Read Time:23 Minute

Asif

ഡോ. മുഹമ്മദ് ആസിഫ്. എം.

മഹാമാരിയായി പടരുന്ന കോവിഡ്-19 ന് കാരണമായ സാര്‍സ്-കോവ്-2 (SARS-CoV-2) വൈറസുകള്‍ ഏത് സ്രോതസ്സില്‍ നിന്നാണ് മനുഷ്യരിലേക്ക് പകര്‍ന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതുവരെയും കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സാര്‍സ് -കോവ്-2 വൈറസിന്‍റെ ജനിതക താരതമ്യപഠനങ്ങളുടെ അടിസ്ഥാനത്തില്‍ വൈറസുകള്‍ മനുഷ്യരിലേക്കെത്തിയത് വവ്വാലുകളില്‍ നിന്നാണെന്ന് ചില ഗവേഷകർ നിരീക്ഷിച്ചപ്പോൾ വുഹാനിലെ വന്യജീവി മാർക്കറ്റിൽ വില്പനക്കായെത്തിയ ഈനാംപേച്ചികളില്‍ (Pangolin) നിന്നാണെന്നാണ് മറ്റൊരു കണ്ടെത്തൽ. റൈനോലോഫസ് എന്ന് വിളിക്കപ്പെടുന്ന കുതിരലാടത്തിന്റെ അകൃതിയിൽ മുഖമുളള വവ്വാലുകളില്‍ സ്വാഭാവികമായ കാണപ്പെടുന്ന വൈറസുകളോടാണ് സാര്‍സ്-കോവ്-2 വൈറസിന് സാമ്യം എന്ന വാദമാണ് ഇതില്‍ പ്രബലം. വവ്വാലുകളില്‍ നിന്നും വന്യമൃഗങ്ങളിലേക്ക് കടന്നുകയറിയ വൈറസുകള്‍ക്ക് ജനിതകപരിവര്‍ത്തനങ്ങള്‍ സംഭവിച്ചാണ് കോവിഡിന് കാരണമായ വൈറസുകള്‍ മനുഷ്യരിൽ എത്തിയതെന്ന നിഗമനങ്ങളും ഉണ്ട്.

കോവിഡിനോളം തീവ്രമായില്ലെങ്കിലും മഹാമാരിയായി പടര്‍ന്ന് പിടിച്ച മെര്‍സ്, സാര്‍സ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമായ കൊറോണ വൈറസുകള്‍ മനുഷ്യരിലേക്ക് എത്തിയത് മൃഗങ്ങളില്‍ നിന്നായിരുന്നു. 2002-ൽ ചൈനയിൽ ആദ്യമായി കണ്ടെത്തിയ സാര്‍സ് കൊറോണ വൈറസ് വവ്വാലുകളില്‍ നിന്ന് ഒരിനം മരപ്പട്ടികളിലേക്കും മരപ്പട്ടികളില്‍ നിന്നും മനുഷ്യരിലേക്കുമായിരുന്നു പകർന്നത്.

2012 – ല്‍ സൗദി അറേബ്യയില്‍ ആദ്യമായി കണ്ടെത്തിയ മെര്‍സ് കൊറോണ രോഗം എത്തിയതാകട്ടെ ഈജിപ്ഷ്യന്‍ വവ്വാലുകളില്‍ നിന്നും ഒട്ടകങ്ങളിലേക്കും, ഒട്ടകങ്ങളില്‍ നിന്ന് മനുഷ്യരിലേക്കുമായിരുന്നു . കോവിഡ് വൈറസുകള്‍ മനുഷ്യരിലേക്ക് എത്തിയതിന് പിന്നില്‍ ഒന്നോ രണ്ടോ ജന്തുസ്രോതസ്സുകള്‍ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണെങ്കിലും അവ ഏതെന്ന് കൃത്യമായി കണ്ടെത്താന്‍ ഇനിയും ആഴത്തിലുള്ള പഠനങ്ങള്‍ വേണ്ടിവരുമെന്നാണ് ലോകാരോഗ്യ സംഘടന നിരീക്ഷിച്ചിട്ടുള്ളത്.

വളര്‍ത്തുമൃഗങ്ങളും കോവിഡും- വാര്‍ത്തകളിൽ ഭീതി വേണ്ട

കോവിഡ് 19 എന്ന ജന്തുജന്യരോഗം (Zoonosis) മനുഷ്യരിലേക്ക് പകർന്നത് ഏത് മൃഗത്തിൽ നിന്നാണെന്ന കാര്യം സംശയലേശമന്യേ തെളിയ്ക്കാൻ ഇതുവരേയും സാധിച്ചിട്ടില്ലങ്കിലും കോവിഡ് ബാധിച്ച മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്ക് വൈറസ് വ്യാപനം നടന്നതായി സ്ഥിരീകരിച്ച ചില വാര്‍ത്തകള്‍ ഈയടുത്ത ദിവസങ്ങളില്‍ വന്നിരുന്നു. ഹോംകോങില്‍ കോവിഡ് ബാധിച്ച രണ്ട് പേരുടെ വളര്‍ത്തുനായ്ക്കളില്‍ വൈറസിന്‍റെ നേരിയ സാന്നിധ്യം (Weak positive) സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ നായ്ക്കള്‍ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ല. കോവിഡ് ബാധിതരിൽ നിന്നും അവരുടെ നായ്ക്കളിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ നിന്ന് വേർതിരിച്ച സാർസ് – കോവ്-2 വൈറസുകളുടെ ജനിതകഘടനയും സമാനമായിരുന്നു.

രണ്ട് തവണകളായി എടുത്ത് പരിശോധിച്ച സാമ്പിളുകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയെങ്കിലും പിന്നീട് ശേഖരിച്ച സാമ്പിളുകൾ നെഗറ്റീവ് ആയിരുന്നു. നായ്ക്കൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല എന്നതും, നായയുടെ ശരീരത്തിൽ വൈറസ് കൂടുതൽ ദിവസങ്ങൾ നിലനിന്നില്ല എന്നതും നായ്ക്കളെ രോഗവ്യാപനത്തിൽ ഭയപ്പെടേണ്ടതില്ല എന്ന സൂചനയാണ് നൽകുന്നത്.

ഹോംകോങില്‍ മറ്റൊരു കോവിഡ് ബാധിതന്റെ വളർത്തുപൂച്ചയിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ ഈ പൂച്ചയിലും രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ല. തുടര്‍ന്ന്   ഹോംകോങിലെ കൃഷി-മൃഗസംരക്ഷണവകുപ്പ് കോവിഡ് ബാധിതരുടെയും അവരുമായി സമ്പര്‍ക്കമുണ്ടായവരുടെയും വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് വ്യാപകമായി സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനകളില്‍ മറ്റൊരു വളർത്തുമൃഗത്തിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. ബെല്‍ജിയത്തില്‍ കോവിഡ് ബാധിതനുമായി അടുത്തിടപഴകിയ വളര്‍ത്തുപൂച്ചയില്‍ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മാത്രമല്ല വരണ്ട ചുമ, വയറിളക്കം, ഛര്‍ദ്ദി, വിശപ്പില്ലായ്മ തുടങ്ങിയ കോവിഡ് ലക്ഷണങ്ങളും പൂച്ചയില്‍ കണ്ടിരുന്നു. എന്നാൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ ഈ ലക്ഷണങ്ങൾ അപ്രത്യക്ഷമാവുകയും പൂച്ച ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. ന്യൂയോര്‍ക്കിലെ ബ്രോന്‍ക്സ് മൃഗശാലയില്‍ നാദിയ എന്ന നാലുവയസ്സുള്ള പെണ്‍കടുവയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച വാര്‍ത്തയാണ് ഒടുവില്‍ പുറത്ത് വന്നിട്ടുള്ളത്. വരണ്ട ചുമ, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് സാമ്പിളുകൾ ശേഖരിച്ച് അയോവയിലെ നാഷണൽ വെറ്ററിനറി സർവീസസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് കടുവയിൽ കോവിഡ് കണ്ടെത്തിയത് . ഏപ്രില്‍ 5ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാഷണല്‍ വെറ്ററിനറി സര്‍വീസസ് ലബോറട്ടറീസ് പത്രക്കുറിപ്പിലൂടെയായിരുന്നു ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത് . (വിശദമായ റിപ്പോർട്ട് വായിക്കാൻ – https://wvw.aphis.usda.gov/aphisinewsroominews/sa_by_date/sa-2020/ny-zoo-covid-19 ). സമാനലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഈ കടുവയെ കൂടാതെ മറ്റ് മൂന്ന് കടുവകളും, മൂന്ന് സിംഹങ്ങളും നിരീക്ഷണത്തിലാണ്. കടുവയെ പരിചരിച്ച കൊറോണ ബാധിതനായ മൃഗശാല ജീവനക്കാരനിൽ നിന്നാണ് കടുവയ്ക്ക് വൈറസ് ബാധയേറ്റത് എന്നാണ് നിഗമനം.

ഈ സംഭവങ്ങൾ കോവിഡ് ബാധയേറ്റവരിൽ നിന്നും അവരുമായി അടുത്തിടപഴകുന്ന നായ, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളിലേക്കും മാർജ്ജാര വർഗത്തിലെ വന്യമൃഗങ്ങളിലേക്കും വൈറസ് വ്യാപനം നടക്കാം എന്നതിന്റെ സൂചന നൽകുന്നുണ്ട്. എന്നാൽ ഈ ചുരുക്കം ചില സംഭവങ്ങൾ ഒഴിച്ച്നിർത്തിയാൽ ലോകത്ത് ഇതുവരെ പതിനാറ് ലക്ഷത്തിലധികം മനുഷ്യർക്ക് കോവിഡ് രോഗബാധയുണ്ടായിട്ടും മരണസംഖ്യ ലക്ഷത്തിലേക്ക് കടക്കുമ്പോഴും അവരുടെ കൂടെയുണ്ടായിരുന്ന വളർത്തുമൃഗങ്ങളിൽ രോഗബാധ വേറൊരിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ മൃഗങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യതയുണ്ടങ്കിലും അത് വിരളമാണ് എന്ന് ഈ ഘട്ടത്തിൽ അനുമാനിക്കാം.
മാത്രമല്ല രോഗബാധിതരായ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകർന്നതായി വാർത്തകൾ വരികയോ അത്തരം സാധ്യതകൾക്ക് ശാസ്ത്രീയമായ തെളിവുകൾ ലഭിയ്ക്കുകയോ ഇതുവരെ ചെയ്തിട്ടില്ല.

കോവിഡും മാർജ്ജാരന്മാരും – ചൈനീസ് ഗവേഷകരുടെ ചില കണ്ടെത്തലുകൾ

ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ വുഹാനിലെ പൂച്ചകളിൽ നിന്നും രക്തം ശേഖരിച്ച് നടത്തിയ സിറോളജിക്കൽ പഠനത്തിന്റെ ഫലങ്ങൾ ഒരു പ്രീ പ്രിന്റ് ശാസ്ത്ര ജേർണലിൽ ( bioRxiv.org) ഈയിടെ പ്രസിദ്ധപ്പെടുത്തിയിരുന്നു. (SARS-CoV-2 neutralizing serum antibodies in cats: a serological investigation- doi: https://doi.org/10.1101/2020.04.01.021196). വുഹാനിലെ തെരുവിൽ അലയുന്നതും, വീടുകളിൽ വളർത്തുന്നതുമായ 102 പൂച്ചകളിൽ നിന്നാണ് രക്തസാമ്പിളുകൾ ശേഖരിച്ചത്. ഇതിൽ 15 (14.7 %) പൂച്ചകളുടെ രക്തത്തിൽ SARS-CoV-2 വൈറസിനെ ചെറുക്കുന്ന കൃത്യമായ പ്രതിവസ്തുക്കളുടെ സാന്നിധ്യം (Specific Antibody) കണ്ടെത്തിയതായി ഈ പഠനം റിപ്പോർട്ട് ചെയ്യുകയുണ്ടായി. കോവിഡ് ബാധിച്ചവരിൽ നിന്നും വൈറസ് പൂച്ചകളിലേക്കും വ്യാപിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഈ കണ്ടെത്തലെന്നാണ് പഠനം നടത്തിയ ഗവേഷകരുടെ നിഗമനം. SARS- Cov- 2 വൈറസിനെ പരീക്ഷണാടിസ്ഥാനത്തിൽ മൃഗങ്ങളിലും പക്ഷികളിലും സംക്രമിപ്പിച്ച് (Inoculation/ Experimentally induced infection) ചൈനയിൽ നടത്തിയ ഒരു പ്രാഥമിക ഗവേഷണത്തിന്റെ ഫലങ്ങൾ  പ്രീ പ്രിന്റ് ശാസ്ത്ര ജേർണലിൽ ( bioRxiv.org) ഈയടുത്ത ദിവസം പ്രസിദ്ധീകരിച്ചിരുന്നു ( Susceptibility of ferrets, cats, dogs, and different domestic animals to SARS-coronavirus-2 /https://doi.org/10.1101/2020.03.30.015347 ). ചൈനീസ് അക്കാദമി ഓഫ് അഗ്രിക്കൾച്ചർ സയൻസസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹാർബിൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ പഠനം നടത്തിയിട്ടുള്ളത്. നായ, പന്നി, കോഴി , താറാവ് തുടങ്ങിയ മൃഗങ്ങളെയും പക്ഷികളെയും അപേക്ഷിച്ച് പൂച്ചകളിലും കീരികളിലും കൊവിഡ് രോഗബാധയുണ്ടാകാൻ സാധ്യത കൂടുതലാണന്നാണ് ഈ പഠനം നിരീക്ഷിക്കുന്നത്.

മാത്രമല്ല രോഗബാധയേറ്റ പൂച്ചകളിൽ നിന്നും ആരോഗ്യമുള്ള മറ്റ് പൂച്ചകളിലേക്ക് വൈറസ് വ്യാപിക്കാം എന്ന നിഗമനവും ഈ പഠനത്തിലുണ്ട്. പൂച്ചകളുടെയും കീരികളുടെയും ശ്വാസകോശനാളത്തിൽ സാർസ് കോവ്-2 വൈറസുകൾക്ക് ശരീരത്തിൽ പ്രവേശിക്കാനും രോഗമുണ്ടാക്കാനും സഹായിക്കുന്ന ACE -2 ( Angiotensin-converting enzyme -2) റിസപ്റ്ററുകളുടെ സാന്നിധ്യം ഉള്ളതാണ് ഉയർന്ന രോഗ സാധ്യതയുടെ കാരണം എന്നാണ് ചൈനീസ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.

നേരത്തെ 2003 – ൽ പൂച്ചകളിൽ നടത്തിയ രോഗ പരീക്ഷണങ്ങളിലും (Experimental infection) SARS കൊറോണ വൈറസിന് ശരീരത്തിൽ പ്രവേശിക്കുന്നതിനുതകുന്ന ACE -2 (Angiotensin-converting enzyme  -2 ) റിസപ്റ്ററുകളുടെ സാന്നിധ്യവും, രോഗബാധയും സ്ഥിരീകരിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ വൈറസിനെ മൃഗങ്ങളിൽ സംക്രമിപ്പിച്ച് (Experimentally induced infection) നടത്തിയ ഈ പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വൈറസിന്റെ സ്വാഭാവിക വ്യാപനത്തെ പറ്റി ഒരു ശാസ്ത്രീയനിഗമനത്തിൽ എത്താൻ കഴിയില്ല എന്നത് തീർച്ചയാണ്.

സ്വാഭാവികമായ രീതിയിൽ വൈറസ് വളർത്തുമൃഗങ്ങളെ ബാധിക്കുമോ ? രോഗവ്യാപനത്തിന്റെ നിരക്ക്, ലക്ഷണങ്ങൾ എന്തെല്ലാമാണ് ? , മൃഗങ്ങളിൽ കോവിഡ് മരണം സംഭവിക്കുമോ, മൃഗങ്ങളുടെ ശരീരത്തിൽ കടന്നുകയറുന്ന വൈറസുകൾക്ക് അവയുടെ ശരീരത്തിൽ സ്വാഭാവികമായും കാണപ്പെടുന്ന മറ്റ് കൊറോണ വൈറസുകളുമായി ചേർന്ന് ജനിതക വ്യതിയാനങ്ങൾ നടക്കുമോ ? , രോഗബാധയേറ്റവയുമായി സമ്പർക്കത്തിൽ വന്ന മറ്റ് മൃഗങ്ങളിലേക്ക് പകരുമോ?  എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനും വളർത്തു മൃഗങ്ങളും കോവിഡും തമ്മിലുള്ള ബന്ധങ്ങൾ കൃത്യമായി അറിയാനും ഇനിയും വിശദമായ ഗവേഷണങ്ങൾ ആവശ്യമുണ്ട്.

അകലം വേണം അരുമകളിൽ നിന്നും

ശാസ്ത്രത്തിന് അത്രത്തോളം പരിചിതമല്ലാത്തതും, അധികം ഗവേഷണങ്ങൾ നടന്നിട്ടില്ലാത്തതുമായ ഒരു ജന്തുജന്യരോഗമാണ് കോവിഡ്-19. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള രോഗപകർച്ചയുടെ തീരെ ചെറിയ സാധ്യതകൾ പോലും ഒഴിവാക്കുന്നതിനായി ചില പൊതു ജാഗ്രതാ നിർദേശങ്ങൾ ലോക മൃഗാരോഗ്യസംഘടനയും (O.I.E ) വേൾഡ് സ്മാൾ ആനിമൽ വെറ്ററിനറി അസോസിയേഷനും ചേർന്ന് നൽകിയിട്ടുണ്ട്.

  • അകലം പാലിക്കാം അരുമമൃഗങ്ങളിൽ നിന്നും- കോവിഡ്-19 ബാധിച്ചവരും രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നവരും സമ്പർക്കവിലക്കിലുള്ളവരും തങ്ങളുടെ വളർത്തുമൃഗങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കുക. വളർത്തുമൃഗങ്ങളെ കെട്ടിപിടിയ്ക്കുക, ചുംബിക്കുക, അവയെ നമ്മുടെ ശരീരത്തിൽ നക്കാനനുവദിക്കുക, മൃഗങ്ങളുമായി ആഹാരം പങ്കുവെക്കുക, അവയെ ഒപ്പം കിടത്തുക തുടങ്ങിയ ശീലങ്ങൾ പൂർണമായും ഒഴിവാക്കുക. വളർത്തുമൃഗങ്ങളുടെ പരിചരണം വീട്ടിലെ മറ്റാരെയെങ്കിലും ഏൽപ്പിക്കുക.
  • തങ്ങളുടെ വളർത്തുമൃഗങ്ങളെ കൈകാര്യം ചെയ്യേണ്ടിവരുന്ന അടിയന്തിര സാഹചര്യങ്ങളിൽ നിരീക്ഷണത്തിലുള്ള ആളുകൾ മാസ്ക്, ഗ്ലൗസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക.
  • വീട്ടിനകത്ത് മനുഷ്യസമ്പർക്കത്തിൽ വളരുന്ന മൃഗങ്ങളെ തത്കാലം പുറത്തെ കൂടുകളിലേക്ക് മാറ്റി പാർപ്പിക്കാം. പാർപ്പിടങ്ങൾ കൂടെ കൂടെ വൃത്തിയാക്കുകയും അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കി സൂക്ഷിക്കുകയും ചെയ്യുക. കൂട്ടിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കുക.
  • കോവിഡ്-19 ബാധിച്ചവരുമായി സമ്പർക്കത്തിൽ വന്ന വളർത്തുമൃഗങ്ങൾ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കാണിക്കുന്നുവെങ്കിൽ വെറ്ററിനറി ഡോക്ടറെയോ ആരോഗ്യ പ്രവർത്തകരെയോ അറിയിക്കുക.
  • വളർത്തുമൃഗങ്ങളുമായും അവയുടെ തീറ്റ വസ്തുക്കൾ, മറ്റുപകരണങ്ങൾ, വിസർജ്യങ്ങൾ എന്നിവയുമായും ഏതെങ്കിലും തരത്തിലുള്ള സമ്പർക്കം ഉണ്ടാവുന്നതിന് മുൻപും ശേഷവും കൈകൾ നന്നായി സോപ്പിട്ട് കഴുകിയോ അല്ലെങ്കിൽ 70 % ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയാക്കുക. മൃഗങ്ങളെ സ്പർശിച്ചതിന് ശേഷം വൃത്തിയാക്കുന്നതിന് മുൻപ് കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടാതിരിക്കുക.
  • തെരുവിൽ അലഞ്ഞുതിരിയുന്ന നായ്ക്കൾ, പൂച്ചകൾ തുടങ്ങിയവയുമായി നേരിട്ടുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക.
  • നിരീക്ഷണത്തിലുള്ള ആളുകളുള്ള വീടുകളിൽ നിന്ന് വെറ്ററിനറി ഡോക്ടറെ സമീപിക്കുമ്പോൾ ക്വാറന്റൈൻ സംബന്ധിച്ച വിവരങ്ങൾ തീർച്ചയായും പറയുക.
  • ഈ ആഗോള മഹാമാരിയുടെ സമയത്ത് വളർത്തുമൃഗങ്ങളെ ഓർത്ത് അനാവശ്യ ആകുലതകൾ വേണ്ടന്ന് ചുരുക്കം. എന്നാൽ പൊതു ഇടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും, ശുചിത്വ നിർദേശങ്ങളും വളർത്തുമൃഗങ്ങളുമായി ഇടപെടുമ്പോഴും കർശനമായി പാലിക്കേണ്ടതുണ്ട്.

മുന്‍കരുതലുമായി മൃഗസംരക്ഷണവകുപ്പ്

  • കോവിഡ് മുന്‍കരുതല്‍ എന്ന നിലയില്‍ സംസ്ഥാനത്തെ വളര്‍ത്തുമൃഗങ്ങളിലെ രോഗബാധ നിരീക്ഷിക്കാനും, വൈറസ് വ്യാപനം തടയാനും പ്രത്യേക മാര്‍ഗ്ഗരേഖ മൃഗസംരക്ഷണവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ കോവിഡ് ബാധിതര്‍/നിരീക്ഷണത്തിലുള്ളവര്‍ എന്നിവരുടെ വീടുകളിലെ വളര്‍ത്തുമൃഗങ്ങളെ കര്‍ശനമായും അവരവരുടെ വീടുകളില്‍തന്നെ പാര്‍പ്പിച്ചു നിരീക്ഷണത്തില്‍ വെയ്ക്കണം. അവയിൽ കാണുന്ന അസാധാരണ രോഗലക്ഷണങ്ങളും മരണവും റിപ്പോര്‍ട്ട് ചെയ്യാനും വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
  • മൃഗങ്ങളിലെ ശ്വാസകോശ, ഉദരസംബന്ധ രോഗങ്ങള്‍ പ്രത്യേകം നിരീക്ഷിക്കും. സംശയാസ്പദമായ സാഹചര്യങ്ങളില്‍ മാത്രം സാംപിള്‍ ശേഖരിച്ച് വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കും. . പൊതുജനങ്ങള്‍ വളര്‍ത്തുമൃഗങ്ങളോട് അമിതമായ അടുപ്പം പുലര്‍ത്തുന്നത് ഈ കാലയളവില്‍ ഒഴിവാക്കണം എന്ന നിർദേശവും വകുപ്പ് നൽകിയിട്ടുണ്ട്. അവയെ കെട്ടിപ്പിടിക്കുന്നതും, ചുംബനം നല്‍കുന്നതും വീടിനുള്ളില്‍ പ്രവേശിപ്പിക്കുന്നതും ഒഴിവാക്കണം. മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്ക് രോഗബാധയുണ്ടാകുന്ന സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനും മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യരക്ഷ ഉറപ്പാക്കാനുമാണ് ഈ ജാഗ്രത.

മൃഗശാലകളിലും ജാഗ്രത

  • മാർജ്ജാരവർഗത്തിൽ പെട്ട കടുവയിലും പൂച്ചയിലും രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര മൃഗശാലാ അതോറിറ്റി (സെൻട്രൽ സൂ അതോറിറ്റി ) രാജ്യത്തെ മുഴുവന്‍ മൃഗശാലകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൃഗശാലകളിൽ മുൻകരുതൽ സ്വീകരിക്കുന്നതിനായി വിശദമായ മാർഗനിർദേശങ്ങളും കേന്ദ്ര മൃഗശാല അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. കടുവാ സംരക്ഷണ കേന്ദ്രങ്ങളിൽ സ്വീകരിക്കേണ്ട ജാഗ്രത നിർദേശങ്ങൾ ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയും നൽകിയിട്ടുണ്ട്.
  • 24 മണിക്കൂറും മൃഗങ്ങളെ നിരീക്ഷിക്കുക, അസാധാരണ പെരുമാറ്റമോ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ മനസ്സിലാക്കുന്നതിന് സി.സി.ടി.വി. ഉപയോഗിക്കുക, വ്യക്തിഗത സുരക്ഷാ സജ്ജീകരണം (പി.പി.ഇ) ഉപയോഗിച്ചു മാത്രം മൃഗപരിപാലകര്‍ അവയെ പരിപാലിക്കുന്നു എന്ന് ഉറപ്പുവരുത്തുക, രോഗബാധിത മൃഗങ്ങളെ പ്രത്യേകമായി നിരീക്ഷണത്തില്‍ പാര്‍പ്പിക്കുക, ഭക്ഷണം കൊടുക്കുമ്പോള്‍ സമ്പര്‍ക്കം പരമാവധി കുറയ്ക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.
  • കോവിഡ് 19 സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റ് പുറപ്പെടുവിക്കുന്ന സുരക്ഷാ, അണുമുക്തീകരണ നടപടിക്രമങ്ങള്‍ മൃഗശാലകളിലെ മുഴുവന്‍ ജീവനക്കാരും കര്‍ശനമായി പാലിക്കണം.
  • പൂച്ച, കീരി, ആള്‍ക്കുരങ്ങ് തുടങ്ങിയ മാംസഭുക്കുകളായ സസ്തനികളെ പ്രത്യേകമായി നിരീക്ഷിക്കുകയും സംശയമുള്ളവയുടെ സ്രവങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കോവിഡ്- 19 പരിശോധനയ്ക്കായി നിശ്ചയിക്കപ്പെട്ട മൃഗചികില്‍സാ കേന്ദ്രത്തിലേക്ക് അയയ്ക്കുകയും ചെയ്യണമെന്ന നിർദേശവുമുണ്ട്. ദേശീയ/ ഐ.സി.എം.ആര്‍ ( ഇന്ത്യന്‍ വൈദ്യശാസ്ത്ര ഗവേഷണ കൗണ്‍സില്‍ ) മാര്‍ഗ്ഗനിർദേശങ്ങള്‍ പ്രകാരം രോഗപ്രതിരോധ, സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരിക്കണം പരിശോധന.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമല്‍ ഡിസീസ് ( എന്‍.ഐ.എച്ച്.എസ്.എഡി), ഭോപ്പാല്‍, മധ്യപ്രദേശ്., നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ ഇക്യന്‍സ് (എന്‍.ആര്‍.സി.ഇ), ഹിസാര്‍, ഹരിയാന., സെന്റര്‍ ഫോര്‍ ആനിമല്‍ ഡിസീസ് റിസര്‍ച്ച് ആന്റ് ഡയഗ്‌നോസ്റ്റിക് (കഡ്രാഡ്), ഇന്ത്യന്‍ വെറ്ററിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.വി.ആര്‍.ഐ), ഇസാത്നഗര്‍, ബറേലി, യു. പി. എന്നീ മൂന്ന് സ്ഥാപനങ്ങളെയാണ് മൃഗങ്ങളിലെ കോവിഡ് പരിശോധനാ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ളത്.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലോക്ക്ഡൗൺ കാലത്ത് അന്തരീക്ഷ മലിനീകരണം എത്ര കുറഞ്ഞു ?
Next post കോവിഡ് പ്രതിരോധം – അണുനാശക തുരങ്കം അശാസ്ത്രീയം: ശാസ്ത്രസാഹിത്യ പരിഷത്ത്
Close