Read Time:26 Minute

പനിവരാത്തവരായിട്ടാരുമില്ല; പാരസിറ്റാമോൾ കഴിക്കാത്തവരായും എന്ന് ഇതിനോട് കൂട്ടിച്ചേർത്താലും എതിർക്കാനാള് കുറവായിരിക്കും. പനിയെന്ന് കേട്ടാൽ ആദ്യം ഓർമയിലെത്തുന്ന സൂചകമാണ് മലയാളിക്കിന്ന് പാരസിറ്റാമോൾ. എലി – പൂച്ച, പാമ്പ് – കീരി എന്നീ ദ്വന്ദ്വങ്ങളെപ്പോലെ ആജന്മശത്രുക്കളാണ് പനിയും പാരസിറ്റാമോളും എന്നാണ് പലരുടെയും ധാരണ. അറിഞ്ഞിടത്തോളം ഇത്രയും ഓമനത്തമുള്ള ഒരു പേര് മറ്റൊരു ഔഷധത്തിനുമില്ല. കുഞ്ഞിമോൾ, പൊന്നുമോൾ എന്നൊക്കെ പറയും പോലെ ഒരു കൊച്ചുമിടുക്കി.

paracetamol

അസെറ്റാമിനോഫെൻ (Acetaminophen) എന്നും പേരുണ്ടള്ള പാരസിറ്റാമോൾ രാസപരമായി ഒരു ഫീനോൾ ആണ് (Phenol). എൻ  അസറ്റയ്ൽ പാര അമിനോഫീനോൾ (N acetyl P aminophenol) എന്നാണ് ഇതിന്റെ രാസനാമം. ഈ നീണ്ടപേരിൽ നിന്ന് ആരൊക്കെയോ വിളിച്ചെടുത്ത ചെല്ലപ്പേരാണ് പാരസിറ്റാമോൾ. ലോകമെമ്പാടും ഏത് മരുന്നു കടയിൽച്ചെന്നും എപ്പോൾ വേണമെങ്കിലും (എത്ര വേണമെങ്കിലും?) ഒരു ഡോക്ടറുടെയും കുറിപ്പടിയില്ലാതെ വാങ്ങിയെടുക്കാവുന്ന ഔഷധങ്ങളിലൊന്നാണ് പാരസിറ്റാമോൾ. വിലയോ അതത് കാലത്തെ ഏറ്റവും സാധാരണ മിഠായികളുടെ വിലയ്ക്ക് തുല്യവും. അതായത് പത്തു രൂപയ്ക്ക് പത്തെണ്ണം. ഇതു തന്നെയാണ് ഈ ഓമനമരുന്നിന്റെ ഗുണവും ദോഷവും.

ജ്വരഹാരികൾ അഥവാ ആന്റിപൈററ്റിക്കുകൾ (antipy­retics) എന്ന വിഭാഗത്തിൽപ്പെടുന്ന ഔഷധമാണ് പാരസിറ്റാമോൾ. ശരീരോഷ്മാവ് കുറയ്ക്കുക, അല്ലെങ്കിൽ പനിയെ ഹരിക്കുക (ജയിക്കുക) എന്നതാണ് ഇവയുടെ മുഖ്യധർമം. ഇവയെല്ലാം ഇടത്തരം വേദനാസംഹാരികളുമാണ്. ആസ്പിരിൻ, ഇബുപ്രൂഫൻ (ibuprofen), നിമസുലൈഡ് (ഇന്ത്യയിൽ നിരോധിതം), നാബുമെറ്റോൺ ഇങ്ങനെ ഒരേസമയം വേദനസംഹാരികളും ആന്റിപൈററ്റിക്കുകളുമായ നിരവധി മരുന്നുകളുണ്ട്. ഒരു സംശയവും വേണ്ട ഇവയിൽ ഏറ്റവും ജനകീയവും ഏറ്റവും അപകടം കുറഞ്ഞതും പാരസിറ്റാമോൾ തന്നെയാണ്. പനിക്കു മാത്രമല്ല, പല്ല് വേദന മുതലായ പ്രാണവേദനകൾക്കും ഒരു പ്രാഥമിക തടയിടൽ എന്ന നിലയ്ക്ക് പാരസിറ്റാമോൾ ഉപയോഗിക്കപ്പെടുന്നുണ്ട്. സിറപ്പായും ഗുളികയായും ഇൻജക്ഷനായും ഉപയോഗിക്കാവുന്നതുമാണ്.

പനി ഒരു രോഗമല്ലെന്നും രോഗലക്ഷണമാണെന്നും പറയാറുണ്ട്. പക്ഷേ പനി ഒരു പ്രശ്‌നമാണ്, പ്രത്യേകിച്ചും കുട്ടികളിൽ. ശരീരോഷ്മാവ് ഒരു പരിധിക്കപ്പുറം ഉയരുന്നത് മറ്റ് പല സങ്കീർണതകളും സൃഷ്ടിച്ചേക്കാം. ചെറിയ കുട്ടികളിൽ ഇത് അപസ്മാരം പോലുള്ള ആശയക്കുഴപ്പങ്ങളായി മാറുന്നു. പനിയെത്തുടർന്നുണ്ടാകുന്ന അപസ്മാരത്തിനെ ‘ഫെബ്രൈൽ സീഷർ’ (Febrile seizure) എന്നാണ് പറയുന്നത്. ഇത് വാസ്തവത്തിൽ അപസ്മാരമേയല്ല; വെറും ഇളകൽ മാത്രമാണ്. എന്നിരിക്കിലും അത് തടയേണ്ടത് തന്നെ. പ്രായമേറിയവരിലും മറ്റു രോഗങ്ങൾക്കുള്ള മരുന്ന് കഴിക്കുന്നവരിലും പനിയുടെ ഊഷ്മാവ് വർധന സങ്കീർണതകളുണ്ടാക്കാറുണ്ട്. അത്തരത്തിൽ നോക്കുമ്പോൾ പനി ഒരു രോഗമല്ലെങ്കിലും ഒരു അസുഖം (സുഖമല്ലാത്തത്) തന്നെയാണെന്ന് പറയേണ്ടിവരും.

ഹൈപ്പോത്തലാമസ് (Hypothalamus) ആണ് മനുഷ്യശരീരത്തിലെ ഊഷ്മാവ് നിയന്ത്രിക്കുന്നത്. ശരീരോഷ്മാവ് ഒരു സ്ഥിരസംഖ്യയല്ല. ഓരോ ജീവിവർഗത്തിലും അത് വ്യത്യസ്തമാണെന്ന് മാത്രമല്ല ഒരേ വ്യക്തിയിൽത്തന്നെ, കാലാവസ്ഥയനുസരിച്ചും സമയമനുസരിച്ചും അതിന്റെ അളവ് മാറിക്കൊണ്ടുമിരിക്കുന്നു. ഒരേ ജീവിയിൽത്തന്നെ വ്യത്യസ്ത ശരീരഭാഗങ്ങളിൽ വ്യത്യസ്ത ഊഷ്മാവായിരിക്കും. എങ്കിലും ശരീരത്തിന്റെ, ആന്തരികവും ബാഹ്യവുമായ വ്യത്യസ്ത പ്രവർത്തനങ്ങൾ കൃത്യമായും സത്യമായും നടന്നുപോകണമെങ്കിൽ ശരീരോഷ്മാവിനെ ഒരു പരിധിക്കുള്ളിൽ നിയന്ത്രിച്ചു നിർത്തേണ്ടിയിരിക്കുന്നു. ഇതാണ് താപനിയന്ത്രണം. മസ്തിഷ്‌കഭാഗമായ ഹൈപ്പോത്തലാമസിന് താപനിയന്ത്രണത്തിന്റെ ഏകോപനച്ചുമതലയാണുള്ളത്. ശ്വസനവും, ദഹനവും മറ്റു ഉപാപചയ പ്രവർത്തനങ്ങളും രക്തചംക്രമണവും, വിസർജനവും ഒക്കെ ഉൾപ്പെട്ട ഒരു സങ്കീർണ പ്രവർത്തനശൃംഖലയാണ് താപനിയന്ത്രണവും വാസ്തവത്തിൽ സാധ്യമാക്കുന്നത്. മൂക്കും മുടിയും കരളും കിഡ്‌നിയും പല്ലും നഖവും തൊണ്ടയും ചെവിയും എല്ലാം ആ ശൃംഖലയുടെ കണ്ണിവിളക്കലുകളാണ്. മനുഷ്യനിലാണെങ്കിൽ വസ്ത്രവും മേൽവസ്ത്രവും അടിവസ്ത്രവും പുതപ്പും തൊപ്പിയും അതിനുമപ്പുറണ്ടം ഫാനും ഏസിയും ഒക്കെ താപനിയന്ത്രണത്തിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ ഘടകങ്ങളാണ്.

ചില വളർത്തുമൃഗങ്ങളുടെ സാധാരണ ശരീരോഷ്മാവ് താഴെ കൊടുക്കുന്നു; (എല്ലാം ഡിഗ്രി സെൽഷ്യസിൽ)

പശു 38.5
പശുക്കുട്ടി 39.5
പോത്ത് 38.2
ആട് 39.5
ചെമ്മരിയാട് 39.0
കുതിര 38.0
പന്നി 39.0
കഴുത 38.2
കോഴി 42.0
ഒട്ടകം 34.5-41.0

ഇതിൽ ചെറിയ വ്യതിയാനങ്ങളൊക്കെ വരാം. ഇക്കൂട്ടത്തിൽ ഒട്ടകത്തിന്റെ കാര്യമാണ് രസകരം. നിത്യവും വെള്ളം കുടിക്കുന്ന ശീലമുള്ള ഒട്ടകങ്ങളുടെ ശരീരോഷ്മാവ് 36.50C – 39.50C എന്ന നിലയിലാണെങ്കിൽ അത്തരം ശീലത്തിന് സാധ്യതയില്ലാത്ത ഒട്ടകങ്ങളുടെ 34.5-41.00C എന്ന റേഞ്ചിലായിരിക്കും. വളർത്തുപൂച്ചയുടെ(domestic cat)ശരീരോഷ്മാവ് സാധാരണ 38.600C ആണെങ്കിലും ഒരു 52-560C വരെ പൂച്ച സഹിക്കുമത്രെ. (ചൂടുവെള്ളം പൂച്ചയ്‌ക്കൊരു പ്രശ്‌നമല്ലെന്നാണ് പറയപ്പെടുന്നത്; അടുപ്പിൻ തിണ്ണമേലുറങ്ങുന്ന ശീലവും ഓർക്കേണ്ടതാണ്). വളർത്തുനായുടെ ശരീരോഷ്മാവും ഈ റേഞ്ചിലൊക്കെത്തന്നെയാണ്; 38-39.200C സർപ്പങ്ങളുടെ ശരീരോഷ്മാവാകട്ടെ ചുറ്റുപാടുകളുടെ താപനിലയനുസരിച്ച് മാറിമറിഞ്ഞുകൊണ്ടിരിക്കും. അതാണ് ശീതരക്തജീവിതം. സസ്യങ്ങൾക്കും താപനിയന്ത്രണമില്ല.

മനുഷ്യനിലോ? ആരോഗ്യവാനായ ഒരു മനുഷ്യന്റെ സാധാരണ ശരീരോഷ്മാവ് 36.50 -37.700C ആണെന്നു പറയാം. ഇതു തന്നെ വിവിധ തരത്തിൽ അളന്നുനോക്കിയിട്ടുണ്ട്. രാവിലെ ആറ് മണിക്ക് ഒരാളുടെ വായ്ക്കുള്ളിലെ താപനില പരമാവധി 37.20C ആണെങ്കിൽ വൈകീട്ട് നാലു മണിയോടെ അത് 37.70C ആകുന്നു. മറ്റു ശരീരഭാഗങ്ങളിൽ, മറ്റു സമയങ്ങളിലൊന്നും താപനില ഇതായിക്കൊള്ളണമെന്നില്ല. (വായ്ക്കുള്ളിൽ തെർമോമീറ്റർ വച്ചാണല്ലോ സാധാരണ പനി അളക്കാറുള്ളത്). എങ്കിലും ആ പരിധി ശരാശരിയെടുത്താൽ മേൽപ്പറഞ്ഞ നിലയിൽത്തന്നെയായിരിക്കും. ഇതിൽ നിന്നുള്ള വർധനവിനെ പനിയായി കണക്കാക്കാവുന്നതാണ്.

ഏതൊരു ജീവിയിലും ശരീരോഷ്മാവിലെ വർധന ഒരു രോഗലക്ഷണം തന്നെയായിട്ടാണെടുക്കുന്നത്. പക്ഷേ പനി വന്നാൽ മാത്രമാണോ മനുഷ്യനിൽ ശരീരോഷ്മാവ് വർധിക്കുന്നത്. കൂടുതൽ കാലറിക മൂല്യമുള്ള ഭക്ഷണം കഴിക്കുക, (ഉദാ: ചിക്കൻ), ഉയർന്ന താപനിലയിൽ കഠിനമായ ജോലികൾ ചെയ്യുക, ചില  പ്രത്യേകതരം വസ്ത്രങ്ങൾ (കമ്പിളി) ധരിക്കുക എന്നീ അവസരങ്ങളിലും ശരീരോഷ്മാവ് വർധിക്കും. മാനസിക പ്രവർത്തനങ്ങളും താപനില വർധിപ്പിക്കാറുണ്ട്. അമിതമായ കോപം വരുന്നതിനെ ‘ചൂടാവുക’ എന്നാണല്ലോ സാധാരണ പറയാറുള്ളത്. ഇത്തരത്തിൽ ശരീരോഷ്മാവ് വർധിക്കുന്നതൊന്നും പനിയല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പനിയെന്നത് വെറും ഊഷ്മാവ് മാത്രമല്ലല്ലോ. അകത്ത് തണുപ്പും പുറത്ത് ചൂടും – അതാണ് പനിയുടെ ലക്ഷണം.

വിവിധ താപനിലകളുടെ പൊതു സ്വഭാവം ഒന്നു പരിശോധിക്കാം:

  1.    370C  –  സാധാരണ ശരീരോഷ്മാവ്.
  2.    380C  –  ശരീരം വിയർക്കുന്നു, അസ്വസ്ഥത, വിശപ്പ് കൂടുന്നു, കോപം വരുന്നു.
  3.    390C  –  പനി; ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്
  4.    400C  –  വർധിത ക്ഷീണം, തളർച്ച, നിർജലീകരണം, ഛർദ്ദി.
  5.    410C  –  ബോധക്ഷയം, അടിയന്തിരശ്രദ്ധ വേണ്ട അവസ്ഥ.
  6.    420C  –  വർധിതമായ രക്തസമ്മർദം, വർധിതമായ ഹൃദയമിടിപ്പ്, അടിയന്തിരാവസ്ഥ.
  7.    430C  –  ഹൃദയസ്തംഭനം, ശ്വാസം നിലയ്ക്കൽ, മസ്തിഷ്‌കം തകരാറിലാകാം, മരണം സംഭവിക്കാം.
  8.    440C  –  മരണം തന്നെ.

ഇത് അന്തരീക്ഷതാപനിലയുടെ കാര്യമല്ല, ശരീരോഷ്മാവിന്റെ കാര്യമാണ്. കഴിഞ്ഞ വേനലിൽ കേരളത്തിൽ പലയിടത്തും അന്തരീക്ഷതാപനില 420C നൊക്കെ മുകളിലായിരുന്നല്ലോ. മനുഷ്യനല്ലേ 460C വരെയൊക്കെ പിടിച്ചുനിൽക്കാനും മനുഷ്യനാവുമത്രെ. ഇനി കീഴ്‌പ്പോട്ടു പോന്നാലോ 140C വരെയൊക്കെ ശരീരോഷ്മാവിനെ പിടിച്ചുനിർത്തിയ സംഭവങ്ങളുമുണ്ടത്രെ.ഈ ശരീരതാപനിലകളിൽ, പനി എന്ന ലക്ഷണത്തിനോട് പ്രതികരിച്ച് ഊഷ്മാവിനെ കുറച്ച്‌കൊണ്ടുവരുന്ന ഔഷധങ്ങളാണ് ആന്റിപൈററ്റിക്കുകൾ. ആന്റിപൈററ്റിക്കുകളുടെ നേതാവായ പാരസിറ്റാമോളിന്റെ ചരിത്രവും പ്രവർത്തനവുമാണ് ഇനി പറയാനുള്ളത്.

ഒരു സാധാരണ കെമിക്കൽ ലബോറട്ടറിയിൽ ഉണ്ടാകാനിടയുള്ള – ഇല്ലെങ്കിൽത്തന്നെ എളുപ്പത്തിൽ സംഘടിപ്പിക്കാവുന്ന ചില രാസവസ്തുക്കളെപ്പറ്റി ആദ്യം പറയാം. ഫീനോൾ, സോഡിയം നൈട്രേറ്റ്, സോഡിയം ബോറോ ഹൈഡ്രൈഡ്, അസറ്റിക് അൻ ഹൈഡ്രൈഡ് എന്നിവയാണ് പ്രസ്തുത പദാർഥങ്ങൾ. ഇനി ആദ്യമായി ഫീനോളിനെ എടുത്ത് ‘നൈട്രേറ്റ് ചെയ്യുക’; എന്നുവെച്ചാൽ സോഡിയം നൈട്രേറ്റുമായി രാസപ്രവർത്തനം നടത്തുക. ഫീനോൾ ക്രിയാശീലം കൂടിയ ഓർഗാനിക് സംയുക്തമാണ്, സാധാരണ അവസ്ഥയിൽത്തന്നെ സോഡിയം നൈട്രേറ്റുമായി പ്രവർത്തിച്ച് ഫീനോൾ, നൈട്രോഫീനോളുകളായി മാറും. ഇവയിലെ പാരാ നൈട്രോഫീനോൾ എന്ന ഐസോമറിനെ വേർതിരിച്ചെടുക്കുക. തിളനിലയെ ആധാരമാക്കി ചെയ്യുന്ന ഈ ഘട്ടവും എളുപ്പമാണ്. പാരാനൈട്രോഫീനോളിനെ സോഡിയം ബോറോ ഹൈഡ്രേഡുപയോഗിച്ച് നിരോക്‌സീകരണത്തിന് വിധേയമാക്കുക. അപ്പോൾ കിട്ടുന്ന പാരാ അമിനോ ഫീനോളിനെ അസറ്റിക് അൻഹൈഡ്രൈഡുമായി പ്രതിപ്രവർത്തിപ്പിക്കുക. കഴിഞ്ഞു. ഒടുക്കം കിട്ടുന്ന ഉൽപ്പന്നം പാരാ അസറ്റയ്ൽ അമിനോഫീനോൾ എന്ന ഓർഗാനിക് സംയുക്തമാണ്. അതിനെയാണ് നമ്മൾ പാരസിറ്റാമോൾ എന്ന ഓമനപ്പേരിട്ടു വിളിക്കുന്നത്. അമേരിക്കക്കാരൻ പക്ഷേ ഈ മിടുക്കിക്കുട്ടിക്ക് ‘അസറ്റമിനോഫെൻ’ എന്ന ആൺപേരാണ് നൽകിയിരിക്കുന്നത്. ഒരേ രാസനാമത്തിൽ നിന്നു തന്നെയാണ് ഈ രണ്ടുപേരുകളും രൂപപ്പെടുത്തിയിരിക്കുന്നത്.

Para – acetyl aminophenol – Paracetamol

Para – acetyl amino phenol – Acetaminophen
(അടിവരയിട്ടത് ചേർത്ത് വായിക്കുക)

ഒന്നായതിനെ രണ്ടായിക്കണ്ടാലേ ചിലപ്പോൾ ശാസ്ത്രലോകത്തിനും മനമാധാനം കിട്ടൂ! നേരത്തെപ്പറഞ്ഞ രാസപ്രവർത്തനങ്ങളെ ഇങ്ങനെ ചുരുക്കാം.
1. ഫീനോൾ + സോഡിയം നൈട്രേറ്റ് -> ഓർത്തോ നൈട്രോഫീനോൾ + പാരാനൈട്രോഫീനോൾ
2. പാരാനൈട്രോഫീനോൾ + സോഡിയം ബോറോ ഹൈഡ്രൈഡ് -> പാരാ അമിനോഫീനോൾ
3. പാരാഅമിനോഫീനോൾ + അസറ്റിക് അൻഹൈഡ്രൈഡ് -> പാരാസിറ്റാമോൾ

ഓർഗാനിക് വലയസംയുക്തമായ ബെൻസീനിൽ (C6H6) ഒരു ഹൈഡ്രോക്‌സിൽ ഗ്രൂപ്പ് (OH) ഘടിപ്പിക്കപ്പെട്ടിരിക്കുന്ന സംയുക്തമാണ് ഫീനോൾ. ഇതൊരു ആരോമാറ്റിക് ആൽക്കഹോൾ ആണ്, പെട്രോളിയം ശുദ്ധീകരണ പ്രക്രിയയുടെ ഉപോൽപ്പന്നമാണ്. ഇതിന്റെ ഗന്ധത്തിനെ കാർബോളിക് ഗന്ധം എന്നാണ് പറയുക. ആ പേരിൽ പണ്ടൊരു സോപ്പുണ്ടായിരുന്നുവത്രേ. കാർബോളിക് ആസിഡ് എന്നും ഫീനോളിന് പേരുണ്ട്. പഴയ ലൈഫ്ബോയ് സോപ്പിനും കാർബോളിക് ഗന്ധമാണ്. നിലം തുടയ്ക്കാനുപയോഗിക്കുന്ന ‘ഫീനയ്ൽ’ ലായനിയിലും ഫീനോൾ ഉണ്ട്. ‘ബേക്കലൈറ്റ്’ പോലുള്ള പ്ലാസ്റ്റിക്കുകളും ഫീനോളിൽ നിന്നാണ് രൂപപ്പെടുത്തുന്നത്.പക്ഷേ, ഫീനോൾ ശരീരത്തിൽ വീണാൽ കുറച്ചുനേരത്തിനകം പൊള്ളിത്തിണർക്കും. ഫീനോളിൽ നിന്ന് ഉരുവം കൊണ്ട പാരസിറ്റാമോളോ – പനിയുടെ പൊള്ളൽ തണുപ്പിച്ചുകൊണ്ടുവരും – അതാണ് രസതന്ത്രത്തിന്റെ കളി.

പാരസിറ്റാമോൾ മനുഷ്യശരീരത്തിൽ പ്രവർത്തിക്കുന്നതിനെപ്പറ്റി പല നിഗമനങ്ങളുണ്ട്. അവയിൽ ഏറ്റവും ലളിതമായ നിഗമനപ്രകാരം പാരസിറ്റാമോൾ തന്മാത്രകൾ ശരീരത്തിലെ ഒരു പ്രമുഖ എൻസൈം കുടുംബമായ ‘സൈക്ലോജിനേസി’ (Cyclo-genase Cox എന്ന് ചുരുക്കം) നെയാണ് സമീപിക്കുന്നത്. സൈക്ലോജിനേസുകളെ പാരസിറ്റാമോൾ തന്മാത്രകൾ നിർവീര്യമാക്കുന്നു. Cox കുടുംബമാണ് ശരീരത്തിൽ ‘പ്രോസ്റ്റാ ഗ്ലാൻഡിനുകൾ'(Prostaglandins) എന്ന ഇനം സംയുക്തങ്ങളുടെ ഉൽപ്പാദനത്തെ നിയന്ത്രിക്കുന്നത്. പ്രോസ്റ്റാഗ്ലാൻഡിനുകളിൽ PH2 എന്ന വിഭാഗമാണ് ശരീരത്തിൽ വേദനയുളവാക്കുന്ന സംയുക്തങ്ങളുൽപ്പാദിപ്പിക്കുന്നത്; PE2 എന്ന കൂട്ടമാണ് ഹൈപ്പോത്തലാമസിന്റെ താപനിയന്ത്രണത്തിൽ ഇടപെട്ട് ശരീരോഷ്മാവ് വർധിപ്പിക്കുന്നത്. Cox → പ്രോസ്റ്റാഗ്ലാൻഡിൻ → വേദന/ വർധിച്ച ഊഷ്മാവ് അതാണ് ക്രമം (ഏറ്റവും ലളിതമാക്കിയാൽ). എങ്കിൽ Cox എന്ന കുടുംബത്തെത്തന്നെ അങ്ങ് കലക്കിയാലോ? അതാണ് പാരസിറ്റാമോൾ ചെയ്യുന്നതെന്ന് ഒരു വലിയ വിഭാഗം പഠനങ്ങൾ സൂചിപ്പിക്കുന്നു. പാരസിറ്റാമോളിനും മുൻപേ കളത്തിലിറങ്ങിയ ആസ്പിരിനും ഇതു തന്നെയായിരുന്നു വിനോദം-‘കുടുംബം കലക്കൽ’. ഒന്ന് കലങ്ങി മറ്റൊന്ന് തെളിയുന്ന രസതന്ത്രം.

ആദ്യകാലങ്ങളിൽ സസ്യജന്യ പദാർഥങ്ങൾ തന്നെയായിരുന്നു ആന്റിപൈററ്റിക്കുകളായും ഉപയോഗിച്ചിരുന്നത്. ഇവയിൽ മിക്കതും കുരുമുളക് കഷായം, ചുക്കുകാപ്പി, സാലിസിൻ (വില്ലോമരത്തിന്റെ സത്ത്) എന്നിങ്ങനെയുള്ള മിശ്രിതങ്ങളായിരുന്നു. ക്വനയ്ൽ പോലെ അപൂർവ്വം ചില ശുദ്ധപദാർഥങ്ങളും ഉപയോഗിച്ചിരുന്നു. ജീവിതം വ്യവസായവൽക്കരിക്കപ്പെട്ടതോടെ രോഗവും ഒരു സാമ്പത്തിക സാധ്യതയായി. ഔഷധങ്ങൾ സ്വർണത്തേക്കാൾ മൂല്യവത്തായ, പെട്രോളിയത്തോളം അധികാരമൂല്യമുള്ള വിപണന വസ്തുക്കളായി. വ്യാവസായികകാലത്തിന്റെ രോഗം മാറ്റാൻ ചുക്കും കുരുമുളകും തിപ്പിലിയുമൊന്നും പോരാതായി. ഓർഗാനിക് സംശ്ലേഷകങ്ങൾ (Synthetic organic compounds) വൈദ്യനേക്കാൾ വലിയ ശിങ്കിടിയായി മാറുന്ന കാഴ്ചയാണ് പിന്നത്തേത്. മനുഷ്യന്റെ ആരോഗ്യമെന്നത് ഔഷധനിർമാണക്കമ്പനികളുടെ ഔദാര്യമായി മാറി. അവർ ഔഷധങ്ങളുണ്ടാക്കി പ്രത്യൗഷധങ്ങളും അവർ തന്നെ വിതരണം ചെയ്തു (ഏതാണാവോ ആദ്യമുണ്ടാക്കി വച്ചത്).

സാധാരണ ഡോസുകളിൽ (1000mg വരെ)പാരസിറ്റാമോളിന് വലിയ ദോഷങ്ങളൊന്നുമില്ലെന്ന് വേണം പറയാൻ. വിഴുങ്ങപ്പെട്ട് പതിനൊന്നാം നിമിഷം മുതൽ തന്റെ ഡ്യൂട്ടി തുടങ്ങുന്ന ഔഷധം ഏതാണ്ട് നാലുമണിക്കൂറോളം ഫുൾഫോമിലായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ആസ്പിരിനെ അപേക്ഷിച്ച് ഉദരപ്രശ്‌നങ്ങൾ കുറവാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചാൽ കരളിനേയും വൃക്കകളേയും ബാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിൽത്തന്നെ കരളിനെയാണ് പാരസിറ്റാമോൾ ഏറ്റവുമധികം ബാധിക്കുന്നത്. ലോകത്തെവിടെയും കരൾരോഗം ബാധിച്ചുള്ള മരണങ്ങളിൽ മദ്യപാനത്തോളം നിർണായകമാണ് അമിതമായ പാരസിറ്റാമോൾ ഉപയോഗം എന്ന് കണക്കാക്കിയിട്ടുണ്ട്.

വയറ്റിലെത്തിയാൽപ്പിന്നെ ഔഷധവും ഭക്ഷണമാണല്ലോ. ദഹനപ്രക്രിയയിൽ പെടുന്ന പാരസിറ്റാമോളിൽ നിന്നും ആദ്യമുണ്ടാകുന്നത് ‘ക്വിനോൺഇമിൻ’ എന്ന തന്മാത്രയാണ്. (ഈ ദഹനം നടക്കുന്നത് പാരസിറ്റാമോളിനെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നതിന് വേണ്ടി കൂടിയാണ്). ക്വിനോൺ ഇമിൻ അത്യന്തം അപകടകാരിയാണ്. അത് കരളിലെ ‘ഗ്‌ളുട്ടാത്തയോൺ’ (Glutathione) തന്മാത്രകളുമായി രാസബന്ധനത്തിലേർപ്പെടുന്നു. ഗ്ലുട്ടാത്തയോൺ കിട്ടാതെയാവുമ്പോൾ പ്രോട്ടീനുകളോടും ന്യൂക്ലിക് അമ്ലങ്ങളോടും പ്രതിപ്രവർത്തിക്കുന്നു. ഒരുമാതിരി അറ്റകുറ്റപ്പണികളൊക്കെ സ്വയം ചെയ്യാൻ കഴിവുള്ള കരളിനെ തകർത്തുകളയുന്നു. ഗ്ലുട്ടാത്തയോണിന്റെ ആദിമൂലമായ അസറ്റയ്ൽ സിസ്റ്റീൻ (acetyl cysteine-ഒരു അമിനോ ആസിഡ്) ആണ് പാരസിറ്റാമോളിന്റെ പ്രത്യൗഷധം. ‘മെതയോനിൻ’ (Methionine) എന്ന മറ്റൊരു പ്രത്യൗഷധം പാരാസിറ്റമോളിന്റെ കൂടെ ചേർത്ത് ‘പാരാഡോട്ട്’ എന്ന പേരിലും വിപണിയിലുണ്ടത്രെ. വിഷവും പ്രതിവിഷവും ഒരേ പാത്രത്തിൽത്തന്നെ വിളമ്പുന്ന രസതന്ത്രം.

ഏറ്റവും അവസാനമായി പറഞ്ഞ് കേൾക്കുന്നത് അമിതമായ പാരസിറ്റാമോൾ ഉപയോഗം രക്താർബുദത്തിനും  കാരണമാവുമെന്നാണ്.പക്ഷേ പാരസിറ്റാമോളിലെ ‘പാര’ എന്ന വാക്ക് സൂചിപ്പിക്കുന്നത് ഇത്തരം ദുഷ്യഫലങ്ങളെയൊന്നുമല്ല കേട്ടോ. അത് ആ തന്മാത്രയുടെ ഘടനയിലേക്കുള്ള താക്കോൽ ആണ്. ‘അപ്പുറത്ത്’, ‘അങ്ങേപ്പുറത്ത്’ എന്നൊക്കെ അർഥം വരുന്ന ഒരു ഗ്രീക്ക് പ്രയോഗമാണ് ‘പാര’. പാരസിറ്റാമോൾ തന്മാത്രയിൽ, ബെൻസീൻ വലയത്തിന്റെ എതിർകോണുകളായി – നേരെ അപ്പുറത്തും ഇപ്പുറത്തുമായാണ് ഹൈഡ്രോക്‌സിൽ ഗ്രൂപ്പും അസറ്റയ്ൽ അമിനോ ഗ്രൂപ്പും (CH3CONH)ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. (അപ്പോൾ മൊത്തം രണ്ട് പാരകൾ അല്ലേ!)

ആരാണ് പാരസിറ്റാമോളിന്റെ അച്ഛനും അമ്മയും? അതു കൂടി പറഞ്ഞേ തീരൂ. പാരസിറ്റാമോളിന് പാര പണിഞ്ഞ കഥയാണത്. കൃത്രിമ ജ്വരഹാരികളെ തേടിയുള്ള യാത്രയിൽ ആദ്യം കിട്ടിയത് അസറ്റാനിലൈഡ് (acetanilide) എന്ന സംയുക്തമായിരുന്നു. 1886 ൽ ‘ആന്റിഫെബ്രിൻ’ (antifebrin) എന്ന പേരിൽ ഇത് ഔഷധലോകത്ത് വിതരണം ചെയ്യപ്പെട്ടു. തൊട്ടുപിന്നാലെ 1887ൽ ‘ഫിനാസെറ്റിൻ’ (Phenacetin) എന്നസംയുക്തവുമെത്തി. രണ്ടും ‘അനിലിൽ’ (Aniline) എന്ന ഓർഗാനിക് സംയുക്തത്തിന്റെ വകഭേദങ്ങളായിരുന്നു. ബെൻസീൻ വലയത്തിൽ അമിനോ ഗ്രൂപ്പ് (NH2) ഉള്ള സംയുക്തമാണ് അനിലിൻ. ഇത് അർബുദകാരകവുമാണ്; വിഷവസ്തുവാണ്. എന്തൊക്കെ അപകടങ്ങളാണ് സംഭവിച്ചിരിക്കുക എന്ന് അറിയില്ല- പക്ഷേ അസറ്റാനിലൈഡ് വളരെ പെട്ടെന്ന് തന്നെ പിൻവലിക്കപ്പെട്ടു. താരതമ്യേന ദോഷം കുറഞ്ഞ ഫിനാസെറ്റിൻ അരങ്ങ് തകർത്തു. ഔഷധഭീമൻമാരായ ‘ബേയർ’ (Bayer) അണിയറയിൽ എല്ലാം നിയന്ത്രിച്ചു. 1877ലെ പാരസിറ്റാമോൾ തന്മാത്ര സംശ്ലേഷണം ചെയ്യപ്പെട്ടിരുന്നു. ജോൺ ഹോപ്കിൻ യൂണിവേഴ്‌സിറ്റിയിലെ ‘ഹാർമൻ മോർസ്'(Harmon Morse) എന്ന ശാസ്ത്രജ്ഞനായിരുന്നു. ഇതിന്റെ നേതൃത്വം വഹിച്ചിരുന്നത്. പിന്നീട് 1887ൽ ത്തന്നെയാണ് ഇത് ആദ്യമായി രോഗികളിൽ പരീക്ഷിക്കപ്പെടുന്നത്. തുടർന്ന് പക്ഷേ ഫിനാസെറ്റിനോട് താരതമ്യം ചെയ്തപ്പോൾ അപകടകാരിയാണ് പാരസിറ്റാമോൾ എന്ന പരീക്ഷണഫലമാണ് പുറത്തുവന്നത്. ശുദ്ധീകരിക്കാത്ത പാരസിറ്റാമോളാണ് അന്ന് പരീക്ഷണത്തിനെടുത്തത് എന്ന് വെളിവാക്കപ്പെടുന്നത് ദീർഘമായ അറുപത് വർഷങ്ങൾക്കിപ്പുറമാണ്.1947ൽ ലെസ്റ്റർ, ഗ്രീൻബെർഗ് എന്നീ രണ്ടു ശാസ്ത്രജ്ഞരുടെ ഗവേഷണം ചെന്നെത്തിയത് അസറ്റാനിലൈഡ് മനുഷ്യശരീരത്തിൽ വെച്ച് പാരസിറ്റാമോളും അനിലിനും ആയാണ് മാറുന്നത് എന്ന സത്യത്തിലാണ്. മാത്രമല്ല ശുദ്ധീകരിച്ച പാരസിറ്റാമോൾ അപകടകാരിയല്ല എന്നും അവർ കണ്ടെത്തി. തുടർഗവേഷണത്തിലൂടെ ‘ബ്രോഡി’,’ആക്‌സൽറോഡ്'(Brodie, Axelrod) എന്നീ ശാസ്ത്രജ്ഞന്മാർ രണ്ടാമത്തെ സത്യവും കണ്ടുപിടിച്ചു;(സത്യം ഒന്നല്ല, പലതാണ്) ഫീനാസെറ്റിനും മനുഷ്യശരീരത്തിലൂടെ കടന്നുപോവുമ്പോൾ പാരസിറ്റാമോൾ ആയി മാറുന്നുണ്ട് എന്ന, പാരിസിണ്ടറ്റാമോൾ ആയേ മാറുകയുള്ളൂ എന്ന ഇത്തിരി കൂടി കടുത്ത സത്യം.അത് പാരസിറ്റാമോളിന്റെ പുനർജന്മമായിരുന്നു.തുടർന്ന് 1953ൽ പാരസിറ്റാമോൾ ഔഷധവിപണിയിലെത്തി. ടൈലീനോൾ, പാനസോൾ, അകാമോൾ, കാൽപോൾ, ക്രോസിൻ എന്നിങ്ങനെ പലപല ചെല്ലപ്പേരുകളിൽ, പല പല ദേശങ്ങളിൽ തുടർന്നുവരുന്ന ആ ജൈത്രയാത്രയുടെ അറുപതാം വാർഷികമാണിത്; വജ്രജൂബിലി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

4 thoughts on “‘പാരസിറ്റാമോളിന്റെ’ അറുപതുവർഷം 

  1. മികച്ച ഒരു ലേഖനം തന്നെ. കുറേ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു അഭിനന്ദനങ്ങള്‍.

  2. കേരളീയന് സ്വന്തം മകളെപ്പോലെ വാത്സല്യമുള്ള പാരാസേട്ടാമോലിനെ പ്പറ്റി നല്ല ഒരു ലേഖനം ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ഓണ്‍ലൈൻ മാഗസിൻ ആയ ലൂക്കയിൽ

  3. മികച്ച ലേഖനത്തിനു മോഹനകൃഷ്ണനു അഭിനന്ദനങ്ങൾ.

    ഇന്ത്യയെപോലുള്ള രാഷ്റ്റ്രങ്ങളിലെ സാധാരണക്കാരായ ജനങ്ങൾക്കിടയിലെ പനി മരണങ്ങൾ നിയന്ത്രിക്കുന്നതിൽ പാരസിറ്റാമോൾ വഹിക്കുന്ന പങ്ക് വിസ്മരിക്കാവുന്നതല്ല. പാരസിറ്റാമോളിനു പകരം നിർദേശിക്കാവുന്ന പല മരുന്നുകളും വളരെ വിലയേറിയതും ഡോക്റ്ററുടെ കുറിപ്പടിയില്ലാതെ വിതരണം ചെയ്യാൻ അനുവദിക്കാവുന്നതും അല്ല. അതുകോണ്ടു തന്നെ പാരസിറ്റമോളിന്റെ വിവേകപൂർവ്വമായ ഉപയോഗത്തിനാണു ഊന്നൽ കൊടുക്കേണ്ടത്.

Leave a Reply

Previous post കാലുറക്കൊക്ക്
the oxford book of modern science writing - Book Cover Next post ദ ഓക്സ്ഫോർഡ് ബുക്ക് ഓഫ് മോഡേൺ സയൻസ്
Close