Read Time:11 Minute

നേരം നന്നായി വെളുത്തു. 

അച്ഛനും അമ്മയും മാമനുമൊന്നും കാണാതെ ഉണ്ണിക്കുട്ടനും അമ്മുക്കുട്ടിയും കൂടി ഡങ്കായിയേയും ഇങ്കായിയേയും മുറിയിൽ ഒളിപ്പിച്ചിരിക്കയാണ്. ആമിനക്കുട്ടിയും അൻസാറുമൊക്കെ വന്നിട്ടുവേണം എല്ലാവർക്കും കൂടി പുറത്തുകടക്കാൻ. 

“എന്താ രണ്ടാളും കൂടി പതിവില്ലാതെ മുറിയിലടച്ചിരുന്ന് ഒരു കുശുകുശുപ്പ്?” കാപ്പി കഴിക്കുമ്പോൾ അമ്മ ചോദിച്ചു. 

“ങും…” ഉണ്ണിക്കുട്ടൻ ചുമൽ കുലുക്കി. 

“ഒന്നുല്യ” അമ്മുക്കുട്ടി കണ്ണടച്ചുകാണിച്ചു. 

“അമ്മുക്കുട്ടി ഞാൻ വന്നിട്ട് ഒരു ലോഗ്യവുമില്ലല്ലോ” മാമൻ പറഞ്ഞു. അമ്മുക്കുട്ടി മാമനെ കണ്ണുമിഴിച്ചു നോക്കി. എന്നിട്ട് കൊഞ്ഞനം കുത്തി. മാമനുറക്കെ ചിരിച്ചു. 

അപ്പോൾ മുറ്റത്തുനിന്ന് ജോയിമോൻ വിളിച്ചു. 

“ങാ എത്തിപ്പോയി പടനായകന്മാര്.” അമ്മയുടെ വകയാണ്. 

ഉണ്ണിക്കുട്ടൻ മുറ്റത്തേക്കിറങ്ങി. ആമിനക്കുട്ടീം അൻസാറും ബാബുവും കണ്ണനുമൊക്കെയുണ്ട്. 

“നമുക്ക് രണ്ട് പുതിയ ചങ്ങാതിമാരുണ്ട്.” മണിക്കുട്ടൻ അവരെ ഒരരുകിലേക്ക് കുട്ടിക്കൊണ്ടുപോയി ഡങ്കായിയേയും ഇങ്കായിയേയും കുറിച്ചു പറഞ്ഞു കൊടുത്തു. കൂട്ടുകാർക്കെല്ലാം വലിയ ഉത്സാഹമായി. അവർ എല്ലാവരുംകൂടി ഉണ്ണിക്കുട്ടൻ്റെ മുറിയിലേക്കോടി. അവിടെ ഡങ്കായിയും ഇങ്കായിയും അമ്മുക്കുട്ടി കൊണ്ടുവന്നു കൊടുത്ത ഇഡലി തിന്നുകയായിരുന്നു. 

“നല്ല സ്വാദുണ്ട്.” ഇങ്കായി പറഞ്ഞു. 

ഉണ്ണിക്കുട്ടൻ എല്ലാവരേയും പരിചയപ്പെടുത്തി. കണ്ണനാണ് കൂട്ടത്തിൽ ഏറ്റവും ചെറിയ കുട്ടി അവൻ ഡങ്കായിയുടെ കവിളിൽ ഒരുമ്മകൊടുത്തു. 

“നല്ല ശേലുണ്ട്.” അൻസാർ ഇങ്കായിയുടെ വാലിൽ പതുക്കെ തലോടി. 

“എന്തു നല്ല മുടിയാ” ആമിനക്കുട്ടി അവളുടെ തട്ടം ഡങ്കായിയുടെ തലയിലൂടെ ഇട്ടുകൊടുത്തു. “ഇതു വെട്ടണ്ടാട്ടോ, ഡങ്കായീ.” 

“നമുക്ക് കളിക്കാൻ പോവണ്ടേ?” ഇങ്കായി ചോദിച്ചു. “എന്തു കളിയാ നമ്മൾ കളിക്കുക?” 

“ഫുട്‌ബോൾ” അൻസാർ പറഞ്ഞു. 

“നല്ല കളി” ഡങ്കായി പറഞ്ഞു. ഭൂമിയിലെ ഫുട്ബോൾ കളിയെപ്പറ്റി അവൻ കേട്ടിട്ടുണ്ട്. 

“അച്ഛൻ ജോലിക്കു പോയി. മാമനും പുറത്തുപോയി. അമ്മ എന്തോ പണിയിലാ. ഇപ്പോഴാണ് പുറത്തിറങ്ങാൻ പറ്റിയ സമയം” അമ്മുക്കുട്ടി പറഞ്ഞു. 

“പുറത്തിറങ്ങിയാൽ മുതിർന്നവരൊക്കെ മലർന്നു വീഴും.” ഡങ്കായിക്കു മടിതോന്നി. 

“അതിനൊരു സൂത്രമുണ്ട്” ജോയി മോൻ പറഞ്ഞു. ഞങ്ങളെല്ലാരും ചേർന്ന് നിങ്ങളെ രണ്ടാളേം ചുമലിൽ എടുക്കാം. നിങ്ങൾ പാവകളെപ്പോലെ മരവിച്ചിരുന്നാമതി.” 

“അതു ശര്യാ. മാമൻ മംഗലാപുരത്തു നിന്ന് വാങ്ങിത്തന്നെ പുതിയ പാവകളാണെന്ന് ഞാനും പറഞ്ഞോളാം.” ഉണ്ണിക്കുട്ടന് ജോയിമോന്റെ സൂത്രം ശരിക്കും ഇഷ്‌ടായി. 

അവരെല്ലാവരും കൂടി പിൻവാതിലിലൂടെ പുറത്തു കടന്നു. കുറച്ചകലെയാണ് മൈതാനം. പകലൊന്നും അധികമാരും ഉണ്ടാവില്ല. കളിക്കാൻ വരുന്ന കുട്ടികൾ മാത്രമേ ഉണ്ടാകൂ. 

കൂട്ടുകാരുടെ ചുമലിൽ കയറി ഡങ്കായിയും ഇങ്കായിയും മൈതാനത്തേക്കു നീങ്ങി. മുതിർന്നവർ ആരും അവരെ കണ്ടതേയില്ല. കണ്ടവരൊന്നും അവരെ ശ്രദ്ധിച്ചതുമില്ല. 

വലിയൊരു മാളികയുടെ മുകളിൽനിന്ന് രണ്ട് കുട്ടികളെത്തിനോക്കി. ഡങ്കായി അവരെ കൈകാട്ടി വിളിച്ചു. 

“അവരു വരില്ല ഡങ്കായി.” ബാബു പറഞ്ഞു. 

“അതെന്താ?” 

“ഞങ്ങടെകൂടെ കളിക്കാൻ അവരെ വിടില്ല.” ആമിനക്കുട്ടി പറഞ്ഞു. 

“അവർക്കു കളിക്കാൻ കമ്പ്യൂട്ടറും വീഡിയോയും ഒക്കെയുണ്ട്” കണ്ണനാണ്. 

“പിന്നെ കാറും കുതിരയുമൊക്കെ യുണ്ട്.” 

“കാറും കുതിരയും കമ്പ്യൂട്ടറുമൊന്നുമില്ലാഞ്ഞിട്ട് കണ്ണന് സങ്കടമുണ്ടോ?” ഇങ്കായി ചോദിച്ചു. 

“ഉം.” കണ്ണൻ മുളി 

“എന്നാലും ഞങ്ങൾക്ക് ഒരുപാടു നേരം മൈതാനത്തു കളിക്കാലോ….. അവർക്കു പറ്റില്ല.” 

“എന്നാ നമുക്കിന്ന് അവരെയും കളിക്കാൻ കൂട്ടണം” ഡങ്കായി പറഞ്ഞു. 

അവൻ ഇങ്കായിയേയും വിളിച്ച് മാളികവീടിൻ്റെ മതിലിലേക്കു ചാടിക്കയറി. 

“ഡങ്കായീ വലിയ മനുഷ്യരോ മൃഗങ്ങളോ മറ്റോ കണ്ടാലോ?” ഇങ്കായി ഭയത്തോടെ ചോദിച്ചു. 

ശരിയാണ്. മുതിർന്ന മനുഷ്യരൊക്കെ പേടിച്ചലറും. പട്ടാപ്പകൽ ബഹളമാവും. പിന്നത്തെ കാര്യം ഓർക്കാൻകൂടി വയ്യ. പക്ഷേ, ഭുമിയിലെ പാവം കുട്ടികളിങ്ങനെ സങ്കടപ്പെടാൻ പാടില്ലല്ലോ. അവർ ഒന്നിച്ച് കളിക്കട്ടെ. 

അപ്പോഴേക്കും കുട്ടികൾ രണ്ടും മാളികമുകളിൽനിന്ന് ഇറങ്ങി മുറ്റത്ത് എത്തിയിരുന്നു. ഡങ്കായീം ഇങ്കായീം മതിലിൽ നിന്നു മുറ്റത്തേക്കു ചാടിയിറങ്ങി. 

“നിങ്ങള് വിക്കീം നിക്കീം അല്ലേ?” 

“അല്ല. ഞാൻ ഇങ്കായി ഇത് ഡങ്കായി.” 

“നിങ്ങളോ?” 

“ഞാൻ ചിന്തു” 

“ഞാൻ ശ്രുതി.” 

അതാരാ വിക്കീം നിക്കീം.” ഡങ്കായി ചോദിച്ചു. 

“കമ്പ്യൂട്ടർ ഗെയിമിലെ കുട്ടുകാരാണ്. യന്ത്രമനുഷ്യന്മാർ.” 

“ഞങ്ങൾ യന്ത്രമനുഷ്യരല്ല. ദൂരെ ഗ്രഹത്തിൽനിന്ന് വന്ന കൂട്ടുകാരാണ്.” 

“നിങ്ങൾ ഞങ്ങളോടൊപ്പം കളിക്കാൻ വരുന്നോ? ഒത്തിരികുട്ടുകാരുണ്ട് കൂടെ. 

ചിന്തുവിനും ശ്രുതിക്കും ഉത്സാഹമായി. പപ്പയും മമ്മിയുമൊക്കെ പുറത്തു പോയിരിക്കുന്നു. മൈതാനത്തുപോയി കുട്ടുകാരുടെ കൂടെ കളിക്കാൻ എന്തു രസമായിരിക്കും! 

“ഞങ്ങളും വരുന്നു” ചിന്തുവും ശ്രുതിയും ഒന്നിച്ചു പറഞ്ഞു. 

ചിന്തുവിനേയും ശ്രുതിയേയും കൂട്ടി ഡങ്കായിയും ഇങ്കായിയും വരുന്നതു കണ്ടപ്പോൾ മറ്റു കുട്ടുകാർ കൈയടിച്ചു. കണ്ണൻ ഓടിവന്ന് അവരെ കെട്ടിപ്പിടിച്ചു. 

മൈതാനത്തിനടുത്ത് പൈപ്പിനരികിൽ നാലഞ്ചു കുട്ടികൾ വെള്ളത്തിലും ചളിയിലും കളിക്കുകയാണ്. മെലിഞ്ഞുണങ്ങിയ ദേഹം. മുഷിഞ്ഞുനാറിയ ഉടുപ്പുകൾ. ദയനീയമായ രൂപം. അവർ ഡങ്കായിയേയും ഇങ്കായിയേയും കൗതുകത്തോടെ നോക്കി. 

“ഞങ്ങൾ ഫുട്ബോൾ കളിക്കാൻ പോവ്വാണ് വന്നോളൂ.” ഡങ്കായി വിളിച്ചു. 

“അയ്യേ!” ചിന്തു അറപ്പോടെ മുഖം തിരിച്ചു. 

“ഇച്ചിച്ചി കുട്ടികൾ” കണ്ണൻ കാർക്കിച്ചു തുപ്പി. 

“അവരു വേണ്ട ഡങ്കായീ” അൻസാറിനും അവരെ ഇഷ്ടമല്ല. 

“തൊടാൻ പറ്റാത്ത വർഗം. അവരുടെ കൂടെ കളിച്ചുന്നു വീട്ടിലറിഞ്ഞാ….” ഉണ്ണി കുട്ടനും മറ്റുള്ളവരോടൊപ്പം കൂടി. 

ഡങ്കായിയും ഇങ്കായിയും പരസ്‌പരം നോക്കി. 

“ഉണ്ണിക്കുട്ടാ….” ഡങ്കായി വിളിച്ചു. 

“തീവണ്ടിയിലെ പോലീസുകാരൻ ബോധംകെട്ടുവീണത് എന്തുകൊണ്ടാണെന്നറിയോ?” 

“പേടിച്ചിട്ട്.”

“ങേ…. അവര് പാവക്കുട്ടിമാമനെ തള്ളിയിട്ടവരാണ്. അപ്പം വിൽക്കാൻ വന്ന മാമനെ അടിച്ചോടിച്ചവരാണ്. മനസ്സിൽ നിറയെ വെറുപ്പുള്ളവരാണ്. എല്ലാരോടും ഇഷ്ട‌മാവാൻ കഴിയില്ല. അതല്ലേ ഞങ്ങളെ കണ്ടിട്ട് അവര് പേടിച്ചുപോയത്…. ഉണ്ണിക്കുട്ടൻ പേടിച്ചോ?”

“ഇല്ല.” 

“മുതിർന്നവരൊക്കെ പേടിച്ചു. മുതിർന്നപ്പോൾ അവരെല്ലാം സ്നേഹം മറന്നുപോയി. അതോണ്ടാ… നമ്മൾ കുട്ടികളൊക്കെ മനസ്സിൽ നിറയെ സ്നേഹമുള്ളവരല്ലേ?… നന്മയുള്ള കൂട്ടുകാരല്ലേ കളങ്കമില്ലാത്തവരല്ലേ? നിങ്ങളാരും പേടിച്ചില്ലല്ലോ.” 

“കണ്ണാ…..” ഇങ്കായി വിളിച്ചു. 

“ചിന്തുവിനേം ശ്രുതിയേം കളിക്കാൻ കൂടെ വിടാഞ്ഞപ്പോൾ കണ്ണന് സങ്കടമുണ്ടായിരുന്നില്ലേ?” 

“ങും” 

“ഞങ്ങൾക്കും സങ്കടമുണ്ടായിരുന്നു.” ചിന്തുവും ശ്രുതിയും ഒന്നിച്ചു പറഞ്ഞു. 

“നല്ല കൂട്ടുകാർക്കൊക്കെ സങ്കടം വരും.” ഡങ്കായി പറഞ്ഞു. 

“ആ കുട്ടുകാരെ കണ്ടോ? അവർ 

സ്നേഹമുള്ള ചങ്ങാതികളാണ്. സ്നേഹമില്ലാത്തവരല്ലേ ഇച്ചിച്ചികൾ?” 

പെട്ടെന്ന് അമ്മുക്കുട്ടി വിതുമ്പി. 

“എന്താ?… എന്തുപറ്റി?…” 

“നമുക്ക് അവരേം കൂട്ടാം ഇങ്കായി.” നമ്മൾ ഒറ്റയ്ക്കു കളിക്കുമ്പോൾ അവർക്കു സങ്കടം വരും…” 

“നമുക്കവരേം കളിക്കാൻ കൂട്ടാം.” എല്ലാവരും ഒന്നിച്ചു പറഞ്ഞു. 

കൂട്ടുകാർ ഒറ്റ ഓട്ടത്തിന് തെരുവിൽ കളിക്കുന്ന കുട്ടികളുടെ അടുത്തെത്തി. അവർ പൈപ്പിൽനിന്ന് വെള്ളമെടുത്ത് അവരുടെ കൈകാലുകളൊക്കെ വൃത്തിയാക്കി. എന്നിട്ട് ആഹ്ലാദത്തോടെ മൈതാനത്തിലേക്ക് ഓടി. 

 

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post ട്രംപിസവും ശാസ്ത്രലോകവും
Close