
ഈ കുറിപ്പ് കേൾക്കാം
2031നു ശേഷമുള്ള ഒരു രംഗം. അമ്മിണി എന്ന മലയാളി യുവതി വ്യാഴത്തിനു ചുറ്റും സഞ്ചരിക്കുകയാണ്. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയാണ് അമ്മിണിയുടെ ഇഷ്ടം! കുറച്ചുകഴിഞ്ഞപ്പോൾ അമ്മിണിക്ക് ബോറടിച്ചുതുടങ്ങി. അവിടെ മലയാളം സംസാരിക്കുന്ന ആരെയും കാണുന്നില്ല. വേറെ ആരെങ്കിലും മലയാളത്തിൽ ഒരു വാക്കെങ്കിലും പറയുന്നത് കേൾക്കണമെന്ന് അമ്മിണിക്ക് വലിയ ആഗ്രഹം. എങ്ങനെ ഇക്കാര്യം നടക്കും?

അമ്മിണിയുടെ ആഗ്രഹം നടത്താൻ ഉള്ളൊരു സൂത്രം ആ സമയത്ത് വ്യാഴത്തിനു ചുറ്റും യൂറോപ്പയെ നിരീക്ഷിക്കുന്നുണ്ടാവും. അതാണ് യൂറോപ്പ ക്ലിപ്പർ എന്ന പേടകം! ഇനി നമുക്ക് കാര്യത്തിലേക്കു വരാം. കഴിഞ്ഞ വർഷം, അതായത് 2024 ഒക്ടോബറിൽ വിക്ഷേപിക്കപ്പെട്ട ഒരു പേടകമാണ് യൂറോപ്പ ക്ലിപ്പർ. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയെക്കുറിച്ചു പഠിക്കാൻ വേണ്ടി നാസ വിക്ഷേപിച്ചിരിക്കുന്ന ഒരു പേടകം. യൂറോപ്പ എന്ന ഉപഗ്രഹത്തിന്റെ ഉപരിതലം മുഴുവൻ ഐസാണ്. പക്ഷേ ആ ഐസിനടിയിൽ വലിയൊരു കടൽ ഒളിച്ചിരിപ്പുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം. ആ കടലിൽ ജീവൻ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ആ സാധ്യത പരിശോധിക്കലാണ് ഈ പേടകത്തിന്റെ പ്രധാന ഉദ്ദേശ്യം. യൂറോപ്പയിൽ ഇറങ്ങുന്ന പരിപാടി യൂറോപ്പ ക്ലിപ്പറിന് ഇല്ല. യൂറോപ്പയ്ക്കു ചുറ്റിലും പരിക്രമണം ചെയ്യുകയും ഇല്ല. പകരം വ്യാഴത്തിനു ചുറ്റും ഒരു പ്രത്യേക പാതയിലൂടെ പരിക്രമണം നടത്തും. അതിനിടയിൽ നിരവധി തവണ യൂറോപ്പയ്ക്ക് അരികിലൂടെ കടന്നുപോകും. ആ കടന്നുപോക്കിലാണ് ക്ലിപ്പർ യൂറോപ്പയെക്കുറിച്ചു പഠിക്കുക!
യൂറോപ്പ ക്ലിപ്പറിലെ ത്രികോണാകൃതിയിലുള്ള ലോഹപ്ലേറ്റിന്റെ എല്ലാഭാഗവും കാണാം. 3D ചിത്രം
ഈ യൂറോപ്പ ക്ലിപ്പറിൽ ഒരു ഫലകമുണ്ട്. ത്രികോണാകൃതിയിൽ ഉള്ള ഒരു ലോഹപ്ലേറ്റ്. അതാണ് ചിത്രത്തിൽ നിങ്ങൾ കാണുന്നത്. ടാന്റലം ലോഹം ഉപയോഗിച്ചു നിർമ്മിച്ച ഈ പ്ലേറ്റിന് ഏതാണ്ട് 28സെ.മീ. നീളം വരും. പരമാവധി 18സെ.മീ. വീതിയും.

പേടകത്തിലെ ഇലക്ട്രോണിക് ഭാഗങ്ങൾ ഇരിക്കുന്ന അറയുടെ മൂടിയായിട്ടാണ് ഈ പ്ലേറ്റ് പേടകത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ പ്ലേറ്റിന്റെ ഇരു വശത്തും സന്ദേശങ്ങൾ കൊത്തിവച്ചിട്ടുണ്ട്. അതിൽ പുറംഭാഗത്തു കാണുന്നത് കുറെ തരംഗങ്ങളുടെ ചിത്രമാണ്. അത്തരം 103 തരംഗങ്ങൾ കാണാനാകും. വിവിധ ഭാഷകളിൽ വെള്ളം എന്ന വാക്കിനെ രേഖപ്പെടുത്തിയിരിക്കുകയാണ്. ആ തരംഗത്തെ ഒരു സോഫ്റ്റുവെയറിലൂടെ കടത്തിവിട്ടാൽ ശബ്ദം കേൾക്കാനാകും. വെള്ളം എന്ന വാക്കാണ് മലയാളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ പ്ലേറ്റിന്റെ മറുവശത്ത് ഒരു കവിത ഇംഗ്ലീഷിൽ എഴുതിവച്ചിട്ടുണ്ട്. അമേരിക്കൻ കവിയായ എഡ ലിമോൺ( Ada Limón) എഴുതിയ വെള്ളത്തെക്കുറിച്ചുള്ള In Praise of Mystery: A Poem for Europa എന്നു പേരുള്ള ഒരു കവിത.
In Praise of Mystery: A Poem for Europa
Ada Limón 1976 –
Arching under the night sky inky
with black expansiveness, we point
to the planets we know, we
pin quick wishes on stars. From earth,
we read the sky as if it is an unerring book
of the universe, expert and evident.
Still, there are mysteries below our sky:
the whale song, the songbird singing
its call in the bough of a wind-shaken tree.
We are creatures of constant awe,
curious at beauty, at leaf and blossom,
at grief and pleasure, sun and shadow.
And it is not darkness that unites us,
not the cold distance of space, but
the offering of water, each drop of rain,
each rivulet, each pulse, each vein.
O second moon, we, too, are made
of water, of vast and beckoning seas.
We, too, are made of wonders, of great
and ordinary loves, of small invisible worlds,
of a need to call out through the dark.
ഭൂമിയിലെക്കാളും കൂടുതൽ വെള്ളമുണ്ടെന്നു കരുതപ്പെടുന്ന യൂറോപ്പയിലേക്ക് ഒരു പേടകത്തെ അയക്കുമ്പോൾ വെള്ളത്തെക്കുറിച്ചുള്ള സന്ദേശമല്ലാതെ മറ്റെന്ത് അയക്കാൻ അല്ലേ! എന്തായാലും അമ്മിണിക്ക് ഭാഗ്യമുണ്ട്. ബഹിരാകാശത്തൂടെ സഞ്ചരിച്ച് യൂറോപ്പ ക്ലിപ്പറിന്റെ അരികിലെത്തുക. എന്നിട്ട് മലയാളത്തിൽ വെള്ളം എന്നു രേഖപ്പെടുത്തിയ തരംഗത്തിന്റെ ഫോട്ടോയെടുത്ത് തന്റെ കൈയിലുള്ള സോഫ്റ്റുവെയറിനു കൊടുക്കുക. അത് മലയാളത്തിൽ പറയും. വെള്ളം എന്ന്!

മലയാളത്തിൽ വെള്ളം എന്നു പറയുന്നതു കേൾക്കണോ?
ഈ ലിങ്കിൽ പോയാൽ മതി. 103 ഭാഷയിലും ഉള്ള വേവ്ഫോം കാണാം, വാക്കും കേൾക്കാം