
1968 ലെ ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം
എസ്. ദേവനാരായണൻ, എം.ജമാലുദ്ദീൻ

പരീക്ഷണങ്ങൾ പുതിയ സിദ്ധാന്തങ്ങൾക്ക് ബിജാവാപം ചെയ്യുകയും, പുതിയ സിദ്ധാന്തങ്ങൾ കൂടുതൽ പുതിയ പരീക്ഷണങ്ങൾക്കു ബീജമായിഭവിക്കുകയും ചെയ്യുക ശാസ്ത്രത്തിന്റെ രീതിയാണ്. ദ്രവ്യ (matter) ത്തിൻ്റേയും, വികിരണ (radiation) ത്തിൻ്റേയും അന്തസ്സത്തയേയും, പരസ്പര ബന്ധത്തേയും പരസ്പര പ്രവർത്തനത്തേയും പറ്റി പരീക്ഷണങ്ങളാൽ ഉപോൽബലനം നേടിയ, വിപ്ലവാത്മകമായ സിദ്ധാന്തങ്ങൾ ഫിസിക്സിലെങ്ങും വെള്ളിവെളിച്ചം വീശിയ ഒരു കാലഘട്ടമായിരുന്നു ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യത്തെ ഏതാണ്ടു മുപ്പതു വഷങ്ങൾ. ഈ സിദ്ധാന്തങ്ങളെക്കൊണ്ട് പെട്ടെന്നു നേട്ടമുണ്ടായത് കെമിസ്ട്രിക്കാണ്. രാസബന്ധങ്ങളേയും (chemical bonds) മോളിക്യൂളുകളുടെ ഘടനയേയും (molecular structure) പറ്റി കൂടുതൽ അവഗാഢമായ ഉൾക്കാഴ്ച ലഭിക്കാനിടയായെന്നുമാത്രമല്ല മോളിക്യൂളുകളുടെ ഘടന നിർണ്ണയിക്കാനുള്ള നവീനോപായങ്ങൾ ആവിർഭവിക്കുകയും ചെയ്തു. മോളിക്യൂൾ ഘടനാനിർണ്ണയത്തിന് കെമിസ്ട്രിയിൽ മൌലിക പ്രാധാന്യമുണ്ട്. ഇതിനുള്ള ശാസ്ത്രീയോപായങ്ങളിൽ അമൂല്യമായിത്തീർന്നു. 1928-ൽ ചന്ദ്രശേഖര വെങ്കിട്ടരാമൻ കണ്ടുപിടിച്ച രാമൻ ഇഫെക്ട് (Raman effect) എന്നു ലോകപ്രസിദ്ധമായിത്തീർന്ന പ്രതിഭാസം. ഈ കണ്ടുപിടിത്തത്തിൻ്റെ ദൂരവ്യാപകമായ പ്രയോജനത്തേയും പ്രാധാന്യത്തേയും മുൻനിർത്തി ശാസ്ത്രലോകം അദ്ദേഹത്തെ നോബൽ സമ്മാനം നല്കി സമാദരിച്ചു. ശാസ്ത്രീയ ഗവേഷണങ്ങളുടെ നായകത്വം വഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇൻഡ്യയുടെ നാമവും എഴുതിച്ചേക്കപ്പെട്ടു.
ചന്ദ്രശേഖര വെങ്കിട്ടരാമൻ 1888 നവംബർ 7-ാം തീയതി തൃശ്ശിനാപ്പള്ളിയിൽ ജനിച്ചു. രാമൻ്റെ അച്ഛനായ ചന്ദ്രശേഖരയ്യർ ഊർജ്ജതന്ത്രം, (ഫിസിക്സ്) ഗണിത ശാസ്ത്രം മുതലായ ശാസ്ത്രശാഖകളിലും, സംഗീതം മുതലായ ലളിത കലകളിലും തല്പരനായിരുന്നു. അദ്ദേഹം ആദ്യം ഹൈസ്കൂളിലും, പിന്നീട് കോളേജിലും ഫിസിക്സ് അദ്ധ്യാപകനായിരുന്നു. അമ്മയായ പാർവ്വതി അമ്മാൾ ക്ഷമയുടേയും സ്ഥിരോത്സാഹത്തിൻ്റേയും മൂർത്തീകരണമായിരുന്നു.
വിശാഖപട്ടണത്തിലാണ് രാമൻ സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. അവിടെനിന്നുതന്നെ അദ്ദേഹം പതിന്നാലു വയസ്സു തികയുന്നതിന് മുമ്പ് പ്രശസ്തമായ നിലയിൽ എഫ്.ഏ. പരിക്ഷ പാസ്സായി. തുടർന്ന് അദ്ദേഹം ഫിസിക്സ് ഐഛിക വിഷയമായെടുത്ത് മദിരാശി പ്രെസിഡൻസികോളേജിൽ ബി.ഏ. ക്ലാസ്സിൽചേർന്നു. 1904ൽ സവ്വകലാശാലയിൽ ഒന്നാമനായി അദ്ദേഹം ബി.ഏ. പാസ്സായി. അദ്ദേഹം അതേ കോളേജിൽ ഫിസിക്സ് എം.ഏ. യ്ക്കു ചേർന്നു. അക്കാലത്ത് അദ്ദേഹം ത്രികോണപ്രിസം ഉപയോഗിച്ച് ഒരു പരീക്ഷണം നടത്തിക്കൊണ്ടിരുന്നപ്പോൾ, ആരും അതുവരെ നിരീക്ഷിച്ചിട്ടില്ലാത്ത ഒരു പ്രതിഭാസം കൂടി കാണുവാനിടയായി. അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ രാമൻ പല ഫിസിക്സ് പുസ്തകങ്ങളും മറിച്ചുനോക്കി. പക്ഷെ ഒരു പുസ്തകത്തിലും അതിനെപ്പറ്റി യാതൊന്നും പ്രസ്താവിച്ചിരുന്നില്ല. രാമൻ വീണ്ടും ആ പരീക്ഷണം നടത്തി, അതിനെപ്പറ്റി ആലോചിച്ച് സ്വന്തമായി ഒരു വിശദീകരണവും കണ്ടുപിടിച്ചു. അവയെല്ലാം ഒരു പ്രബന്ധരൂപത്തിൽ എഴുതി, തൻ്റെ പ്രൊഫസർ വശം കൊടുത്തു. പ്രബന്ധം വായിച്ച് അഭിപ്രായം പറയുവാനോ, ഏതെങ്കിലും മാസികകൾക്ക് അയച്ച് അത് പ്രസിദ്ധീകരിക്കുവാനോ പ്രൊഫസർ ശ്രദ്ധിച്ചില്ല. ലേഖനം മാറ്റി എഴുതുവാനുദ്ദേശിക്കുന്നു എന്നുപറഞ്ഞ് രാമൻ അത് തിരിച്ചു വാങ്ങി, ഇംഗ്ലണ്ടിലെ ഒരു ശാസ്ത്രമാസികയ്ക്ക് അയച്ചുകൊടുത്തു. ആ ശാസ്ത്രമാസിക അതു പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ അദ്ദേഹത്തിൻറെ ലേഖനങ്ങൾ “ഫിലസോഫിക്കൽ മാഗസിൻ”, “നേച്ചർ” (Nature) മുതലായ ഉന്നതനിലവാരമുള്ള മാസികകൾ പ്രസിദ്ധീകരിച്ചു.
1907ൽ രാമൻ സർവ്വകലാശാലയിൽ ഒന്നാമനായി, ഒന്നാം ക്ലാസ്സിൽ, എം. ഏ. പരീക്ഷ പാസായി. ഇന്ത്യാ ഗവൺമ്മേണ്ടിൻ്റെ ” ഫിനാൻഷ്യൽ സിവിൽസർവീസിലെ ” നിയമനങ്ങൾക്കുവേണ്ടിയുള്ള മത്സരപരീക്ഷ രാമൻ എഴുതുകയും അതിൽ ഒന്നാംറാങ്കോടുകൂടി പാസാവുകയും ചെയ്തു. താമസിയാതെ അദ്ദേഹം കല്ക്കത്തയിൽ ഡെപ്യൂട്ടി അക്കൗണ്ടൻ്റ് ജനറലായി നിയമിക്കപ്പെട്ടു.
അക്കൊല്ലംതന്നെയാണ് രാമൻ ‘ലോകസുന്ദരാംബാളെ’ വിവാഹംചെയ്തത്. രാമൻ്റെ വിവാഹം സാമൂഹ്യപരിഷ്ക്കാരത്തിൽ ഒരു കാൽവെപ്പായിരുന്നു. സംഗീതത്തിൽ വാസനയുള്ള രാമന്നു, പിൽക്കാലത്ത് സംഗീതോപകരണങ്ങളെ സംബന്ധിച്ച ശാസ്ത്രീയഗവേഷണത്തിൽ ഭാര്യയുടെ സംഗീതവൈദഗ്ദ്ധ്യം വളരെ ഉപകാരപ്രദമായി.
ഒരു ദിവസം ഓഫീസ് ജോലികഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുമ്പോൾ “ശാസ്ത്രപുരോഗതിയ്ക്കുള്ള ഇന്ത്യൻസമിതി” എന്നൊരു ബോർഡ് അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടു. അദ്ദേഹം ആ കെട്ടിടത്തിലേയ്ക്കു പ്രവേശിച്ചു. കൽക്കത്തയിലെ പല ശാസ്ത്രപ്രേമികളും ഒരു യോഗം ചേന്നിരിക്കുന്നതാണ് അദ്ദേഹം കണ്ടത്. രാമൻ അവരുമായി പരിചയപ്പെട്ടു. സമിതിയുടെ വക പരീക്ഷണശാല ഗവേഷണങ്ങൾക്കായി ഉപയോഗിക്കാൻ രാമന് അനുവാദം ലഭിച്ചു. ദിവസേന ഓഫീസ് ജോലികഴിഞ്ഞ് വൈകുന്നേരം ബാക്കി സമയം മുഴുവൻ രാമൻ ഗവേഷണത്തിൽ മുഴുകി ചെലവഴി ച്ചുതുടങ്ങി. ഗവേഷണഫലങ്ങൾ പ്രബന്ധരൂപേണ ശാസ്ത്ര മാസികകളിൽ പ്രസിദ്ധീകരിച്ചുതുടങ്ങി.
മൂന്നുകൊല്ലം കഴിഞ്ഞ് രാമനെ റംഗൂണിലേയ്ക്കും പിന്നെ നാഗ്പൂരിലേയ്ക്കും മാറ്റി.
1917 ൽ കൽക്കത്താ സർവ്വകലാശാലാ വൈസ് ചാൻസിലറായ സർ ആശുതോഷ് മുഖർജി, യൂനിവേഴ്സിറ്റി സയൻസ് കോളേജിലെ, പാലിത് ഫിസിക്സ് പ്രൊഫസർ ജോലി സ്വീകരിക്കാമോ എന്ന് രാമനോടനേഷിച്ചു. രാമൻ സന്തോഷപൂർവ്വം ഫിസിക്സ് പ്രൊഫസറുടെ ജോലി സ്വീകരിച്ചു. ഈ ജോലിയിലിരിക്കുമ്പോൾ അദ്ദേഹം “Mechanical theory of bowed strings and diffraction of X-rays ” എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചു. ഗവേഷണത്തിൽ ശ്രദ്ധാലുവായ അദ്ദേഹം കല്ക്ക ത്താ യൂനിവേഴ്സിറ്റിയിൽ ഒരു നല്ല സംഘം ഗവേഷകന്മാരെ സംഘടിപ്പിച്ചു. ഫിസിക്സിൽ ഗവേഷണത്തിന് അദ്ദേഹം നല്ലിയ വലിയ സംഭാവനകളെ ആദരിച്ച് കൽക്കത്താ യൂനിവേഴ്സിറ്റി 1922ൽ അദ്ദേഹത്തിന്ന് ഡി.എസ്സ്സി. (D. Sc.) ബിരുദം നല്ലി. “Molecular diffraction of light” എന്നൊരു പുസ്തകം അക്കൊല്ലം കൽക്കത്താ യൂനിവേഴ്സിറ്റി മുഖേന അദ്ദേഹം പ്രസിദ്ധീകരിച്ചു. രണ്ട് കൊല്ലത്തിനുശേഷം ലണ്ടനിലെ റോയൽ സൊസൈറ്റി അദ്ദേഹത്തിന് അംഗത്വം (F. R. S.) നല്ലി. 1926 ൽ “Indian Journal of Physics” പത്രിക അദ്ദേഹം സ്ഥാപിച്ചു. പ്രകാശപ്രകീർണ്ണനത്തെപ്പറ്റി അദ്ദേഹം തുടർച്ചയായി ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഇതിന്റെ ഫലമായാണ് 1929ൽ ലോകപ്രസിദ്ധമായ രാമൻ ഇഫെക്ട് കണ്ടുപിടിക്കപ്പെട്ടത്. സി. വി. രാമനും സഹപ്രവർത്തകരും അനേകം ഗവേഷണലേഖനങ്ങൾ നാനാശാസ്ത്രമാസികകളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. “സംഗീതോപകരണങ്ങളും അവയുടെ സ്വരങ്ങളും (Musik instrumenteundihre Klange) ജർമ്മൻഭാഷയിൽ അദ്ദേഹത്തിൻറെ ഒരു പുസ്തകം ജർമൻ ഊജ്ജതന്ത്രസമിതി പ്രസിദ്ധീകരിക്കുകയുണ്ടായി. 1929ൽ അദ്ദേഹത്തിന് സർ പദവി (Knight) കിട്ടി. അക്കൊല്ലം തന്നെ ഇൻഡ്യൻ സയൻസ് കോൺഗ്രസ്സിന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1930ൽ ഫിസിക്സിനുള്ള നോബൽസമ്മാനം അദ്ദേഹത്തിനു നൽകപ്പെട്ടു. സമ്മാനദാനച്ചടങ്ങിൽ “Molecular scattering of light” എന്ന വിഷയത്തെ അധികരിച്ചു അദ്ദേഹം പ്രസംഗിച്ചു. മറ്റനേകം മെഡലുകളും സമ്മാനങ്ങളും ബഹുമതിബിരുദങ്ങളും ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. അമേരിക്ക, ബ്രിട്ടൻ, ക്യാനഡ, ഫ്രാൻസ്, റഷ്യ, ജമ്മനി, ഡെൻമാക്ക്, സ്വിറ്റ്സർലന്റ്റ് എന്നീ രാജ്യങ്ങൾ അദ്ദേഹം സന്ദശിച്ചിട്ടുണ്ട്.
1933ൽ രാമൻ ബാംഗളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൻറെ ഡയരക്ടർ പദവി സ്വീകരിച്ചു. 1934-ൽ ” ഇന്ത്യൻ അക്കാദമി ഓഫ് സയൻസ്” എന്ന സംഘടന അദ്ദേഹത്തിൻ്റെ ഉത്സാഹത്തിൽ രൂപീകരിക്കപ്പെട്ടു. ആരംഭം മുതൽ ഇന്നുവരെ അതിൻ്റെ അദ്ധ്യക്ഷൻ അദ്ദേഹംതന്നെയാണ്. അതിൻ്റെ ആഭിമുഖ്യത്തിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചുവരുന്ന “പ്രൊസീഡിങ്ങ്സ് ഓഫ് ദി ഇന്ത്യൻ അക്കാദമി ഓഫ് സയൻസ്” എന്ന ശാസ്ത്ര മാസിക ലോകത്തിലെങ്ങുമുള്ള ശാസ്ത്രജ്ഞന്മാരുടെ അംഗീകാരവും ആദരവും നേടിക്കഴിഞ്ഞിരിക്കുന്നു.
1937 വരെ ഡയരക്ടർ എന്ന നിലയിലും 1937 മുതൽ 1949 വരെ ഫിസിക്സ് പ്രൊഫസർ എന്ന നിലയിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. 1948ൽ അദ്ദേഹം “രാമൻ റിസച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻറെ ഡയരക്ടർസ്ഥാനം സ്വീകരിച്ചു. ഇന്നു ആദ്ദേഹം പ്രസ്തുത ഗവേഷണസ്ഥാപനത്തിൻറെ ഡയരക്ടർ ആയി തുടരുന്നു.
1948ൽ ഇന്ത്യാ ഗവൺമ്മേണ്ട് അദ്ദേഹത്തെ നാഷനൽ റിസർച്ച് പ്രൊഫസറായി അംഗീകരിച്ചു. 1951ൽ അമേരിക്കയിലെ ഫിലഡെൽഫിയ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഫ്രാങ്ക്ളിൻ മെഡൽ രാമനു ലഭിച്ചു.
1954ൽ ഇന്ത്യാ ഗവമ്മേണ്ടിൽനിന്ന് ഒരു ഇന്ത്യൻ പൌരന് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയായ ഭാരതരത്നം അദ്ദേഹത്തിനു ലഭിച്ചു.
1957ൽ സോവിയറ്റ് യൂനിയൻ “ഇന്റർനാഷനൽ ലെനിൻ സമ്മാനം” നല്കി രാമനെ ബഹുമാനിച്ചു. 1961ൽ അദ്ദേഹം ലോകശാസ്ത്ര സമിതിയിൽ ഒരംഗമായി തിരഞ്ഞെട്ടക്കപ്പെട്ടു.
ഇനി അദ്ദേഹത്തിന്റെ പ്രധാന ഗവേഷണങ്ങളെപ്പറ്റി ചുരുക്കി വിവരിക്കാം
രാമൻ ഇഫെക്ട്
സാധാരണ പരിതോവസ്ഥകളിൽ എല്ലാ വസ്തുക്കളിലേയും മോളിക്യൂളുകൾ ചഞ്ചലമായിരിക്കുന്നു. ഈ ചലനങ്ങളെ മുഖ്യമായി മൂന്നു തരമായി തിരിക്കാം. ദിക്കാദേശ ചലനം (translatory motion) വിധുതിചലനം (vibra-tory motion) ചൂഴ്ചലനം (rotatory motion) ഇവ. ദിക്കാദേശ ചലനത്തിൽനിന്ന് മോളിക്യൂളുകളുടെ ഘടനയെപ്പറ്റി ഒന്നും ഗ്രഹിക്കാനാവില്ല. മാറുരണ്ടു തരം ചലനങ്ങളും മോളിക്യൂളുകളിലെ ആറ്റങ്ങളുടെ നിലയും വിന്യാസവുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് മോളിക്യൂളുകളുടെ ഘടനയോട് അപരിഛേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രണ്ടുതരം ചലനങ്ങളും നിശ്ചിതമായ പല ഊർജ്ജ നിലകളിലായിട്ടാണ് (definite energy levels). ഊർജ്ജനിലകളാകട്ടെ ക്വാൻ്റം നിയമങ്ങൾക്ക് (quantum laws) വിധേയവുമാണ്.
ഊർജ്ജനിഷ്യന്ദികളായ തരംഗങ്ങളാണ് പ്രകാശം. സാധാരണപ്രകാശം വിവിധ തരംഗദൈഘ്യമുള്ള (wave. length) തരംഗങ്ങളുടെ സങ്കരമാണ്. ഏകവർണ്ണപ്രകാശ (monochromatic light) ത്തിൽ നിശ്ചിതോർജ്ജമുള്ള ഒരേ തരം തരംഗങ്ങളേയുള്ളു. ഇപ്രകാരമുള്ള പ്രകാശം സുതാര്യമായ (transparent) ഒരു മീഡിയ (medium) ത്തിലൂടെ കടത്തിവിട്ടാൽ, അതിലെ തരംഗങ്ങളിലെ ഊർജ്ജം മീഡിയത്തിലെ മോളിക്യൂളുകളുടെ ചില ഊർജ്ജനിലകൾ (energy levels) തമ്മിലുള്ള വ്യത്യാസത്തിന് സമമാണെങ്കിൽ അത് ആഗിരണം ചെയ്യപ്പെടുന്നു (absorbed). ഊർജ്ജസമതയില്ലെങ്കിൽ പ്രകാശം ട്രാൻസ്മിറ്റ് ചെയ്യപ്പെടുന്നു (trasmitted). എന്നാൽ ഇത്തരം പ്രകാശത്തിൻ്റെ ഒരംശത്തിന് കീർണ്ണനം (scattering) സംഭവിക്കുന്നുണ്ട്. കിർണ്ണിതപ്രകാശ (scattered light) ത്തിൻ്റെ ഊർജ്ജത്തിനു വ്യതിയാനം വരുന്നില്ലെങ്കിൽ അതിനെ റാലികീർണ്ണനം (Raleigh scattering) എന്നു പറയുന്നു. കീർണ്ണനംകൊണ്ട് പ്രകാശത്തിന്റെ ഊർജ്ജത്തിന് വ്യതിയാനവും സംഭവിയ്ക്കുന്നുണ്ടെന്ന് കണ്ടുപിടിച്ചതാണ് രാമൻ്റെ നേട്ടം. ഊർജ്ജ വ്യതിയാനത്തോടുകൂടിയുള്ള കീർണ്ണനത്തെ രാമൻകീർണ്ണനം (Raman Scattering) എന്നുപറയുന്നു. കീർണ്ണനം വീക്ഷിക്കുന്നതിനു മൂലപ്രകാശത്തിൻറെ സഞ്ചാരത്തിന് ലംബമായി വേണം നിരീക്ഷണം നടത്താൻ.
ഏകവർണ്ണ പ്രകാശമുപയോഗിച്ച് കീർണ്ണനത്തിൽ ഗവേഷണം നടത്തുമ്പോൾ, കീർണ്ണിതപ്രകാശത്തിന്റെ സ്പെക്ട്ര (Spectrum) ത്തിൽ മൂലപ്രകാശത്തിന്നു പുറമെ, അതിന്റെ ഇരുവശവും അഭിസമമായി (symmetrically) അതിൽ നിന്നു ക്രമാനുഗതമായ അഭീഷ്ണതാദേശത്തോടെ (displaced by regular frequencies) പുതിയ സ്പെക്ട്രം കാണപ്പെടുന്നതായി സി. വി. രാമൻ കണ്ടു മൂലപ്രകാശത്തിന്റെ തരംഗദൈഘ്യവും ഊർജ്ജവും എന്തായാലും, ഒരു നിശ്ചിതവസ്തുവിന്റെ കീർണ്ണിതപ്രകാശ സ്പെകട്രത്തിൻ്റെ പാറ്റേൺ സമാനമാണെന്നദ്ദേഹം തെളിയിച്ചു. എന്നുതന്നെയല്ല. ഈ അഭിഷ്ണതാദേശങ്ങൾ ആ വസ്തുവിൻ്റെ മോളിക്യൂള്കളിലെ വിധുത്യവസ്ഥകളുടെ (vibrational states) ഊജ്ജവ്യത്യാസങ്ങളോട്ട് സദൃശമാണെന്നും അദ്ദേഹം എടുത്തുകാട്ടി. അഭിഷ്ണതാദേശങ്ങളെ രാമൻ അഭീഷ്ണതകൾ (Raman frequencies) എന്നും രാമൻ അഭീഷ്തകളുടെ സെറ്റിനെ രാമൻ സ്പെക്ട്രം (Raman spectrum) എന്നും പറയുന്നു. മോളിക്യൂളുകളുടെ ധ്രുവവൽക്കരണക്ഷമത (polarisabiliy) യിലുള്ള വ്യതിയാനങ്ങൾമൂലം രാമൻസ്പെക്ട്രം ഉടലെടുക്കാം. ധ്രുവവൽക്കരണം (Polarisation) വ്യാപ്താപേക്ഷികം (volume property) ആയതുകൊണ്ട് അഭിസമവിധുതി (symmetrical vibration) ഗ്രഹിക്കാനുള്ള ഏകോപാധി രാമൻ സ്പെക്ട്രമാണെന്ന് പ്രത്യേകം പ്രസ്താവിക്കേണ്ടിയിരിക്കുന്നു. രാമൻ സ്പെക്ട്രരേഖകളുടെ വ്യത്യാസം ഘോഷവും (intensity) കീർണ്ണനംചെയ്യുന്ന മീഡിയത്തിലെ മോളിക്യൂളുകളുടെ ഘടന നിണ്ണയിക്കാൻ അത്യധികം പ്രയോജനകരമാണ്. അടുത്തകാലത്ത് ലേസർ (laser) ഉപയോഗിച്ച് രാമൻ സ്പെക്ട്രത്തിൽ ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി ഭാവിയിൽ മോളിക്യൂളിന്റെ ഘടനയിലേക്ക് കൂടുതൽ വെളിച്ചംവീശാൻ സാദ്ധ്യമാവുമെന്നതിൽ സംശയമില്ല. ഈ വർഷംപോലും രാമൻ കിർണ്ണനത്തെപ്പറ്റി ഒരു അന്താരാഷ്ട്രീയസമ്മേളനം അമേരിക്കയിൽവെച്ച് നടക്കുകയുണ്ടായി എന്നോർക്കുമ്പോൾ അതിന്റെ പ്രയോജനവും പ്രാധാന്യവും ഊഹിക്കാവുന്നതേയുള്ളൂ.
മറ്റു ഗവേഷണങ്ങൾ
സോപ്പുകുമിളകളുടെ പ്രത്യേകതകൾ, ബാഷ്പങ്ങളുടെ കാന്തശക്തി, സംഗീതോപകരണങ്ങൾ, ക്രിസ്റ്റലുകളെപ്പറ്റിയുള്ള പാനം, വൈരക്കല്ലുകളുടെ പഠനം ഇവയാണ് രാമൻ മറ്റു ചില ഗവേഷണങ്ങൾ. സമുദ്രജലത്തിന്റെ കടും നീലനിറം, ആകാശത്തിൻറെ നിലനിറം. സൂര്യോദയ ത്തിലും അസ്തമനത്തിലും കാണുന്ന ചുവപ്പുനിറം, ഹിമസംഹതിയുടെ (glacier) പച്ചകലന്ന നീലനിറം ഇവയ്ക്ക് രാമൻ യുക്തിയുക്തമായ വിശദീകരണം നൽകി.
1943ൽ രാമൻ ഒരു പുതിയ “ലാറ്റിസ് ഡൈനാമിക്സ്” (Lattice Dynamics) തത്വം ആവിഷ്ക്കരിച്ചു. ഇത് ‘ബോൺ ‘ എന്ന ശാസ്ത്രജ്ഞൻ ആവിഷ്ക്കരിച്ച “ലാറ്റിസ് ഡൈനാമിക്സിൻ്റെ നിഗമനങ്ങളിൽനിന്നു വ്യത്യസ്തങ്ങളായ ചില നിഗമനങ്ങൾ ഉൾക്കൊള്ളുന്നതാണ്.
കഴിഞ്ഞ ഏതാനും വഷങ്ങളായി അദ്ദേഹം മനുഷ്യൻ വസ്തുക്കളുടെ നിറവും രൂപവും കാണുന്നതെങ്ങിനെ എന്നതിനെപ്പറ്റി ഗവേഷണം നടത്തിവരികയായിരുന്നു.
1959ൽ അദ്ദേഹം ‘Lectures on Physical Optics’ പ്രസിദ്ധീകരിച്ചു. ഇത് കാഴ്ചയേയും വർണ്ണങ്ങളേയും പറ്റിയുള്ള ഒരു ഗവേഷണപദ്ധതിക്കുള്ള നാന്ദിയായിരുന്നു. “The new physiology of Vision” പ്പറ്റി അദ്ദേഹം ഇരുപതോളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇലകളിലും പൂക്കളിലും കാണുന്ന വർണ്ണങ്ങൾ, ധാതുപദാർത്ഥങ്ങളുടേയും (minerals) നക്ഷത്രങ്ങളുടേയും വർണ്ണങ്ങൾ, വർണ്ണാന്ധ്യം (Colour blindness) എന്നിവയെപ്പറ്റിയെല്ലാം അദ്ദേഹം അവയിൽ ചർച്ചചെയ്തിട്ടുണ്ട്. ഇവയെ ‘The Physiology of Vision’ എന്നൊരു പുസ്തകം ഇക്കൊല്ലം അദ്ദേഹം എഴുതിപൂർത്തിയാക്കി.
ഭൂമിയുടെ അന്തരീക്ഷത്തിലുണ്ടാകുന്ന മേഖലാവാതകങ്ങളും ജെറ്റൊഴുക്കുകളും (Zonal winds and jet streams) ഉണ്ടാവുന്ന രീതിയേയും അവയുടെ സ്വഭാവത്തേയുംപറ്റി ചില നൂതനാശയങ്ങൾ അദ്ദേഹം ഈയിടെ ആവിഷ്ക്കരിക്കുകയുണ്ടായി.
രാമന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തം പുഷ്പങ്ങളുടെ വണ്ണത്തെപ്പറ്റിയാണ്. ജർമ്മൻ ശാസ്ത്രജ്ഞനായ വിൽസ്റ്റാറ്റരുടെ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ പൂക്കളുടെ വർണ്ണത്തിനു കാരണം ‘ ആന്തോസയനിഡിൻ’ (Anthro-cyanidin) വിഭാഗത്തിൽപ്പെടുന്ന രാസവസ്തുക്കളാണ്. എന്നാൽ ഡോക്ടർ സി. വി. രാമൻ അഭിപ്രായപ്പെടുന്നത്’, പൂക്കളുടെ വണ്ണത്തിന് കാരണം രണ്ടു പുതിയ വണ്ണവസ്തുക്കളാണെന്നാണ്. ഫ്ളോറോക്രോം എ, ഫ്ളോറോക്രോം ബി (Florochrome A; Florochrome B) ആ പുതിയ വണ്ണവസ്തുക്കൾക്ക് നൽകിയിരിക്കുന്ന പേരുകൾ. പൂക്കളുടെ സ്പെക്ട്രത്തിൻ്റെ സ്വഭാവത്തിൽനിന്നാണ് രാമൻ ഈ നിഗമനത്തിൽ എത്തിയത്.
വളരെ അധികം ബഹുമതികൾ ലഭിച്ചിട്ടുണ്ടെങ്കിലും, രാമന് ഗർവ്വം ഒട്ടുംതന്നെ ഇല്ല. അദ്ദേഹം വിനയസമ്പന്നനും, ആർക്കം എപ്പോഴും അഭിഗമ്യനുമാണ്. വീട്ടിനു വെളിയിൽ എപ്പോഴും തലപ്പാവോടുകൂടി പ്രത്യക്ഷപ്പെടുന്ന രാമൻ, സംഗീതത്തിലും, സഞ്ചാരത്തിലും, കൃഷിയിലും തല്പരനാണ്.
എൺപതാംവയസ്സിലും അദ്ദേഹം ഒരു യുവാവിന്റെ ചുറുചുറുക്കോടും ഉത്സാഹത്തോട്ടുംകൂടി പുതിയ പുതിയ ശാസ്ത്രമണ്ഡലങ്ങളിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു.
ജ്ഞാനവൃദ്ധനും, വയോവൃദ്ധനും ആയ അദ്ദേഹത്തിന് ഇനിയും ഏറെക്കാലം ശാസ്ത്രസേവനം നടത്താൻ ഇടവരട്ടെ എന്ന് നമുക്ക് ഹൃദയപൂർവ്വം ആശംസിക്കാം.
സി. വി. രാമന്റെ കൃതികൾ :
- Molecular Diffraction of Light
- Mechanical Theory of Bowed strings and Diffraction of X-rays
- Theory of Musical Instruments
- Physics of Crystals
- Aspects of Science
- The Physiology of Vision
“ആധുനിക കാലം ഒരു തത്വാന്വേഷണഘട്ടമാണ്. എന്തെന്നാൽ മനുഷ്യന്നധീനങ്ങളായ ഭൌതികശക്തികളേയും, അവന്റെ ബുദ്ധിയും ഉപയോഗിച്ച്, ഇപ്പോൾ അജ്ഞാതങ്ങളായിരിക്കുന്ന (പ്രകൃതി) രഹസ്യങ്ങളെ ആവിഷ്ക്കരിക്കുവാനും, അറിയപ്പെട്ട തത്വങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം കണ്ടറിയുവാനും പരിഷ്കൃതദേശവാസികളെല്ലാം ഇന്ന് അത്യാവേശത്തോടെ ഏർപ്പെട്ടിരിക്കുകയാണ്. ഇപ്രകാരമുള്ള ഒരു തത്വാന്വേഷണബുദ്ധി പരിശീലിക്കാതെ പുസ്തക വായനയിൽ മാത്രം മുഴുകിക്കഴിഞ്ഞാൽ പോരാ ; അറിയപ്പെട്ടതിനെക്കണ്ട് അഭിനന്ദിച്ചാലും മതിയാവുന്നതല്ല. പുത്തനായി ഓരോന്നു കണ്ടുപിടിച്ചു വേണം ആനന്ദിക്കുവാൻ. അല്ലെങ്കിൽ പിന്നണിയിൽ നില്ക്കേണ്ടിവരും ”
-സി. വി. രാമൻ
ലേഖകന്മാരെ പരിചയപ്പെടുക
എസ്സ്. ദേവനാരായണൻ.
ഫിസിക്സിൽ എം. എസ്സ് സി. ബിരുദം നേടിയശേഷം 1963 മുതൽ ബാംഗളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ‘സോളീഡ് സ്റ്റേറ്റ്’ ഫിസിക്സി’ലെ ഒരു വിഭാഗമായ ‘ഫെറോ എലക്ട്രിസിറ്റി’യിൽ ഗവേഷണം നടത്തിവരുന്നു. പ്രസ്തുത വിഷയത്തെപ്പറ്റി നാലു ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും മൂന്നു പ്രബന്ധങ്ങൾ വിവിധ, സയൻസ് കോൺഗ്രസ്സുകളിൽ ചർച്ചക്കവതരിപ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിൻറെ ബാംഗളൂർ യൂനിറ്റിലെ അംഗമാണ്.
എം. ജമാലുദ്ദീൻ
കെമിസ്ട്രിയിൽ എം. എസ്സ്.സി. ബിരുദം നേടിയശേഷം, കൊല്ലം തങ്ങൾ കുഞ്ഞു മുസലിയാർ കോളേജിലും, മമ്പാട് കോളേജലും അദ്ധ്യാപകനായിരുന്നിട്ടുണ്ട്. 1967 മുതൽ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ‘ബയോ കെമിസ്ടി’യിൽ ‘എൻസൈമോളജി’ വിഭാഗത്തിൽ ഗവേഷണം നടത്തിവരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിൻറെ ബാംഗളൂർ ശാഖ സ്ഥാപിക്കുന്നതിൽ മുൻകയ്യെടുത്ത് പ്രവർത്തിച്ച ലേഖകൻ ആ ശാഖയുടെ കാര്യദർശിയാണ്.