
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗം പലതരം പ്രതിസന്ധികളെ നേരിടുന്നുണ്ട്. ഇത് അടിസ്ഥാന സൗകര്യങ്ങളുടെ കുറവു മുതൽ അധ്യാപനത്തിന്റെയും ഗവേഷണത്തിന്റെയും ഗുണനിലവാരവും അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റങ്ങളും വരെ നീളുന്നു. എന്നാൽ ഈ പ്രശ്നങ്ങൾ പലതും ജനസാമാന്യത്തിന്റെ ശ്രദ്ധയിൽ വരുന്നത് വിരളമാണ്. സമൂഹത്തിന്റെ പുരോഗതിയിൽ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ് പൊതുസമൂഹം ഈ വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗവേഷണത്തിന്റെയും ഗുണനിലവാരം സംബന്ധിച്ച വളരെ ഗുരുതരമായ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ പാലിച്ചു പോരുന്ന പരിശോധനകൾ ഒന്നും നടത്താതെ പണം വാങ്ങി എന്തും പ്രസിദ്ധീകരിക്കുന്ന ചൂഷക ജേണലുകളുടെയും (predatory journals), അത്തരം ജേണലുകളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളുടെയും എണ്ണത്തിൽ ലോകത്ത് തന്നെ മുൻപന്തിയിലാണ് ഇന്ത്യയുടെ സ്ഥാനം. ചില സ്ഥാപനങ്ങൾ ഇത്തരം ജേണലുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ അധ്യാപകരെ നിർബന്ധിക്കാറുള്ളതായും പരാതികൾ ഉയർന്നിട്ടുണ്ട്.
ഇന്ത്യയോടൊപ്പം ഇക്കാര്യത്തിൽ മുന്നിൽ ഉണ്ടായിരുന്ന ചൈന ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പലതരം നടപടികൾ എടുത്തിട്ടുണ്ട്. എന്നാൽ നമുക്ക് ഇക്കാര്യത്തിൽ കാര്യമായ ഒരു മുന്നേറ്റവും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. 2010-ൽ UGC ഒരു അംഗീകൃത ജേണൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനും ഗവേഷക വിദ്യാർത്ഥികൾക്ക് തീസിസ് സമർപ്പിക്കാനും ഒക്കെ ഈ ലിസ്റ്റിലുള്ള ജേണലുകളിൽ തന്നെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കേണ്ടിയിരുന്നു. ഈ ലിസ്റ്റിലും ഒരുപാട് ചൂഷക ജേണലുകൾ കടന്നുകൂടിയതിനെത്തുടർന്ന് 2018-ൽ UGC-CARE (Consortium for Academic and Research Ethics) എന്ന പേരിൽ പുതിയ ഒരു സംവിധാനം കൊണ്ടുവന്നു. പിന്നീട് 2025-ൽ അതും നിർത്തി.
പണം കൊടുക്കുന്നവർക്ക് ലേഖനങ്ങളിൽ ലേഖകത്വം കച്ചവടം നടത്തുന്ന authorship sale പ്രവണതയും ഇന്ത്യയിൽ വളരെ കൂടുതലാണ്. വലിയ നിലവാരമുണ്ടെന്ന് കരുതപ്പെടുന്ന ജേണലുകളിൽ പോലും, ഇങ്ങനെ ലേഖകത്വം കച്ചവടം ചെയ്യപ്പെടുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു വരാറുണ്ട്. ഈ കച്ചവടത്തിനായി തന്നെ ധാരാളം ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ഒരു പടി കൂടി കടന്ന് വിദേശ രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന പേറ്റന്റുകളുടെ കച്ചവടവും നടക്കുന്നുണ്ട് ഇപ്പോൾ.
പ്രസിദ്ധീകരിച്ച ശേഷം പിൻവലിക്കപ്പെടുന്ന ലേഖനങ്ങളുടെ (retractions) എണ്ണത്തിലും ഇന്ത്യ മുൻപന്തിയിലാണ്. പിൻവലിക്കലുകളുടെ എണ്ണത്തിൽ ചൈനയ്ക്കും യുഎസിനും പിന്നിൽ ലോകത്ത് മൂന്നാം സ്ഥാനമാണ് നമുക്ക്. ഗവേഷണ/പ്രസിദ്ധീകരണ രംഗത്ത് വളരെ അവമതിപ്പുണ്ടാക്കുന്ന ഒന്നായിട്ടാണ് ഇത്തരം പിൻവലിക്കലുകൾ (പ്രത്യേകിച്ചും അവ സാങ്കേതിക കാരണങ്ങളാൽ അല്ലെങ്കിൽ) കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ നിന്നുള്ള ഇത്തരം പിൻവലിക്കലുകളുടെ എണ്ണം കഴിഞ്ഞ പത്തുവർഷത്തിൽ കാര്യമായി കൂടിയിട്ടുണ്ട്. ഇതിൽ ശ്രദ്ധേയമായ ഒരു ഭാഗം ഐഐറ്റികളിലെ അധ്യാപകരുടേതും CSIR പോലെയുള്ള കേന്ദ്ര സ്ഥാപനങ്ങളിലെ ഗവേഷകരുടേതും ആണ് എന്നത് വളരെ ഗൗരവമായ കാര്യമാണ്.
2024-ൽ പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം ഇന്ത്യയിൽ നിന്നുള്ള പിൻവലിക്കലുകളുടെ ഏറ്റവും പ്രധാന കാരണം കോപ്പിയടി (plagiarism) ആണ്. മറ്റു കാരണങ്ങളിൽ ഡേറ്റയുടെ വ്യാജവത്ക്കരണവും കെട്ടിച്ചമയ്ക്കലും (falsification and fabrication), വ്യാജ പിയർ റിവ്യൂ, ഡേറ്റയുടെ വിശ്വാസ്യതയുടെ പ്രശ്നങ്ങൾ, ചിത്രങ്ങളിലെ തിരിമറികൾ (image manipulation) എന്നിവ ഉൾപ്പെടുന്നു. ഇത്രയൊക്കെ ഉണ്ടായിട്ടും ഇതുവരെയും ഇത്തരം പിൻവലിക്കലുകളുടെ പേരിൽ രാജ്യത്ത് ആരുടേയും നേർക്ക് കാര്യമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. ഇത്തരം തിരിമറികളുടെ പേരിലാണ് പ്രശസ്ത മനശ്ശാസ്ത്ര ഗവേഷകയായ പ്രൊഫസർ ഫ്രാന്സെസ്ക ജിനോയെ ഹാർവാഡ് ബിസിനസ്സ് സ്‌കൂൾ കഴിഞ്ഞ ദിവസം കുപ്രശസ്തയാക്കി പുറത്താക്കിയത് എന്നതും ഓർക്കണം.
സ്വകാര്യ സർവ്വകലാശാലകളുടെ വരവ് ഈ പ്രശ്നങ്ങളുടെ ആഴം കൂട്ടിയിട്ടുണ്ട്. ഗവേഷണത്തിന്റെയും സ്ഥാപനങ്ങളുടെയും നിലവാരം അളക്കാനുള്ള സൂചകങ്ങളെ വിദഗ്ദ്ധമായി കബളിപ്പിക്കാനുള്ള (gaming of metrics) വഴികൾ കണ്ടെത്തുന്നതിൽ ഇന്ത്യയിലെ സ്വകാര്യ സർവ്വകലാശാലകൾ മുൻപന്തിയിലാണ്. ഇത്തരം സൂചകങ്ങളുടെ സഹായത്തോടെ DST ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളുടെ ഗവേഷണ ഫണ്ടിങ്ങിന്റെ വലിയ ഒരു ഭാഗവും ഇപ്പോൾ സ്വകാര്യ സർവകലാശാലകൾക്കാണ് കിട്ടുന്നത്. എന്നാൽ ലേഖനങ്ങളുടെ പിൻവലിക്കലുകളും സ്കോപ്പസ്, വെബ് ഓഫ് സയൻസ് എന്നീ പട്ടികകളിൽ നിന്ന് പിൻവലിക്കപ്പെട്ട ജേണലുകളിലെ പ്രസിദ്ധീകരണങ്ങളും കണക്കിലെടുത്ത് ഗവേഷണത്തിന്റെ ദൗർബല്യത്തിന്റെ അടിസ്ഥാനത്തിൽ ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളെ പട്ടികപ്പെടുത്തുന്ന Research Integrity Risk Index റാങ്കിങ്ങിൽ ഏറ്റവും മുകളിൽ വന്ന 15 സ്ഥാപനങ്ങളിൽ 11 എണ്ണവും ഇന്ത്യയിൽ നിന്നുള്ളവയാണ്. അതേസമയം പ്രശസ്തമായ Times Higher Education എന്ന ഏജൻസിയുടെ ഏഷ്യാ റാങ്കിങ്ങിൽ ‘ഗവേഷണ ഗുണനിലവാരം’ (Research Quality) എന്ന മാനദണ്ഡത്തിലും ഏറ്റവും മുകളിലുള്ളത് ഇക്കുട്ടത്തിലെ ചില സ്വകാര്യ സർവ്വകലാശാലകളാണ്. സൂചകങ്ങളെ അട്ടിമറിക്കുന്നതുമായി ബന്ധപ്പെട്ട് സയൻസ് മാസിക പ്രസിദ്ധീകരിച്ച ഒരു അന്വേഷണ റിപ്പോർട്ടിലും മറ്റു ചില അന്താരാഷ്ട്ര റിപ്പോർട്ടുകളിലും പരാമർശിക്കപ്പെട്ട സവീത എന്ന സ്വകാര്യ ദന്ത സർവ്വകലാശാലയും NAAC കൈക്കൂലി കേസിൽ പെട്ട KL സർവ്വകലാശാലയും ഒക്കെ ഇത്തരം ‘ഗുണനിലവാര’ പട്ടികകളിലെ സ്ഥിരം സാന്നിധ്യമാണ്.
ഇതിനൊക്കെ പുറമെയാണ് NAAC എന്ന, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൂല്യനിർണയത്തിനും അക്രഡിറ്റേഷനും ഉത്തരവാദിത്തമുള്ള സമിതിയുടെ പ്രവർത്തനത്തിലെ ഗുരുതര അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. NAAC ഇൻസ്പെക്ഷൻ കമ്മിറ്റി ചെയർമാനും 6 അംഗങ്ങളും ഉൾപ്പെടെ 2025 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ആന്ധ്രപ്രദേശിലെ KL University എന്ന സ്വകാര്യ സർവകലാശാലയ്ക്ക് A++ ഗ്രേഡ് കൊടുക്കുന്നതിനായി 37 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ആയിരുന്നു CBI ഇവരെ അറസ്റ്റ് ചെയ്തത്. 1.8 കോടി രൂപ ആദ്യം ചോദിച്ച് പിന്നീട് വിലപേശൽ വഴി തുക കുറയ്ക്കുന്നതിന് മുഖ്യ ഇടനില വഹിച്ചത് 2020 -ൽ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (JNU) പ്രൊഫസറായി നിയമിക്കപ്പെട്ട കമ്മിറ്റി അംഗം രാജീവ് സിജാരിയ ആണ്. NAAC അഡ്വൈസർ ആയ എം എസ് ശ്യാം സുന്ദറും കേസിൽ പ്രതിയാണ്.
ഇതാദ്യമായല്ല NAAC ഇത്തരം വിവാദങ്ങളിൽ അകപ്പെടുന്നത്. 2022 -ൽ കൈക്കൂലി ആരോപണത്തെ തുടർന്ന് ബറോഡ എം എസ് യൂണിവേഴ്സിറ്റിയുടെ അക്രഡിറ്റേഷൻ തടഞ്ഞു വെച്ചിരുന്നു. ഈ സമിതിയുടെ പ്രവർത്തനങ്ങളിലെ പലതരം ക്രമക്കേടുകൾ CAG നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശോധകരായി പോകാൻ പരിശീലനം കിട്ടി ലിസ്റ്റ് ചെയ്യപ്പെട്ടവരിൽ 70% ആളുകളെയും ഒരിക്കൽപോലും ചുമതല ഏൽപ്പിച്ചിട്ടില്ല എന്നും, എന്നാൽ പരിശീലനം കിട്ടാത്ത ഒരു ചെറിയ ന്യൂനപക്ഷം ആണ് ഭൂരിഭാഗം തവണയും സ്ഥാപനങ്ങളിലേക്ക് പോകാൻ നിയോഗിക്കപ്പെടുന്നത് എന്നും കണ്ടെത്തിയിരുന്നു. ഇങ്ങനെയുള്ള ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആകെയുള്ള 5000-ത്തിലധികം പേരിൽ നിന്ന് ആയിരത്തിലേറെ ആളുകളെ പരിശോധനാ ചുമതലയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഈ ആളുകൾ കൊടുത്ത ഗ്രേഡുകൾ പുനപരിശോധിച്ചതായോ സമഗ്രമായ അന്വേഷണങ്ങളോ നടപടിയോ ഉണ്ടായതായോ അറിയില്ല. NAAC പ്രവർത്തനത്തിലെ ക്രമക്കേടുകളെ പറ്റി സമഗ്രമായ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടിരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ പ്രൊഫസർ ഭൂഷൺ പട്‌വർധൻ തന്നെ 2023-ൽ രാജിവെച്ചിരുന്നു.
ഇത്ര ഗുരുതരമായ സാഹചര്യം നിലനിൽക്കുമ്പോഴും സമഗ്രമായ പരിഹാര നടപടികൾ എന്തെങ്കിലും ഉത്തരവാദിത്തപ്പെട്ടവർ കൈക്കൊള്ളുന്നതായി കാണുന്നില്ല. 2025 മേയ് ആദ്യം NAAC പരിശോധനാ രീതിയിൽ ചില പരിഷ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അവ പ്രായോഗികമായി നടപ്പിലാക്കപ്പെടുന്നില്ല. ഘടനാപരമായ പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരങ്ങൾ തേടാതെ അടിസ്ഥാന ഗവേഷണത്തിന്റെ അളവും ഗുണവും മെച്ചപ്പെടുത്താൻ ദീർഘകാല പരിപാടികൾ ആണ് വേണ്ടത്. ഈയടുത്ത ദശകങ്ങളിൽ ഉന്നത വിദ്യാഭ്യാസവും ഗവേഷണവും ലോകനിലവാരത്തിലുള്ളതാക്കാൻ ചൈന നടത്തിയിട്ടുള്ള ശ്രമങ്ങൾ അവരുമായി നിരന്തരം മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്ന നമുക്ക് പാഠമാവേണ്ടതാണ്.
അടിസ്ഥാന വിഷയങ്ങളിലെ ഗവേഷണത്തിന്റെ പ്രാധാന്യം ഗവേഷണ നയ രൂപീകരണ തലത്തിലും സ്ഥാപന തലത്തിലും ചർച്ച ചെയ്യപ്പെടുകയും നമ്മുടെ മുൻഗണനകളെ സ്വാധീനിക്കുകയും ചെയ്യേണ്ടതുണ്ട്. നേരിട്ട് ഉപയോഗിക്കാവുന്ന ഉപകരണങ്ങളും ഉൽപ്പന്നങ്ങളും നിർമ്മിക്കൽ മാത്രമല്ല, അത്തരം ഗവേഷണത്തിന് അടിത്തറ ഉണ്ടാക്കുന്ന അടിസ്ഥാന അറിവുകളുടെ ഉത്പാദനവും പ്രാധാന്യമുള്ള ഗവേഷണമാണ് എന്നത് സാമാന്യ ബോധ്യമായി മാറണം. മൂലധന/ലാഭ താല്പര്യങ്ങളുടെ സ്വാധീനത്താൽ കൊണ്ടാടപ്പെടുന്ന ‘ട്രെൻഡുകൾക്ക്’ അപ്പുറം കാണാൻ യുവ ഗവേഷകരെ പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ട്.
അധ്യാപക നിയമനത്തിനും ജോലിക്കയറ്റത്തിനും ഗവേഷണ പ്രസിദ്ധീകരണങ്ങൾ നിർബന്ധ മാനദണ്ഡമാക്കിയതും അതുമൂലമുണ്ടായ സമ്മർദ്ദവും സത്യസന്ധതയും ഗുണനിലവാരവും കാര്യമാക്കാതെ പ്രസിദ്ധീകരണങ്ങളുടെയും പേറ്റന്റുകളുടെയും എണ്ണം ഒപ്പിച്ചെടുക്കുന്ന പ്രവണതയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഈ സമ്പ്രദായം അവസാനിപ്പിച്ച്, ഗവേഷണം ഒരു നിർബന്ധിത ആവശ്യമെന്നതിനു പകരം താല്പര്യമുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന ഒന്നാക്കി മാറ്റുകയും അത്തരം ഗവേഷണത്തിന്റെ ഫലങ്ങൾക്ക് തക്കതായ അംഗീകാരവും ബഹുമതികളും കൊടുക്കുക എന്നതും പരീക്ഷിക്കാവുന്ന ഒരു പരിഷ്കാരമാണ്.
Further Reading on the quality of publications:
- A research integrity index shines light on how Indian universities have gamed the publishing metrics. (2025, June 12). Science Chronicle. >>>
- Desiraju, G. R. & Mirle Surappa. (2025, March 26). The issue is about the ‘quality’ of India’s publications. The Hindu.>>>
കേരളത്തിലെ ഒന്നടങ്കം ഉള്ള NAAC അസിക്രെഡിറ്റെഡ് സ്ഥാപനങ്ങൾ, അക്രെഡിറ്റേഷൻ ബഹിഷ്കരിക്കുക തുടങ്ങിയ, മാസിവ് മൂവ്മെന്റ്സ് ചെയുകയും, നാഷണൽ മാധ്യമങ്ങളുടെ ശ്രദ്ധ അതിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്താലേ, ഇത്തരം വിഷ ബാധ പ്രവർത്തനങ്ങൾക്ക് ഒരു അറുതി വരുകയുള്ളു.
“PhD ഗവേഷണം പൂർത്തിയാക്കണമെങ്കിൽ അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ പ്രബന്ധം നിർബന്ധമാണെന്ന നിയമം പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നും നില നിൽക്കുന്നു. എന്നാൽ ഗവേഷണത്തിനാവശ്യമായ സാധന സാമഗ്രികൾക്കുള്ള മൂലധനം നൽകുന്നതിലും, മൂലധനം കണ്ടെത്തുന്നുള്ള സാധ്യതകൾ ഒരുക്കികൊടുക്കുന്നതിലും ഗുരുതരമായ വീഴ്ചകൾ ഉണ്ട്. ഗവേഷകർക്ക് പല സ്ഥാപനങ്ങളിലും കൃത്യമായ ശമ്പളം നൽകുന്നില്ല എന്നത് ഇതിനൊക്ക അപ്പുറം ഉള്ള നഗ്നസത്യം. ഇത്തരം ഹീന സാഹചര്യങ്ങളിൽ നിന്ന് കൊണ്ട്, ലോകോത്തര ഗുണമേന്മ ഉള്ള ഗവേഷണങ്ങൾ പ്രസിദ്ധീകരിക്കാനുള്ള നിബന്ധനകൾ, അർത്ഥരഹിതം ആണ്. ഫണ്ട് ഇല്ല എന്ന കാരണം മുന്നേ നിൽക്കുമ്പോഴും, അഴിമതിക്ക് ഒരു കുറവും ഇല്ല എന്ന് NAAC സംഘത്തിന്റെ നടപടികളിൽ നിന്ന് വ്യക്തമാണല്ലോ.
ഗവേഷണം കോപ്പി അടിക്കൽ, വ്യാജഗവേഷണ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ക്ഷമിക്കപ്പെടേണ്ട, അറിയാതെ സംഭവിച്ച് പോകുന്ന പിഴവുകൾ അല്ല. പ്രസിദ്ധീകരണങ്ങൾ അത്തരം കാരണങ്ങളാൽ പിൻവലിക്കപെട്ടാൽ, അതിൽ ഉൾപ്പെട്ട ഗവേഷക ഉദ്യോഗസ്ഥരെ ഉടനെ തന്നെ സർവീസിൽ നിന്ന് പിരിച്ചുവിടുക, അവർക്ക് പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ പൂർണമായും റദ്ദാക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഓർക്കണം, പല ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾ, ലക്ഷകണക്കിന് തുക ബാങ്കിൽ നിന്ന് കടം എടുത്ത്, വിദ്യാഭ്യാസ മേഖലക്ക് അറിവും, സാമ്പത്തികവും, സമയവും നൽകുന്നവർ അർഹിക്കുന്ന ഒന്നല്ല കള്ളവും കപടവും നിറഞ്ഞ ഗവേഷണ അന്തരീക്ഷം