Read Time:18 Minute

Asif

ഡോ. മുഹമ്മദ് ആസിഫ് എം

പന്നികളിൽ കൂട്ടമരണത്തിന് കാരണമാവുന്ന ആഫ്രിക്കൻ പന്നിപ്പനി ( African swine fever) ഇന്ത്യയിലും ആദ്യമായി സ്ഥിരീകരിച്ച വാർത്ത പുറത്ത് വന്നത് ഇക്കഴിഞ്ഞ ദിവസമാണ്.

പന്നികൾ കൂട്ടമായി ചത്തൊടുങ്ങിയതിനെ തുടർന്ന് അസ്സം സംസ്ഥാനത്തെ പന്നിവളർത്തൽ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ അതിസുരക്ഷ മൃഗരോഗനിർണയ ലാബിൽ (National Institute of High Security Animal Diseases (NIHSAD), Bhopal) വച്ച് നടത്തിയ പരിശോധനയിലാണ് മരണകാരണം ആഫ്രിക്കൻ പന്നിപ്പനിയാണന്ന് കണ്ടെത്തിയത്.

ചൈന, വിയറ്റ്നാം, മ്യാൻമാർ, ഫിലീപ്പൈൻസ്, മംഗോളിയ ഉൾപ്പെടെയുള്ള തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കഴിഞ്ഞ രണ്ട് വർഷമായി വ്യാപകമായി ആഫ്രിക്കൻ പന്നിപ്പനി പടരുന്നുണ്ട്. അരുണാചൽ പ്രദേശുമായി അതിർത്തി പങ്കിടുന്ന അസ്സമിലെ ഗോത്രവർഗ്ഗ മേഖലകളിലെ പന്നിവളർത്തൽ കേന്ദ്രങ്ങളിലാണ് ഇപ്പോൾ രോഗം കണ്ടെത്തിയിരിക്കുന്നത്. ചൈനയിൽ നിന്ന് ടിബറ്റിലേക്കും തുടർന്ന് അരുണാചൽ പ്രദേശിലേക്കും അവിടെ നിന്നും അസ്സമിലേക്കുമാണ് രോഗവ്യാപനം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. അസ്സമിൽ ഇത് വരെ മൂവ്വായിരത്തോളം വളർത്തു പന്നികളാണ് രോഗബാധയേറ്റ് ചത്തൊടുങ്ങിയത്. മാത്രമല്ല രോഗനിയന്ത്രണത്തിനായി നൂറുകണക്കിന് പന്നികളെ കൊന്നൊടുക്കുകയും ചെയ്തു. രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്.

ആഫ്രിക്കൻ പന്നിപ്പനി ഒരു ജന്തുജന്യരോഗമല്ല, പക്ഷേ

കോവിഡ് -19 പടരുന്ന പശ്ചാത്തലത്തിൽ തന്നെ ഇന്ത്യയിൽ ആഫ്രിക്കൻ പന്നിപ്പനി കണ്ടെത്തിയ വാർത്തയുമെത്തിയത് പലരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ‘കോവിഡിനൊപ്പം ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനിയും’ എന്ന ആശങ്കയുയർത്തുന്ന ഹെഡ്ലൈനിലാണ് പല മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ ആഫ്രിക്കൻ പന്നിപ്പനി രോഗം പന്നികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്ത്യജന്യരോഗങ്ങളിൽ (Zoonosis) ഒന്നല്ല എന്നതാണ് വസ്തുത. പന്നികളിൽ മാത്രം ഒതുങ്ങി കാണപ്പെടുന്ന ഒരു വൈറസ് രോഗമാണിത്.

എന്നാൽ ഈ പകർച്ചവ്യാധി പന്നിവളർത്തൽ മേഖലയിൽ ഉയർത്തുന്ന വെല്ലുവിളികൾ ചെറുതല്ല. രോഗബാധയേറ്റ പന്നികളിൽ മരണ സാധ്യത നൂറ് ശതമാനമാണന്ന് മാത്രമല്ല മറ്റ് പന്നികളിലേക്ക് അതിവേഗത്തിൽ പടരുകയും ചെയ്യും.

ഇന്ത്യയിൽ ഏറ്റവും അധികം വളർത്തു പന്നികളുള്ള അസ്സാമിൽ ആഫ്രിക്കൻ പന്നിപ്പനി കണ്ടെത്തിയത് രാജ്യത്ത് പന്നിവളർത്തൽ മേഖലയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

മറ്റ് പ്രദേശങ്ങളിലേക്ക് പടർന്ന് പിടിക്കാൻ ഇടവന്നാൽ ലക്ഷക്കണക്കിനാളുകൾ ഉപജീവനത്തിനത്തിനായി ആശ്രയിക്കുന്ന പന്നിവളർത്തൽ, അനുബന്ധ മാംസോത്പാദനമേഖല എന്നിവ തകരുന്നതിനും വലിയ സാമ്പത്തിക നഷ്ടത്തിനും ഇതു കാരണമാവും.

അറിയാം ആഫ്രിക്കൻ പന്നിപ്പനിയെ

പിഗ് എബോള (Pig Ebola) എന്ന് അറിയപ്പെടുന്ന സാംക്രമിക പന്നിരോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി. അസ്ഫാർവൈറിഡെ ( Asfarviridae) എന്ന ഡി.എൻ.എ. വൈറസ് കുടുംബത്തിലെ ആഫ്രിക്കൻ സ്വൈൻ ഫീവർ വൈറസുകളാണ് (African swine fever virus) രോഗത്തിന് കാരണം. വളർത്തുപന്നികളെ മാത്രമല്ല കാട്ടുപന്നികളെയും  രോഗം ബാധിക്കും. കാട്ടുപന്നികളെ അപേക്ഷിച്ച് നാടൻ പന്നികളിലും സങ്കരയിനത്തിൽ പെട്ട പന്നികളിലും രോഗസാധ്യത ഉയർന്നതാണ്.

ആഫ്രിക്കന്‍ പന്നിപ്പനി വൈറസ് ഘടന ഇലക്ട്രോണ്‍ മൈക്ലോസ്ക്കോപ്പിലൂടെയുള്ള ദൃശ്യം, ഘടന

രോഗകാരിയായ വൈറസിന്റെ സംഭരണികൾ ആയാണ് ആഫ്രിക്കൻ കാട്ടുപന്നികൾ അറിയപ്പെടുന്നത്. വൈറസിന്റെ നിലനില്പിനും വ്യാപനത്തിനുമെല്ലാം വലിയ പങ്കുവഹിക്കുന്ന ഇവയിൽ വൈറസ് രോഗമുണ്ടാക്കാറില്ല. രോഗവാഹകരോ രോഗബാധിതരോ ആയ പന്നികളുമായും അവയുടെ വിസർജ്യങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് പ്രധാനമായും ആഫ്രിക്കൻ പന്നിപ്പനി പകരുന്നത്. പന്നിമാംസത്തിലൂടെയും രോഗാണു മലിനമായ തീറ്റയിലൂടെയും പാദരക്ഷ, വസ്ത്രങ്ങൾ, ഫാം ഉപകരണങ്ങളിലൂടെയും രോഗം വ്യാപനം നടക്കും. പന്നികളുടെ രക്തം ആഹാരമാകുന്ന ബാഹ്യപരാദങ്ങളായ ഓർണിത്തോഡോറസ് ഇനത്തിൽപ്പെട്ട പട്ടുണ്ണികൾക്കും രോഗം പടർത്താൻ ശേഷിയുണ്ട്. വൈറസ് വാഹകരായ കാട്ടുപന്നികളിൽ നിന്ന് പട്ടുണ്ണികളിലേക്കും പട്ടുണ്ണികളിൽ നിന്ന് മറ്റ് കാട്ടുപന്നികളിലേക്കും വ്യാപനം നടന്നാണ് ആഫ്രിക്കൻ വനമേഖലയിൽ വൈറസ് സജീവമായി നിലനിൽക്കുന്നതെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

വൈറസ് ബാധയേറ്റ് 3-5 ദിവസത്തിനകം പന്നികൾ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും. ശക്തമായ പനി, ശ്വാസതടസ്സം, തീറ്റ മടുപ്പ്, ശരീര തളർച്ച, തൊലിപ്പുറത്ത് രക്ത വാർച്ച, ചെവിയിലും വയറിന്റെ അടിഭാഗത്തും കാലുകളിലും ചുവന്ന പാടുകൾ, വയറിളക്കം, ഛർദ്ദി, കൂടാതെ ഗർഭിണി പന്നികളിൽ ഗർഭമലസൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ആന്തരാവയവങ്ങളിൽ രക്തസ്രാവത്തിന് വൈറസ് കാരണമാവും.

അതിവേഗത്തിൽ മറ്റ് പന്നികളിലേക്ക് പടർന്ന് പിടിക്കാൻ വൈറസിന് കഴിയും. തുടർന്ന് രോഗം മൂർച്ഛിച്ച് 1-2 ആഴ്ചക്കുള്ളിൽ പന്നികൾ കൂട്ടമായി ചത്തൊടുങ്ങും.

ആഫ്രിക്കൻ പന്നിപ്പനി വന്ന വഴി

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കെനിയയിൽ കാലിവസന്ത ബാധിച്ച് (Rinder pest) കന്നുകാലികൾ കൂട്ടമായി ചത്തൊടുങ്ങിയതിനെ തുടർന്ന് അവിടെ വൻതോതിലുള്ള പന്നിവളർത്തലിന് തുടക്കം കുറിച്ചത് അന്ന് കെനിയയെ തങ്ങളുടെ കോളനിയാക്കി ഭരിച്ചിരുന്ന ബ്രീട്ടീഷുകാരായിരുന്നു. അവർ 1903-1905 കാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ നിന്നും സേഷെൽസിൽ നിന്നുമെല്ലാം വൻതോതിൽ പന്നികളെ കെനിയയിൽ എത്തിച്ച് വളർത്താൻ ആരംഭിച്ചു. കന്നുകാലികളൊഴിഞ്ഞ വിശാലമായ പുൽമേടുകളിൽ വേലികെട്ടി തിരിച്ച് പന്നികളെ അഴിച്ച് വിട്ടായിരുന്നു പന്നിവളർത്തൽ. എന്നാൽ കാലിവസന്ത കാരണം കന്നുകാലികൃഷിയിൽ നേരിട്ട നഷ്ടം പന്നിവളർത്തലിലൂടെ തിരിച്ച് പിടിക്കാമെന്ന ആഗ്രഹത്തിന്  അല്പായുസ് മാത്രമേ ഉണ്ടായിരുന്നു. ഇത്തവണ അപകടമെത്തിയത് ആഫ്രിക്കൻ പന്നിപ്പനിയുടെ രൂപത്തിലായിരുന്നു. വൈറസിന്റെ വാഹകരായ ആഫ്രിക്കൻ കാട്ടുപന്നികളിൽ നിന്നും ബാഹ്യപരാദങ്ങളായ പട്ടുണ്ണികൾ വഴിയായിരുന്നു വൈറസുകൾ കെനിയയിലെ വളർത്തുപന്നികളിലെത്തിയത്.

1907- ൽ കെനിയയിൽ ആദ്യ രോഗബാധ കണ്ടെത്തിയതിന് ശേഷം അഞ്ച് പതിറ്റാണ്ടോളം ആഫ്രിക്കൻ വൻകരയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന രോഗം 1957 മുതലാണ് യൂറോപ്പിലേക്ക് വ്യാപിച്ചത്. 1957 – ൽ പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ നഗരത്തിൽ ആദ്യമായി രോഗമെത്തിയത് ആഫ്രിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത പന്നിമാംസത്തിലൂടെയായിരുന്നു. തുടർന്ന് സ്പയിനിലേക്കും ഫ്രാൻസിലേക്കും ഇറ്റലിയിലേക്കും മാൾട്ടയിലേക്കും എല്ലാം രോഗവ്യാപനമുണ്ടായി. തുടർന്ന് അമേരിക്കയിലും ആഫ്രിക്കൻ പന്നിപ്പനിയെത്തി. യൂറോപ്യൻ രാജ്യമായ മാൾട്ടയിൽ 1978 -ൽ രോഗം പൊട്ടിപുറപ്പെട്ടപ്പോൾ രോഗം തുടച്ചുനീക്കുന്നതിനായി രാജ്യത്തെ മുഴുവൻ പന്നികളെയും കൊന്നൊടുക്കിയതും ചരിത്രം. 1960- 1990 കാലയളവിൽ അമേരിക്കയിലെയും യൂറോപ്പിലെയും പന്നിവളർത്തൽ വ്യവസായ മേഖലക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ആഫ്രിക്കൻ പന്നിപ്പനി വരുത്തി വെച്ചത്.

തുടർന്നും പല ഘട്ടങ്ങളിലായി യൂറോപ്പിലും അമേരിക്കയിലും രോഗം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. എന്നാൽ ശക്തമായ ജൈവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ ഇന്ന് മിക്ക യൂറോപ്യൻ രാജ്യങ്ങളും ആഫ്രിക്കൻ പന്നിപ്പനി വിമുക്തമാണ്. ആഫ്രിക്കയിൽ പന്നി വളർത്തൽ വ്യവസായ മേഖലയുടെ വികാസം തടസ്സപ്പെടുത്തുന്ന പ്രധാനഘടകം ഈ രോഗമാണന്നാണ് പല പഠനങ്ങളും നിരീക്ഷിക്കുന്നത്.

ഏഷ്യാവൻകരയിൽ രോഗം ആദ്യമായി കണ്ടെത്തിയത് 2018 ഓഗസ്തിൽ ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ ലിയോനിങിലെ പന്നിവളർത്തൽ കേന്ദ്രങ്ങളിലായിരുന്നു. തുടർന്ന് ഹോംങ്കോങ്, ഫിലീപ്പൈൻസ്, വിയറ്റ്നാം, തായ്ലാന്റ്, കിഴക്കൻ തിമോർ, ദക്ഷിണ കൊറിയ, കംബോഡിയ, മംഗോളിയ, മ്യാൻമാർ, ലാവോസ് തുടങ്ങിയ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കെല്ലാം രോഗം വ്യാപകമായി പടർന്നു പിടിച്ചു.

തെക്ക് കിഴക്കൻ ഏഷ്യയുടെ പന്നിവളർത്തൽ മേഖലയെ പിടിച്ചുലച്ച രോഗം

ലോകത്ത് വ്യാവസായിക ആവശ്യത്തിനുള്ള പന്നികളില്‍ പകുതിയും വളര്‍ത്തുന്നത് ചൈനയിലെ ഫാമുകളിലാണ്. 128 ബില്യന്‍ ഡോളർ വാർഷിക മൂല്യം കണക്കാക്കുന്നതാണ് ചൈനയിലെ പന്നിമാംസവ്യവസായം. 2018 മുതൽ ഇക്കഴിഞ്ഞ മാർച്ച് വരെയുള്ള ഔദ്യോഗിക കണക്കനുസരിച്ച് ചൈനയിൽ ചത്തതും രോഗ നിയന്ത്രണപ്രവർത്തനത്തിന്റെ ഭാഗമായി കൊന്നൊടുക്കിയതും ഉൾപ്പെടെയുള്ള പന്നികളുടെ എണ്ണം ഒരു ദശലക്ഷത്തോളം വരും. ആഫ്രിക്കൻ പന്നിപ്പനിയെ തുടർന്ന് ചത്തതും കൊന്നൊടുക്കിയതുമായ പന്നികളുടെ എണ്ണം വിയറ്റ്നാമിൽ ആറ് ദശലക്ഷം വരെയാണ്. മറ്റ് തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല.

പന്നിവളർത്തലിന് പേര് കേട്ട തെക്ക് കിഴക്കൻ ഏഷ്യൻ രാഷ്ട്രങ്ങളുടെ പന്നി, അനുബന്ധ വ്യവസായ മേഖലയെ ആഫ്രിക്കൻ പന്നിപ്പനി തകർത്തെന്ന് മാത്രമല്ല ഇവിടെ നിന്നുള്ള കയറ്റുമതി കുറഞ്ഞതോടെ ലോകവിപണിയിൽ പന്നിമാംസോത്പന്നങ്ങളുടെ വില 40 ശതമാനത്തിലധികം കുതിച്ചുയരുകയും ചെയ്തു. ലോകത്ത് വളർത്തുമൃഗസമ്പത്തിന് ഇന്നുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ നാശമായാണ് 2018 – ൽ ചൈനയിൽ നിന്നാരംഭിച്ച് തെക്ക് കിഴക്കൻ ഏഷ്യയാകെ പടർന്ന് പിടിച്ച ആഫ്രിക്കൻ പന്നിപ്പനി മഹാമാരി കാരണമുണ്ടായ ആഘാതത്തെ ശാസ്ത്രസമൂഹം വിലയിരുത്തുന്നത്. ആഫ്രിക്കൻ പന്നിപ്പനി നിയന്ത്രണത്തിനായുള്ള നടപടികൾ പുരോഗമിക്കവയെയാണ് ഇടിത്തീ പോലെ ചൈനയിൽ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്.

ആഫ്രിക്കൻ പന്നിപ്പനിയും സ്വൈൻ ഇൻഫ്ലുവൻസയും തമ്മിൽ

ആഫ്രിക്കൻ പന്നിപ്പനിയെന്ന് കേൾക്കുമ്പോൾ അധികം ആളുകളുടെയും മനസിൽ ആദ്യം തെളിയുക ഇൻഫ്ലുവൻസ വൈറസുകൾ കാരണമുണ്ടാവുന്ന സ്വൈൻ ഫ്ലൂ (H1N1) ആയിരിക്കും . പന്നിപ്പനി എന്ന പേരിലാണ് സ്വൈൻ ഫ്ലൂ മലയാളികൾക്ക് പരിചിതം. പന്നികളിൽ ഗുരുതരമായ ശ്വാസകോശ രോഗബാധയുണ്ടാക്കുന്ന ഇൻഫ്ലുവൻസ വൈറസുകൾ പന്നികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യരോഗാണു കൂടിയാണ്. രോഗം ബാധിച്ച പന്നികളിൽ നിന്ന് അവയുമായി സമ്പർക്കം പുലർത്തിയ മനുഷ്യരിൽ എത്തിയ H1N1 ഇൻഫ്ലുവൻസ വൈറസുകളായിരുന്നു

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന മഹാമാരിയായി പരിണമിച്ച 1918-1920 -ലെ സ്പാനിഷ് ഫ്ലൂവിനും 2009 -2010 ലെ സ്വൈൻ ഫ്ലൂവിനും കാരണമായത്. സ്പാനിഷ് ഫ്ലൂ 40 ദശലക്ഷം ആളുകളുടെയും 2009-2010 -ലെ പന്നിപ്പനി മഹാമാരി രണ്ട് ലക്ഷത്തോളം ആളുകളുടെയും ജീവനാണ് കവർന്നത്.

എന്നാൽ ആഫ്രിക്കൻ പന്നിപ്പനി ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്ഥവും പന്നികളിൽ മാത്രം ഒതുങ്ങി കാണപ്പെടുന്നവയുമാണ്.

കേരളത്തിൽ ഉൾപ്പെടെ പന്നികളിൽ വ്യാപകമായി കാണപ്പെടുന്ന ക്ലാസിക്കൽ പന്നിപ്പനി (ക്ലാസിക്കൽ സ്വൈൻ ഫീവർ) അഥവാ ഹോഗ് കോളറ രോഗവുമായും ആഫ്രിക്കൻ പന്നിപ്പനിക്ക് സമാനതകൾ ഒന്നുമില്ല. വൈറസുകൾ കാരണമായുണ്ടാവുന്ന ക്ലാസിക്കൽ സ്വൈൻ ഫീവർ രോഗം തടയാനുള്ള ഫലപ്രദമായ വാക്സിനുകളും ഇന്നുണ്ട്. എന്നാൽ ആഫ്രിക്കൻ പന്നിപ്പനി തടയാൻ ഫലപ്രദമായ വാക്സിനുകൾ ഒന്നും തന്നെയില്ല. രോഗബാധ കണ്ടെത്തിയ മേഖലയിലെ മുഴുവൻ പന്നികളെയും ദയാവധത്തിന് വിധേയമാക്കി സുരക്ഷിതമായി സംസ്ക്കരിക്കുക എന്നതാണ് ലോക മൃഗാരോഗ്യ സംഘടന നിർദേശിക്കുന്ന നിയന്ത്രണമാർഗ്ഗം.

പന്നിവളർത്തൽ കേന്ദങ്ങളിൽ വേണം ജാഗ്രത

നമ്മുടെ രാജ്യത്തും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര മൃഗസംരക്ഷണവകുപ്പ് രാജ്യമെങ്ങും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മൃഗസംരക്ഷണ വകുപ്പിൻ കീഴിൽ തിരുവനന്തപുരം പാലോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ലോക്ക്ഡൗൺ ആയയതിനാൽ ഇപ്പോൾ അന്യ സംസ്ഥാനങ്ങളിൽ നിന്ന് പന്നികൾ കേരളത്തിലേക്ക് എത്തുന്നില്ല. എന്നിരുന്നാലും പന്നിവളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ ജാഗ്രത പുലർത്തണം. ഫാമും പരിസരവും അണുവിമുക്തമാക്കി സൂക്ഷിക്കുന്നതിനൊപ്പം ജൈവസുരക്ഷാ മാർഗ്ഗങ്ങൾ പൂർണമായും പാലിക്കണം.

ജാഗ്രതാ കാലാവധി അവസാനിക്കുന്നത് വരെ അന്യ സംസ്ഥാനങ്ങളിൽ നിന്നും പന്നികളെയും പന്നി കുഞ്ഞുങ്ങളെയും വാങ്ങുന്നത് ഒഴിവാക്കണം. മറുനാട്ടിൽ നിന്നെത്തുന്ന തീറ്റയും ഒഴിവാക്കുന്നതാണ് അഭികാമ്യമെന്നാണ് സർക്കാറിന്റെ മാർഗ്ഗനിർദ്ദേശം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 11
Next post ലോക്ക്ഡൗൺ കാലഘട്ടത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ – ഒരു പഠനം
Close