
കേൾക്കാം
ദൂരെ ഏതോ ഗ്രഹത്തിൽനിന്ന് കാപ്പാട് കടപ്പുറത്ത് രാത്രിയിൽ വന്നിറങ്ങിയ ഡങ്കായിയും ഇങ്കായിയും മുടി വെട്ടിക്കാൻ ബാർബറെ തെരഞ്ഞ് മുക്കുവക്കുടിലിലെത്തിയത് കഴിഞ്ഞ ആഴ്ച്ച കേട്ടില്ലേ /വായിച്ചില്ലേ? അവരെ കണ്ട് ഒരു വീട്ടുകാരൻ ബോധംകെട്ടു മറിഞ്ഞുവീണു. അവർ കരുതിയത് ആദ്യമായി കണ്ടുമുട്ടുമ്പോൾ ഭൂമിയിലെ മനുഷ്യർ പരസ്പ്പരം ആദരിക്കുന്നത് അങ്ങനെയായിരിക്കും എന്നാണ്. അതുകൊണ്ട്, പിന്നാലെ വീട്ടുകാരി വന്നപ്പോൾ അവർ വീട്ടുകാരി ചെയ്തതുപോലെ പിന്നിലേക്ക് മറിഞ്ഞുവീണു. ആ സ്ത്രീ ചെയ്തതും അതുതന്നെയായിരുന്നു. ഇനി ഈ ലക്കം കേൾക്കൂ../ വായിക്കൂ..
അൽപസമയം കഴിഞ്ഞു. ഡങ്കായിയും ഇങ്കായിയും മെല്ലെ എഴുന്നേറ്റു. വീട്ടുകാർ ഇനിയും എഴുന്നേറ്റിട്ടില്ല. അവർ കാത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വീട്ടുകാരി പതുക്കെ എഴുന്നേറ്റിരുന്നു. “അല്ല… ഇവിടെയടുത്തെങ്ങാനും നല്ല ബാർബർമാർ ആരെങ്കിലുമുണ്ടോ? അധികം കൂലി വാങ്ങുന്ന ആളുവേണ്ട. ഒരു സാധാരണ ബാർബർ മതി.” ഒട്ടും സമയം കളയേണ്ട എന്നു കരുതി ഇങ്കായി തിടുക്കത്തിൽ ചോദിച്ചു. ഉറക്കെ ഒരു നിലവിളിയായിരുന്നു മറുപടി. അവർ നിലത്തേക്കു തന്നെ മറിഞ്ഞുവീഴുകയും ചെയ്തു.
ഇതെന്തുകഥ! ഡങ്കായിയും ഇങ്കായിയും പരസ്പരം നോക്കി.
“ഇവരുടെ അതിഥി പൂജ പൂർത്തിയാവാൻ കുറെയേറെ സമയം പിടിക്കുമെന്നു തോന്നുന്നു” ഡങ്കായി പറഞ്ഞു. “നമുക്കാണെങ്കിൽ ഏറെ സമയം കളയാനുമില്ല.” ഇങ്കായി ഓർമിപ്പിച്ചു.
“അതെ… അതുകൊണ്ട് ബാർബറെ നമുക്ക് സ്വന്തമായി തെരഞ്ഞ് കണ്ടുപിടിക്കാം…ന്താ?” അവർ രണ്ടാളും കൂടി മുന്നോട്ടു നടന്നു. കടപ്പുറത്ത് നിറയെ തോണികളുണ്ട്. നിലാവെളിച്ചത്തിൽ അവ ഉറങ്ങിക്കിടക്കുകയാണ്. “ഡങ്കായീ ,ഇതെന്തു സാധനമാണ്?” “അത് കടൽയാത്രയ്ക്കുപയോഗിക്കുന്ന വാഹനമാവണം.”
“ഈ മനുഷ്യർ വലിയ ബുദ്ധി മാൻമാരും മിടുക്കൻമാരും ആണെന്നല്ലേ നീ പറഞ്ഞത്. നല്ല അധ്വാനശീലരാണെന്നും…. എന്നിട്ട് ഈ വാഹനത്തിലൊന്നും ഒരൊറ്റ ജീവിയില്ലല്ലോ.” ഇങ്കായി ചോദിച്ചു.
“അതുതന്നെയാ ഞാനും ചിന്തിക്കുന്നത്.” ഭൂമിയിൽ എമ്പാടും പണിയെടുക്കുന്ന മനുഷ്യരും അവരുണ്ടാക്കിയ പട്ടണങ്ങളും പരീക്ഷണശാലകളും ഉണ്ടെന്നാണ് അവർ കേട്ടിട്ടുള്ളത്. പരീക്ഷണശാലയിൽ മനുഷ്യർ ഒരു ജീവിയിൽനിന്ന് അതേപോലെ മറ്റൊരു ജീവിയെ ഉണ്ടാക്കുമത്രെ! രോഗികളെ സുഖപ്പെടുത്താനുള്ള മരുന്നും പോഷകങ്ങളും മാത്രമല്ല, മനുഷ്യരെത്തന്നെ നശിപ്പിക്കാൻ കഴിയുന്ന ബോംബും ഉണ്ടാക്കുന്നത് പരീക്ഷണശാലയിലാണ്! “മനുഷ്യരുടെ കാര്യം വിചിത്രം തന്നെ” ഡങ്കായി മനസ്സിൽ പറഞ്ഞു. പെട്ടെന്ന് തോണികൾക്കിടയിൽനിന്ന് ഒരു കൂക്കുവിളി ഉയർന്നു. “അതെന്താ ഒരു സൈറൺ?” ഡങ്കായിയും ഇങ്കായിയും ഓടിച്ചെന്ന് തോണിയുടെ വക്കിലുടെ എത്തിനോക്കി. അതൊരു കുറുക്കനായിരുന്നു. ഞണ്ടുകളെ പിടിച്ചുതിന്ന് വയറുനിറഞ്ഞപ്പോൾ ആകാശത്തെ അമ്പിളിമാമനെ നോക്കി മുപ്പരങ്ങനെ നീട്ടി ഓലിയിടുകയാണ്.

“ഇതെന്തു ജന്തുവാണ്?” ഇങ്കായി ചോദിച്ചു. “എനിക്കറിയില്ല. ചങ്ങാതി നന്നായി പാടുന്നുണ്ട്.” ഡങ്കായിക്ക് കുറുക്കൻ സംഗീതം പെരുത്തിഷ്ടമായി. അവർ തോണികൾക്കിടയിലൂടെ നടന്ന് കുറുക്കൻ അരികിലെത്തി. ഒന്നാം വട്ടം ആലാപനം കഴിഞ്ഞ് കുറുക്കൻ തിരിഞ്ഞുനോക്കിയപ്പോൾ ഡങ്കായിയും ഇങ്കായിയും കൈകൊട്ടി. “ഭേഷ്… ബലേ ഭേഷ്..!” അടുത്ത നിമിഷം അവർ കണ്ടത് പ്രാണവേദനയോടെ നിലവിളിച്ചുകൊണ്ട് തിരിഞ്ഞോടുന്ന കുറുക്കനെയാണ്. പാവം! അതുചെന്നു ചാടിയതാവട്ടെ കടൽത്തിരകളിലും. “കടൽ ജീവിയാ?” ഡങ്കായിക്ക് സംശയമായി. എന്നാൽ കുറച്ചുനേരം തിരകളിൽ മല്ലിട്ടശേഷം കരയ്ക്കുകയറിയ കുറുക്കൻ ശരംവിട്ടതുപോലെ കുതിച്ചോടി-തിരിഞ്ഞുപോലും നോക്കാതെ.
“ഇവിടത്തെ മനുഷ്യർക്കു മാത്രമല്ല, ജന്തുക്കൾക്കും വിചിത്രമായ ആചാരങ്ങളാണ്” ഇങ്കായി പറഞ്ഞു. “വല്ലാത്തൊരു ഗ്രഹം തന്നെ!” അവർ പിന്നേയും കുറേ നടന്നു. ദൂരെ കുറെ വിളക്കുകൾ അണയുകയും കത്തുകയും ചെയ്യുന്നു. അവർ നടത്തത്തിനു വേഗത കൂട്ടി. അവിടെ കുറെ ആളുകൾ ചേർന്ന് കടപ്പുറത്ത് എന്തോ തിരയുകയാണ്.

മണൽമാന്തി എന്തോ എടുക്കുന്നുമുണ്ട്. “ഇന്ന് കൊറേയേറെ കടലാമകൾ കരേൽ കേറീട്ടുണ്ട്” ഒരാൾ പറഞ്ഞു. “നല്ലോണം നോക്കിക്കോ. തോന മുട്ടേണ്ടാവും.” മറ്റൊരാൾ മറുപടി പറഞ്ഞു. “അവരെന്താ തിരയുന്നത്?” ഇങ്കായി ചോദിച്ചു. “അവർ കടലമ്മയുടെ മുട്ടകൾ തിരയുകയാണ്. കടലാമ കരയിൽ കയറി മുട്ടയിട്ട് മണൽകൊണ്ട് മൂടിയിടും. മുട്ട താനേ വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടാവും. പക്ഷേ, ഈ മനുഷ്യർ അവ വിരിയാൻ വിടാതെ കട്ടെടുക്കുകയാണ്, തിന്നാൻ.!” ഡങ്കായി മന്ത്രിച്ചു. “കഷ്ടം! കടലാമകൾക്ക് പിന്നെങ്ങനെ കുഞ്ഞുണ്ടാവും?” ഇങ്കായിക്ക് സങ്കടം വന്നു. കുറച്ചുനേരം ആലോചിച്ചശേഷം അവൻ വീണ്ടും ചോദിച്ചു: “ഡങ്കായീ, നീ നേരത്തെ പറഞ്ഞ വാസ്കോഡി ഗാമ യുടെ ആളുകൾ ഇപ്പോഴും ഇവിടെയുണ്ടോ? ഈ മോഷ്ടാക്കൾ അവരാണോ?”ഡങ്കായി ഒന്നും പറഞ്ഞില്ല.
“നമുക്കവരെ ഓടിച്ചാലോ?” ഇങ്കായി പിന്നെയും ചോദിച്ചു.
“വേണ്ട… നമ്മൾ യുദ്ധത്തിനു വന്നവരല്ല. നമുക്കവരോട് ബാർബർഷാപ്പിലേക്ക് വഴി ചോദിക്കാം. വരൂ.” ഡങ്കായിയും ഇങ്കായിയും ആളുകളുടെ അടുക്കലേക്ക് നടന്നു. ഒരു മനുഷ്യൻ അവ രുടെ നേരെ ടോർച്ച് തെളിച്ചു. “അയ്യോ!” അയാളുടം കൈയിൽ നിന്നു ടോർച്ച് താഴെ വീണു.. “ഓടിക്കോ…” മറ്റൊരാൾ വിളിച്ചു കൂവി. ഡങ്കായിയും ഇങ്കായിയും കണ്ണുചിമ്മി തുറന്നപ്പോഴേക്കും കടപ്പുറത്ത് ഒരൊറ്റയാളില്ല.

(തുടരും)
ഭാഗം 1

ജനു സംസാരിക്കുന്നു…
ഭൂമിയിലെത്തിയ വിരുന്നുകാർ നോവലിനെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടൽ ലൂക്കാ നിങ്ങളുടെ മുമ്പിൽ വീണ്ടുമെത്തിക്കുകയാണ്. നോവൽ എഴുതിയയാൾ എന്ന നിലയ്ക്കാണ് ഞാൻ, എന്റെ പേര് ജനു, നിങ്ങളോട് ഇപ്പോൾ സംസാരിക്കുന്നത്. 27 കൊല്ലങ്ങൾക്കുമുമ്പ് അതായത് 1998 സെപ്റ്റംബർ മാസത്തിലാണ് ഏതോ വിദൂരഗ്രഹത്തിൽ നിന്ന് രണ്ട് വിരുന്നുകാർ ഡങ്കായിയും ഇങ്കായിയും ആദ്യമായി ഭൂമിയിൽ, കേരളത്തിൽ വരുന്നത്. കുട്ടികളുടെ മാസികയായ യുറീക്കയിലാണ് അവരെ അന്ന് നമ്മൾ കണ്ടത്. 12 മാസക്കാലം അവർ കൂട്ടുകാരോട് യുറീക്കയിലൂടെ ഇഷ്ടം കൂടുകയുണ്ടായി. 2000-ൽ ഭുമിയിലെത്തിയ വിരുന്നുകാർ എന്ന പുസ്തകത്തിൽ അവരെക്കണ്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് ആ പുസ്തകം പ്രസിദ്ധീകരിച്ചത്. അങ്ങനെ ഡങ്കായിയും ഇങ്കായിയും കേരളത്തിൽ എല്ലായിടത്തും എത്തി. 2006 ൽ ഡങ്കായിയും ഇങ്കായിയും തമിഴ് പേശിക്കൊണ്ട് തമിഴ്നാട്ടിലേക്കും പോവുകയുണ്ടായി. ഭൂമിക്ക് വന്ത വിരിത്തനർകൾ എന്ന തമിഴ് പുസ്തകത്തിലാണ് പുസ്തകത്തിലാണ് തമിഴ് മക്കൾ അവരെ കണ്ടുമുട്ടിയത്. ബുക്സ് ഫോർ ചിൽഡ്രൻ എന്ന പ്രസാധകരാണ് മലയാളത്തിൽ നിന്ന് ഭൂമിയിലെത്തിയ വിരുന്നുകാർ തമിഴിലാക്കി പ്രസിദ്ധീകരിച്ചത്. 2007ൽ ഒരു അധ്യായത്തിലൂടെ ഏഴാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെത്തി. 2024 മറ്റൊരു അധ്യായം വീണ്ടും പാഠപുസ്തകത്തിൽ വന്നിട്ടുണ്ട്. ഇക്കുറി മൂന്നാംക്ലാസിൽ ആണ്. ഒടുവിൽ ഇപ്പോൾ 2025 ൽ ഡങ്കായിയും ഇങ്കായിയും ലൂക്കയിലും വന്നിരിക്കുന്നു. 27 വർഷം കഴിഞ്ഞിട്ടും ഈ കഥാപാത്രങ്ങളും ഈ നോവലും സ്വീകാര്യമാകുന്നത് എന്തുകൊണ്ടാവും ?. ഇവർ ഭൂമിയിൽ ഉള്ളവരല്ല എന്നതാണ് അതിന്റെ ഉത്തരം. മുടി ഭംഗിയായി വെട്ടിയൊതുക്കാൻ ഭൂമിയിൽ വന്ന രണ്ട് വിചിത്ര ജീവികളായിരുന്നു ഡങ്കായിയും ഇങ്കായിയും. അവർ മനുഷ്യൻ അല്ലായിരുന്നു. അവരുടെ സ്വഭാവവും അവരുടെ രീതികളും മനുഷ്യേതരമായിരുന്നു.
എങ്കിലും ഇവർ ഒത്തിരി മനുഷ്യഭാവങ്ങളുള്ള കഥാപാത്രങ്ങളായിരുന്നു. ശാസ്ത്ര കല്പിതകഥകളിൽ ഇതുപോലുള്ള കഥാപാത്രങ്ങൾ മുമ്പും വന്നിട്ടുണ്ട്. സിനിമകളിലുണ്ട്. ലോകപ്രശസ്ത ചിത്രകാരനായ സ്റ്റീഫൻ സ്പീൽബർഗ് സംവിധാനം ചെയ്ത ഇ.ടി. അങ്ങനെയുള്ള ഒരു ചലച്ചിത്രമാണ്. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ശാസ്ത്ര കല്പിതകഥകളിലെ അന്യഗ്രജീവികളെയും അവയുടെ കഥകളെയും ഒരുപാട് ഇഷ്ടമാണ്. അതിനു കാരണം പ്രപഞ്ചത്തിൽ നമുക്ക് കൂട്ടായി വേറെ ജീവനുള്ള കൂട്ടുകാരുണ്ടോ എന്ന കൌതുകവും അന്വേഷണവുമാണ്. ഏയ് അവിടെ ആരെങ്കിലും ഉണ്ടോ എന്ന് പ്രപഞ്ചത്തിൽ ആവുന്നിടത്തെല്ലാം എത്തിനോക്കി മനുഷ്യൻ വിളിച്ചു ചോദിക്കുന്നുണ്ട്. ശാസ്ത്രകൽപിതകഥകളിൽ പരിചയപ്പെട്ട രണ്ടു കഥാപാത്രങ്ങളെ കടംവാങ്ങി രൂപവും ഭാവവും സ്വഭാവവും ഭാഷയും എന്തിനു പേരുപോലും ബാക്കി കേരളത്തിലെ കുട്ടികൾക്കിടയിൽ വിടുകയാണ് ഈ എഴുത്തുകാരൻ ചെയ്തത്. നമ്മൾ മലയാളം പറയുന്ന കുട്ടികൾക്ക് സ്വപ്നം കാണാമല്ലോ, ഫാന്റസിയിൽ നീന്താമല്ലോ, വിചിത്രമായ സങ്കല്പങ്ങൾ ഉണ്ടാക്കാമല്ലോ, അത്തരം അനുഭവങ്ങളിലൂടെ കടന്നു പോകാമല്ലോ. അതിനാണ് ഡങ്കായിയും ഇങ്കായിയും വന്നത്. അവർ വീണ്ടും വരുന്നത്.
കേരളത്തിലെ കുട്ടികൾക്കിടയിൽ രണ്ട് അന്യഗ്രഹ ജീവികൾ വന്നാൽ എന്താവും എന്ന ചിന്ത ആദ്യം ഉണർത്തിയ പ്രിയ സുഹൃത്ത് റൂബിൻ ഡിക്രൂസിന്, എഴുത്തിൽ ആവേശം പകർന്ന് പ്രിയപ്പെട്ട ബാലകൃഷ്ണൻ ചെറുപ്പ മാഷിന്, അന്നത്തെ യുറീക്ക എഡിറ്റർ കെ.ടി. രാധാകൃഷ്ണൻ, വാക്കുകളിൽ ഞാൻ വരച്ച ഡങ്കായിക്കും ഇങ്കായിക്കും വളരെ മനോഹരമായ ചിത്രരൂപംനൽകിയ സതീഷിന്, ഇപ്പോൾ ലൂക്കയിൽ ശബ്ദംകൊണ്ട് ഭൂമിയിലെത്തിയ വിരുന്നുകാർക്ക് ജീവൻ പകരുന്ന പ്രിയ അനുജത്തി ഇ.എൻ.ഷീജയ്ക്ക്, ലൂക്കയിൽ ഈ കഥാപാത്രങ്ങളുടെ പുനഃപ്രവേശനത്തിന് വഴിയൊരുക്കിയ ചങ്ങാതി റിസ്വാന്, എല്ലാവർക്കും നന്ദി
ജനു
കണ്ണൂർ ജില്ല കോളയാട് പഞ്ചായത്തിലെ പെരുന്തോടി സ്വദേശി. നാല്പതു വർഷമായി കോഴിക്കോട് താമസിക്കുന്നു. അമ്മ: കെ. ദേവകി, അച്ഛൻ: വി.വി. ഭാസ്കരൻ. വേക്കളം യു പി സ്കൂൾ, സെന്റ് കോർണേലിയൂസ് ഹൈസ്കൂൾ, കോളയാട് നിർമ്മലഗിരി കോളേജ്, കൂത്തുപറമ്പ്, സെന്റ് ജോസഫ്സ് കോളജ്, തൊണ്ടിയിൽ, ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാള സാഹിത്യത്തിൽ എം.എ. ബിരുദധാരിയാണ്. സംസ്ഥാന പോലീസ് വകുപ്പിൽ കണ്ണൂരിലും കേന്ദ്ര തൊഴിൽ വകുപ്പിനു കീഴിലെ എംപ്ലോയീസ് പി.എഫ്. ഓർഗനൈസേഷനിൽ കോഴിക്കോടും ജോലി ചെയ്തു. ഇപ്പോൾ പെൻഷണർ.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗമാണ്. പരിഷത് കേന്ദ്ര നിർവാഹക സമിതി അംഗം ആയിരുന്നു. ദീർഘകാലം യുറീക്ക പത്രാധിപ സമിതിയിൽ പ്രവർത്തിച്ചു. ഒമ്പതു വർഷം പത്രാധിപർ. പരിഷത്ത് പ്രസിദ്ധീകരണ സമിതിയിൽ കുട്ടികളുടെ പുസ്തകങ്ങളുടെ ചുമതല ഉണ്ടായിരുന്നു. അക്ഷരപ്പൂമഴ, കുരുന്നില തുടങ്ങി നിരവധി പുസ്തകങ്ങളുടെ എഡിറ്റർ. പുസ്തക രൂപകല്പനയും നിർവ്വഹിച്ചിട്ടുണ്ട് . നാഷണൽ ബുക്ക് ട്രസ്റ്റ്, ന്യൂ ദില്ലി പ്രസിദ്ധീകരിച്ച ‘ഇന്ത്യയിലെ സാധാരണ പാമ്പുകൾ’ (വിവർത്തനം) ആണ് ആദ്യം പ്രസിദ്ധീകരിച്ച പുസ്തകം. ഫീലിയാസ് ഫോഗിന്റെ ലോകപര്യടനം (പുനരാഖ്യാനം), ഭൂമിയിലെത്തിയ വിരുന്നുകാർ, സൂര്യനെ തൊടാനായി, കൃഷ്ണൻ കുട്ടിയുടെ കഥ, മതിലകങ്ങളും മതിൽപ്പുറങ്ങളും, പുസ്തകത്താളിലെ നല്ല കൂട്ടുകാർ, കുട്ടിയും പൂമ്പാറ്റയും, പൂവിനൊരു കുഞ്ഞുമ്മ, കൊറോണക്കാലത്ത് ഒരു വവ്വാൽ (ഡോ. ജാഫർ പാലോട്ടുമായി ചേർന്ന്) എന്നിവ പരിഷത്തും അമ്മ കള്ളീ, കാറ്റ് പാൽമണക്കാറ്റ്, വൈകി വിടർന്ന മയിൽപ്പീലികൾ എന്നിവ പൂർണ പബ്ലിക്കേഷൻസും പ്രസിദ്ധീകരിച്ചു. കേരളത്തിലെ തനതു കഥകൾ ഉൾപ്പെടുത്തി സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘വായിച്ചു വളരാം’ പരമ്പരയിലെ രണ്ട് ചിത്രപുസ്തകങ്ങളുടെ രചനയും നിർവ്വഹിച്ചിട്ടുണ്ട്.
പരിഷത്ത് പ്രസിദ്ധീകരിച്ച ‘കുരുന്നില’യിൽ ഉൾപ്പെട്ട ‘ഇനി ചെയ്യൂലാ… ട്ടോ’ എന്ന പുസ്തകത്തിനു 2021ലെ മികച്ച രൂപകല്പനയ്ക്കുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം ലഭിച്ചു. പരിഷത്ത് തന്നെ പ്രസിദ്ധീകരിച്ച ‘കൊറോണക്കാലത്ത് ഒരു വവ്വാലി’ന് 2022ലെ മികച്ച ശാസ്ത്ര പുസ്തകത്തിനുള്ള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റേയും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റേയും പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി. എം.എം. അന്നക്കുട്ടിയാണ് ജീവിതപങ്കാളി. വിലാസം: അക്ഷര, മയിലാമ്പാടി, കോഴിക്കോട് – 673016. ഫോൺ: 9446583919. ഇ. മെയിൽ: [email protected]