Read Time:23 Minute

കാട് വിറപ്പിക്കുന്ന ഒരു ശബ്ദമാണ്  ആദ്യം ഞങ്ങളുടെ ശ്രദ്ധതിരിച്ചത്. അപായം മണക്കുമ്പോൾ കലമാനുകൾ ഉണ്ടാക്കുന്ന മുന്നറിയിപ്പ്! തൊട്ടുപിന്നാലെ മുൻപ് കേട്ടിട്ടില്ലാത്ത പലതരം ചൂളംവിളികളും അകമ്പടിയായെത്തി. പറമ്പിക്കുളം കടുവാസങ്കേതത്തിനുള്ളിലെ പെരുവാരി തടാകത്തിനുസമീപം രാവിലെ മുഴുവൻ നീണ്ട സർവ്വേക്ക് ശേഷം ഉച്ചഭക്ഷണവും കഴിച്ച് വിശ്രമിക്കുകയായിരുന്നു ഞങ്ങൾ. തടാകത്തിലൂടെ മെല്ലെ ഒഴുകിവരുന്ന കാറ്റുണ്ടാക്കിയ ഓളങ്ങളുടെ ശബ്ദം ശ്രവിച്ച് മെല്ലെ ഒരു ഉച്ചമയക്കത്തിലേക്ക് വഴുതിവീഴുന്നതിന്റെ വക്കിലാണ് ഈ ബഹളം കേട്ട് ഞങ്ങൾ ഞെട്ടിയുണർന്നത്.

പൊടുന്നനെ അക്കരയിലെ മരക്കൂട്ടങ്ങൾക്കുള്ളിൽനിന്ന് ഒരു കലമാൻ വെള്ളത്തിലേക്ക് എടുത്ത് ചാടി. കണ്ണടച്ചുതുറക്കുന്നതിനുമുമ്പേ പിൻഭാഗത്തുനിന്നും തവിട്ടു നിറമുള്ള രണ്ട് ജീവികളും വെള്ളത്തിലേക്ക് ചാടുന്നത് ഞങ്ങൾ കണ്ടു. ബൈനോക്കുലറിലൂടെ എന്താണ് ചാടിയത്  എന്ന് ആകാംഷയോടെ നോക്കിയപ്പോൾ ദേഹാസകലം ഒര് തരിപ്പ്. ധോലുകൾ!! കാട്ടിലെ ഏറ്റവും നാണക്കാരായ, മനുഷ്യനുമുൻപിൽ പ്രത്യക്ഷപ്പെടാൻ മടിക്കുന്ന ഇരപിടിയന്മാർ! മുൻപ് വായിച്ചുമാത്രം കണ്ടിട്ടുള്ള അവരുടെ ഏകോപിതവും തന്ത്രപരവുമായ വേട്ടയാടൽ ആണ് ഞങ്ങളുടെ മുൻപിൽ തത്സമയം അരങ്ങേറുന്നത്. 

ഇരയെ കൂട്ടത്തിൽ നിന്ന് ഒറ്റക്കാക്കി, ഓടിച്ച് തടാകത്തിൽ ചാടിച്ച്, വെള്ളം കുടിപ്പിച്ച് തളർത്തി, രണ്ടു ഭാഗത്തുനിന്നും ഇഞ്ചിഞ്ചായി കടിച്ചുകൊല്ലുന്ന കാഴ്ച.  പ്രത്യക്ഷത്തിൽ ക്രൂരമായി തോന്നുമെങ്കിലും വളരെ വിരളമായി മാത്രം കാണാൻ സാധിക്കുന്ന പ്രകൃതിയുടെ ഈ നാടകം ഞങ്ങൾ ഇമവെട്ടാതെ നിരീക്ഷിച്ച് രേഖപ്പെടുത്തി. ജീവനറ്റ കലമാനിന്റെ  ശരീരം കരയിലേക്ക് വലിച്ചുകയറ്റിയതിനുപിന്നാലെ കാട്ടിൽനിന്ന് കൂട്ടത്തിലെ ബാക്കിയുള്ള അംഗങ്ങളും തടാകത്തിന്റെ തീരത്തേക്ക് വന്നു. വെറും പതിനഞ്ചുമിനുട്ടിനുള്ളിൽ ആ വലിയ കലമാനിന്റെ എല്ലുമാത്രം ബാക്കിയാക്കി വന്നതുപോലെതന്നെ ആ കൂട്ടം കാട്ടിലേക്ക് ഉൾവലിഞ്ഞു.

ധോലുകൾ കടപ്പാട്: Ramki Sreenivasan

ആരാണീ ധോലുകൾ? 

കാട്ടിലെ വലിയ മാംസഭോജികൾ ആരൊക്കെയാണെന്ന് ചോദിച്ചാൽ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകൾ സിംഹം, കടുവ, പുലി എന്നിവയുടേതായിരിക്കും. ധോൽ അഥവാ കാട്ടുനായ എന്ന ജീവിയെപ്പറ്റി കേൾക്കാത്തവർ ആയിരിക്കും കൂടുതൽ. ഏഷ്യയിൽ മാത്രം കാണപ്പെടുന്ന കൂട്ടമായി ജീവിക്കുന്ന മാംസഭോജികൾ ആണ് ധോലുകൾ. ആഫ്രിക്കൻ കാട്ടുനായ, തെക്കേ അമേരിക്കൻ ബുഷ് നായ എന്നിവയാണ് ധോലുകളുടെ അടുത്ത ബന്ധുക്കൾ. ഒറ്റനോട്ടത്തിൽ നാടൻനായയോട് സാമ്യം തോന്നുമെങ്കിലും അവയുമായി ഇവക്ക് അടുത്ത ബന്ധമില്ല.  ഇവ തമ്മിലുള്ള ജനിതകവ്യത്യാസം കാരണം ധോലുകൾ അവയുടെ സ്വന്തം ജനുസ്സായ Cuon -ഇൽ ആണ് സ്ഥിതി ചെയ്യുന്നത്.

സാമൂഹികഘടന

നമ്മുടെ കാടുകളിൽ കാണപ്പെടുന്ന മറ്റുള്ള മാംസഭോജികളിൽനിന്നും ധോലിനെ വ്യത്യസ്ഥമാക്കുന്നത് അവയുടെ സാമൂഹികഘടനയാണ്. 6 മുതൽ 8 വരെ അംഗങ്ങൾ ഉള്ള പാക്കുകളിൽ ആണ് ഇവയെ സാധാരണയായി കാണാറുള്ളത്. പക്ഷെ സ്ഥലം, സീസൺ, ഇരയുടെ എണ്ണം, മറ്റ് വലിയ മാംസഭോജികളുമായുള്ള മത്സരത്തിന്റെ തീവ്രത എന്നിവ ഇവയുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്നു. ധോലുകളുടെ സാമൂഹികഘടനയുടെ തലപ്പത്തിരിക്കുന്നത് കൂട്ടത്തെ നിയന്ത്രിക്കുന്ന ആൽഫ ആൺ-പെൺ ജോഡിയായിരിക്കും. മറ്റുള്ള അംഗങ്ങൾ വേട്ടയാടൽ, ആൽഫ ജോഡികളുടെ കുഞ്ഞുങ്ങളെ വളർത്തൽ, ടെറിറ്ററി പ്രതിരോധം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

കടപ്പാട്: Abraham Pious, The Dhole Project (WCS-I)

വലുപ്പത്തിൽ കടുവ, പുലി തുടങ്ങിയ മാംസഭോജികളെക്കാളും ചെറുതാണെങ്കിലും വളരെ കാര്യക്ഷമരായ വേട്ടക്കാരാണ്‌ ധോലുകൾ. അംഗബലവും  ഏകോപിത വേട്ടയാടൽ രീതികളും സ്വന്തം വലുപ്പത്തിന്റെ പതിന്മടങ്ങ് വലുപ്പമുള്ള ജീവികളെ വരെ വേട്ടയാടാൻ ധോലുകളെ സഹായിക്കുന്നു. മുയൽ, കൂരമാൻ തുടങ്ങി മ്ലാവ്, കാട്ടുപോത്ത് പോലെയുള്ള വമ്പന്മാർ വരെ ധോലുകളുടെ ഈ കൂട്ടമായ ആക്രമണത്തിൽ വീണുപോകാറുണ്ട്.

കടപ്പാട്: Thasmai H.S, The Dhole Project (WCS-I)

കൂട്ടമായി ജീവിക്കുന്ന മാംസഭോജികൾ പൊതുവെ തുറന്ന പ്രദേശങ്ങളിൽ ആണ് അവയുടെ ആവാസസ്ഥലങ്ങൾ ആയി തിരഞ്ഞെടുക്കാറുള്ളത് (ഉദാ: സിംഹം, ചെന്നായ). ഇതിൽനിന്ന് വ്യത്യസ്തമായി മരങ്ങൾ തിങ്ങി നിറഞ്ഞ വനപ്രദേശങ്ങളിലാണ്  ധോലുകളെ പൊതുവെ കാണാറുള്ളത്. ഈ കാരണം കൊണ്ട് തന്നെ ചെറിയ രീതിയിലുള്ള വനനശീകരണം പോലും ഇവയെ സാരമായി ബാധിക്കും. 

വംശനാശത്തിന്റെ വക്കിൽ 

ഐ‌യു‌സി‌എൻ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ധോലുകളിൽ ആകെപ്പാടെ 1,000–2,000 പ്രത്യുല്പാദനശേഷിയുള്ള അംഗങ്ങളെ ലോകത്ത് ഇപ്പോൾ ബാക്കിയുള്ളു. അതിൽത്തന്നെ ഏറ്റവും കൂടുതൽ ധോലുകൾ വസിക്കുന്നത് നമ്മുടെ ഇന്ത്യയിലാണ്. കഴിഞ്ഞ നൂറുവർഷങ്ങൾക്കുള്ളിൽ നമ്മുടെ രാജ്യത്ത് മുൻപ് കാണപ്പെട്ടിരുന്ന 60 ശതമാനം സ്ഥലങ്ങളിൽനിന്നും ഇവ പാടെ അപ്രത്യക്ഷമായിക്കഴിഞ്ഞു. ഇന്ത്യയിൽ പശ്ചിമ-പൂർവ ഘട്ടം, മദ്ധ്യ ഇന്ത്യ, വടക്കു-കിഴക്കൻ ഇന്ത്യ എന്നീ ഭാഗങ്ങളിലാണ് ഇവയെ ഏറ്റവും കൂടുതൽ കാണപ്പെടാറുള്ളത്.

ധോലുകളിൽ ഭൂരിഭാഗവും കാണപ്പെടുന്നത് ദേശീയോദ്യാനങ്ങളിലും മറ്റ് തരത്തിലുള്ള സംരക്ഷിത വനങ്ങളിലും ആണെങ്കിലും ഈ വനങ്ങളോട് ചേർന്ന് കിടക്കുന്ന കാപ്പി,തേയിലതോട്ടങ്ങളും ഇവയുടെ വിഹാരകേന്ദ്രങ്ങൾ ആണ്. പലപ്പോഴും സംരക്ഷിത വനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഇത്തരം സ്വകാര്യ ഉടമസ്ഥതയിലുള്ള തോട്ടങ്ങൾ ധോലുകളുടെ വ്യവഹാരത്തിന് സഹായിക്കുന്നു.

കടപ്പാട്: Kalyan Varma

മനുഷ്യരും ധോലുകളും

മനുഷ്യനുമായി ധോലുകൾക്കുള്ള ബന്ധം കുറച്ച് സങ്കീർണ്ണമാണ്. റുഡ്യാർഡ് കിപ്ലിങ്ങിന്റെ ജംഗിൾ ബുക്കിൽ കാട്ടിലെ നിയമങ്ങൾ ഒന്നും പാലിക്കാത്ത, ക്രൂരമായി മറ്റ് ജീവികളെ ആക്രമിക്കുന്ന ഒരു നീചകഥാപാത്രം ആയിട്ടാണ് ധോലുകളെ അവതരിപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയിൽ യാതൊരു ഗുണവും ഇല്ലാത്ത ഉപദ്രവകാരികളായ ജീവികളായിട്ടാണ് ഇവയെ കണ്ടിരുന്നത്. ധോലുകളെ വേട്ടയാടി കൊന്നുകഴിഞ്ഞാൽ പാരിതോഷികം വരെ കിട്ടുമായിരുന്ന അവസ്ഥ ആയിരുന്നു. ധോലുകളുടെ തോലും മാംസവും ഉപയോഗശൂന്യമായതിനാൽ വേട്ടയാടിയതുകൊണ്ട് പ്രത്യേകിച്ച് ഉപകാരമില്ലാത്തതിനാലും എന്നാൽ തങ്ങൾ വേട്ടയാടുന്ന മറ്റു മൃഗങ്ങൾ ധോലുകളുടെ ഇരകളായതിനാലും ബ്രിട്ടീഷുകാർക്ക് ധോലുകളെ വെറുക്കാൻ മറ്റു കാരണങ്ങൾ വേണ്ടിവന്നില്ല. 1972 ലെ വന്യജീവി സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം ആണ് ഇത്തരം കൂട്ടക്കൊലക്ക് ഒരന്ത്യമായത്. 

“Except for his handsome appearance, the wild dog has not a single redeeming feature, and no effort, fair or foul, should be spared to destroy these pests of the jungle”. – G. Phythian-Adams, Nilgiri Game Association, 1949.

കടുവ, പുലി പോലെയുള്ള മറ്റ് ഇരപിടിയൻ ജീവികളെപ്പോലെ ഇരകളെ കഴുത്തിൽ കടിച്ചുകൊല്ലുവാനുള്ള  ബലം ധോലുകൾക്ക് ഇല്ലാത്തതിനാൽ ജീവനോടെ തന്നെ ഭക്ഷിക്കാറാണ് പതിവ്. കരഞ്ഞുപിടയുന്ന ഇരയെ നാലുഭാഗത്തുനിന്നും ജീവനോടെ തിന്നുന്ന ധോലുകളുടെ ഈ സ്വഭാവവും മനുഷ്യരുടെ മനസ്സിൽ ഇവക്ക് ഒരു ഭീകരപരിവേഷം നൽകാൻ സാധ്യതയുണ്ട്. 

തെക്ക്, മദ്ധ്യ ഇന്ത്യയിൽ ധോലുകളും മനുഷ്യരും തമ്മിൽ നിഷ്പക്ഷമായ ബന്ധമാണുള്ളത്. മനുഷ്യരുടെ സമീപത്തിൽനിന്നും മാറിപ്പോകാറാണ് പതിവ്. എന്നാൽ വടക്കു കിഴക്കൻ ഇന്ത്യയിൽ കാട്ടിൽ ഇരകളുടെ എണ്ണം താരരമ്യേന കുറവായതിനാൽ സാമ്പത്തികമായും സാംസ്കാരികമായും ഉയർന്ന മൂല്യമുള്ള വളർത്തുമൃഗങ്ങളെ ഇവ ആക്രമിക്കുകയും മനുഷ്യരുടെ പ്രത്യാക്രമണം നേരിടുകയും ചെയ്യുന്നതായിക്കാണാം.  

കടപ്പാട്: Kalyan varma

ഇനി സ്വല്പം ശാസ്ത്രം

വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയെ സംരക്ഷിക്കാൻ തുനിഞ്ഞിറങ്ങുന്ന ശാസ്ത്രജ്ഞന്മാർ ആദ്യം നേരിടുന്ന വെല്ലുവിളി ആ ജീവിയുയുടെ കൃത്യമായ എണ്ണം (population size) ശാസ്ത്രീയമായി കണ്ടുപിടിക്കുക എന്നതാണ്. എന്നാൽ ഇടതൂർന്ന നിബിഡവനങ്ങളിൽ താമസിക്കുന്ന, മനുഷ്യരുടെ മുന്നിൽ വരാൻ മടിയുള്ള ജീവികളുടെ എണ്ണം അവിടെപ്പോയി എടുക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. ഇത്തരം ജീവികളുടെ എണ്ണം എടുക്കാനായി പൊതുവെ ക്യാമറ ട്രാപ്പിങ് എന്ന മാർഗം ആണ് ഉപയോഗിക്കാറുള്ളത്. കാട്ടിനുള്ളിൽ ഇത്തരം ജീവികളെ കാണാൻ സാധ്യതയേറിയ സ്ഥലങ്ങളിൽ വെക്കുന്ന ഇത്തരം ക്യാമറകൾ ജീവികൾ ഇതിനുമുൻപിലൂടെ ചലിക്കുമ്പോൾ സ്വയം ഫോട്ടോ എടുക്കാൻ കെല്പുള്ളതാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇത്തരം ക്യാമറകൾ മൃഗങ്ങളെ പറ്റിയുള്ള വിവരങ്ങൾ അവയെ ശല്യപ്പെടുത്താതെതന്നെ ശേഖരിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നു 

 ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള വ്യക്തമായ അടയാളങ്ങളുള്ള ജീവികളുടെ (കടുവയുടെ വരകൾ ,പുലിയുടെ പുള്ളികൾ) എണ്ണം ക്യാമറ ട്രാപ്പുകൾ വഴി സമാഹരിക്കുന്ന ചിത്രങ്ങൾ ശാസ്ത്രീയമായി അപഗ്രഥിച്ച് ഒരു പരിധി വരെ നിർണയിക്കാൻ കഴിയും. ഇത്തരം ജീവികളുടെ ദേഹത്തുള്ള അടയാളങ്ങൾ മനുഷ്യരുടെ വിരലടയാളങ്ങൾ പോലെ അദ്വിതീയമായതാണ് ഇതിനുള്ള അടിസ്ഥാനം. എന്നാൽ കാണാൻ ഒരുപോലെയുള്ള ജീവികൾക് ഇത്തരം സമീപനം പ്രായോഗികമല്ല. ധോലുകൾ ഇത്തരത്തിലുള്ള ജീവികളാണ്. ധോലുകൾ കാട്ടിൽ എവിടെയൊക്കെയാണ് കാണപ്പെടുന്നത് എന്ന് മനസ്സിലാക്കാമെങ്കിലും രണ്ട് ധോലുകൾ തമ്മിലുള്ള വ്യത്യാസം അവരുടെ ഫോട്ടോയിൽ നിന്ന് മാത്രം മനസിലാക്കുക ഏറെക്കുറെ അസാധ്യമാണ്.

ഇവിടെയാണ് ഇത്തരം ജീവികളുടെ കാഷ്ഠത്തിന്റെ പ്രാധാന്യം. മാംസഭോജികൾക്ക് അവരുടെ മൂത്രം, കാഷ്ഠം എന്നിവ പലതരത്തിലുള്ള ആശയവിനിമയങ്ങൾക്കുള്ള ഒരു ഉപാധികൂടിയാണ്. സ്വന്തം ടെറിട്ടറി, കൂട്ടത്തിലെ തന്റെ സ്ഥാനം, ലൈംഗികസ്ഥിതി എന്ന് തുടങ്ങി പലതരം സൂചനകൾ കാഷ്ഠത്തിലുള്ള രാസപദാർത്ഥങ്ങളിലൂടെ ഇവർക്ക് പരസ്പരം കൈമാറാൻ കഴിയും. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകൾക്കുള്ളിൽ വന്യജീവിശാസ്ത്രജ്ഞർ കാഷ്ഠങ്ങളിൽനിന്ന് DNA വേർതിരിച്ചെടുക്കാൻ ഉള്ള മാർഗങ്ങൾ വികസിപ്പിച്ചുകഴിഞ്ഞു. ഇങ്ങനെ വേർതിരിച്ചെടുക്കുന്ന DNA – യിൽനിന്ന് കാഷ്ഠം ഏത് ജീവിയുടേതാണെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയും. കാട്ടിനുള്ളിൽനിന്ന് ശേഖരിക്കുന്ന ധോലുകളുടെ കാഷ്ഠത്തിൽ നിന്ന് എങ്ങനെ രണ്ടു ധോലുകൾ തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കും എന്ന് ലളിതമായി കണ്ടു നോക്കാം.


ധോൽ കാഷ്ഠം കടപ്പാട് : Karthik Thottathil, The Dhole Project (NCBS)

വ്യത്യസ്ത സംയോജനങ്ങളിലും ആവർത്തനങ്ങളിലും ‘A’, ‘T’, ‘G’, ‘C’ എന്നീ അക്ഷരങ്ങളാൽ പ്രതിനിധീകരിക്കപ്പെടുന്ന നാല് അടിസ്ഥാന ബേസുകളുടെ ഒരു നീണ്ട ചരട് കൊണ്ടാണ് ഒരു ജീവിയുടെ ജനിതക കോഡ് നിർമ്മിച്ചിരിക്കുന്നത്. ഒരേ സ്പീഷിസിൽ പെട്ട രണ്ടു ജീവികളുടെ ജീനോം ബഹുഭൂരിപക്ഷം സമാനമാണെങ്കിലും വളരെ ചെറിയ വ്യതാസങ്ങൾ ഉണ്ടായിരിക്കും. ഉദാഹരണത്തിന് രണ്ടു ധോലുകളുടെ ജീനോമിന്റെ ഒരു പ്രത്യേകഭാഗത്തു കാണുന്ന തന്തുക്കൾ താരരമ്യപ്പെടുത്തിയപ്പോൾ ഒന്നാമത്തത് AAGCTGA രണ്ടാമത്തത് AAGTTGA ആണെന്ന് കണ്ടു. ഒന്ന് കൂടി നോക്കുമ്പോൾ രണ്ട് തന്തുക്കളും തമ്മിലുള്ള വ്യത്യാസം നാലാമത്തെ ബേസിലുള്ള മാറ്റം ആണെന്ന് കാണാൻ കഴിയും. ഇത്തരത്തിലുള്ള ചെറിയ മാറ്റങ്ങളെയാണ് Single Nucleotide Polymorphisms, അല്ലെങ്കിൽ SNPs (ഉച്ചരിക്കുന്നത് “സ്നിപ്‌സ്”) എന്നറിയപ്പെടുന്നത്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് ചെറിയ മാറ്റങ്ങൾ ജീവിയുടെ ജീനോമിൽ ഉടനീളം കാണാൻ സാധിക്കും. ഓരോ ധോലിനും അതിനു തനതായ സ്നിപ് പാറ്റേൺ ഉള്ളതിനാൽ ഗവേഷകർക്ക് രണ്ടു ധോലുകളുടെ കാഷ്ഠത്തിൽ നിന്നുള്ള DNA പരിശോധിക്കുന്നതിലൂടെ അവ തമ്മിലുള്ള വ്യത്യസ്തത മനസ്സിലാക്കാൻ പറ്റും.

കടപ്പാട്: Pooja Saravanan ,The Dhole Project (WCS-I)

കേരളത്തിലെ ധോലുകൾ 

ഇത്തരത്തിൽ വയനാട് വന്യജീവിസങ്കേതത്തിൽനിന്ന് ശേഖരിച്ച ധോലുകളുടെ കാഷ്ഠത്തിൽനിന്ന് അവയുടെ എണ്ണം ഏകദേശം 50 ആണെന്ന് തിട്ടപ്പെടുത്താൻ ‘ദി ധോൽ പ്രൊജക്റ്റ്‘ എന്ന ഗവേഷണസംഘത്തിന് സാധിച്ചിട്ടുണ്ട്.. 2019 ൽ വയനാട്ടിൽ തുടങ്ങിവച്ച ഈ പഠനം കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കുള്ളിൽ പറമ്പിക്കുളം, പെരിയാർ കടുവ സങ്കേതങ്ങളിൽകൂടി ഉൾപ്പെടുത്തി വ്യാപിപ്പിച്ചു. മുമ്പ് സൂചിപ്പിച്ചതുപോലെ, ദേഹത്ത് അടയാളങ്ങളില്ലാത്ത, മനുഷ്യനുമുൻപിൽ വരാൻ മടിക്കുന്ന, ധോലുകളെപ്പോലെയുള്ള ജീവികളെപ്പറ്റി പഠിക്കാൻ ഈ രീതി സാമ്പത്തികമായും വളരെയധികം പ്രായോഗികമാണ് . ലോകത്ത് ഏറ്റവും കൂടുതൽ ജൈവവൈവിധ്യം കാണപ്പെടുന്ന ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളിൽത്തന്നെയാണ് പല കാരണങ്ങൾകൊണ്ട് ഏറ്റവും തീവ്രമായ വനനശീകരണവും സംഭവിക്കുന്നത്. പലപ്പോഴും പണമാണ് ഇവിടെ വന്യജീവിസംരക്ഷണത്തിനുള്ള വലിയൊരു കടമ്പ. ഈ രാജ്യങ്ങളിൽ കാണപ്പെടുന്ന അധികം വിവരങ്ങൾ ലഭ്യമല്ലാത്ത, എന്നാൽ പാരിസ്ഥിതികമായി പ്രാധാന്യമർഹിക്കുന്ന ജീവികളെപ്പറ്റിപഠിക്കാൻ താരരമ്യേന ചിലവുകുറഞ്ഞ ഈ രീതി വളരെ ഫലപ്രദമാണ്. മറ്റു വലിയ മാംസഭോജികളെ അപേക്ഷിച്ച് ധോലുകളെപ്പറ്റി നമുക്കുള്ള അറിവ് ഇപ്പോൾ പരിമിതമാണെങ്കിലും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ പഠനങ്ങൾ കാട്ടിലെ നാണക്കാരനായ ഈ ഇരപിടിയന്റെ സാമൂഹികസ്വഭാവസവിശേഷതകളിലേക്ക് ചെറുതായി വെളിച്ചം വീശിത്തുടങ്ങിയിട്ടുണ്ട്. 

അന്ന് പറമ്പികുളത്തുവച്ച് കൺകുളിർക്കെകണ്ട ആ ധോൽക്കൂട്ടത്തിനെപ്പറ്റി ഓർക്കുമ്പോൾ അത്ര സുഖകരമല്ലാത്ത ഒരു ചോദ്യചിഹ്നം കൂടി മനസ്സിൽ ഉയർന്നുവരുന്നു. വരും വർഷങ്ങളിൽ ഈ കാടുകളിലേക്ക് തിരിച്ചുവരുമ്പോൾ ഈ കൂട്ടം ഇവിടെ തന്നെ കാണുമോ എന്ന ചോദ്യം. ശാസ്ത്രം കൃത്യമായ വസ്തുതകളും നിർദേശങ്ങളും മുന്നിലേക്ക് വച്ചുനീട്ടുന്നു. പക്ഷെ, ഈ മാർഗനിർദേശങ്ങൾ ഉൾക്കൊണ്ട് പ്രവർത്തികമായ മാറ്റങ്ങൾ കൊണ്ടുവരാത്തിടത്തോളം കാലം ഈ ചോദ്യചിഹ്നം ഉയർന്നുകൊണ്ടേയിരിക്കും. വംശനാശഭീഷണി നേരിടുന്ന ധോലുകളുടെ എണ്ണത്തിൽ വരുന്ന ചെറിയ കുറവുപോലും നമ്മുടെ കാടുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും എന്ന ബോധ്യത്തോടുകൂടി നമുക്ക് ഇവയുടെ സംരക്ഷണത്തിനുവേണ്ടി കൈകോർക്കാം.

അധികവായനക്ക്: 

  1. Cuon alpinus: Kamler, J.F., Songsasen, N., Jenks, K., Srivathsa, A., Sheng, L. & Kunkel, K.: The IUCN Red List of Threatened Species 2015: e.T5953A72477893
  2. Srivathsa, A., Rodrigues, R.G., Toh, K.B., Taylor, R.W., Zachariah, A., Oli, M.K., Ramakrishnan, U. (2021) The truth about scats and dogs: Next-generation sequencing and spatial capture–recapture models offer opportunities for conservation monitoring of an endangered social canid. Biological Conservation, 256, 109028. doi: 10.1016/j.biocon.2021.109028.
  3. Srivathsa, A., Sharma, S., Singh, P., Punjabi, G.A., Oli, M.K. (2020). A strategic road map for conserving the endangered dhole Cuon alpinus in India. Mammal Review. doi: 10.1111/mam.12209
  4. Old Dog, New Tricks: Methods to Count Dhole Numbers. Arjun Srivathsa, Girish Punjabi. Conservation India.
  5. Let’s talk sh*t: A Carnivore Biologist’s Toolkit 101. Ryan Rodrigues, Arjun Srivathsa. Down To Earth.
  6. A roadmap for dhole conservation in India. Arjun Srivathsa. Conservation India.
  7. https://www.thedholeproject.com

 

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഭൂമിയിലെത്തിയ വിരുന്നുകാർ- 8
Close