
മാനസികാരോഗ്യ വിദഗ്ധനോ ബ്യൂറോക്രാറ്റോ ഒന്നുമല്ലാതിരുന്നിട്ടും ഇന്ത്യയുടെ മാനസിക രോഗ പരിചരണ മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് ശ്രീ അമൃത് കുമാർ ബക്ഷി. 1991-ൽ 18 കാരിയായ തന്റെ മകൾക്ക് സ്കീസോഫ്രീനിയ എന്ന മാനസിക രോഗം സ്ഥിരീകരിച്ചതാണ് ബക്ഷിയുടെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായത്. മകളെ സഹായിക്കാനായി അദ്ദേഹം നടത്തിയ പഠനങ്ങളും പ്രവർത്തനങ്ങളുമാണ് ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതങ്ങളെ സ്വാധീനിക്കുന്ന തരം ഇടപെടലുകളിലേക്ക് അദ്ദേഹത്തെ നയിച്ചത്.

തുടക്കത്തിൽ മകളുടെ രോഗത്തെപ്പറ്റി ബക്ഷി കുടുംബത്തിനും ചുറ്റുമുള്ളവർക്കും ഒരു ധാരണയും ഇല്ലായിരുന്നു. സമൂഹത്തിൽ നിലനിന്നിരുന്ന തെറ്റിദ്ധാരണകൾ അവർക്ക് കാര്യമായ സാമൂഹിക ഒറ്റപ്പെടലും മറ്റ് മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കി. മാനസിക രോഗങ്ങളെപ്പറ്റി തങ്ങൾക്കും മറ്റുള്ളവർക്കും ഉള്ള അറിവില്ലായ്മ എങ്ങനെയാണ് പ്രകടമായ അപമാനബോധം (stigma) ആയി മാറുന്നതെന്ന് തിരിച്ചറിഞ്ഞ ബക്ഷി മകളെ സഹായിക്കുന്നതിനോടൊപ്പം മാനസിക രോഗങ്ങളെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട സാമൂഹിക നിലപാടുകളെക്കുറിച്ചും കാര്യമായി പഠിച്ചു തുടങ്ങി. മാനസികരോഗങ്ങൾ ഉള്ളവർക്ക് പരിചരണം നൽകുന്ന വേണ്ടപ്പെട്ടവരുടെ ജീവിതങ്ങളെയും അവർ നേരിടുന്ന വെല്ലുവിളികളെയും പറ്റി കാര്യമായ പഠനങ്ങളോ ചർച്ചകളോ നടക്കാത്ത ഒരു കാലം കൂടിയായിരുന്നു അത്.

2007-ൽ ബക്ഷി തന്റെ ജോലി രാജിവെച്ച് മുഴുവൻ സമയ സന്നദ്ധ സേവനവും മകളുടെ പരിചരണവും ഏറ്റെടുത്തു. 2010 മുതൽ 2019 വരെ പൂനെയിലെ Schizophrenia Awareness Association (SAA) പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച അദ്ദേഹം ഒരുപാട് പുതിയ പരിപാടികൾക്ക് തുടക്കമിട്ടു. SAA യുടെ സേവനങ്ങൾ രാജ്യത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് ആളുകൾക്ക് സഹായമായിട്ടുണ്ട്. മറ്റുള്ളവരുമായി ഉള്ള ഇടപഴകലുകൾ (socialization) എങ്ങനെ ഒരേസമയം മാനസിക രോഗം ഉള്ളവരുടെ അവസ്ഥ മെച്ചപ്പെടുത്താനും മറ്റുള്ളവരുടെ മനോഭാവം മാറ്റാനും ഉപകരിക്കുമെന്ന് അദ്ദേഹത്തിൻ്റെ ഇടപെടലുകൾ തെളിയിച്ചു.

ബക്ഷി എഴുതിയ ‘Mental Illness and Caregiving’ എന്ന പുസ്തകം മാനസികരോഗങ്ങൾ ഉള്ളവർക്ക് പരിചരണം നൽകുന്ന ആളുകളുടെ ജീവിതങ്ങളെക്കുറിച്ചുള്ള ഒരു നേർച്ചിത്രമാണ്. ഈ രംഗത്ത് പ്രവർത്തിക്കുന്ന ധാരാളം വ്യക്തികളെയും സംഘടനകളെയും ഒക്കെ പുസ്തകം പരിചയപ്പെടുത്തുന്നുമുണ്ട്. മാനസിക രോഗ പരിചരണ രംഗത്തെ ഒഴിച്ചുകൂടാനാവാത്ത ഒരു റഫറൻസ് തന്നെയാണ് ഈ പുസ്തകം.
മാനസിക രോഗ രംഗത്ത് അധികം ഗവേഷണം നടന്നിരുന്നില്ലാത്ത പരിചാരികരുടെ ക്ഷീണം (caregiver’s fatigue) പോലുള്ള വിഷയങ്ങൾ പൊതു ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ ഇത്തരം ഇടപെടലുകൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
മാനസിക രോഗങ്ങൾ ഉള്ളവരുടെ അവകാശങ്ങളെ സംബന്ധിക്കുന്ന പ്രവർത്തനങ്ങളാണ് ബക്ഷിയുടെ മറ്റൊരു വലിയ സംഭാവന. ചികിത്സാ സംവിധാനങ്ങളിൽ വലിയ പരിഷ്കരണങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രവർത്തനം വഴിവെച്ചിട്ടുണ്ട്. ഇതിൽ ആശുപത്രികളിലെ സൈക്യാട്രിക് വാർഡുകളുടെ പ്രവർത്തനത്തിലും സൗകര്യങ്ങളിലും കൊണ്ടുവന്ന പരിഷ്കാരങ്ങളും ഉൾപ്പെടുന്നു. മനുഷ്യാവകാശങ്ങളെ കേന്ദ്ര സ്ഥാനത്ത് നിർത്തിക്കൊണ്ടുള്ള പരിഷ്കാരങ്ങൾക്കാണ് ബക്ഷി ഊന്നൽ കൊടുത്തത്.
2017-ലെ Mental Health Care Act രൂപപ്പെടുത്തുന്നതിൽ അമൃത് കുമാർ ബക്ഷി ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഈ നിയമത്തിലും മനുഷ്യാവകാശം ഒരു പ്രധാന ഘടകമാണ്. Mental Health Review Board ഉൾപ്പെടെ ഈ നിയമത്തിലെ പല ഘടകങ്ങളുടെയും പിന്നിൽ അദ്ദേഹത്തിൻ്റെ സ്വാധീനമുണ്ട്. തൻ്റെ ഇടപെടലുകളുടെയും പഠനങ്ങളുടെയും ഫലമായി ധാരാളം അക്കാദമിക ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഔദ്യോഗിക ചുമതലകൾ ഒന്നും വഹിക്കുന്നില്ലെങ്കിലും തന്റെ എൺപത്തി മൂന്നാം വയസ്സിലും സേവന രംഗത്തും മകളുടെ പരിചരണത്തിലും ബക്ഷി സജീവമാണ്. മാനസിക രോഗ പരിചരണ രംഗത്തെ ഔദ്യോഗിക സംവിധാനങ്ങളുടെ ചില പോരായ്മകളുടെയും, അതോടൊപ്പം ദിശാബോധമുള്ള സാധാരണ മനുഷ്യരുടെ ഇടപെടലുകൾക്കുള്ള സാധ്യതകളുടെയും സൂചകമാണ് അമൃത് കുമാർ ബക്ഷിയുടെ ജീവിതവും സംഭാവനകളും.