
ബഹുരാഷ്ട്രമരുന്നുകമ്പനികളുടെ അധാർമ്മികമായ വിപണനതന്ത്രങ്ങൾക്കെതിരായി ഐതിഹാസികമായ പോരാട്ടം നയിച്ച ജനകീയഡോക്ടറായിരുന്നു ഡോ. ഒലി ഹാൻസൺ. അദ്ദേഹം കാൻസർരോഗം ബാധിച്ച് 1985 മേയ് 23-ന് സ്വീഡനിലെ സ്റ്റോക്ക് ഹോമിൽ നിര്യാതനായി. ജനകീയ ആരോഗ്യനയത്തിനും ജനകീയ ഔഷധനയത്തിനുംവേണ്ടി സമരം ചെയ്തുവരുന്ന ജനകീയശാസ്ത്രപ്രസ്ഥാനങ്ങൾ അന്നുമുതൽ എല്ലാവർഷവും മെയ് 23 ഒലി ഹാൻസൺ ദിനമായി ആചരിക്കാൻ തീരുമാനിക്കുകയുണ്ടായി. ബഹുരാഷ്ട്രമരുന്നുകമ്പനികൾക്ക് എതിരായി ഒലി ഹാൻസൺ നടത്തിയ ഐതിഹാസികമായ ചെറുത്തുനില്പ് ആവേശത്തോടെ മാത്രമേ ഓർമ്മിക്കാൻ കഴിയൂ.
സ്വീഡനിലെ ഒരു ഉന്നത വൈദ്യശാസ്ത്രസ്ഥാപനത്തിൽ ശിശുരോഗവിദഗ്ദ്ധനായി സേവനം അനുഷ്ഠിച്ചുവന്ന ഡോ. ഒലി ഹാൻസൺ 1965-ലാണ് ബഹുരാഷ്ട്രക്കമ്പനികളുടെ ചൂഷണത്തിനെതിരായ പോരാട്ടം ആരംഭിച്ചത്. അന്നുമുതൽ മരണമടയുന്ന നിമിഷംവരെ സുഖസമൃദ്ധമായ ജീവിതവും സമൂഹത്തിലെ ഉന്നതർക്കിടയിലുള്ള അംഗീകാരവും വലിച്ചെറിഞ്ഞ് ഡോ: ഒലി ഹാൻസൺ പോരാട്ടം തുടരുകതന്നെചെയ്തു.

ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ മെക്ക എന്നാണു സ്കാൻഡിനേവിയൻ രാജ്യമായ സ്വിറ്റ്സർലൻഡിനെ വിശേഷിപ്പിക്കാറ്. ലോകത്തിലെ ഏവും വലിയ മൂന്ന് ഔഷധക്കമ്പനികളായ സാൻഡോസ്, റോച്ചെ, സീബ-ഗീഗി (Sandoz, Roche, Ciba-Geigy) എന്നിവ സിറ്റ്സർലൻഡ് ആസ്ഥാനമായ കമ്പനികളാണ്. ഇവയിൽ സീബാ-ഗീഗിയെ ബഹുരാഷ്ട്രരാക്ഷസൻ (Multinational Giant) എന്നു വിശേഷിപ്പിക്കാറുണ്ട്. ഈ ബഹുരാഷ്ട്രരാക്ഷസന് എതിരെയാണ് ഒലി ഹാൻസൺ വിജയകരമായ സമരം നയിച്ചത്.
1960-കളുടെ ആരംഭംമുതലേ ജപ്പാനിൽനിന്ന് സ്മോണ്‍ [Subacute myelo-optic neuropathy (Smone)] എന്ന മാരകമായ രോഗം വ്യാപകമായി റിപ്പോർട്ട് ചെയ്തുവന്നിരുന്നത് ഡോ: ഒലി ഹാൻസൺ ശ്രദ്ധിച്ചിരുന്നു. ഈ രോഗം ബാധിക്കുന്നവർ അന്ധരാവുകയും അവരുടെ കൈകാലുകൾ തളർന്നുപോവുകയും ചെയ്തു. 1970-ഓടെ 10,000-ത്തിലേറെ ജപ്പാൻകാർ ഈ രോഗത്തിന് അടിമപ്പെട്ട് ജീവച്ഛവങ്ങളായി മാറിക്കഴിഞ്ഞിരുന്നു.
ഒരുതരം വൈറസ് രോഗാണു മനുഷ്യശരീരത്തിൽ കടക്കുന്നതിന്റെ ഫലമാണു സ്മോൺ രോഗബാധ എന്നാണു വൈദ്യശാസ്ത്രരംഗത്തെ പല പ്രമുഖരും കരുതിയിരുന്നത്. ജപ്പാനിലെ നിഗാട്ടാ നഗരത്തിലെ സുബാക്കി എന്ന പ്രൊഫസറാണ് രോഗബാധയ്ക്കു കാരണം രോഗാണുക്കളാണെന്ന സിദ്ധാന്തത്തിൽ ആദ്യമായി സംശയം പ്രകടിപ്പിച്ചത്. സ്മോൺ രോഗികളുടെ മൂത്രത്തിൽനിന്ന് ഒരു രാസവസ്തു സുബാക്കി വേർതിരിച്ചെടുത്തു. വയറിളക്കത്തിനു നൽകിവരുന്ന ക്ലയോക്വിനോൾ അടങ്ങിയ മരുന്നുകൾ ഈ രോഗികളെല്ലാംതന്നെ രോഗബാധയ്ക്കു മുൻപു കഴിച്ചിരുന്നതായി സുബാക്കി കണ്ടെത്തി. ക്ലയോക്വിനോളിനോടു സദൃശമായ രാസവസ്തുമാണ് സ്മോൺ രോഗികളുടെ മൂത്രത്തിൽ സുബാക്കി കണ്ടെത്തിയത്.
സുബാക്കിയുടെ അപൂർണ്ണമെങ്കിലും ശ്രദ്ധേയമായ പഠനം തുടർന്നു നടത്താൻ ഡോ: ഒലി ഹാൻസൺ മുന്നോട്ടുവന്നു. സ്വിറ്റ്‌സർലൻഡിലെ ഒരു നേത്രരോഗവിദഗ്ദ്ധനുമായിച്ചേർന്ന് ഡോ: ഒലി ഹാൻസൺ ക്ലയോക്വിനോളും സ്മോണും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി തെളിയിക്കുകയും തങ്ങളുടെ പഠനഫലം വൈദ്യശാസ്ത്രലോകത്തെ പ്രാമാണികമാസികകളിലൊന്നായ ലാൻസെറ്റി(Lancet)ൽ പ്രസിദ്ധീകരിക്കുകയും ചെയ്തു
ക്ലയോക്വിനോൾ അടങ്ങിയ മരുന്നുകൾ ഏറ്റവും വ്യാപകമായി വിറ്റുവന്നിരുന്നത് സീബാ-ഗീഗി കമ്പനിയായിരുന്നു. സീബാ-ഗീഗിയുടെ മെക്സഫോം (Mexaform), എന്ററോവയോഫോം (Enterovioform) എന്നീ മരുന്നുകളിലാണ് ക്ലയോക്വിനോൾ അടങ്ങിയിട്ടുള്ളത്. 1935-ല്‍ത്തന്നെ അർജന്റീനയിലെ ഡോക്ടർമാർ ഈ ഔഷധത്തിന്റെ അപകടസാധ്യത സീബാഗീഗിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. മാത്രമല്ല, 1939-ൽ സീബാഗീഗിതന്നെ നേരിട്ടു നടത്തിയ പഠനങ്ങളും ഈ മരുന്നിന്റെ പാർശ്വഫലങ്ങൾ വെളിപ്പെടുത്തിയിരുന്നു. അർജന്റീനയിലെ ഡോക്ടർമാരുടെ മുന്നറിയിപ്പുകളും സ്വന്തം പഠനഫലങ്ങളും മറച്ചുവെച്ചുകൊണ്ടാണ് ലാഭക്കൊതിപൂണ്ട ഈ ബഹുരാഷ്ട്രരാക്ഷസൻ തങ്ങളുടെ വിഷമരുന്നു ലോകവ്യാപകമായി വിറ്റുവന്നിരുന്നത്.
സീബാ-ഗീഗിക്കെതിരായി എട്ടുവർഷം നീണ്ടുനിന്ന ചരിത്രപ്രസിദ്ധമായ നിയമയുദ്ധം ഡോ: ഒലി ഹാൻസൺ 1970-ൽ ആരംഭിച്ചു. സ്മോൺ രോഗികള്‍ക്കു നഷ്ടപരിഹാരത്തിനായി ജപ്പാനിലെ ടോക്കിയോ ഡിസ്ട്രിക്റ്റ് കോടതിയിൽ സീബാ-ഗീഗിക്കെതിരായി കേസ് ഫയൽ ചെയ്തു. ഡോ: ഹാൻസൺ രോഗികൾക്കുവേണ്ടി കേസു വാദിക്കാൻ കോടതിയിൽ നേരിട്ട് ഹാജരായി വിദഗ്ദ്ധോപദേശം നൽകി. നിയമപരവും വൈദ്യശാസ്ത്രപരവുമായ നിരവധി തടസവാദങ്ങൾ കുത്തിപ്പൊക്കിക്കൊണ്ട് സീബാ-ഗീഗി കമ്പനി കേസിൻമേലുള്ള തീരുമാനം നീട്ടികൊണ്ടുപോകാൻ ശ്രമിച്ചുകൊണ്ടിരുന്നു. സ്മോണ്‍ രോഗം വൈറസ്മൂലം ഉണ്ടാകുന്നതാണെന്ന കാലഹരണപ്പെട്ട സിദ്ധാന്തവുമായി ചില ‘വിദഗ്ദ്ധസാക്ഷി’കളെയും കമ്പനി കോടതിയിൽ ഹാജരാക്കി.
സീബാ-ഗീഗി കമ്പനിയുടെയും അവരുടെ വാടകവിദഗ്‌ധരുടെയും വാദങ്ങളെ ഒന്നൊന്നായി ഡോ: ഹാൻസൺ എതിർത്തുതോൽപ്പിച്ചു. മാത്രമല്ല, കോടതിയെത്തന്നെ അത്ഭുതപ്പെടുത്തികൊണ്ടു സീബാ-ഗീഗിക്കമ്പനിയുടെ ചില രഹസ്യഫയലുകൾ കേസ് വിചരണയുടെ നിർണ്ണായകഘട്ടത്തിൽ അദ്ദേഹം കോടതിയിൽ ഹാജരാക്കി. തങ്ങൾ വിറ്റുവരുന്ന മരുന്നുകളെ സംബന്ധിച്ചുള്ള യഥാർത്ഥവിവരങ്ങൾ ഈ ഫയലുകളിൽ കമ്പനി രേഖപ്പെടുത്തിയിരുന്നു. ക്ലയോക്വിനോൾ പരീക്ഷണം മൃഗങ്ങളിലും മനുഷ്യരിലും സ്മോൺരോഗം പരത്തും എന്ന ഞെട്ടിക്കുന്ന രഹസ്യം ഈ ഫയലുകളിൽ അടങ്ങിയിരുന്നു. ക്ലയോക്വിനോളിന്റെ അപകടസാദ്ധ്യതയെപ്പറ്റി പൂർണ്ണമുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടുകൂടി സീബാ-ഗീഗി ഈ രാസവസ്തു അടങ്ങിയ മെക്സഫോം, എന്ററോവയോഫോം എന്നീ ഔഷധങ്ങൾ വ്യാപകമായി വിറ്റുവരികയായിരുന്നു എന്ന വസ്തുത അങ്ങനെ അസന്ദിഗ്ദ്ധമായി തെളിയിക്കപ്പെട്ടു.
വൈദ്യശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം ചരിത്രപ്രസിദ്ധമെന്നു പറയാവുന്ന ഈ നിയമയുദ്ധം 1978-ലെ വിധിപ്രസ്താവനയോടെ അവസാനിച്ചു. കോടതി ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ടു സുപ്രധാന നിഗമനങ്ങളിൽ എത്തിച്ചേർന്നിരുന്നു. ഒന്ന്, സ്മോൺ രോഗത്തിനു കാരണം വൈറസ് രോഗാണുക്കളല്ല. ക്ലയോക്വിനോൾ അടങ്ങിയിട്ടുള്ള ഔഷധങ്ങളാണ്. രണ്ട്, ഈ വസ്തുതയെക്കുറിച്ച് അറിഞ്ഞുകൊണ്ടുതന്നെ സീബാ-ഗീഗി മെക്സഫോം, എന്ററോവയോഫോം എന്നീ ഔഷധങ്ങൾ മുന്നറിയിപ്പൊന്നും കൂടാതെ വിറ്റുവന്നിരുന്നു. 10,900-ത്തിലധികം സ്മോണ്‍ രോഗികൾക്കുവേണ്ടി കോടിക്കണക്കിനു ഡോളർ നഷ്ടപരിഹാരമായി സീബാ-ഗീഗി നൽകണമെന്നും കോടതി വിധിച്ചു.
കോടതിവിധിയെ തുടർന്നു ക്ലയോക്വിനോൾ അടങ്ങിയ ഔഷധങ്ങളുടെ വില്പന നിരവധി രാജ്യങ്ങളിൽ നിരോധിക്കപ്പെട്ടു. എന്നാൽ, അവികസിതമായിരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഈ ഔഷധം വില്ക്കാൻ സീബാ-ഗീഗി മടികാണിച്ചില്ല. തുടർന്നും ജനിതകങ്ങളായ കാരണങ്ങളാൽ ജപ്പാൻകാർക്കു മാത്രമേ സ്മോണ്‍ രോഗം ബാധിക്കുകയുള്ളൂ എന്ന പച്ചക്കള്ളം പ്രചരിപ്പിക്കാൻ സീബാ-ഗീഗിയും ചില ‘ഭിഷഗ്വരരും’ തയ്യാറായി. ഈ വാദത്തിന്റെ പൊള്ളത്തരവും ഡോ: ഹാൻസൺ തുറന്നുകാട്ടി. സ്വീഡനിൽനിന്നുമാത്രം 38 രോഗികളുടെ കേസ് റിപ്പോർട്ടുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഇവർക്ക് നഷ്ടപരിഹാരം നൽകാൻ സീബാ-ഗീഗി കമ്പനി നിർബന്ധിതരായി.

സ്വീഡൻ ഉൾപ്പെടെയുള്ള വികസിതരാജ്യങ്ങളിൽ ക്ലയോക്വിനോൾ അടങ്ങിയ ഔഷധങ്ങൾ പൂർണ്ണമായും നിരോധിക്കപ്പെട്ടു. എന്നാൽ, സീബാ-ഗീഗിയും മറ്റു നിരവധി കമ്പനികളും അവികസിതരാജ്യങ്ങളിൽ ഈ മാരകരാസവസ്തു അടങ്ങിയ ഔഷധങ്ങൾ നിർബാധം തുടർന്നും വിറ്റുവന്നിരുന്നു. മറ്റുരാജ്യങ്ങളിൽനിന്നും ഈ മരുന്നുകൾ പിൻവലിക്കുന്നതുവരെ സീബാ-ഗീഗി കമ്പനിയുടെ എല്ലാ ഔഷധങ്ങളും ബഹിഷ്ക്കരിക്കണമെന്ന് ഹാൻസൺ സ്വീഡനിലെ ഡോക്ടർമാരോടും ജനങ്ങളോടും അഭ്യർത്ഥിച്ചു. രണ്ടായിരത്തോളം സ്വീഡിഷ് ഡോക്ടർമാർ ഈ ബഹിഷ്കരണാഹ്വാനത്തിനു പിൻതുണ പ്രഖ്യാപിച്ചു. തുടർന്നു സ്കാൻഡിനേവിയൻ രാജ്യങ്ങളായ നോർവേയിലെയും ഡൻമാർക്കിലെയും ഡോക്ടർമാർകൂടി ബഹിഷ്ക്കരണത്തിൽ പങ്കുചേർന്നു. ഇതിൻറെ ഫലമായി 1981-ൽ സീബാ ഗീഗിയുടെ ഔഷധവില്പനയിൽ 25% കുറവുണ്ടായി. 1982 ആയപ്പോഴേക്ക് വിൽപ്പന മൂന്നിലൊന്നായി ചുരുങ്ങി. ആവർഷം കമ്പനിക്കു 130 ബില്യൺ സ്വീഡീഷ് ക്രോണേഴ്‌സ് (200 കോടി രൂപ) നഷ്ടമുണ്ടായി. ബഹുരാഷ്ട്രരാക്ഷസനായ സീബാ-ഗീഗി മുട്ടുകുത്തി. എല്ലാരാജ്യങ്ങളിൽനിന്നും 1983 മാർച്ച് 31 മുതൽ മെക്സഫോം, എന്ററോവയൊഫോം എന്നീ ഔഷധങ്ങൾ പിൻവലിക്കാമെന്നു കമ്പനി സമ്മതിച്ചു.
ഇതിനിടെ ഡോ: ഹാൻസന് ലിംഫോമാ എന്ന മാരകരോഗം ബാധിക്കുകയും ശസ്ത്രക്രിയയ്ക്കു വിധേയനാവുകയും ചെയ്തു. പിന്നീട് റേഡിയേഷൻചികിത്സയുടെയും മറ്റുചില ഔഷധങ്ങളുടെയും സഹായത്തോടെ കഷ്ടിച്ചു ജീവൻ നിലനിർത്താൻ കഴിഞ്ഞ ഡോ: ഹാൻസൺ അപ്പോഴും ബഹുരാഷ്ട്രമരുന്നുകമ്പനികളുടെ ചൂഷണത്തിനെതിരായ ഐതിഹാസികമായ പോരാട്ടം തുടരുകയായിരുന്നു.
ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ട് സീബാ -ഗീഗിയുടെതന്നെ മറ്റു രണ്ട് ഔഷധങ്ങളുടെ അപകടസാധ്യതകൂടി അദ്ദേഹം വെളിച്ചത്തുകൊണ്ടുവന്നു. Oxyphen butazone അടങ്ങിയിട്ടുള്ള സീബാ-ഗീഗിയുടെ Tanderil എന്ന ഔഷധം രക്തത്തിലെ ശ്വേതാണുകളുടെ എണ്ണത്തിൽ കുറവുവരുത്തി Agranulo Cytosis എന്ന രോഗത്തിന് ഇടയാക്കുമെന്നു ഡോ: ഹാൻസൺ ചൂണ്ടികാട്ടി. ഈ ഔഷധം കഴിച്ചതിൻ്റെ ഫലമായി 329 പേർ മരണമടഞ്ഞവിവരം സീബാ-ഗീഗിയുടെ രഹസ്യഫയലകളിൽനിന്നുതന്നെ ഡോ: ഹാൻസൺ പുറത്തു കൊണ്ടുവന്നു. ഫീനൈൽ ബ്യൂട്ടസോൺ (Phenyl butazone) എന്ന രാസവസ്തു അടങ്ങിയ സീബാ-ഗീഗിയുടെ Butazolidia എന്ന ഔഷധം വളരെ സൂക്ഷിച്ചുമാത്രം പരിമിതമായി ഉപയോഗിക്കേണ്ടതാണെന്നും ഡോ: ഹാൻസൺ മുന്നറിയിപ്പുനൽകി. ഈ ഔഷധം ഉപയോഗിച്ചതിന്റെ ഫലമായി മരണമടഞ്ഞ 701 പേരുടെ കേസ് നോട്ടുകളും ഡോ: ഹാൻസൺ പ്രസിദ്ധീകരിച്ചു.
മറെറാരു ബഹിഷ്ക്കരണപരിപാടിയെ ഭയപ്പെട്ട സീബാ-ഗീഗി കമ്പനി Tenderil പൂർണ്ണമായും ലോകവിപണിയിൽനിന്നു പിൻവലിക്കുന്ന തീരുമാനം വൈകാതെ പ്രഖ്യാപിച്ചു. Butazolidia ഏതാനും ചില രോഗങ്ങൾക്ക് മറ്റ് ഔഷധങ്ങൾ ഫലിക്കാതെ വരുമ്പോൾമാത്രം നൽകിയാൽ മതിയെന്നും കമ്പനി അറിയിപ്പു നൽകി.
ബഹുരാഷ്ട്രമരുന്നുകമ്പനികൾ ലോകവ്യാപകമായി പ്രചരിപ്പിച്ചുവരുന്ന ഔഷധങ്ങളുടെ അപകടകരമായ പാർശ്വഫലങ്ങൾ മൂർത്തമായ ഉദാഹരണങ്ങളിലൂടെ ലോകശ്രദ്ധയിൽ കൊണ്ടുവന്നു എന്നതാണു ഡോ: ഹാൻസണിൻ്റെ മൗലികമായ സംഭാവന. ജനകീയശാസ്ത്രപ്രസ്ഥാനങ്ങളും ഉപഭോക്തൃസംഘടനകളും അർപ്പണമനസ്ഥിതിയോടെ ശ്രമിച്ചാൽ ഇത്തരം ബഹുരാഷ്ട്രക്കുത്തകകളുടെ ചൂഷണത്തിന് അറുതി വരുത്താൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. ഹെൽത്ത് ആക്‌ഷൻ ഇന്റർനാഷണൽ (HAI), ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് കൺസ്യൂമർ യൂണിയൻസ് (IOCU) തുടങ്ങിയ സംഘടനകളും മിൽറ്റൺ സിൽവർമാനെപോലുള്ള ഭിഷഗ്വരരും ഡോ: ഹാൻസണിനെ സീബാ-ഗീഗിക്കെതിരായുള്ള യുദ്ധത്തിൽ സഹായിച്ചിരുന്നു.

1983-ൽ ഡോ: ഹാൻസൺ വോളന്ററി ഹെൽത്ത് അസോസിയേഷ(VHAI)ന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യ സന്ദർശിച്ചിരുന്നു. അദ്ദേഹം ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസി(AIMS)ൽ മെഡിക്കൽ വിദ്യാർത്ഥികളെയും ഡോക്ടർമാരെയും അഭിസംബോധന ചെയ്തുകൊണ്ട് ബഹുരാഷ്ട്രമരുന്നുകമ്പനികൾ അവികസിതരാജ്യങ്ങളിൽ നടത്തുന്ന ചൂഷണത്തെക്കുറിച്ചു സംസാരിച്ചു. മരുന്നുവ്യവസായരംഗത്തെ അശാസ്ത്രീയതകൾക്കെതിരായി പോരാടുന്ന നിരവധി പ്രസ്ഥാനങ്ങളുമായും വ്യക്തികളുമായും ഇന്ത്യാസന്ദർശനവേളയിൽ ഡോ: ഹാൻസൺ ബന്ധപ്പെടുകയുണ്ടായി.
ബഹുരാഷ്ട്രമരുന്നുകമ്പനികളുടെ ചൂഷണത്തിൽനിന്നു ലോകജനതയെ, പ്രത്യേകിച്ചും ഇന്ത്യപോലുള്ള രാജ്യങ്ങളിലെ ജനങ്ങളെ, മോചിപ്പിക്കാനുള്ള ചരിത്രപരമായ കടമ ഭാഗികമായെങ്കിലും നിർവ്വഹിച്ചു എന്ന സംതൃപ്തിയോടെയാണു ഡോ: ഹാൻസൺ നിര്യാതനായത്. സീബാ-ഗീഗി എന്ന ഭീമൻ ഗോലിയാത്തിനെ മുട്ടുകുത്തിച്ച ഡേവിഡായിരുന്നു ഡോ: ഹാൻസൺ! ബഹുരാഷ്ട്രകമ്പനികളുടെ വലിപ്പവും സ്വാധീനശക്തിയും പണാധികാരവും കണക്കിലെടുക്കുമ്പോൾ ഡോ.ഹാൻസൺ നേടിയ വിജയം ചെറുതല്ലെന്നു കാണാൻകഴിയും. ഡോ: ഹാൻസണിന്റെ ജീവിതത്തിൽനിന്നും അദ്ദേഹം നടത്തിയ പോരാട്ടത്തിൽനിന്നും ആവേശവും പ്രചോദനവും ഉൾക്കൊണ്ടാണ് ജനകീയാരോഗ്യനയത്തിനും, ജനകീയൗഷധനയത്തിനും വേണ്ടിയുള്ള ജനകീയസമരം ഇന്ത്യയിൽ ആരംഭിച്ചത്. കേരള ശാസ്ത്രസാഹിത്യപരിഷത്ത് മാതൃകാപ്രവർത്തനമാണ് ഇക്കാര്യത്തിൽ കാഴ്ചവച്ചത്. നീതിക്കുവേണ്ടിയുള്ള ആ പോരാട്ടം മുന്നോട്ടു കൊണ്ടുപോകുക; അതിൽ പങ്കാളികളാവുക എന്നത് പുതിയ കാലത്ത് കൂടുതൽ പ്രസക്തമാണ്.


ഉപഭോക്താവിന്റെ ശബ്ദം
ഔഷധജന്യദുരിതങ്ങളെപ്പററി-Drug Induced Suffering-1976 ൽ ജപ്പാനിൽ നടത്തിയ സെമിനാറിൽ ഡോ. ഒലി ഹാൻസൺ ചെയ്‌ത പ്രസിദ്‌ധമായ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം പരിഭാഷ