Read Time:29 Minute

പുരുഷന്റെ മാനസികാരോഗ്യത്തെക്കുറിച്ചു സംസാരിക്കുംമുൻപ് മാനസികാരോഗ്യം എന്ത് എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരാൾക്ക് സമ്മർദ്ദങ്ങളെ അതിജീവിക്കാനും സ്വന്തം കഴിവുകൾ തിരിച്ചറിയാനും പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാനും പ്രവർത്തനനിരതരാവാനും സമൂഹത്തിലേക്കു സംഭാവന ചെയ്യാനും സാധിക്കുംവിധമുള്ള മാനസികനില ഉണ്ടെങ്കിൽ അയാൾക്ക് മെന്റൽ ഹെൽത്ത് അഥവാ മാനസികാരോഗ്യം ഉണ്ടെന്നു പറയാം (1). യാഥാസ്ഥിക പുരുഷമേധാവിത്വ ഇന്ത്യൻ സമൂഹത്തിന്റെ പുരുഷസങ്കല്പംതന്നെ ആരോഗ്യകരം അല്ലെന്നു കാണാം. അധികാരവും അതുവഴി ലഭിക്കുന്ന വിശേഷാനുകൂല്യങ്ങളും തീരുമാനം എടുക്കാനുള്ള അവകാശവും യാഥാസ്ഥിക ഇന്ത്യൻ കുടുംബങ്ങളിൽ മുതിർന്ന പുരുഷനിൽ നിക്ഷിപ്‌തമാണ്. കുടുംബത്തിൽ എന്നപോലെ മറ്റു സാമൂഹികസ്ഥാപനങ്ങളിലും ഇതുതന്നെയാണ് അംഗീകൃതരീതി (2). ദൗർബല്യങ്ങൾ ഇല്ലാത്ത, നേതാവും നിയന്ത്രിതാവും എല്ലാം പരിഹരിക്കാൻ ബാധ്യതപ്പെട്ടവനും ആയാണ് പുരുഷാധിപത്യസമൂഹത്തിലെ പുരുഷസങ്കല്പം‘ നിലനിൽക്കുന്നത്. സാമൂഹികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഒരുപോലെ വെല്ലുവിളി ഉയർത്തുന്നതാണ് പറഞ്ഞ അധികാരി ആയ പുരുഷസങ്കല്പം. പുരുഷന്റെ സ്വാഭാവിക മാനുഷിക വൈകാരിക തലങ്ങളെ അത് മുരടിപ്പിക്കുകയും ഒപ്പം ഒരു ആധുനികസമൂഹത്തിൽ ജീവിക്കുന്നതിനും സമൂഹത്തിലേക്കു സംഭവനകൾ നൽകുന്നതിനും ആവിശ്യമായ ചിന്തയ്ക്കും സ്വഭാവരൂപവത്ക്കരണത്തിനും വിലങ്ങുതടിയാവുകയും ചെയ്യുന്നു. 

പെർഫോമെൻസ് പ്രഷർ

പുരുഷാധിപത്യ മുതലാളിത്ത സമൂഹത്തിൽ ജീവിക്കുന്ന ഒരാണ് ഇപ്പോഴും പെർഫോമെൻസ് പ്രഷർ’ നു അകത്താണ് ജീവിക്കുന്നത് എന്ന് കാണാം. സാമ്പത്തികകാര്യത്തിലും ജോലിയിലും എന്തിനു ലൈംഗികജീവിതത്തിൽപ്പോലും പെർഫോമൻസ് പ്രഷർ അവനെ പിന്തുടരുന്നു. തന്നെയും കുടുംബത്തെയും ബാധിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിച്ചു മുന്നോട്ടു പോവാൻ ‘സ്വയംപര്യാപ്തമായ’ ഒരാളായിരിക്കണം പുരുഷൻ എന്നും സമൂഹം നിഷ്കർഷിക്കുന്നു. കുട്ടികാലം മുതൽ പ്രത്യക്ഷമായും പരോക്ഷമായും നിഷ്കർഷകളും പ്രതീക്ഷകളിലും ഉൾച്ചേർത്താണ് അവന്റെ ‘ഞാൻ എന്ന ബോധം‘ നിർമ്മിക്കപ്പെടുന്നത്. 

യാഥാസ്ഥിക പുരുഷാധിപത്യ സമൂഹം ഊതിവീർപ്പിച്ചെടുത്ത ആൺരൂപത്തിലേക്കു ചേർന്നുനിൽക്കാനുള്ള ശ്രമങ്ങൾ വലിയ മാനസികാഘാതങ്ങളാണ് പുരുഷന്മാരിൽ സൃഷ്ടിക്കുന്നത്. എന്നാൽ ഈ ആഘാതങ്ങൾ തിരിച്ചറിയാനോ അതിന്റെ ബഹിർസ്പുരണങ്ങളായ സ്വഭാവവൈകല്യങ്ങളെ സ്വഭാവവൈകല്യങ്ങളായി കാണാനോ സാധിക്കുന്നില്ലെന്നു മാത്രമല്ല അതിനെ പലപ്പോഴും മഹത്വവത്കരിക്കുകയും ആഘോഷിക്കുകയുമാണു നാം ചെയ്യുന്നത്. മൂക്കത്തു ശുണ്ഠിയുള്ളവനും എന്തുവന്നാലും തളരാത്തവനും കരയാത്തവനും പേടിയില്ലാത്തവനും ഒക്കെ ആയ ഒരു ആൺരൂപം നമുക്ക് നായകനും ആരാധ്യപുരുഷനും ആവുന്നു. മൃദുലവികാരങ്ങളെ സ്ത്രീയുടേതും അതിനാൽത്തന്നെ ദുർബലവും ആയി കാണക്കാക്കുന്നതിനാൽ ചില സ്വാഭാവികവികാരങ്ങൾ (ഭയം, സങ്കടം) പ്രകടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല എന്നു മാത്രമല്ല മിക്കപ്പോഴും തടയപ്പെടുകയും ചെയ്യുന്നു. ഈ പുരുഷസങ്കല്പം മനോരോഗങ്ങളിലേക്കു വഴിവെക്കുകയും തന്റെ പ്രശ്നങ്ങൾ തുറന്നുപറയുന്നതിൽനിന്നും സഹായം തേടുന്നതിൽനിന്നും പുരുഷനെ പിന്നോട്ടു വലിക്കുകയും ചെയ്യുന്നു. അതിനാൽ, വൈകാരികപിന്തുണ ചോദിക്കാൻ കഴിയുന്നില്ലെന്നു മാത്രമല്ല അത് തനിക്ക് ആവശ്യമില്ലെന്ന് അഭിനയിക്കുന്നത് സ്വാഭാവികമായ, പ്രശംസനീയമായ ഒരു രീതി ആവുകയും ചെയ്യുന്നു. അങ്ങനെ പെണ്ണിനെ മാത്രമല്ല, പുരുഷാധിപത്യസമൂഹം ചാർത്തിനൽകുന്ന സ്വഭാവ, വൈകാരിക സവിശേഷതകളും പ്രതീക്ഷകളും ആണിനെയും കുരുക്കിലാക്കുന്നു. ഒരാളിന്റെ ജൻഡർ ഒരു സ്പെക്ട്രം ആണെന്നും ദ്വന്ദങ്ങളിൽ ഒതുങ്ങുന്നതല്ലെന്നുംകൂടെ ചേർത്തുവേണം പ്രതീക്ഷകളുടെ ഭാരം എത്ര വലുതാണെന്നു മനസിലാക്കാൻ. 

‘ആൺകുട്ടി’ എങ്ങനെ വളർത്തപ്പെടുന്നു ?

ബാല്യ, കൗമാര കാലഘട്ടങ്ങളിൽ ഒരു ആൺകുട്ടി എങ്ങനെ വളർത്തപ്പെടുന്നു, അവൻ ചേർന്നുനിൽക്കുന്ന സാമൂഹികസാഹചര്യങ്ങൾ അവനെ എങ്ങനെ പരിഗണിക്കുന്നു എന്നതൊക്കെ വളർന്നുവരുമ്പോഴുള്ള മനസികാരോഗ്യത്തിൽ പ്രധാന പങ്കു വഹിക്കുന്നു. ഒരു കുഞ്ഞിന് ആൺ എന്ന മുദ്ര ചാർത്തിക്കൊടുക്കുന്നിടം മുതൽ സമൂഹം അവനിൽ വിവിധ വഴികളിലൂടെ ഇടപെടുകയും അവനെ ‘പുരുഷൻ ‘ ആക്കാൻ ഉള്ള ശ്രമങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. ഈ ശ്രമങ്ങൾ കുഞ്ഞിന്റെ സ്വാഭാവികതയിൽനിന്ന് അവനെ അടർത്തിമാറ്റുന്നു. ‘ബിഹേവിയറിസ്റ്റ് തിയറി’ യുടെ കണ്ണിലൂടെ നോക്കുമ്പോൾ ഒരു വ്യക്തി തന്റെ സ്വഭാവം രൂപവത്ക്കരിക്കുന്നത് തന്റെ പെരുമാറ്റങ്ങളുടെ അനന്തരഫലങ്ങളെ ആശ്രയിച്ചാണ്. മറ്റൊരാളുടെ പെരുമാറ്റത്തിന്റെ അനന്തരഫലങ്ങൾ നിരീക്ഷിച്ചും പഠനം നടക്കുന്നു. ഒരു യാഥാസ്ഥിക കുടുംബത്തിൽ ആൺകുട്ടിയായി വളരുന്ന കുഞ്ഞ്, ആണായാൽ എങ്ങനെ ആവണമെന്നും ചില പെരുമാറ്റങ്ങൾ പെണ്ണിന്റേതാണെന്നും അതു മോശം ആണെന്നും ചെറുപ്പംമുതലേ പഠിക്കുന്നു. “നീ എന്താ പെണ്ണുങ്ങളെപ്പോലെ കരയുന്നത് “ എന്നു ജീവിതത്തിൽ കേൾക്കാത്ത ആൺകുട്ടികൾ വിരലിൽ എണ്ണാവുന്നവരാവും. സ്വാഭാവികമായ ഒരു വ്യക്തിയുടെ വൈകാരികപ്രകടനം അങ്ങനെ തടയപ്പെടുകയും സങ്കടം എന്ന വികാരത്തെ എങ്ങനെ പ്രകടിപ്പിക്കണം എന്നറിയാതെ കുട്ടി കുഴങ്ങുകയും ചെയ്യുന്നു. വീട്ടിലെ അധികാരിയായ ആൺരൂപം എങ്ങനെയാണു മറ്റുള്ളവരോടു പെരുമാറുന്നത് എന്നുകൂടെ ഇതിനൊപ്പം കുഞ്ഞു കണ്ടുപഠിക്കുന്നുണ്ട്. അയാൾക്കു വീട്ടിൽ കിട്ടുന്ന സവിശേഷാധികാരങ്ങൾ, അയാളുടെ ബഹുമാനിക്കപ്പെടുന്ന ദേഷ്യവും അധികാരഭാവവും, അയാൾ എടുക്കുന്ന തീരുമാനങ്ങൾ ശിരസാവഹിക്കപ്പെടുന്നത് ഒക്കെയും നിലവിൽ വീട്ടിലെ ഏറ്റവും അധികാരം കുറഞ്ഞ വ്യക്തി എന്ന നിലയിൽ കുഞ്ഞിനെ മോഹിപ്പിക്കുന്നു. താൻ ആൺകുട്ടിയാണെന്നും അതിനാൽ അച്ഛനെപ്പോലെയാണ് ആവേണ്ടതെന്നും പുരുഷന്മാർ, പുരുഷന്മാർ ആയതുകൊണ്ടുമാത്രം സേവിക്കപ്പെടേണ്ടവരും ബഹുമാനിക്കപ്പെടേണ്ടവരും അധികാരം ഉള്ളവരും പ്രത്യേക ഉത്തരവാദിത്വങ്ങൾ ഉള്ളവരും ആണെന്ന് വീട്ടിൽനിന്ന് കുഞ്ഞു പഠിക്കുന്നു. ചിലപ്പോഴൊക്കെ ഗാർഹികപീഡനം അനുഭവിച്ചിട്ടും പീഡിപ്പിക്കുന്ന ആളെ തിരിച്ചു സേവിക്കുന്ന സ്ത്രീകളുടെ കാഴ്ചയും അവന് ‘അംഗീകൃതപെരുമാറ്റ’ത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കുന്നു. സ്നേഹം പ്രകടിപ്പിക്കുന്ന, തുറന്നു സംസാരിക്കുന്ന, കരയുന്ന, തളരുന്ന, അച്ഛനെയാവട്ടെ അവർ കാണുന്നതും ഇല്ല. അങ്ങനെ, ആണായതിനാൽ ചില വികാരങ്ങൾ തനിക്കു ചേരുന്നതും മറ്റുചിലത് തനിക്കു ചേരാത്തതും ആണെന്നു കരുതുന്ന, എന്തു വന്നാലും ‘ചങ്കു വിരിച്ചു’ നേരിടണം എന്നു വിശ്വസിക്കുന്ന, ആണായതുകൊണ്ടു തന്നെ അനുസരിക്കുകയും ബഹുമാനിക്കുകയും വേണം എന്നു കരുതുന്ന, ആൺകുട്ടികൾ നിർമ്മിക്കപെടുന്നു. ഈ ആൺകുട്ടികളാണ് സ്കൂളിലും പിയർ ഗ്രൂപ്പുകളിലും കൂട്ടം കൂട്ടുന്നത്. ഈ കൂട്ടങ്ങളിൽ ആരാധിക്കപ്പെടുന്ന, അംഗീകാരം ലഭിക്കുന്ന, സ്വഭാവങ്ങൾ, അതുകൊണ്ടുതന്നെ അഗ്രെസ്സിവ് ബിഹേവിയറും സ്വഭാവത്തിലെ കഠിനതയും റിസ്ക് എടുക്കാനുള്ള അമിതധൈര്യവും ഒക്കെയാവുന്നു. 

50% മാനസികാരോഗ്യപ്രശ്നങ്ങളും 14 വയസ്സോടുകൂടി ഒരു വ്യക്തിയിൽ ഉടലെടുക്കുന്നു എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. സ്കൂൾകാലഘട്ടത്തിൽ പെൺകുട്ടികളെക്കാൾ പെരുമാറ്റ -വൈകാരിക-സാമൂഹികയിടപെടൽ പ്രശ്നങ്ങൾ കാണിക്കുന്നതും ആൺകുട്ടികൾ ആണെന്നു കാണാം (3). വളർന്നുവരുന്നതിനനുസരിച്ച് ആൺകുട്ടികളുമായുള്ള മുതിർന്നവരുടെ വൈകാരികസംഭാഷങ്ങളും അവരുടെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള അന്വേഷങ്ങളും വല്ലാതെ കുറയുകയും ഇല്ലാതാവുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ആൺകുട്ടികൾ അനുഭവിക്കുന്ന ശാരീരികവും ലൈംഗികവുമായ ചൂഷണങ്ങൾ പലപ്പോഴും ഏറ്റവുമടുത്ത ആളുകൾപോലും അറിയാതെപോവുന്നു. കൂടാതെ, എങ്ങനെയാണു തന്റെ പ്രശ്നങ്ങൾ സംസാരിക്കേണ്ടതെന്നും വൈകാരികവിഷയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും പഠിക്കാനുള്ള സാഹചര്യം ആൺകുട്ടികൾക്ക് ഇല്ലാതെപോവുന്നു. ഇത് മുതിർന്നവ്യക്തി എന്ന നിലയിൽ ബന്ധങ്ങളിൽ ആവശ്യമായ വൈകാരികാടുപ്പം, കരുതൽ എന്നിവയൊക്കെ എങ്ങനെ പ്രകടിപ്പിക്കണം എന്ന് അറിയാത്തവരായി പല പുരുഷന്മാരെയും മാറ്റിത്തീർക്കുകയും വൈകാരികമായി ചേർന്നുനിൽക്കേണ്ട ബന്ധങ്ങൾ അവനു സമ്മർദ്ദമായി മാറുകയും ചെയ്യുന്നു. 

സംഘർഷങ്ങളുടെ കൌമാരം

കൗമാരം വ്യക്തിത്വരൂപവത്ക്കരണത്തിന്റെയും (identity formation) ശാരീരിക, മാനസിക വികാസത്തിലെ കുതിച്ചുചാട്ടത്തിന്റെയും (growth spurt) കാലമാണ്. ശരീരത്തിൽ വരുന്ന മാറ്റങ്ങൾ, ഹോർമോൺ ഉത്പാദനത്തിനിൽ വരുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിന്റെ മാനസികസംഘർ‌ഷങ്ങൾ, ലൈംഗികതയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ എന്നിവ വളർച്ചാഘട്ടത്തിന്റെ സ്വാഭാവികതയാണ്. കൗമാരപ്രായത്തോടുകൂടി ആൺ‌കുട്ടിയിൽ നൽകുന്ന ശ്രദ്ധ മാതാപിതാക്കളിൽനിന്നു കുറഞ്ഞുവരുന്നു. അവർ എങ്ങോട്ടു പോവുന്നു, അവരുടെ സുഹൃത്തുക്കൾ ആരാണ് എന്നൊന്നും അധികമാരും ശ്രദ്ധിക്കുന്നില്ല. പെൺകുട്ടികൾക്കു ലോകം സുരക്ഷിതമല്ലെന്നു കരുതി അവരുടെ നിൽപ്പും നടപ്പും കൂട്ടുകെട്ടും ശ്രദ്ധിക്കുന്ന മാതാപിതാക്കൾ സുരക്ഷിതത്വം ഇല്ലാതാകുന്ന ആൺകുട്ടിയാണോ തന്റെ വീട്ടിൽ വളർന്നു വരുന്നത് എന്നോ തന്റെ ആൺകുട്ടി സുരക്ഷിതനാണോ എന്നോ ഒന്നും ശ്രദ്ധിക്കുന്നേയില്ല. കൗമാരം എത്തുന്നതോടുകൂടി അവരോടുള്ള സ്നേഹപ്രകടങ്ങളും കുറഞ്ഞുവരുന്നു. അവരുടെ ദുഃഖങ്ങൾ, പരാജയങ്ങൾ, ആശയക്കുഴപ്പങ്ങൾ, അപമാനങ്ങൾ ഒക്കെയും ആരും കാണാതെപോവുന്നു. ഇതിനൊപ്പം, സമൂഹം ഏല്പിക്കുന്ന ‘വലിയ ആണിന്റെ’ പ്രകടങ്ങളിലേക്കു ചേർന്നുനില്ക്കാനുള്ള സമ്മർദ്ദവും കൂടുതൽ ശക്തി പ്രാപിക്കുന്നു. 

കൂട്ടുകാരോടുള്ള അടുപ്പം കൂടുന്നു എന്നത് കൗമാരപ്രായത്തിന്റെ മറ്റൊരു സവിശേഷതയാണ്. അതുവഴി കുട്ടികൾ കുടുംബത്തിൽനിന്നു മാറി മറ്റൊരു ഐഡന്റിറ്റി കണ്ടെത്തുകയും സാമൂഹികജീവിയായി വളരുകയും ചെയ്യുന്നു. അതിനാൽത്തന്നെ പിയർ ഗ്രൂപ്പുകളിലെ അംഗീകാരം കുട്ടികൾക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഹൈ സ്കൂളിലെയോ ഹയർ സെക്കണ്ടറികളിലെയോ ആൺകുട്ടിക്കൂട്ടങ്ങളെ ശ്രദ്ധിച്ചാൽ അവർ വില കൊടുക്കുന്ന മൂല്യങ്ങൾ ഏതൊക്കെ എന്നു നമുക്കു വ്യക്തമായി മനസിലാക്കാൻ കഴിയും. ഈ മൂല്യങ്ങളൊന്നും അവർ സ്വയം നിർമ്മിക്കുന്നതല്ല. മറിച്ച്, ചുറ്റുപാടുകളിൽനിന്നും മീഡിയയിൽനിന്നും അവർ സ്വാംശീകരിച്ചെടുക്കുന്നതാണ് (4). അവിടെയും വൈകാരികപ്രകടങ്ങൾ അംഗീകരിക്കപ്പെടുന്നില്ല. സങ്കടപ്പെടുന്നവൻ അവർക്കു കളിയാക്കപ്പെടേണ്ടവനും അപമാനങ്ങളിലോ പരാജയങ്ങളിലോ ദേഷ്യം കാണിക്കുന്നവൻ അവർക്ക് അംഗീകരിക്കപ്പെടേണ്ടവനും ആവുന്നു. പലപ്പോഴും ആൺസൗഹൃദങ്ങൾ പ്രശ്നപരിഹാരത്തിനും ആസ്വാദനത്തിനും ലഹരിയുപയോഗം ഒരു വഴിയായി കണ്ടെത്തുന്നു. അമിതദേഷ്യം, ചീത്തവിളിക്കൽ, മറ്റ് സാമൂഹ്യവിരുദ്ധ പെരുമാറ്റങ്ങൾ , ലഹരിയുപയോഗം എന്നിവയൊക്കെ ആരാധിക്കപ്പെടുന്ന സ്വഭാവസവിശേഷതകളായി സൗഹൃദക്കൂട്ടങ്ങളിൽ നിലനിൽക്കുന്നതു കാണാം. പലപ്പോഴും കൗമാരപ്രായത്തിന്റെ പ്രത്യേകതകളായ വൈകാരികകുഴഞ്ഞുമറിച്ചിലുകളും റിസ്ക് എടുക്കാനുള്ള ഇഷ്ടവുംകൂടി ഇതിനെ കൂടുതൽ മുന്നോട്ടു കൊണ്ടുപോവുന്നു. ഈ സ്വഭാവങ്ങൾ കാണിക്കാത്തവർ സൗഹൃദവലയങ്ങളിൽ പിന്തള്ളപെടുകയും കളിയാക്കപ്പെടുകയും ഒറ്റപ്പെടുത്തപ്പെടുകയും ചെയ്യുന്നു. കൂടെ, സോഷ്യൽ മീഡിയ വഴി പഠിക്കുന്ന ‘ആൽഫ മെയിൽ’, ‘സിഗ്മ മെയിൽ’, 80/20 റൂൾ പോലുള്ള ആശയങ്ങളുംകൂടി ആവുമ്പോൾ ആൺകുട്ടിയായി അംഗീകരിക്കപ്പെടാനും കൂട്ടത്തിൽ കൂടാനും അഗ്രെസ്സിവ് ആയ, ഡോമിനന്റ് ആയ, ഒരു വ്യക്തിയായി അവർ‌ക്കു സ്വയം പ്രകടിപ്പിക്കേണ്ടിവരുന്നു. പലപ്പോഴും കൂട്ടായ വിയലിൻസിലും ലഹരിയുപയോഗത്തിലും പങ്കെടുക്കേണ്ടിയും അത് പൂർണ്ണമായി ആസ്വദിക്കുന്നതായി കാണിക്കേണ്ടിയും അതിൽ ഏറ്റവും ‘കൂൾ ആൻഡ് എൻഗേജിങ് ‘ ആയ ആളായി നിൽക്കേണ്ടിയും വരുന്നു. ആ നിൽക്കലിന്റെ ഭാഗമായി സുഹൃദ്വലയത്തിൽ ലഭിക്കുന്ന അഭിനന്ദനങ്ങളും അംഗീകാരങ്ങളും സ്വഭാവങ്ങൾ അവന്റെ വ്യക്തിത്വത്തിന്റെയും സ്വയംബോധത്തിന്റെയും (സെൽ‌ഫ് കോൺസെപ്റ്റ്) ഭാഗമായിമാറാൻ കാരണമാവുന്നു. ഫലമോ, സ്വന്തം വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയാത്ത, പലപ്പോഴും അത് ബോട്ടിൽ അപ്പ് ചെയ്യുകയോ ദേഷ്യമായിമാത്രം പുറത്തെടുക്കുകയോ ചെയ്യുന്ന, മാനസികസമ്മർദമോ മാനസികബുദ്ധിമുട്ടുകളോ ഉണ്ടാവുമ്പോൾ അതു തുറന്നുപറയാനോ സഹായം ചോദിക്കാനോ കഴിയാത്ത, ഒരു പുരുഷൻ ഉണ്ടായിവരുന്നു. അത്തരം ആണുങ്ങളാണ് “യഥാർത്ഥ ആണുങ്ങൾ” എന്നു സോഷ്യൽ മീഡിയയും സിനിമകളും നിരന്തരം പലതരത്തിൽ ആവർത്തിച്ചുറപ്പിക്കുന്നു. അതിനൊപ്പംതന്നെ തന്റെ അധികാരങ്ങൾ അംഗീകരിക്കാനും ആവശ്യങ്ങൾ സാധിച്ചുതരാനും സ്ത്രീകൾ ബാധ്യസ്ഥരാണെന്ന തോന്നലും റൊമാന്റിക് റിജെക്‌ഷൻസ് സഹിക്കാൻ പറ്റാത്ത മാനസികനിലയും ഉണ്ടായിവരുന്നു. പുതുതലമുറയിലെ പെൺകുട്ടികൾ വിദ്യാഭ്യാസം ഉള്ളവരും സാമ്പത്തികസ്വതന്ത്രത ഉള്ളവരും ആത്മാഭിമാനവും അവകാശബോധവും ഉള്ളവരും ആയി വളർന്നുവന്നപ്പോൾ അത്തരം ഒരു വളർച്ച ആൺകുട്ടികളിൽ ഉണ്ടായിവന്നില്ല എന്നതും ആൺ-പെൺ ബന്ധങ്ങളിലെ സംതൃപ്തിയെ ബാധിക്കുകയും പ്രശ്നങ്ങളിലേക്കു നയിക്കുകയും ചെയ്യുന്നു. 

യൗവനത്തിലേക്ക്

യൗവനത്തിലേക്ക് എത്തിച്ചേരുമ്പോഴേക്കും സാമ്പത്തികപ്രതീക്ഷകളും പാട്രിയാർക്കി ഏല്പിച്ചു കൊടുക്കുന്ന ഉത്തരവാദിത്വങ്ങളും രംഗപ്രവേശം ചെയ്യുന്നു. ഒരു യുവാവിനെ അയാളുടെ ജോലിയുടെയും കയ്യിലെ പണത്തിന്റെയും അയാൾ എത്ര നന്നായി കുടുംബത്തിലെ സാമ്പത്തികകാര്യങ്ങൾ നിർവഹിക്കുന്നു എന്നതിന്റെയും അളവുകോലിൽ മാത്രം അളക്കുന്ന ഒരു പുരുഷാധിപത്യ മുതലാളിത്ത സമൂഹത്തിൽ അവന്റെ പ്രശ്നങ്ങൾ പലപ്പോഴും ഒളിപ്പിച്ചുവെക്കേണ്ടതോ പരിഗണയിൽ വരാത്തതോ ആയ ഒന്നായി മാറുന്നു. ഇതിനൊപ്പം, മനുഷ്യനെ പിഴിഞ്ഞെടുക്കുന്ന ജോലിസാഹചര്യങ്ങളും ഉയർന്ന തൊഴിൽസമയവും തൊഴിലില്ലായ്മയും തൊഴിൽസ്ഥിരത ഇല്ലായ്മയും വ്യക്തികളുടെ മാനസികനില തകരാറിലാകാൻ പ്രാപ്തമാണ്. ഇത്തരം സാമൂഹീകരണങ്ങൾക്കൊപ്പം വ്യക്തികളുടെ വളർച്ചാഘട്ടങ്ങളിൽ അനുഭവിക്കുന്ന ട്രോമകളും ബിയോളജിക്കൽ പ്രെഡിസ്‌പോസിഷനുകളും ചിന്തയിലെ അപാകങ്ങളും (cognitive distortions) മനസികാരോഗ്യത്തിനു വെല്ലുവിളി ഉയർത്തുന്ന ഘടകങ്ങൾ ആവുന്നു. കൂടാതെ, വൈകാരികബുദ്ധിയിലെ കുറവ് (Emotional intelligence) ജീവിതനൈപുണികളുടെ (Life skill) അഭാവം എന്നിവയും ഇതിലേക്കു സംഭാവന ചെയ്യുന്നുണ്ടെന്നു കാണാം. 

ഇങ്ങനെ പടിപടിയായി പല കാരണങ്ങളുടെ ആകെത്തുകയായി സംജാതമാകുന്ന മാനസികപ്രശ്നങ്ങൾ ഒരു പരിധി കഴിയുമ്പോൾ മറ്റുള്ളവരെ ലക്ഷ്യം വച്ചുള്ള നശീകരണപ്രവർത്തങ്ങളായോ (externalisation) ആത്മഹത്യയടക്കമുള്ള അവനവനെ നശിപ്പിക്കുന്ന പ്രവർത്തങ്ങളായോ (internalisation) ലഹരിയുപയോഗം പോലെയുള്ള ഒളിച്ചോട്ടങ്ങളായോ (escapism) ഒഴിഞ്ഞുമാറലുകളും ഒറ്റക്കിരിക്കലുകളും (withdrawal) ആയോ ഒക്കെ പുറത്തുവരുന്നു. ഈ നിലയിൽപ്പോലും തനിക്കു സഹായം വേണമെന്നോ സഹായം എങ്ങനെ ചോദിക്കുമെന്നോ സഹായിക്കാൻ ആരാണുള്ളതെന്നോ പലപ്പോഴും അയാൾക്കു മനസിലാവുന്നില്ല എന്നതാണ് മറ്റൊരു യാഥാർത്യം. മാനസികപ്രശ്നങ്ങൾ ഉണ്ടെന്നു മനസ്സിലായാലും പലപ്പോഴും സഹായം അന്വേഷിക്കുന്നതിനു പകരം പല താത്കാലികാഭയങ്ങൾ (യാത്രയോ ലഹരിയുപയോഗമോ പോലെ) തേടുകയോ ജീവിതം അവസാനിപ്പിക്കുകയോ ആണു പലരും ചെയ്യുന്നത്. മാനസികപ്രശ്നങ്ങൾക്കു ചികിത്സ തേടുന്നതുമായി ബന്ധപ്പെട്ടു സമൂഹത്തിൽ നിലനിൽക്കുന്ന മുൻവിധികളും ഒപ്പം പ്രശ്നങ്ങൾ തുറന്നു പറയുകയോ സഹായം ചോദിക്കുകയോ ചെയ്യുന്നത് ‘ആണിനു ചേർന്നതല്ല ‘ എന്ന തോന്നലും ചേരുമ്പോൾ മനഃശാസ്ത്രസഹായം തേടുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായി മാറുന്നു. 

എന്തുചെയ്യണം ?

മുകളിൽ ചർച്ചചെയ്തവിധം പലകാരങ്ങളാൽ ഉടലെടുക്കുന്ന പുരുഷനിലെ മാനസികാരോഗ്യപ്രശ്നങ്ങളെ നേരിടാൻ പലവഴികളിലുള്ള ശ്രമങ്ങൾ ആവശ്യമാണ്. വ്യക്തി എന്ന നിലയിൽ വൈകാരികാവസ്ഥകളെപ്പറ്റി പതുക്കെ സംസാരിച്ചുതുടങ്ങുക, കൂട്ടത്തിൽ ഒരാളുടെ പെരുമാറ്റത്തിനു വ്യത്യാസങ്ങൾ ഉണ്ടെന്നു കാണുമ്പോൾ അതിനെക്കുറിച്ച് അന്വേഷിക്കാനും അവരെ കേൾക്കാനും മനപ്പൂർവ്വമായ ശ്രമങ്ങൾ നടത്തുക, സ്വന്തം വികാരങ്ങളെയും പ്രശ്നങ്ങളെയും ശ്രദ്ധിക്കാനും മനസിലാക്കാനും പ്രകടിപ്പിക്കാനും ശ്രമിക്കുക. കേൾക്കാൻ പഠിക്കുക, നിലവിൽ അനുഭവിക്കുന്ന ചില ‘സവിശേഷാനുകൂല്യങ്ങളും’ നിർബന്ധങ്ങളും ഒഴിവാക്കിക്കൊണ്ടു മാത്രമേ മനസികാരോഗ്യത്തിലേക്കുള്ള യാത്ര സാധ്യമാവൂ എന്നു മനസിലാക്കുക, ‘നയിക്കേണ്ടത്’ ഞാൻ മാത്രമാണെന്ന ചിന്തയിൽനിന്നു മാറി ഉത്തരവാദിത്വങ്ങളും അധികാരവും പങ്കുവെക്കാൻ പഠിക്കുക, പ്രശ്നങ്ങൾ സ്വയം പരിഹരിക്കണം എന്ന ‘സ്വയം പര്യാപ്തതാ’ ശ്രമത്തിനു പകരം പരസ്പരം സഹായിക്കാനും പങ്കുവെക്കാനും സാധിക്കുന്ന ബന്ധങ്ങൾ ഉണ്ടാക്കുക, ജീവിതശൈലിയിൽ മാറ്റം വരുത്തുക എന്നതൊക്കെ അതിൽ ഉൾപ്പെടുന്നു.

എന്നാൽ സമൂഹം എന്ന നിലയിലുള്ള കൂട്ടായപരിശ്രമത്തിലൂടെ മാത്രമേ പുരുഷന്റെ മാനസികാരോഗ്യം സുസ്ഥിരമായി മെച്ചപ്പെടുത്താൻ സാധിക്കൂ. ആരോഗ്യകരവും ജനാധിപത്യപൂർണ്ണവും ആയ കുടുംബങ്ങളും സുഹൃദ്‌വലയങ്ങളും അവിടെ സുരക്ഷിതമായ സ്വയംപ്രകാശനത്തിനും വൈകാരികാടുപ്പങ്ങൾക്കും ഉള്ള അവസരങ്ങളും ഉണ്ടാവേണ്ടിയിരിക്കുന്നു. പ്രാഥമിക സാമൂഹികവത്കരണത്തിൽ (Primary socialisation) തന്നെ വ്യക്തികൾക്ക് അവരുടെ വൈകാരികനില മനസിലാക്കാനും അവയെക്കുറിച്ച പറയാനും സഹായം ചോദിക്കാനും ഉള്ള പരിശീലനം ഉണ്ടാവേണ്ടിയിരിക്കുന്നു.

കുട്ടികാലം മുതൽക്കുതന്നെ വൈകാരികബുദ്ധി വളർത്താനും ജീവിതനൈപുണികൾ നേടിയെടുക്കാനും ഉള്ള അവസരങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു. കൂടുതൽ ജനാധിപത്യപൂർണ്ണവും വ്യക്തിയെ അയാളായി മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതുമായ ജീവിതസാഹചര്യങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു. നിലനിൽക്കുന്ന പുരുഷസങ്കല്പങ്ങൾ തകർക്കപ്പെടുകയും ആരോഗ്യകരമായ പുതിയവ നിർമ്മിക്കപെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ഇതൊക്കെയും വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലും പുരുഷാധിപത്യചിന്തകളോടും വിശ്വാസങ്ങളോടും കലഹിച്ചുകൊണ്ടു മാത്രമേ സാധ്യമാവുകയുള്ളു. ഇത് ഒരു ദീർഘകാലപ്രക്രിയ ആണുതാനും. വൈകാരികബുദ്ധി ഉള്ളവരായും ആശയവിനിമയശേഷി ഉള്ളവരായും ജനാതിപത്യബോധം ഉള്ളവരായും നിലനിൽക്കുന്ന വ്യവസ്ഥകളെ വിമർശനാത്മകമായി കാണാൻ കഴിയുന്നവരായും നമ്മുടെ ആൺകുട്ടികൾക്കു വളർന്നുവരാനുള്ള സാഹചര്യം ഒരുക്കാൻ കഴിയാത്തിടത്തോളും മാനസികാരോഗ്യമുള്ള യുവാക്കളായി അവർ വളർന്നുവരില്ല എന്നു മനസിലാക്കി പ്രവർത്തിക്കാൻ നമുക്കു കഴിയട്ടെ. 

  1. https://www.who.int/news-room/fact-sheets/detail/mental-health-strengthening-our-response
  2. https://teachers.institute/gender-school-society/indian-patriarchy-theories-impacts/
  3. First Psychology Scotland. (2025). Men’s mental health booklet. Retrieved from https://www.firstpsychology.co.uk/files/mens-mental-health-booklet.pdf
  4. Rebellow R. (2015). Factors Influencing Deviant Behaviour Among Adolescents. Indian journal of applied research. 5(10). 583-584 >>>

 

Happy
Happy
67 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നീലാകാശം പച്ചക്കാട് ചുവന്ന നായ
Close