. യുദ്ധാവശ്യത്തിന് ഉപയോഗിക്കില്ലെന്നും ‘സെൻസിറ്റീവ്’ വിപണികളിലേക്കു മറിച്ചു കയറ്റിയയയ്ക്കില്ലെന്നും സത്യവാങ്മൂലം നല്കുന്നവർക്കു മാത്രമേ വില്ക്കാവൂ എന്നാണു പുതിയ നിബന്ധന. ‘സെൻസിറ്റീവ്’ വിപണികൊണ്ട് ഉദ്ദേശിക്കുന്നത് അമേരിക്കയെയാണ്.

ഇതുപോലെ കൃത്യമായ രാഷ്ട്രീയോദ്ദേശ്യത്തോടെയുള്ള നീക്കങ്ങളും തുടക്കത്തിൽ പറഞ്ഞ ‘ജു ചോങ് ജി 3.0’ ക്വാണ്ടം പ്രോസസർ പോലെ ഭാവിയിലെ ശാസ്ത്രസാങ്കേതികമേഖലകളിൽ സൃഷ്ടിക്കുന്ന മുന്നേറ്റങ്ങളും ലോകശാക്തികചേരിയിൽ മാറ്റം സൃഷ്ടിക്കാൻ പോന്നവയാണ്.
ശാസ്ത്രസാങ്കേതികവിദ്യാരംഗങ്ങളിൽ അമേരിക്കയ്ക്കുണ്ടായിരുന്ന ദീർഘകാലമേൽക്കൈ നഷ്ടമാകുന്നത് അവിടെ ആഭ്യന്തരമായും കോളിളക്കം സൃഷ്ടിക്കും. അടുത്തകാലത്ത് അമേരിക്ക ടിക്‌ടോക് നിരോധിച്ചപ്പോൾ ചൈനയുടെ സമാനമാദ്ധ്യമമായ റെഡ് നോട്ടിലേക്ക് അമേരിക്കക്കാർ കൂട്ടത്തോടെ മാറിയപ്പോൾ സംഭവിച്ചതു നാം കണ്ടതാണ്. ചൈനയിലെ വിലക്കുറവും കുറഞ്ഞ ജീവിതച്ചെലവും ചികിത്സാച്ചെലവും പാർപ്പിടവും ഗതാഗതവും അടക്കമുള്ള വിവിധരംഗങ്ങളിലെ മുന്നേറ്റവുമെല്ലാം കണ്ടും കേട്ടും സ്വന്തം നാടിനെയും അവിടെ ജീവിക്കേണ്ടിവരുന്നതിനെയും ശപിക്കുന്ന എത്ര അമേരിക്കക്കാരുടെ പരിദേവനങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞത്!
ഫലസ്തീൻ വിഷയത്തിലും കുടിയേറ്റനയത്തിലും ഇറക്കുമതിച്ചുങ്കത്തിന്റെ കാര്യത്തിലും തൊഴിലും പാർപ്പിടവും ഇല്ലാതാകുന്നതടക്കമുള്ള ജീവൽപ്രശ്നങ്ങളിലുമെല്ലാം ഉയരുന്ന പ്രതിഷേധങ്ങൾക്കൊപ്പം ഇത്തരം വികാരങ്ങളും പ്രതിഷേധങ്ങളുംകൂടി ചേരുന്നതോടെ അമേരിക്കയിലെ ആഭ്യന്തരസാഹചര്യം മോശമാകാനുള്ള സാദ്ധ്യത ഏറെയാണ്. ഏതായാലും ഊർജത്തിന്റെ രാഷ്ട്രീയം പുതിയകാലത്ത് നിർണ്ണായകമാകുകയാണ്.
ഈ ലേഖനത്തിന്റെ തുടർച്ച സയൻസ് എന്ന ഭാഗം വായിക്കാൻ മുകളിലേക്ക് പോകാം
പിൻകുറിപ്പ്
ചൈനാപ്രസിഡന്റ് ഷീ ജിൻ പിങ് ഈ അടുത്തദിവസങ്ങളിൽ ‘എക്സി’ൽ ചെയ്ത ചില ട്വീറ്റുകൾ നോക്കൂ: “വെറും 30 കൊല്ലം, ചൈന ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയും ഏറ്റവും വലിയ ഉപഭോക്തൃവിപണിയും പ്രധാന വ്യവസായ പവർഹൗസും ആയി. സമാധാനപൂർണ്ണമായും യുദ്ധമോ കോളനിവാഴ്ചയോ കൂടാതെയും ഉയർന്നുവന്ന മനുഷ്യചരിത്രത്തിലെ ആദ്യസൂപ്പർ പവർ. സമാനതയില്ലാത്ത മുന്നേറ്റം.” “അമേരിക്കയുടെ ദേശീയകടം 37 ട്രില്യൺ ഡോളറാണ്. ഓരോ അമേരിക്കക്കാർക്കും 1,08,000 ഡോളർ വീതം.” “അമേരിക്ക എല്ലായിടത്തും അരാജകത്വം സൃഷ്ടിക്കുമ്പോൾ ചൈന മാനവികതയുടെ ആദ്യത്തെ ‘ടൈപ് 1 സംസ്ക്കാരം’ പടുത്തുയർത്തുകയാണ്.” “തങ്ങൾ അത്യന്താപേക്ഷിതമാണെന്ന് എല്ലാ സാമ്രാജ്യങ്ങളും കരുതുന്നു; പക്ഷെ, എല്ലാം ആത്യന്തികമായി മറഞ്ഞുപോകുന്നു. ലോകം മുന്നോട്ടുതന്നെ. എപ്പോഴും.” ഇത്തരം ട്വീറ്റുകൾ വേറെയുമുണ്ട്. മിക്കതും പുതിയ ആഗോളരാഷ്ട്രീയത്തിന്റെ ദിശാസൂചികളാണ്..
റഫറൻസുകൾ:
ഈ ലേഖനത്തിന് അവലംബമായ റഫറൻസുകൾ ചുവടെ കൊടുക്കുന്നു.
- https://www.scmp.com/news/china/science/article/3303923/china-aims-have-xinghuo-worlds-first-fusion-fission-power-plant-running-2030?module=perpetual_scroll_0&pgtype=article
- https://www.sustainability-times.com/energy/mini-nuclear-breakthrough-china-activates-worlds-first-compact-reactor-to-deliver-clean-energy-to-over-half-a-million-homesplant-set-to-power-over-half-a-million-homes-in-c/
- https://www.sustainability-times.com/energy/china-moves-decades-ahead-worlds-first-fusion-fission-hybrid-reactor-set-to-eclipse-u-s-efforts-by-2030/
- https://www.iaea.org/bulletin/safety-in-fusion
- https://www.livescience.com/planet-earth/nuclear-energy/chinas-artificial-sun-shatters-nuclear-fusion-record-by-generating-steady-loop-of-plasma-for-1-000-seconds
- https://yourstory.com/2025/01/china-artificial-sun-east-fusion-breakthrough-clean-energy
- https://www.livescience.com/physics-mathematics/worlds-largest-nuclear-reactor-is-finally-completed-but-it-wont-run-for-another-15-years
- https://www.iter.org/machine/what-tokamak
- https://physics.aps.org/articles/v15/67
- https://www.llnl.gov/national-ignition-facility
- https://lasers.llnl.gov/science/achieving-fusion-ignition
- https://lasers.llnl.gov/science/nif-stockpile-stewardship
- https://en.wikipedia.org/wiki/National_Ignition_Facility
- https://journals.aps.org/prl/abstract/10.1103/PhysRevLett.129.075001
- https://www.gov.uk/government/news/jets-final-tritium-experiments-yield-new-fusion-energy-record
- https://en.wikipedia.org/wiki/Inertial_confinement_fusion
- https://www.sustainability-times.com/energy/mini-nuclear-breakthrough-china-activates-worlds-first-compact-reactor-to-deliver-clean-energy-to-over-half-a-million-homesplant-set-to-power-over-half-a-million-homes-in-c/
- https://en.wikipedia.org/wiki/Small_modular_reactor
- https://www.pnas.org/doi/full/10.1073/pnas.2111833119?trk=public_post_comment-text
- https://www.ans.org/news/article-5861/chinas-new-linglong-one-reactor-just-one-piece-of-nuclear-expansion/
- https://inf.news/en/military/db0458db14d471cf6d1ac90c62f3c247.html
- https://www.scientificamerican.com/article/nuclear-waste-is-piling-up-does-the-u-s-have-a-plan/
- https://www.gao.gov/nuclear-waste-disposal
- https://www.szyunze.com/chinas-annual-nuclear-waste-production-and-disposal/
- https://www.world-nuclear-news.org/Articles/China-starts-building-underground-lab
- https://federalnewsnetwork.com/agency-oversight/2025/06/big-opportunities-to-improve-how-the-nation-disposes-of-its-nuclear-waste/
- https://gardell.ds.lib.uw.edu/ecotox/a-case-of-environmental-injustice-yucca-mountain-nuclear-waste-repository/
- https://www.iaea.org/newscenter/news/china-begins-construction-of-its-first-underground-research-laboratory-for-high-level-waste-disposal
- https://www.newsweek.com/china-turns-nuclear-power-waste-glass-furnace-first-time-vitrification-1628387
- https://scienceinfo.net/china-inaugurated-a-plant-that-turns-nuclear-waste-into-glass.html
- https://www.neimagazine.com/news/china-opens-first-hlw-vitrification-plant-9093628/
- https://www.scmp.com/news/china/science/article/3148487/china-opens-first-plant-will-turn-nuclear-waste-glass-safer
- https://www.morningstar.com/news/marketwatch/20241015158/the-us-economys-biggest-threat-chinas-clean-energy-push
- https://time.com/7265783/how-china-is-boosting-renewable-energy-goals/
- https://sustainabilitymag.com/articles/does-china-hold-key-clean-energy-transition
- https://www.iea.org/reports/world-energy-investment-2025/china
- https://www.cfr.org/geopolitics-energy
- https://www.cfr.org/backgrounder/venezuela-crisis
- https://ember-energy.org/countries-and-regions/china/
- https://www.cet.energy/2025/03/13/summary-of-chinas-energy-and-power-sector-statistics-in-2024/
- https://energyandcleanair.org/analysis-clean-energy-contributed-a-record-10-of-chinas-gdp-in-2024/
- https://invezz.com/news/2025/06/20/chinas-rare-earth-magnet-exports-tumble-amid-new-restrictions-and-classification-chaos/
- https://www.msn.com/en-us/autos/news/china-s-curb-on-rare-earth-magnet-exports-could-significantly-impact-indian-ev-manufacturing/ar-AA1H4Qxo
- https://www.rudebaguette.com/en/2025/06/u-s-intelligence-on-red-alert-chinas-quantum-processor-outpaces-supercomputers-by-1-quadrillion-googles-willow-now-under-siege/
- https://ember-energy.org/countries-and-regions/china/?__cf_chl_tk=zygsa5862en_ZMZ53bT.uImicSwHC45QvwwEsWi7Qq4-1750264637-1.0.1.1-.qjyNtRMWJQVN4seCweocLqCiKH8GwkxFfAOmDhIoRw
- https://www.sunyrecycle.com/lithium-battery-recycling-plant/?campaignid=21308536296&adgroupid=163440866395&feeditemid=&targetid=&device=c&creative=700312278640&keyword=&gad_source=5&gad_campaignid=21308536296&gclid=EAIaIQobChMItNXVovL4jQMVDgSDAx2qOgAaEAEYASAAEgLZr_D_BwE
- https://www.energetica-india.net
- https://www.pib.gov.in
- https://www.enerdata.net
- https://www.pib.gov.in/FactsheetDetails.aspx
- https://www.india-briefing.com
- https://energyandcleanair.org
- https://www.fortuneindia.com
- https://www.ibef.org
- https://en.wikipedia.org/wiki/Nuclear_fusion%E2%80%93fission_hybrid
- https://www.nucnet.org/news/china-aims-to-operate-world-s-first-hybrid-fusion-fission-nuclear-plant-by-2030-3-5-2025
- https://www.sustainability-times.com/energy/china-moves-decades-ahead-worlds-first-fusion-fission-hybrid-reactor-set-to-eclipse-u-s-efforts-by-2030/
- https://asiatimes.com/2025/03/china-aims-for-worlds-first-fusion-fission-reactor-by-2031/
- https://www.nucnet.org/news/china-aims-to-operate-world-s-first-hybrid-fusion-fission-nuclear-plant-by-2030-3-5-2025
- https://fusionenergyinsights.com/blog/post/china-s-fusion-fission-hybrid-ambition-a-different-path-to-fusion-power ) .
- https://www.thecooldown.com/green-tech/xinghuo-china-fusion-fission-hybrid-power-plant/
- https://blog.google/technology/research/google-quantum-computer-real-world-applications/
- https://blog.google/technology/research/google-willow-quantum-chip/
- https://thequantuminsider.com/2025/03/04/chinese-team-officially-report-on-zuchongzhi-3-0-claims-million-times-speedup-over-googles-willow/
- https://quantumcomputingreport.com/chinese-scientists-describe-the-105-qubit-zuchongzhi-3-0-a-competitor-to-googles-willow/
- https://www.forbes.com/sites/luisromero/2025/03/10/quantum-singularity-ahead-chinas-zuchongzhi-3-reshapes-quantum-race/
ചൈനയുടെ ശാസ്ത്ര-സാങ്കേതിക വളർച്ചയും അവരുടെ സ്വേച്ഛാധിപത്യ ഭരണക്രമവും ആഗോള ജനാധിപത്യത്തിന് ഗുരുതരമായ വെല്ലുവിളിയാണ് ഉയർത്തുന്നത് കാണാതെ പോവരുത് . ചൈനയുടെ ശാസ്ത്രീയ മേഖലയിലെ മുന്നേറ്റം, നൂതന സാങ്കേതികവിദ്യയുടെ പിൻബലത്തിൽ സ്വേച്ഛാധിപത്യ മാതൃകകൾക്ക് ലോകമെമ്പാടും വേരോട്ടമുണ്ടാക്കാൻ ഇടയാക്കിയേക്കാം. സ്വേച്ഛാധിപത്യ പ്രവണതകളെ ചെറുക്കാൻ ആഗോള ജനാധിപത്യ ശക്തികൾ ജാഗ്രത പുലർത്തുകയും തന്ത്രപരമായ നീക്കങ്ങൾ നടത്തുകയും ജനാധിപത്യ മൂല്യങ്ങളിൽ തങ്ങളുടെ വിശ്വാസം ഉറപ്പിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
ഡോ ബി ഇക്‌ബാൽ