തെക്കേ ഇന്ത്യയിൽ കുറുനരികളെ കുറിച്ചുള്ള പഠനങ്ങൾ വളരെ കുറവാണ്, അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിലെ കുറുനരികളുടെ പരിസ്ഥിതി ശാസ്ത്രം, ആവാസ വ്യവസ്ഥ, എണ്ണം, സ്വഭാവ സവിശേഷത, ഭക്ഷണ രീതി എന്നതിനെയൊക്കെ കുറിച്ചുള്ള വിവരങ്ങൾ വളരെ കുറവാണ്. ഈ മേഖലയിലുള്ള വിജ്ഞാന വിടവിനെ അഭിസംബോധന ചെയ്യുകയും കുറുനരികളുടെ ലോകത്തേക്ക് ചെന്ന് അവരുടെ ജീവിത രഹസ്യങ്ങൾ അറിയുകയുമാണ് നമ്മുടെ ലക്ഷ്യം. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ അർജുൻ സുരേഷ് (College of Forestry, Kerala Agricultural University (KAU), Vellanikkara, Thrissur) – നടത്തിയ അവതരണം.
അവതരണം കാണാം
ചെറുപ്പം തൊട്ടേ കേട്ട കഥകളിലൊക്കെ കുറുക്കൻ തന്ത്രശാലിയും, ചതിയനും, അവസരവാദിയും, കള്ളനുമാണ്. സുഹൃത്ത് ബന്ധങ്ങളിൽ അകൽച്ചയുണ്ടാക്കി തമ്മിലടിപ്പിച്ച് ചോരയുണ്ണാൻ കാത്തിരിക്കുന്നവരെ കുറുക്കനായിട്ടാണ് താരതമ്യം ചെയ്യുന്നത്. ഇത്രയേറെ അപവാദങ്ങൾക്ക് ഇരയായിട്ടുള്ള ജീവിവർഗ്ഗം വേറെയുണ്ടോ എന്നത് സംശയമാണ്. എന്നാൽ രസകരമായ വസ്തുത ഇതൊന്നുമല്ല, നമ്മുടെ നാട്ടിൻ പുറത്ത് കുറുക്കൻ എന്നറിയപ്പെടുന്നത് യഥാർത്ഥത്തിൽ കുറുക്കൻ തന്നെയാണോ !കാലാകാലങ്ങളായി കാഴ്ചയിൽ സാമാന്യമായി തോന്നുന്ന രണ്ട് വ്യത്യസ്ത ജീവികൾക്ക് കുറുക്കൻ എന്ന ഒറ്റ പേര് തന്നെയാണ് നമ്മൾ ഉപയോഗിച്ചു വരുന്നത്. വ്യത്യസ്ത ജനസുകളിൽ പെട്ട രണ്ട് ജീവികളെ മലയാളത്തിൽ ഒറ്റ പേര് വിളിക്കുന്നത് വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ലെങ്കിലും ജീവശാസ്ത്രത്തിൽ അത് അത്ര ലഘുവായ കാര്യമല്ല അതുകൊണ്ട് തന്നെ നമ്മുടെ നാട്ടിൽ കാണപ്പെടുന്ന നായയോട് സാമ്യമുള്ള രൂപവും വലിപ്പവും ഉള്ള ജീവിയെ, Indian Golden Jackal ( Canis aureus ), കുറുനരി എന്ന് വിളിക്കുന്നതാവും അഭികാമ്യം. തെക്കേ ഇന്ത്യയിൽ കുറുനരികളെ കുറിച്ചുള്ള പഠനങ്ങൾ വളരെ കുറവാണ് , അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിലെ കുറുനരികളുടെ പരിസ്ഥിതി ശാസ്ത്രം, ആവാസ വ്യവസ്ഥ, എണ്ണം, സ്വഭാവ സവിശേഷത, ഭക്ഷണ രീതി എന്നതിനെയൊക്കെ കുറിച്ചുള്ള വിവരങ്ങൾ വളരെ കുറവാണ്. ഈ മേഖലയിലുള്ള വിജ്ഞാന വിടവിനെ അഭിസംബോധന ചെയ്യുകയും കുറുനരികളുടെ ലോകത്തേക്ക് ചെന്ന് അവരുടെ ജീവിത രഹസ്യങ്ങൾ അറിയുകയുമാണ് നമ്മുടെ ലക്ഷ്യം.