Read Time:23 Minute

കേരളം അവലംബിക്കേണ്ട വികസന പാതയെക്കുറിച്ചു സാമൂഹിക സമവായം സൃഷ്ടിക്കാൻ ഇതേവരെ നമുക്ക് കഴിഞ്ഞിട്ടില്ല. പാരിസ്ഥിതിക ഉത്കണ്ഠകളും വികസനത്തെക്കുറിച്ചുള്ള പ്രതീക്ഷകളും സമാന്തര പാതകളായി  പോവുന്നു.  മുഖ്യധാരാ മാധ്യമങ്ങളിൽ ആവട്ടെ സാമൂഹിക മാധ്യമങ്ങളിൽ ആവട്ടെ ശബ്ദ കോലാഹലങ്ങൾ അല്ലാതെ ആഴത്തിലുള്ള ചർച്ചകൾ അസാധ്യം എന്ന നിലയാണ്. വിവര സമൃദ്ധിക്കിടയിലും അനുഭവങ്ങളുടെ ആഴമില്ലായ്മ നമ്മുടെ ചിന്താരീതികളെയും വിവേക ബുദ്ധിയേയും പ്രതികൂലമായി സ്വാധീനിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് പ്രമുഖ ഗവേഷകനും ചിന്തകനും എഴുത്തുകാരനുമായ ജി മധുസൂദനൻ എഴുതിയ ‘മുതലാളിത്ത വളർച്ച: സർവ്വനാശത്തിന്റെ വഴി’ എന്ന പുസ്തകം വളരെ പ്രസക്തമാവുന്നത്. കേരളത്തിൽ ഇനിയും വേണ്ടത്ര വേരുപിടിക്കാത്ത പാരിസ്ഥിതിക സോഷ്യലിസത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഏറെ സഹായകരമായ ഒരു പ്രവേശികയാണ് ഈ പുസ്തകം. ശാസ്ത്ര സാഹിത്യ പരിഷത് വളരെ അഭിമാനത്തോടെയാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

കാലാവസ്ഥാ മാറ്റത്തെക്കുറിച്ചും ലോകത്തു നടക്കുന്ന വികസന ചിന്തകളെക്കുറിച്ചും കഴിഞ്ഞ അഞ്ചു വര്ഷം നടത്തിയ ഗവേഷണത്തിന്റെ ഉത്പന്നമാണ് ഈ പുസ്തകം. പതിനാലു അദ്ധ്യായങ്ങളിലായി 440 പേജുകളിൽ പരന്നു കിടക്കുന്ന ഈ പഠന ഗ്രന്ഥം ഈ രംഗത്തുള്ള നൂറു കണക്കിന് പുസ്തകങ്ങൾ വായിക്കുന്നതിന്‌ പകരം വക്കാൻ മാത്രം പ്രൗഢമാണ്. കേരളം മുഴുവൻ ഈ പുസ്തകം വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യും എന്നാണു ഞങ്ങളുടെ പ്രതീക്ഷ.

എന്തുകൊണ്ടാണ് കാലാവസ്ഥാ മാറ്റം ഇക്കാലത്ത് ഏറെ പ്രസക്തമായിരിക്കുന്നത്?

1937 ൽ ലോകത്തിന്റെ ആകെ ജനസംഖ്യ 2 .3 ബില്യനും അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് 280 പാർട്സ് പെർ മില്യനും ഭൂമിയിലെ മൊത്തം കാട് 66 ശതമാനവും ആയിരുന്നു. എന്നാൽ   നൂറു വർഷത്തിനുള്ളിൽ ഭൂമിയിലെ ജനസംഖ്യ 7 .8 ബില്യൺ ആയി ഉയർന്നു. അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് 415  പാർട്സ് പെർ മില്യൺ ആയി. ഭൂമിയിൽ 35 ശതമാനം മാത്രം കാട് അവശേഷിച്ചു. കഴിഞ്ഞ 40 വർഷത്തിനുള്ളിൽ ആർക്ടിക് പ്രദേശങ്ങളിൽ വേനൽ കാലത്തു 40  % ഹിമാവരണം കുറഞ്ഞു. ഈ പ്രക്രിയ ഇതേപോലെ ഇങ്ങനെ നിയന്ത്രണമില്ലാതെ തുടർന്നാൽ ഒരു നൂറു വര്ഷം കൂടി കഴിയുമ്പോൾ എന്താവും ഭൂമിയുടെ അവസ്ഥ? ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അന്തരീക്ഷ താപനിലയിൽ 4 ഡിഗ്രിയുടെ വർദ്ധനവുണ്ടാകാം എന്നാണ് എല്ലാ പ്രധാന പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്.

ഭൂമിയുടെ ജിയോളജിക്കൽ ചരിത്രത്തിൽ നാം ജീവിക്കുന്ന ഈ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നത് ഹോളോസീൻ Holocene എന്നാണ്. കഴിഞ്ഞ 12000 വര്ഷത്തെയാണ് ഇങ്ങനെ അടയാളപ്പെടുത്തുന്നത്. ചരിത്രത്തിലെ പുതിയൊരു കാലം എന്നുമാത്രമേ ഈ വാക്കിനു അർത്ഥമുള്ളൂ. എന്നാൽ വ്യാവസായിക വിപ്ലവത്തിന് ശേഷമാണ് മനുഷ്യന്റെ ഇടപെടൽ ഭൂമിയുടെ കാലാവസ്ഥയെ ഏറെ പ്രതികൂലമായി ബാധിക്കുന്നു എന്ന ബോധ്യം ശക്തമായത്.  മനുഷ്യന്റെ തുടർച്ചയായ ഇടപെടലാണ്  പ്രകൃതിയുടെ താളം തകർക്കുന്നത്. ജൈവ വൈവിധ്യത്തിന്റെ സ്ഥാനത്തു ഏകവിള സമ്പ്രദായങ്ങൾ വന്നു. മഴക്കാടുകളുടെ പകുതിയോളം നാമാവശേഷമായി.  കടൽ സമ്പത്തിന്റെ അനിയന്ത്രിതമായ ചൂഷണം തീരദേശങ്ങളെ ദരിദ്രമാക്കി. മനുഷ്യകേന്ദ്രീകൃതമായ ഈ കാലത്തെ ആന്ത്രോപോസീൻ കാലഘട്ടം എന്നാണു വിളിക്കുന്നത്.

എന്നാൽ ലോകത്തുണ്ടാവുന്ന കാലാവസ്ഥാ മാറ്റത്തിന്റെ  85 ശതമാനവും സംഭാവന ചെയ്യുന്നത് വെറും 99 കമ്പനികൾ മാത്രമാണ് എന്ന് മധുസൂദനൻ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രീകൃതമായ ഉത്പാദന വ്യവസ്ഥ മാറാതെ ഈ പ്രശ്നങ്ങൾക്ക് അടിസ്ഥാനപരമായ പരിഹാരം ഉണ്ടാവില്ല എന്ന് അദ്ദേഹം വാദിക്കുന്നു. അതുകൊണ്ടു തന്നെ നാം ജീവിക്കുന്ന ഈ കാലത്തെ കാപിറ്റലോസീൻ Capitalocene എന്ന് വിളിക്കണം എന്ന് അദ്ദേഹം നിർദേശിക്കുന്നു.

എന്താണ് മുതലാളിത്ത വളർച്ചയുടെ അടിസ്ഥാന പ്രശ്നം?

ഏറ്റവും പ്രധാനം അമിതോത്പാദനമാണ്‌. ഈ പ്രശ്നത്തെയാണ് മധുസൂദനൻ പ്രാഥമികമായി പരിശോധിക്കുന്നത്. ഈ പഠനത്തിന്റെ അടിസ്ഥാന വാദങ്ങളിൽ ഒന്ന് ‘നിരന്തര വളർച്ച’ പരിമിതമായ ഈ ഭൂമിയിൽ അസാധ്യമാണ് എന്നതാണ്. ജോൺ കെന്നത് ഗാൽബ്രെയ്ത്തിന്റെ വാക്കുകൾ കടമെടുത്താൽ “അപരിമിത വളർച്ച എന്ന പ്രചാരണം നിർദോഷമായ വഞ്ചന അഥവാ Innocent Fraud ആണ്”

വ്യക്തിപരമായ ശീലങ്ങളുടെ തിരുത്തലിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും എന്ന വാദം  അരാഷ്ട്രീയമാണെന്നും ഗ്രന്ഥകർത്താവ് വാദിക്കുന്നു. ഇവിടെയാണ് അടിസ്ഥാന മാർക്സിസ്റ് ചിന്തകളിലേക്ക് പുസ്തകം നമ്മെ നയിക്കുന്നത്. മുതലാളിത്ത ആധുനികത  സൃഷ്ടിച്ചത് ഫോസിൽ ഇന്ധനങ്ങളിലൂടെ ചരിത്രത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഊർജ ധാരാളിത്തമാണ് എന്ന് മധുസൂദനൻ വാദിക്കുന്നു. ഫോസിൽ ഇന്ധനങ്ങൾ മാത്രമല്ല സാമ്പത്തിക വളർച്ചക്ക് നിദാനമായ മറ്റ് ലോഹങ്ങളും ധാതുക്കളും ഉപയോഗിച്ച് തീർക്കുന്നതാണ് മുതലാളിത്തത്തിന്റെ ഉത്പാദന ശൈലി. അതുകൊണ്ടു തന്നെ ബദൽ ഊർജ സ്രോതസ്സുകൾക്കും ഈ പരിമിതിയെ മറികടക്കാനാവില്ല. പ്രകൃതി വിഭവങ്ങളെ ഇത്തരത്തിൽ താത്ക്കാലിക ലാഭത്തിനായി ഉപയോഗിച്ച് തീർക്കുന്ന ഈ ഉത്പാദന പ്രക്രിയയുടെ പരാജയം മനസ്സിലാക്കണമെകിൽ സമൂഹവും പ്രകൃതിയും തമ്മിലുള്ള പുതിയൊരു വൈരുദ്ധ്യാത്മക ബന്ധം നാം കണ്ടെത്തണം. ഇതിനായി മാർക്സിന്റെ ചിന്തകളെ വീണ്ടും പുനർവായിക്കണം.

ഈ ചിന്ത നമ്മെ നയിക്കുക കാർബൺ അനന്തര  ഭാവിയിലേക്കും മുതലാളിത്താനന്തര ഭാവിയിലേക്കും ആണ്. അങ്ങനെ നോക്കുമ്പോൾ ഈ പുസ്തകം ഇക്കോളജിയും മുതലാളിത്തവും തമ്മിലുള്ള സംഘർഷങ്ങളുടെ വിശകലനമാണ്‌. വളർച്ച മന്ദീഭവിക്കുമ്പോൾ മുതലാളിത്തം മിച്ചമുള്ള വന്യസ്ഥലികളിലെ വിഭവങ്ങൾ കവർന്നെടുക്കുകയും അങ്ങനെ സർവ്വനാശത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്യും. ഈ രംഗത്തു കൃത്യമായി ഇടപെടാനുള്ള ബാധ്യത ഇടതുപക്ഷത്തിനുണ്ട്.

മുതലാളിത്ത സമൂഹത്തെക്കുറിച്ചുള്ള ചർച്ചകൾ നമ്മളെ ഏറ്റവും അലട്ടിയത് കോവിഡ് കാലത്താണ്. ലക്ഷക്കണക്കിന് സാധാരണ തൊഴിലാളികൾ നമ്മുടെ നഗരങ്ങളിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ടു പലായനം ചെയ്യുന്ന കാഴ്ച സാമൂഹിക മനസ്സിനെ ഏറെ അസ്വസ്ഥമാക്കി. അതെ സമയം ഈ മഹാമാരിയുടെ കാലത്തു ധനികർ കൂടുതൽ ധനികരാവുകയും ചെയ്തു. എന്നാൽ മുതലാളിത്ത സാമ്പത്തിക ക്രമമാണ് ചരിത്രത്തിന്റെ അവസാന വാക്ക് എന്നതിന് മറുപടിയായി ജനകീയവും പ്രകൃതിയോട് കൂടുതൽ ചേർന്ന് നിൽക്കുന്നതുമായ ഒരുത്പാദന മാതൃകയും നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു സാമൂഹിക ക്രമവുമാണ് നാം മുന്നോട്ട് വയ്‌ക്കേണ്ട ഇടതുപക്ഷ ബദൽ.  ഇതിനു സഹായകരമായ ഒരു ജ്ഞാനാത്മക ഭൂപടരചനക്കു (Cognitive Mapping) ഈ പുസ്തകം പ്രയോജനപ്പെടുമെന്നാണ് ഗ്രന്ഥകർത്താവ് പ്രതീക്ഷിക്കുന്നത്. അതിനു സഹായകരമാവും വിധം മൗലികവും വൈവിധ്യപൂര്ണവുമാണ് പുസ്തകത്തിന്റെ ഘടന.

ആദ്യ അധ്യായത്തിൽ ആധുനികത എന്ന സംജ്ഞ തന്നെ വിശദമായ ചർച്ചക്ക് വിധേയമാക്കുന്നുണ്ട്. മുതലാളിത്തത്തിന്റെ ഉത്പന്നമല്ല ആധുനികത.  പതിനാറാം നൂറ്റാണ്ടിൽ ഉയർന്നു വന്ന ജ്ഞാനോദയ ചിന്തകൾ അടുത്ത ചില നൂറ്റാണ്ടുകളിൽ ലോകം മുഴുവൻ വ്യാപിച്ചിരുന്നു. എന്നാൽ കൊളോണിയൽ അടിമത്തത്തിലൂടെ  സാമ്രാജ്യത്വ  ശക്തികൾ  കയ്യടക്കിയതാണ് ഇപ്പോൾ കാണുന്ന മുതലാളിത്ത മൂലധനം.

ചരിത്രത്തിലെ ഏറ്റവും മനുഷ്യത്വരഹിതമായ അധ്യായങ്ങൾക്കാണ് കൊളോണിയൽ കാലഘട്ടം സാക്ഷ്യം വഹിച്ചത്. അതോടൊപ്പം നടന്ന പ്രകൃതിയുടെ അമിതമായ ചൂഷണവും. ഇങ്ങനെ സമാഹരിച്ച മൂലധനമാണ് ഇന്നത്തെ മുതലാളിത്തത്തെ സൃഷ്ടിച്ചത്. ഈ ചരിത്ര പശ്ചാത്തലം മനസ്സിലാക്കാതെ പല രാജ്യങ്ങളിലെ വികസന മാതൃക നമുക്ക് വിശകലനം ചെയ്യാൻ കഴിയില്ല. ഇത്തരം വിശകലനത്തിന് ഏറ്റവും സഹായകമാവുന്നത് മാർക്സിസ്റ് വിശകലന രീതി തന്നെയാണ്. മുതലാളിത്ത ലോകത്തു മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടാവുന്ന വൈരുദ്ധ്യത്തെ Metabolic Rift എന്നാണു മാർക്സ് വിശേഷിപ്പിച്ചത്. ഈ ദിശയിലുള്ള മാർക്സിന്റെ പുനർവായന ഇപ്പോൾ ധാരാളം നടക്കുന്നുണ്ട്. ഈ രംഗത്തെ പ്രമുഖരാണ് ജോൺ ബെല്ലമി ഫോസ്‌റ്റർ,  ജാപ്പനീസ് മാർക്സിസ്റ് ചിന്തകനായ കോഹി സെയ്‌ടോ തുടങ്ങിയവർ. മുതലാളിത്ത ഉത്പാദന വ്യവസ്ഥ ഊർജ വസ്തു വ്യയം ചെയ്യുന്ന ഒരു എൻട്രോപ്പിക് പ്രക്രിയയാണ് എന്ന് മാർക്‌സും ഏംഗൽസും കണ്ടെത്തിയിരുന്നു. മുതലാളിത്ത ഉത്പാദന പ്രക്രിയ കഴിഞ്ഞ രണ്ടു നൂറ്റാണ്ടിൽ എരിച്ചു തീർത്ത ഫോസിൽ ഇന്ധനങ്ങളാണ് ഇപ്പോൾ നാം അഭിമുഖീകരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായത്. അതുകൊണ്ടു തന്നെ കാലാവസ്ഥാ മാറ്റത്തിനെതിരായ പോരാട്ടം മുതലാളിത്തത്തിന് എതിരായ പോരാട്ടം തന്നെയാണ്.

അറിവിന്റെ പുതിയ മേഖലകൾ എന്ന രണ്ടാം അധ്യായം വികസന പാരിസ്ഥിതിക ചിന്തകളുടെ ചരിത്രത്തിലൂടെയുള്ള ഒരു സഞ്ചാരമാണ്. വളർച്ചയുടെ പരിധി പ്രവചിച്ച ക്ലബ് ഓഫ് റോം മുതൽ എണ്ണ യുഗം സൃഷ്‌ടിച്ച കൃത്രിമ മുതലാളിത്ത സമൃദ്ധി വരെ ഇതിൽ വിശകലം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ലഭിച്ച ഊർജ ധാരാളിത്തം മനുഷ്യന്റെ ജീവിതത്തിൽ കൊണ്ടുവന്ന നേട്ടങ്ങൾ ഗ്രന്ഥകർത്താവ് കാണാതെയിരിക്കുന്നുമില്ല. എന്നാൽ ഇത്തരമൊരു മാറ്റത്തിന് ഒരു അമേരിക്കൻ മോഡൽ മുതലാളിത്തം അനിവാര്യമല്ല എന്നും അദ്ദേഹംചൂണ്ടിക്കാണിക്കുന്നു. ബദൽ സാധ്യതകൾക്ക് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നതാകട്ടെ കേരളം അവലംബിച്ച വികസന പാതയെയാണ്. തുടർന്നുള്ള അധ്യായത്തിൽ ഇത്തരത്തിലുള്ള വളർച്ച സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങളുടെ പഠനമാണ്. വർധിക്കുന്ന അസമത്വം, പെരുകുന്ന കടം, വളർച്ചയുടെ ഹിംസാത്മകത, ഡിജിറ്റൽ കാലത്തേ തൊഴിൽ രഹിത വളർച്ച,   സാമ്രാജ്യത്വ വ്യാപനത്തിന്റെ ഭാഗമായിട്ടുണ്ടാവുന്ന ജനാധിപത്യ ധ്വമസാനം, ജൈവ വൈവിധ്യ നഷ്ടം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള പ്രത്യാഘാതങ്ങൾ എന്നിവയൊക്കെ വിശകലന വിധേയമാവുന്നുണ്ട്.

ഇനിയുള്ള ചോദ്യം ഫോസിൽ ഇന്ധനങ്ങൾ എത്ര കാലം നിലനിൽക്കും എന്നാണ്? വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം സ്ഥാപിക്കുന്നത് 2050 ആകുമ്പോഴേക്കും ഫോസിൽ ഇന്ധനങ്ങളുടെ ലഭ്യത 1950 ലെ തോതിലേക്കു ചുരുങ്ങും എന്നാണ്. എന്ന് മാത്രമല്ല ആഗോള താപനം 2 ഡിഗ്രി സെന്റിഗ്രേഡ് ആയി നിയന്ത്രിക്കണം എങ്കിൽ ഇനി ലഭ്യമായ ഫോസിൽ ഇന്ധനങ്ങളുടെ 25 ശതമാനമെങ്കിലും ഉപയോഗിക്കാതെ മണ്ണിനടിയിൽ ഉപേക്ഷിക്കുകയും വേണം.  ഈ സാഹചര്യത്തിലാണ് ബദൽ ഊർജത്തിന്റെ സാദ്ധ്യതകൾ എത്ര എന്ന ചോദ്യം ഉയരുന്നത്. സൗരോർജം, പവനോർജം, സമുദ്ര ഊർജം, ജൈവ വസ്തുക്കളിൽ നിന്നുള്ള വൈദ്യുതി, ഭൂഗർഭ താപ ഊർജം എന്നിവയുടെയൊക്കെ സാധ്യതകളും പരിമിതികളും വിശദമായി ഇവിടെ പഠിക്കുന്നുണ്ട്.

ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ വേണ്ടതിന്റെ പത്തിരട്ടി ലോഹ ധാതുക്കൾ വേണം ബദൽ ഊർജത്തിന്റെ ഒരു യൂണിറ്റ് ഉത്പാദിപ്പിക്കാൻ. ഇതിൽ നിർണായകമായ പല ലോഹങ്ങളും ദുർലഭമാണ്‌ എന്ന് മാത്രമല്ല അവയുടെ ഭൂമിശാസ്ത്രപരമായ കേന്ദ്രീകരണം (ഇവയിൽ പലതിന്റെയും 95 ശതമാനം ചൈനയിലാണ്.) പുതിയൊരു ആഗോള രാഷ്ട്രീയ അസ്ഥിരതക്കും ബലാബലത്തിനും കാരണമാവുകയും ചെയ്യും. അതായത് ഊർജത്തിന്റെ അക്ഷയപാത്രം എന്ന സങ്കൽപം ഒരു മിഥ്യയാണ്. അതായത് ഫോസിൽ ഇന്ധനങ്ങൾ മാത്രമല്ല ബദൽ ഊർജം ഉണ്ടാക്കാനുള്ള നിർണായക ലോഹങ്ങളും ഏകദേശം ഈ നൂറ്റാണ്ടിൽ തന്നെ ഉച്ചസ്ഥായിൽ എത്തും. മുതലാളിത്ത ദുര ഭൂമിയെ മൊത്തത്തിൽ ഒരു ഖനിയാക്കി മാറ്റാൻ അനുവദിച്ചുകൂടാ.

എന്നാൽ ഈ വാദത്തെ നിരാകരിക്കുന്ന,  ശാസ്ത്രം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തും എന്ന് വാദിക്കുന്ന പ്രബലമായ ഒരു സംഘവുമുണ്ട്. അവരുടെ പ്രതിവിധികളേയും അതിന്റെ പരിമിതികളെയും വിശദീകരിക്കുന്നതാണ്‌ അടുത്ത അധ്യായം. സാമ്പത്തിക വികസനത്തിന്റെ ഉയർന്ന ഘട്ടത്തിൽ പരിസ്ഥിതി സംരക്ഷണം സാധ്യമാകും എന്ന തരത്തിൽ ഒരു ‘പാരിസ്ഥിതിക കുസ്‌നെറ്റ്‌സ് കർവ്’ ഉണ്ടാവും എന്ന് വാദിക്കുന്നവരോടും മധുസൂദനൻ യോജിക്കുന്നില്ല. ജീവന്റെ ഉന്മൂലനത്തിലേക്ക് തന്നെ നയിക്കാവുന്ന ഉത്പാദന പ്രക്രിയ, അവയ്ക്കായുള്ള മുടന്തൻ മുതലാളിത്ത പരിഹാരങ്ങൾ എന്നിവയുടെ നിശിതമായ വിമർശനമാണ് അടുത്ത രണ്ട് അധ്യായങ്ങൾ.

എന്നാൽ അവസാനത്തെ രണ്ടു അധ്യായങ്ങൾ മുതലാളിത്ത വളർച്ചയുടെ ഒടുങ്ങലിനെക്കുറിച്ചുള്ള മാർക്സിസ്റ്റ് വീക്ഷണവും എണ്ണ യുഗാനന്തര ലോകത്തിലെ എക്കോ സോഷ്യലിസം എന്ന പ്രത്യാശയുമാണ്.  അതായത് ഈ പുസ്തകം അവതരിപ്പിക്കുന്നത് നിരാശയുടെ ചിത്രമല്ല. ഭാവിയെക്കുറിച്ചുള്ള സജീവമായ പ്രതീക്ഷകൾ തന്നെയാണ്. എന്നാൽ മുതലാളിത്ത സമ്പത്‌ഘടനയെ ഈ പഠനം പൂർണമായും നിരാകരിക്കുകയാണ്. മറിച്ചു പാരിസ്ഥിതിക അവബോധത്തിലൂന്നിയ ഒരു സോഷ്യലിസ്റ്റ് ഭാവിയെ മധുസൂദനൻ സ്വപ്നം കാണുന്നു. അദ്ദേഹം അവതരിപ്പിക്കുന്ന ഈ ബദൽ മാതൃകയിൽ വികേന്ദ്രീകൃത വികസന പാത ഏറെ പ്രാധാന്യം അർഹിക്കുന്നു. ഫോസിൽ അവസാനിച്ചു കഴിഞ്ഞാൽ പിന്നീടുള്ളത് പ്രാദേശികമായ വിഭവങ്ങളും അവയുടെ പുനരുപയോഗവും ആയിരിക്കും.

മധുസൂദനൻറെ വാദങ്ങൾ ചിലപ്പോൾ  കടുത്ത പ്രത്യയശാസ്ത്ര ശാഠ്യങ്ങൾ ആകുന്നുണ്ടോ എന്ന് തോന്നാം. ഉദാഹരണത്തിന് ജൈവ കൃഷിയെക്കുറിച്ചുള്ള ചില  വീക്ഷണങ്ങൾ. അതേപോലെ സാങ്കേതിക സാധ്യതകളോടുള്ള സമീപനത്തിലും ചില കടുംപിടുത്തങ്ങൾ കാണാം. എന്നാൽ ഈ പുസ്തകത്തിലൂടെ ഗ്രന്ഥകർത്താവ് മുന്നോട്ട് വക്കുന്ന ദാർശനിക കാഴ്ചപ്പാട് തികഞ്ഞ മാനവികതയിൽ ഊന്നിയതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നങ്ങൾ ദരിദ്ര രാജ്യങ്ങളിലെ സാമൂഹിക സംഘർഷങ്ങളെ മൂർച്ഛിപ്പിക്കുന്നു എന്നാണ് പഠനങ്ങൾ കാണിക്കുന്നത്

1961 മുതൽ 2010 വരെയുള്ള അര നൂറ്റാണ്ടിൽ ദരിദ്ര രാജ്യങ്ങളിലെ സാധാരണക്കാരുടെ പ്രതിശീർഷ വരുമാനം 40 ശതമാനം കാലാവസ്ഥാ വ്യതിയാനം മൂലം കുറഞ്ഞു എന്നാണ് സ്റ്റാൻഫോർഡ് സർവകലാശാലയുടെ പഠനം. ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും കോടിക്കണക്കിനു ആളുകളുടെ വരുമാനത്തിൽ 75 ശതമാനം കുറവുണ്ടാകും എന്നും പഠനങ്ങളുണ്ട്. പട്ടിണിയിൽ പത്തു മുതൽ ഇരുപതു ശതമാനം വരെ   വർദ്ധനവ് ഉണ്ടാകും. 1.7 ബില്യൺ ആളുകളെയാണ് ഇത് ബാധിക്കുക. അതേ സമയം ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറത്തുവിടുന്ന രാജ്യങ്ങളുടെ ജിഡിപി 13 ശതമാനമാണ് വർധിച്ചത്.

ദക്ഷിണ മേഖലയിലെ ഉഷ്ണ മേഖലാ രാജ്യങ്ങളെ കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിച്ചപ്പോൾ ശീത കാലാവസ്ഥാമേഖലകളിൽ വന്ന താപ വർദ്ധനവ് അവരെ സാമ്പത്തികമായി സഹായിക്കുകയാണ് ഉണ്ടായത്. ഇന്ത്യ, നൈജീരിയ, സുഡാൻ, ഇന്തോനേഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ പ്രതിശീർഷ ദേശീയ ഉത്പാദനം 10 ശതമാനം കുറഞ്ഞപ്പോൾ നോർവെ, കാനഡ എന്നീ രാജ്യങ്ങളുടെ പ്രതിശീർഷ ജിഡിപി വളർച്ചയാണ് കാണിച്ചത്. കാലാവസ്ഥാമാറ്റവും ആഗോളവത്ക്കരണവും ഏറ്റവും അധികം ബാധിക്കുന്ന ഒരു രാജ്യമായി പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത് ബംഗ്ലാദേശിനെയാണ്.

16.8 കോടി ജനസംഖ്യയുള്ള ഈ രാജ്യം ഒരു കാലത്തു 80 ശതമാനവും അതീവ ദരിദ്രർ ആയിരുന്നു. സവിശേഷമായ വികസന പ്രക്രിയയിലൂടെ കഠിനമായ ദാരിദ്ര്യം ഒഴിവാക്കാനും സാക്ഷരത ഉയർത്താനും അവർക്കു കഴിഞ്ഞു.  എന്നാൽ ബംഗാൾ ഉൾക്കടലിൽ ഗംഗയുടെ ഡെൽറ്റയിൽ ജീവിക്കുന്ന ഈ രാജ്യത്തിൻറെ മൂന്നിൽ രണ്ടു ഭാഗവും സമുദ്രനിരപ്പിൽ നിന്ന് 15 അടി മാത്രം ഉയരത്തിലാണ്. കാലാവസ്ഥാമാറ്റം ഏറ്റവും കഠിനമായി ബാധിക്കുന്ന ഒരു രാജ്യം ബംഗ്ലാദേശ് ആയിരിക്കും എന്ന് തീർച്ച.

സത്യത്തിൽ ദരിദ്ര രാജ്യങ്ങളിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരുടെ പരിപാടിയിൽ കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ഇത്തരം ചോദ്യങ്ങൾ ഉയർത്തേണ്ട സമയമായി  മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലേക്കു ഹരിത രാഷ്ട്രീയത്തിന്റെ സന്ദേശങ്ങൾ എത്തിക്കാൻ എങ്ങനെയാണ് കഴിയുക? ഇത്തരത്തിൽ നടക്കേണ്ട ചർച്ചകൾക്ക് സഹായകരമായ ഒരു പഠന ഗ്രന്ഥമാണ് ജി മധുസൂദനൻ എഴുതിയിരിക്കുന്നത്.

കേരളം മുഴുവൻ ഈ ചർച്ചകൾ നടക്കട്ടെ. വാങ്ങേണ്ടവർക്ക് പരിഷത്ത് ഭവനുകളുമായി ബന്ധപ്പെടാം… അല്ലെങ്കിൽ ഓൺലൈൻ ആയി വാങ്ങാനുള്ള ലിങ്ക് താഴെയുണ്ട്.


പുസ്തകത്തെക്കുറിച്ച് ജി.മധുസൂദനൻ റേഡിയോലൂക്കയിൽ സംസാരിക്കുന്നു…



പുസ്തകം ഓൺലൈനായി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ചിത്രശലഭങ്ങളും ലാർവാഭക്ഷണസസ്യങ്ങളും
Next post തദ്ദേശീയരും ദേശാടകരും
Close