Read Time:25 Minute

രോഗ്യകരമായ ആഹാരശീലങ്ങളിൽ സമീകൃതാഹാരമായ പാലിനുള്ള പ്രസക്തിയെ കുറിച്ച് ഓർമപ്പെടുത്തി ജൂൺ 1, ലോകമെങ്ങും ക്ഷീരദിനമായി ആചരിക്കുകയാണ്. സുസ്ഥിര ക്ഷീരോത്പാദനം നമ്മുടെയും നാടിന്റെയും നന്മക്ക് എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രധാന പ്രമേയം.  സമൂഹത്തിന് ഏറ്റവും പോഷകപ്രദമായ ആഹാരസ്രോതസ്സ് എന്നതിനൊപ്പം അനേക ലക്ഷം മനുഷ്യരുടെ ജീവിതോപാധി കൂടിയാണ് പാലുത്പാദനം. അതുകൊണ്ട് തന്നെ ക്ഷീരമേഖലയിലെ സുസ്ഥിരവളർച്ച സമൂഹത്തിലെ  എല്ലാ വിഭാഗം ജനങ്ങളുടെയും  ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നത് തീർച്ചയാണ്.

ലോകത്തിന്റെ പാൽപ്പാത്രമായി ഇന്ത്യ

ഒരു കാലത്ത് പാലിനും, പാലുല്‍പ്പന്നങ്ങള്‍ക്കും  അന്യരാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇന്ന് ലോകത്തെ ആകെ പാലുല്‍പ്പാദനത്തിന്‍റെ 23 ശതമാനം സംഭാവന ചെയ്യുന്ന രാജ്യമാണ്. പാലുല്‍പ്പാദനത്തില്‍ കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യവും ഇന്ത്യ തന്നെയാണ്. രാജ്യത്ത് 1970- ൽ തുടക്കമിട്ട ക്ഷീരവിപ്ലവം എന്ന കാർഷിക മുന്നേറ്റമാണ്  ഈ കുതിപ്പിന് അടിത്തറപാകിയത്. ക്ഷീരസഹകരണ പ്രസ്ഥാനത്തിലൂടെ അസംഘടിതരായ പാവപ്പെട്ട ക്ഷീരകർഷകരെ സംഘടിപ്പിക്കുന്നതിനും അവർ നേരിട്ടിരുന്ന സാമ്പത്തിക സാമൂഹിക ചൂഷണത്തിന് അറുതികുറിയ്ക്കുന്നതിനും പാലിന്റെ സംഭരണം – സംസ്കരണം – മൂല്യവർധന – വിപണനം എന്നിവ ഉറപ്പാക്കുന്നതിനും വിദേശ വിപണിയിൽ അടക്കം ഇന്ത്യയിൽ നിന്നുള്ള പാലും പാലുൽപ്പന്നങ്ങളും എത്തിക്കുന്നതിനും ക്ഷീരവിപ്ലവത്തിലൂടെ സാധ്യമായി. ക്ഷീരമേഖലയിലെ സഹകരണ മുന്നേറ്റത്തിന്റെ കരുത്തുറ്റ മാതൃകയായ ആനന്ദ് മാതൃകയിലുള്ള ക്ഷീര സഹകരണ പ്രസ്ഥാനങ്ങൾ ക്ഷീരവിപ്ലവത്തിന്റെ ഫലമായി രാജ്യമെങ്ങും ഉദയം ചെയ്തു. കേരളത്തിലെ മിൽമ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾ ക്ഷീരവിപ്ലത്തിന്റെ ഉപോൽപ്പന്നങ്ങളാണ്.

പാൽ; രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള കാർഷിക വിള

ഇരുപതാം കന്നുകാലി സെൻസസ് പ്രകാരം 305 ദശലക്ഷത്തോളമാണ് രാജ്യത്ത് കന്നുകാലികളുടെ എണ്ണം. ലോകത്തെ ആകെ കന്നുകാലി സമ്പത്തിന്റെ 33.38 ശതമാനത്തോളമാണിത്. കന്നുകാലി സമ്പത്തിന്റെ കാര്യത്തിൽ മാത്രമല്ല കന്നുകാലികളുടെ ജൈവവൈവിധ്യത്തിലും മുന്‍പന്തിയില്‍ ഉള്ളത് ഇന്ത്യ തന്നെ. നാഷണൽ ആനിമൽ ജനിറ്റിക്സ് ബ്യൂറോയുടെ പട്ടിക പ്രകാരം രാജ്യത്തെ അംഗീകരിക്കപ്പെട്ട പശു, എരുമ ജനുസ്സുകളുടെ എണ്ണം യഥാക്രമം 53, 20 എന്നിങ്ങനെയാണ്. കന്നുകാലി സമ്പത്തിൽ ഇത്രത്തോളം ജനിതക വൈവിധ്യം ലോകത്ത് മറ്റൊരു രാജ്യത്തുമില്ല. കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 2020-21 വർഷം 210 ദശലക്ഷം ടണ്ണും 2021-22 സാമ്പത്തികവര്‍ഷത്തില്‍ 221 ദശലക്ഷം ടണ്ണുമാണ് രാജ്യത്തെ പാലുല്‍പ്പാദനം. ആഗോള തലത്തിൽ പാലുൽപ്പാദനത്തിന്റെ 23 ശതമാനത്തോളമാണിത്. ഉല്പാദനത്തിന്റെ  50 ശതമാനത്തിലേറയും  സംഭാവന ചെയ്യുന്നത്  പശുക്കളല്ല മറിച്ച് എരുമകളാണെന്നതാണ് വസ്തുത. എരുമകളുടെ  എണ്ണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാനും ഉത്തര്‍പ്രദേശുമാണ് രാജ്യത്ത് പാലുല്‍പ്പാദനത്തിന്റെ കാര്യത്തിലും ഏറ്റവും മുന്നില്‍.

2020-21 വർഷത്തെ കണക്കുകൾ പ്രകാരം മുൻവർഷത്തേക്കാൾ 17 ശതമാനം വർദ്ധനവോടെ 7.72 ലക്ഷം കോടിയുടെ വാർഷിക വിപണിമൂല്യമാണ് രാജ്യത്തെ പാലുല്‍പ്പാദനശേഷിക്ക് കണക്കാക്കുന്നത്. പ്രസ്തുത വർഷം രാജ്യത്ത് ആകെ ഉല്‍പ്പാദിപ്പിക്കപ്പെട്ട നെല്ലിന്റെയും, ഗോതമ്പിന്റെയും വിപണിമൂല്യത്തെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. ഈ കണക്കുകൾ രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള കാർഷിക വിള പാൽ ആണെന്ന് അടിവരയിടുന്നു. കാര്‍ഷിക മേഖലയുടെ വിവിധ രംഗങ്ങളില്‍ തളര്‍ച്ച നേരിടുന്നെങ്കിലും ഇന്ത്യയുടെ ക്ഷീരരംഗം പ്രതിവര്‍ഷം 6 % എന്ന നിരക്കില്‍ വളരുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.  ക്ഷീരമേഖലയിലെ  ആഗോള വളര്‍ച്ചനിരക്കിനു മുകളിലാണിത്. രാജ്യത്ത് 8 കോടിയിലധികം ജനങ്ങളാണ് ക്ഷീരമേഖലയില്‍ ഉപജീവനം തേടുന്നത്. പാൽ സംഭരണം, സംസ്കരണം, വിപണനം, കാലിതീറ്റ, തീറ്റപ്പുൽ തുടങ്ങിയ അനുബന്ധ മേഖലകൾ കൂടി പരിഗണിച്ചാല്‍ ക്ഷീരമേഖലയുടെ തൊഴില്‍ ശേഷി ഇനിയും ഏറെ ഉയരും.  

2013-14 കാലഘട്ടത്തില്‍ പ്രതിശീര്‍ഷ പാല്‍ ലഭ്യത രാജ്യത്ത് 307 ഗ്രാം ആയിരുന്നെങ്കില്‍ 2021 – 2022 കാലഘട്ടത്തില്‍ അത് വളര്‍ച്ചനേടി 444 ഗ്രാം എന്ന ഉയര്‍ന്ന നിരക്കിലാണ്. 2018-19 ല്‍ പ്രതിദിന പ്രതിശീര്‍ഷ പാല്‍ ലഭ്യത 394 ഗ്രാം ആയിരുന്നു. മുറ ഇനത്തിൽ പെട്ട എരുമകളും ദിവസം മുപ്പതും, നാല്‍പ്പതും ലീറ്റർ പാല്‍ ചുരത്തുന്ന അത്യുല്‍പ്പാദനശേഷിയുള്ള പശുക്കളും ധാരാളമുള്ള പഞ്ചാബും ഹരിയാനയുമാണ് പ്രതിദിന പ്രതിശീര്‍ഷ പാല്‍ ലഭ്യതയില്‍ മുന്നില്‍. യഥാക്രമം 1181 ഗ്രാം, 1087 ഗ്രാം എന്നിങ്ങനെയാണ് ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ  കണക്കുപ്രകാരം പഞ്ചാബിലെയും ഹരിയാനയിലെയും പ്രതിദിന പ്രതിശീര്‍ഷ പാല്‍ ലഭ്യത.  കേരളത്തില്‍ ഇത് ദേശീയ ശരാശരിക്കും താഴെ 189 ഗ്രാം മാത്രമാണ്. മാത്രമല്ല, മുന്‍വര്‍ഷങ്ങളേക്കാള്‍ താഴ്ന്ന നിരക്കുമാണിത്.

വെല്ലുവിളികള്‍ അതിജീവിച്ച് ക്ഷീരസ്വയംപര്യാപ്തതയിലേക്ക് കേരളം

കോവിഡ് ഉയർത്തിയ വെല്ലുവിളികൾ കാരണം ചെറുകിട വ്യാപാര വ്യവസായ മേഖലകളിൽ മിക്കതും സാമ്പത്തികമാന്ദ്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും തെന്നിവീണപ്പോൾ സുസ്ഥിരതയോടെ  പിടിച്ചുനിന്ന തൊഴിൽ മേഖലകളിൽ ഒന്നാമതാണ് നമ്മുടെ ക്ഷീരമേഖല. സംസ്ഥാനത്ത് പത്തുലക്ഷത്തിലധികം കുടുംബങ്ങളിലായി 25 ലക്ഷത്തിലധികം ആളുകൾ ക്ഷീരമേഖലയെ ആശ്രയിച്ച് കഴിയുന്നുണ്ടെന്നാണ് കണക്ക്. തീറ്റപുൽക്കൃഷി, തീറ്റഉല്പാദനം, പാൽ സംഭരണം, പാൽ സംസ്കരണം, കൃത്രിമ ബീജാധാനം തുടങ്ങിയ അനുബന്ധമേഖലകൾ കൂടി പരിഗണിച്ചാൽ ക്ഷീരമേഖലയുടെ തൊഴിൽ ശേഷി ഇനിയും ഉയരും.  20-ാം കന്നുകാലി സെൻസസ് റിപ്പോർട്ട് പുറത്തുവന്നപ്പോൾ പശുക്കളുടെ എണ്ണത്തിൽ സംസ്ഥാനത്ത് 1.01 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ചെറിയ വർധനവ് ആണെന്ന് ഒറ്റ നോട്ടത്തിൽ തോന്നുമെങ്കിലും മുൻ സെൻസസ് കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ഗുണപരമായ വളർച്ചാനിരക്കാണ്. യുവാക്കളും, വിവിധ മേഖലകളിൽ തൊഴിൽ നഷ്ടപെട്ടവരും ഉൾപ്പെടെ നിരവധി പേർ സുരക്ഷിതമായ ഒരു മുഖ്യതൊഴിൽ എന്ന നിലയിലും, അധിക വരുമാനം കണ്ടെത്താൻ ഉപതൊഴിൽ എന്ന നിലയിലും ജീവനോപാധി തേടി ക്ഷീരമേഖലയിലേയ്ക്ക് കടന്നുവരുന്ന മാറ്റത്തിന്റെ സമയം കൂടിയാണിത്.

ഏത് പ്രതിസന്ധികളുടെ കാലത്തും പാലിന് സുസ്ഥിരമായ വിപണിയും വിലയും ലഭിക്കുന്നത് ക്ഷീരകർഷകർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. അനുകൂലതകളും വരുമാന സാധ്യതകളും ഏറെയുള്ള മേഖലയാണ് ക്ഷീരോല്‍പാദനരംഗമെങ്കിലും ചെറുകിടക്ഷീരകര്‍ഷകര്‍ ഇന്ന് കേരളത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ ഏറെയാണ്. പാലുല്‍പ്പാദന ചിലവും വരുമാനവും തമ്മിലുള്ള അന്തരം തന്നെയാണ് ഈ പ്രശ്നങ്ങളില്‍ പ്രധാനം. 2016- 2017 വർഷത്തിൽ മിൽമ നിയോഗിച്ച എൻ. ആർ. ഉണ്ണിത്താൻ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് ഒരു ലിറ്റര്‍ പാലിന്റെ ഉല്പാദനച്ചിലവ്  42.67 രൂപ വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. പാലിലെ കൊഴുപ്പിന്റെയും കൊഴുപ്പിതര ഘടകങ്ങളുടെയും അളവ് അടിസ്ഥാനമാക്കി സഹകരണ സംഘങ്ങളിൽ വിലനിർണയിക്കുമ്പോൾ ഭൂരിഭാഗം കർഷകർക്കും ഇപ്പോഴും ശരാശരി ലഭിക്കുന്നത് 35 -37 രൂപയാണ്. കേരളത്തിൽ പശുവിനെ വളർത്തുന്ന ചെറുകിട കർഷകന്‌ ഇപ്പോൾ പ്രതിദിനം 47.64 രൂപയുടെയും ഒരു ലിറ്റർ പാൽ ഉത്‌പാദിപ്പിക്കുമ്പോൾ 5.65 രൂപയുടെയും നഷ്ടം ഉണ്ടാകുന്നുവെന്നാണ്‌ ഈയടുത്ത കാലത്ത് ജയ്പുരിലെ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെവലപ്മെന്റ്‌ സ്റ്റഡീസ്‌ കേരളം ഉൾപ്പെടെ ആറ് പ്രധാനപ്പെട്ട പാലുത്‌പാദന സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

പ്രധാനപ്പെട്ട പാലുത്‌പാദന സംസ്ഥാനങ്ങളെല്ലാം കർഷകർ സ്വന്തം ഉപയോഗത്തിനും കൃഷി ആവശ്യത്തിനുമായി കറവമാടുകളെ വളർത്തുമ്പോൾ കേരളത്തിലെ 86 ശതമാനം കർഷകരും ഉപജീവനത്തിനു വേണ്ടിയാണ്‌ കറവമാടുകളെ പരിപാലിക്കുന്നത്‌ എന്നതാണ്‌ ഈ പഠനത്തിൽ കണ്ടെത്തിയ മറ്റൊരു കാര്യം.

പാലിന് ഏറ്റവും കൂടുതല്‍ വില നല്‍കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും പാല്‍ ഉല്‍പ്പാദന ചിലവും ഇവിടെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നതാണെന്നതാണ് വസ്തുത. തമിഴ്നാട്, കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കാര്‍ഷിക വിളകളും ഉപോല്‍പ്പന്നങ്ങളും സുലഭമായി ലഭ്യമായതിനാല്‍ തീറ്റച്ചിലവും പരിപാലനചിലവും  തുലോം കുറവാണ്. എന്നാല്‍  കേരളത്തില്‍ അതല്ല സ്ഥിതി, കന്നുകാലി തീറ്റയുടെ  അസംസ്കൃത വസ്തുക്കള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയെ നിര്‍വാഹമുള്ളൂ. അപ്പോള്‍ തീറ്റയുടെ ചിലവും കൂടും. ക്ഷീരോല്പാദനത്തിന്റെ എഴുപത്തിയഞ്ച് ശതമാനം ചിലവും കന്നുകാലി തീറ്റയ്ക്ക് വേണ്ടി മാത്രമാണെന്ന കാര്യവും ഓർക്കണം. ജനസാന്ദ്രത ഉയര്‍ന്ന സംസ്ഥാനമായതിനാല്‍ കന്നുകാലികളെ മേയാനയച്ചു വളര്‍ത്തുന്നതിലും വിപുലമായ  രീതിയിൽ  തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിനുമെല്ലാം പല സ്ഥലങ്ങളിലും പരിമിതികള്‍ ഉണ്ട്.ഉല്പാദനച്ചിലവും ലഭിക്കുന്നവിലയും തമ്മിൽ വലിയ അന്തരമുള്ളപ്പോഴും തളരാതെ പിടിച്ചുനിൽക്കാൻ കേരളത്തിലെ ചെറുകിട ക്ഷീരകർഷകർക്ക് ഒരു പരിധി വരെ കഴിയുന്നത് ക്ഷീരവികസനവകുപ്പിന്റെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ഇൻസെന്റീവുകൾ ലഭ്യമായത് കൊണ്ടാണ്. ഒപ്പം ചില്ലറവിപണനവും ചിലർക്കെങ്കിലും സഹായകരമാവുന്നു.

പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാവാനും വർധിച്ചു വരുന്ന ഉല്പാദനച്ചിലവ് മൂലമുള്ള സാമ്പത്തികനഷ്ടം നികത്താനും നിലവിലുള്ള പാൽ ഇൻസെന്റീവുകളിലും സബ്‌സിഡികളിലും ആനുപാതികവും കാലോചിതവുമായ മാറ്റങ്ങള്‍ വരുത്തണം. ക്ഷീര ഇൻസെന്റീവ്, സബ്‌സിഡി പുനർനിർണയത്തിന് മുൻപായി കഴിഞ്ഞ അഞ്ചുവർഷത്തെ കാലയളവിൽ പാൽ ഉല്പാദനച്ചിലവ് എത്രത്തോളം വർധിച്ചു എന്നതിനെ കുറിച്ച് ഒരു വിദഗ്‌ധസമിതിയെ നിയമിച്ച് സർക്കാർ ഒരു സമഗ്രപഠനവും നടത്തേണ്ടതുണ്ട്. രണ്ടോ മൂന്നോ പശുക്കളെ മാത്രം വളർത്തി ഉപജീവനം കഴിക്കുന്ന കേരളത്തിലെ തൊണ്ണൂറ് ശതമാനം വരുന്ന സാധാരണക്കാരായ ക്ഷീരകർഷകരുടെ പക്ഷത്ത് നിന്ന് പ്രശ്‍നങ്ങളെ പഠിക്കാനും പരിഹരിക്കാനുമുള്ള ശ്രമമാണ് വേണ്ടത്.

ക്ഷീരമേഖലയിൽ കേരളത്തിന്റെ സാധ്യത 

പാലുത്പാദനത്തിന്റെയും വിതരണത്തിന്റെയും കാര്യത്തിൽ  കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. ഗ്രാമീണതലത്തിൽ ഉത്പാദിപ്പിക്കുന്ന മുഴുവൻ പാലും പ്രാദേശിക വിപണനം കഴിഞ്ഞ് പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ സംഭരിക്കാൻ കഴിയുന്നുവെന്നത് നമ്മുടെ പ്രത്യേകതയാണ്. മാത്രമല്ല, ക്ഷീര സഹകരണ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. മുവ്വായിരത്തിയറുനൂറിൽ പരം  ക്ഷീരസഹകരണ സംഘങ്ങളിൽ കൂടി പ്രതിദിനം 21 ലക്ഷം ലിറ്ററോളം പാലാണ് സംഭരിച്ച് വരുന്നത്. നമുക്ക് ആവശ്യമായ പാലിന്റെ ഏകദേശം 94 ശതമാനം നിലവിൽ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നുണ്ട്. ക്ഷീരമേഖലയിൽ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ സ്വയം പര്യാപ്‌തത എന്ന അഭിമാനകരമായ ലക്ഷ്യമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്.

നമ്മുടെ ക്ഷീരമേഖലയെ സുസ്ഥിരമായി നിലനിര്‍ത്താനും, ഈ രംഗത്ത് നിന്നും കര്‍ഷകരുടെ കൊഴിഞ്ഞുപോക്ക് തടയാനും, കൂടുതൽ ആളുകളെ ഈ മേഖലയിലേക്ക് ആകർഷിക്കാനും,  പാലുല്പാദനത്തില്‍ സ്വയം പര്യാപ്തതയെന്ന  ലക്ഷ്യം നിറവേറ്റാനും ബഹുമുഖവും ദീര്‍ഘവീക്ഷണവുമുള്ള പ്രവര്‍ത്തനങ്ങള്‍ വരും നാളുകളിൽ വേണ്ടതുണ്ട്. സംസ്ഥാനത്തെ പ്രതിദിന പാല്‍ ഉപഭോഗം ഇന്ന് ശരാശരി 87.5 ലക്ഷം ലിറ്റര്‍ ആണ്. പ്രതിവര്‍ഷം കണക്കാക്കുമ്പോള്‍ ഏകദേശം 31937.5 ലക്ഷം ലിറ്റര്‍ പാല്‍ സംസ്ഥാനത്തിന് വേണ്ടതുണ്ട്. എന്നാൽ ഈ ആവശ്യത്തിന് ആനുപാതികമായ ഉത്പാദന ശേഷി കൈവരിക്കാൻ ഇനിയും കേരളത്തിന്റെ ആഭ്യന്തര ക്ഷീരമേഖലയ്ക്ക് കഴിഞ്ഞിട്ടില്ല. തീറ്റപ്പുൽ കൃഷി, തീറ്റയുൽപാദനം തുടങ്ങിയ ഘടകങ്ങളിൽ സുസ്ഥിരവും ലാഭകരവുമായ മാർഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ പാലിനും പാലുൽപന്നങ്ങൾക്കും സംസ്ഥാനത്ത് ഇനിയും ആദായകരമായ സംരഭക, തൊഴിൽ സാധ്യതകൾ ഏറെയുണ്ടെന്ന് ഈ കണക്കുകൾ ഓർമപ്പെടുത്തുന്നു.

വെളുത്തതെല്ലാം പാലല്ല; മറുനാടൻ പാലൊഴുക്കിനെ നിയന്ത്രിക്കാന്‍

കേരളത്തില്‍ പാലിന്റെ വിപണിവില മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്നതായതിനാൽ  അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ പാല്‍ ഇവിടേക്ക് എത്തുന്നുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നും പാൽ സംഭരിച്ച് ഇവിടെയെത്തിച്ച് വില്പന നടത്തുന്നവരും ഏറെ. കച്ചവടക്കാർക്ക് വലിയ തുക കമ്മീഷൻ നൽകിയും വില കുറച്ച് വിൽപ്പന നടത്തിയുമാണ് അന്യസംസ്ഥാന പാൽ ലോബി വിപണി പിടിക്കുന്നത്. ഭക്ഷ്യസുരക്ഷാനിയമപ്രകാരം ഒരു തരത്തിലുമുള്ള മായം ചേർക്കലുകളും പാലിൽ പാടില്ല. എന്നാൽ മറുനാട്ടിൽ നിന്നും ഒഴുകിയെത്തുന്ന പാലിന്റെ ഗുണനിലവാരത്തെ പറ്റി ആശങ്കകൾ ഏറെയാണ്. ഇങ്ങനെയെത്തുന്ന പാലിൽ നിന്നും  ഹൈഡ്രജൻ പെറോക്‌സൈഡ്, ഫോർമാലിൻ, ഡിറ്റർജന്റുകൾ, കാസ്റ്റിക് സോഡ, സോഡിയം കാർബണെറ്റ് & ബൈ കാർബണേറ്റ്, യൂറിയ, അമോണിയം സൾഫേറ്റ്, മാൾട്ടോഡെക്സ്ട്രിൻ തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ മുൻപ് പലതവണ കണ്ടെത്തിയിട്ടുണ്ട്. മാൾട്ടോഡെക്സ്ട്രിൻ പോലുള്ളവ സ്ഥിരമായി  ഉള്ളില്‍ ചെന്നാൽ നമുക്ക് ഉദരപ്രശ്നങ്ങളുണ്ടാകും. പാലിൽ യൂറിയ കലർന്നാൽ ഛർദി, മനംപുരട്ടൽ എന്നിവയ്ക്കു കാരണമാകും. ദീർഘകാലം ഉപയോഗിച്ചാൽ ഹൃദയത്തിന്റെയും വൃക്കകളുടെയും കരളിന്റെയും പ്രവർത്തനം തകരാറിലാകും. ഫോർമലിൻ ചേർത്ത പാൽ ഉപയോഗിക്കുന്നവർക്ക് ദഹനക്കേട്, അസിഡോസിസ്, ശ്വസനപ്രശ്നങ്ങൾ, കാൻസർ എന്നിവയൊക്കെ ഉണ്ടാക്കും. നമ്മുടെ വിപണിയിൽ ഇന്ന് പാൽ എന്ന പേരിൽ ലഭ്യമായതെല്ലാം ആരോഗ്യസുരക്ഷിതമല്ലന്ന് ചുരുക്കം.

ഒരു ഫെഡറൽ സംവിധാനത്തിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും പാൽ എത്തുന്നത് നിരോധിക്കാൻ ആർക്കും കഴിയില്ല. എന്നാൽ ഗുണനിലവാരമില്ലാത്ത പാൽ കേരളത്തിൽ എത്തുന്നതും വിപണനം നടത്തുന്നതും നിയന്ത്രിക്കാന്‍ കാര്യക്ഷമവും കര്‍ശനവുമായ ഗുണനിലവാര പരിശോധനയിലൂടെയും ഭക്ഷ്യസുരക്ഷാനിയമം-2006,  പാലിന്റെയും പാലുൽപ്പങ്ങളുടെയും ഗുണനിലവാരവുമായി ബന്ധപ്പെട്ട ഇറങ്ങിയ അനുബന്ധമായി വ്യവസ്ഥകൾ പ്രകാരമുള്ള നിയമ നടപടികളിലൂടെയും സാധിക്കും. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ, പലപ്പോഴും കാര്യക്ഷമായ പരിശോധനകൾ ഓണം, ക്രിസ്മസ് പോലുള്ള ഉത്സവകാലങ്ങളിൽ മാത്രമായി പരിമിതപ്പെടുകയാണ് പതിവ്. സംസ്ഥാനത്തെ മിക്ക ചെക്ക് പോസ്റ്റുകളിലും ക്ഷീരവികസനവകുപ്പിന് പാൽ ഗുണനിലവാര പരിശോധന നടത്താൻ  സ്ഥിരം സംവിധാനങ്ങളോ ഉദ്യോഗസ്ഥരോ ഇല്ല. സംസ്ഥാനത്ത് മീനാക്ഷിപുരം, വാളയാർ, ആര്യങ്കാവ്, കുമളി  ചെക്ക് പോസ്റ്റുകളിൽ ആണ് പരിശോധന സൗകര്യം ഉള്ളത്. മറ്റു സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യമോ സംവിധാനമോ ജീവനക്കാരോ ഇല്ല ക്ഷീരവികസനവകുപ്പ് പാലിൽ മായം കണ്ടെത്തിയാൽ തുടര്‍ നടപടി എടുക്കാൻ അവർക്ക് അധികാരമില്ല. നടപടി എടുക്കാനും വാഹനം പിടിച്ചെടുക്കാനും പാൽ നശിപ്പിക്കാനുമുള്ള അധികാരം ഭക്ഷ്യ സുരക്ഷാവകുപ്പിനാണ്. പാൽ  പരിശോധന സംബന്ധിച്ച തുടർനടപടികൾ നടപ്പിലാക്കാൻ ഉള്ള അധികാരം ഭക്ഷ്യ സുരക്ഷ വകുപ്പിന് ആയതിനാൽ ഗുണനിലവാരം കുറഞ്ഞ പാലിന്റെ വിവരങ്ങൾ സംബന്ധിച്ച പരിശോധന ഫലം പുറത്ത് വിടാൻ ക്ഷീരവികസന വകുപ്പ് സാങ്കേതികമായി ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യവുമുണ്ട്. അങ്ങനെ പുറത്തു വിടുന്ന പക്ഷം ബന്ധപ്പെട്ട ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ  പാൽ കമ്പനി അധികൃതർ മാനനഷ്ട കേസ് ഉൾപ്പെടെ ഫയൽ ചെയ്യുകയും നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഹൈകോടതിയിൽ കേസ് നടത്തി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നത്  ഉദ്യോഗസ്ഥരുടെ ആത്മാർത്ഥത ചോദ്യം ചെയ്യുകയും മനോവീര്യം കെടുത്തുകയും ചെയ്യുന്ന അവസ്ഥയുണ്ട്  . ഈ സാഹചര്യങ്ങളിൽ മാറ്റം വരേണ്ടത് കേരളത്തിന്റെ ആരോഗ്യസുരക്ഷയ്ക്ക് അനിവാര്യമാണ്.

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാകമ്മീഷൻ രൂപീകരിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം ഏറെ നിരാശപ്പെടുത്തുന്നതാണ്. മതിയായ ഉദ്യോഗസ്ഥന്മാരെ വേണ്ട സ്ഥലങ്ങളിൽ നിയമിച്ച് കാര്യക്ഷമായ പ്രവർത്തനം ഉണ്ടാവുന്നില്ല.  ഭക്ഷ്യസുരക്ഷാകമ്മീഷൻ പ്രവർത്തനങ്ങളിലും  ഒരു സമഗ്ര നവീകരണം  അനിവാര്യമാണ്. സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രവർത്തനം പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിലും ഭക്ഷ്യസുരക്ഷാനിയമം അനുശാസിക്കുന്ന രീതിയിലും സമഗ്രമായി പുനഃസംഘടിപ്പിക്കപ്പെടണം. അതിർത്തി കടന്നെത്തുന്നതും വിപണിയിൽ ലഭ്യമായതുമായ പാലും പാലുൽപ്പന്നങ്ങളും  ഗുണനിലവാരമില്ലന്ന് കണ്ടെത്തിയാല്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയോ തിരിച്ചയക്കുകയോ വേണം. ഒപ്പം നിരോധനം, പിഴ  ഉൾപ്പെടെയുള്ള ഭക്ഷ്യസുരക്ഷാനിയമം അനുശാസിക്കുന്ന നിയമനടപടികളും വേണം. ഗുണനിലവാര പരിശോധനയുടെ കണ്ടെത്തലുകൾ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കുകയും ബോധവൽക്കരിക്കുകയും  ചെയ്യേണ്ടതുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെയും, ക്ഷീരവികസന വകുപ്പിന്‍റെയും യോജിച്ചുള്ളതും കാര്യക്ഷമതയുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ ഇതിനാവശ്യമാണ്. ഇത്തരം നടപടികൾ നമ്മുടെ ക്ഷീരമേഖലയ്ക്കും കർഷകർക്കും വലിയ ഊർജ്ജമാവുമെന്ന് മാത്രമല്ല പൊതുസമൂഹത്തിന്റെ ആരോഗ്യസുരക്ഷക്കും ഉപകരിക്കും. ഒപ്പം വെളുത്തതെല്ലാം പാലല്ല എന്ന തിരിച്ചറിവ് പൊതുസമൂഹത്തിനുമുണ്ടാവേണ്ടതുണ്ട്. എവിടെ നിന്ന് വരുന്നു, ആര് ഉത്പാദിപ്പിക്കുന്നു എന്ന കാര്യത്തിലൊന്നും വ്യക്തതയില്ലാത്ത പാക്കറ്റുപാലുകൾ കുറഞ്ഞ വിലയ്ക്ക്  കിട്ടുമെന്ന ഒറ്റ കാരണത്താൽ വാങ്ങി രോഗം വില കൊടുത്ത് വീട്ടിലെത്തിക്കുന്നതിന് പകരം നമ്മുടെ നാട്ടിലെ ക്ഷീരകർഷകരിൽ നിന്നും ക്ഷീരസംഘങ്ങളിൽ നിന്നും മിൽമയടക്കമുള്ള വിശ്വാസ്യതയുള്ള സ്ഥാപനങ്ങളിൽ നിന്നും മാത്രം പാൽ വാങ്ങി ഉപയോഗിക്കാനുള്ള ജാഗ്രതയും വിവേകും നമ്മൾ കാണിക്കണം.


Happy
Happy
50 %
Sad
Sad
13 %
Excited
Excited
13 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
25 %

Leave a Reply

Previous post പ്ലാസ്റ്റിക് മലിനീകരണം – പരിസര ദിനത്തിന് മുന്നേോടിയായുള്ള പഠനക്ലാസും സ്ലൈഡുകളും
Next post കാര്യം നിസ്സാരം പക്ഷേ, പ്രശ്നം ഗുരുതരം
Close