Read Time:38 Minute

Asif
ഡോ. എം. മുഹമ്മദ് ആസിഫ്

ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ മെഗാഡൈവേഴ്‌സിറ്റി എന്ന് ലോകം വിശേഷിപ്പിക്കുന്ന ഇരുപത് രാഷ്ട്രങ്ങളിൽ ഒന്നാണ് നമ്മുടെ ഇന്ത്യ. ഭൂമിയിലെ ജൈവവൈവിധ്യത്തിന്റെ വലിയ ഒരു ഭാഗം ഉൾക്കൊള്ളുന്നതും ഒരു ഭൂമേഖലയിൽ മാത്രം കാണപ്പെടുന്നതും എൻഡെമിക് ആയി കണക്കാക്കുന്നതുമായ ജീവജാലങ്ങളുടെ എണ്ണം ഏറെയുള്ളതുമായ രാജ്യങ്ങളെയാണ് മഹാജൈവവൈവിധ്യമുള്ള പ്രദേശങ്ങളായി പരിഗണിക്കുന്നത്. വന്യജീവികളുടെയും പക്ഷികളുടെയും സസ്യജാലങ്ങളുടേയും ജലജീവികളുടെയും ഉഭയജീവികളുടേയും നമ്മുടെ ശാസ്ത്രാന്വേഷണങ്ങൾക്ക് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതുമായ മറ്റനേകം രഹസ്യജീവജാലങ്ങളുടെയും വൈവിധ്യത്തിൽ  മാത്രമല്ല, ഉപജീവനോപാധിക്കായി പരിപാലിക്കുന്ന വളർത്തുമൃഗങ്ങളുടെ വൈവിധ്യത്തിലും നമ്മുടെ രാജ്യത്തിന്റെ സ്ഥാനം ലോകരാഷ്ട്രങ്ങൾക്കിടയിൽ  മുൻനിരയിലാണ്.

കർണാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണല്‍ ബ്യൂറോ ഓഫ്  ആനിമല്‍ ജനറ്റിക്സ് റിസോഴ്സസ് (എൻ. ബി. എ. ജി. ആർ.)
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്‍റെ (ഐ.സി.എ.ആർ.) കീഴില്‍ ഹരിയാണയിലെ കർണാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണല്‍ ബ്യൂറോ ഓഫ്  ആനിമല്‍ ജനറ്റിക്സ് റിസോഴ്സസ് ആണ് (എൻ. ബി. എ. ജി. ആർ.) രാജ്യത്തെ തനത് വളർത്തുമൃഗജനുസ്സുകൾക്ക് ഔദ്യോഗിക അംഗീകാരം നൽകുന്നത്. ബ്രീഡ് രജിസ്ട്രേഷൻ കമ്മറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഈ സ്ഥാപനം പുറത്തിറക്കുകയും പുതുക്കുകയും ചെയ്യുന്ന ദേശീയ ബ്രീഡ് രജിസ്റ്റർ തദ്ദേശീയ ജനുസ്സുകളുടെ വൈവിധ്യം അടയാളപ്പെടുത്തുന്ന അംഗീകൃതവും ഔദ്യോഗികമായ രേഖയാണ്. കഴിഞ്ഞ വർഷം  ജനുവരിയിൽ ഏറ്റവും ഒടുവിൽ പുറത്തുവന്ന ദേശീയ ബ്രീഡ് രജിസ്റ്റർ പ്രകാരം രാജ്യത്തെ ഇതുവരെ അംഗീകരിക്കപ്പെട്ട ആകെ വളർത്തുമൃഗ-പക്ഷി ജനുസ്സുകളുടെ എണ്ണം ഇരുനൂറാണ്. ഇതിൽ ഉൾപ്പെട്ട  പശു, എരുമ, പന്നി, ആട്, ചെമ്മരിയാട്,കുതിര, കഴുത,ഒട്ടകം, യാക്ക്, കോഴി,താറാവ്,ഗീസ് ജനുസ്സുകളുടെ എണ്ണം യഥാക്രമം 50, 17, 10, 34 , 44, 7 ,3 ,9, 19, 2,1 എന്നിങ്ങനെയാണ്.
ഗോവയിൽ നിന്നുള്ള വെള്ള കപില, തെലുങ്കാനയിലെ  പൊഡാ തുറുപ്പു, ഗുജറാത്തില്‍ നിന്നുള്ള ഡാഗ്റി,  രാജസ്ഥാനില്‍ നിന്നുള്ള നാരി, ബീഹാറിന്‍റെ പൂര്‍ണ്ണിയ, ഹിമാചലില്‍ നിന്നുള്ള പഹരി, നാഗാലാന്‍റിലെ തുത്തോ ഉള്‍പ്പെടെ ഏഴ് പശുവിനങ്ങൾ , പഞ്ചാബിലെ ഗോജ്റി എരുമ, ബീഹാറിലെ പൂര്‍ണിയ ഇനം പന്നി,  ബീഹാറിലെ മൈഥിലി താറാവ്, ഹൈദരാബാദിലെ  പൗള്‍ട്രി ഗവേഷണ കേന്ദ്രം  വികസിപ്പിച്ച വനരാജ കോഴി എന്നിവയാണ്  ഒടുവിൽ  പുതുക്കിയ ബ്രീഡ് രജിസ്റ്ററിൽ ഇടം നേടിയത്. കഴിഞ്ഞ വർഷം സപ്തംബറിൽ മൂന്ന് തദ്ദേശീയ ഇനം നായകൾക്കും ഒരു പ്രത്യേക  ബ്രീഡ്  എന്ന പദവി നൽകുകയുണ്ടായി. തമിഴ് നാട്ടിൽ നിന്നുള്ള ഏറെ പേരുകേട്ട രാജപാളയം നായ്ക്കൾ, ചിപ്പിപ്പാര നായ്ക്കൾ, കർണാടകയിൽ നിന്നുള്ള മുധോൾ ഹൗണ്ട് എന്നീ ഇനങ്ങളാണ് ബ്രീഡ് പദവി നേടിയത്. രാജ്യത്ത് ആദ്യമായിട്ടായിരുന്നു മൂന്ന് നായയിനങ്ങൾക്ക് ബ്രീഡ് പദവി നൽകിയത്.
ബ്രീഡ് റെജിസ്റ്ററിൽ ഇടനേടിയതും രാജ്യത്തിൻറെ തനത് പൈതൃകമായി കണക്കാക്കുന്നതുമായ ഈ വളർത്തുമൃഗജനുസ്സുകളുടെ പരിരക്ഷണവും പരിപാലനവും പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണങ്ങൾക്കും ജനിതകസംരക്ഷണത്തിനും സുസ്ഥിരപ്രജനനപ്രവർത്തങ്ങൾക്കുമായി വർഷാവർഷം കോടിക്കണക്കിന് രൂപയാണ് രാജ്യം ചെലവിടുന്നത്. ഇന്ത്യയുടെ വളർത്തുമൃഗ-പക്ഷി ജൈവ വൈവിധ്യഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന തനത് തദ്ദേശീയ ജീവിജനുസ്സുകൾ നമുക്ക് ഏറെയില്ല. വളർത്തുമൃഗജനുസ്സുകളുടെ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെട്ട കേരളത്തിൽ നിന്നുമുള്ള  ജനുസ്സുകൾ വെച്ചൂർ പശു , മലബാറി ആട്, അട്ടപ്പാടി കരിയാട്, തലശ്ശേരി കോഴി എന്നീ നാലേനാല് ജീവിയിനങ്ങൾ മാത്രമാണ്.

വെച്ചൂർ പശു – കാഴ്ചയിൽ ചെറുതെങ്കിലും കേരളത്തിന്റെ തലപ്പൊക്കം

വംശനാശത്തിന്‍റെ വക്കില്‍ നിന്നും കണ്ടെടുത്തതും പരിരക്ഷിച്ച് പരിപാലിച്ച് വളര്‍ത്തി വംശവര്‍ദ്ധനവ് നടത്തി സംരക്ഷിച്ചെടുത്തതുമായ കേരളത്തിന്‍റെ തനത് ജനുസ്സ് പശുക്കളാണ് വെച്ചൂര്‍ പശുക്കള്‍. തൃശൂർ വെറ്ററിനറി കോളേജിൽ ജനിതകശാസ്ത്രം അധ്യാപികയായിരുന്ന ഡോ.ശോശാമ്മ ഐപ്പിന്റെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ 1989 -ൽ ആരംഭിച്ച വെച്ചൂർ പരിരക്ഷണപദ്ധതി ഇന്ന് അഭിമാനകരമായ മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ വെച്ചൂർ പശുവിന്‍റെ പേരും പെരുമയും ലോകത്തോളം വളര്‍ന്നുകഴിഞ്ഞു. മണ്ണുത്തി വെറ്ററിനറി കോളേജിൽ വിപുലമായ രീതിയിൽ വെച്ചൂർ പശുക്കൾക്ക് വേണ്ടിയുള്ള പരിരക്ഷണകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. കേവലം എട്ട് പശുക്കളിൽ നിന്നും ആരംഭിച്ച ഈ കേന്ദ്രത്തിൽ ശാസ്ത്രീയ പ്രജനനപ്രവർത്തനങ്ങളുടെ ഫലമായി 120 -ൽ അധികം വെച്ചൂർ ജനുസ്സിൽ പെട്ട കന്നുകാലികളെ  ഇപ്പോൾ സംരക്ഷിക്കുന്നുണ്ട്. സംരക്ഷണത്തോടൊപ്പം തന്നെ വെച്ചൂർ പശുവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും ഈ കേന്ദ്രത്തിൽ നടന്നു വരുന്നു.  മണ്ണുത്തിയിലെ കേന്ദ്രം കൂടാതെ  വെറ്ററിനറി സർവ്വകലാശാലയുടെ തൃശ്ശൂർ തുമ്പൂർമുഴി കേന്ദ്രത്തിലും പാലക്കാട് തിരുവാഴംകുന്ന് കേന്ദ്രത്തിലും വയനാട് പൂക്കോട് കേന്ദ്രത്തിലും വെച്ചൂർ പരിരക്ഷണത്തിനായി ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. വെച്ചൂർ പശുക്കളെ ഒരു അമൂല്യനിധി പോലെ കരുതി പരിപാലിക്കുന്ന അനേകം കർഷകരും ഇന്ന് സംസ്ഥാനത്തുണ്ട്.

പേരുകൊണ്ടും പെരുമകൊണ്ടും ഏറെ ഉന്നതിയിലാണെങ്കിലും മൂന്നടി അഥവാ തൊണ്ണൂറ് സെന്റിമീറ്ററിൽ ചുവടെ മാത്രമാണ് വെച്ചൂർ പശുക്കളുടെ ഉയരം. വെച്ചൂർ കാളകൾക്ക് 90 – 100 സെന്റിമീറ്റർ വരെ ഉയരമുണ്ടാവും. 101 – 103 സെന്റിമീറ്റർ വരെയാണ്  ആകെ നീളം. പരമാവധി 150 – 180 കിലോഗ്രാം വരെയാണ് പശുക്കളുടെ ശരീരതൂക്കം. പിറന്നുവീഴുന്ന കിടാക്കളുടെ ജനനത്തൂക്കം 10 കിലോഗ്രാമോളം മാത്രമായിരിക്കും. വെളുപ്പ് ,കറുപ്പ്, ചന്ദന വെളുപ്പ് ,ചുവപ്പ്, ഇളം ചുവപ്പ് കലർന്ന തവിട്ട്, തവിട്ട് കലർന്ന കറുപ്പ് എന്നീ  നിറങ്ങളിലാണ് പ്രധാനമായും പശുക്കള്‍ കാണപ്പെടുന്നത്. ഒറ്റ നിറമുള്ള മേനിയിൽ മറ്റ് പുള്ളികളോ പാണ്ടുകളോ ഉണ്ടാവില്ല. കഴുത്തില്‍ നന്നായി ഇറങ്ങി വളര്‍ന്ന താടയും,ചെറുതും മുന്നോട്ട് ചാഞ്ഞ് നില്‍ക്കുന്നതുമായ  മുതുകിലെ പൂഞ്ഞയും, മുന്നോട്ട്  വളര്‍ന്ന്  വളഞ്ഞ ചെറിയ കൊമ്പുകളും,  നിലത്തറ്റം മുട്ടുന്ന വാലുകളും ചെറിയ മിനുമിനുത്ത രോമങ്ങളും ഉരുണ്ട അഗ്രത്തോടുകൂടിയ ചെറിയ മുലക്കാമ്പുകളുമെല്ലാം വെച്ചൂർ പശുവിന്‍റെ കുഞ്ഞൻ മേനിക്ക് മാറ്റ് കൂട്ടും. മൂന്ന് വയസ്സിനുള്ളിൽ ആദ്യ പ്രസവം നടക്കും. ദിവസം  മുതല്‍ പരമാവധി  2 – 2 .5  ലിറ്റര്‍ വരെ നല്ല കൊഴുപ്പുള്ള പാല്‍ ലഭിയ്ക്കും. കറവക്കാലം 6 – 6. 5 മാസം വരെ നീണ്ടുനിൽക്കും. വെച്ചൂർ പശുവിന്റെ പാൽ മാത്രമല്ല മൂത്രവും ചാണകവുമെല്ലാം വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള ഉൽപ്പന്നങ്ങൾ തന്നെ. ഒരു പ്രസവം കഴിഞ്ഞ് രണ്ടര മാസം പിന്നിടുമ്പോള്‍ തന്നെ പശുക്കള്‍ വീണ്ടും മദിലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. പ്രസവാനന്തരം മൂന്ന് മാസമെത്തുമ്പോള്‍ ഇണ ചേര്‍ക്കാം. സാംക്രമികരോഗാണുക്കള്‍ മൂലമുണ്ടാവുന്ന രോഗങ്ങള്‍ പിടിപെടുന്നതും അപൂര്‍വ്വം. മറ്റ് സങ്കരയിനം, വിദേശ ഇനം പശുക്കളെ അപേക്ഷിച്ച്   വെച്ചൂർ പശുക്കൾക്കുള്ള കാലാവസ്ഥാതിജീവനശേഷിയും എടുത്തുപറയേണ്ട മികവ് തന്നെ.

2001-ൽ ആണ് വെച്ചൂർ പശുക്കളെ തേടി ബ്രീഡ് പദവിയെത്തുന്നത്. ലോക ഭക്ഷ്യ കാർഷിക സംഘടന ( Food and agriculture organization ) 2012 – ൽ പ്രത്യേക പരിരക്ഷണം അനിവാര്യമായ വളർത്തുമൃഗങ്ങളുടെ ജനിതകവൈവിധ്യ രേഖയിൽ വെച്ചൂർ പശുക്കളെ ഉൾപ്പെടുത്തി. ഉയരക്കുറവിന്റെ പേരിൽ വെച്ചൂർ പശുക്കളുടെ തലപ്പൊക്കം ഗിന്നസ് ബുക്കോളം ഉയർന്നു. വെച്ചൂര്‍ പശുക്കളുടെ വംശവര്‍ദ്ധനവിന്  കൃത്രിമ ബീജാദാനമടക്കമുള്ള സേവനങ്ങള്‍ ഇന്ന്  സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാണ്. കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് സംസ്ഥാനത്തെ മൃഗാശുപത്രികൾ വഴിയാണ് വെച്ചൂർ പശുക്കളുടെ ബീജം ലഭ്യമാക്കുന്നത്. വെച്ചൂര്‍ പശുക്കളുടെ വംശശുദ്ധി ഉറപ്പ് വരുത്തുന്നതിനും സംരക്ഷണ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനുമായി വെച്ചൂര്‍ കണ്‍സര്‍വേഷൻ  ട്രസ്റ്റ് ഇന്ന്‌  സജീവമായി രംഗത്തുണ്ട്.

അട്ടപ്പാടി കരിയാട്

അട്ടപ്പാടി കരിയാടുകൾ അജലോകത്തെ കറുത്തമുത്ത്

പാലക്കാട് ജില്ലയുടെ വടക്ക് കിഴക്ക് മേഖലയിൽ  നീലഗിരി കുന്നുകളുടെ തായ്‌വരയിൽ  ഭവാനി പുഴയുടെ  തീരത്ത് ഏകദേശം 827 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ  വ്യാപിച്ചു കിടക്കുന്ന  അട്ടപ്പാടി  മേഖലയില്‍ ഉരുത്തിരിഞ്ഞ  കേരളത്തിന്റെ  തനത് ആടുകളാണ്  അട്ടപ്പാടി ബ്ലാക്ക് അഥവാ അട്ടപ്പാടി കരിയാടുകള്‍. അട്ടപ്പാടി മേഖലയിൽ ഉൾപ്പെടുന്ന പോഡൂർ, അഗളി, ഷോളയാർ എന്നീ  ഗ്രാമപഞ്ചായത്തുകളിലെ ഗോത്രഗ്രാമങ്ങളിലാണ് പ്രധാനമായും ഈ ജനുസ് ആടുകൾ കാണുന്നതും പരിപാലിക്കപ്പെടുന്നതും.   ഇരുളരും കുറുമ്പരും മുതുകരും ഉള്‍പ്പെടെയുള്ള പരമ്പരാഗത ഗോത്രസമൂഹമാണ്  അട്ടപ്പാടി ബ്ലാക്ക് ആടുകളുടെ വംശരക്ഷകര്‍. തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ഗോത്രജനത അട്ടപ്പാടി ആടുകളെ പരിപാലിക്കുന്നത്. ഗോത്രജനതയുടെ സാമൂഹിക- സാമ്പത്തിക- സാംസ്‌കാരിക ജീവിതത്തിൽ അട്ടപ്പാടി കരിയാടുകൾക്ക്  വലിയ സ്ഥാനമുണ്ട് . ഒരു കുടുംബത്തിന്റെ സമ്പത്തും ധനസ്ഥിതിയും കണക്കാക്കുന്നത് പോലും അവർക്ക് സ്വന്തമായുള്ള ആടുകളുടെ എന്നതിന്റെ അടിസ്ഥാനത്തിലാണ്.  അട്ടപ്പാടി ആടുകളുടെ പാലും ഇറച്ചിയും ആരോഗ്യദായകവും ഔഷധവുമാണെന്നാണ് ഗോത്രസമൂഹത്തിനിടയിലെ പരമ്പരാഗതവിശ്വാസം. പകല്‍ മുഴുവന്‍ അട്ടപ്പാടി വനമേഖലയില്‍ മേയാന്‍ വിട്ടും  രാത്രികാലങ്ങളില്‍ ഈറ്റകൊണ്ടും മരത്തടികൊണ്ടും നിര്‍മ്മിച്ച കൂടുകളില്‍ പാര്‍പ്പിച്ചുമാണ്  പരമ്പരാഗത കർഷകർ  അട്ടപ്പാടി ആടുകളെ പരിപാലിക്കുന്നത്.

പൊതുവെ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവയാണ് അട്ടപ്പാടി കരിയാടുകൾ.  എണ്ണകറുപ്പുള്ള രോമാവരണവും ചെമ്പന്‍ കണ്ണുകളുമാണ് (Bronze)  അട്ടപ്പാടി കരിയാടുകൾക്കുള്ളത് .  അരയടിയോളം മാത്രം നീളത്തിൽ തൂങ്ങിക്കിടക്കുന്ന വീതി കുറഞ്ഞ കറുത്ത ചെവികളും കുത്തനെ വളർന്ന് പിന്നോട്ട് പിരിഞ്ഞ് വളരുന്ന ചാരനിറമുള്ള കൊമ്പുകളുമാണ് അട്ടപ്പാടി  ആടുകളുടെ മുഖലക്ഷണം. പെണ്ണാടുകളിലും ആണാടുകളിലുമെല്ലാം കൊമ്പുകൾ കാണാം. ചെറിയ ശതമാനം ആടുകളുടെ കഴുത്തിൽ തൂങ്ങിക്കിടക്കുന്ന  തൊങ്ങലുകൾ കാണാം, അതും കറുപ്പ് തന്നെ. കുന്നുകളും, പാറക്കല്ലുകളും നിറഞ്ഞ അട്ടപ്പാടിയിലെ  മലമേഖലയിലും വനമേഖലയിലും  മേയുന്നതിന് അനുയോജ്യമായ കരുത്തുള്ള നീളന്‍ കൈകാലുകളും ഉറപ്പുള്ള കുളമ്പുകളും  അട്ടപ്പാടി കരിയാടുകളുടെ  സവിശേഷതയാണ്.

ഉയർന്ന  രോഗപ്രതിരോധശേഷിയും  ചൂടുള്ളതും വരണ്ടതുമായ  കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള  അതിജീവനശേഷിയും അട്ടപ്പാടി ബ്ലാക്ക് ആടുകള്‍ക്കുണ്ട്. വളരെ കുറഞ്ഞ അളവ് വെള്ളം മാത്രമേ ഈ ആടുകൾക്ക് ആവശ്യമുള്ളൂ. മറ്റിനം ആടുകൾ പൊതുവെ കഴിക്കാൻ മടിക്കുന്ന ഗുണമേന്മ കുറഞ്ഞ പുല്ലും പച്ചിലകളും എല്ലാം അട്ടപ്പാടി ആടുകൾ ഒരു മടിയും കൂടാതെ ആഹരിക്കും. 8 –  9 മാസമെത്തുമ്പോൾ പെണ്ണാടുകൾ ആദ്യ മദി ലക്ഷണങ്ങൾ കാണിക്കും . 13 – 14 മാസം പ്രായമെത്തുമ്പോൾ തന്നെ ആദ്യ പ്രസവം നടക്കും . ഭൂരിഭാഗം പ്രസവങ്ങളിലും ഒറ്റ കുഞ്ഞുങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളു .കുഞ്ഞുങ്ങൾക്ക് 1. 65 കിലോഗ്രാം വരെ ശരീരതൂക്കമുണ്ടാവും.  പ്രതിദിനം കാല്‍ ലിറ്ററില്‍ താഴെ മാത്രമാണ്  പാലുത്പാദനം .   മാംസാവശ്യത്തിനായാണ് അട്ടപ്പാടി ആടുകളെ പ്രധാനമായും വളര്‍ത്തുന്നത്. മുതിർന്ന 18 മാസത്തിലധികം പ്രായമുള്ള  മുട്ടനാടുകൾക്ക് ശരാശരി 35 – 40  കിലോഗ്രാം വരെയും പെണ്ണാടുകൾക്ക് 30 – 32   കിലോഗ്രാം വരെയും ശരീരതൂക്കമുണ്ടാവും . പകൽ മുഴുവൻ മേഞ്ഞുനടന്നുള്ള  ജീവിതം ഇഷ്ടപെടുന്ന ആടുകളായതിനാൽ കൂട്ടിൽ തന്നെ കെട്ടിയിട്ട് വളർത്താൻ ഈ ആടുകൾ അനിയോജ്യമല്ല.

മാംസാവശ്യത്തിനുള്ള വില്പനയും കശാപ്പും വ്യാപകമായതോടെ അട്ടപ്പാടി ആടുകൾ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. ആദിവാസികർഷകരുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ ചൂഷണം ചെയ്‌ത്‌ അവരിൽ നിന്നും തീരെ  തുച്ഛമായ വിലയിൽ ആടുകളെ വാങ്ങി മറിച്ചുവിൽക്കുന്ന  ലോബിയും സജീവം. ആടുകളുടെ എണ്ണം കുറഞ്ഞതോടെ രക്തബന്ധമുള്ള ആടുകൾ തമ്മിലുള്ള അന്തർപ്രജനനം (ഇൻബ്രീഡിങ് ) വ്യാപകമായതും വനമേഖലയില്‍ മേയുന്നതിനിടെ മറ്റ് ജനുസ്സിൽ പെട്ട ആടുകളുമായുള്ള   വര്‍ഗ്ഗസങ്കരണവും (ക്രോസ്സ്ബ്രീഡിങ് ) അട്ടപ്പാടി ആടുകളുടെ വംശനാശത്തിന് ആക്കം കൂട്ടിയിട്ടുണ്ട് .   ഇന്ന്  ഏകദേശം നാലായിരത്തോളം മാത്രമാണ് അട്ടപ്പാടിമേഖലയിൽ ശുദ്ധജനുസ്സ് കരിയാടുകൾ അവശേഷിക്കുന്നത്.അട്ടപ്പാടി ആടുകളെ സംരക്ഷിക്കുന്നതിനായി അട്ടപ്പാടിയിൽ മൃഗസംരക്ഷണവകുപ്പിന്റെ കീഴിൽ സംരക്ഷണകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. പാലക്കാട് ധോണിയിലെ കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെ  ഫാമിലും വെറ്ററിനറി സർവകലാശാലയുടെ കീഴിലുള്ള  മണ്ണുത്തി വെറ്ററിനറി കോളേജിലെ ആട് വളർത്തൽ കേന്ദ്രത്തിലും പാലക്കാട് തിരുവിഴാംകുന്ന് ഫാമിലും അട്ടപ്പാടി ആടുകളെ പരിരക്ഷിക്കുന്നുണ്ട് .അട്ടപ്പാടി ആടുകളുടെ സവിശേഷതകളിലേക്ക് വെളിച്ചം വീശുന്ന  നിരവധി ഗവേഷണപഠനങ്ങളും ഈ കേന്ദ്രങ്ങളിൽ നടന്നുവരുന്നു.

 മികവിൽ മുന്നിൽ  മലയാളത്തിന്റെ മലബാറി ആടുകൾ

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വ്യാപാരത്തിനായി കേരളക്കരയിലേക്ക് വന്ന അറേബ്യന്‍  വ്യാപാരികള്‍ക്കൊപ്പം അറേബ്യന്‍, മെസപൊട്ടോമിയന്‍ ഇനങ്ങളിൽപ്പെട്ട  അവരുടെ തദ്ദേശീയ ആടുകളുമുണ്ടായിരുന്നു. ഈ മറുനാടൻ ആടുകളും വ്യാപാരികള്‍ വഴി തന്നെ കേരളത്തിലെത്തിയ ജമുനാപാരി, സുര്‍ത്തി തുടങ്ങിയ ഉത്തരേന്ത്യന്‍ ആടുജനുസ്സുകളും നമ്മുടെ നാട്ടിലുണ്ടായിരുന്ന നാടന്‍ ആടുകളുമായി പല തലമുറകളായി വര്‍ഗ്ഗസങ്കരണത്തിന് വിധേയമായി ഉരുത്തിരിഞ്ഞ കേരളത്തിന്‍റെ തനത് ജനുസ്സ്   ആടുകളാണ്  മലബാറി ആടുകള്‍. അറേബ്യന്‍, മെസപൊട്ടോമിയന്‍,  ജമുനാപാരി, സുര്‍ത്തി തുടങ്ങിയ  സ്വദേശിയും വിദേശിയുമായ ആടു ജനുസ്സുകളുടെ  നീണ്ടകാലത്തെ സ്വാഭാവിക വര്‍ഗ്ഗസങ്കരണ പ്രജനനപ്രക്രിയയിലൂടെ  രൂപപ്പെട്ട ഒരു ജനിതകമിശ്രണമാണ് മലബാറി ആടുകള്‍ എന്ന് വിശേഷിപ്പിക്കാം. വടകര ആടുകൾ , തലശ്ശേരി ആടുകൾ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നതും മലബാറി ആടുകൾ തന്നെ. ഒരു കാലത്ത് കോഴിക്കോട്ടും കണ്ണൂരിലും മലപ്പുറത്തുമെല്ലാമാണ് മലബാറി ആടുകൾ വ്യാപകമായി കാണപ്പെട്ടിരുന്നതെങ്കിൽ ഇന്ന് കേരളമൊട്ടാകെയും  എന്തിന് തമിഴ് നാട്ടിലേക്ക് വരെ മലബാറി ആടുകൾ സമൃദ്ധമായി വ്യാപിച്ചിട്ടുണ്ട്.

ഇടത്തരം ശരീര വലിപ്പവും വളർച്ചയുമുള്ളവയാണ് മലബാറി ആടുകൾ. വർണ്ണവൈവിധ്യമാണ് ഒരു സവിശേഷത. വെളുപ്പാണ് പ്രധാനനിറം, എങ്കിലും  വെളുപ്പില്‍ കറുപ്പ് ,വെളുപ്പിൽ   തവിട്ട് , പൂര്‍ണ്ണമായും കറുപ്പ്, തവിട്ട്  തുടങ്ങിയ വർണങ്ങളിലെല്ലാം  മലബാറി ആടുകളെ കാണാം.  ഈ വർണ്ണവൈവിധ്യം ഒരു പക്ഷെ  തലമുറകളായി വിവിധ ജനുസ്സുകൾ തമ്മിലുള്ള ജനിതകമിശ്രണത്തിന്റെ ഫലമായിരിക്കാം . ഭൂരിഭാഗം  ആണാടുകളിലും ചെറിയ ശതമാനം  പെണ്ണാടുകളിലും താടിരോമങ്ങള്‍ കാണാം. ചെറിയ ശതമാനം ആടുകളിൽ  കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന തൊങ്ങലുകൾ  അഥവാ ആടകൾ കാണാം.  പിന്നോട്ട് പിരിഞ്ഞ് വളര്‍ന്ന  ചെറിയ കൊമ്പുകളും  ഏഴ് എന്ന അക്കത്തിന്‍റെ മാതൃകയില്‍ മധ്യഭാഗം വരെ നിവർന്നതും ബാക്കി ഭാഗം തൂങ്ങികിടക്കുന്നതുമായ അരയടി  മാത്രം നീളമുള്ള  ചെവികളും  മലബാറിയുടെ സവിശേഷതയാണ്. കൊമ്പുള്ള ആടുകളും കൊമ്പില്ലാത്ത ആടുകളും മലബാറി ജനുസ്സിലുണ്ട് .വളരെ നീണ്ട കൊമ്പുകളും ഇഴകളും പിരിവുകളുമുള്ള നീണ്ട ചെവികളും തനത് മലബാറി ആടുകളുടെ ശരീര സവിശേഷതയല്ല.

മലബാറി-മുട്ടനാടും-പെണ്ണാടുകളും
പ്രത്യുല്‍പ്പാദനക്ഷമതയിലും രോഗപ്രതിരോധശേഷിയിലും  നമ്മുടെ പ്രാദേശിക കാലാവസ്ഥയോടുള്ള ഇണക്കത്തിലും ഒന്നാമതാണ്  മലബാറി ആടുകള്‍.  കൂടുതൽ എണ്ണം കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്നതിനും  മാസോത്പാദനത്തിനുമാണ്  മലബാറി ആടുകൾ ഏറ്റവും അനിയോജ്യം.  മലബാറി പെണ്ണാടുകളിൽ 13  –  14 മാസം  പ്രായമെത്തുമ്പോള്‍ ആദ്യ പ്രസവം നടക്കും. ഒരു പ്രസവം കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ വീണ്ടും ഇണ ചേർക്കാം. രണ്ട് പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള പരമാവധി  7 – 8 മാസമാണ്. ഉയര്‍ന്ന പ്രത്യുല്‍പ്പാദനക്ഷമതയുള്ള മലബാറി ആടുകള്‍ക്ക്  ഒറ്റ പ്രസവത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത 50 ശതമാനം വരെയാണ്.ശാസ്ത്രീയമായി പരിപാലിച്ച് വളര്‍ത്തിയാല്‍ ഓരോ രണ്ട് വര്‍ഷത്തിലും  മൂന്ന് പ്രസവങ്ങൾ  ലഭിക്കും. പകുതിയിലധികം പ്രസവങ്ങളിലും രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ വീതം ലഭിക്കും എന്നതാണ്  മേന്മ. ഇപ്രകാരം രണ്ട് വർഷത്തിനുള്ളിൽ ഏറ്റവും  ചുരുങ്ങിയത്  മൂന്ന്  മുതല്‍ ഒന്‍പത്- പത്ത്  വരെ കുഞ്ഞുങ്ങളെ ഒരു മലബാറി ആടിൽ നിന്നുമാത്രം ലഭിക്കും. മലബാറി ആടുകളുടെ സംരക്ഷണത്തിനും ഈ ജനുസ്സിനെ കർഷകർക്കിടയിൽ വിപുലമാക്കുന്നതിനും വേണ്ടി വെറ്ററിനറി സർവ്വകലാശാല ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ സഹായത്തോടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പ്രത്യേക പരിരക്ഷണ പ്രോജക്റ്റ് നടപ്പിലാക്കുന്നുണ്ട്. സർവ്വകലാശാലയിൽ പ്രത്യേക സംരക്ഷണ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്.

തലശ്ശേരി കോഴികൾ തലയെടുപ്പുള്ള തനി നാടൻ കോഴികൾ

നമ്മുടെ വീട്ടുമുറ്റങ്ങളില്‍ വളരുന്ന കോഴികളെല്ലാം ഉരുത്തിരിഞ്ഞത് റെഡ് ജംഗിള്‍ ഫൗള്‍ (Red jungle fowl )  എന്നറിയപ്പെടുന്ന കാട്ടുകോഴികളില്‍ നിന്നാണ്. കോഴി ജനുസ്സുകളുടെ പൊതുപൂര്‍വ്വികരായ ഈ ചുവന്ന കാട്ടുകോഴികളുടെ രൂപസാദൃശ്യവും  മെയ്യഴകും മെയ്ക്കരുത്തുമെല്ലാം ഇന്നും കൈവിടാതെ കാത്തുസൂക്ഷിക്കുന്ന നമ്മുടെ തനത് നാടന്‍ കോഴി ജനുസ്സാണ് തലശ്ശേരി കോഴികള്‍. പേര് സൂചിപ്പിക്കുന്നതുപോലെ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലും പ്രാന്തപ്രദേശങ്ങളിലുമാണ് ഈ  കോഴികള്‍ ഉത്ഭവിച്ചതും ഉരുത്തിരിഞ്ഞതും എന്നാണ് കരുതപ്പെടുന്നത്. കോഴിക്കോട്, മലപ്പുറം, കാസര്‍ഗോഡിന്‍റെ  തെക്കന്‍ ഭാഗങ്ങള്‍, വയനാട്, കേന്ദ്രഭരണ പ്രദേശമായ മാഹി തുടങ്ങിയ മേഖലകളിലെ   കര്‍ഷകഭവനങ്ങളിലെല്ലാം ഒരു കാലത്ത് തലശ്ശേരിക്കോഴികൾ സമൃദ്ധമായി പരിപാലിക്കപ്പെട്ടിരുന്നു. അടുക്കള മുറ്റങ്ങളില്‍ ചിക്കിചികിഞ്ഞ് നടന്നിരുന്ന ഈ കോഴികളും അവയുടെ കുഞ്ഞുങ്ങളും മുട്ടകളുമായിരുന്നത്രേ ഒരു കാലത്ത്  ഗ്രാമീണ സ്ത്രീകളുടെ  വരുമാന സ്രോതസ്സ്. മുന്‍പുള്ളത്ര സമൃദ്ധമായില്ലെങ്കിലും നാടന്‍ കോഴികളോടുള്ള പ്രിയം  ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന  ചില കര്‍ഷകര്‍ തങ്ങളുടെ  വീട്ടുമുറ്റങ്ങളില്‍ തലശ്ശേരി കോഴികളെ  പോറ്റിവളര്‍ത്തുന്നുണ്ട്.

നാഷണല്‍ ബ്യൂറോ  ഓഫ് അനിമല്‍ ജനറ്റിക്സ്  റിസോഴ്സസ് (National Bureau of Animal Genetic Resources ) 2015 ലാണ് തലശ്ശേരി കോഴികളെ ഒരു ജനുസ്സായി അംഗീകരിച്ചത്. തലശ്ശേരി കോഴികളുടെ തൂവലുകള്‍ക്ക് എണ്ണക്കറുപ്പിന്‍റെ  വര്‍ണ്ണലാവണ്യമാണ്. കഴുത്തിലും പിന്‍വശത്തും അങ്കവാലിലുമെല്ലാമുള്ള തൂവലുകളില്‍ കറുപ്പില്‍ നീലിമ ചാലിച്ച തിളക്കം കാണാം. ചില കോഴികളുടെ കഴുത്തില്‍ സ്വര്‍ണ്ണവര്‍ണ്ണം നീലയില്‍ കലര്‍ന്ന തിളക്കവുമുള്ള  ചെറിയ തൂവലുകള്‍ കാണാം. കണ്ണിന് ചുറ്റും കറുപ്പ് കലര്‍ന്ന  ചുവപ്പ് നിറമായിരിക്കും. കൊക്കുകള്‍ക്കാവട്ടെ  തവിട്ടുകലർന്ന കറുപ്പ് നിറവും, കാലുകള്‍ തൂവലുകളില്ലാത്തതും കറുപ്പ് കലര്‍ന്ന ചാരനിറത്തിലുമായിരിക്കും. തൂവലുകള്‍ കണ്ടാല്‍ തലശ്ശേരി കോഴികള്‍ കരിങ്കോഴികളുടെ ഉറ്റ കുടുംബക്കാരാണെന്ന് ആരും സംശയിച്ച് പോവുമെങ്കിലും കരിങ്കോഴികളില്‍ നിന്ന് വ്യത്യസ്ഥമായി തലശ്ശേരിക്കോഴികളുടെ ത്വക്കിന്  വെള്ള കലര്‍ന്ന ചാര നിറമാണ്. കറുപ്പഴകില്‍ നീലയുടെ തിളക്കം ചാര്‍ത്തിയ മേനി അഴകിന് കടും ചുവപ്പാര്‍ന്ന ഒറ്റപൂവും താടയും ചെവിയും മാറ്റേകും. പൂവന്‍ കോഴികള്‍ക്ക് തലയില്‍ നല്ല വലിപ്പമുള്ള  നിവര്‍ന്ന് നില്‍ക്കുന്ന പൂവാണുള്ളത്.

ആറ്, എട്ട് മാസം പ്രായമെത്തുമ്പോള്‍ തലശ്ശേരി കോഴികള്‍ മുട്ടയുല്‍പ്പാദനം  ആരംഭിക്കും. തുടര്‍ച്ചയായി 4 – 6 മുട്ടകള്‍ വരെ ഇടുന്ന കോഴികള്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ ചെറിയ ഇടവേളയ്ക്ക് ശേഷം  വീണ്ടും മുട്ടയിടാന്‍ ആരംഭിക്കും. മുട്ടയിട്ട് കഴിഞ്ഞാല്‍ പിടക്കോഴികൾ  കൊക്കികൊക്കി വീട്ടുമുറ്റത്ത്  ഒരു ബഹളം തന്നെയായിരിക്കും. ഇത്  തലശ്ശേരി കോഴികളുടെ തനത് സ്വഭാവമാണ്. കോഴിമുട്ടയ്ക്ക് ശരാശരി 40 – 45 ഗ്രാം തൂക്കമുണ്ടാകും. ഇളം തവിട്ട് നിറമുള്ള  ഈ മുട്ടകളുടെ  മഞ്ഞക്കരുവിന്  കടുംമഞ്ഞ  നിറമായിരിക്കും. ഒന്നര മാസത്തോളം നീളുന്ന ഒരു മുട്ടയിടല്‍ കാലം കഴിഞ്ഞാല്‍ 21 ദിവസം അടയിരിക്കല്‍ (പൊരുന്നുകാലം)  കാലമാണ്. കുഞ്ഞുങ്ങളെ അടയിരുന്ന് വിരിയിപ്പിക്കുന്നതിലും പൊന്നുപോലെ പരിപാലിക്കുന്നതിലും മാതൃഗുണം ഏറെയുള്ള തലശ്ശേരി  കോഴികള്‍ക്ക് മികവ്  ഏറെയുണ്ട്.  മുട്ടയിടലും അടയിരിക്കലും വിരിഞ്ഞിറങ്ങുന്ന  കുഞ്ഞുങ്ങളുടെ പരിപാലനവും  അടങ്ങുന്നതാണ് ഒരു മുട്ടയുല്‍പ്പാദനകാലം. തലശ്ശേരി കോഴികളിൽ മുട്ടയുല്‍പ്പാദനകാലം 3.7 – 4 മാസം വരെ നീളും.  ഇങ്ങനെ നാല് മാസം വരെ നീളുന്ന ഒരു  മുട്ടയുല്‍പ്പാദന കാലയളവില്‍  20 – 25 മുട്ടകള്‍ വരെ കിട്ടും.  ഇങ്ങനെ  ഒരു വർഷം  ആകെ 60 – 80 മുട്ടകള്‍ വരെ ഒരു തലശ്ശേരി കോഴിയില്‍ നിന്നും കിട്ടും. കൊത്ത് മുട്ടകളുടെ വിരിയല്‍ നിരക്ക് 70 – 80 % വരെയാണ്. കുഞ്ഞുങ്ങളില്‍ മരണനിരക്കും തീരെ കുറവാണ്. മുട്ടയുത്പാദനത്തിന് മാത്രമല്ല നല്ല നാടന്‍ മാംസത്തിനും പേരുകേട്ടവയാണ് തലശ്ശേരിക്കോഴികള്‍.

തലശ്ശേരി-കോഴി

പൂര്‍ണ്ണവളര്‍ച്ചയെത്തിയ  തലശ്ശേരി  പൂവ്വന്‍കോഴികള്‍ക്ക്  ശരാശരി  1.85  – 2.5 കിലോഗ്രാമും, പിടക്കോഴികള്‍ക്ക് 1.25  – 1.5 കിലോഗ്രാമും ശരീരത്തൂക്കമുണ്ടാകും. തലശ്ശേരി കോഴികളുടെ   രോഗപ്രതിരോധ ഗുണവും, കാലാവസ്ഥാ അതിജീവനശേഷിയും  പകരം വെക്കാനില്ലാത്തതാണ്. കോഴിവസന്ത പോലുള്ള സാംക്രമിക രോഗങ്ങള്‍ തലശ്ശേരി കോഴികളെ  ബാധിക്കുന്നത് വളരെ അപൂര്‍വ്വമാണ്. ഇരപിടിയന്‍മാരില്‍ നിന്നും ഞൊടിയിടയില്‍  ഓടി മറയാനുള്ള മെയ് വഴക്കവും  തലശ്ശേരിക്കോഴികള്‍ക്കുണ്ട്. യാതൊരു  അധികചിലവുമില്ലാതെ പരിമിതമായ സാഹചര്യങ്ങളില്‍ വളര്‍ത്താവുന്ന, അടുക്കളമുറ്റങ്ങള്‍ക്ക് ഏറ്റവും ഇണങ്ങുന്ന  ഇനമാണ് തലശ്ശേരി കോഴികള്‍. തീറ്റയായി അടുക്കളയില്‍ ബാക്കിയാവുന്ന ആഹാരാവശിഷ്ടങ്ങളും വിലകുറഞ്ഞ ധാന്യങ്ങളും മാത്രം മതി. ചിക്കി ചികഞ്ഞ് ആഹാരം കണ്ടെത്തുകയും ചെയ്യും.

തലശ്ശേരി കോഴികളുടെ പരിരക്ഷണത്തിനും വർഗ്ഗോദ്ധാരണത്തിനുമായി  വെറ്ററിനറി സര്‍വ്വകലാശാലയുടെ മണ്ണുത്തി വെറ്ററിനറി കോളേജില്‍ ആള്‍ ഇന്ത്യാ കോര്‍ഡിനേറ്റഡ്  റിസര്‍ച്ച് പ്രൊജക്ട് ഓണ്‍ പൗള്‍ട്രിയ്ക്ക് ( എ .ഐ.സി..ആര്‍.പി ) കീഴില്‍ പ്രത്യേക പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്.  തലശ്ശേരി കോഴികളിൽ നിന്നും കേരളത്തിലെ മറ്റ് നാടൻ കോഴികളിൽ നിന്നും ജനിതക മികവിന്റെ അടിസ്‌ഥാനത്തിൽ   മികച്ച കോഴികളെ തിരഞ്ഞെടുത്ത് ( Genetic selection ) നടത്തിയ നടത്തിയ തുടര്‍ച്ചയായ ഗവേഷണങ്ങളുടെ  ഫലമായി  വര്‍ഷത്തില്‍ 150 -160  മുട്ടകള്‍വരെ ഇടാന്‍ ശേഷിയുള്ള നാടൻ കോഴികളെ  ഈ കേന്ദ്രത്തില്‍ വികസിപ്പിച്ചിട്ടുണ്ട്.

പ്രകൃതിയും ജൈവവൈവിധ്യവുമാണ് സമ്പത്ത്

കർഷകർ വംശനാശത്തിന് വിട്ടുനൽകാതെ പരിപാലിക്കുന്ന പേരും പെരുമയും ഏറെയുള്ള  ഒട്ടനേകം പ്രാദേശിക വളർത്തുമൃഗ പക്ഷി ഇനങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ചാര, ചെമ്പല്ലി താറാവ്, അരിക്കോഴികൾ, തിത്തിരി കോഴികൾ, അങ്കമാലി പന്നി,  കുട്ടനാടൻ എരുമ, കാസർഗോഡ് പശു, വടകര പശു, വയനാട് പശു, വില്വാദ്രി പശു , പെരിയാർ പശു, ചെറുവള്ളി പശു തുടങ്ങിയവയെല്ലാം പ്രാദേശിക ഇനങ്ങളുടെ പട്ടികയിൽ ഉൾപെട്ടവയാണ്. ഈ ഇനങ്ങൾ എല്ലാം തന്നെ തനത് സ്വാഭാവസവിശേഷതകൾ ഉള്ളതും പ്രത്യേക ജൈവപരിസ്ഥിതികളുമായുംജനസമൂഹവുമായും അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നതുമാണ്. നിർഭാഗ്യവശാൽ ഈ ഇനങ്ങൾ ഒന്നും തന്നെ രാജ്യത്തെ ഔദ്യോഗിക വളർത്തുമൃഗ ജനുസ്സ് പട്ടികയിൽ ഇതുവരെയും  ഇടം നേടിയിട്ടില്ല. ഈ ഇനങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളോ ഗവേഷണങ്ങളോ കാര്യമായി നടന്നിട്ടില്ലാത്തതിനാൽ നോൺ ഡിസ്ക്രിപ്ട് (Non-descript) എന്നാണ് ഇവയെല്ലാം വിളിക്കപ്പെടുന്നത്.
കൃത്യമായ ഗവേഷണങ്ങൾ നടന്നാൽ ഒരു പക്ഷെ നാളെ ഒരു ബ്രീഡ് എന്ന പദവി നേടാൻ സാധ്യയുള്ളവയാണ് ഇവയിൽ പലതും.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രാദേശികമായിപ്പോലും  പ്രത്യേക പരിരക്ഷണ പ്രവർത്തനങ്ങൾ ഒന്നും നടക്കാത്തതിനാൽ മിക്കയിനങ്ങളും വംശനാശത്തിന്റെ വക്കിലാണ്. ചുരുക്കം  ചില കർഷകർ പ്രത്യേക താല്പര്യമെടുത്ത് ആത്മാർത്ഥതയോടെ നടത്തുന്ന പ്രവർത്തനങ്ങൾ മാത്രമാണ് പ്രതീക്ഷ നൽകുന്നത്. രാഷ്ട്രീയ ഗോകുൽ മിഷൻ പോലുള്ള  കേന്ദ്രതലത്തിൽ പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികളും  സാമ്പത്തിക സഹായങ്ങളും അംഗീകാരങ്ങളുമെല്ലാം  ഔദ്യോഗിക ജനുസ്സ് പട്ടികയിൽ ഉൾപ്പെട്ട ജീവിയിനങ്ങളെ സംരക്ഷിക്കുന്നവർക്കും സ്ഥാപനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തുകയാണ് പതിവ്. ഇക്കാരണത്താൽ  മറ്റ് തദ്ദേശീയ ഇനങ്ങളെ സംരക്ഷിക്കുന്ന കർഷകർ എല്ലാ സഹായപദ്ധതികളിൽ നിന്നും പ്രോത്സാഹനങ്ങളിൽ നിന്നും  പുറത്താവുന്നുവെന്ന സാഹചര്യവുമുണ്ട്.ചിലയിടങ്ങളിൽ  കർഷകരും വെറ്ററിനറി ഡോക്ടർമാരും  മുൻകൈയെടുത്തതിന്റെ ഫലമായി നമ്മുടെ തനത് ഇനങ്ങൾക്ക് ബ്രീഡ് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നത് ആശാവഹമാണ്. പെരിയാറിന്റെ തീരമേഖലയിലെ  പെരിയാർ പശുക്കളെയും  ചെറുവള്ളിയിലെ ചെറുവള്ളി പശുക്കളെയും  പറ്റിയുള്ള ജനിതക വൈവിധ്യ പഠനങ്ങൾക്ക് നാഷണല്‍ ആനിമല്‍ ജനറ്റിക്സ് റിസോര്‍സസ് ബ്യൂറോ ഈയിടെ തുടക്കമിട്ടിട്ടുണ്ട്. എന്നാൽ  നമ്മുടെ വളർത്തുമൃഗ ജനിതക സമ്പത്തിന്റെ മേന്മ ദേശീയ തലത്തിൽ അംഗീകരിക്കപ്പെടാനും തദ്ദേശീയ ഇനങ്ങൾക്ക് ബ്രീഡ് പദവി നേടിയെടുക്കാനും സുസ്ഥിര സംരക്ഷണം ഉറപ്പുവരുത്താനും  അവയുടെ പരിരക്ഷകരായ കർഷകർക്ക് അർഹമായ അംഗീകാരങ്ങളും സഹായങ്ങളും  ഉറപ്പുവരുത്താനും  സംഘടിതവും കാര്യക്ഷമവുമായ  ശ്രമങ്ങൾ ഉണ്ടാവുന്നില്ലെന്നത് നിരാശപ്പെടുത്തുന്നതാണ്. കുട്ടനാടൻ എരുമകൾ, അങ്കമാലി പന്നികൾ, അനങ്ങൻ  മല പശുക്കൾ ,വയനാടൻ പശുക്കൾ, വടകര പശുക്കൾ പോലെ പലയിനങ്ങളും ഈ ഉദാസീനതയുടെ ഫലമായി ഇന്ന് വംശനാശത്തോട് അടുത്തുകഴിഞ്ഞു. നമ്മുടെ തനത് നാടൻ ഇനങ്ങൾക്ക് ബ്രീഡ് പദവി നേടിയെടുക്കാനുള്ള സാധ്യതകൾ പരിശോധിക്കാനും അവ പ്രയോഗികമാക്കാനുള്ള ശ്രമങ്ങൾ അനിവാര്യമാണ്. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് , വെറ്ററിനറി സർവ്വകലാശാല,  കൃഷി മൃഗ സംരക്ഷണ പരിസ്ഥിതി വകുപ്പുകൾ,   തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ജൈവവൈവിധ്യ സംരക്ഷണ സമിതികൾ ( Biodiversity management committee)  തുടങ്ങിയ ഏജൻസികൾ  ഈ ജനിതക സംരക്ഷണ ശ്രമങ്ങൾക്ക് നേതൃത്വം നൽകേണ്ടതുണ്ട്.


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡാനന്തര വെല്ലുവിളികളും സാധ്യതകളും: മൃഗസംരക്ഷണ മേഖലയിൽ
Next post വാക്സിൻ നമ്മുടെ അവകാശം – ഇന്ത്യ ചെയ്യേണ്ടത്
Close