Read Time:11 Minute
അലക്സാന്‍ട്ര മിനലോ
ലോകമാകെ അടച്ചുപൂട്ടലിന്റെ ആധിയിൽ നിന്ന് ഉണരാൻ നിൽക്കുമ്പോൾ മെറ്റേണൽ വാളിനെ(maternal wall) പറ്റിയും അത് ഫേക്കൽറ്റി ഗവേഷണ രംഗത്തെ എങ്ങനെ ബാധിക്കുമെന്നും ആലോചിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. കാരണം അക്കാദമിക രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളെ സംബന്ധിച്ച് പ്രത്യേകിച്ച് കുട്ടികളുള്ളവർക്ക് ഗവേഷണവും എഴുത്തുമൊക്കെ ഒരു തമാശയാണ്. കഴിഞ്ഞ മാസം ട്വിറ്ററിൽ കണ്ട ഒരു ട്വീറ്റ് ഓർത്തു പോവുകയാണ്.” ഐസക് ന്യൂട്ടൺ തന്റെ വീട്ടിലിരുന്നു ക്കൊണ്ട് എത്ര ഫലപ്രദമായാണ് ഓരോ സമയവും പ്രവർത്തിച്ചതെന്ന് പറഞ്ഞ് കൊണ്ട് പോസ്റ്റ് ഇടുന്ന അടുത്ത വ്യക്തിക്ക് ഞാനെന്റെ മൂന്ന് വയസ്സുള്ള കുട്ടിയെ അയച്ചുകൊടുക്കുന്നതായിരിക്കും. “

മാർച്ച് 19ന് ശേഷം രാജ്യം അടച്ച് പൂട്ടിയപ്പോഴാണ് ഞാനെന്റെ ജീവിതത്തിൽ ഇത്രയുമധികം സൂര്യോദയങ്ങൾ കാണാനിടയായത് എന്ന് തോന്നുന്നു. നിശബ്ദമായി ഏകാഗ്രതയോടെ ഇരുന്ന് ചിന്തിച്ച് പഠിപ്പിക്കേണ്ട അക്കാദമിക മേഖലയാണ് എന്റെത്. രാജ്യം അടച്ചു പൂട്ടലിന്റെയും പകർച്ചവ്യാധിയുടെയും ഇടയിൽ പെട്ടപ്പോൾ എന്റെ യൂണിവേഴ്സിറ്റി ക്ലാസുകൾ ഓൺലൈൻ ആയി നടത്താൻ തീരുമാനിച്ചു. ക്ലാസുകൾ റെക്കോർഡ് ചെയ്ത് അയക്കുകയാണ് വേണ്ടത്. പരമാവധി മറ്റ് ശബ്ദങ്ങളൊഴിവാക്കി ക്ലാസുകൾ തയ്യാറാക്കി അയക്കുക ലളിതമാണെന്ന് തോന്നുമെങ്കിലും, രണ്ട് വയസ്സ് പ്രായമുള്ള ഒരു കുട്ടിയുണ്ടെങ്കിലേ അതിന്റെ പ്രശ്നങ്ങൾ മനസിലാവുകയുള്ളൂ. ആദ്യത്തെ ദിവസം എന്റെ ക്ലാസ് തുടങ്ങിയത് മറ്റ് ശബ്ദങ്ങളൊന്നുമില്ലാതെയാണെങ്കിലും അവസാനിച്ചത് അവന്റെ കളിപ്പാട്ടത്തിന്റെ
ചിന്നം വിളിയോടെയാണ്. അതു കൊണ്ട് , ക്ലാസുകൾ റെക്കോർഡ് ചെയ്യാൻ മകൻ ഉറങ്ങുന്നതുവരെ കാത്തുനിൽക്കണം. ഉണരുന്നതിന് മുൻപ് റെക്കോർഡിഗ് പൂർത്തിയാക്കണം. അടച്ചുപൂട്ടലിന്റെ കാലത്ത് എന്റെ സമയം അപഹരിക്കുന്ന മറ്റൊരു പരിപാടി ലോകത്ത് പലയിടത്തു നിന്നും വരുന്ന സഹപ്രവർത്തകരുടെ വീഡിയോ കാളുകളാണ്. ഏത് സമയത്തും സംഭവിക്കാവുന്ന ആ വിളികൾക്കിടയിൽ രണ്ട് വയസുകാരന്റെ തല ഒളിഞ്ഞു നോക്കിക്കൊണ്ടേയിരിക്കും.
ഇതിന്റെയൊക്കെ ഇടയിൽ അക്കാദമിക് ലേഖനങ്ങൾ എഴുതുക വലിയ ബുദ്ധിമുട്ടാണ് എന്ന് പറയേണ്ടതില്ലല്ലോ.

കോവിഡ് -19 ലോകത്തെമ്പാടും സൃഷ്ടിച്ച പ്രതിസന്ധികൾക്കു മുന്നിൽ ഇതൊരു പ്രശ്നമാണോ എന്ന് തോന്നിയേക്കാം. ശരിയാണ് നമുക്ക് ഒരു തൊഴിലെങ്കിലുമുണ്ട്. വരുമാനമോ, ഭക്ഷണമോ, മരുന്നോ ഒന്നുമില്ലാതെ ദുരിതമനുഭവിക്കുന്ന നിരവധി മനുഷ്യരുണ്ട്. സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിലെ സ്ഥിതിവിവരക്കണക്കുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് ഞാൻ. പ്രൊഫഷണൽ രംഗത്തും അക്കാദമിക് രംഗത്തും പ്രവർത്തിക്കുന്ന സ്ത്രീകളെയും അവരുടെ വീട്ടിലെയും തൊഴിൽ സ്ഥലത്തെയും അധ്വാനത്തെപ്പറ്റിയുമൊക്കെ പഠിക്കാറുണ്ട്. ഇപ്പോൾ ഞാൻ തന്നെ എന്റെ പഠനത്തിന് പാത്രമാവുകയാണ്.

ഈ വ്യാധി വീട്ടിലെ അച്ഛനമ്മമാർക്ക് ഒരു പുതിയ പാഠം നൽകുന്നുണ്ട് . നമ്മുടെ നാട്ടിൽ സാധാരണമായി നടക്കുന്ന ശിശുപാലനം, വീട്ടിലെ മറ്റു പണികൾ എന്നിവയിലെല്ലാം നിലനിൽക്കുന്ന അസമത്വം എങ്ങനെയൊക്കെയാണ് അക്കാദമിക മേഖലയിലെ സ്ത്രീകളെ ബാധിക്കുന്നതെന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്. ഒരു അക്കാദമിക സമൂഹത്തിനിടയിൽ നിങ്ങൾ വിവാഹം കഴിച്ചതാണോ? അല്ലെങ്കിൽ കുട്ടികളുണ്ടോ? എന്നൊന്നും ഒരു ചോദ്യമേയല്ല. ജോലി കയറ്റത്തിനായാലും അക്കാദമിക് രംഗത്ത് മെച്ചപ്പെടാനായാലുമൊക്കെ മേൽപ്പറഞ്ഞതൊന്നും ബാധകമല്ല. അക്കാദമിക രംഗത്ത് വളർച്ച ഉണ്ടാകണമെങ്കിൽ മെച്ചപ്പെട്ട പ്രസിദ്ധീകരണങ്ങൾ നടത്തുക ഗവേഷണത്തിന് ഫണ്ട് ചെയ്യുന്ന സംഘടകളെ കണ്ടു വിടിക്കുക.. തുടങ്ങി നിരവധിയായ കടമ്പകൾ കടക്കേണ്ടതുണ്ട് . പക്ഷെ കുട്ടികൾ ഉള്ളവർക്ക് ഇതൊരു പ്രശ്നമായി മാറുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം . 2020 ലെ ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ റെക്കോർഡുകൾ പരിശോധിക്കുകയാണെങ്കിൽ അവിടെ കുട്ടികൾ ഉള്ളവരും ഇല്ലാത്തവരും തമ്മിൽ വ്യത്യാസം നിലനിൽക്കുന്നതായി കണ്ടേക്കാം. ഒരുപക്ഷെ കുട്ടികൾ ഉള്ളവരിൽ തന്നെ രക്ഷിതാവായ സ്ത്രീയെ അവരുടെ കർമ്മരംഗത്ത് കുറച്ചധികം ബാധിക്കുന്നുണ്ടെന്ന് മനസ്സിലാകും. വിദ്യാസമ്പന്നരായ ദമ്പതിമാർക്കിടയിൽ പോലും കുട്ടികളെ വളർത്തുക, വീട്ടുകാര്യങ്ങൾ നോക്കുക തുടങ്ങിയ വേതനമില്ലാത്ത പ്രവർത്തികൾ ചെയ്യുന്നതിൽ അസമത്വം നിലനിൽക്കുന്നുണ്ട്. അമേരിക്കയിലെ കാര്യമെടുത്താൽ പുരുഷൻ ചെലവാക്കുന്നതിന്റെ ഇരട്ടി സമയമാണ് സ്ത്രീകൾ കുട്ടികളെ പരിപാലിക്കുന്നതിനായി ചെലവാക്കുന്നത്. കുറച്ചുകൂടി ജെൻഡർ സമത്വം നിലനിൽക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽപോലും സ്ത്രീകളാണ് മൂന്നിൽ രണ്ടു ശതമാനം പ്രതിഫലമില്ലാതെ വീടുപണികളും മറ്റും ചുമക്കുന്നത് . ഹെറ്ററോ സെക്ഷ്വൽ ദമ്പതികളിൽ സ്ത്രീയുടെ വരുമാനത്തിൽ ജീവിക്കുന്ന കുടുംബങ്ങളിൽ പോലും സ്ത്രീകൾ തന്നെയാണ് ഇത്തരം രേഖകളില്ലാത്ത പണികളുടെ(care work) സിംഹഭാഗവും ചെയ്യുന്നത്. കോവിഡ് 19 ന് ശേഷം ഗവേഷണ രീതികൾ ഒക്കെ മാറുകയാണ്. ഗവേഷണ രംഗത്തെ ഫണ്ടിങും, പീയർ വിശകലനം (pear review) അടക്കമുള്ള ഉള്ള നൂതനമായ മാറ്റങ്ങളും സംഭവിക്കുമ്പോൾ ഈ രംഗത്ത് നിലനിൽക്കുന്ന വൈജാത്യങ്ങളെ പറ്റിയും അറിഞ്ഞിരിക്കേണ്ടതുണ്ട്

ഒരു സ്ത്രീയുടെയുടെ അക്കാദമിക ജീവിതം ദീർഘങ്ങളായ സന്ദിഗ്ദ്ധാവസ്ഥകളിലൂടെയാണ് കടന്നുപോകുന്നത്. മറ്റേണൽ വാൾ (Maternal Wall) എന്ന ഈ ദശകത്തിന്റെ വാക്ക് സൂചിപ്പിക്കുന്നത് തന്നെ തൊഴിൽ ചെയ്യുന്ന സ്ത്രീകൾ മാതൃത്വത്തിലേക്ക് കടക്കുമ്പോൾ നേരിടുന്ന അസമത്വവും പരിമിതികളും ആണ്. പ്രത്യേകിച്ച് അടച്ചുപൂട്ടലിൻെറ കാലത്ത് വീട്ടിലിരിക്കുന്ന രക്ഷിതാക്കളിൽ തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് അവരുടെ ഭൂരിഭാഗം സമയം കുട്ടികളെ പരിപാലിക്കുന്നതിനും മറ്റു പണികൾക്കും വേണ്ടി ചിലവഴിക്കേണ്ടി വരുന്നു.
പ്രത്യേകിച്ച് സിംഗിൾ പാരന്റ് സിന് ഇത് വലിയ പ്രയാസം ആണ്. പക്ഷെ ഇതൊന്നും ഒരു തുറന്ന മത്സരത്തിനു മുന്നിൽ വിഷയമാകുന്നില്ല. അതുകൊണ്ട് മാതൃത്വം തൊഴിലിനെ ബാധിക്കുന്ന സ്ത്രീകൾക്ക് അടച്ചുപൂട്ടലിന്റെ (lockdown period) സമയം പരിപാലന അവധിയായോ (care leave) മറ്റോ അനുവദിച്ചു കൊടുക്കേണ്ടതാണ്.

ഇറ്റലിയിലെ ഫ്ലോറൻസ് യൂണിവേഴ്സിറ്റിയിലെ എന്റെ സഹപ്രവർത്തകനായ പൗലോ ബ്രൂണോറി പങ്കുവെച്ച ഒരനുഭവം പറയാം. അദ്ദേഹത്തിന് രണ്ടു കുട്ടികളുണ്ട്. ഒരാൾക്ക് അഞ്ച് വയസ്സും ഇളയയാൾക്ക് 18 മാസവുമാണ് പ്രായം. ഭാര്യ ശിശുരോഗ വിദഗ്ധ ആയതുകൊണ്ട് ആശുപത്രിയിൽ പോകുന്നുണ്ട്. അദ്ദേഹം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് :
ഗവേഷണത്തിനു വേണ്ടി സമയം ചിലവഴിക്കുന്നത് വളരെ കുറവാണ്. കാരണം മൂന്നോ നാലോ മണിക്കൂർ തുടർച്ചയായി ആയി ശ്രദ്ധയോടെ ഇരിക്കാൻ കഴിയാറില്ല. ഭാര്യ വീട്ടിൽ ഉള്ളപ്പോഴോ കുട്ടികൾ ഉറങ്ങുമ്പോഴോ മാത്രമാണ് ആണ് കുറച്ചു സമയമെങ്കിലും ഗവേഷണത്തിനായി ആയി ഉപയോഗിക്കാൻ പറ്റാറുള്ളത്.” പൗലോ യെ പോലെ സമാനമായ അനുഭവങ്ങൾ ഉള്ള ഏറെപ്പേർ പേർ ഉണ്ടാകും.

രേഖകളില്ലാത്ത, വേതനമില്ലാത്ത എന്നാൽ ഒരുപാട് സമയം വേണ്ടിവരുന്ന ഇത്തരം കാര്യങ്ങളിൽ പെട്ടുപോകുന്നവർ. അവരുടെ അനുഭവങ്ങൾ പങ്കുവെക്കേണ്ടതുണ്ട്.

ലോകം അറിയേണ്ടതുണ്ട്. കാരണം ചർച്ചചെയ്യപ്പെടാതെ പോകുന്നതും എന്നാൽ നിലനിൽക്കുന്നതുമായ ലിംഗ അസമത്വങ്ങൾ മാറേണ്ടതുണ്ട്. അതിന് ഒറ്റ പ്രതിവിധിയേ ഉള്ളൂ. ലിംഗസമത്വത്തെപ്പറ്റി വീണ്ടും വീണ്ടും സംസാരിക്കുക.

(ഇറ്റലിയിലെ ഫ്ലോറന്‍സ് സര്‍വകലാശാലയിലെ സാമൂഹ്യശാസ്ത്രഗവേഷകയാണ് Alessandra Minello)


വിവര്‍ത്തനം : ആര്‍ദ്ര കെ.എസ്.

കടപ്പാട് : Nature –  The pandemic and the female academic

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വൃക്ക- കരൾ രോഗികൾക്ക് ; വളർത്തു പന്നികൾ രക്ഷകരാകുമോ?
Next post ഈ വര്‍ഷം പ്രളയം ഉണ്ടാകുമോ ?
Close