Read Time:10 Minute

ഇന്ത്യൻ മരുന്ന് കമ്പനികൾ നിർമ്മിക്കുന്ന ജനറിക് മരുന്നുകൾക്ക് ഗുണനിലവാരം കുറവാണെന്ന് വാദിക്കുന്ന ഒരു “പഠനം” ഇപ്പോൾ മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇതിന് മുൻപും, ഇന്ത്യൻ ജനറിക് മരുന്നുകൾക്കെതിരെ ചില പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ഈ പ്രചാരണങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം എന്താണ്?

എന്താണ് ജനറിക് മരുന്നുകൾ?

ഒരു മരുന്ന് ആദ്യമായി കണ്ടുപിടിക്കുമ്പോൾ, അതിൻ്റെ ഫോർമുലയ്ക്ക് ഒരു പേറ്റൻ്റ് (കുത്തകാവകാശം) ലഭിക്കും. ഈ പേറ്റൻ്റ് കാലാവധി കഴിയുമ്പോൾ, അതേ മരുന്ന് മറ്റ് കമ്പനികൾക്ക് നിർമ്മിക്കാനും വിൽക്കാനും അനുവാദമുണ്ട്. ഇങ്ങനെ പേറ്റൻ്റ് കാലാവധി കഴിഞ്ഞ മരുന്നുകൾ, പേറ്റൻ്റ് ഉടമകളല്ലാത്ത മറ്റ് കമ്പനികൾ നിർമ്മിച്ച് വിപണിയിലെത്തിക്കുന്നതിനെയാണ് ജനറിക് മരുന്നുകൾ (Generic Medicines) എന്ന് പറയുന്നത്. ഇവ പേറ്റൻ്റ് മരുന്നുകളുടെ അതേ രാസഘടനയും ഫലപ്രാപ്തിയും ഉള്ളവയായിരിക്കും, പക്ഷേ വില കുറവായിരിക്കും.

ഇന്ത്യ എങ്ങനെ ലോകത്തിന്റെ “മരുന്നുകട” ആയി?

1970 ലെ ഇന്ത്യൻ പേറ്റൻ്റ് നിയമപ്രകാരമുള്ള , “പ്രക്രിയ പേറ്റൻ്റ്” (Process Patent) വ്യവസ്ഥ അനുസരിച്ച്, ഒരു വിദേശ കമ്പനിക്ക് ഒരു മരുന്നിൻ്റെ പേറ്റൻ്റ് ഇന്ത്യയിലുണ്ടെങ്കിലും, അതേ മരുന്ന് മറ്റൊരു ഉത്പാദന രീതി (പ്രോസസ്) ഉപയോഗിച്ച് ഇന്ത്യൻ കമ്പനികൾക്ക് നിർമ്മിക്കാൻ അനുവാദമുണ്ടായിരുന്നു. ഈ നിയമം പ്രയോജനപ്പെടുത്തി വിദേശ കമ്പനികൾ ഉയർന്ന വിലയ്ക്ക് വിറ്റിരുന്ന പല മരുന്നുകളും ഉല്പാദിപ്പിച്ച് ഇന്ത്യൻ കമ്പനികൾ വളരെ കുറഞ്ഞ വിലയ്ക്ക് ആഗോള വിപണിയിൽ ലഭ്യമാക്കി. എയ്ഡ്‌സ് പോലുള്ള മഹാമാരികൾ നിയന്ത്രിക്കാൻ അവശ്യമായ മരുന്നുകൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമായത് ഇന്ത്യൻ ജനറിക് മരുന്നുകളിലൂടെയാണ്.

ലോകാരോഗ്യ സംഘടന (WHO), യൂണിസെഫ് (UNICEF) തുടങ്ങിയ അന്താരാഷ്ട്ര ആരോഗ്യ ഏജൻസികൾ പോലും ഇന്ത്യൻ മരുന്നുകളെ ആശ്രയിക്കുന്നു. എന്തിന്, എയ്ഡ്‌സ് രോഗികൾക്ക് അടിയന്തിര വൈദ്യസഹായം നൽകുന്നതിനുള്ള അമേരിക്കൻ പ്രസിഡൻ്റിൻ്റെ പദ്ധതിയായ PEPFAR (American President’s Emergency Plan for AIDS Relief) ന് ആവശ്യമായ മരുന്നുകളിൽ 90 ശതമാനവും ഇന്ത്യൻ കമ്പനികളുടേതാണ്. ഈ കാരണങ്ങൾ കൊണ്ടാണ് ഇന്ത്യൻ ഔഷധ മേഖലയെ “വികസ്വര രാജ്യങ്ങളുടെ ഫാർമസി” (Pharmacy for the Developing World) എന്നും, “പാവപ്പെട്ടവരുടെ മരുന്നുകട” (Drug Store of the Poor) എന്നും വിശേഷിപ്പിക്കുന്നത്.

പേറ്റൻ്റ് നിയമമാറ്റങ്ങളും ഇന്ത്യൻ മരുന്ന് വ്യവസായവും

ലോകവ്യാപാര സംഘടനയുടെ (WTO) നിയമപ്രകാരം, 2005 മുതൽ ഇന്ത്യയിലെ പേറ്റൻ്റ് നിയമത്തിൽ മാറ്റങ്ങൾ വന്നു. പഴയ “പ്രക്രിയ പേറ്റൻ്റ്” സമ്പ്രദായം മാറ്റി “ഉത്പന്ന പേറ്റൻ്റ്” (Product Patent) നിലവിൽ വന്നു. ഇതനുസരിച്ച്, ഇപ്പോൾ പേറ്റൻ്റ് ഉള്ള മരുന്നുകളുടെ ജനറിക് പതിപ്പുകൾ ഉത്പാദിപ്പിക്കാൻ ഇന്ത്യൻ കമ്പനികൾക്ക് പഴയതുപോലെ കഴിയില്ല. മാത്രമല്ല, മരുന്നിൻ്റെ പേറ്റൻ്റ് കാലാവധി 7 വർഷത്തിൽ നിന്ന് 20 വർഷമായി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

എന്നിരുന്നാലും, നിലവിൽ ഉപയോഗത്തിലുള്ള മിക്ക മരുന്നുകളും 2005-ന് മുൻപ് പേറ്റൻ്റ് കാലാവധി കഴിഞ്ഞവയോ പുതിയ നിയമത്തിനു കീഴിൽ വരാത്തവയോ ആയതിനാൽ, അവയുടെ ആഗോള വിപണിയിൽ ഇന്ത്യൻ കമ്പനികൾക്ക് ഇപ്പോഴും വലിയ ആധിപത്യമുണ്ട്. ഇന്ത്യയിൽ പ്രതിവർഷം ഉത്പാദിപ്പിക്കുന്ന ഏകദേശം 4 ലക്ഷം കോടി രൂപയുടെ മരുന്നുകളിൽ, ഏകദേശം 2.30 ലക്ഷം കോടി രൂപയുടെ മരുന്നുകളും വിദേശത്തേക്ക് കയറ്റുമതി ചെയ്യപ്പെടുന്നവയാണ്. ഔഷധ നിർമ്മാണത്തിനാവശ്യമായ ആധുനിക സാങ്കേതിക വിദ്യകളിൽ ഇന്ത്യ മുന്നിട്ടുനിൽക്കുന്നതിനാലാണ് ജനറിക് ഔഷധ ഉത്പാദനത്തിൽ ഇന്ത്യ ഇപ്പോഴും ഈ നിലയിൽ തുടരുന്നത്.

കുത്തക ശക്തികളുടെ നീക്കങ്ങൾ

ലോകവ്യാപാര സംഘടനയുടെ പേറ്റൻ്റ് നിബന്ധനകളിൽ അനുവദിച്ചിട്ടുള്ള, ചില അടിയന്തിര സാഹചര്യങ്ങളിൽ പേറ്റൻ്റ് മരുന്നുകളുടെ ജനറിക് പതിപ്പ് മറ്റ് കമ്പനികൾക്ക് നിർമ്മിക്കാൻ അനുവാദം നൽകുന്ന നിർബന്ധിത ലൈസൻസിംഗ് (Compulsory Licensing), അതുപോലെ പേറ്റൻ്റ് കാലാവധി കൃത്രിമമായി നീട്ടുന്നത് തടയുന്ന 3(ഡി) വകുപ്പ്, എന്നിവ കുത്തക കമ്പനികളുടെ താൽപ്പര്യങ്ങൾക്ക് എതിരാണ്. ഈ നിയമങ്ങൾ എടുത്തുമാറ്റാനും, പേറ്റൻ്റ് കഴിഞ്ഞ മരുന്നുകളുടെ ജനറിക് ഉത്പാദനം വൈകിപ്പിക്കുന്നതിനായുള്ള വിവരകുത്തക നിയമം (Data Exclusivity) ഉൾപ്പെടുത്താനും വിദേശ കുത്തക മരുന്ന് കമ്പനികൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചില രാജ്യങ്ങളുമായുള്ള സ്വതന്ത്ര വാണിജ്യ കരാറുകളിലൂടെ (Free Trade Agreements) ഈ വ്യവസ്ഥകൾ നേടിയെടുക്കാനും അവർ ശ്രമിക്കുന്നുണ്ട്.

ഇന്ത്യൻ ജനറിക് ഔഷധ മേഖലയ്ക്കുള്ള ആഗോള മേധാവിത്വം തകർക്കാൻ വിദേശ മരുന്ന് കമ്പനികൾ പല തന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ കമ്പനികളെ വിലയ്‌ക്കെടുക്കാനും തങ്ങളുമായി ലയിപ്പിക്കാനും (Acquisition and Merger) അവർ ശ്രമിച്ചു. ഇതിൽ പൂർണ്ണമായി വിജയിക്കാത്തതിനാൽ, ഇപ്പോൾ ഇന്ത്യൻ ജനറിക് മരുന്നുകളുടെ ഗുണനിലവാരം കുറഞ്ഞതാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുക എന്നതിനാണ് അവർ മുൻഗണന നൽകുന്നത്. അടുത്തിടെ വന്ന “പഠന റിപ്പോർട്ട്” ഈ ഗൂഢലക്ഷ്യങ്ങളുടെ ഒരു സമീപകാല ഉദാഹരണമായി കണക്കാക്കാം.

പൊതുമേഖല ഔഷധ കമ്പനികൾ പുനരുജ്ജീവിപ്പിക്കുക

ഇതോടൊപ്പം ഔഷധ മേഖലയിൽ ഇന്ത്യൻ സർക്കാർ അടിയന്തിരമായി സ്വീകരിക്കേണ്ട നിലപാടെന്തെന്ന് കൂടി പറയേണ്ടതുണ്ട്. ഇന്ത്യൻ പൊതുമേഖല കമ്പനികൾ മിക്കവയും ഇപ്പോൾ പ്രവർത്തന ക്ഷമമല്ല. കേന്ദ്രസർക്കാരിൻ്റെ അവഗണനമൂലം ഒരു കാലത്ത് ഔഷധഉല്പാദനത്തിൽ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്ന ഹിന്ദുസ്ഥാൻ ആൻ്റി ബയോട്ടിക്ക്സ്, ഇന്ത്യൻ ഡ്രഗ്സ് ആൻ്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് എന്നീ കമ്പനികൾ അടച്ച് പൂട്ടിയ സ്ഥിതിയിലാണ്. ഇവയെ പുനരുജ്ജീവിപ്പിച്ച് ഇന്ത്യൻ ജനതക്കാവശ്യമായ മരുന്നുകൾ ഉല്പാദിപ്പിച്ച് സർക്കാർ ആശുപത്രികളിൽ സൗജന്യമായും നീതിന്യായ മരുന്നുകടകളിലൂടെ മിതമായ വിലക്കും ഇന്ത്യൻ ജനതക്ക് ലഭ്യമാക്കാൻ സർക്കാർ സത്വരനടപടികൾ സ്വീകരിക്കേണ്ടതാണ്.


ഔഷധ വ്യവസായവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താൽപ്പര്യമുള്ളവർ, ഞാൻ എഴുതിയ “ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ, ഇന്ന്” എന്ന ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകം വായിക്കാൻ ശ്രമിക്കുമല്ലോ.


Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എന്താണ് ആക്സിയോം 4 ?
Next post മാനസികാരോഗ്യ പരിചരണത്തിലും പരിശീലനത്തിലും AI-യുടെ ഉപയോഗം: ധാർമ്മിക പ്രതിസന്ധികളും പരിഗണനകളും
Close