Read Time:11 Minute

മൈതാനത്ത് ഗംഭീര ഫുട്ബോൾ കളി നടക്കുകയാണിപ്പോൾ. ‘മുല്ലപ്പൂ’ ടീമും ‘പിച്ചിപ്പൂ’ ടീമുമാണ് പരസ്പരം മത്സരിക്കുന്നത്.

മുല്ലപ്പൂ സംഘത്തെ നയിക്കുന്നത് ആമിനക്കുട്ടിയാണ്. ജോയിമോനും കണ്ണനുമാണ് അവരുടെ മുന്നണി കളിക്കാർ.

പിച്ചിപ്പൂ സംഘത്തിന്റെ നായകനായ ഉണ്ണിക്കുട്ടൻ ഒന്നാന്തരം കളിക്കാരനാണ്. തടയാൻ വരുന്നവരെയൊക്കെ വെട്ടിച്ച് മൂന്നേറാൻ കഴിയുന്ന മാരനും അവരോടൊപ്പമാണ്.

രണ്ടു സംഘവും തുല്യ ശക്തികൾ. കളി തുടങ്ങിയിട്ട് കുറേ നേരമായെങ്കിലും ആരും ഗോളടിച്ചിട്ടില്ല.

മുല്ലപ്പൂ ടീം ഇപ്പോൾ മുന്നേറി കളിക്കുകയാണ്. മൈതാനത്തിന്റെ വലതുഭാഗത്തുകൂടി ആമിനക്കുട്ടി പന്ത് എതിർസംഘത്തിന്റെ ഗോൾമുഖത്തേക്ക് നീട്ടിയടിച്ചു. കണ്ണൻ ആ പന്തുമായി കുതിച്ചു. എതിരിടാൻ വന്ന അൻസാറിനേയും ചിന്തുവിനേയും വെട്ടിച്ച് കണ്ണൻ പന്ത് പെനാൽട്ടി ബോക്സിലേക്ക് ഇടതുഭാഗത്തുകൂടി കയറി വന്ന ജോയിമോൻ്റെ നേർക്ക്… 

പന്ത് വരുന്ന ദിശ നോക്കി പിച്ചിപ്പൂ ടീമിന്റെ ഗോളി ഗോൾപോസ്റ്റിൻ്റെ ഇടതുഭാഗത്തേക്ക് നീങ്ങിക്കഴിഞ്ഞു.

ക്ഷണനേരം… ജോയി മോൻ പന്ത് ഗോൾവലയത്തിൻ്റെ വലത്തെ മൂലയിലേക്ക് ആഞ്ഞടിച്ചു. പന്ത് വെടിയുണ്ടപോലെ ഗോൾവലയത്തിനുള്ളിലേക്ക്…

പക്ഷേ, പിച്ചിപ്പൂ സംഘത്തിന്റെ ഗോളി ഇടതുമൂലയിൽനിന്ന് വലതുഭാഗത്തേക്ക് ഒരു മലക്കം മറിഞ്ഞു. പിന്നെ വായുവിലൂടെ പറന്ന്, ചീറി വന്ന പന്തിനെ തലകൊണ്ടു കുത്തി പുറത്തേക്കെറിഞ്ഞു.

അത്ഭുതകരമായ രക്ഷപ്പെടുത്തൽ…ആരെയും അതിശയിപ്പിക്കുന്ന പ്രകടനം!

പിച്ചിപ്പൂ കളിക്കാർ ആരവത്തോടെ ഗോളിയെ പൊതിഞ്ഞു. 

മാരൻ ഗോളിക്കൊരു മുത്തവും നൽകി.

ഡങ്കായിയായിരുന്നു ആ ഗോളി.

മുല്ലപ്പൂ സംഘത്തിൻ്റെ ഗോളിയോ? അത് ഇങ്കായിയാണ്.

ഇപ്പോൾ പന്ത് മുല്ലപ്പൂ ടീമിൻ്റെ ഭാഗത്തെത്തിയിരിക്കുന്നു. ഇങ്കായി ഉഷാറായിനിന്നു. പിച്ചിപ്പൂ ടീമിന്റെ നായകൻ ഉണ്ണിക്കുട്ടനാണ് പന്തുമായി കുതിക്കുന്നത്. അവനെ തടയാൻ ആമിനക്കുട്ടിയും കണ്ണനും ഓടുന്നുണ്ട്. അവരെയെല്ലാം വെട്ടിച്ചുകൊണ്ടാണ് ഉണ്ണിക്കുട്ടൻ്റെ മുന്നേറ്റം. ഇടതുഭാഗത്തുകൂടി ഓടിക്കയറുന്ന മാരനെ നോക്കി ഉണ്ണിക്കുട്ടൻ പന്ത് കൈമാറി. പക്ഷേ, മാരന് കിട്ടുംമുമ്പ് അത് ശ്രുതി തട്ടിയെടുത്തു. അവൾ പന്ത് എതിർഭാഗത്തേക്കു നീട്ടിയടിച്ചു.

പന്തു പിന്നെയും ഉണ്ണിക്കുട്ടനു കിട്ടി. അവൻ അതി വേഗം മുന്നോട്ടു കുതിച്ചു. മുല്ലപ്പൂ സംഘത്തിലെ മിക്ക കളിക്കാരും അവനെതിരെ നീങ്ങുന്നുണ്ട്.

മുല്ലപ്പൂ സംഘത്തിൻ്റെ ഗോൾമുഖത്ത് അതിരൂക്ഷമായ പോരാട്ടമാണിപ്പോൾ. പെട്ടെന്ന് മാരൻ പന്ത് തട്ടിയെടുത്ത്, ഗോൾവലയത്തിലേക്കു വീശിയടിച്ചു. അതി വേഗം ഉയർന്നുപറക്കുന്ന പന്ത്…

ഇങ്കായി നിന്ന നിൽപിൽനിന്ന് കുട്ടിക്കരണം മറഞ്ഞ് മേലോട്ടുയർന്നു. ഗോൾപോസ്റ്റുകൾക്കു കുറുകെയുള്ള ബാറിനടുത്തുകൂടെ അകത്തേക്കു കുതിച്ച പന്തിനെ ഇങ്കായി തന്റെ ചെറിയ വാൽകൊണ്ട് അടിച്ചു പുറത്തേക്കിട്ടു!

കൂട്ടുകാർ ആഹ്ലാദത്തോടെ കയ്യടിച്ചു

അതിൽ മുല്ലപ്പൂ കളിക്കാരും പിച്ചിപ്പൂ കളിക്കാരും ഉണ്ടായിരുന്നു.

“മതി.. ഇനി നിർത്തിയാലോ?” ഡങ്കായി ചോദിച്ചു. 

“യ്യേ… ഗോളൊന്നുമടിച്ചില്ല.” ചിന്തു പറഞ്ഞു.

“ആരും ജയിച്ചുംല്ല.” അൻസാറിന് അതിലാണ് സങ്കടം.

“ജയിച്ചല്ലോ.” ഇങ്ങായി പറഞ്ഞു. “കളിച്ച നമ്മളൊക്കെ .”

ജയിക്കാൻ മാത്രമല്ല അൻസാറെ കളിക്കുന്നത്. കളിക്കുക എന്നതാണ് കാര്യം.” ഡങ്കായി പറഞ്ഞു.

“ശരിയാ. ടീവിയിലെ ക്രിക്കറ്റും കണ്ട് ഇരുന്നിരുന്നെങ്കിൽ ഇത്ര രസമുണ്ടാവില്ലായിരുന്നു.” അമ്മുക്കുട്ടി പറഞ്ഞു.

“കളി കാണുന്നത് രസം തന്ന്യാ.. പക്ഷേ, കളിക്കുന്നതാണ് ഏറെ രസം.” ഇങ്കായി ഓർമിപ്പിച്ചു. നിങ്ങളുടെ ഭൂമിയിൽ എത്രയെത്ര കളികളാ… സമയം കിട്ടുമ്പോ അതൊക്കെ കളിച്ചു നോക്കണം.” 

“ഹായ്… അതു നോക്കൂ. ഭംഗിയുള്ള ഒരു നായക്കൂട്ടി.” അമ്മുക്കുട്ടി അകലേക്കു വിരൽ ചൂണ്ടി.

മൈതാനത്തിന്റെ അരികിലൂടെ ഒരു വെളുത്ത നായക്കുട്ടി വരുന്നു. ചെറിയ ചെവി.. നീണ്ട വാൽ. ശരീരം നിറയെ നീണ്ട രോമങ്ങൾ.

“എന്തു ചന്തമാണ് ല്ലേ?” ആമിന കുട്ടി പറഞ്ഞു 

നായക്കുട്ടിയുടെ കഴുത്തിൽ ഒരു ചങ്ങല കെട്ടിയിരിക്കുന്നു. അതിന്റെ അറ്റം പിടിച്ചുകൊണ്ട് ഒരു തടിച്ചുകൊഴുത്ത സ്ത്രീയുണ്ട് പിന്നാലെ വരുന്നു. വെളുത്ത നിറം. കഴുത്തറ്റം വെട്ടിയ മുടി. ചുവന്ന ചുണ്ട്. കൈയില്ലാത്ത ബ്ലൗസ്. പൊക്കമുള്ള ചെരിപ്പ്. പോരാത്തതിന് ഒരു വർണക്കുടയും.

“മദാമ്മേൻ്റെ ചേലാണ്.” അൻസാർ അഭിപ്രായം പറഞ്ഞു.

“ഡങ്കായീ, അവരുടെ മുടി കണ്ടോ? നമുക്ക് എന്തായാലും അങ്ങനെ മുടി വെട്ടണ്ട.” ഇങ്കായി പറഞ്ഞു.

“മുടി അങ്ങനെ വെട്ടണ്ട. പക്ഷേ, അവരു മൈതാനത്തു മറിഞ്ഞു വീഴുന്നതെങ്ങനെയാ ഇങ്കായി തടയുക?” ഡങ്കായി ചോദിച്ചു.

“നേര്ന്നെ… ഭൂമിയിലെ ആചാരം” കൂട്ടുകാർ ചിരിച്ചു.

ആ സ്ത്രീയും നായക്കുട്ടിയും നടന്നുപോകേണ്ടത് അവർക്കരികിലൂടെയാണ്. അവരു കാണാതെ ഡങ്കായിയും ഇങ്കായിയും എവിടെ ഒളിക്കും?

“ഇവിടെ പതുങ്ങിയിരുന്നോ.” ആമിനക്കുട്ടിയും അമ്മുക്കുട്ടിയും ഡങ്കായിയുടെയും ഇങ്കായിയുടെയും മുന്നിൽ വന്നിരുന്നു. എന്നിട്ടു തട്ടം നിവർത്ത് അവരുടെ തലയിലൂടെ ഇട്ടു.

കൂട്ടുകാരെ കണ്ടപ്പോൾ നായക്കുട്ടി സന്തോഷത്തോടെ അങ്ങോട്ട് കുതിച്ചു. എന്നാൽ അതിൻ്റെ യജമാനത്തി അതിൻ്റെ ചങ്ങല മുറുകെ പിടിച്ചു. അവർ കുട്ടികളെ അറപ്പോടെ നോക്കി.

“ഡേട്ടീ ഫെലോസ്.. അവറ്റകളുടെ കൂടെ പോവരുത് ഡാർലിങ്.” ആ സ്ത്രീ നായക്കുട്ടിയെ കോരിയെടുത്ത് ഉമ്മ വെച്ചു. എന്നിട്ട് പെട്ടെന്ന് തിരിച്ചുനടന്നു.

“അവരെന്താ പറഞ്ഞത്?” മാരൻ ചോദിച്ചു.

“നമ്മൾ ചീത്ത കുട്ടികളാണെന്ന്.” ചിന്തുവിന് സങ്കടം വന്നു.

“സാരല്യ…” കണ്ണൻ സമാധാനിപ്പിച്ചു.

“ആ നായക്കുട്ടിയാ നല്ലത്.” ശ്രുതി പറഞ്ഞു.

നായക്കുട്ടി ആ സ്ത്രീയുടെ തോളിനു മുകളിലൂടെ കൂട്ടുകാരെത്തന്നെ ഉറ്റുനോക്കുകയാണ്. നല്ല തെളിഞ്ഞ കണ്ണുകൾ.

“ദ്യ്യൂ.. യൂ.. ദ്യ്യൂ.. യൂ… വാ… വാ…വാ..” മാരൻ വിളിച്ചു. കേൾക്കേണ്ട താമസം നായക്കുട്ടി മദാമ്മവേഷക്കാരിയുടെ ചുമലിലൂടെ കയറി പിന്നിലേക്കൊരു ചാട്ടം. അത് വാലാട്ടി ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് മാരന്റെ മേൽ ചാടി കയറി അവൻറെ മുഖത്തുരുമ്മി.

കൂട്ടുകാർ ആവേശത്തോടെ ചാടിയെണീറ്റു. അവർ മാരൻ്റെ ചുറ്റും നൃത്തംവച്ചു. നായക്കുട്ടി ഒരാളുടെ ദേഹത്തുനിന്ന് മറ്റൊരാളുടെ ദേഹത്തേക്ക് ചാടിക്കളിച്ചും കുരച്ചും അവരുടെ ഒപ്പം കൂടി.

ഡങ്കായിയും ഇങ്കായിയും പിന്നിൽ ഒളിച്ചിരിക്കുകയല്ലേ. അമ്മുക്കുട്ടിയും ആമിനക്കുട്ടിയും മാത്രം ഇരുന്നിടത്തു നിന്ന് അനങ്ങിയില്ല.

നായക്കുട്ടിയുടെ കഴുത്തിലെ ചങ്ങലകൂട്ടുകാർ അഴിച്ചു ദൂരെയെറിഞ്ഞു. അവർ നായക്കുട്ടിയുമൊത്ത് മൈതാനം നിറഞ്ഞാടുകയാണ്.

മലയാളത്തിലും ഇംഗ്ലീഷിലും ചീത്ത വിളിച്ചുകൊണ്ട് മദാമ്മ വേഷക്കാരി അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു. നായക്കുട്ടിയെ പിടിക്കാനടുക്കുമ്പോൾ അവൻ കുരച്ചുകൊണ്ട് ദുരേക്കോടും.. കുറെ ഓടിയപ്പോൾ ആ സ്ത്രീ ദേഷ്യംകൊണ്ട് വിറയ്ക്കാൻ തുടങ്ങി.

അവരിപ്പോൾ കുടയുമായി കൂട്ടുകാരെ തല്ലാനോടുകയാണ്.

കണ്ണനാണ് അവരുടെ മുമ്പിൽ പെട്ടത്. അവർ കുടകൊണ്ട് ഒറ്റയേറ്… പാവം കണ്ണൻ മൈതാനത്ത് മുഖമടച്ച് വീണു.

“ഡങ്കായീ..” കണ്ണനുറക്കെ നിലവിളിച്ചു.

ആമിനക്കുട്ടിയുടെ തട്ടത്തിനുള്ളിലൂടെ എല്ലാം കണ്ടുകൊണ്ടിരുന്ന ഡങ്കായിയും ഇങ്കായിയും പിന്നെ ഒന്നും ആലോചിച്ചില്ല. അവർ കണ്ണന്റെയടുത്തേക്ക് ഓടി.

കണ്ണനെ വാരിയെടുത്തു.

അതിനു മുമ്പുതന്നെ മാദമ്മവേഷക്കാരി പേടിച്ച് മലർന്നടിച്ചു വീണു കഴിഞ്ഞിരുന്നു.

“വരൂ.” അവർ കണ്ണനെയുമെടുത്ത് പുറത്തേക്കോടി നായക്കുട്ടി അവർക്കു പിന്നാലെ ഓടി.

(തുടരും)

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മാനസികാരോഗ്യ പരിചരണത്തിലും പരിശീലനത്തിലും AI-യുടെ ഉപയോഗം: ധാർമ്മിക പ്രതിസന്ധികളും പരിഗണനകളും
Next post നീലാകാശം പച്ചക്കാട് ചുവന്ന നായ
Close