
കേൾക്കാം
ഭൂമിയിലെത്തിയ വിരുന്നുകാർ, രചന : ജനു , അവതരണം : ഇ.എൻ.ഷീജ
നിലാവുള്ള രാത്രി. ഇരമ്പലോടെ ഒരു ബഹിരാകാശ വാഹനം കോഴിക്കോടിനടുത്ത് കാപ്പാട് കടപ്പുറത്ത് വന്നിറങ്ങി. അതിൽനിന്ന് രണ്ടു യാത്രക്കാർ പുറത്തിറങ്ങി. വലിയ ഉണ്ടക്കണ്ണുകൾ, നീണ്ട ചെവികൾ, ചെറിയ മൂക്ക്… ഇടതൂർന്ന് വളർന്ന മുടി. ഉടൽ കണ്ടാൽ പക്ഷിയാണോ എന്നു തോന്നും. ചെറിയ കൈകളും കാലുകളും, കൂടെ ഒരു വാലും. ഡങ്കായിയും ഇങ്കായിയും ആണവർ. രണ്ടു ഗുണ്ടുമണികൾ. വിദൂരമായ ഒരു ഗ്രഹത്തിൽനിന്നാണ് അവരുടെ വരവ്.

“ഇവിടെയാണ് പണ്ട് വാസ്കോ ഡി ഗാമ കപ്പലിറങ്ങിയത്. “ഡങ്കായി അവിടെ കണ്ട സ്തൂപത്തിൽ എഴുതിയത് വായിച്ചശേഷം പറഞ്ഞു.
“ആരാണ് വാസ്കോഡിഗാമ?” ഇങ്കായി ചോദിച്ചു.
“ങാഹാ… നിനക്ക് ഭൂമിയുടെ ചരിത്രമറിയില്ല. ല്ലേ? ഇവിടെ അധിവസിക്കുന്ന മനുഷ്യർ പരസ്പരം കൊന്നും കീഴടക്കിയും കഴിയുന്നവരാണ്. വാസ്കോ ഡി ഗാമ ഈ ഭൂമിയുടെ മറ്റൊരു ഭാഗത്തു നിന്നും കച്ചവടം ചെയ്യാൻ ഇവിടെ വന്നു. പണ്ട്. പിന്നെ ഇവിടെയുള്ള മനുഷ്യരെ കീഴ്പെടുത്തി…”
“കഷ്ടം! അയാൾ വന്നയിടത്തുതന്നെയാ നമ്മളും വന്നത്?” ഇങ്കായിക്ക് സങ്കടമായി.
“പക്ഷേ, നമ്മൾ ഭൂമിയെ കീഴ്പെടുത്താൻ വന്നവരല്ല” ഡങ്കായി ഉറക്കെ പറഞ്ഞു.
“അതെ. നമ്മൾ മനുഷ്യരെ കൊല്ലാൻ വന്നവരുമല്ല.” ഇങ്കായിയും പറഞ്ഞു.
“ഈ പ്രപഞ്ചത്തിലെ ചരാചരങ്ങളെല്ലാം സ്നേഹിച്ചും സഹകരിച്ചും കഴിയാനാഗ്രഹിക്കുന്നവർ… ശാന്തിദൂതൻമാർ… നമ്മൾ” ഡങ്കായിയും ഇങ്കായിയും ഒന്നിച്ചു പറഞ്ഞു.
“അപ്പോൾ നമ്മൾ വന്നതോ?” ഇങ്കായി ചോദിച്ചു.
“എനിക്കെന്റെ മുടി വെട്ടിക്കണം” ഡങ്കായി പറഞ്ഞു.
“എനിക്കും… പിന്നെ എനിക്ക് നല്ലൊരുടുപ്പ് വാങ്ങണം.” ഇങ്കായിയും പറഞ്ഞു.
അത്രയ്ക്ക് ചെറിയ കാര്യമേയുള്ളു. രണ്ടാൾക്കും വൃത്തിയായിട്ട് മുടിവെട്ടണം. അവരുടെ ഗ്രഹത്തിൽ മുടിവെ ട്ടാൻ ബാർബർമാരൊക്കെയുണ്ട്. പക്ഷേ, ഭൂമിലെ ബാർബർമാരെപ്പോലെ വെടിപ്പിലും ഭംഗിയിലും മുടിവെട്ടാനവർക്കറിയില്ല. ഈ ഗാലക്സിയിലെ മികച്ച ബാർബർമാർ ഉള്ളത് ഭൂമിയിലാണെന്ന് അവർക്കറിയാം.
പിന്നെ, ഇങ്കായിക്കൊരു ഉടുപ്പുകൂടി വേണം. ഭൂമിയിലെ മനുഷ്യർ ചന്തമുള്ള ഉടുപ്പു ധരിക്കുന്ന കാര്യം അവനോട് പറഞ്ഞത് ഡിങ്കുളു എന്ന ചങ്ങാതിയാണ്. ഒരൊഴിവുകാലത്ത് സമീപത്തെ ഒരു ഗ്രഹത്തിൽ കളിക്കാൻ പോയപ്പോഴാണ് ഇങ്കായി ഡിങ്കുളൂവിനെ പരിചയപ്പെട്ടത്. ഡിങ്കുളു ഒരിക്കൽ ഭൂമിയിൽ വന്നിട്ടുണ്ട്. അവനെ നീന്താൻ പഠിപ്പിച്ച ഒരു കുട്ടുകാരിയുണ്ടിവിടെ അമ്മിണിക്കുട്ടി. ഭംഗിയുള്ള ഉടുപ്പുകളാണത്രെ അമ്മിണിക്കുട്ടിക്ക്.
“നിനക്ക് ഉടുപ്പു വാങ്ങാൻ കട എവിടെ?” ഡങ്കായി ചുറ്റും നോക്കി.
“നമുക്ക് മുടിവെട്ടാൻ ബാർബർ ഷാപ്പ് എവിടെ?” ഇങ്കായിയും അതുതന്നെ ചോദിച്ചു. ഇരമ്പുന്ന കടലും കുറെ തെങ്ങുകളും. നിലാവിൽ മങ്ങിക്കാണുന്ന കുറെ വീടുകളും മാത്രമേ അവിടെ കാണാനുള്ളൂ…
“നീ അത് കണ്ടോ?’ ഡങ്കായി ദൂരേക്ക് വിരൽ ചൂണ്ടി
“ഹായ്! വെളിച്ചം.”
“നമുക്കവിടെപ്പോയി ചോദിക്കാം”
കൂട്ടുകാർ രണ്ടുപേരും കടൽത്തീരത്തുകൂടി തെക്കോട്ടു നടന്നു. കുറെ നടന്നപ്പോൾ അവർ വെളിച്ചം കണ്ട കുടിലിന്റെ മുമ്പിലെത്തി. അതൊരു മുക്കുവക്കുടിലാണ്
ഡങ്കായി വാതിലിൽ മുട്ടി.
കയ്യിൽ മണ്ണെണ്ണവിളക്കുമായി ഒരാൾ വന്ന് വാതിൽ തുറന്നു..
“ഇവിടെയെങ്ങാനും നന്നായി മുടി വെട്ടുന്ന സ്ഥലമുണ്ടോ?” ഡങ്കായി ചോദിച്ചു.
മുക്കുവൻ വിളക്ക് മുന്നോട്ടു നീട്ടി അതിഥികളെ നോക്കി. അടുത്ത നിമിഷം അയാൾ ഉറക്കെ നിലവിളിച്ചു. ഒപ്പംതന്നെ പിന്നോട്ടു മലർന്നുവീഴുകയും ചെയ്തു. വിളക്കാണെങ്കിൽ അണഞ്ഞുപോയി.
“എന്താ എന്തുപറ്റി?” ഇങ്കായി ചോദിച്ചു.
“മിണ്ടാതിരിക്ക്.. ഭൂമിയിൽ ആദ്യമായി കണ്ടുമുട്ടുമ്പോൾ ആളുകൾ പരസ്പ്പരം ബഹുമാനിക്കുന്നത് ഇങ്ങനെയിരിക്കും.” ഡങ്കായി മന്ത്രിച്ചു.
“ശരിയായിരിക്കും” ഇങ്കായിക്കും തോന്നി. ഡിങ്കുളു ഭൂമിയിലെ ആചാര രീതികളെക്കുറിച്ചൊന്നും അവനോട് പറഞ്ഞിട്ടില്ല. ചോദിക്കാതിരുന്നത് കഷ്ടമായി. അവൻ വിചാരിച്ചു.
ഈ സമയം ഒരു സ്ത്രീ വിളക്കുമായി അകത്തുനിന്നും വന്നു.
“അയാളുടെ ഭാര്യയാവും. നമുക്ക് ആദ്യം തന്നെ അവരെ അഭിവാദ്യം ചെയ്യാം. എന്താ?” ഇങ്കായി ഡങ്കായിയോട് മെല്ലെ ചോദിച്ചു.
“ഉവ്വുവ്വ്”
സ്ത്രീ വാതുക്കലെത്തേണ്ട താമസം, അതിഥികൾ രണ്ടുപേരും മുക്കുവൻ അഭിവാദ്യം ചെയ്ത രീതിയിൽ ഉറക്കെ നിലവിളിച്ചു. എന്നിട്ട് പിന്നോട്ടേക്ക് മലർന്നുവീണു.
ആ സ്ത്രീ ചെയ്തതും അതുതന്നെയായിരുന്നു…!

(തുടരും)
ഡങ്കായിക്കും ഇങ്കായിക്കും പിന്നെന്തു സംഭവിച്ചു? അവർ മുടി വെട്ടിയോ? കഥയുടെ രസകരമായ ബാക്കി ഭാഗം അടുത്ത ലക്കത്തിൽ കേൾക്കൂ… വായിക്കൂ…

ജനു സംസാരിക്കുന്നു…
ഭൂമിയിലെത്തിയ വിരുന്നുകാർ നോവലിനെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടൽ ലൂക്കാ നിങ്ങളുടെ മുമ്പിൽ വീണ്ടുമെത്തിക്കുകയാണ്. നോവൽ എഴുതിയയാൾ എന്ന നിലയ്ക്കാണ് ഞാൻ, എന്റെ പേര് ജനു, നിങ്ങളോട് ഇപ്പോൾ സംസാരിക്കുന്നത്. 27 കൊല്ലങ്ങൾക്കുമുമ്പ് അതായത് 1998 സെപ്റ്റംബർ മാസത്തിലാണ് ഏതോ വിദൂരഗ്രഹത്തിൽ നിന്ന് രണ്ട് വിരുന്നുകാർ ഡങ്കായിയും ഇങ്കായിയും ആദ്യമായി ഭൂമിയിൽ, കേരളത്തിൽ വരുന്നത്. കുട്ടികളുടെ മാസികയായ യുറീക്കയിലാണ് അവരെ അന്ന് നമ്മൾ കണ്ടത്. 12 മാസക്കാലം അവർ കൂട്ടുകാരോട് യുറീക്കയിലൂടെ ഇഷ്ടം കൂടുകയുണ്ടായി. 2000-ൽ ഭുമിയിലെത്തിയ വിരുന്നുകാർ എന്ന പുസ്തകത്തിൽ അവരെക്കണ്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് ആ പുസ്തകം പ്രസിദ്ധീകരിച്ചത്. അങ്ങനെ ഡങ്കായിയും ഇങ്കായിയും കേരളത്തിൽ എല്ലായിടത്തും എത്തി. 2006 ൽ ഡങ്കായിയും ഇങ്കായിയും തമിഴ് പേശിക്കൊണ്ട് തമിഴ്നാട്ടിലേക്കും പോവുകയുണ്ടായി. ഭൂമിക്ക് വന്ത വിരിത്തനർകൾ എന്ന തമിഴ് പുസ്തകത്തിലാണ് പുസ്തകത്തിലാണ് തമിഴ് മക്കൾ അവരെ കണ്ടുമുട്ടിയത്. ബുക്സ് ഫോർ ചിൽഡ്രൻ എന്ന പ്രസാധകരാണ് മലയാളത്തിൽ നിന്ന് ഭൂമിയിലെത്തിയ വിരുന്നുകാർ തമിഴിലാക്കി പ്രസിദ്ധീകരിച്ചത്. 2007ൽ ഒരു അധ്യായത്തിലൂടെ ഏഴാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെത്തി. 2024 മറ്റൊരു അധ്യായം വീണ്ടും പാഠപുസ്തകത്തിൽ വന്നിട്ടുണ്ട്. ഇക്കുറി മൂന്നാംക്ലാസിൽ ആണ്. ഒടുവിൽ ഇപ്പോൾ 2025 ൽ ഡങ്കായിയും ഇങ്കായിയും ലൂക്കയിലും വന്നിരിക്കുന്നു. 27 വർഷം കഴിഞ്ഞിട്ടും ഈ കഥാപാത്രങ്ങളും ഈ നോവലും സ്വീകാര്യമാകുന്നത് എന്തുകൊണ്ടാവും ?. ഇവർ ഭൂമിയിൽ ഉള്ളവരല്ല എന്നതാണ് അതിന്റെ ഉത്തരം. മുടി ഭംഗിയായി വെട്ടിയൊതുക്കാൻ ഭൂമിയിൽ വന്ന രണ്ട് വിചിത്ര ജീവികളായിരുന്നു ഡങ്കായിയും ഇങ്കായിയും. അവർ മനുഷ്യൻ അല്ലായിരുന്നു. അവരുടെ സ്വഭാവവും അവരുടെ രീതികളും മനുഷ്യേതരമായിരുന്നു.
എങ്കിലും ഇവർ ഒത്തിരി മനുഷ്യഭാവങ്ങളുള്ള കഥാപാത്രങ്ങളായിരുന്നു. ശാസ്ത്ര കല്പിതകഥകളിൽ ഇതുപോലുള്ള കഥാപാത്രങ്ങൾ മുമ്പും വന്നിട്ടുണ്ട്. സിനിമകളിലുണ്ട്. ലോകപ്രശസ്ത ചിത്രകാരനായ സ്റ്റീഫൻ സ്പീൽബർഗ് സംവിധാനം ചെയ്ത ഇ.ടി. അങ്ങനെയുള്ള ഒരു ചലച്ചിത്രമാണ്. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ശാസ്ത്ര കല്പിതകഥകളിലെ അന്യഗ്രജീവികളെയും അവയുടെ കഥകളെയും ഒരുപാട് ഇഷ്ടമാണ്. അതിനു കാരണം പ്രപഞ്ചത്തിൽ നമുക്ക് കൂട്ടായി വേറെ ജീവനുള്ള കൂട്ടുകാരുണ്ടോ എന്ന കൌതുകവും അന്വേഷണവുമാണ്. ഏയ് അവിടെ ആരെങ്കിലും ഉണ്ടോ എന്ന് പ്രപഞ്ചത്തിൽ ആവുന്നിടത്തെല്ലാം എത്തിനോക്കി മനുഷ്യൻ വിളിച്ചു ചോദിക്കുന്നുണ്ട്. ശാസ്ത്രകൽപിതകഥകളിൽ പരിചയപ്പെട്ട രണ്ടു കഥാപാത്രങ്ങളെ കടംവാങ്ങി രൂപവും ഭാവവും സ്വഭാവവും ഭാഷയും എന്തിനു പേരുപോലും ബാക്കി കേരളത്തിലെ കുട്ടികൾക്കിടയിൽ വിടുകയാണ് ഈ എഴുത്തുകാരൻ ചെയ്തത്. നമ്മൾ മലയാളം പറയുന്ന കുട്ടികൾക്ക് സ്വപ്നം കാണാമല്ലോ, ഫാന്റസിയിൽ നീന്താമല്ലോ, വിചിത്രമായ സങ്കല്പങ്ങൾ ഉണ്ടാക്കാമല്ലോ, അത്തരം അനുഭവങ്ങളിലൂടെ കടന്നു പോകാമല്ലോ. അതിനാണ് ഡങ്കായിയും ഇങ്കായിയും വന്നത്. അവർ വീണ്ടും വരുന്നത്.
കേരളത്തിലെ കുട്ടികൾക്കിടയിൽ രണ്ട് അന്യഗ്രഹ ജീവികൾ വന്നാൽ എന്താവും എന്ന ചിന്ത ആദ്യം ഉണർത്തിയ പ്രിയ സുഹൃത്ത് റൂബിൻ ഡിക്രൂസിന്, എഴുത്തിൽ ആവേശം പകർന്ന് പ്രിയപ്പെട്ട ബാലകൃഷ്ണൻ ചെറുപ്പ മാഷിന്, അന്നത്തെ യുറീക്ക എഡിറ്റർ കെ.ടി. രാധാകൃഷ്ണൻ, വാക്കുകളിൽ ഞാൻ വരച്ച ഡങ്കായിക്കും ഇങ്കായിക്കും വളരെ മനോഹരമായ ചിത്രരൂപംനൽകിയ സതീഷിന്, ഇപ്പോൾ ലൂക്കയിൽ ശബ്ദംകൊണ്ട് ഭൂമിയിലെത്തിയ വിരുന്നുകാർക്ക് ജീവൻ പകരുന്ന പ്രിയ അനുജത്തി ഇ.എൻ.ഷീജയ്ക്ക്, ലൂക്കയിൽ ഈ കഥാപാത്രങ്ങളുടെ പുനഃപ്രവേശനത്തിന് വഴിയൊരുക്കിയ ചങ്ങാതി റിസ്വാന്, എല്ലാവർക്കും നന്ദി
ജനു
കണ്ണൂർ ജില്ല കോളയാട് പഞ്ചായത്തിലെ പെരുന്തോടി സ്വദേശി. നാല്പതു വർഷമായി കോഴിക്കോട് താമസിക്കുന്നു. അമ്മ: കെ. ദേവകി, അച്ഛൻ: വി.വി. ഭാസ്കരൻ. വേക്കളം യു പി സ്കൂൾ, സെന്റ് കോർണേലിയൂസ് ഹൈസ്കൂൾ, കോളയാട് നിർമ്മലഗിരി കോളേജ്, കൂത്തുപറമ്പ്, സെന്റ് ജോസഫ്സ് കോളജ്, തൊണ്ടിയിൽ, ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാള സാഹിത്യത്തിൽ എം.എ. ബിരുദധാരിയാണ്. സംസ്ഥാന പോലീസ് വകുപ്പിൽ കണ്ണൂരിലും കേന്ദ്ര തൊഴിൽ വകുപ്പിനു കീഴിലെ എംപ്ലോയീസ് പി.എഫ്. ഓർഗനൈസേഷനിൽ കോഴിക്കോടും ജോലി ചെയ്തു. ഇപ്പോൾ പെൻഷണർ.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗമാണ്. പരിഷത് കേന്ദ്ര നിർവാഹക സമിതി അംഗം ആയിരുന്നു. ദീർഘകാലം യുറീക്ക പത്രാധിപ സമിതിയിൽ പ്രവർത്തിച്ചു. ഒമ്പതു വർഷം പത്രാധിപർ. പരിഷത്ത് പ്രസിദ്ധീകരണ സമിതിയിൽ കുട്ടികളുടെ പുസ്തകങ്ങളുടെ ചുമതല ഉണ്ടായിരുന്നു. അക്ഷരപ്പൂമഴ, കുരുന്നില തുടങ്ങി നിരവധി പുസ്തകങ്ങളുടെ എഡിറ്റർ. പുസ്തക രൂപകല്പനയും നിർവ്വഹിച്ചിട്ടുണ്ട് . നാഷണൽ ബുക്ക് ട്രസ്റ്റ്, ന്യൂ ദില്ലി പ്രസിദ്ധീകരിച്ച ‘ഇന്ത്യയിലെ സാധാരണ പാമ്പുകൾ’ (വിവർത്തനം) ആണ് ആദ്യം പ്രസിദ്ധീകരിച്ച പുസ്തകം. ഫീലിയാസ് ഫോഗിന്റെ ലോകപര്യടനം (പുനരാഖ്യാനം), ഭൂമിയിലെത്തിയ വിരുന്നുകാർ, സൂര്യനെ തൊടാനായി, കൃഷ്ണൻ കുട്ടിയുടെ കഥ, മതിലകങ്ങളും മതിൽപ്പുറങ്ങളും, പുസ്തകത്താളിലെ നല്ല കൂട്ടുകാർ, കുട്ടിയും പൂമ്പാറ്റയും, പൂവിനൊരു കുഞ്ഞുമ്മ, കൊറോണക്കാലത്ത് ഒരു വവ്വാൽ (ഡോ. ജാഫർ പാലോട്ടുമായി ചേർന്ന്) എന്നിവ പരിഷത്തും അമ്മ കള്ളീ, കാറ്റ് പാൽമണക്കാറ്റ്, വൈകി വിടർന്ന മയിൽപ്പീലികൾ എന്നിവ പൂർണ പബ്ലിക്കേഷൻസും പ്രസിദ്ധീകരിച്ചു. കേരളത്തിലെ തനതു കഥകൾ ഉൾപ്പെടുത്തി സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘വായിച്ചു വളരാം’ പരമ്പരയിലെ രണ്ട് ചിത്രപുസ്തകങ്ങളുടെ രചനയും നിർവ്വഹിച്ചിട്ടുണ്ട്.
പരിഷത്ത് പ്രസിദ്ധീകരിച്ച ‘കുരുന്നില’യിൽ ഉൾപ്പെട്ട ‘ഇനി ചെയ്യൂലാ… ട്ടോ’ എന്ന പുസ്തകത്തിനു 2021ലെ മികച്ച രൂപകല്പനയ്ക്കുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം ലഭിച്ചു. പരിഷത്ത് തന്നെ പ്രസിദ്ധീകരിച്ച ‘കൊറോണക്കാലത്ത് ഒരു വവ്വാലി’ന് 2022ലെ മികച്ച ശാസ്ത്ര പുസ്തകത്തിനുള്ള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റേയും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റേയും പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി. എം.എം. അന്നക്കുട്ടിയാണ് ജീവിതപങ്കാളി. വിലാസം: അക്ഷര, മയിലാമ്പാടി, കോഴിക്കോട് – 673016. ഫോൺ: 9446583919. ഇ. മെയിൽ: [email protected]